2010, മേയ് 29, ശനിയാഴ്‌ച

സര്‍വ്വംസഹ...

#

പെരുമഴയലറി തിമിര്‍ത്തു മദിക്കുന്നു ,
കാലം തെറ്റീയെന്നുദ്ഘോഷിച്ച് ,
ഒളിപ്പിച്ചോരാ ഖഡ്ഗവും പരിചയും കാട്ടി
വാനം വിറയാര്‍ന്നു ഗര്‍ജിക്കുന്നു .

കരങ്ങളൊടിഞൊരാ മരത്തിന്‍ ,
പൊത്തില്‍ നിന്ന് എത്തി നോക്കുന്നുണ്ടതാ,
നനഞ്ഞ ചിറകും താങ്ങി ഏകനായ്,
ഭീതിയാണ്ടിളം പൊന്മാന്‍ .

ഇരുളും വാനത്തിന്റെ മുഴക്കം കേട്ടിട്ടവന്‍ ,
ജപിച്ചു മന്ത്രം പേടിയകന്നു പോകാനായി ,
വേദനയമര്‍ത്തിയാ മാമരം ചൊല്ലീ "കുഞ്ഞേ ,
കര്‍മ്മത്തിന്‍ ഫലമിതെന്നറിക നീയെങ്കിലും ".

കള്ളവും ചതിയുമായ് പാഠങ്ങളുരുവിട്ട് ,
പൊളിവചനങ്ങള്‍ മാത്രമുരച്ചു രസിപ്പവര്‍ ,
കാടിനെ നാടാക്കി മാറ്റാന്‍ തുനിയുന്നോര്‍ ,
പെറ്റതാ പെരുകുന്നു ഭൂമിയൊട്ടറിയാതെ .

ഭൂമിയെ നോവിച്ചതില്‍ ആനന്ദം നുകരുന്നോര്‍ ,
നദിയെ കൊന്നു മണിമന്ദിരം പണിയുന്നോര്‍ ,
ക്ഷണനേരത്തിന്‍ സുഖം ആസ്വദിച്ചമരുന്നു ,
പുതു നാമ്പുകള്‍ക്കൊന്നും ബാക്കി വയ്ക്കാതെതന്നെ .

കൂടെപ്പിറപ്പിന്‍ രക്തം നുണഞ്ഞു രസിപ്പവര്‍ ,
അമ്മ , പെങ്ങള്‍ മുഖം കാണാതെ പോകുന്നവര്‍ ,
മക്കളെ കണ്ടിട്ടമ്മ വാവിട്ടു കരയുന്ന ,
ഒച്ചയാണല്ലോ നാമീ കേള്‍ക്കുന്നതെന്‍ പൈതലേ .

രാജ്യത്തെ രക്ഷിപ്പാനായ് പ്രതിജ്ഞയെടുത്തവര്‍ ,
ആയുധപ്പുരയാക്കി മാറ്റുന്നു ധരണിയെ .
ദൈവത്തിന്‍ കണികയെ കണ്ടെത്താനലയുന്നു ,
ദൈവത്തിന്‍ രൂപം പൂണ്ട് ഭൂമിയില്‍ പിറന്നവര്‍ .

നദിയും പാടങ്ങളും മറയുന്നതും കണ്ട് ,
കിളികള്‍ വിഷക്കനി ആഹരിപ്പതും കണ്ട് ,
അമ്മതന്‍ വിരിമാറില്‍ കത്തിയാഴ്തുന്നതും കണ്ട് ,
ക്രോധത്താല്‍ ജ്വലിക്കുന്നു കര്‍മ്മസാക്ഷിയാം സൂര്യന്‍ .

