2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഞാനിങ്ങനെയാണ്‌ ...


പണ്ട്  പണ്ട്
എന്നുവെച്ചാൽ  വളരെ പണ്ട്
ഈ മുറ്റം,ദേഹമാസകലം മണൽ പുതച്ചിരുന്നു
പുറം നോവിക്കാതെ ഞാനന്ന്  മുറ്റമടിച്ചു
കരിയിലകളുടെ  പിന്നാലെ മണലിറങ്ങിപ്പോയാൽ
അമ്മയുടെ നെഞ്ച്  പിടയും .
അതുകൊണ്ടാവും  തൊടുന്ന മാത്രയിൽ
ചൂൽ ഓർമപ്പെടുത്തും , ' പതിയെ , പതിയെ '.

മഞ്ഞ്  പൊഴിഞ്ഞു വീണ മണലിൽ
കുടിലും കൊട്ടാരവും പണിത് , പിന്നെ
ചാഞ്ഞും ചരിഞ്ഞും കിടന്ന്  ചന്തം നോക്കി
രസിച്ചു , ഞാനുമെന്റെ  കൂട്ടാരും .
നായ മൂത്രിച്ചോ ,പൂച്ച  അപ്പിയിട്ടോ ...
ആര്  അന്വേഷിക്കാൻ മിനക്കെടുന്നു അതൊക്കെ !
പെറ്റിക്കോട്ടിലൊളിച്ച് , വീട്ടിനുള്ളിൽ കയറിക്കൂടി
ചിതറിപ്പെയ്യുന്ന  മണൽത്തരികളോട്
അമ്മ വല്ലാതെ  കലഹിക്കും
അതാണെനിക്ക്  മനസ്സിലാകാതിരുന്നത് .

പിന്നീടെന്നോ , മണൽ നഷ്ടപ്പെട്ട്
പുഴയുടെ കണ്ണ്  ചുവന്നു
മുറ്റത്തിന്റെ  നെഞ്ച്  ഓടുകൊണ്ടുറച്ചു
അവളൊറ്റയ്ക്ക്  മാനം നോക്കിക്കിടന്നു തേങ്ങി .

ഇന്നീ  മുറ്റത്ത്  കാൽതൊടുമ്പോൾ പഴയ തണുപ്പ് ,
ഒരു കിളിയെപ്പോലെ ഉള്ളിലിരുന്നു കുറുകുന്നു 
ഞാനുണ്ടാക്കിയ കുടിലും കൊട്ടാരവും
മണലിൽ  പൂത്തുനിന്ന മരക്കൊമ്പും
ഇടിഞ്ഞുവീഴാതെ,വാടിക്കരിയാതെ
അവിടെത്തന്നെയുണ്ടാവും
എനിക്കങ്ങനെ  വിശ്വസിക്കാനാണിഷ്ടം ,
മണ്ണായിത്തീരുംവരെ ...

#


2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച



ചിങ്ങപ്പെണ്ണുണർന്നല്ലോ , പൂവേ,
കണ്ണിനു വിരുന്നൊരുക്ക നീ .
കാറ്റേ , താളം പിടിച്ചാട്ടെ,
കുഞ്ഞു  തുമ്പപ്പൂവിന്നാടുവാൻ !

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച



 സ്വാതന്ത്ര്യദിനപ്പുലരി, അറുപത്തേഴാം വയസ്സിലേക്ക് ...


ഇവിടെ ,

മല നിറഞ്ഞ് മരങ്ങൾ , മരം നിറയെ കിളികൾ ,
നൂറുനൂറ് രാഗങ്ങൾ കോർത്തൊരു കിളിപ്പാട്ട് ,
വിതയ്ക്കാത്തതിന്റെ , കൊയ്യാത്തതിന്റെ  ഈണം ,
സ്വാതന്ത്ര്യമെന്നാൽ ' ചിറക് ' എന്നൊരൊറ്റവരി ! .

