2014, ജൂലൈ 30, ബുധനാഴ്‌ച




ആത്മഹത്യ ചെയ്തു വിജയിച്ചവരാണ്  ഈ സമയസൂചികൾ .
കൂടെനടക്കാതെ തിരിഞ്ഞു നിന്ന്  ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാവും .
കൈത്തണ്ട നിറഞ്ഞ  രോമങ്ങളെ പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടുണ്ടാവും .
തോറ്റുകൊടുക്കാത്ത ആ സമയനിഷ്ഠയുടെ ചൂടിൽ പറ്റിച്ചേർന്നിരുന്ന്
ജന്മം സാർത്ഥകമാക്കി നിശ്ചലരായിരിക്കുന്നവർ .
ഇണങ്ങിയും പിണങ്ങിയും വടിയെടുത്തും എന്നെ  പഠിപ്പിച്ച മഹനീയമായ
ആ പാഠത്തിന്റെ ഓർമ്മയായി , ഒരു നിധിപോലെ
ഇവരിന്നും എനിക്കൊപ്പം .....

ഉള്ളൊന്നു പിടഞ്ഞാൽ  ഇന്നും ,

പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( ഞാൻ  വീണ്ടും  ജനിച്ചിട്ട്‌  ഇന്ന്  അഞ്ചുവർഷം )




2014, ജൂലൈ 17, വ്യാഴാഴ്‌ച

ഇനിയൊരു ജന്മമുണ്ടെങ്കിൽ ...


വാക്കായ് പിറക്കണം
കാർമേഘമാലയിൽ
ഒരു വെളുത്ത മുത്തായ്‌
മറഞ്ഞിരിക്കണം
മേഘരാഗത്തിലും
ഇളകാതിരിക്കണം 

മഴയുടെ
മഞ്ഞിന്റെ
പുഴയുടെ
പൂവിന്റെ
കിളിയുടെ
കനവിന്റെ ...
മറ്റൊരു പേരായ്
നീ  ധ്യാനിക്കുന്നൊരു
കന്യാപദമായ് 
ഒരുങ്ങി  നിൽക്കണം .

ഒരു വരിക്കായ് തപസ്സിരിക്കണം

ഇരുൾതിരുമുറ്റം വീണ്ടും കറുക്കും
താരങ്ങൾ
കൂട്ടത്തോടെ കളിക്കാനിറങ്ങും
അന്ന്
നീ അവസാനവരിയെഴുതും
അതിൽ അവസാനവാക്കായ്‌
സൂര്യകാന്തം പോൽ
ഞാൻ പൊഴിയും 
വീണ്ടും വീണ്ടും വായിച്ച്
നീയതിന്റെ പൊരുളാകും .

ഒരു നാൾ
ചുവന്നു ചുവന്ന്
സൂര്യനൊരു പട്ടുടയാടയായ്
ഭൂമിയെ പൊതിയും
അന്ന്
വാക്കും പൊരുളുമായ്
നാമൊടുങ്ങും  ..!