2010, മാർച്ച് 24, ബുധനാഴ്‌ച

സ്നേഹാമൃതം .
-----------------
ഓര്‍മ്മയുണ്ടോ കളിക്കൂട്ടുകാരാ എന്നെ
ചന്തമെഴുന്ന മയില്‍പ്പീലിയും
മുറിവാക്കുപോലും മറവിക്കു വിട്ടില്ല ,
കാര്‍മേഘമൊത്തൊരാ നിന്‍ മുഖവും .

അക്ഷരത്തെറ്റു തിരുത്തി ഞാനന്നു നിന്‍
ചെവിയില്‍ പിടിച്ചതും ഗുരുവായ് ചമഞ്ഞതും
തോട് പൊട്ടിച്ചൊരു പുളിയുടെ ചെറുമുട്ട
സ്വാദ് നുണഞ്ഞതും നീ മറന്നോ ..

തോല്‍ക്കാനൊരുക്കമില്ലെന്നു പറഞ്ഞു ഞാന്‍
മത്സരിച്ചന്നു കാല്‍ മുട്ട് മുറിഞ്ഞതും
പച്ചിലച്ചാറ് പിഴിഞ്ഞ് നീ അന്നെന്റെ
രക്ഷകനായതും നീ മറന്നോ ..

കാട്ടുതെച്ചിപ്പഴം നൂറു തികച്ചു നീ
ചേമ്പിലക്കുമ്പിളില്‍  തന്നു മറഞ്ഞതും
പനിനീരടര്‍ത്തി ഞാന്‍ പകരമായ് തന്നതും
മുള്ളു തറച്ചതും നീ മറന്നോ..

ഊഞ്ഞാലിലായത്തിലാടി നീ മാനത്തെ
തൊട്ടുവിളിക്കാന്‍ തുനിഞ്ഞത് കണ്ട് ഞാന്‍
പേടിച്ചരണ്ട് കണ്‍പൊത്തി പിറകോട്ട്
ഓടിയൊളിച്ചതും നീ മറന്നോ..

പടവില്‍ ഞാനൊറ്റക്ക് മിഴി നട്ട് നില്‍ക്കുമ്പോള്‍
മുങ്ങാംകുഴിയിട്ട് സംഭ്രമിപ്പിച്ചതും
കൈക്കുമ്പിളില്‍ ചെറുമീനുമായ് വന്നെന്‍റെ
കവിളില്‍ പിടിച്ചതും നീ മറന്നോ..

പിരിയുവാന്‍ നേരത്ത് ഓടിക്കിതച്ചു നീ
മയില്‍പ്പീലിയും മഷിത്തണ്ടുമായ് വന്നതും
തേങ്ങിയ നമ്മളെ ചേര്‍ത്തുപിടിച്ചമ്മ
ആശ്വസിപ്പിച്ചതും നീ മറന്നോ..

കുന്നിക്കുരുവിന്റെ വെള്ളിച്ചിമിഴുമായ്
വിങ്ങിക്കരഞ്ഞു നിശബ്ദയായ് നിന്നൊരെന്‍
കുഞ്ഞിളം നെറ്റിയില്‍ കുളിരുമ്മ തന്നതും
കണ്ണീര്‍ തുടച്ചതും നീ മറന്നോ ..

ദൈവം വിരല്‍ തൊട്ട് വെള്ളിയായ് തീര്‍ത്തൊരീ
ഈറന്‍ മുടിയില്‍ വിരലനക്കീടവേ
പിന്‍വിളി കാതോര്‍ത്തു മൗനമായ് ചോദിപ്പൂ ,
ഓര്‍മ്മയുണ്ടോ കളിക്കൂട്ടുകാരാ ......




2010, മാർച്ച് 10, ബുധനാഴ്‌ച

' അനഘയുടെ അമ്മ '

അനഘ കണ്ണാടിയില്‍ നോക്കി , നെറ്റിയിലെ ചന്ദനകുറിക്ക് കൂടുതല്‍ തെളിച്ചം .
മുഖത്തെ കാളിമ കൂടുന്നതുകൊണ്ടാവം അങ്ങനെ . മൃദുത്വം നഷ്ടപ്പെട്ട ചുണ്ടുകള്‍ ,
തെളിച്ചം നഷ്ടപ്പെട്ട നീണ്ട വലിയ കണ്ണുകള്‍ ... വിലകൂടിയ മരുന്നുകളും ആധുനിക
ചികിത്സകളും നല്‍കിയ സമ്മാനങ്ങള്‍ .. വേദനയുണ്ടാക്കുന്നതൊന്നും കാണണ്ട എന്ന്
വീണ്ടും ശപഥം എടുത്ത് അവള്‍ കിടക്കയ്ക്കരികിലെയ്ക്കു നീങ്ങി .

