2011, മേയ് 29, ഞായറാഴ്‌ച

കടിഞ്ഞൂല്‍ കനവ് ...

ഇന്നലെ ...
ഇരുട്ട് വിരുന്നിനെത്തിയ നേരം . കുളിരുംകൊണ്ടൊരു കാറ്റ്
ഓടി വന്നതറിഞ്ഞ് കൊതിയോടെ ഞാന്‍ മുറ്റത്തിറങ്ങി . കാറ്റിന്‍റെ
തലോടലില്‍ ഞാന്‍ കണ്ടു, മുറ്റത്തെ മുല്ലയിലും നിറയെ മൊട്ടുകള്‍ .
മേലേ മാനത്തെ കറുത്ത അമ്മയുടെ വെളുത്ത കുട്ടികള്‍ നിറഞ്ഞു
ചിരിക്കുന്നു . ചിരിച്ചു ചിരിച്ച് ഞാന്‍ ഒരുവനെ ഒരു നോട്ടം കൊണ്ട്
ഉള്ളംകൈയിലൊതുക്കി . വിരലുകള്‍കൊണ്ട്‌ അവനെ മൃദുവായി
പൊതിഞ്ഞുപടിച്ചു .
മുറ്റത്തെ പച്ചയില്‍ ഉള്ളംകൈയില്‍ പൊതിഞ്ഞ വെളിച്ചത്തെ
മടിയില്‍ വച്ച് ഞാനിരുന്നു . ഞങ്ങളെ ഉറ്റുനോക്കുന്നവര്‍ കേള്‍ക്കാതെ,
അറിയാതെ ഞാനവനോട് ഒരു സഹായം ചോദിച്ചു , അവന്‌ കടന്നു
ചെല്ലാന്‍ പറ്റാത്ത ഒരിടവും ഇല്ലെന്ന് എനിക്കറിയാമായിരുന്നു .എന്‍റെ
മനസ്സിനുള്ളില്‍ കടന്ന് ആദ്യമായ് ഞാന്‍ കണ്ട സ്വപ്നം എന്താണ്
എന്നറിയണം . അവനെ  താക്കോല്‍പഴുതിലൂടെ ഞാൻ കടത്തിവിട്ടു .

തിരികെ വരുന്നതും കാത്ത്  ആ കുളിരിൽ തുറന്നുപിടിച്ച വിരലുകളിൽ
നോക്കി ഞാനിരുന്നു .

നിമിഷങ്ങൾക്കുള്ളിൽ വിജയിയായി അവനെത്തി , അടുക്കിവച്ചിരുന്ന
പുസ്തകങ്ങളില്‍ ഏറ്റവും അടിയിലത്തേതുമായി . മഷിത്തണ്ടും
മയില്‍പ്പീലിയും വളപ്പൊട്ടുകളും കുറ്റിപ്പെന്‍സിലും കുന്നിമണികളും
സുന്ദരമായി വരച്ചു ചേര്‍ത്ത പുറം ചട്ടയുള്ള ഒരു പുസ്തകം .അവന്‍
എടുത്തുതന്ന പുറം ഞാന്‍ ആകാംഷയോടെ വായിച്ചു . ഒരിക്കലും
മറക്കാതിരിക്കാന്‍ വളരെ പണ്ട് ഞാന്‍ കുറിച്ചിട്ട വരികള്‍ .

''അസുഖവും ആശുപത്രിയും തന്ന വിരസമായ ദിവസങ്ങള്‍ .മുടി
നഷ്ടമായ തല കാണുമ്പോള്‍ എല്ലാറ്റിനോടും ദേഷ്യം . വാശിയോടെ
ഉണ്ടാക്കിയെടുത്ത ശീലങ്ങള്‍ . അവയില്‍ ഒന്നായിരുന്നു അമ്മയുടെ
മടിയില്‍ കിടന്ന് കഥ വായിച്ചു കേട്ട് ഉറങ്ങണം എന്നത് . ചുറ്റും
നിരത്തിയിട്ടിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും
കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവ , കഥകളും കവിതകളും . അമ്മ നല്ല
ഈണത്തില്‍ ചൊല്ലുന്ന കവിതകളായിരുന്നു ചില ദിവസങ്ങളില്‍
ഏറെ ഇഷ്ടം .

