2015, മേയ് 22, വെള്ളിയാഴ്‌ച

'' അഗ്നി  ജ്വലിക്കുന്നത്  എപ്പോഴും  മുകളിലോട്ടാണ് .
കത്തിക്കൊണ്ടിരിക്കുന്ന  വിറകുകൊള്ളി  താഴോട്ടു പിടിച്ചാലും
ജ്വാലകൾ  മേൽപ്പോട്ടായിരിക്കും പോകുന്നത് . മാത്രവുമല്ല ,
ഒരു വനം മുഴുവൻ കത്തിച്ചാമ്പലാകാൻ ഒരു തീപ്പൊരി മതിയാകും .
ഒരു മെഴുകുതിരിയുടെ ജ്വാലയിൽ നിന്നും ഒരായിരം മെഴുകുതിരികൾ
ജ്വലിപ്പിക്കാൻ  കഴിയും .എന്നാൽ കത്തിക്കാൻ   ഉപയോഗിച്ച
മെഴുകുതിരിയുടെ ജ്വാലയ്ക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല .
ഇതിനേക്കാൾ നന്നായി ആത്മാവിനെ പ്രതീകവൽക്കരിക്കുന്ന
മറ്റേത് പ്രതീകമാണുള്ളത് ?..അഗ്നി സംഹാരരൂപിയാകുമ്പോൾ
എല്ലാത്തിനെയും കത്തിച്ച് ചാമ്പലാക്കും .സ്നേഹത്തിന്റെയും
അനുകമ്പയുടെയും അഗ്നിയാകട്ടെ എല്ലാ സ്വാർത്ഥതകളെയും
ഭാസ്മമാക്കും..പ്രകൃതിയിലുള്ള മറ്റെന്തിനെയും പോലെ അഗ്നിക്കും
അതിന്റേതായ ഒരു മനസ്സുണ്ട് ... ''

{ '' ഗുരുസമക്ഷം '' ( ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ ) }

ശ്രീ .എം


2015, മേയ് 21, വ്യാഴാഴ്‌ച

കുന്നിക്കുരുവിന് കണ്ണെഴുതിയതാരാണോ ..!


വകഞ്ഞുമാറ്റി
മുൻനിരയിലെത്താറുണ്ട്
തെളിഞ്ഞു തെളിഞ്ഞ്
'ആയമ്മ ' എന്നൊരോർമ്മ .
പല നേരങ്ങളിൽ
പല പല മണങ്ങളിൽ.
കനലിൽ ചുട്ടെടുത്ത
കപ്പയുടെ ,
ചക്കക്കുരുവിന്റെ ,
കശുവണ്ടിയുടെ ...

നീണ്ടു ചുരുണ്ട മുടി
അറ്റംകെട്ടിയിട്ട്
നിലവിളക്കിനു മുന്നിൽ
വന്നുനിൽക്കാറുണ്ട്
അമ്മയെക്കാൾ
ഉയരമുള്ള ആ ഓർമ്മ .

'ഈ ചോറുരുളയ്ക്ക്
എന്താണിത്ര രുചി'യെന്ന്
ഓർത്തോർത്ത്
പറ്റിച്ചേർന്നു കിടന്നിട്ടുണ്ട്
പാൽമണമറിഞ്ഞിട്ടുണ്ട്
ആഴമേറിയ കിണറിനുള്ളിൽ
ചേർന്നു നില്ക്കുന്ന
കുഞ്ഞുനിഴലായെന്നെ
കാണിച്ചു തന്നിട്ടുണ്ട് .
വായ കീറിയ ദൈവം
വഴികാണിച്ചുകൊടുക്കുമെന്ന്
കേട്ടുകേട്ടുറങ്ങിയിട്ടുണ്ട്
മറയുന്നതുവരെ നോക്കിനിന്ന്
കണ്ണീരൊലിപ്പിച്ചിട്ടുണ്ട് .

