2010, ഏപ്രിൽ 4, ഞായറാഴ്‌ച

ദേവദത്തന്‍ .

 #

കാതില്‍ വന്നലയ്ക്കുന്നു ആര്‍ത്തനാദത്തിന്‍ ധ്വനി
നദി തന്‍ കയത്തില്‍ വീണലിഞ്ഞ വിലാപങ്ങള്‍
ഓര്‍മതന്‍ തിരകളില്‍ മുങ്ങിയും താണും ഞാനീ
തീരത്തു നില്പൂ ബോധം തിരികെ കൊടുക്കാനായ് .


അന്നു നീ അനാഥനെന്നോമനപ്പേരും പേറി
ഇടനാഴിയിലൊരു ചിരിയായണഞ്ഞപ്പോള്‍
ചുണ്ടില്‍ നിന്നടര്‍ന്നൊരാ മുത്തുകള്‍ പെറുക്കി ഞാന്‍
കോര്‍ത്തെടുക്കവേ "അമ്മ " നീ മൊഴിഞ്ഞുവോ ?

കുഞ്ഞു കാലുകള്‍ പിന്നെ പടവില്‍ തടയാതെ
നെഞ്ചേറ്റി നടന്നു നിന്‍ അച്ഛനും പിമ്പേ ഞാനും
പേറ്റുനോവറിയാതെ അമ്മയായ് തീര്‍ന്നു പിന്നെ
അമ്മിഞ്ഞ ചുരത്തി ഞാന്‍ സ്നേഹമായ് നിന്നെ പോറ്റി .

ഉറങ്ങാന്‍ നിനക്കെന്‍റെ നെഞ്ചിന്‍റെ താളം വേണം
ഭയത്തെ അകറ്റുവാന്‍ അച്ഛന്‍റെ വിരല്‍ തുമ്പും
പുസ്തകമടുക്കിയ സഞ്ചിയും കൊണ്ടന്നു നീ
വണ്ടിയില്‍ പുറം തിരിഞ്ഞെന്നെ നോക്കിയോ കണ്ണേ ?

വഴിക്കണ്ന്നുമായമ്മ കാത്തിരുന്നതല്ലയോ
തിരിച്ചു വിളിച്ചുവോ ക്രൂരനാം വിധി നിന്നെ ?
മുറുകെ പുണര്‍ന്നു നിന്‍ തളിര്‍ മേനിയില്‍ നിന്ന്
ജീവന്‍റെ തുടിപ്പിനെ സ്വന്തമാക്കിയോ നദി ?

കൂട്ടരുമൊന്നിച്ചു നീ വെള്ളത്തിലാഴുംനേരം
ഈശ്വരന്‍ വന്നീലല്ലോ പിടിവള്ളിയുമായി
കുതറി തെറിച്ചു നീ വിരല്‍ നീട്ടിയിട്ടെന്തേ
തുണയായണഞ്ഞില്ലെന്‍ പ്രാര്‍ത്ഥന പോലും കണ്ണേ .

ഓര്‍ത്തു നോക്കീട്ടൊരു പാപവും ചെയ്തില്ലല്ലോ
ഉണ്ണിയെ അകറ്റിയെന്‍ നാളയെ ഇരുട്ടാക്കാന്‍
ഓര്‍മതന്‍ കളി വഞ്ചി തുഴയാനാവില്ലിനി
കവര്‍ന്നൂ പങ്കായവും ചോരനാം ജഗദീശന്‍ .

വെയിലത്തുണക്കിയാ പുസ്തകക്കൂട്ടം വീണ്ടും
അടരും അശ്രുക്കളെ പടര്‍ത്താന്‍ മടിക്കുന്നു
ചിത്രത്തില്‍ തെളിയുന്നുന്ടെന്‍ മുഖം ഒരു താളില്‍
താഴെ " എന്‍റെ അമ്മ " എന്നൊരു കുറിപ്പോടെ .


#