2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

' പ്രണയം '

എന്‍റെ പ്രണയി ഈശ്വരന്‍ .
എന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തരുന്നവന്‍ .
ഞാന്‍ ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ മാത്രം എപ്പോഴും തരുന്നവന്‍ .
എന്നോട് ഒരിക്കലും കലഹിക്കാത്തവന്‍ .
എന്‍റെ പരാതികളും സങ്കടങ്ങളും ക്ഷമയോടെ കേട്ടിരിക്കുന്നവന്‍ .
കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവന്‍ .
പാട്ട് കേട്ട് ഉറങ്ങണമെന്നും ഉണരണമെന്നും നിര്‍ബന്ധമുള്ളവന്‍ .
പൂക്കള്‍ വളരെയേറെ ഇഷ്ടപ്പെടുന്നവന്‍ .
എപ്പോഴും ഒരുങ്ങി , ചന്ദനത്തിന്റെ സുഗന്ധം പേറുന്നവന്‍ .
മോഹിപ്പിക്കുന്ന കണ്ണുകളുള്ളവന്‍ .
എന്നില്‍ നിന്നൊരിക്കലും നോട്ടം പറിച്ചുമാറ്റാത്തവന്‍ .
എനിക്ക് പൂക്കളെയും ശലഭങ്ങളെയും കാട്ടിതന്നവന്‍ .
പുഴയുടെ സംഗീതവും കാറ്റിന്റെ മര്‍മ്മരവും ലഹരിയായി സമ്മാനിച്ചവന്‍.
ഉദയാസ്തമയങ്ങളും മഴയും നിലാവും കാഴ്ചയില്‍ നിറച്ചവന്‍ .

എല്ലാ ഉത്തരങ്ങളും തരുന്ന അവന്‍ എന്‍റെ ഒരു ചോദ്യം മാത്രം
ഒരിക്കലും കേട്ടതായി ഭാവിക്കാറില്ല .
സദാ പുഞ്ചിരിയുമായി നില്‍ക്കുന്ന അവനോട് വീണ്ടും വീണ്ടും
ഞാന്‍ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു .
" എന്നെ എന്നാണ് അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു പോവുക "എന്ന് .

ആ ഉത്തരം മാത്രം പറയാതെ , അത് അവന്‍ രഹസ്യമായി സൂക്ഷിക്കുന്നു,
എല്ലാമറിയുന്നവനാണെന്ന് ബോധ്യമുണ്ടെങ്കിലും ഒരു ഓര്‍മപ്പെടുത്തല്‍
പോലെ ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞു , " ഞാന്‍ സുഖമായി ഉറങ്ങുന്ന ,
നിലാവ് ഉറങ്ങാത്ത ഒരു രാത്രിയില്‍ നീ എത്തണം , എന്നെ ആ കൈകളില്‍
കോരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് കൊണ്ടുപോകണം ,
ഞാന്‍ ഉണരാതെ , ഞാന്‍ അറിയാതെ ."
അപ്പോഴും ആ മുഖത്ത് ഒരു കള്ളച്ചിരി മാത്രം ,
പരസ്പരം എല്ലാം അറിയണം എന്നുള്ള വാക്ക് തെറ്റിച്ചുകൊണ്ട് .
എന്നിട്ടും ഞാന്‍ അവനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു , ഒരു
രഹസ്യങ്ങളും എന്‍റെ ഉള്ളില്‍ സൂക്ഷിക്കാതെ , എല്ലാം പറഞ്ഞ്
കേള്‍പ്പിച്ചുകൊണ്ട്‌ ..........
************************************************

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

' പുണ്യമായ് ...

എന്‍റെ ആദ്യത്തെ പിതൃതര്‍പ്പണം ...
മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃക്കളുടെ അനുഗ്രഹം ലഭിക്കുന്നതിന്
ചെയ്യുന്ന യജ്ഞം . ശ്രാദ്ധം സ്നേഹത്തോടെ ചെയ്‌താല്‍ പിതൃക്കളുടെ
അക്ഷയമായ തൃപ്തിയുണ്ടാകുമെന്നും വിശ്വാസം .

