2014, ജൂൺ 27, വെള്ളിയാഴ്‌ച

അന്നപൂർണ്ണ  ......!
എന്നോ ഒരിക്കൽ , അർത്ഥമറിയാത്ത വാക്കുകളിലൊന്നായി വന്നു .
അർത്ഥമെന്തെന്നറിഞ്ഞ് , പിന്നെ  കുറെയേറെ അർത്ഥങ്ങളിൽ
മനോഹരിയാക്കിയ വാക്ക് .വാത്സല്യം ,സ്നേഹം ,കരുതൽ ,കനിവ് ആദിയായ
രുചികൾ വിളമ്പുന്ന എല്ലാ അമ്മമാരെയും'അന്നപൂർണ്ണ 'എന്നുവിളിച്ച് ,രുചിയറിഞ്ഞ്‌
രുചി പകർന്ന്  മനസ്സ് നിറച്ചു വെച്ച വാക്ക് .

തീവ്രമായ വേദനയുടെ മുഖമായി ഒരിക്കലെത്തി  'അന്നപൂർണ്ണ.സംഗീതോപാസിക ,
പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യ , ..........സമാനതകളില്ലാത്ത  വിശേഷണങ്ങൾ.
അന്നപൂർണയുടെ കൊട്ടിയടക്കപ്പെട്ട വാതിലിനുമുന്നിൽ കാത്തുനിന്ന് ,അവരെ
വായിച്ചും കണ്ടും ആ മുഖം ആർക്കൊക്കെയോ കടംകൊടുത്തു .കരളിലെ നോവായി 
ആ അന്നപൂർണ്ണ.

''ഗാർഹസ് ഥ്യത്തിന്റെ തിരക്കുകളിൽ തന്നോടുതന്നെ മന്ദഹസിച്ചുകൊണ്ട് '' ഒരു
മഹാപ്രസ്ഥാനത്തിന് തുടക്കംകുറിച്ചുകൊണ്ട് 'പിതാമഹനായ'  'ആരാച്ചാരുടെ
ഭാര്യയായി വീണ്ടുമെത്തി കെ .ആർ .മീരയുടെ 'അന്നപൂർണ്ണ ..
'കുളിക്കുമ്പോഴും വസ്ത്രമലക്കുമ്പോഴും പൂജനടത്തുമ്പോഴും തൂക്കിക്കൊല നടത്താൻ
രാജകൊട്ടാരത്തിലേയ്ക്ക് പുറപ്പെടുന്ന ഭർത്താവിന് കയറെടുത്തു കൊടുക്കുമ്പോഴും
'അവൾ മന്ദഹസിച്ചുകൊണ്ടേയിരുന്നു .
'' സത്യം പറ ,നീ ഏതവനെ വിചാരിച്ചാണ് ഇങ്ങനെ സദാ പുഞ്ചിരിക്കുന്നത് ?''
''തഥാഗതനെ .''അവൾ വീണ്ടും പുഞ്ചിരിച്ചു .
ആനന്ദത്തിനുള്ള കാരണം 'ആത്മാവിന്റെ രഹസ്യമാണ് ' എന്ന് അവൾ ,
''ഒരു സ്ത്രീയുടെ ഹൃദയത്തിൽ പുരുഷന്റെയോകുഞ്ഞുങ്ങളുടെയോ ആഭരണങ്ങളുടെയോ
പേരിലല്ലാതെ ആനന്ദം സാദ്ധ്യമാണെന്ന് വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല .
'' തഥാഗതന്റെ പ്രകാശത്തിൽ എന്റെ ശരീരം ഉണങ്ങിക്കരിഞ്ഞ് പൊടിഞ്ഞ്
മണ്ണിലേയ്ക്ക്‌ മടങ്ങി പഞ്ചഭൂതങ്ങളായി അവസാനിച്ചു .എന്റെ ആത്മാവാകട്ടെ
നിർവാണത്തിന്റെ അപരിമേയമായ പ്രകാശപൂരത്തിൽ അന്തസ്സോടെ
അഭിരമിച്ചു .''
രേഖപ്പെടുത്തപ്പെട്ട ഒരു കവിതയായി മന്ദഹസിച്ച അവളെ വീണ്ടും വായിച്ച് ,
'ആഗ്രഹങ്ങളും ആവശ്യങ്ങളും ഓർമകളും ബോധ്യങ്ങളും ഉപേക്ഷിച്ച 'അവളെ  
വർദ്ധിച്ച അത്ഭുതാദരങ്ങളോടെ ,ആരാധനയോടെ നോക്കിയിരിക്കെ ..........!