ആയമ്മ
മുറ്റമടിക്കുമ്പോൾ
തുണിയലക്കുമ്പോൾ
പശുവിനു തീറ്റകൊടുക്കുമ്പോൾ
വെയിലിനെ
കറുപ്പുമുക്കുന്ന മേഘങ്ങളെ
ഉണക്കാനിട്ട നെല്ലിനൊപ്പം
മുറ്റത്തു നിന്ന് പായയിൽ
ചിക്കിക്കൂട്ടി ചുരുട്ടിയെടുക്കുമ്പോൾ
പിറകേ ഓടിച്ചെന്നിക്കിളിയിടുന്ന
കുരുത്തംകെട്ടവളേ ,
വാതിലിനപ്പുറം മറഞ്ഞുനിന്ന്
വിടവിലൂടെത്തിനോക്കി
കൂട്ടുകൂടാൻ കൂടൊരുക്കുന്നവളേ ,
നിന്നെ എത്ര കണ്ടിട്ടും
മതിയാവുന്നില്ലല്ലോ ....!
-----------------------










2015, മേയ് 14, വ്യാഴാഴ്‌ച

ഒരു വിണ്‍ചെരാത്‌ പോലെ .

നിന്റെ വിരലുകൾ
എത്ര സമർത്ഥമാണ്
ആഴമറിയുന്ന
തുഴക്കാരന്റേതുപോലെ.

മുറിവാഴങ്ങളിലൂടെ
വിരലോടിക്കുമ്പോൾ
തികഞ്ഞ
ഒരു ശില്പിയുടേതു പോലെ .

സൂക്ഷ്മതയോടെ
കെട്ടുകളിടുമ്പോൾ 
ഇരുത്തംവന്ന
തുന്നൽക്കാരന്റേതു പോലെ .

തേൻ പുരട്ടുന്ന
നിന്റെ വിരലുകൾ
ഇന്നലെ പിറന്ന
കിളിക്കുഞ്ഞിന്റേതു പോലെ .

ഇമ തലോടുമ്പോൾ 
എനിക്കേറ്റം പ്രിയമുള്ള
പൂവിന്റെ
ഇതളുകൾ പോലെ .

നിന്റെ വിരൽസ്പർശത്തിന്റെ
മാന്ത്രികത .. !
അതിനുവേണ്ടി മാത്രമാണ് 
പിന്നെയും പിന്നെയും
ഞാനെന്നെയിങ്ങനെ
കീറിമുറിക്കുന്നത്‌ .
----------------------------



2015, മേയ് 12, ചൊവ്വാഴ്ച

നടക്കാനിറങ്ങിയതാണ് .
സ്വന്തമല്ലാത്ത നാടിന്റെ  ഓരോരോ മുഖങ്ങളിലേക്ക്
വലിയ നടപ്പാതയിൽ നിന്ന് ചെറിയ ചെറിയ പാതകൾ
ചെറിയ ചെറിയ കാഴ്ചകളുടെ സുഖം നല്കുന്ന വൈകുന്നേരങ്ങൾ .
കറുത്ത മാനത്തെ കണ്ടില്ലെന്നു ഭാവിച്ച് സൊറ പറഞ്ഞ്  ഒരു മണിക്കൂർ.

സൈക്കിൾ ടയറും കോലുകളുമായി അവധി ആഘോഷിക്കുന്ന കുട്ടികൾ.
വഴിയോരത്ത്‌ ചെറിയൊരു കൂട്ടമുണ്ടാക്കി നേരമ്പോക്ക് പറയുന്ന വീട്ടമ്മമാർ .
ചിക്കി ചികയുന്നതിനിടയിൽ പാടുകയോ പറയുകയോ ചെയ്യുന്ന കോഴികൾ
നാളെ നീ വരുമ്പോൾ പൂത്തുനിൽക്കാമെന്നു പറയുന്ന മൊട്ടുകൾ
ബൈക്ക് നിർത്തിയിട്ട് മൊബൈലിൽ ഏതോ ദൃശ്യം ആസ്വദിക്കുന്ന ആണ്‍കുട്ടികൾ.

