2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

എത്ര കൂട്ടം
മണങ്ങളാണ്
ഓണമെന്നു തൊട്ട്
വാസനിക്കാൻ ..!

തൊടിയിലെ പൂക്കളിൽ
പറ്റിനിന്ന
തിളങ്ങുന്ന മഴതുള്ളികളുടെ
മണം .

ഓണക്കോടി
പൊതിഞ്ഞുവന്ന
പഴയ പത്രക്കടലാസ്സിന്റെ
മണം .

പലഹാരങ്ങളിൽനിന്ന്
കളിക്കൂട്ടത്തിലേയ്ക്ക്
പരന്നുനിറഞ്ഞ
വെളിച്ചെണ്ണയുടെ
മണം .

ഉരൽക്കളത്തിലെ
വിളകളിൽ നിന്ന്
ഇളകിവീണുകിടന്ന 
പച്ചമണ്ണിന്റെ
മണം.

നേന്ത്രക്കുല സ്വർണ്ണംപൂശി
പത്തായത്തുറപ്പിലൂടെ
എത്തിനോക്കിയ 
ഇരുട്ടിന്റെ
മണം .

അങ്ങനെയങ്ങനെ....!!!

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കത(ഥ)യില്ലാത്തവൾ...


നീയെന്റെ പിറകിൽ
ഒളിച്ചിരിക്കുമ്പോഴാണ്
കിളികൾ
പാടി നിർത്തുന്നതെന്ന്
ഞാൻ  വീണ്ടും
കള്ളം പറയുന്നു .
അല്ല
കള്ളം പറയാൻ
അവരെന്നെ പഠിപ്പിക്കുന്നു.
വാതിലില്ലാ വീട്ടിലെ
ഏഴാം നിലയിലെ മുറിയിൽ
അരിപ്പെട്ടിക്കുള്ളിൽ
നിന്നെ പൂട്ടിവെയ്ക്കുന്നതാണെന്ന്
ഇന്നലെയും
പുഴകളോടും കാറ്റിനോടും
ഈവഴി പോയ പാണനോടും
പറഞ്ഞു മടുത്തു .

പൂവായ പൂവിലും
കനവായ കനവിലും
വാടിച്ചുവന്ന്
നിറമഴിച്ചുവെയ്ക്കാനൊരാഴം
തേടുന്നിടത്തുനിന്നാണ് 
നിന്നെയൊരു മുത്തായ്‌
കോരിയെടുത്ത് 
ഒറ്റച്ചിറകുവേഗത്തിൽ
ഞാൻ പറക്കാൻ തുടങ്ങുന്നത് .

നക്ഷത്രങ്ങളടർത്തിയെടുത്ത്‌
ജനാലകളിൽ തൂക്കിയിടും.
നീയില്ലാത്ത ആകാശം വരച്ച്
കടലെന്ന് വായിക്കും .
കൊഴിഞ്ഞുവീണ
തൂവലുകളോരോന്നായെടുത്ത്
തിരകളെന്നെണ്ണും .

ഏതോ ജന്മത്തിൽ
നീയണിയിച്ച് ,
ചന്തം നോക്കിയ
കുപ്പിവളകളിലൊന്നെടുത്ത് 
ഞാൻ നിന്റെ മുഖം വരയ്ക്കും .
മഴവില്ലുകൊണ്ട്
പുരികക്കൊടികൾ 
മയിൽപ്പീലികൊണ്ട്
കണ്ണുകൾ
പൂവിതൾ കൊണ്ട് 
ചുണ്ടും മൂക്കും 
ശംഖു കൊണ്ട്
ചെവികൾ .
കണ്ണുതട്ടാതിരിക്കാൻ
കൂർത്ത കൊക്കുകൊണ്ട്‌
ഒരു തരി
ഇരുട്ടിനെയൊപ്പിയെടുത്ത്
കവിളിലൊരു കറുത്ത മറുക് .

മഞ്ഞിൽ കുളിച്ചുകയറി
നിനക്കായ്
പകലുടുപ്പു തുന്നുന്ന
രാ വിരലുകളാണ്
നിന്നിലുറങ്ങി
നീയായുണരുന്നൊരീ 
ഞാനെന്ന കടംകഥയെ
അതിമനോഹരമായി 
വിവർത്തനം ചെയ്യുന്നത് ...!
-----------------------------


2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

കാടിനെ ചെന്നു തൊട്ട് , ഞാനൊരു കാടാകുന്നു .

