2010, നവംബർ 20, ശനിയാഴ്‌ച

മീനാച്ചീടെ മോള്‍ .......

മീനാച്ചി സുന്ദരിയായിരുന്നു . എല്ലാരും പറയുമായിരുന്നു അവള്‍ ലക്ഷണമൊത്തവളെന്ന് .
അവള്‍ക്ക് നെറ്റിയില്‍ പൊട്ടു കുത്തേണ്ട
ആവശ്യമേയില്ലായിരുന്നു .സ്ഥാനത്ത്‌ ഒരു
വലിയ കറുത്ത മറുകുന്ടാരുന്നു . നിലത്തു മുട്ടുന്ന വിധം മുടിയും . അവള്‍ എന്നെക്കാള്‍
കുഞ്ഞായിരുന്നെങ്കിലും വളരെ തടിച്ച
ശരീരമായിരുന്നു അവള്‍ക്ക് . എപ്പോഴും എല്ലാരോടും
വല്യ ലോഹ്യം കാണിച്ചിരുന്നുവെങ്കിലും എന്നോടല്പം കൂടുതലാരുന്നു എന്നതൊരു നേര് .

ഞാന്‍ തലോടാന്‍ ചെന്നാല്‍ അവള്‍ തല താഴ്ത്തി ദേഹത്തുരുമ്മി
നില്‍ക്കുമായിരുന്നു .
എന്തു കൊടുത്താലും രുചിയോടെ കഴിക്കും . ഞാന്‍
പറയുന്നതും പാടുന്നതുമൊക്കെ
കേട്ട് ചെവിയനക്കി മൂളുകയും ചെയ്തിരുന്നു . എന്‍റെ ഭാഷയില്‍
മറുപടി തരാന്‍ അവള്‍ക്ക്
അറീല്ലല്ലോ . കുശാലായി ഭക്ഷണവും
ശാപ്പിട്ട് മയങ്ങുന്ന അവളോട്‌ ''വിശക്കുന്നോടീ മീനാച്ചീ ''
എന്ന്
ചോദിക്കാന്‍ പോണ എന്നെ പലതവണ അമ്മ വഴക്ക് പറഞ്ഞിട്ടുണ്ട് .

വലുതായി വരുന്ന , അവളുടെ വയര്‍ ഞാന്‍ തടവിക്കൊടുക്കുമായിരുന്നു .
എല്ലാരും അവളെ
കാര്യമായി പരിചരിക്കുന്നു . അവള്‍ ഓരോ ദിവസം കഴിയുന്തോറും സുന്ദരിയായി വരുന്നു .
കുശാലായ ഭക്ഷണം , രാത്രി
ചൂടും പുകയും കൊണ്ട് തണുപ്പ് മാറ്റി സുഖഉറക്കം അങ്ങനെ ..

സ്കൂളില്‍ നിന്നെത്തിയാല്‍ ഉടനെ പുസ്തക സഞ്ചിയും വലിച്ചെറിഞ്ഞ് തൊഴുത്തി
ലേയ്ക്ക്
ഒരോട്ടമാണ് . മീനാച്ചിയുടെ കുട്ടി എത്തിയോ എന്ന്
അറിയാന്‍ . അവളുടെ മുഖത്ത് വല്ലാത്ത
ക്ഷീണം . ഞാന്‍ പറയുന്നതൊന്നും അവള്‍ക്ക് കേള്‍ക്കണ്ട എന്ന് പറയും പോലെ .