പെട്ടെന്ന് ആകാശത്തിന് തീപിടിച്ചു .കാതടപ്പിക്കുന്ന വെടിയൊച്ചകൾ .
നിരവധി കുടങ്ങൾ ഒരുമിച്ചു പൊട്ടിയതുപൊലെ ചൊരിയുന്ന മേഘങ്ങൾ .
കവലയിൽ എത്താൻ ദൂരമേറെ .
അടുത്തു  കണ്ട വീട്ടിന്റെ ഗേറ്റിനു പുറത്ത് , മുറ്റം നനയാതെ കെട്ടിയിരിക്കുന്ന
ഷീറ്റിനു താഴെ അഭയാർത്ഥികളെപ്പോലെ ഞങ്ങൾ .
നനയാത്ത തലയും നനയുന്ന ഉടലും കാലുകളും .
ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഇറങ്ങി വന്ന്
കണ്ടില്ലെന്നു നടിച്ച് , തുറന്നു കിടന്ന ചെറിയ ഗേറ്റ് അടയ്ക്കുന്നു.
മഴനനയുന്നവരെ കാണാൻ അറപ്പുള്ളതുപോലുളള  ഭാവം .
ടി വി കാഴ്ചകളെ  അലോസരപ്പെടുത്തുമെന്ന്  ഭയപ്പെട്ട് മുൻവാതിലും .
വലിച്ചടച്ചില്ല .പക്ഷെ  മുഖത്തടിച്ച അനുഭവം.
പിന്നീട് ഒരു നിമിഷം കൂടി അവിടെ നില്ക്കാൻ തോന്നിയില്ല .
പെരുമഴ നനഞ്ഞ്‌ ഒന്നര കിലോമീറ്റർ ദൂരം .
ആകാശപൂരവും കണ്ടു നടക്കുമ്പോൾ  ഓരോ വലിയ മഴവേരിനോടും
ഞാൻ ഒരേ ചോദ്യം തന്നെ ചോദിച്ചുകൊണ്ടേയിരുന്നു .
എന്താണിങ്ങനെ കരുണ വറ്റാനുള്ള കാരണം .. ?
മനുഷ്യൻ മനുഷ്യനെയും മറ്റു ചരാചരങ്ങളെയും തന്നെപ്പോലെ
സ്നേഹിക്കുന്ന ഒരു കാലം ......ഉണ്ടാവില്ലേ ...
അതൊരു സ്വപ്നമാണ് , ശുഭപര്യവസാനിയായ ഒരു സ്വപ്നം .

കുളികഴിഞ്ഞ് , കപ്പയും കാന്താരി മുളകുടച്ച ചമ്മന്തിയും കൂട്ടിനു കട്ടൻചായയും .
ഞാനെത്ര പെട്ടെന്നാണ് ബാല്യത്തിലേക്ക്  ഓടിക്കയറിയത് .
മഴ നനഞ്ഞാൽ പനിവരുമെന്ന് അമ്മ വെറുതെ പറയുന്നതാണെന്ന്
വലിയ മഴ വരാൻ കൈകൂപ്പി പ്രാർത്ഥിച്ചാൽ മതിയെന്ന്
ഒറ്റക്കും കൂട്ടായും പറഞ്ഞു നടന്നത് !
ആർത്തുല്ലസിച്ച്   മഴയിൽ കുളിച്ചത്
അനുസരണക്കേട്‌ കാണിക്കുമ്പോൾ അച്ഛനെ വിളിക്കുമെന്ന്
അമ്മ പേടിപ്പെടുത്തുന്നത്
മതിവരാതെ , വെള്ളമിറ്റിറ്റു വീഴുന്ന തലമുടി വട്ടത്തിൽ കുടഞ്ഞ്‌
ഉരൽക്കളമാകെ മഴമുത്തുകൾ വിതറുന്നത്
അടുത്തു വരുന്നവർ ആരായാലും കെട്ടിപ്പിടിച്ച് അവരെ നനയ്ക്കുന്നത്
മരവിച്ചു ചുരുങ്ങിയ വിരലുകൾ അടുപ്പിനടുത്ത് പിടിച്ചു ചൂടാക്കുന്നത്
എന്തെല്ലാമെന്തെല്ലാം നനവുള്ള  ഓർമ്മകൾ .......!!!!!!!