ജ്വലിക്കും രോഷം പിന്നെ കെടുത്താന്‍ തുനിയുന്നു ,
മഴയായ് വാനിന്‍ മകള്‍ മേഘകന്യക മെല്ലെ ,
മറനീക്കിയാ രോഷം മിന്നലായ് പിളര്‍ന്നിട്ടു ,
ഒച്ചയായ് പതിക്കുന്നു ഭൂമിതന്‍ നെഞ്ചിന്‍ മീതെ .

അചരം ഞാനും പിന്നെ ഗഗനചാരിയാം നീയും ,
തണലായ്‌ കാന്തിയായ് സ്വയം ദക്ഷിണയര്‍പ്പിച്ചിട്ട് ,
ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
"തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും ."



#

2010, മേയ് 23, ഞായറാഴ്‌ച

നിലാവിന്‍റെ നാട്ടില്‍ ....

നീണ്ട യാത്രയ്ക്കൊടുവില്‍ എത്തിയിരിക്കുന്നു , നാട്ടിന്‍പുറത്തെ പച്ചപ്പിലേയ്ക്ക് ..
നന്നായി ആസ്വദിക്കണം ഒരു അവധിക്കാലം .
ശുദ്ധവായു ശ്വസിച്ച്...മധുരമുള്ള കിണര്‍വെള്ളം കുടിച്ച്.....
നാട്ടിന്‍പുറത്തെ നന്മകള്‍ മതിയാവോളം മോന്തിക്കുടിച്ച് സുഖമായുറങ്ങണം.

നല്ല ക്ഷീണം ..
അത് മാറ്റാനുള്ള മരുന്ന് കൈയെത്തും ദൂരത്ത്‌..തണുത്ത , തെളിഞ്ഞ കിണര്‍വെള്ളം
കോരിയെടുത്ത് ധാരയായി നേരിട്ട് തലയിലേയ്ക്ക് ഒഴിച്ച് , തണുത്തു വിറയ്ക്കും വരെ
കുളിച്ചു . ക്ഷീണം ഓടിയൊളിച്ചു , പകരം ഉന്‍മേഷം പടികടന്നെത്തി .

മുറ്റത്തെ ചെടികളില്‍ പുതിയ പൂക്കള്‍ .
വേനല്‍ച്ചൂട്‌ വല്ലാതെ തളര്‍ത്തുന്നുണ്ടെങ്കിലും പൂവിടാന്‍ മടികാണിക്കാത്ത ചെടികള്‍ .
തലോടലിനായി അവര്‍ മത്സരിക്കുന്നത് കണ്ടപ്പോള്‍ ഒത്തിരി കൈകള്‍ ഉണ്ടായിരുന്നെങ്കില്‍
എന്ന് വെറുതെ മോഹിച്ചുപോയി .

മാനം നീലനിറമുള്ള ചേല മാറ്റി ചുവപ്പണിയാനൊരുങ്ങുന്നു ..കൂടണയുന്ന പക്ഷികളുടെ
കലപില ശബ്ദം . അമ്പലത്തിലേയ്ക്ക് നടന്നു പോകുന്ന അമ്മമാരും കുട്ടികളും .
വല്ലപ്പോഴും എത്തുന്ന അതിഥിയോട് കുശലം പറയാന്‍ അവര്‍ മറന്നില്ല .
ചോദ്യങ്ങള്‍ക്ക് ആവര്‍ത്തനവിരസത ..എന്നാലും വേണ്ടില്ല , ചോദ്യങ്ങള്‍ ചോദിക്കുക ,
ഉത്തരം പറയുക , അതൊരു രസം തന്നെയാണ് .