ഇന്ന് അനഘയുടെ ഇരുപതാം പിറന്നാള്‍ , ആഘോഷങ്ങളില്ലാതെ ....
ആരവങ്ങളില്ലാതെ ഒരിക്കല്‍ കൂടി .. വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും
ഒരു പക്ഷെ തന്‍റെ ഹൃദയത്തിന്‍റെ മിടിപ്പുകളെ പിടിച്ചുനിര്‍ത്തിയേക്കാം . അമ്മ , രാവിലെ
നെറ്റിയിലും കവിളിലും തന്ന സമ്മാനങ്ങള്‍ കുളിര്‍മ്മയോടെ അവിടെത്തന്നെയുണ്ട്‌..
അമ്മയെ ഒരു ദിവസം പോലും അവധിയെടുക്കാന്‍ താന്‍ സമ്മതിക്കാറില്ല . അമ്മയുടെ
ഒരു നോട്ടത്തില്‍ ...ഒരു വാക്കില്‍ ആശ്വാസം കണ്ടെത്തുന്ന എത്രയോ രോഗികള്‍ ..അവരെ
നിരാശപ്പെടുത്തരുതെന്നു

തന്നെയാണ് തന്‍റെയും ആഗ്രഹം . നേരത്തെ എത്താമെന്ന് വാക്ക്
തന്ന് അമ്മ പോകുന്നതും അമ്മയുടെ വരവും കാത്തിരിക്കുന്നതും എന്നേ തനിക്ക്
ശീലമായിരിക്കുന്നു .

ഇന്നലെയും മഴ പെയ്തിരുന്നു . ഇന്നും മാനം കറുത്തിരുന്ടിരിക്കുന്നു .
ഭൂമിയില്‍ പതിക്കാനുള്ള വെമ്പലോടെ ഉരുണ്ടു കൂടിയ മേഘങ്ങള്‍ , പ്രത്യാശയോടെ
സൂര്യനെ മറച്ചുകൊണ്ട്‌ നില്‍ക്കുന്നു . ജനാലകള്‍ തുറന്നിട്ട്‌ , കട്ടിലില്‍ തലയണകള്‍
ചാരിവച്ച് അനഘ മാനം നോക്കി കിടന്നു . മഴ പെയ്തൊഴിയുമ്പോള്‍ രാത്രിയില്‍
നക്ഷത്രങ്ങള്‍ ഒന്നൊന്നായി വന്നണയും . അതില്‍ ഏറ്റവും തിളക്കമുള്ള ഒരു നക്ഷത്രത്തെ
കൈക്കുംബിളിലാക്കി അമ്മയുടെ നെറ്റിയില്‍ പതിപ്പിക്കണം . ചമയങ്ങള്‍ ഒന്നുമില്ലെങ്കിലും
തന്‍റെ അമ്മ എത്ര സുന്ദരിയാണെന്ന് അവളോര്‍ത്തു . അമ്മയുടെ കണ്ണുകളില്‍ നിന്നും
അടര്‍ന്നു വീഴാന്‍ മടിച്ചു നില്‍ക്കുന്ന കണ്ണീര്‍ക്കണങ്ങള്‍ സൂര്യനെ സ്വന്തമാക്കിയ പോലെ .

അനഘ ജനവാതിലിലൂടെ പുറത്തേയ്ക്ക് നോക്കി . കൈയെത്തുന്ന
ദൂരത്തായി പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ല . അവളെത്ര സുന്ദരി ..സുഗന്ധം പരത്തുന്ന
മുല്ലപ്പൂക്കള്‍ അണിഞ്ഞ് അഭിമാനത്തോടെ ഒരുങ്ങി നില്‍ക്കുന്നു . അവളോര്‍ത്തു, താനും
ഇതുപോലെ ഒരിക്കല്‍ തന്‍റെ അമ്മയ്ക്കും അഭിമാനമായിരുന്നല്ലോ . ആശുപത്രിയുടെ
തിരക്കുകളില്‍ നിന്ന് ഓടിയെത്തുന്ന അമ്മയ്ക്ക് താനും സമ്മാനങ്ങള്‍ കരുതി
വയ്ക്കുമായിരുന്നല്ലോ . ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയും മത്സരങ്ങളില്‍
വിജയിച്ചുമൊക്കെ . മാലാഖയായി വേഷമിട്ടാല്‍ കണ്ണുതട്ടുമെന്നു ഭയന്ന് അമ്മ
തടസം പറഞ്ഞതും ടീച്ചറോട് പറഞ്ഞ് തന്നെ ഒഴിവാക്കിയതുമൊക്കെ ഇന്നലെ
കഴിഞ്ഞതുപോലെ . അന്ന് തനിക്ക് അമ്മയോട് വല്ലാത്തത് ദേഷ്യം തോന്നിയിരുന്നു ..

