2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

' അമ്മ '

കടല്‍ക്കരയിലെ അതിഥിമന്ദിരത്തിന്റെ നിലാമുറ്റത്ത് ചാഞ്ഞ കസേരയില്‍
ഒരു സ്വപ്നത്തിന്റെ ചിറകിലേറി പറക്കുകയാണ് സുപ്രിയയുടെ മനസ്സ് .
ഔദ്യോഗികാവശ്യത്തിനായി വന്ന ഭര്‍ത്താവിനോടൊപ്പം അഞ്ചുദിവസത്തെ
സുഖവാസം . സാധാരണ പതിവുള്ളതല്ല ഇങ്ങനെയൊരു യാത്ര . പക്ഷേ
ഇപ്പോളെന്തോ കടലിന്‍റെ ഭംഗി ആസ്വദിക്കാന്‍ കിട്ടിയ അവസരം
പാഴാക്കണ്ട എന്ന തോന്നല്‍ . പിന്നെ മോളുടെ അഭാവവും . അവളെ
ഹോസ്റ്റലില്‍ കൊണ്ടുവിട്ട ദുഃഖം , അതില്‍നിന്നും ഒരു താല്‍ക്കാലിക മോചനം .

സുപ്രിയ കടലിലേയ്ക്ക് നോക്കിയിരുന്നു . തിരയടങ്ങാത്ത കടല്‍ . തിരകള്‍ക്ക്
എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങള്‍ . രൌദ്രഭാവം പൂണ്ട് പാഞ്ഞടുക്കുന്ന
തിരമാലകള്‍ തന്‍റെ നെഞ്ചില്‍ ശക്തിയായി മിടിപ്പുണ്ടാക്കുന്നപോലെ
തോന്നി . തീരത്തിന് സമ്മാനങ്ങളുമായി വന്ന് യാത്ര പറഞ്ഞ് മടങ്ങുന്ന
തിരകള്‍ . ആകാശവും കടലും ഒന്നായിത്തീരുന്ന ചക്രവാളത്തിലേയ്ക്ക്
നോക്കിയിരുന്നു . ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒരേനിറം എങ്ങനെ കിട്ടി ?
കടലിനെ നോക്കി വാനം മൃദുവായി ചോദിക്കുന്നുവോ , '' നീ തന്നെയല്ലേ
ഞാന്‍ '' എന്ന് .

നട്ടുച്ച സമയം . തിരക്കൊഴിഞ്ഞ ബീച്ച് . ഒരു നാടോടി സ്ത്രീ മൂന്ന്
കുട്ടികളുമായി മണലില്‍ എന്തിനോ വേണ്ടി പരതിക്കൊണ്ട് നടക്കുന്നു .
ഒരു കുട്ടി ഒക്കത്തിരുന്നു കരയുന്നു , ഒരുവള്‍ എന്തോ ആവശ്യം പറഞ്ഞ്
അമ്മയോട് കെഞ്ചുന്നു . തന്‍റെ നിസ്സഹായാവസ്ഥ ഓര്‍ത്തിട്ടാവണം ആ
അമ്മ അവളെ വഴക്ക് പറയുകയും അടിക്കാന്‍ ഭാവിക്കുകയും ഒക്കെ
ചെയ്യുന്നു . മൂന്നാമത്തവള്‍ വേച്ചുവേച്ച്‌ അമ്മയുടെ പിന്നാലെ ഒട്ടിയ
വയറുമായി നടക്കുന്നു . താങ്ങാനാവാത്ത ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട
ഒരു പാവം അമ്മ .

അമ്മ , ജീവന്‍റെ നാളം കൊളുത്തിയപ്പോള്‍ ദൈവം ആ നാളത്തിന്റെ
നാവില്‍ എഴുതിക്കൊടുത്ത രണ്ടക്ഷരം , ഭൂമിയിലെ ഏറ്റവും സുന്ദരമായ
പദം . എത്രയോ വര്‍ഷങ്ങളായി താന്‍ അലയുന്നു ആ പദത്തിന്
അവകാശിയായ ഒരാളെ . പെറ്റമ്മയും പോറ്റമ്മയും കൂടി വളര്‍ത്തിയ
തന്റെയുള്ളില്‍ മറ്റൊരമ്മ കുടിയേറിയത് ബുദ്ധിയും ചിന്തയും ഉറയ്ക്കാന്‍
തുടങ്ങിയ കാലം മുതല്‍ .