കടലമണി തിരഞ്ഞുപോകുന്ന ഉറുമ്പിന്റെ പിറകെ പോയ ഒരുനാള്‍ .
ഉറുമ്പിനോടൊപ്പം മുട്ടില്‍ ഇഴയുമ്പോള്‍ മുന്നില്‍ തങ്കക്കൊലുസ്സിട്ട
കാലുകള്‍ . കൊലുസ്സുകള്‍ക്ക് മുകളില്‍ കസവുപാവാടയുടെ തിളക്കം .
മുകളിലേയ്ക്ക് നോക്കിയപ്പോള്‍ വിരല്‍ നീട്ടിനില്‍ക്കുന്നു ചന്ദനത്തിന്റെ
നിറമുള്ള ഒരു പെണ്‍കുട്ടി . എന്‍റെ അതേ പ്രായം . അവളുടെ വിരലില്‍
പിടിച്ചനേരം ഞാനും അവളും ഇരട്ട പെറ്റ കുട്ടികളെപ്പോലെ തോന്നിച്ചു .
അവള്‍ എന്‍റെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ച് എന്നെയും കൊണ്ട് ,
പുറപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന സ്വര്‍ണത്തേരിനടുത്തെയ്ക്കു നടന്നു .
മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പറന്നു , മാനത്തെ കൊട്ടാരത്തിലേയ്ക്ക് .
ആദ്യമായി ഞാന്‍ സ്വര്‍ഗ്ഗകവാടത്തിലൂടെ കടക്കുകയായിരുന്നു . അന്ന്
ഞാന്‍ വായിച്ച കഥകളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ഒന്നൊന്നായി
അവള്‍ എനിക്ക് കാണിച്ചുതന്നു .

പെട്ടെന്ന് ഭാരം വച്ച് , താഴേയ്ക്ക് വീണതുപോലെ ഒരു തോന്നല്‍.എന്റെ തല

എപ്പോഴാണ് അമ്മയുടെ മടിയില്‍ നിന്ന് തലയിണയിലേയ്ക്ക്  മാറിയത്  ....
നന്നായി കണ്ണുകള്‍ തിരുമ്മിത്തുറന്ന് മുട്ടോളമെത്തുന്ന വെള്ളപെറ്റിക്കോട്ടിൽ 

തൊട്ടുനോക്കി . നിലക്കണ്ണാടിയില്‍ പതിയാത്ത പട്ടുപാവാടയും കൊലുസ്സും .
പൊട്ടിക്കരയാന്‍ തോന്നി .മുറ്റത്തേയ്ക്ക് ഓടിയിറങ്ങി .മാനത്തെകൊട്ടാരം മേഘം 
വിഴുങ്ങിയിരിക്കുന്നു .തിളക്കമുള്ള ഒരു പളുങ്കുപാത്രം പകരം വച്ചിരിക്കുന്നു .''

വെളുത്തകുട്ടിയെ കറുത്തഅമ്മയ്ക്ക്
തിരികെ കൊടുക്കാൻ നേരമായിരിക്കുന്നു .
സുന്ദരമായ പുറം ചട്ടയുള്ള പുസ്തകവും ഇരുളില്‍
മറഞ്ഞു . യാത്ര പറയും മുമ്പേ
ഉള്ളം കൈയില്‍ പൊതിഞ്ഞ ആ
വെളിച്ചത്തെ കണ്ണുകളില്‍ ചേർത്തുപിടിച്ച്‌
ഞാന്‍ പറഞ്ഞു , '' ഇനിയും ഞാന്‍ നോട്ടമെറിയും , നീ  അരികിലെത്തണം
പുസ്തകമെടുക്കണം എന്‍റെ വായനയ്ക്ക് വെളിച്ചമാകണം ''


***************

2011, മേയ് 25, ബുധനാഴ്‌ച

ഒരു പഴങ്കഥ ...



ഇരുപ്പുറയ്ക്കാതെ അനങ്ങിത്തുടങ്ങി  എൻറെയൊരു പല്ല് .
എത്രയും വേഗം  അതിനെ താഴെയിറക്കി കൈയില്‍വച്ച് ഒന്നു
കാണണം .
നാക്കും വിരലുകളുംമത്സരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു .
ദിവസവും രാവിലെ അച്ഛന്‍റെ മുന്നില്‍ ഹാജരാകും .
ഓരോ ദിവസവും നാളെ വീഴും എന്ന് അച്ഛന്‍ പറയും .
പിന്നെ നാളേയ്ക്ക്  വേണ്ടിയുള്ള  കാത്തിരിപ്പ് .