മഴയുള്ള ഒരു രാത്രിയിലാണ് അച്ഛന്‍ അമ്മയോടു വഴക്കിട്ടു പോയതെന്നറിയാം.
എന്താണ് കാരണമെന്ന് താന് ഒരിക്കലും അമ്മയോട്
ചോദിച്ചിട്ടില്ല . അന്ന് അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലും ചുവന്നു
തുടുത്ത കവിളിലും തുരുതുരെ ഉമ്മ കൊടുത്ത് ആശ്വസിപ്പിച്ച ഒരു പത്തു
വയസ്സുകാരിയായിരുന്നു അവള്‍ . അമ്മ എന്നും മൃദുവായി സംസാരിച്ചേ താന്‍
കേട്ടിട്ടുള്ളൂ . അന്നും അങ്ങനെ തന്നെയായിരുന്നു . തന്നില്‍ നിന്നും ഒരിക്കലും
പിരിയാന്‍ കൂട്ടാക്കാത്ത രോഗം തന്നെയായിരിക്കുമോ അച്ഛന്‍ അമ്മയില്‍ നിന്നും
അകലാന്‍ കാരണം ? പലപ്പോഴും അമ്മ പറയുന്നത് കേട്ടിട്ടുണ്ട് 'മോളുടെ കാര്യം
കഴിഞ്ഞേ മറ്റെന്തുമുള്ളൂ ' എന്ന് . കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കാതിരുന്നതും
അതുകൊണ്ടുതന്നെ . ആരോഗ്യമുള്ള ഒരു മകളെ അമ്മയ്ക്ക് കൊടുക്കാതിരുന്ന
ദൈവത്തോട് എന്നും പരാതിയാണല്ലോ തനിക്ക് .

മേഘങ്ങള്‍ മഴയായ് പതിക്കുന്നത് കാണാന്‍ ആകാശത്തേയ്ക്ക്
കൌതുകത്തോടെ നോക്കിക്കിടന്നു അനഘ . ഇളം കാറ്റ് കുളിര് കോരിയിട്ടുകൊണ്ട്
മെല്ലെ വീശുന്നുണ്ട് . ജലദോഷം വരുത്തരുതെന്ന് തങ്ക ചേച്ചിയുടെ ഓര്‍മ്മപ്പെടുത്തല്‍ .
അമ്മ വരുന്നതു വരെ നിധി പോലെ തന്നെ കാക്കുന്ന , അമ്മയുടെ പകരക്കാരി . അമ്മയുടെ
വയറിനകത്ത്‌ താന്‍ സുഖമായി ഉറങ്ങിയപ്പോഴും തനിക്ക് കാവലായി ഉണ്ടായിരുന്നു അവര്‍ .
ശരിയാണ് ..ഒരു തുള്ളി മഴ വീണാല്‍പ്പോലും അപകടത്തിലാകുന്ന തന്‍റെ ആരോഗ്യം ..
അവള്‍ ജനവാതില്‍ മെല്ലെ അടച്ചു . പുറത്ത് മഴയുടെ മൃദുവായ ശബ്ദം . പണ്ട്
തിമിര്‍ത്തു പെയ്യുന്ന മഴയത്ത് , പെറ്റിക്കോട്ടുമിട്ടു, ബഹളമുണ്ടാക്കി കുളിച്ചിരുന്നത് അനഘ
ഓര്‍ത്തു . സോപ്പുമായെത്തുന്ന അമ്മയെ , ബലമായി പിടിച്ചു മഴ നനയിക്കുന്നതും
അമ്മയെ കെട്ടിപ്പിടിച്ചുനിന്നു മഴ നനഞ്ഞ് അവസാനം വിറയ്ക്കുന്നതും അച്ഛനെ നോക്കി
മടിയനെന്നു വിളിച്ച് കളിയാക്കിയതും ഇന്നലത്തെപ്പോലെ ....ഓര്‍മ്മകള്‍ ഒഴുകുകയാണ് ...