വാതിലടച്ചു തഴുതിട്ട കുട്ടീ , മാനത്തീന്നു വെടിയൊച്ച കേട്ടപ്പോൾ
ഒരിക്കലെങ്കിലും നീ ഓർത്തുവോ ഞങ്ങളെക്കുറിച്ച്  ?
ഞങ്ങൾ നനഞ്ഞ ആ മഴയെക്കുറിച്ച് ?
നിനക്കറിയില്ലേ നിഘണ്ടുവിൽ കരുണ , കനിവ് , സ്നേഹം എന്നൊക്കെയുള്ള
വാക്കുകളുണ്ടെന്ന് ? നീ അറിഞ്ഞിട്ടില്ലേ ആ വാക്കുകളുടെ മാധുര്യം ?
ആരും പറഞ്ഞുതന്നിട്ടില്ലേ നാം ആസ്വദിക്കുന്നതെല്ലാം പ്രകൃതിയുടെ കനിവാണെന്ന് ?
എങ്കിലും നിന്നോട്  നന്ദിയുണ്ട് .
ഒരിക്കൽക്കൂടി പെരുമഴയിലൂടെ നടക്കാൻ കഴിഞ്ഞതിന്
കുഞ്ഞു പാവാടക്കാരിയോട് വീണ്ടുമൊരിക്കൽക്കൂടി സല്ലപിക്കാൻ കഴിഞ്ഞതിന് .
------------------------------------------------------------------------------------
  (   അനുഭവം
         ആദ്യം വേദനിച്ചു ....പിന്നെ മധുരിച്ചു . )                 

2015, മേയ് 6, ബുധനാഴ്‌ച

പച്ചയാകുംവിധം

തികച്ചും ശൂന്യമായ
പകലിടവേളകളിലാണ്
ഒന്നും ചെയ്യാനില്ലെന്ന്
വരുത്തിത്തീർത്ത്
ആകാശവിസ്മയങ്ങളിലേക്ക്
കണ്ണുകളെ തുറന്നു വിടുക.

മഷി പടർത്തി 
ഏതോ മാന്ത്രികൻ വരയുന്ന
മായക്കാഴ്ച്ചകളിലേക്ക്.
വാലില്ലാത്ത പൂച്ച,
ആനയെക്കാൾ വലിപ്പമുള്ള 
ആന,
ഒഴുകുന്ന മുതലയും കുരങ്ങനും,
അമ്മയും കുഞ്ഞും,
ചരിഞ്ഞു വീണു കിടക്കുന്ന 
വലിയ മിഠായിഭരണി.

ചിത്രങ്ങൾക്കൊപ്പം
ഞാനറിയാതെ  
ഒഴുകി മാഞ്ഞുപോകുന്ന 
എന്റെ മുഖം.

മുഖമില്ലാതെ 
അലയാൻ തുടങ്ങുമ്പോൾ
മാന്ത്രികന്റെ  കാടു പടർന്ന് 
നിറയുകയാണാകാശം.

ഒരു മഹാമരത്തിന്റെ
ചില്ലയിൽ നിന്ന്
ഊർന്നിറങ്ങി വരുന്ന വേര്. 
ഞാനെന്റെ കണ്ണിനുള്ളിൽ
ചുരുട്ടി വെയ്ക്കുന്ന
വേരിന്റെ പച്ച.
 
നക്ഷത്രങ്ങൾ
വിടരാൻ തുടങ്ങുമ്പോൾ 
വേരുമാകാശവുമൊന്നാകും,
ഞാനതിലൊരിലയും.