സന്ധ്യയായപ്പോള്‍ അവള്‍ വല്ലാതെ കരയാന്‍ തുടങ്ങി . അച്ഛനും അമ്മയും
എന്തൊക്കെയോ
പറയുന്നതു കേട്ടു .ഒടുവില്‍ അച്ഛന്‍
പുറത്തേയ്ക്കിറങ്ങിപ്പോയി . കുറെ കഴിഞ്ഞ് രണ്ട്
ആള്‍ക്കാരുമായി തിരിച്ചെത്തി . അടുത്ത വീട്ടിലെ പെണ്ണുങ്ങളും പരിവാരങ്ങളും വിവരം
തിരക്കിയെത്തി . എല്ലാവരുടെ മുഖത്തും എന്തോ സംഭവിക്കാന്‍ പോണു എന്ന ഭാവം .
വന്നവരിലൊരാള്‍ ഒരു പെട്ടി തുറന്ന് എന്തൊക്കെയോ ഉപകരണങ്ങള്‍ എടുത്തു . അവയുടെ
തിളക്കവും കിലുക്കവും നോക്കി നില്‍ക്കാനാവാതെ ഞാന്‍ അകത്തേയ്ക്ക്
ഓടി . കണ്ണുകള്‍
രണ്ടും പൊത്തി നാമം ജപിക്കാന്‍ തുടങ്ങി . മീനാക്ഷിയുടെ
ഒച്ച കൂടിക്കൂടി വന്നു . ഞാന്‍
കട്ടിലില്‍ പോയി കിടന്നതും ഉറങ്ങിപ്പോയതും ഒന്നും ഓര്‍മയില്ല .

പിറ്റേ ദിവസം രാവിലെ ഉണര്‍ന്ന് , തൊഴുത്തിലേയ്ക്ക് ഓടി . വളരെ
ക്ഷീണത്തോടെ അവള്‍
എന്നെ നോക്കുന്നു . എണീറ്റതേയില്ല . അമ്മ പറഞ്ഞു,
അവളുടെ കുട്ടി ' ചത്തുപോയി ' എന്ന് .
ആശസിപ്പിക്കാന്‍ എനിക്കറിയില്ലാരുന്നു . അവളുടെ കുട്ടീടെ കഴുത്തിലിടാനായി പല പല
നിറങ്ങളിലുള്ള മുത്തുകള്‍ കൊണ്ട് ഞാന്‍ കോര്‍ത്ത മാല അവള്‍ക്ക്
കാണിച്ചു കൊടുത്തു .

ഒരു ദിവസം അച്ഛനെ കാണാന്‍ ഒരാള്‍ വന്നു
, പിന്നെ മടിക്കെട്ടില്‍ നിന്ന് കുറെ രൂപയെടുത്ത്
''ഇനി കൊണ്ടുപൊയ്ക്കോട്ടേ ?'' എന്ന് ചോദിച്ചു . അച്ഛന്‍ സമ്മതം കൊടുത്തു .
എന്‍റെ
മീനാച്ചിയെ കൊണ്ടുപോകുകയാണെന്നറിഞ്ഞ് സങ്കടവും ദേഷ്യവും സഹിക്കാനാവാതെ
ഞാന്‍ നോക്കി നിന്നു. അയാള്‍ അവളെ തൊഴുത്തില്‍
നിന്നിറക്കി വളരെ കഷ്ടപ്പെട്ട്
വലിച്ചു പിടിച്ചു നടന്നു . അവള്‍ അയാളുടെ കൂടെ
പോകാന്‍ കൂട്ടാക്കുന്നില്ല . ഒഴുകി
ഇറങ്ങുന്ന കണ്ണീര്‍ വലിയ രണ്ടു ചാലുകളായി
അവളുടെ മുഖം നനച്ചുകൊണ്ടിരുന്നു .
അവളെ അയാള്‍ അടിക്കരുതെ എന്ന്
പ്രാര്‍ഥിച്ചുകൊണ്ട് മറയുന്നതു വരെ ഞാന്‍
നോക്കി നിന്നു .