മഴ തോര്‍ന്നു . അനഘ വീണ്ടും ജനവാതില്‍ തുറന്നിട്ടു . ഉതിര്‍ന്നു
വീണ മുല്ലപ്പൂക്കള്‍ പരവതാനി വിരിച്ചിരിക്കുന്നു . കാറ്റിന് മുല്ലപ്പൂവിന്‍റെ സുഗന്ധം .
സന്ധ്യയാകാറായി . നിലവിളക്ക് തെളിക്കണം . ഇന്നും പരാതികള്‍ ഒന്നൊന്നായി പറയണം .
അമ്മയ്ക്ക് കൂട്ടായി ആരോഗ്യമുള്ള ഒരു മകളെ കൊടുക്കാമായിരുന്നില്ലേ എന്ന് ഇന്നും
ദൈവത്തോട് ചോദിക്കണം .

ടോമി കുരയ്ക്കുന്ന ഒച്ച കേട്ടു . അമ്മ എത്തിയിരിക്കുന്നു . വളരെ
ദൂരെനിന്നു തന്നെ അമ്മയുടെ വരവ് അവന്‍ അറിയും . താന്‍ എത്തുന്നതിനു മുന്പേ
അവന് അമ്മയുടെ അടുത്തെത്തണമെന്ന് വാശിയാണ് . സ്നേഹപ്രകടനങ്ങള്‍ നടത്തി ,
അമ്മയുടെ തലോടല്‍ കിട്ടിയല്ലാതെ അവന്‍ പിന്തിരിയുന്ന പ്രശ്നമില്ല . അനഘയ്ക്ക്
വല്ലാത്ത അരിശം തോന്നാറുണ്ട് അവനോട്.

ഇനി അമ്മയുടെ ലോകത്ത് അനഘ മാത്രം . കുളി കഴിഞ്ഞ്
വിടര്‍ത്തിയിട്ടിരിക്കുന്ന നീണ്ടു ചുരുണ്ട മുടി ...അമ്മ എന്തു സുന്ദരിയാണ് .തന്‍റെ
മുന്നില്‍ മാത്രമേ അമ്മ മുടി വിടര്‍ത്തിയിടാറുള്ളൂ . അലമാരയില്‍ അടുക്കി മാറ്റി
വച്ചിരിക്കുന്ന നിറമുള്ള സാരികള്‍ അമ്മയ്ക്ക് എന്തു ഭംഗി നല്‍കും .. അമ്മ അതൊന്നും
തൊടാറെയില്ല . നിറം മങ്ങിയ സാരികളിലും അമ്മ സുന്ദരി തന്നെ . അലമാര തുറന്ന്,
പതിവുപോലെ വന്നുചേര്‍ന്ന പിറന്നാള്‍ സമ്മാനം അമ്മ അനഘയുടെ കൈകളിലേയ്ക്ക്
വച്ചു . അവള്‍ അത് ഇതുവരെയും തുറന്നുനോക്കിയിട്ടില്ലാത്ത സമ്മാനങ്ങള്‍ക്കൊപ്പം
ചേര്‍ത്തുവച്ചു . അച്ഛന്‍ മുടങ്ങാതെ കൊടുത്തയക്കുന്ന സമ്മാനപ്പൊതി ....അതിനുള്ളില്‍
എന്താണെന്നറിയാന്‍ ഒരിക്കല്‍പോലും ആഗ്രഹം തോന്നിയിട്ടില്ല .