പെറ്റമ്മയെ നോവിക്കാന്‍ ആഗ്രഹിക്കാതിരുന്ന , പോറ്റമ്മയുടെ കണ്ണ്
നിറഞ്ഞാല്‍ കണ്ണിനെ പുഴയാക്കിയിരുന്ന തനിക്ക് മറ്റൊരമ്മ കിട്ടാക്കനി
ആയത് , വാക്കുകളിലൂടെ , പലപല നാവുകളിലൂടെ കേട്ടറിഞ്ഞ ഒരു
നൊമ്പരത്തില്‍ നിന്ന്. എല്ലാവരും ജന്മദിനത്തെക്കുറിച്ചും കിട്ടിയ വിലകൂടിയ
സമ്മാനങ്ങളെക്കുറിച്ചും പറഞ്ഞ് സന്തോഷിക്കുമ്പോള്‍ അറിയാതെ ഒരു
വേദന തന്റെയുള്ളില്‍ പുകയുമായിരുന്നു . സുപ്രിയ എന്ന താന്‍ പിറന്നു
വീണ ദിവസം . കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വര്‍ണന . ആശുപത്രിയില്‍
തന്‍റെ അമ്മയുടെ തൊട്ടടുത്ത കിടക്കയില്‍ പ്രസവിച്ചു കിടന്ന മറ്റൊരമ്മ .
എട്ടാമതും ആണ്‍കുട്ടിയെ കിട്ടിയ അമ്മ . തൊട്ടടുത്ത്‌ പിറന്ന പെണ്‍കുട്ടിയെ
മോഹിച്ച് ആരും കാണാതെ എടുത്തു മാറോടുചേര്‍ത്ത് കിടത്തി . താന്‍
ആ അമ്മയുടെ മുലപ്പാല്‍ നുണഞ്ഞോ ഒരു തവണയെങ്കിലും ? അറിയില്ല .
കുഞ്ഞു കൈയില്‍ എഴുതി തൂക്കിയ നമ്പര്‍ ആ അമ്മയെ തോല്‍പ്പിച്ചു .
ആശുപത്രിക്കാര്‍ കണ്ടുപിടിച്ചിട്ടും സത്യം അംഗീകരിക്കാന്‍ സമയമെടുത്തു
എന്‍റെ അമ്മ , ആണ്‍കുഞ്ഞിനോടുള്ള കൂടുതലിഷ്ടം കൊണ്ടാവാം .

ആ കുട്ടി വളര്‍ന്നു , പോറ്റമ്മയുടെ തണലിലും സ്നേഹത്തിലും . കുഞ്ഞു
മുഖത്ത് പടരുന്ന ശുണ്ടി കാണാനുള്ള കൊതികൊണ്ടാവാം ബന്ധുക്കള്‍
ഒരു ഫലിതം പോലെ ഇക്കാര്യം ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചിരുന്നത് .
ഭാവത്തിന്റെ തീവ്രത കൂട്ടാനായി വര്‍ണനകളും കൂട്ടിക്കൊണ്ടിരുന്നു .
ഉണ്ണാനും ഉടുക്കാനുമില്ലാതെ എട്ടു കുട്ടികളെയും കൊണ്ട് കടലോരത്ത്
മീന്‍ കച്ചവടം നടത്തി കഷ്ടപ്പെടുന്ന ഒരു പാവം സ്ത്രീയുടെ ചിത്രമായിരുന്നു
ആ കുഞ്ഞു മനസ്സിലേയ്ക്ക് അവര്‍ വരച്ചിട്ടത് . അവസരത്തിലും
അനവസരത്തിലും പലരുടെ നാവില്‍ക്കൂടിയും ചര്‍ദ്ദിക്കപ്പെട്ട രൂക്ഷഗന്ധമുള്ള
വാക്കുകള്‍ . പലപ്പോഴും വിങ്ങിപ്പൊട്ടിക്കരഞ്ഞ് അലമാരയുടെ പിറകിലും
മേശയുടെ അടിയിലും പോയിരുന്ന് തളര്‍ന്നുമയങ്ങിയ നാളുകള്‍ . അവളെ
ആരും കണ്ടില്ല , ആരും അറിഞ്ഞതുമില്ല . പിന്നെ കണ്ണാടിയുടെ മുന്നില്‍
ചെന്നു നിന്ന് നല്ലപോലെ നോക്കും , മനസ്സിലുറപ്പിക്കും അച്ഛന്‍റെ അതേ നിറം ,
അതേ മുഖം , അതേ കണ്ണുകള്‍ , അതേ പുരികം . ആശ്വാസം തോന്നും അപ്പോള്‍ .
താന്‍അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ അല്ല എന്ന് കള്ളം
പറയുന്നവര്‍ നരകത്തില്‍ പോട്ടെ എന്ന് ശപിക്കും .

