2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ആചരിക്കേണ്ടവ..

 #

പ്രിയ സഖേ ,
വാവിട്ടു കരഞ്ഞ്
ഒറ്റയ്ക്ക്  വന്നവര്‍  നമ്മള്‍ .
നമുക്ക്  കാണാനും
നമ്മളെ  കാണാനും
ഉള്ളിന്റെയുള്ളിലൊരു
വിളക്ക്  കൊളുത്തിവെയ്ക്കണം .
വന്നുപോകുന്നവര്‍ക്ക്
വലംകൈ  വീശി ,
നറുപുഞ്ചിരിയോടെ
ഒരു  യാത്രാമൊഴി .
പൂവ്  തരുന്നവര്‍ക്കും
മുള്ള്  പാകുന്നവര്‍ക്കും
പറയാതെ  പോകുന്നവര്‍ക്കും
ഒരു കുമ്പിള്‍  പ്രാര്‍ത്ഥന .
വച്ചുനീട്ടിയും
ഞൊടിയിടകൊണ്ട്
തിരിച്ചെടുത്തും ,
മധുരം കയ്പായ്  മാറ്റുന്ന
മായാജാലക്കാരനെ
പരിഭവമേതുമില്ലാതെ
നീതിമാനെന്ന്  വാഴ്ത്തണം .
അങ്ങനെയെന്നാല്‍
ചിരിച്ചുചിരിച്ച്‌
നമുക്ക്  തിരിച്ചുപോകാം .



2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വെറുതെ ...

 #

 
കാടും  മേടും  തേടിയലയുന്ന
പൂക്കളുടെ ആത്മാക്കള്‍
വേനല്‍ച്ചൂടില്‍ കരയുന്നത് കേട്ട് ,
 മുറ്റം  ഉരുള്‍പൊട്ടി
ഒലിച്ചുപോകുന്നത്   നോക്കിനിന്ന് ,
'അത്തം  പത്തിന്  പൊന്നോണമെന്ന്
ഞാനും പാടി ..
വെറുതെ ....വെറുതെ !

മുറ്റത്തെ  പഞ്ചാരമണലില്‍
ഊക്കോടെ  മുറുക്കിത്തുപ്പി ,
പഴങ്കഥ ചൊല്ലിയ  മുത്തശ്ശിയെ  ഓര്‍ത്ത് ,
വിരലുകള്‍  പൊള്ളിച്ച
രുചിയോര്‍മകള്‍  നുണഞ്ഞ് ,
ഒരു  തെളിനീര്‍ പുഴ  തേടിയലഞ്ഞ് ,
ഊഞ്ഞാലിനൊരു   കൊമ്പ്  നോക്കി
നടന്ന്‌ ,നടന്ന് , തളര്‍ന്ന്
ഒടുവിൽ ഞാനൊരു  പാട്ട്  മൂളി  ,
വെറുതെ ....വെറുതെ !

മനുഷ്യർ
മൃതമാക്കിയ  സ്വപ്നങ്ങളുടെ
ശവപ്പറമ്പിനു  മേലെ
ചമ്രം പടിഞ്ഞിരുന്ന് , സദ്യയുണ്ട് ,
തൂശനില മടക്കി , മുറ്റത്തേയ്ക്കിറങ്ങി ,
മഴയോട് രഹസ്യമായി പറഞ്ഞു ,
 ' ഞാനും  കൊണ്ടാടി  ഒരോണം '
വെറുതെ ...... വെറുതെ !

#