തണലിനു താഴെ , മതിൽക്കെട്ടുള്ളൊരു വീട്ടിൽ ഒരുവൾ ,സദാ പുഞ്ചിരിച്ചുകൊണ്ട്.
ജനാലയുടെ ചെറിയവിടവിലൂടെ ആ ചിരിയിലേയ്ക്കു  ഇറങ്ങിച്ചെന്നു എന്റെ 
ചെറിയ കണ്ണുകൾ.
ഉള്ളിലെ  കുഞ്ഞു കരച്ചിലോ പ്രായമായ ശകാരമോ ഒന്നുംകേൾക്കാതെ മുറ്റത്ത്‌
ഓരോ കോണിലും ആ ചിരി ഒച്ചയുണ്ടാക്കാതെ കറങ്ങിനടക്കുന്നു .
ഇവൾ വീടുപേക്ഷിച്ച് പരമാനന്ദത്തിനായി തഥാഗതന്റെ സന്നിധിയിൽ
പോകാറുണ്ടോ ?എനിക്കറിയില്ല .'ശകാരിച്ചും മർദ്ദിച്ചും പ്രലോഭിപ്പിച്ചും '
മനസ്സുമാറ്റാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടാവുമോ ? അതും അറിയില്ല .
ഒരുപക്ഷെ ഇവൾ പറഞ്ഞിട്ടുണ്ടാവും 'ബുദ്ധനും ധർമവും സംഘവും
 'ഈ മൂന്നു രത്നങ്ങളും ഇവളുടെ പക്കലുണ്ടെന്ന് .

രണ്ടറ്റങ്ങളിൽ നിന്നെത്തി പാടവരമ്പിലെ തെളിഞ്ഞ വെള്ളത്തിൽ കാൽനനച്ചാണ്
ഞങ്ങളുടെ ചിരികൾ ആദ്യമായി കൂട്ടിമുട്ടിയത് .വിരലുകളിൽനിന്നൂർന്നുവീണ  മിഞ്ചികൾ
കൈവെള്ളയിൽ  കൊടുത്ത മാത്രയിൽ  ആ ചിരി എന്റെ കണ്ണിൽ തറച്ച്  , ഒരു ചുവന്ന
പുഴയുണ്ടായി .അവൾ കാണാതെ ആ  പുഴയെ ഞാനെന്റെ  ചിരികൊണ്ട്  മൂടിപ്പിടിച്ചു .
അന്നപൂർണ്ണ ............!!!





2014, ജൂൺ 22, ഞായറാഴ്‌ച

വയനാട്ടിൽനിന്ന് നാട്ടിലേയ്ക്ക് കൂടെപ്പോന്നു ഒരു മാങ്കോസ്റ്റിൻകുഞ്ഞും അവളുടെ
കുറച്ചു  കൂട്ടുകാരും . പുതിയ  മണ്ണിൽ , പഴയ  മണ്ണിലിരുന്നു തളിർത്ത്‌ , അവർ
മെല്ലെ  മെല്ലെ  ചില്ലകളായി ,വളർച്ച  അറിയിക്കാൻ  തുടങ്ങിയിരിക്കുന്നു .
ചേർന്നുനിന്ന് , പടർന്നിറങ്ങുന്ന  തണലും  ഒരു ചാരുകസേരയും  പുസ്തകവും
സ്വപ്നം കണ്ടുനിൽക്കെ കവിളിലൊരു വലിയ ചില്ലയുടെ നേർത്ത കുളിർസ്പർശം .
''കിളികൾക്കും അണ്ണാർക്കണ്ണനും കൊടുക്കാതെ മൂപ്പെത്തിച്ച് ,ഒരു പഴംപോലും നിനക്കു 
തരാനാവുന്നില്ലല്ലോ ''ഒരു സങ്കടപ്പറച്ചിൽ.''വേണ്ടാ , അവർ തിന്നതിന്റെ ബാക്കി മധുരം
മതിയെനിക്ക് '.

മൂന്നു പുഴകൾ കണ്ടുമുട്ടുന്നിടത്തേയ്ക്കുള്ള വളവുംതിരിവുമുള്ള പച്ചപ്പിന്റെ വഴികൾ .പലപല
രൂപത്തിൽ ചില്ലകൾ നീട്ടി ആകാശത്തേക്ക്‌ കണ്‍തുറക്കുന്ന മരങ്ങൾ .ഈയിടെയായി
വല്ലാതെ പേടിപ്പിക്കുന്നു , ഊഞ്ഞാലിടാൻ പാകത്തിൽ ഞാന്നുകിടക്കുന്ന ചില്ലകൾ .
അങ്ങ് ദൂരെ ഇപ്പോഴും ഞെട്ടിവിറയ്ക്കുന്നുണ്ടാവും  ഏതൊക്കെയോ മരച്ചില്ലകൾ.
വിടരാനാവാതെ തൂങ്ങിയാടിയ കാട്ടുപെണ്‍പൂമൊട്ടുകൾ ...........