ബ്രഹ്മപുത്രനായ മനുപ്രജാപതിയില്‍ നിന്ന് മരീചി മുതലായ
സപ്തര്‍ഷികളും അവരില്‍നിന്ന് പിതൃക്കളും പിതൃക്കളില്‍നിന്ന്
ടെവാസുരന്മാരും അവരിലൂടെ ചരാചരങ്ങളും ഉണ്ടായി എന്ന്
എന്ന് സങ്കല്പം ആദ്യമായി പിതൃതര്‍പ്പണം നടത്തിയത് അത്രി
വംശത്തില്‍ പിറന്ന ' നിമി ' എന്ന താപസന്‍ . അകാല ചരമം പ്രാപിച്ച
പുത്രന്‍ 'ശ്രീമാന്റെ ആത്മാവിനുവേണ്ടി വാവുദിവസം ഏഴ് ബ്രാഹ്മണരെ
വിളിച്ചു വരുത്തി ഉപ്പ് കൂട്ടാതെ ചാമച്ചോര്‍ വിളമ്പി അന്നമൂട്ടി .
തെക്കോട്ട്‌ തലയായി ദര്‍ഭപ്പുല്ല് നിരത്തി ,മരിച്ചുപോയ കുട്ടിയുടെ
നാമ ഗോത്രങ്ങള്‍ ചൊല്ലി പിതൃക്കള്‍ക്ക് പിണ്ഡം വച്ചു.
തന്‍റെ അനുഷ്ഠാനങ്ങള്‍ , മുന്‍ മാമുനിമാര്‍ ചെയ്തിട്ടില്ലല്ലോ
എന്നോര്‍ത്ത് പശ്ചാത്തപിച്ച നിമിയുടെ മുന്നില്‍ ' അത്രി ' മഹര്‍ഷി
പ്രത്യക്ഷനാവുകയും ചെയ്ത പിതൃയജ്ഞം ബ്രഹ്മനിശ്ചിതമാണെന്നും
മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃക്കളില്‍ നിന്നു അനുഗ്രഹം
ലഭിക്കുന്നതിന് ചെയ്യുന്ന ഈ യജ്ഞമാണ് ശ്രാദ്ധം എന്നും പറഞ്ഞു .
അങ്ങനെ തുടര്‍ന്നുപോരുന്ന ഈ യജ്ഞത്തില്‍ ഞാനും ഒരു
പിന്തുടര്‍ച്ചക്കാരിയായി മാറുന്നു .


കേരളത്തിന്‍റെ തെക്കേ അറ്റത്ത് വേരുകളുള്ള ഞാന്‍ മാമാങ്ക ചരിത്രം
എഴുതപ്പെട്ട നാട്ടില്‍ പിതൃതര്‍പ്പണം ചെയ്യാന്‍ പോകുന്നു .
ഭാരതപ്പുഴ എന്ന അമ്മയെ ഒന്നു തൊടാന്‍ വെമ്പല്‍കൊണ്ട മനസ്സുമായി .
യാത്രയ്ക്കിടയില്‍ പലപ്പോഴും ഒരു കാഴ്ചയായി , ഒരു നൊമ്പരമായി
മനസ്സില്‍ ഒതുക്കി വച്ച ചിത്രം , അനുഭവിച്ചറിയുക എന്നതും
ദൈവനിശ്ചയം .

അതിരാവിലെ കുളിച്ച് ശുദ്ധിവരുത്തി യാത്ര , മുങ്ങിക്കുളിക്കാന്‍
കഴിയില്ല എന്ന മുന്‍വിധിയോടെ . വഴികാട്ടിയായി ഞങ്ങള്‍ക്കൊപ്പം
വന്ന സമീരണന്‍ ക്ഷേത്രങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും
വാചാലനായി . രണ്ടുമണിക്കൂര്‍ നീളുന്ന യാത്രയ്ക്കിടയില്‍
പലപ്പോഴും വഴിവിളക്കിന്റെ പ്രകാശത്തില്‍ വഴി തെറ്റുന്നതായി
സമീരണന് സന്ദേഹം . ഇടതും വലതും വശങ്ങളൊക്കെ
തലതിരിയുന്ന പോലെ . അടുത്തെത്താറായി എന്ന് അറിയിച്ചുകൊണ്ട്‌
നിളയെന്ന അമ്മ ശോഷിച്ച ശരീരവുമായി നീണ്ടു കിടക്കുന്നു .
അവളുടെ ഓരംചേര്‍ന്ന് പോകുമ്പോള്‍ ഒരു നിമിഷം പോലും ഞാന്‍
എന്‍റെ കാഴ്ച്ചയെ മറ്റൊരിടത്തെയ്ക്കും വിട്ടില്ല . സുലഭമായി
വെള്ളമില്ലെങ്കില്‍ പുഴയ്ക്കെന്താനന്ദം . എല്ലുന്തി, വികൃതമാക്കപ്പെട്ട
സ്വന്തം ഉടല്‍ മറച്ചു പിടിക്കാന്‍ പാടുപെടുന്ന ഒരു പാവം അബലയുടെ
അതേ മാനസികാവസ്ഥ . പക്ഷെ നാവാമുകുന്ദന്റെ സമീപം അവള്‍
വിലാസവതിയായി കാണപ്പെട്ടു . വിരുന്നുകാരെ സ്വീകരിക്കാന്‍
അവള്‍ ഒരുങ്ങിത്തന്നെ കിടക്കുന്നു .