ചേട്ടന്‍ പറഞ്ഞു, അത് വയറിനകത്ത്‌ പോയി , അവിടെ കിടന്നുവളര്‍ന്ന് ഒരു വലിയ  വെളുത്ത പാറയാവുമെന്ന് .
ചേട്ടന്‍ പലതവണ സ്വയം പല്ല് പറിച്ചെടുക്കുന്ന വിദ്യ കണ്ടിട്ടുണ്ട് .
പല്ലില്‍ നൂല് കെട്ടി നൂലിന്റെ മറ്റേ അറ്റത്ത്‌ കല്ല്‌ കെട്ടി ,....
ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഗമയില്‍ നടന്നു പോകുന്ന
ചേട്ടനെ അന്തംവിട്ട് ഞാനങ്ങനെ  നോക്കിനിൽക്കും .
ചേട്ടന്റെ മോണയില്‍ നിന്ന് കിനിയുന്ന  രക്തം കണ്ട തളര്‍ച്ചയില്‍
ആ ധീരതയ്ക്ക് മാർക്കിടും , പറയില്ല , ഗമ കൂടിയാലോന്നോർത്ത് !

കാത്തിരുന്ന ആ സുദിനം വന്നെത്തി, അച്ഛന്റെ അവധിദിവസം .
ഞാന്‍ ധൈര്യം സംഭരിച്ച്  അടുത്ത് ചെന്നു .
നോവിക്കരുതെന്ന അപേക്ഷയില്‍ അച്ഛന്‍ ഒപ്പിട്ടു .ചേട്ടന്‍റെ വിദ്യയില്‍ നിന്നും അല്പം വ്യത്യാസമുണ്ടെന്ന് അച്ഛന്‍ .
അച്ഛന്‍ നൂലുകൊണ്ട് പല്ലില്‍ശ്രദ്ധയോടെ ഒരു കുരുക്കിട്ടു .
അമ്മ അടുക്കളയിൽനിന്ന് എത്തിനോക്കിയിട്ട്  , പൊന്നുരുക്കുന്നിടത്ത്
പൂച്ചയ്ക്ക് എന്തുകാര്യം എന്ന മട്ടില്‍ തിരിഞ്ഞു നടന്നു .

അപ്പോഴാണ്‌ മുറ്റത്തെ തെങ്ങിന്‍ചോട്ടില്‍ , കുളിച്ച്‌ സുന്ദരിയായി
നിന്ന് അയവിറക്കുന്ന നന്ദിനിയെ ശ്രദ്ധിച്ചത് .
അവളുടെ പുറത്ത് ഒരു കാക്ക ചെന്നിരുന്ന് ചെവിയില്‍ കൊത്തുന്നു .
ചെവി മുറിഞ്ഞ് ചോര വരില്ലേ ? അവള്‍ക്ക് നോവില്ലേ ?
കാക്കയെ ഓടിക്കാനായി അറിയാതെ ഞാന്‍ എണീറ്റതും
എന്‍റെ പല്ല് അച്ഛന്‍റെ മടിയിൽ  തെറിച്ചു വീണതും ഒരുമിച്ച് .
അങ്ങനെ എനിക്ക് കരയാനുള്ള ഒരവസരം കൂടി നഷ്ടമായി .

പണി പകുതിയാക്കിക്കൊടുത്തു എന്ന് ചിരിച്ച്‌  അച്ഛന്‍ വേഗം
കൂജയിലെ വെള്ളം വായിലേയ്ക്ക് ഒഴിച്ചുതന്നു.
'നൊന്തോ എന്ന അച്ഛന്റെ ചോദ്യത്തിന്  'ഇമ്മിണി 'എന്നൊരുത്തരവും
കൊടുത്ത്  ആ പല്ല് ഒരു പഴുത്ത പ്ലാവിലയില്‍ എടുത്തുവച്ച്
കണ്ണുനിറയെ കണ്ടു .
അമ്മയെ ആ 'വിശിഷ്ട വസ്തു കാണിച്ചു കൊടുത്തിട്ട് നേരെതൊഴുത്തിലേയ്ക്ക് പോയി, അത്  ഊക്കോടെ മുകളിലേയ്ക്കെറിഞ്ഞു.
ചത്ത പല്ലിന് ഓലപ്പുരയ്ക്ക് മുകളിലാണത്രേ  സ്ഥാനം .
കണ്ണാടിയെടുത്ത് എന്‍റെ നഷ്ടം അച്ഛന്‍ കാണിച്ചു തന്നു .വലിയ ഒരു വിടവ് .
എനിക്ക് സങ്കടം വന്നു . ചുണ്ടുകള്‍ രണ്ടും കൂട്ടിപ്പിടിച്ച് , ഞാനപ്പോള്‍
ഒരു ശപഥം ചെയ്തു . ഇനി പുതിയ പല്ല് വരുന്നതുവരെ ചിരിക്കില്ല .
ആ ശപഥത്തിന്റെ ആയുസ്സ് മാത്രം കൃത്യമായി എനിക്കോര്‍മയില്ല .

