2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

മരണം

മഹാമരത്തിന്റെ തണലിൽ
കണ്ടുമുട്ടണം .

ഓരോ ഇലകളെയും
സ്വപ്നങ്ങളെന്നെണ്ണണം .

കൂട്ടിനുള്ളിലെ കിളിനോട്ടങ്ങളെ
കണ്‍കോണിലൊളിപ്പിക്കണം .

കരുതിവെച്ച വാക്കിനെ
വേരിൽനിന്നടർത്തിയെടുക്കണം .

ഉണരുന്ന വാക്കിൻ ചുണ്ടിനെ
ചുംബിച്ച്  ചുവപ്പിക്കണം .

അസ്തമയം കണ്ടുവരുന്ന കാറ്റിനെ
മടിയിലുറക്കിക്കിടത്തണം .

പുഴയിൽ കാൽ മുഖം കഴുകി
നക്ഷത്രജാലം കാണണം .

ഉടലുയിരൊന്നായ് പകർന്ന്
തിരയിലൊരു തോണിയാകണം .





2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഉയിരെഴുതുമൊരുടൽപോലെ..


നീയെന്നുമെപ്പൊഴും
കൂടെയുണ്ടെന്നറിഞ്ഞു-
തന്നെയാണ് 
പിഞ്ചുകുഞ്ഞെന്നപോലെ
ഞാനലറിക്കരയാറ് .

ഒരേ ശ്വാസത്തിലാണ്
നാമെന്നറിഞ്ഞു തന്നെയാണ്
ശ്വാസത്തിനായി കരഞ്ഞ്
വീണ്ടും വീണ്ടും മുറിയാറ് .

തീയിലൊരു നാളം പോലെ
മഞ്ഞിലൊരു തുള്ളി പോലെ
വിചിത്രമൊരു ചിത്രമായ്
നിന്നിൽ ചുവന്നസ്തമിക്കുന്നു 
ഞാൻ ...!





2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

വാംങ്മേ മനസി പ്രതിഷ്ഠിതാ ...

നിന്റെ
അറ്റുപോയേക്കാവുന്ന
വിരലുകളെക്കുറിച്ചോർത്ത്
ഞാൻ വേദനിക്കുന്നില്ല .
എന്റെ നെഞ്ചിൽ ചേർന്നിരുന്ന്
അല്പമൊന്ന് മയങ്ങാം
പക്ഷേ ,
ഉറങ്ങരുത് .

പ്രണയം പൂക്കുന്ന തീരങ്ങളിൽ
നീ നിന്റെ വിരലുകളിൽ 
വീണക്കമ്പിയിലെന്നപോലെ
വെടിപ്പും കൃത്യതയും പാലിക്കണം .

അലിവു കാട്ടേണ്ടിടത്ത്‌
സൂക്ഷ്മതയോടെ ഇരയെ തിരയുന്ന
ഒരു പക്ഷിയാകണം .

പ്രകൃതി നൊന്തു വിലപിക്കുന്ന
ഇടങ്ങളിൽ
ഒരുടമ്പടിയിലും ഒപ്പുവെയ്ക്കരുത് .

യുദ്ധങ്ങളിൽ 
കലാപങ്ങളിൽ 
വർഗ്ഗീയവിഷം ആളിക്കത്തുന്ന
ഭൂമികയിൽ
നിന്റെ വിരലുകൾക്ക്
വാൾത്തലയുടെ തിളക്കമുണ്ടാകണം .

'മനുഷ്യനായി' ജീവിച്ചു
എന്ന ഒറ്റക്കാരണത്താൽ
കൊല്ലപ്പെട്ടവരുടെ
ജീവചരിത്രത്തിൽ
ഞാൻ ചുംബിച്ച നിന്റെ വിരലുകൾ
കാണാനിടവന്നേക്കാം .
പക്ഷേ ,
ഉറങ്ങരുത് .
-------------------------------











2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

വാനം
ചായക്കൂട്ടെടുക്കുന്നു
വരകളായ് നീയും.
നിറങ്ങളായ്‌ ഞാനും.

മഴവില്ലായ്‌ നമ്മൾ .

ഓട്ടക്കണ്ണിട്ടു നോക്കുന്നു
പെണ്ണ് .!

മഴയായ് പൊഴിയുന്നു
മണ്ണിൽ കിളിർക്കുന്നു
നമ്മൾ ...!
-----------------------

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഒറ്റക്കണ്ണാൾ .

വരച്ചിട്ടും വരച്ചിട്ടും
തെളിഞ്ഞുവരാത്ത
മഴമേഘത്തിനായി
ആകാശത്തിന് 
ഒരു കണ്ണിറുത്തു കൊടുത്ത്
ഒറ്റക്കണ്ണാൾ വര
പുതിയ കാൻവാസിന്റെ
ചുരുൾ നിവർത്തുന്നു .

തെളിഞ്ഞുവരുന്ന പുഴ
ഒരുക്കിയെടുക്കുന്ന തടങ്ങൾ
മുളപൊട്ടുന്ന വിത്തുകൾ
അയവിറക്കുന്ന കാലികൾ
പുഴയിലേയ്ക്കു നിഴൽ നീട്ടി
കിളികളിരിക്കുന്ന ചില്ലകൾ .

വരയിലൊതുങ്ങാത്ത
വേരിന്റെ നനവുകൾ .

ചായക്കൂട്ടടച്ചു വെച്ച്
മാനം നോക്കിയിരിക്കുന്ന വര.

ഉള്ളുതണുത്ത മാറിലെ
പുഴയെത്തിനോക്കുന്നവന്റെ 
കണ്ണപൊത്തിക്കളിച്ച് 
കറുമ്പിയായ മേഘം 
മെല്ലെയിറങ്ങി വന്ന്
മടിക്കുത്തിൽനിന്നൊരു
മുത്തെടുത്ത് 
വരയ്ക്കൊരു കണ്ണ് വരയ്ക്കുന്നു ...!

------------------------------------