2012, ജൂലൈ 29, ഞായറാഴ്‌ച

തലക്കെട്ടില്ലാത്തത് ...


അന്നെനിക്ക്
രാത്രിയെ വല്ലാത്ത പേടിയായിരുന്നു
ചീവീടുകള്‍ ചിലയ്ക്കുന്നതും
നായ്ക്കള്‍ ഓരിയിടുന്നതും
മൂങ്ങ മൂളുന്നതും...
ചങ്ങല , താളത്തില്‍ കിലുക്കി
നിശാചരികള്‍ ദിശയറിയാതലയുമെന്നും
പാല പൂക്കുന്ന രാത്രികളില്‍
യക്ഷികള്‍ പനമുകളീന്ന് ഇറങ്ങുമെന്നും
മുടിയഴിച്ചിട്ട് , രക്തദാഹികളായി
പാടിനടക്കുമെന്നും കിനാവു കണ്ട്
പനിച്ചുവിറച്ച്
അമ്മച്ചൂട് പുതച്ചുറങ്ങിയിരുന്നു .

ഇന്നെനിക്ക്
രാത്രിയെ വല്ലാത്ത ഇഷ്ടമാണ്
കറുകറുത്ത മാനത്തെയും
അവിടെയാണ് എന്റെ അച്ഛന്‍
ഉറങ്ങിയുണരുന്നത്
പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( എന്റെ അച്ഛന്‍ ഒരു നക്ഷത്രമായിട്ട് നാളെ മൂന്നുവര്‍ഷം)

*************

2012, ജൂലൈ 23, തിങ്കളാഴ്‌ച

മഴ വീഴുമ്പോള്‍ നിന്റെ വീട് എങ്ങനെയാണ് ? വേനലില്‍ 
തീ കായുന്ന ഭ്രാന്തിത്തള്ളയെപ്പോലെയോ? പനി പിടിച്ച്
വിറകൊള്ളുന്നതു പോലെയോ ? ......ഞാനൊരിക്കലും 
നിന്റെ വീട് കണ്ടിട്ടില്ല ,കാണുകയുമില്ല ...കണ്ടാല്‍ പിന്നെ 
എന്റെ വിഭാവനകള്‍ പരിമിതപ്പെടും . ആ വീടിനകത്തുള്ള
നിന്നെ മാത്രമേ പിന്നീട് എനിക്ക് വിചാരിക്കാനാവുള്ളൂ .
ഇപ്പോള്‍ എന്റെ മനസ്സില്‍ എത്രയെത്ര വീടുകളാണ് .
....ആ വീടുകളിലൊക്കെയും നീ കിനാവുകണ്ടിരിക്കുന്നു ,
പൊറുതികെട്ട് നടക്കുന്നു , മുടിയഴിച്ചിട്ട് മാനം നോക്കുന്നു,
കൈവിരല്‍ ഞൊടിക്കുന്നു , കാല്‍പ്പെരുമാറ്റങ്ങളെ പേടിച്ച്
ധൃതിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .........

മഴ കൊള്ളുന്ന നിന്റെ വീടിനെക്കുറിച്ചാണ് ഇപ്പോള്‍ എന്റെ
വിഭാവനകള്‍ . നിന്നെപ്പോലെ ആ വീട് എനിക്കു നേരെ
പരിഭവിക്കുന്നു .കണ്ണുകളില്‍ അനുരാഗം നിറച്ച് അമര്‍ഷം
നടിക്കുന്നു ..............

നിന്റെ വീട് കാണാതെ , നിന്നെമാത്രം കണ്ടുകൊണ്ട്‌
ഇങ്ങനെയോരോന്ന് മനസ്സിന്റെ രാജ്യങ്ങളില്‍ പണിതുകൊണ്ട്
ഈ നിമിഷങ്ങളില്‍ ഒരു കഥാകാരാനാകുകയാണ് ഞാന്‍ ...

'മഴ വീഴുമ്പോള്‍ '
'കഥകള്‍ '.... വി . ആര്‍ . സുധീഷ്‌

2012, ജൂലൈ 18, ബുധനാഴ്‌ച



അങ്ങകലെ
മറ്റൊരു ഭൂമിയുണ്ടത്രെ !
അവള്‍ക്ക് ചോപ്പു കുറഞ്ഞൊരു
സൂര്യനും !
അവളുടെ
ഭാരം മറന്നുള്ള
ഗതിവേഗത്തില്‍
നമുക്ക് ആയുസ്സ് കൂടുമത്രെ !

