2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

' അഹല്യ '

 #

തിരയുവതാരെ , നീ ഓമലേ മയിലാളേ
ദൃഷ്ടിഗോചരമല്ലീ പാഷാണാംഗി ഞാനിന്ന് .

അര്‍ഘ്യങ്ങളൊരുക്കാതെ പതിയെ പൂജിക്കാതെ
നീക്കണം , സംവത്സരം ' ദുര്‍വൃത്ത ദുരാചാര ' .

പ്രശ്ചന്നവേഷം പൂണ്ട് വന്ന നാക നായകന്‍
പാപപങ്കിലയാക്കി ശാപമേറ്റു വാങ്ങുവാന്‍ .

ഋഷി തന്‍ മുന്നില്‍പ്പെടാതൊളിച്ചു സന്ധ്യക്കൊപ്പം
കാമദേവനും വിണ്ണിന്‍ മേഘപാളികള്‍ക്കുള്ളില്‍ .

രാമപാദം തൊട്ടു ഞാന്‍ ശാപമോക്ഷം നേടണം
ആഹാരമുപേക്ഷിച്ചും വര്‍ഷതാപങ്ങള്‍ കൊണ്ടും .

പതിപൂജയില്‍ മാത്രം മനമര്‍പ്പിച്ചോരബലയെ
ശപിച്ചതെന്തേ മുനി , പറയൂ ന്യായം സഖീ ?

പത്തു ദിക്കിലും കാന്തി നിറഞ്ഞ രാമന്‍ തന്‍റെ
ചിന്തയില്‍ വസിച്ചു ഞാന്‍ ദിനരാത്രങ്ങള്‍ നീക്കേ

പതിയെക്കുറിച്ചു ഞാന്‍ ചിന്തിച്ചതില്ല , പിന്നെ
മോഹനരൂപം പൂണ്ട രാമചന്ദ്രനെ മാത്രം .


എന്തുണ്ട് ന്യായം ഇനി പതിയെ ശുശ്രൂഷിക്കാന്‍
ശാപ മോക്ഷവും നേടി നിര്‍മലയായീടുവാന്‍ ?

ത്രിലോകങ്ങളും മൂന്നടിയായ് അളന്നപ്പോള്‍
വാമനരൂപം പൂണ്ട വിഷ്ണുവിന്‍ വിരല്‍നഖം ,

ബ്രഹ്മാണ്ടകടാഹത്തില്‍ സുഷിരം ചമച്ചത്
ഗംഗയായ് സ്വര്‍ഗത്തിന്‍റെ മൂര്‍ധാവില്‍ പതിച്ചന്ന് .

മറ്റൊരു ഗംഗയായ് പിറക്കാനെളുതാമോ ?
മോഹനാംഗിയായ് തപോവനത്തില്‍ വിഹരിക്കാന്‍

തിരുത്തിക്കുറിക്കുവാനാവുമോ , പ്രിയസഖീ ?
അഹല്യാമോക്ഷം , മുനിശ്രേഷ്ഠനീ പതിതയ്ക്കായ് .

#