2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

സത്രം .


വന്നുപോയവരാരും
പിന്നീട് വന്നില്ല .
ഭാണ്ഡം തുറന്ന്
വിഴുപ്പുകളെടുത്ത്
നെഞ്ചില്‍ തുറന്നുവച്ച്
വിയര്‍പ്പുതുള്ളികള്‍
മുഖത്ത് വടിച്ചെറിഞ്ഞ്
കുളിര് പുതച്ച്
സുഖമായുറങ്ങിയത്
അവര്‍ മറന്നിരിക്കും .
കരയാന്‍ പാടില്ല
പറയാനും പാടില്ല
കേള്‍ക്കുക മാത്രം
അതാണ്‌ , ധര്‍മ്മം .
ഓര്‍ക്കാതിരിക്കുന്നത്
മറവികൊണ്ടാവില്ല
തുറന്നുവയ്ക്കാന്‍ ഒരു
ഭാണ്ഡം ഇല്ലാഞ്ഞിട്ടുമാവില്ല
എനിക്കൊരു പേരില്ല ,
അതുതന്നെയാവാം !



2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

...ദേവസ്പര്‍ശം ...

അവരെ കാണാന്‍ പുറപ്പെടുമ്പോള്‍ മനസ്സ് നിറഞ്ഞുനില്‍ക്കുകയായിരുന്നു
എന്‍റെ ബാല്യകാലം . ഞാന്‍ ആര്‍ത്തുരസിച്ചു കുളിച്ച പുഴയും ഞാന്‍ കേട്ട
കുയില്‍പ്പാട്ടും ഞാന്‍ രുചിച്ച പായസത്തിന്റെ മധുരവും സ്വപ്നമായ്
കണ്ടുപോലും മനസ്സ് നിറയ്ക്കാനാവാത്ത കുട്ടികള്‍ .

ചിത്രം വരയ്ക്കുന്നതിനിടയില്‍ മഷി തീര്‍ന്നുപോയത്‌ ഈശ്വരന്‍ എന്തേ
അറിയാതെപോയി ? അശ്രദ്ധയായിരുന്നോ കാരണം ? അനാഥത്വത്തില്‍
നിന്ന് അവരെ കൈപിടിക്കാന്‍ ദൂതരെ അയച്ച് പ്രായശ്ചിത്തം ചെയ്തത്
അവന്‍റെ കാരുണ്യം .

പടികടന്ന്‌ അകത്തേയ്ക്ക് കയറുമ്പോള്‍ അവിടെ ഒരുപാട് കണ്ണുകള്‍
ഉറ്റുനോക്കുന്നുണ്ടായിരുന്നു . ഒച്ചയുണ്ടാക്കാതെ , ഒരുമയോടെ എല്ലാവരും
വിശാലമായ മുറിയില്‍ അനുസരണയോടെ വന്ന് , നിലത്തിരുന്നു . ഞാനും
അവര്‍ക്കൊപ്പം കൂടി .

ചിരിക്കുന്ന മുപ്പത് മുഖങ്ങള്‍ . ഒരമ്മ പെറ്റവരെപ്പോലെ . മുഖത്ത് പടര്‍ത്താന്‍
ഒരു ചിരിക്കുവേണ്ടി പാടുപെട്ട എന്‍റെ ദൈന്യത അവരെങ്ങനെ അറിയാന്‍ .
കൊട്ടിയടയ്ക്കപ്പെടുന്ന വാതിലിന് മുന്നില്‍ ചിന്തകള്‍ പിന്‍വാങ്ങുന്നതു
കൊണ്ടാവാം അവര്‍ക്കെപ്പോഴും ചിരിക്കാന്‍ കഴിയുന്നത്‌ .

ഞാന്‍ പറയുന്നതൊക്കെ മനസ്സിലാവുന്നു എന്ന മട്ടില്‍ അവര്‍ ചിരിക്കുകയും
പറയുകയും ഒക്കെ ചെയ്തു . അതിന് നേര്‍ക്ക്‌ ചെവി നന്നായ് കൂര്‍പ്പിച്ച്
ഇരിക്കുന്നതിനിടയില്‍ പിറകില്‍ നിന്ന് '' അമ്മേ ന്ന് ഒരു വിളി . എന്‍റെ സാരി
ബലമായി പിടിച്ചുവലിച്ച് , മൂന്നു വയസ്സ് വരുന്ന ഒരു പെണ്‍കുഞ്ഞ് . നേരത്തെ
ഞാനവളെ ശ്രദ്ധിച്ചിരുന്നു . ഇരട്ട കുട്ടികളില്‍ ഒരുവള്‍ . അമ്മയുണ്ട്‌ അവള്‍ക്ക് .
കാണാന്‍ കിട്ടുന്നില്ല എന്ന് മാത്രം .