അമ്മ അടുത്തുവന്നിരുന്നു . പായസം കുടിക്കുന്നതിനിടയിലും
ആശുപത്രി വിശേഷങ്ങള്‍ അറിയാനായിരുന്നു അനഘയ്ക്ക് താല്പര്യം . ഒരിക്കലും
ഒരു രോഗിയും മരിക്കുന്നതായി അമ്മ പറയാറില്ല . എല്ലാവരും രോഗത്തില്‍ നിന്നും
മുക്തി നേടുന്നവര്‍ . പിന്നെ കിടക്കയില്‍ നിവര്‍ത്തിയിട്ടിരിക്കുന്ന പുസ്തകങ്ങള്‍
അടുക്കി വയ്ക്കുന്ന കൂട്ടത്തില്‍ അമ്മയുടെ വിരലുകള്‍ പാട്ട് പെട്ടിയുടെ സ്വിച്ചിലേയ്ക്ക് നീണ്ടു .
കട്ടിലിനടുത്തായി നീക്കിയിട്ട ചാരുകസേരയില്‍ കണ്ണുകളടച്ചു കിടന്നു പാട്ട് കേള്‍ക്കുന്ന
അമ്മ ഒരു അപ്സരസാണെന്ന് തോന്നി . താന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴേയ്ക്കും
അമ്മയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമാണ് . രോഗികളുടെയും അവരുടെ
ബന്ധുക്കളുടെയും പിന്നെ സംശയം ചോദിച്ചുകൊണ്ട് സഹപ്രവര്‍ത്തകരുടെയും .

ഈയിടെ കുറച്ചു നാളായി വൈകിയെത്തുന്ന ഒരു ഫോണ്‍
കോള്‍ അമ്മയെ എന്തെന്നില്ലാത്ത സന്തോഷത്തിലെത്തിക്കുന്നത് അനഘ ശ്രദ്ധിച്ചിരുന്നു .
അമ്മയുടെ വേദനകളും അനുഭവങ്ങളുമൊക്കെ മറയില്ലാതെ പറഞ്ഞ് ആശ്വസിക്കാന്‍
ആരെയോ അമ്മയ്ക്ക് കൂട്ടിനായി കിട്ടിയിരിക്കുന്നു . വെറും മൂളലുകളില്‍ മാത്രം
ഒതുങ്ങിയിരുന്ന സംസാരം സമയത്തെ അവഗണിച്ചുകൊണ്ട് നീണ്ടുപോകുകയായിരുന്നു .
ആദ്യമൊക്കെ ഉറക്കം നടിച്ചും പിന്നീട് ഉറങ്ങാനായി പ്രാര്‍ഥിച്ചുകൊണ്ടും അനഘ
കിടന്നു . അമ്മയുടെ മുഖത്ത് വിടരുന്ന സന്തോഷം ..പ്രകാശം ഒക്കെ കണ്ണടച്ച് കിടന്ന്
അവള്‍ കണ്ടുകൊണ്ടിരുന്നു . തന്‍റെ ജീവിതത്തിലൊരിക്കലും അമ്മയെ ഇത്രയും
സന്തോഷവതിയായി കണ്ടിട്ടില്ലല്ലോ . അമ്മ കുറേക്കൂടി ചെരുപ്പമായിരിക്കുന്നു .
പാടാന്‍ മറന്ന അമ്മ , പാട്ടുകള്‍ മൂളാന്‍ തുടങ്ങിയിരിക്കുന്നു . ഇടതൂര്‍ന്ന മുടിക്കിടയില്‍
നിന്നും വെള്ളിരേഖ കണ്ടുപിടിക്കാന്‍ പാടുപെടുന്നു ..ആരും കാണാതെ നെറ്റിയില്‍
പൊട്ടു കുത്തി നോക്കുന്നു ..വീണ്ടും മായ്ക്കുന്നു ...അങ്ങനെ തന്‍റെ അമ്മ ജീവിതത്തെ
സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു . ആരായിരിക്കും അതിനു കാരണക്കാരനായ ആള്‍ ?
അമ്മയുടെ മനസ്സിന് കുളിര്‍മ പകരുന്ന ആ വാക്കുകള്‍ എന്തൊക്കെയാവും ? എന്തായാലും
അതൊരു മാന്ത്രികന്‍ തന്നെയാവും .. സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്റെയും ചരടുകള്‍
കൊണ്ട് അമ്മയെ കെട്ടിയിട്ട മാന്ത്രികന്‍ ...അടുത്ത പിറന്നാളിന് അമ്മയോട് ഒരു
സമ്മാനം ആവശ്യപ്പെടണം .. തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് പറയണം .
കണ്ണടച്ച് കിടന്ന് അനഘ ഈശ്വരനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു . തന്‍റെ അമ്മയുടെ ഈ
സന്തോഷം ഒരിക്കലും തിരിച്ചെടുക്കരുതെ എന്ന് . തന്നെ തിരികെ വിളിച്ച് ഒപ്പം
നടത്തുമ്പോള്‍ അമ്മയ്ക്ക് കൂട്ടിനായി ഇവിടെ ഒരാള്‍ ഉണ്ടാകണേ എന്ന് .......