അന്ന് ഞാന്‍ വിശപ്പ്‌ അറിഞ്ഞതേയില്ല . അമ്മ , ഭരണിയില്‍ അടച്ചു വച്ചിരുന്ന മധുരമുള്ള
പലഹാരത്തിനും മുറ്റത്തെ ചെറിയ മാവിലെ പഴുത്ത കര്‍പ്പൂര മാങ്ങയ്ക്കും
ഒരു രുചിയും
ഉണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു . അച്ഛന്റെയും
അമ്മയുടെയും ഒരു വാക്കുകള്‍ക്കും
എന്നെ അനുനയിപ്പിക്കാന്‍ ആയില്ല .അവര്‍
പറഞ്ഞതൊക്കെ ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ .

പിറ്റേ ദിവസം സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയില്‍ ഒരുത്തി ചോദിച്ചു ''നിന്‍റെ
മീനാക്ഷിയെ
വളര്‍ത്താനോ അതോ കൊല്ലാനോ കൊടുത്തത് ? '' പിടിച്ചൊരു ഉന്തു
കൊടുക്കാന്‍ തോന്നി .
മിണ്ടാത്തെ നടന്നു . ആ അരിശം മുഴുവനും വൈകീട്ട്
വീട്ടിലെത്തി അമ്മയോട്‌ കരഞ്ഞും
പരിഭവിച്ചും തീര്‍ത്തു.

പിന്നെ പരീക്ഷ വന്നു . മീനാക്ഷിയെക്കുറിച്ചുള്ള ചിന്തകള്‍ പതുക്കെ മായാന്‍
തുടങ്ങി .
ഒരു വര്‍ഷം പഠിച്ചതെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരമായി എഴുതി .
കളിയുടെ കാലം .
രണ്ടു മാസം കഴിഞ്ഞാല്‍ അഞ്ചാം ക്ലാസുകാരി . അതിന്റെ സന്തോഷത്തില്‍ പുസ്തകവും
ഒതുക്കിവച്ച് , കൂട്ടുകാരുടെ അടുത്തേയ്ക്ക് ഓടാന്‍
ഇറങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞു ,
'' വേഗം വരണം , ഒരു സമ്മാനം ഉണ്ട് '' ,
കളികഴിഞ്ഞെത്തി , അച്ഛന്‍റെ മേശപ്പുറത്തും
അലമാരയിലും ഒക്കെ തപ്പി ,സമ്മാനപ്പൊതി കണ്ടില്ല . കുളി കഴിഞ്ഞ് തലയും തോര്‍ത്തി
വന്ന് അച്ഛന്‍ പറഞ്ഞു ,'' വലിയ സമ്മാനമായതുകൊണ്ട്‌ തൊഴുത്തില്‍ വച്ചിട്ടുണ്ട് .''
ഞാനോടി , സന്തോഷം അടക്കാനായില്ല . മീനാച്ചിയെപ്പോലെ ഒരുവള്‍ . അച്ഛന്‍
പറഞ്ഞു ,
'ഇവള്‍ മീനാക്ഷിയുടെ മൂത്ത മോളാണെന്ന് . ശരിയാവും, ഇവള്‍ക്കും അവളെപ്പോലെ
നെറ്റിയില്‍ പൊട്ടുണ്ടല്ലോ , നിറമതല്ലെങ്കിലും .

ഞാന്‍ അകത്തേയ്ക്ക് നടന്നു , സ്വപ്നവും കണ്ടുകൊണ്ട്‌ , അവള്‍ക്ക് കുട്ടി
പിറക്കുന്നതും
അത് നാലുകാലില്‍ എണീറ്റ്‌ നില്‍ക്കാന്‍ പാടുപെടുന്നതും
അമ്മയുടെ അകിട് കണ്ടുപിക്കാന്‍
വെപ്രാളം കാണിക്കുന്നതും അതിന്റെ
വായിലൂടെ ആ മധുരം ഒലിച്ചിറങ്ങുന്നതും എനിക്ക്
പിടിതരാതെ ഓടിക്കളിക്കുന്നതും ഒക്കെ . ഞാന്‍
മീനാച്ചീടെ കുട്ടിക്കായി കരുതിയ മാല
എടുത്തുകൊണ്ടു വന്ന്‌ അവളെ കാണിച്ചുകൊടുത്തു . അവളുടെ കുട്ടിക്കായി അത് സൂക്ഷിച്ചു
വയ്ക്കാമെന്ന് പറഞ്ഞു . അവള്‍ തലയാട്ടി .അവള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ടാവുമോ
ആവോ .....