അവളുടെ കണ്ണുകള്‍, നിറഞ്ഞു കവിഞ്ഞ് ഒഴുകാന്‍ വെമ്പുന്ന ഒരു പുഴ.
അവള്‍ എന്തോ എന്നോട് യാചിക്കുംപോലെ . അവളുടെ വിരലുകള്‍
ഞാനെന്റെ കൈകൊണ്ടു പൊതിഞ്ഞു. ചിരിയും നോട്ടവും അവള്‍ക്ക്
മാത്രമായി കിട്ടിയപ്പോള്‍ അവള്‍ സാരിയിലെ പിടിവിട്ട് എന്‍റെ മടിയില്‍
കയറിയിരിപ്പായി . സാരിയിലെ വര്‍ണപ്പൊട്ടുകള്‍ നുളളി എടുക്കാന്‍
അവളുടെ വിരലുകള്‍ പണിപ്പെട്ടുകൊണ്ടിരുന്നു . അതിനിടയിലും അവള്‍
'അമ്മ , അമ്മ എന്ന് വിളിച്ചുകൊണ്ടേയിരുന്നു . ഇളകി വരാത്ത പൊട്ടുകളോട്
പിണക്കം ഭാവിച്ച് വിരലുകള്‍ തിരിച്ചെടുത്ത്‌ ,അവള്‍ എന്‍റെ മുഖത്ത് സൂക്ഷിച്ച്
നോക്കി . മുഖത്ത് പരതിനടന്ന വിരലുകള്‍ അവസാനം ചുവന്ന പൊട്ട്
കണ്ടെത്തി . നെറ്റിയില്‍ നഖമാഴ്ത്തി ഇളക്കാന്‍ നോക്കിയപ്പോഴേയ്ക്കും
ആ പൊട്ട് അവളുടെ വിരലില്‍ ഒട്ടിപ്പിടിച്ചു . അവളുടെ മുഖത്ത് ലോകം
കീഴടക്കിയ സന്തോഷം . അവള്‍ എന്‍റെ നെഞ്ചിലേയ്ക്ക് പതുക്കെ
ചാഞ്ഞു . ഞാനവളെ കെട്ടിപ്പിടിച്ചു . എന്‍റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗം
എന്നപോലെ അവള്‍ എന്നിലേയ്ക്ക് പറ്റിച്ചേര്‍ന്നു .

ആ നിമിഷം ഈശ്വരന്‍ എന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നത്‌ ഞാനറിഞ്ഞു .
ഞാനൊരു സുഖകരമായ മയക്കത്തിലേയ്ക്കു വഴുതി വീണതുപോലെ .
അപ്പോള്‍ എന്‍റെ കണ്ണുകള്‍ കവിളില്‍ രണ്ട് സമാന്തരരേഖകള്‍
വരയ്ക്കുകയായിരുന്നു ..................

*******************************************************

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മോചനം .

ഏകാന്തയുടെ തടവറയാണിപ്പോൾ എന്റെയീ ഒറ്റമുറി വീട്. എന്‍റെ വാക്ക് നിന്‍റെ വാക്കുമായിണചേര്‍ന്ന് ചാപിള്ള ജനിച്ച ദിവസമാണ് ഞാനെന്‍റെ മുറിക്ക് ചുവരുകള്‍ കെട്ടിയത്. വാതിലിന്‍റെ നെഞ്ചില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന കനമുള്ള ഒരു താഴ് അകത്ത്. സ്പര്‍ശമേറ്റ് തുറക്കാതിരിക്കാന്‍ ഞാന്‍ മുറിച്ചെറിഞ്ഞ എന്‍റെ വിരലുകള്‍ പുറത്ത്. ഇരുളും വെളിച്ചവും മാറിമാറി പുണര്‍ന്ന് കട്ടപിടിച്ച നിശബ്ദത. നീണ്ട പല്ലുകളും കൂര്‍ത്ത നഖങ്ങളും വെട്ടിമാറ്റി പതുങ്ങിയെത്തുന്നു, നെറികെട്ട വാക്കുകളുടെ ആത്മാക്കള്‍. അവരുടെനേര്‍ക്ക്‌ ഉയര്‍ത്തിപ്പിടിക്കുന്നു ഞാനീ വിരലുകളില്ലാത്ത കൈകള്‍. എന്‍റെ ചിരി മുഴങ്ങുന്നതറിയാതെ പുഴുക്കളുപേക്ഷിച്ച അസ്ഥികള്‍ തിരയുകയാണവര്‍.