2014, മാർച്ച് 11, ചൊവ്വാഴ്ച




......പരിണാമദശയിലെ വിചിത്രമായൊരു ചിത്രം പോലെ
മുന്നിൽ നഗ്നനായ കുട്ടിയപ്പൻ , അതിനു പിന്നിൽ നഗ്നയായ
ലീല , അതിനുപിന്നിൽ ഭൂമിയിലെ ഏറ്റവും വലിയ മൃഗം.
നടക്കുന്നതിനിടയിൽ പെട്ടെന്നാണ് ലീല തിരിഞ്ഞു നിന്നത് .
ഒരു നിമിഷത്തിന്റെ അർദ്ധമാത്രയിൽ തന്റെ ഇണയെ ചേർത്തു
പിടിക്കുംപോലെ നീണ്ടുവന്നൊരു കൈ ലീലയെ ചുറ്റി നിന്നു . അത്
ആകാശത്തേക്ക് അവളെ ഉയർത്തിയിട്ട് , കൊമ്പിന്റെ മൂർച്ചയിൽ
രാകിയെടുത്തു .........................................

ആദ്യകഥ 'ലീല 'യിലെ അവസാനവരികൾ .

കഥയുടെ പൂർണവിരാമത്തിൽ തട്ടി , ഒരു കുഞ്ഞിനോടുള്ള വാത്സല്യം
പോലെ കുട്ടിയപ്പൻ അവളുടെ നെറുകയിൽവെച്ച 'ഉമ്മ അതിഭയങ്കരമായ
ഒരു ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും അവളുടെ അസ്ഥികളോരോന്നും
പൊട്ടിത്തകരുന്നതും ഞാൻ കേട്ടു . പക്ഷെ അവളിൽ നിന്ന്‌ ഒരു ഞരക്കം
പോലും എനിക്ക് കേൾക്കാനായില്ല .

അവസാനകഥയിലെ 'തോടിനപ്പുറം പറമ്പിനപ്പുറം '... കാണാൻ
കൊതിക്കുന്ന നാടുകളൊക്കെ നിമിഷനേരം കൊണ്ട് കണ്ടുമടങ്ങുന്ന
കുരുടി ഉമ്മച്ചിക്കും സുൽഫത്തിനുമൊപ്പം 'മക്കയിൽപ്പോയി മടങ്ങി ,
ലേശം ഗമയോടെ പുസ്തകം അലമാരയിൽ വയ്ക്കാനൊരുങ്ങുമ്പോൾ ,
എന്നെ ചേർന്നുനിന്ന  ബാദുഷയെയും ആത്മകഥയെഴുതിയിട്ടില്ലാത്ത
കാളിയമ്മയെയും ലേവിയുടെ വിധവയെയും ഒരു ബലൂണ്‍ പോലെ
വീർത്തുവരുന്ന വയറിനെ കൗതുകത്തോടെ നോക്കിയിരുന്ന കുഞ്ഞ്
ആലീസിനെയുമൊക്കെ തള്ളിമാറ്റി , പൂച്ചക്ക് എലിയോടുള്ള ശത്രുതയ്ക്ക്
എന്താണ് കാരണമെന്ന എന്റെ  ചിന്തയെ തട്ടിമറിച്ചിട്ടുകൊണ്ട്  ,
''എന്റെ പുസ്തകങ്ങൾ, എന്റെ പുസ്തകങ്ങൾ ''എന്ന് അലറിക്കരഞ്ഞ് ,
കൊമ്പ് നഷ്ടമായ കൊമ്പനാനയെപ്പോലെ പ്രഭാകരൻ മുന്നിൽ .
''ഓരോ താളിലും തന്റെ മാത്രം ശ്വാസം അറിഞ്ഞ പുസ്തകങ്ങൾ , ഓരോ
താളിലും തന്റെ മാത്രം വിരൽപ്പാടുകൾ പതിഞ്ഞ പുസ്തകങ്ങൾ , തന്റെ
ഉറക്കങ്ങൾക്ക്‌ കാവൽ നിന്നവർ ,തന്റെ ആനന്ദങ്ങളുടെയും ചിരികളുടെയും
സങ്കടങ്ങളുടെയും സാക്ഷികൾ .''
'സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന വസ്തുക്കളിലൊന്നാവാൻ ഇതിൽ ഒരു
സാക്ഷിക്കുപോലും ആവില്ലെന്ന് എനിക്കുമറിയാമെന്ന് പറഞ്ഞ് പ്രഭാകരനെ
ആശ്വസിപ്പിച്ച് ഞാൻ ഈ പുസ്തകത്തിന്‌ എന്റെ അലമാരയിൽ ഒരു നല്ല
ഇരിപ്പിടം കൊടുത്തു . ''ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളാണ്
വായനക്കാർ '' എന്ന് ഞാനൊരിക്കലും ചിന്തിക്കില്ലെന്നും ഇവരെ ഞാൻ
വിൽക്കില്ലെന്നും പറഞ്ഞതുകേട്ട്‌   മോഷ്ടിച്ചെടുത്ത പുസ്തകം
അടിവയറ്റിൽ 'അതിന്റെ ചൂടും മിടിപ്പും വിയർപ്പും പടർത്തുന്നത് ,
പ്രഭാകരൻ ഒരിക്കൽക്കൂടി അറിഞ്ഞു .

തിരികെ നടക്കുമ്പോൾ പ്രഭാകരന്റെ വാക്കുകൾ വീണ്ടും .....
" ചില പുസ്തകങ്ങൾ നമ്മൾ വാങ്ങിയാലും വായിക്കാതെ വെച്ചുകൊണ്ടിരിക്കും.
നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അത് നമ്മളോട് പറയും
ഇനി എന്നെ വായിക്കൂ എന്ന് ''
'' നമ്മൾ വായിക്കാൻ പ്രാപ്തരായോ എന്ന് നമ്മളല്ല , പുസ്തകങ്ങളാണ്
ചിലപ്പോൾ നിശ്ചയിക്കുന്നത് .''