**********************************************

2010, നവംബർ 14, ഞായറാഴ്‌ച

ശിശുക്കളേ , കാതോര്‍ത്തിരിക്കണം .....

#

നില്‍ക്കുവിന്‍ ശിശുക്കളേ , കാതോര്‍ക്കയരക്ഷണം
നോക്കുവിന്‍ അക കണ്ണ് തുറന്നീ പ്രപഞ്ചത്തെ

കാഴ്ച്ചതന്‍ വെളിച്ചത്തില്‍ ഭാരതാംബയെ കാണ്ക
മുറിവില്‍ മീതെയല്‍പം തേന്‍കണമിറ്റിക്കുക

ഉത്തുംഗ സംസ്കാരത്തിന്‍ പുടവയണിഞ്ഞവള്‍
ശ്രേഷ്ടരാം തനയര്‍ക്ക് ജന്‍മമേകിയോരമ്മ

ചോര ചിന്തോയോര്‍ , ചോര വേര്‍പ്പാക്കി മറഞ്ഞവര്‍
അവരെ നമസ്ക്കരിച്ചനുഗ്രഹീതരാകുവിന്‍

ആഘോഷത്തിമിര്‍പ്പിലും കാഴ്ച്ചയെ പായിക്കുക
ഭാഗ്യഹീനരാം കൂട്ടര്‍ ചുറ്റിലുണ്ടറിയുക

നായ്ക്കളോടൊപ്പം കുപ്പത്തൊട്ടി പങ്കിടുന്നവര്‍
ജന്മനാ അംഗങ്ങള്‍ക്ക് വൈകല്യം കൂട്ടായവര്‍

തലയൊന്നുയര്‍ത്തുവാനാവാതെ വെറും പായില്‍
ദയയും കാത്ത് മാംസപിണ്ഡം പോല്‍ കിടക്കുവോര്‍

പുറം കാഴ്ചകള്‍ക്കമ്മ വാഹനമായ് തീരണം
പുഞ്ചിരിക്കുമാ മുഖം ഒന്നു നോക്കുവിന്‍ നിങ്ങള്‍

ഭൂമിതല്‍ ഉദരത്തിലാഴ്ത്തിയ വിഷത്തിനെ
പകുത്തു നല്‍കീ പൊക്കിള്‍ക്കൊടിയുമവര്‍ക്കായി

പുഞ്ചിരി തൂകുന്നൊരാ മുഖങ്ങള്‍ക്കറിയുമോ
വിഹിതം പറ്റുന്നൊരു ഭരണനൈപുണ്യത്തെ

മസ്തിഷ്ക്കം വളരേണ്ടതില്ലെന്നും നമുക്കിന്ന്‌
വ്യവസായം തഴയ്ക്കുവാന്‍ കോപ്പുകൂട്ടണമെന്നും

കീടത്തെ നശിപ്പിക്കും എന്ടോസള്‍ഫാനിന്‍ ദൂഷ്യം
പാലിന്‍റെ വെളുപ്പിലും ആരോപിച്ചൊരു കൂട്ടര്‍

മാപ്പിനര്‍ഹരല്ലിവര്‍ അറിക , പൈതങ്ങളേ
അമ്മയെ കളങ്കിതയാക്കിയ മക്കളാണിവരെന്നും

കണ്‍തുറന്നിരിക്കണം കാതോര്‍ത്തുമിരിക്കണം
ആരോഗ്യ പരിരക്ഷ കീശയിലൊതുക്കിയവരെത്തും

ഉറക്കെ കൂവും , മനസ്സാക്ഷിയെ വഞ്ചിച്ചിട്ട്
'കേരള മണ്ണിലിതാ അന്യ ഗ്രഹജീവികള്‍ '

