2012, നവംബർ 16, വെള്ളിയാഴ്‌ച

ഒസ്സ്യത്ത്
#

പകലിന്റെ നീളം
നിദ്രകൊണ്ട്
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ,

അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍ ,


നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്‌
അസഹിഷ്ണുവാകുന്നുവെങ്കില്‍ ,


കാത്തുകിടക്കുന്ന ആട്ടുകട്ടില്‍
കാറ്റിലാടിയാടി
പതിയെ കരയുകയാണെങ്കില്‍ ,

പാറുന്ന ശലഭമിഥുനങ്ങളുടെ
ചലന വേഗം
നിര്‍വികാരതകൊണ്ടളക്കുകയാണെങ്കില്‍ ,


മുഖത്തെ മഴത്തുള്ളികള്‍
വടിച്ചെറിഞ്ഞ്
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍ ,

നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍ ,

മകനേ ,
നീയെനിക്ക്
ദയാവധത്തിന്റെ
പുണ്യം തരിക .
#