2011, മേയ് 20, വെള്ളിയാഴ്‌ച

അതിഥി ദേവോ ഭവ : ...

അതിഥി ദേവോ ഭവ : ...അമ്മയില്‍ നിന്ന് കേട്ടും കണ്ടും
പഠിച്ച ഒരു പാഠം . നിറഞ്ഞ ചിരിയോടെ അതിഥിയെ
സ്വീകരിക്കുക ..നിറഞ്ഞ മനസ്സോടെ അവരെ യാത്രയാക്കുക ..
വിലപ്പെട്ട സമയം അവര്‍ നമുക്കായി മാറ്റിവച്ചതാണെന്ന്
അറിഞ്ഞ് ആദരിക്കുക ...

ഈ അവധിക്കാലത്ത്‌ ബന്ധുത്ത്വങ്ങളും സൌഹൃദങ്ങളും ഒന്നു
തേയ്ച്ചു മിനുക്കിയെടുക്കാന്‍ ഒരു മോഹം തോന്നി . ഉച്ചയൂണ്
കഴിഞ്ഞ് ഒന്നു മയങ്ങി . ആര്‍ക്കും ശല്യമാവാത്ത സമയം നോക്കി
ചെറിയ ഒരു യാത്ര , ഒരു ബന്ധുവീട്ടിലേയ്ക്ക് .

ഞങ്ങള്‍ ഗേറ്റിനടുത്ത് എത്തിയതും നായ വല്ലാതെ കുരച്ചു . അവന്‍
അവന്‍റെ ധര്‍മം നിര്‍വഹിക്കേ , ഗൃഹനാഥനും ഒപ്പം ഭാര്യയും
വാതില്‍ തുറന്നിറങ്ങി വന്നു . വളരെ ഹൃദ്യമായ സ്വീകരണം .
ഒന്നിനും തികയാത്ത സമയത്തെക്കുറിച്ചുള്ള വേവലാതികള്‍ ..കാണാന്‍
കഴിഞ്ഞതിലുള്ള സന്തോഷം ..നാട്ടു വിശേഷങ്ങള്‍ ..അതിനിടയില്‍ ഞാന്‍
മോളെക്കുറിച്ച് ചോദിച്ചു . ഉത്തരമെന്നോണം അവര്‍ അടച്ചിട്ടിരുന്ന
വാതിലില്‍ മുട്ടി വിളിച്ചു , അതിഥികളുടെ പേരും പറഞ്ഞു . കേട്ടു എന്ന്
അറിയിക്കാനായി അകത്തുനിന്ന് എന്തോ ഒരു ശബ്ദം പുറത്തും വന്നു .


ഭാവിയില്‍ ഒരു വലിയ എന്‍ജിനിയര്‍ ആകാനുള്ള കുട്ടിയാണ് .അവള്‍
തിരക്കിട്ട് പഠിക്കുകയാവും . മെല്ലെ തുറക്കുന്ന വാതിലും മനോഹരമായ
ചിരിയും പ്രതീക്ഷിച്ച് , ചായകൂട്ടലിന് സാക്ഷിയാവാന്‍ അടുക്കളയില്‍
പോകാതെ ഞാന്‍ വാതിലിലെയ്ക്ക് നോക്കിയിരുന്നു . കൈയില്‍ കിട്ടിയ
വാരികയിലെ അക്ഷരങ്ങള്‍ മനസ്സില്‍ കയറാന്‍ കൂട്ടാക്കുന്നില്ല .തികട്ടി
വരുന്ന ഒരു ഓര്‍മയുടെ രൂക്ഷ ഗന്ധം ..