*************************************

2010, നവംബർ 1, തിങ്കളാഴ്‌ച

''നടന്നുപോയവള്‍ ''

എന്‍റെ ബ്ലോഗെഴുത്ത് തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു .
ഇന്ന് ഞാന്‍ ഒരാളെ പരിചയപ്പെടുത്തുന്നു . ഷീബ അമീര്‍ .
സാമൂഹ്യപ്രവര്‍ത്തക , കഥാകാരി , കവയിത്രി , എന്‍റെ ആത്മമിത്രം .

ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നില്‍ പുന്നയൂര്‍ക്കുളം
വലിയകത്ത് പെരുംബുള്ളിപ്പാട്ട് വീട്ടില്‍ ജനിച്ച് തൃശ്ശൂരില്‍ വളര്‍ന്നു .
''നേടിയെടുക്കുക എന്നതിന് പകരം അവനവനായിത്തീരുക എന്നതാണ്
നേട്ടമെന്നും ഹൃദയത്തിന്‍റെ ആര്‍ദ്രതയാണ് ഏറ്റവും വലിയ ശക്തി
എന്നും ഒരുമയിലൂടെയാണ് ഒരാള്‍ ഒരാളാകുന്നതെന്നും ജീവിച്ചു
കാണിച്ചു കടന്നു പോയ '' സാമൂഹ്യപ്രവര്‍ത്തകനായിരുന്ന
ശ്രീ . പി .കെ .എ . റഹിം എന്ന വാപ്പയുടെ മകള്‍ . ദീര്‍ഘകാലമായി
രോഗപീഡ അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും
സാന്ത്വനമായി '' SOLACE ' എന്ന തണല്‍ ,അശരണരായ സ്ത്രീകള്‍ക്കായി
'Creative Expressions ' എന്ന പേരില്‍ തൊഴിലവസരം നല്‍കുന്ന
സ്ഥാപനം , ഇങ്ങനെ വാപ്പ എന്ന വെളിച്ചത്തെ പിന്തുടരുന്നു മകളും .

ഷീബ അമീറിന്‍റെ 'നടന്നുപോയവള്‍ ' എന്ന പുസ്തകത്തിലെ
ജീവിതാനുഭവങ്ങളുടെ പകര്‍ത്തലില്‍ നിന്ന് ഒരെണ്ണം നിങ്ങള്‍ക്കായി
തരുന്നു . '' മകന്‍റെ മജ്ജ മകള്‍ക്ക് മാറ്റിവയ്ക്കപ്പെട്ട് , മകനും മകളും
ആശുപത്രി കെട്ടിടത്തിന്‍റെ വിവിധ നിലകളിലെ രണ്ടു വാര്‍ഡുകളില്‍
കിടക്കുമ്പോള്‍ അവയ്ക്കിടയിലെ ഒരിടനാഴിയിലെ കസേരയിലിരുന്ന്
ഉരുകുന്ന ഒരു അമ്മയുടെ വേദന എന്നെ വല്ലാതെ അലട്ടി '' ഇത് ആ
പുസ്തകത്തിന്‍റെ അവതാരികയില്‍ ശ്രീമതി . ജെ .ലളിതാംബിക , IAS
എഴുതിയ വാചകം , അതിലെ അമ്മ ഷീബ അമീറും.

''ഹൃദയസ്പര്‍ശം ''

രണ്ടുദിവസമായി എന്തു കാര്യം ചെയ്യുമ്പോഴും ഓര്‍മ വരുന്നത്
ആ രണ്ടു കണ്ണുകളാണ് . ആ വീടാണ് .

ചാണകം മെഴുകിയ മുറ്റം .അരികില്‍ ചെണ്ടുമല്ലിയും നിത്യകല്യാണി
പൂക്കളും . ചവിട്ടുപടി കയറിയാല്‍ അറ്റം വരെ കെട്ടിയ തിണ്ണ .