ഭഗവാനെ വണങ്ങി , ഞാനും ആ തിരക്കിലെ ഒരാളായി മാറി .
പടവുകളിറങ്ങി അമ്മയുടെ അടുത്തെത്തി . അവള്‍ എന്നെ
വല്ലാതെ കൊതിപ്പിക്കുന്നു , ഒരു തലോടലിനായി .പിന്നെ ഒന്നും
ചിന്തിച്ചില്ല , ആ കൈകളിലേയ്ക്ക് ഞാനമര്‍ന്നു ,
ഒരു കുഞ്ഞുശിശുവിനെപ്പോലെ .മൂന്നു തവണ മുങ്ങി നിവര്‍ന്നു .
കരയില്‍ കയറി , ഈറനോടെ ബലിക്കല്ലിനു പുറകില്‍ ഊഴവും
കാത്തു നിന്നു , ഏകദേശം ഒരു മണിക്കൂറോളം , ക്ഷമയോടെ ,
പ്രാര്‍ഥനയോടെ കാത്തു നില്‍ക്കുന്നവര്‍ക്കൊപ്പം . എന്‍റെ ഊഴം
എത്തി . ചോല്ലിതന്ന മന്ത്രങ്ങള്‍ അക്ഷരത്തെറ്റ് വരാതെ ഉരുവിടാന്‍
ശ്രദ്ധിച്ച് , ആദ്യപാഠം പഠിക്കാനെത്തിയ കുട്ടിയുടെ കൌതുകത്തോടെ
ഗുരുവിനെ അനുസരിച്ചു . വിശ്വ ദേവന്മാരെയും പിതൃക്കളെയും
ഒടുവില്‍ വിഷ്ണുവിനെയും വരിച്ച് , ഞാനും കര്‍മം അനുഷ്ഠിച്ചു


ഇലയിലെ പിണ്ഡം പുഴയുടെ മാറിലേയ്ക്ക് ഒഴുക്കി , ഞാന്‍ വീണ്ടും
മൂന്നു തവണ മുങ്ങി നിവര്‍ന്നു . അവളുടെ കുളിര്‍മ
മുഴുവനും ശരീരത്തിലേയ്ക്കും മനസ്സിലേയ്ക്കും പകര്‍ന്നെടുത്തുകൊണ്ട് ,
മതിവരാതെ പടവുകള്‍ കയറി മുകളിലെത്തി , സൂര്യനെ നോക്കി.
നോട്ടത്തിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞ് , അവന്‍ തിടുക്കത്തില്‍ ഓടിയണഞ്ഞ്
അവന്‍റെ അവകാശം സ്വന്തമാക്കി . മനസ്സ് നിറഞ്ഞിരിക്കുന്നു ,
അത്യധികം സ്നേഹത്തോടെ ഞാന്‍ ഊട്ടിയ പിതൃക്കലാല്‍
അനുഗ്രഹിക്കപ്പെട്ട ആത്മാവുമായി എന്‍റെ അച്ഛനും അച്ഛന്
മുന്നേ മറഞ്ഞവരും മുന്നില്‍ നില്‍ക്കുന്ന പോലെ ..

ഈറന്‍ മാറി , നാവാമുകുന്ദനെ തൊട്ടടുത്ത്‌ കണ്ട് തൊഴുതു വണങ്ങി .
മുട്ടിനു മുകളില്‍ മാത്രം ദര്‍ശനം നല്‍കുന്ന വിഷ്ണുവിന്റെ രൂപം .
ഉള്ളു തുറന്നു അപേക്ഷിച്ചു. എല്ലാവരുടെയും മനസ്സില്‍ ആവോളം
സ്നേഹം നിറയ്ക്കണേ എന്ന് , എല്ലാര്‍ക്കും നല്ലതു മാത്രം
വരുത്തണേയെന്നും. ഉപദേവതകളെയും തൊഴുതു മടങ്ങി .

വഴിയോരത്തെ കാഴ്ചകള്‍ക്കായി കണ്ണുകളെയും തെളിച്ച് ഞാനിരുന്നു .
മെലിഞ്ഞുണങ്ങിയ കാലില്‍ ഒരു ഭംഗിയുള്ള കൊലുസ്സായി കുറ്റിപ്പുറം
പാലത്തെയും അണിഞ്ഞ് , മക്കളുടെ നന്മയും പ്രതീക്ഷിച്ചുകൊണ്ട്
കിടക്കുന്ന 'നിളയെന്ന അമ്മയുടെ ചിത്രം , മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു
ചിത്രം കൂടി എനിക്ക് സ്വന്തം .
***