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കേരളത്തിന്‍റെ തെക്കേ അറ്റത്തുനിന്ന് വടക്കേ
അറ്റത്ത്‌ കൂട് കൂട്ടിയ കാലം .മൂന്നു വര്‍ഷം ഒരുമിച്ച് താമസിച്ച്
പഠിച്ച കൂട്ടുകാരനെ കാണണമെന്ന ഒരു മോഹത്തിനൊപ്പം കൂടി
ഞാനും കുട്ടിയും . ഒരു ആഘോഷം പ്രതീക്ഷിച്ച് ഞങ്ങളവിടെയെത്തി.
ചങ്ങാതിമാര്‍ പരിസരം മറന്നു.. പക്ഷെ വീട്ടമ്മയുടെ മുഖത്തുനിന്ന്
ഞാന്‍ വായിച്ചെടുത്ത അക്ഷരങ്ങള്‍ക്കൊന്നും വക്കുകളില്ലായിരുന്നു .
ആകെ വികൃതം .

തനി നാട്ടിന്‍പുറത്തുകാരിയായ എന്നെ കണ്ടിട്ട് ബോധിക്കാഞ്ഞിട്ടോ
അതോ നീളത്തില്‍ പിന്നിയിട്ട എന്‍റെ തലമുടിക്ക് ബോബുചെയ്ത
മുടിയുടെ മുതലാളിത്തം ഇല്ലാഞ്ഞിട്ടോ എന്തോ അവിടത്തെ കൊച്ചമ്മ ,
അടുപ്പില്‍ നിന്ന് ചായ നേരെ കപ്പിലേയ്ക്ക് പകര്‍ന്ന് , എന്‍റെ നാല്
വയസ്സുള്ള മകന്റെ മുന്നില്‍ വച്ചു . കുട്ടിക്ക് ചായ തണുപ്പിച്ച്
കൊടുക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോഴൊക്കെ അവര്‍ മറ്റേതോ
ലോകത്തായിരുന്നു . ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ പാകമാകാത്ത
മനസ്സുള്ള എന്‍റെ കുട്ടി മേശപ്പുറത്തു നിരത്തിയ നിറമുള്ള പലഹാരങ്ങള്‍
ആദ്യമായി കാണുന്നതുപോലെ എടുത്തു കഴിച്ചു . കുട്ടികളുടെ ഈ
സ്വഭാവവിശേഷം പല അമ്മമാരും പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് ഞാന്‍
കലി അടക്കിയിരുന്നു . നിര്‍ബന്ധിച്ചാല്‍ പോലും വീട്ടില്‍ നിന്ന് കഴിക്കാത്ത
സാധനങ്ങള്‍ പുറത്തുനിന്ന് കിട്ടിയാല്‍ ആക്രാന്തത്തോടെ കഴിക്കുമെന്ന
തത്വം ആ അമ്മയ്ക്ക് അറിയുമോ എന്നായിരുന്നു എന്‍റെ സംശയം .

കുഞ്ഞു വിരലുകള്‍ പണി തീര്‍ത്തു എന്നറിഞ്ഞ് അവര്‍ ബാക്കിവന്ന
ആ പലഹാരങ്ങള്‍ , എടുത്ത പാത്രങ്ങളില്‍ തന്നെ തിരികെയിട്ട് അടച്ചു
വച്ചു . അലങ്കരിച്ച് , അടുത്ത അതിഥികളെ സല്‍ക്കരിക്കാനായി.

ഓര്‍മകളെ തള്ളിമാറ്റിക്കൊണ്ട് ചായയെത്തി . സല്‍ക്കാരവും പിന്നെ
വര്‍ത്തമാനവുമായി ഏകദേശം മുക്കാല്‍ മണിക്കൂര്‍ . തുറക്കാതിരുന്ന
ആ വാതിലില്‍ വീണ്ടും ഊക്കോടെ മുട്ടിവിളി . മോളെ ശല്യപ്പെടുത്തണ്ട
എന്ന് പറഞ്ഞ് ഞങ്ങള്‍ സന്തോഷപ്രകടനം നടത്തി ഇറങ്ങി .

നായ കുരച്ചില്ല . വേണ്ടപ്പെട്ട അതിഥിയാണെന്ന് അവന്‌ തോന്നിയോ
അതോ തുറക്കാതിരുന്ന വാതില്‍ ഞങ്ങള്‍ക്ക് തന്ന അവഹേളനം അവന്‍
മണത്തറിഞ്ഞതോ ???
**************************************************