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കഴിഞ്ഞ തവണ
രാജനെ കാണാന്‍ ചെന്നപ്പോള്‍ കുറെ സുഖമുണ്ടായിരുന്നു . പറമ്പില്‍
കുരുമുളക് പറിക്കുന്നിടത്ത് നിന്നാണ് അന്ന് ഓടിവന്നത് . കഴുത്തില്‍
ക്യാന്‍സര്‍ ആണ് രാജന് . അസുഖവും വച്ച് ഇതൊക്കെ
ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും ഉത്സാഹമായിരുന്നു .

എന്നാല്‍ കഴിഞ്ഞ ദിവസം ഞങ്ങളവിടെ ചെന്നു , ''അച്ഛന് എണീറ്റ്‌
നടക്കാന്‍ പറ്റാത്തത്ര കിടപ്പാണ് '' മരുമകള്‍ വന്ന് പറഞ്ഞു . രാജന്‍
കിടക്കുന്നിടത്തെയ്ക്ക് ഞങ്ങള്‍ ചെന്നു . ഭാര്യ വീശിക്കൊടുക്കുന്നുണ്ട്.
വെളുത്ത നീണ്ട ശരീരം കുറച്ചുകൂടി മെലിഞ്ഞു .കഴുത്തിലെ ട്യൂമര്‍
ഇപ്പോള്‍ വലുതായിരിക്കുന്നു . അതില്‍ തുണി ചുറ്റിക്കെട്ടിയിട്ടുണ്ട് .

അനങ്ങാതെ , തല ചരിച്ച് , കവിള്‍ തലയിണയില്‍ അമര്‍ത്തിവച്ച് ,
കിടക്കുകയാണ് .ഞങ്ങളുടെ കാല്‍പ്പെരുമാറ്റം കേട്ടതും കണ്ണുകള്‍
തുറന്നു , ഞങ്ങളെ നോക്കി '' ദൈവമേ ആ നോട്ടം അഭിമുഖീകരിക്കാന്‍
പറ്റുന്നില്ലല്ലോ '' കണ്ണുകള്‍ കുറച്ചു മങ്ങിയിട്ടുണ്ട് .നേര്‍ത്ത വെള്ളപ്പാട
വന്നപോലെ . കറുത്ത തിളങ്ങുന്ന നക്ഷത്ര കണ്ണുകള്‍ക്കാണ് തീക്ഷ്ണത
കൂടുതലെന്ന് ആരാണ് പറഞ്ഞത് ?

ശാന്തതയേറുംതോറും ആ കണ്ണുകള്‍ ശാന്തമായിക്കൊണ്ടിരുന്നു . അവ
ഇടയ്ക്കെങ്കിലും ഒന്നു ചിമ്മിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു .

നമ്മള്‍ അനുഭവത്തിലൂടെ പഠിക്കുന്ന , പഠിപ്പിക്കുന്ന കാര്യങ്ങള്‍
മനസ്സിലൂടെ വരിയിട്ട് പോകുന്ന പുളിയുറുംബുകളായി .''രോഗിക്കുവേണ്ടി
ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയില്ലെന്നു പറയുന്നു പാലിയേറ്റീവ് കെയര്‍ ''

രാജന്‍ ഗുളികകളൊന്നും കഴിക്കുന്നില്ല .കഴിക്കാന്‍ സാധിക്കുന്നില്ല . പക്ഷെ
അതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല .ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് പതുങ്ങി ,
പതുക്കെ ഉത്തരങ്ങള്‍ വന്നു . '' രാജന് ബുദ്ധിമുട്ടൊന്നും ഇല്ലാത്ത സ്ഥിതിക്ക്
മരുന്നൊന്നും വേണ്ട '' ഡോക്ടര്‍ പറഞ്ഞു .