ഇരുളാന്‍ തുടങ്ങിയപ്പോള്‍ അകത്തേയ്ക്ക് നടന്നു ..
അത്താഴപ്പഷ്ണി കിടക്കാന്‍ പാടില്ല എന്ന ആചാരം തെറ്റിക്കണ്ട.
ഉറങ്ങാന്‍ ഏറെ സമയം ബാക്കി .നീണ്ടുനിവർന്ന് കിടന്നു .
വെളിച്ചത്തിലേയ്ക്കും  ചുവരിലേയ്ക്കും കണ്ണുകള്‍ ഒന്നുടക്കി .
കറുത്ത പൊട്ടുകള്‍ തീര്‍ത്ത് ചെറു പ്രാണികള്‍ ഒറ്റയ്ക്കും കൂട്ടമായും ചുവരിനെ
കാന്‍വാസാക്കിയിരിക്കുന്നു . വെളുത്ത സാരിയില്‍ പുതിയ ഇടം കണ്ടെത്തി അവര്‍
എന്നോടൊപ്പവും ചങ്ങാത്തം കൂടാനെത്തി . വല്ലാത്ത ദുര്‍ഗന്ധം ..അവരെ തുരത്താതെ
രക്ഷയില്ല . ഉറക്കത്തിനിടയില്‍ ചെവികള്‍ , അവര്‍ സുരക്ഷിതമായ വിശ്രമ സ്ഥാനമാക്കി
മാറ്റും .
റബ്ബറിന്റെ പിന്നാലെ വന്ന കിലുക്കത്തോടൊപ്പം അവരും ഗ്രാമത്തിന്റെ ഭാഗമായി
മാറിയിരിക്കുന്നു . അവശേഷിക്കുന്ന കല്പ്പവൃക്ഷങ്ങള്‍ , നാവുണ്ടായിരുന്നെങ്കില്‍
വിളിച്ചു പറയുമായിരുന്നു യഥാകാലം അവരുടെ തലകള്‍ വൃത്തിയാക്കിക്കൊടുത്തിരുന്നെങ്കില്‍
അന്യജീവികള്‍ അവിടെ പൊറുതി തുടങ്ങില്ലായിരുന്നു എന്ന് .

അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം എന്ന പ്രമാണത്തില്‍ ചെറിയൊരു
തിരുത്തല്‍ വരുത്തി , കസേര വലിച്ചിട്ട്‌ മുറ്റത്തിരുന്നു .കൊടും ചൂടിന് ആശ്വാസം
പകര്‍ന്നുകൊണ്ട് ഇളം കാറ്റ് വീശുന്നു .. കാറ്റിന് മുറ്റത്തെ പൂക്കളുടെ സുഗന്ധം .
നിശബ്ദതയിലൂടെ ഒഴുകിയെത്തുന്ന പുഴയുടെ നിലയ്ക്കാത്ത  സംഗീതം ..
നിലാവില്‍ കുളിച്ച് ഒഴുകിയണയുന്ന അവളുടെ ഭംഗി ആസ്വദിക്കാന്‍
തലയുയര്‍ത്തി നില്‍ക്കുന്ന ചെറിയ പാറകളെ തഴുകിയുറക്കാനായി അവള്‍
മൂളുന്ന സംഗീതം ...അനിര്‍വചനീയമായ ലഹരിയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി
തീരുന്ന അവസ്ഥ .
ആ ലഹരി കണ്ണില്‍ നിന്ന് ഊറിയിറങ്ങി നദിയോടൊപ്പം ചേരാന്‍ വെമ്പല്‍ കൊള്ളുന്ന
മറ്റൊരു നദി പോലെ ....................

ഇനി ഉറങ്ങണം ..
കിടക്കാനൊരുങ്ങുമ്പോള്‍ സാരിയില്‍ അവിടവിടെ വീണ്ടും പുതിയ കറുത്ത പൊട്ടുകള്‍ .
നിലാവില്‍ എന്നെക്കാണാനെത്തിയവര്‍..അവര്‍ക്ക് ജനാലയിലൂടെ പുറത്തേയ്ക്കുള്ള
വഴി കാണിച്ചു കൊടുത്തു .
മനസ്സ് പറഞ്ഞു ...
അവരും എന്നെപ്പോലെ ..
ഈ ഭൂമിയുടെ അവകാശികള്‍ .

**********