കടന്നുപോയ വരികളിലേയ്ക്ക്  വീണ്ടും ...
'' 'തഥാത' എന്ന വാക്ക് ഏറ്റവും നിഗൂഢമായൊരു  വാക്കാണ്‌ .
തഥാത എന്നത് എന്താണെന്നറിയുന്ന ഒരുവൻ ഏതവസ്ഥയിലും
അചഞ്ചലനായി , അക്ഷോഭ്യനായി നിലകൊള്ളും .ഒന്നിനുംതന്നെ
അയാളെ ക്ഷോഭിപ്പിക്കാൻ കഴിയില്ല . ഒന്നിനും തന്നെ അയാളുടെ
ശാന്തതയെ ഭഞ് ജിപ്പിക്കുവാൻ കഴിയില്ല .തഥാഗതൻ എന്നാൽ
നിമിഷം തോറും തഥാത്വത്തിൽ ജീവിച്ചുകൊണ്ടേയിരിക്കുന്ന
ഒരുവൻ എന്നാണർത്ഥം . തഥാഗതൻ എന്നത് എല്ലാ ഭാഷകളിലും
വെച്ച് ഏറ്റവും മനോഹരമായ വാക്കുകളിലൊന്നാണ്‌ .''
( ഓഷോ  )

2014, ജൂൺ 7, ശനിയാഴ്‌ച

''
'' ഉണർന്നോ ?''
''ഉണർന്നു , നീയോ ?''
''ഞാനും . എന്തുചെയ്യുകയാണിപ്പോൾ ?''
''ഭൂമിയുടെ മഹത്വത്തെയും വലിപ്പത്തെയുംകുറിച്ച്  ആലോചിച്ച്
അത്ഭുതപ്പെടുകയായിരുന്നു .നീയെന്തുചെയ്യുകയായിരുന്നു ?"
''ചായയുണ്ടാക്കിക്കുടിച്ചു , പേപ്പറും വായിച്ചു .''
''ഇങ്ങോട്ടുപോരൂ ''
''എന്തിനാ ?"
''നമുക്കൊരുമിച്ച്  ഭൂമിയെക്കുറിച്ച്‌ ആലോചിച്ചിരിക്കാം .''

......''നീ പോകൂ .പക്ഷേ ,നിന്റെ പാദങ്ങൾ എനിക്കു തന്നേച്ചു പോകൂ .''
................മരണം ജീവിതം തന്നെയാണ് .മരിച്ച മനുഷ്യൻ വീണ്ടും മരിക്കും .
ചിതയിൽ ദഹിക്കുന്നതിനു പകരം ഗർഭപാത്രത്തിൽ ചെന്ന് കുഞ്ഞായിരിക്കും .
ചിതയിൽ ദഹിക്കുന്നു , ഗർഭപാത്രത്തിൽ കുഞ്ഞായിക്കിടക്കുന്നു .....ജീവിതം 
ഒരാവർത്തനമാണ് ..........ഭൂമിയെക്കുറിച്ച് വീണ്ടും ആലോചിക്കാൻ തുടങ്ങി .
സമുദ്രങ്ങൾ ഇരമ്പി .കാറ്റ് ആർത്തലച്ചു .പർവതങ്ങൾ ഉറഞ്ഞുകിടന്നു .
എവിടെയാണ് ഈ ഭൂമിയുടെ അവസാനം ?കണ്ടുപിടിക്കണം .ഭൂമിയുടെ അറ്റംവരെ 
നടക്കാൻ തീർച്ചപ്പെടുത്തിക്കൊണ്ട് യാത്ര തുടർന്നു .വൈകുന്നേരമായപ്പോൾ 
നഗരത്തിനു വെളിയിൽ എത്തിക്കഴിഞ്ഞിരുന്നു .ഭൂമിയുടെ അറ്റത്തേയ്ക്കുളള 
വഴിയേതാണ് ?നഗരത്തിന്റെ അറ്റത്തെ യൂണിവേഴ് സിറ്റിയുടെ മുമ്പിൽ കൂട്ടംകൂടി 
നിന്ന പെണ്‍കുട്ടികളോട്‌ ചോദിച്ചു ;
'' ഭൂമിയുടെ അറ്റത്തേയ്ക്കുള്ള വഴിയേതാണ് ?''
അവർ മിഴിച്ചുനോക്കി .
''ലൂനേറ്റിക് ''
അവർ പറഞ്ഞു .അവർ പറഞ്ഞത് കേൾക്കാതെ നടന്നു .വയലുകളിൽ നിന്ന് 
പണി കഴിഞ്ഞു തിരിച്ചുവരുന്ന ഗ്രാമീണരോട് ചോദിച്ചു ,
''ഭൂമിയുടെ അറ്റം എവിടെയാണ് ?''
അവർ മിഴിച്ചുനോക്കി .ആകാശത്തോടും കാറ്റിനോടും ചുമന്ന നദിയോടും ചോദിച്ചു .
''ഭൂമിയുടെ അറ്റത്തേയ്ക്കുളള വഴിയേതാണ് ?''
ആകാശവും കാറ്റും നദിയും പറഞ്ഞു , '' ലൂനേറ്റിക് ''
ഇരുട്ടു പരന്നു ,കാറ്റ് തളർന്നു കിടന്നു ,നദി നിശ്ചലമായി .
അപ്പോഴും നടന്നുകൊണ്ടേയിരുന്നു ...........................................''
എം . മുകുന്ദന്റെ ' ചിതകളുടെയും ഗർഭപാത്രങ്ങളുടെയും ഘോഷയാത്ര'യെ 
അനുഗമിക്കെ ഞാനും ചോദിച്ചുകൊണ്ടേയിരുന്നു ,
''ഭൂമിയുടെ അറ്റത്തേയ്ക്കുളള വഴിയേതാണ് ?''
ത്രേസ്യാമ്മച്ചേട്ടത്തി ഓടിവന്ന് കൈയിൽപിടിക്കുമ്പോൾ ഞാനൊരു ചെറിയ
കുട്ടിയും ഭൂമി ഒരു വലിയ പന്തുമായിരുന്നു .പഞ്ചാരവരിക്ക മാങ്ങയുടെ സ്വാദ് 
ചുണ്ടിനെ തോൽപ്പിച്ച് , വിരലുകൾക്കിടയിലൂടെ വെളുത്ത പെറ്റിക്കോട്ടിലേയ്ക്ക്
ഒഴുകിയിറങ്ങുന്നതും നോക്കിനിന്നു ,ചേട്ടത്തി .