വയറൊട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം . എന്നാല്‍
അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാനാ കൈകളില്‍
പിടിച്ചു . പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു . ഒരു ചെറിയ ചിരി . എന്നെ
സമാധാനിപ്പിക്കാനായിരുന്നോ ചിരിച്ചത് ? എന്‍റെ കൈയില്‍ രാജന്‍
അമര്‍ത്തിപ്പിടിച്ചു . കണ്ണുകളില്‍ നനവ്‌ . കട്ടിലിന്‍റെ തലയ്ക്കല്‍ കിടന്ന
ഒരു തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു . തീയില്‍ തൊട്ടതുപോലെ
ഞാന്‍ കൈ വലിച്ചു '' ഞാനെന്താണീ ചെയ്തത് , ആ കണ്ണീര്‍ തുടയ്ക്കാന്‍
ഞാന്‍ തുണിയെടുത്തത് എന്തിനാണ് , '' പിന്നെ എന്‍റെ കൈവിരല്‍ കൊണ്ട്
വേദനിപ്പിക്കാതെ ഞാനാ കണ്ണുകള്‍ തുടച്ചു . കറുപ്പും വെളുപ്പുമാര്‍ന്ന
ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു . അപ്പോള്‍ രാജന്‍ അനുഭവിച്ച
സുഖം എന്‍റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു .

ഒരു കൊല്ലം മുന്‍പ് , എന്‍റെ ഒരമ്മാവന്‍ തീരെ സുഖമില്ലാതെ
മരണത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നത് ഓര്‍മ വന്നു . മിക്കവാറും
ദിവസങ്ങളില്‍ ഞാന്‍ കാണാന്‍ ചെല്ലുമായിരുന്നു . അടുത്തുചെന്നിരുന്നു
ആ കൈകളില്‍ പതുക്കെ തൊടുമ്പോള്‍ , എന്‍റെ കൈ ഹൃദയത്തോട്
ചേര്‍ത്തുവച്ച് പറയുമായിരുന്നു '' എന്തു സുഖമാണ് '' , എനിക്കറിയാം
ആ സുഖത്തെക്കുറിച്ച് . എന്‍റെ നിസ്സഹായതയില്‍ നിന്ന് , ആ
നിസ്സഹായാതയിലെയ്ക്ക് സ്നേഹം പകരുമ്പോഴാണ് ആ സുഖം
ഉണ്ടാകുന്നത് .രാജന്‍റെ കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ , എന്‍റെ വിരല്‍തുമ്പ്‌
കേട്ടറിഞ്ഞതും അതേ ശബ്ദമായിരുന്നു . ''എന്ത് സുഖമാണ് ''.

ഞങ്ങള്‍ ഇറങ്ങാന്‍ നേരത്ത് രാജന്‍റെ ഭാര്യ കരയുന്നുണ്ടായിരുന്നു .
''കഴിയുന്നത്ര അടുത്തിരിക്കണം, വെറുതെ വിരലുകളില്‍ മുടിയൊക്കെ
തലോടണം '' എന്നെക്കാള്‍ ഒരായിരം മടങ്ങ്‌ അവര്‍ അയാളെ
സ്നേഹിക്കുന്നില്ലേ , എന്നെക്കാള്‍ ഒരു കോടി അവര്‍ സങ്കടപ്പെടുന്നില്ലേ ,
പക്ഷെ എനിക്കത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല . രാജനുവേണ്ടി മറ്റു
കാര്യങ്ങള്‍ ചെയ്യുന്നതില്‍ മുഴുകി ഇതൊക്കെ മരന്നുപോയാലോ .

മരണത്തിലേയ്ക്ക് അടുക്കുകയാണ് അയാള്‍ , പരാതിയോ പരിഭവമോ
ഇല്ലാതെ .
രാജനുവേണ്ടി ഇനി ഇതുമാത്രമേ ചെയ്യേണ്ടതുള്ളൂ . വെറുതെ
വിരലുകള്‍ ......മുടിയിഴകളിലൂടെ തലോടല്‍ .
**************************************************