കുറേക്കൂടി മുതിര്‍ന്നപ്പോള്‍ തല്ലുണ്ടാക്കുന്നതിനു അമ്മ
വഴക്ക് പറയുമ്പോള്‍ , താനാണ് കുഴപ്പക്കാരിയെന്നു
ആരോപിക്കുമ്പോള്‍ സ്വപ്നം കണ്ട് ആശ്വസിക്കുമായിരുന്നു , ഏഴു
പൊന്നാങ്ങളമാരുടെ അനുജത്തിക്കുട്ടിയായി പാറിപ്പറന്ന് നടക്കുന്നത് , തന്നെ
സ്നേഹിക്കാന്‍ അവര്‍ മത്സരിക്കുന്നത് ഒക്കെ . പരിഭവം കേള്‍ക്കാനോ
പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനോ അമ്മയ്ക്ക് സമയം തികയാതെ
വരുമ്പോള്‍ , കവിളില്‍ ഉമ്മ തന്ന് കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിക്കുന്ന ,
കടല്‍ കനിയുന്നതും കാത്തിരിക്കുന്ന അമ്മയെ ഓര്‍മ വരുമായിരുന്നു .
അപ്പോഴൊക്കെ മുറ്റത്തെ പൂക്കളോടും ശലഭങ്ങളോടും, കിന്നാരവും പിന്നെ
സ്വപ്നത്തിന്റെ കഥകളും പറഞ്ഞ് കണ്ണീരിന്റെ ഉപ്പുരസവും നുണഞ്ഞ്
നടന്നിരുന്നതും ആരും ശ്രദ്ധിച്ചിരുന്നില്ല .

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും താന്‍ മോഹിച്ചിരുന്നല്ലോ ആ അമ്മയെ
ഒന്നു കാണാന്‍ , പഴയ കാലം ഓര്‍ത്തെടുത്ത് പറയുന്നത് ഒന്നു കേള്‍ക്കാന്‍ .
സ്നേഹമുള്ളിടത്ത് വിശപ്പിന്റെ കാഠിന്യം കുറയുമെന്ന് മനസ്സ് പറഞ്ഞ്
തന്നിരുന്നു . ശാസ്ത്രങ്ങളൊക്കെ പഠിച്ചു വലുതായപ്പോള്‍ സാഹചര്യത്തിന്
അനുസരിച്ച് രൂപത്തിനും ഭാവത്തിനും മാറ്റം വരുമെന്ന നിഗമനത്തിലുമെത്തി .
ആ സത്യത്തിന്റെ പൊരുള്‍ തേടി അധികം ദൂരെ പോകേണ്ടതായും വന്നില്ല .
നാല് ആണ്‍കുട്ടികളുള്ള വീട്ടില്‍ ദത്തെടുത്തു വളര്‍ത്തിയ പെണ്‍കുട്ടിയ്ക്ക്
അവളുടെ ഏട്ടന്മാരുടെ അതേ മുഖച്ഛായയായിരുന്നു . പരാതികള്‍
പറയാത്തവള്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്ന നിയമം തനിക്ക്
ബാധകമാകുമ്പോഴെല്ലാം സ്വപ്‌നങ്ങള്‍ കൂട്ടിനായെത്താറുണ്ട് . കാണുന്നതെല്ലാം
കടലോരത്തെ ചെറിയ കുടിലും അതിനുള്ളില്‍ നിന്ന് നിറഞ്ഞു കവിയുന്ന
ഒരു സ്വര്‍ഗ്ഗവും .

മയക്കത്തിലേയ്ക്ക് വഴുതി വീഴാന്‍ തുടങ്ങിയപ്പോള്‍ ഒറ്റയ്ക്കാണെന്ന്
ഓര്‍മപ്പെടുത്തിക്കൊണ്ട്‌ മൊബൈല്‍ ഫോണ്‍ ഒച്ചയുണ്ടാക്കി . ഹോസ്റ്റലില്‍
നിന്ന് മോള്‍ , മനസ്സില്ലാ മനസ്സോടെ പോയതാണ് അവള്‍ . ഡോക്ടര്‍ ആകണം
എന്ന ആഗ്രഹം , വേര്‍പിരിഞ്ഞുള്ള ജീവിതത്തില്‍ എത്തിച്ചിരിക്കുന്നു . അവളോട്‌
ഒന്നു മാത്രം പറഞ്ഞു , ശരീരത്തിന്‍റെ ഭാഷ പഠിക്കുമ്പോള്‍ , അത് മനുഷ്യനില്‍
പ്രയോഗിക്കുമ്പോള്‍ അതിനു മുന്നേ അതിനുള്ളിലെ മനസ്സിന്‍റെ ഭാഷ നന്നായി
അറിഞ്ഞിരിക്കണമെന്ന് . അവള്‍ക്കറിയാമത് , കാരണം അവള്‍ സുപ്രിയയുടെ
മകളാണ് , ഗ്രേസി . കടലോരത്തെ , കാണാന്‍ കൊതിക്കുന്ന അമ്മയുടെ പേര്
അവള്‍ക്ക് കൊടുത്തു എപ്പോഴും ഓര്‍ക്കാന്‍ ............
***