ഞാൻ ആകാശക്കാഴ്ചകൾ ഒന്നൊന്നായി പെറുക്കിയെടുക്കുമ്പോൾ ഒരുകൂട്ടം
നക്ഷത്രങ്ങൾ പറന്നിറങ്ങി ചേട്ടത്തിയുടെ കമ്മലിൽ ഇരുപ്പുറപ്പിച്ചു .ഞാൻ
വലതുകാൽ കുറേക്കൂടി പൊന്തിഞ്ചുനിന്ന് ,ഇടതുകൈവിരലുകൾകൊണ്ട് 
സൂര്യനെ പിച്ചിപ്പറിച്ചെടുക്കാൻ തുടങ്ങുമ്പോൾ ത്രേസ്യാമ്മച്ചേട്ടത്തി വീണ്ടും
ത്രേസ്യാമ്മ ടീച്ചറായി .'' കുരുത്തം കെട്ടോളേ , സൂര്യനോടാ നിന്റെ കളി ?''
പാതിതിന്ന ചക്കരമാമ്പഴം ഭൂമിക്കടിയിലേയ്ക്കും ഞാനിങ്ങ്  ............!!!



2014, ജൂൺ 4, ബുധനാഴ്‌ച

മഴയെത്തുംമുൻപേ ഓടിയെത്തിയ മഞ്ഞ് . ഒഴുകിപ്പരന്ന ഒരുനുറുങ്ങു മഞ്ഞ് .
ചുരമിറങ്ങി നന്നേ ക്ഷീണിച്ചിരുന്നു .വരമായ്  കിട്ടിയ ഒരു തുണ്ട് കാടെടുത്ത്
വേഗം തടുക്ക്‌ വിരിച്ചുകൊടുത്തു .വിരൽസ്പർശംകൊണ്ട് ,കാണുന്നതൊരു
സ്വപ്നമല്ലെന്ന് ഉറപ്പുവരുത്തി .ഒതുങ്ങിയിരുന്ന് , മൃദുവായ് പറഞ്ഞതൊക്കെയും
കേട്ടുകേട്ട് കണ്ണെടുക്കാതെ നോക്കിയിരുന്നു .
വെളിച്ചത്തിന്റെ നേർരേഖകളിൽ മാഞ്ഞുമാഞ്ഞു പോകാനൊരുങ്ങുമ്പോൾ
അന്ന് ,ഒരു നിവർത്തനത്തിന്റെ അഗാധമായ വേദനയിൽ നിന്നുകൊണ്ട് ,
പറയാൻ വിട്ടുപോയ ഒരു ഉത്തരം ചെവി ചേർത്തുപിടിച്ച് .......
'ഉണ്ട് ,വിശ്വസിക്കുന്നുണ്ട് , ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ട് .'
.
.
.