2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച



ഇന്നലെ '  വീട്ടിലേയ്ക്കുള്ള യാത്ര , ധന്യമാക്കി മാറ്റിയ  ഉച്ചനേരം !
തൃശൂർ വഴി വയനാട് , 'ആര്യാസിൽ കൈകഴുകി ഊണിനു കാത്തിരിക്കുന്ന നേരം .
ഊണ്  കഴിഞ്ഞ്  , കൈതുടച്ചു  മുന്നിലൂടെ നടന്നടുക്കുന്ന ഒരു  വലിയ 'മനുഷ്യൻ .
എഴുത്തുകാരനിൽ ഒതുങ്ങാത്ത , ഒരുപാട് വിശേഷണങ്ങൾ  സ്വന്തമായിട്ടുള്ള ഒരു
വലിയ കലാകാരൻ . ശ്രീ . മാടമ്പ്‌ കുഞ്ഞിക്കുട്ടൻ .

ശ്രീ .  മാടമ്പ്‌  അടുത്തെത്തിയയുടനെ  ഞാനെഴുന്നേറ്റ് , കൈകൂപ്പി .അദ്ദേഹം
തിരിച്ചും . ഓർത്തു നോക്കി തിരിച്ചറിയാനാവുന്നില്ലല്ലോയെന്ന കുറ്റബോധത്തോടെ
അന്വേഷണം . അദ്ദേഹത്തിന്  തിരിച്ചറിയാൻ പാകത്തിൽ ഞാൻ ആരുമല്ലല്ലോ.
അതുതന്നെ ഞാൻ മറുപടിയായി പറഞ്ഞു . ചിരിച്ചുകൊണ്ടു തന്നെ എന്നെക്കുറിച്ച്
പറയാനുള്ളതൊക്കെ ചോദിച്ചറിഞ്ഞു . ഒരു ഡോക്കുമെന്ററിയുടെ വർക്കിലാണെന്ന്
പറഞ്ഞ്  കൈകൂപ്പി  യാത്ര പറഞ്ഞു . ഒരു വലിയ മനുഷ്യന്റെ മഹാമനസ്കതകൊണ്ട്‌
എന്റെ ആ  ഉച്ചനേരം ദൈവീകമാക്കപ്പെടുകയായിരുന്നു !

ഏകദേശം രണ്ടു  വർഷങ്ങൾക്കു മുൻപും കിട്ടി സമാനമായ ഒരനുഭവം .അതും ഒരു
ഉച്ചനേരം . കായംകുളത്തുവച്ച്  , ഫോട്ടോഗ്രാഫർ ശ്രീ .ശിവനും ഗായകൻ
ശ്രീ . ഉദയഭാനുവും . ഊണ് കഴിക്കുന്നതിനിടെ കണ്ടു , ദൂരെ രണ്ടാളെയും .ഊണ് കഴിച്ച്
കഴിയുന്നതുവരെ കാത്തു . കൈകഴുകി മാറുമ്പോൾ  കൈകൂപ്പി വന്ദിച്ചു . ഒരുപാട്
കേട്ട ശബ്ദം നേരിൽ  കേൾക്കണം എന്നൊരു  ആഗ്രഹം പറഞ്ഞു . അദ്ദേഹം ചിരിച്ചു .
'എറണാകുളത്ത്  ഒരു കല്യാണം കൂടാൻ പോകുകയാണ് , തീരെ വയ്യാ , വല്ലാത്ത
ചുമയുണ്ട്‌ ' , പറഞ്ഞു തീരും മുന്പ്  അദ്ദേഹം ചുമക്കാൻ തുടങ്ങി .പിന്നെ വിശേഷങ്ങൾ
ചോദിച്ചറിഞ്ഞതൊക്കെ  ശ്രീ .ശിവനായിരുന്നു .പതുക്കെപ്പതുക്കെ  നടന്നു  നീങ്ങുന്ന
ആ  കൂട്ടുകാരെ നോക്കി ഞാൻ നിന്നു . അപ്പോൾ  ഞാൻ  അറിയാതെ  മൂളിപ്പോയി
'' പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും ...................................................
.............................................................ഒരു വരിയും പാടിക്കേൾക്കാനായില്ലെങ്കിലും
കുറച്ചു വാക്കുകൾ ,അതുതന്നെ ധാരാളമായിരുന്നു എനിക്ക് . അനുഗ്രഹിക്കപ്പെട്ടവരുടെ
സാമീപ്യത്തിൽ ദൈവത്തെ കാണുന്ന അനുഭവം.