'' നിശബ്ദതയെയും ശബ്ദതയെയും ഗന്ധങ്ങളെയുമൊക്കെ തിരിച്ചറിയാൻ
പഠിക്കുക .ആദ്യം മിഴികൾ അടച്ചാണ് അറിയേണ്ടത് .അതിനുശേഷം
മിഴികൾ തുറന്നും , മെല്ലെ മെല്ലെ കാട് നമ്മൾക്ക് വെളിപ്പെട്ടുവരുന്നത്‌
തിരിച്ചറിയാനാകും .................
ഒരു വേഴാമ്പലായി മാറുക ! അതെ .നാം ഏതൊന്നിനെ അറിയണമോ
അതായിത്തീരുക എന്ന സത്യം , അപ്പോൾ അതിരുകൾ ഇല്ലാതാകും .
.............................
മഞ്ഞുകാലത്തിന്റെ പിന്നിൽ എന്നും വേനൽക്കാലം ഉണ്ടായിരുന്നു .
മഞ്ഞ് കാടിനെ പ്രണയിക്കുമ്പോൾ അതിന്റെ മറപറ്റി ക്ഷമയോടെ
വേനൽ നില്ക്കും .രാത്രി മഞ്ഞ് പ്രണയംകൊണ്ട് കാടിനെ മൂടുമ്പോൾ
വേനൽ മറഞ്ഞിരിക്കും , പകലെത്താൻ കാത്ത് .പകലിൽ മെല്ലെ മെല്ലെ
വേനൽ തീവ്രമാകും . രാത്രിയിൽ വീണ്ടും ..ഈ ഒളിച്ചുകളി രണ്ടുമൂന്നു മാസം
തുടർന്നുകൊണ്ടിരിക്കും .പിന്നെ വേനലും  കാടും പ്രണയവും .

വേനലിന്റെ പ്രണയം ആദ്യനാളുകളിൽ കാടിന്റെ ഹൃദയത്തിൽ വന്നു
തൊടുമ്പോൾ ,കാട് വല്ലാതെ നാണിച്ചുപോകും . വൃക്ഷങ്ങളിലെ ഇലകളെല്ലാം
കൂമ്പിപ്പോകും .ഉടയാടകളൊക്കെ അഴിഞ്ഞുവീഴുന്ന കണക്കെ ഇലകൾ
പൊഴിഞ്ഞു വീഴും .പോകെപ്പോകെ പ്രണയം തീവ്രമാകുകയാണ് .
ചുറ്റുപാടുകളെയൊക്കെ വിസ്മരിച്ച് വേനൽ കാടിനെ ആലിംഗനം ചെയ്യും .
ഒടുവിൽ തീനാളമായി തീയിലേയ്ക്ക് ലയിക്കുമ്പോൾ വേനലും കാടും ഒന്നായിത്തീരുന്നു.
ഒരേ മനസ്സും ശരീരവുമായി ഒടുവിൽ ഒന്നും അവശേഷിപ്പിക്കാതെ കത്തിയമരുന്ന
പ്രണയം .
...........................
കാട് എന്തൊക്കെയോ ഇഷ്ടപ്പെട്ടവർക്കായി കരുതിവെച്ചിട്ടുണ്ട് .അത് കണ്ടെത്തുന്ന
വഴികളിലൂടെയുള്ള കടന്നുപോകലാണ് കാട്ടിൽനിന്നുമുള്ള ഏറ്റവും വലിയ പഠനം .
..........................
കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഈ കൊച്ചുകേരളം ഇവിടെ
ശേഷിക്കുന്ന പച്ചപ്പിന്റെ വേരുകളുടെ ബലത്തിലാണ് നില്ക്കുന്നതെന്ന് അവ
പിഴുതെറിയുന്നവർക്ക് അറിയില്ലായിരിക്കാം .
.............................
ഒരു കാട്ടിൽ വൃക്ഷമായി ജനിക്കണമെന്ന് സ്വപ്നം കണ്ടിരുന്നു .വെട്ടിയകറ്റിയാലും
പുതുനാമ്പുകളോടെ പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .മനുഷ്യർ വെയ്ക്കുന്ന കാട്ടുതീയിൽ -
നിന്നുപോലും പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .......................''
( '' കാടിനെ ചെന്നു തൊടുമ്പോൾ '' ..... എൻ .എ .നസീർ )

കാടിന്റെ കൈയൊപ്പിട്ട പുസ്തകം .കാടിനെപ്പറ്റി
വനസ്നേഹികളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും
രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും
നസീർ എന്ന ഛായാഗ്രാഹകനായ ആത്മീയാന്വേഷകൻ
നമുക്ക് അനുഭവവേദ്യമാക്കുന്ന മാന്ത്രികാരണ്യം ഇതുവരെ
മലയാളത്തിൽ വിവരിക്കപ്പെട്ടിട്ടില്ല .കാടിനെ നാം വിധേയമാക്കിയ
എല്ലാ അതിക്രമങ്ങൾക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളിൽ
തളിർക്കുകയും പൂക്കുകയും ജീവികളെ പാർപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു
എന്നതിന്റെ സന്തോഷകരമായ രേഖയാണ് ഈ പുസ്തകം .
.........സക്കറിയ ...............

( പട്ടാംപൂച്ചിയുടെ ചിറകടിശബ്ദത്തിലൂടെ ,
ചൂളക്കുരുവിയുടെ സംഗീതത്തിലൂടെ
ആനയുടെ ചിന്നംവിളിയിലൂടെ ,
കാടിന്റെ മറ്റനേകം അവകാശികളിലൂടെ ,
പതിയെ നടന്നു നടന്ന് , കാടിനെ ചെന്നു തൊട്ട്
നമ്മളും ഒരു കാടായിത്തീരും  . വായന ഒരു
അനുഭവമാക്കുന്നു  ഈ പുസ്തകം .)