അവിടെ തെളിനീരുണ്ട്
ഭാണ്ഡം മുറുക്കി ,
കുട്ടികളെ ഉണര്‍ത്തുവിന്‍
വെള്ളക്കൊടിയും
ഉണങ്ങാത്ത വേരും
പിന്നെ ബോര്‍ഡും മറക്കണ്ട
ഇന്നലെ ഹരിശ്രീ കുറിച്ചവന്‍
എഴുതിയതാണത്
പിന്നാലെ എത്തുന്നവര്‍
വായിക്കട്ടെ ,
" ഇവിടെയാരും അണകെട്ടരുത് "

2012, ജൂലൈ 12, വ്യാഴാഴ്‌ച



'' ആഞ്ഞിലിപ്ലാവിന്റെ ചുവട്ടില്‍ വീണുകിടന്ന
ആഞ്ഞിലിക്കുരു പെറുക്കിക്കൂട്ടുമ്പോള്‍ കുഞ്ഞുഅമ്മ
 താനറിയാതെ അതേ വലിപ്പത്തിലുള്ള കല്ലുകളും
 പെറുക്കി പാവാടക്കുമ്പിളിലിട്ടു.ആഞ്ഞിലിക്കുരു അടുപ്പിലിട്ടു
ചുട്ടുതിന്നുമ്പോള്‍ കല്ലുചുട്ടതും അവള്‍ ഒപ്പം തിന്നു .
തിന്നുന്നത് കല്ലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ , അതുവരെ
 തിന്ന ഏതിനെക്കാളും സ്വാദ് അതിനാണെന്ന് അവള്‍ക്ക്
തോന്നി . ആഞ്ഞിലിപ്പ്ലാവിന്റെ മുതലവാലന്‍ വേരിന്റെ
ഇടയിലെ ഇത്തിരി വട്ടത്തില്‍ നിന്ന് പെറുക്കിയ കല്ലുകള്‍ ,
അതിന്റെ സ്വാദ് മറ്റുള്ളവര്‍ക്ക് എങ്ങനെ
മനസ്സിലാകാനാണ് ........

ഒന്നര മാസത്തെ യാതനകള്‍ക്കുശേഷം അവസാനമായി
അയ്യാട്ടുമ്പിള്ളിയിലെ ചുമരില്‍ ഒരിക്കല്‍ക്കൂടി സ്വമേധയാ
 തലയിടിച്ച്‌ മരിച്ചുവീഴുംവരെ കുഞ്ഞുഅമ്മ രക്തക്കറകളുടെ
ചുമര്‍ ചിത്രങ്ങള്‍ നിറഞ്ഞ ആ മുറിയില്‍ നിന്ന്
 പുറത്തിറങ്ങിയതേയില്ല ...........

എന്നാല്‍ ഒന്നെനിക്കറിയാം .പെണ്ണിന്റെ കണ്ണീരാണ്
പുരുഷന്‍ സ്ഥിരമായി ഭോഗത്തിനുപയോഗിച്ച സ്നിഗ്ദ്ധകം ,
എവിടെയും ; ഏതു കാലത്തും ...........

'ഒരു തെളിവ് കാണിച്ചു തരൂ ' അദ്ദേഹം നിര്‍ദയനായി
ചോദിക്കും ,' ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന്‌
ലക്ഷക്കണക്കിന്‌ മണിക്കൂറുകള്‍ക്കിടയില്‍ ,സ്വന്തം
 ശരീരത്തിന്റെയും മനസ്സിന്റെയും സുഖങ്ങള്‍ക്കായല്ലാതെ,
വരുംതലമുറയ്ക്കായി നീ കൊളുത്തി വച്ച ഏതെങ്കിലുമൊരു
 വെളിച്ചത്തിനുള്ള ഒരു തെളിവ് ..'' ഒന്നുമില്ല പ്രഭോ , .......
ഒഴിഞ്ഞ ഹൃദയത്തേക്കാള്‍ ഭാരമേറിയതായി ഭൂമിയിലും
നരകത്തിലും ഒന്നുമില്ല '....................

ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു .വിറയ്ക്കുന്ന
കൈകൊണ്ട് ആ പുസ്തകം വാങ്ങിയിട്ട് അവള്‍ അതിന്റെ
 പേര് വായിച്ചു , മനുഷ്യന് ഒരു ആമുഖം ................''

'' പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചു പോകുന്ന ഒരേയൊരു
 ജീവിയാണ് മനുഷ്യന്‍ '' എന്ന സത്യം അറിഞ്ഞ്..........
. ഒസ്യത്തില്‍ എഴുതിവയ്ക്കാന്‍ ഞാന്‍ സ്വന്തമാക്കിയ പുസ്തകം .
സുഭാഷ് ചന്ദ്രന്റെ ' മനുഷ്യന് ഒരു ആമുഖം '

*****

2012, ജൂലൈ 8, ഞായറാഴ്‌ച

''പ്രിയപ്പെട്ട എഴുത്തുകാരാ ... ഹൃദയം നിറഞ്ഞ 
വേദനയോടും അതിലേറെ സന്തോഷത്തോടെയുമാണ് 
ഞാനീ മെയില്‍ നിങ്ങള്‍ക്കയക്കുന്നത് ....എപ്പോഴെങ്കിലും 
എനിക്ക് നിങ്ങളെ ഒന്ന് നേരില്‍ കാണണമേന്നുണ്ട് ,
അന്നേരം നിങ്ങളോട് പറയാനായി എന്റെ കൈവശം 
ഒരു കഥയുണ്ട് ......അനുഭവിക്കുന്നവനുള്ളതല്ല കഥ ,
കേള്‍ക്കുന്നവനുള്ളതാണ് . അവനേ അതെഴുതാന്‍ കഴിയൂ 
...........പ്രിയ കഥാകാരാ ...ഒരു നോവലെഴുതണമെന്നും
അത് മലയാളത്തില്‍ എഴുതിയതില്‍ വച്ച് ഏറ്റവും സുന്ദരവും
മികച്ചതും വായിക്കപ്പെട്ടതും ആയിരിക്കണമെന്നും എന്റെ
ഒരു വലിയ മോഹമായിരുന്നു .അതിനു വേണ്ടി ഞാന്‍
നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളെത്ര !...............

ലോകത്തിന്റെ ശബ്ദങ്ങള്‍ ഒടുങ്ങിയ ആ മഹാനിമിഷത്തില്‍
എഴുത്തുമുറിയിലേയ്ക്ക് കടന്ന്‌ ഞാനെന്റെ നോവലിലെ
ആദ്യവരി എഴുതി ......' സെലൂഷ്യയിലെ ഒരു തെരുവിലൂടെ
ഞാന്‍ നടക്കുകയാണ് , ഒരു ധൃവപ്രദേശത്തുകൂടി എന്നതു-
പോലെ കൈകള്‍ രണ്ടും ദേഹത്തോട് ചേര്‍ത്തുകെട്ടി
കൂനിപ്പിടിച്ചാണ് എന്റെ നടപ്പ് ......ജീവിതത്തിന്റെ കാലവും
കാലവും പരിസരവും മാറുന്നതനുസരിച്ച് പുതിയ ബന്ധങ്ങള്‍
ഉണ്ടാവുന്നു .അപ്പോള്‍ പഴയവ നമുക്ക് അന്യമാവുന്നു .
അവയെ നാം പടം പൊഴിച്ചു കളയുന്നു ..........

എന്റെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒരു പിടി മണ്ണ് ഞാന്‍
അവള്‍ക്ക് കൂട്ടിനു കൊടുത്തു .എന്റെ സ്വപ്നങ്ങളുടെ ചൂട്
വഹിക്കുന്ന ഒരു പിടി മണ്ണ് ...!

അടക്കിവച്ച ഒത്തിരി സ്വപ്നങ്ങളുടെ മേല്‍ ഉറങ്ങുന്ന ഒരു
നിശാസുന്ദരിയാണ് നമ്മുടെ ഇന്ത്യ എന്ന് എനിക്കപ്പോള്‍
തോന്നിപ്പോയി .എപ്പോഴെങ്കിലും ഈ സ്വപ്നങ്ങളെല്ലാം
ഞെട്ടിയെഴുന്നേറ്റാല്‍ ...!

ഒടുക്കം കഥയെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ പറച്ചിലുകാരനും
കേള്‍വിക്കാരനും ഒരുപോലെയുണ്ടാവുന്ന ഒരു നൈരാശ്യമുണ്ട്.
.............ഇനിയൊന്നും കേള്‍ക്കാനില്ലല്ലോ ഇനിയൊന്നും
പറയാനുമില്ലല്ലോ എന്നൊരു നൈരാശ്യം ...........

ഇതുവരെ ആരും പറയാത്ത ഒരു ഉപമ ഞാന്‍ കണ്ടു -
വച്ചിരുന്നല്ലോ .....അതെന്തായിരുന്നു ...? .....കൃത്യം
യോജിക്കുന്ന ഒന്ന് .അതെന്നില്‍ നിന്നും എന്നെന്നേയ്ക്കുമായി
നഷ്ടപ്പെട്ടുപോയിരിക്കുന്നു ...! ''

( ബെന്യാമിന്റെ ' മഞ്ഞവെയില്‍ മരണങ്ങള്‍ ' എന്ന
വിസ്മയിപ്പിക്കുന്ന നോവലില്‍ നിന്ന് )