2015, ഫെബ്രുവരി 4, ബുധനാഴ്‌ച

പുനരാഖ്യാനത്തിന്റെ രണ്ടാം തിരുമുറിവ്

മരിക്കുന്നതിന്റെ തലേരാത്രി
പ്രിയപ്പെട്ടവരെല്ലാമെത്തിയിരുന്നു .
ചലനമറ്റ ഉടലിൽ
തിളങ്ങുന്ന കൃഷ്ണമണികളെ
ജീവന്റെ തിരുശേഷിപ്പായി വായിച്ച്
അവർ നെടുവീർപ്പിടുന്നു .

വിരൽത്തുമ്പുകൊണ്ടൊരു
കൊട്ടാരം പണിത വലംകൈ
രേഖമാഞ്ഞ്  മരവിച്ചിരിക്കുന്നു.

പെറ്റു പെരുകിയ മയിൽപ്പീലികൾ
കൈവെള്ളയിൽ വെച്ച്
ഒരുവൾ തേങ്ങിക്കരയുന്നു .
ആത്മഹത്യയല്ലെന്നുറപ്പിച്ച്
നിശ്വാസങ്ങൾ ഒന്നാകുന്നു .
ഇടം നെഞ്ചിലെ കറുത്ത പാടിൽ
ചോദ്യങ്ങൾ വിരലോടിക്കുന്നു .

കഴുത്തിനു പിന്നിലും
പൊക്കിളിനു ചുറ്റിലും
മുറിവുകൾ വല്ലതുമുണ്ടോയെന്ന്
മറനീക്കി തൊട്ടുനോക്കുന്നു.
തൊട്ടുനോക്കിയാലിനി
ഇക്കിളിപ്പെടില്ലെന്ന
നാവിന്റെ രഹസ്യമൊഴി കേട്ട്
ഒരു ചുംബനം കൊണ്ട്
പണ്ടെന്നോ കരുവാളിച്ച ചുണ്ട്
അനങ്ങാതിരിക്കുന്നു .

ചിറകില്ലാതെ പറക്കാൻ
ഒരു സ്വപ്നത്തെ
കാത്തുനിന്ന വരികൾ
ആരോ ഒരാൾ ഓർത്തെടുക്കുന്നു .

തിരുമുറിവ്  തലോടി
അന്ത്യവാചകമായി
എന്നെ വായിച്ചെടുക്കുന്നു
അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കുകയെന്നാൽ
കുടിയിറക്കുകയെന്നാണർത്ഥം .

അവർ ഇങ്ങനെ വായിച്ചു .
ഇനി നിങ്ങൾക്കും വായിക്കാം .
-----------------------------------------