2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച



കല്ലുകൊത്താൻവന്ന
കാക്കാത്തിപ്പെണ്ണിന്
പണിക്കൂലിക്കായൊരു
കവിത കൊടുത്തപ്പൊ
ഊരിത്തന്നതാണവൾ
വെള്ളക്കല്ലിന്റെ മൂക്കുത്തി.

കിഴക്കേനട പൊന്നുപൂശാൻ
തിരക്കിട്ടോടിവന്ന തട്ടാൻ
മൂക്കിന്റെ നീളം കണ്ടളന്ന്
കുത്തിത്തന്നതാണ് പിന്നെ.

നിലംപറ്റി നിന്നില്ലെങ്കിൽ
കാറ്റിന്റെ ചില്ലയതുടനെ 
കട്ടോണ്ടു പോകുമെന്ന്
മുറ്റത്തു ചിരിക്കുന്നു
മുക്കുറ്റിപ്പെണ്ണൊരുത്തി.

2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച


നമ്മൾ ചുരം കയറാൻ തുടങ്ങുന്നു .കൂടെ കൊണ്ടുപോന്ന കവിതയുടെ പെട്ടകം
നമ്മെ വഹിച്ചുവന്ന വാഹനത്തിൽ ഉപേക്ഷിക്കാം .ഒറ്റ ദിവസംകൊണ്ട് നീ
എനിക്കൊപ്പം വളർന്നിരിക്കുന്നു .ആദ്യമായി ഞാൻ ചുരം കയറിയപ്പോൾ
കണ്ണമ്മാ ,നീ ഒരുങ്ങുകയായിരുന്നു എന്റെ ഗർഭപാത്രത്തിൽ മുളപൊട്ടാൻ .

അടിവാരത്ത് ,ഞാനന്ന് കണ്ട കുട്ടിയെ നമ്മുടെ വാഹനം ഏൽപ്പിക്കാം
കവിതയുടെ പെട്ടകം ഇനി അവനുള്ളതാണ് .ഓരോ ഹെയർപിൻ വളവുകളിലും
അൽപനേരം നിന്ന് ' ഇതാണ് ,നീ തേടിയലഞ്ഞിടം 'എന്നെന്നോട് മന്ത്രിച്ചവളെ
നോക്കി നിൽക്കണം . ഓരോ തരി മണ്ണും ഓരോ തളിരിലയും പറയുന്നു 'ഇതാണ് ,
ഇതാണ് നിന്റെ ഭൂമിക' .ഇത്രയും നനച്ചിട്ടില്ല ഒരു മഴയും . ഞാൻ ഞാനെന്ന്
തൊട്ടുവിളിച്ചിട്ടില്ല . ഇത്രമേലിത്രമേൽ അടക്കിപ്പിടിച്ചിട്ടുമില്ല........
വരൂ , നമുക്ക് നടന്നു തുടങ്ങാം .

ഇപ്പോൾ നമ്മൾ നിൽക്കുന്നത് ഒമ്പതാമത്തെ വളവിൽ .അല്ല സ്വർഗത്തിൽ ...
നോക്കൂ , പ്രകൃതി എത്ര സുന്ദരിയാണ് .ഈ പച്ചയല്ലേ അവൾക്കേറ്റം ഇണങ്ങുക .

എന്റെ കൂട്ടിലെത്താൻ ഇനിയുമേറെ നടക്കണം .ദേ , നോക്ക് ചങ്ങലയണിഞ്ഞ
ഒരു മരം കാണുന്നില്ലേ ,കെടാതെ കത്തുന്ന വിളക്കും .ഇതാണ് കരിന്തണ്ടൻ
ഉറങ്ങുന്നിടം. കുറച്ചുനേരം നമുക്കിവിടെ നിൽക്കാം .

നീ ആ പാറ കാണുന്നുണ്ടോ എന്നോ മയിലുകൾ ആടിയിരുന്നിടം.പച്ചപ്പ് കണ്ടുകണ്ട്
ഓരം ചേർന്ന് നടക്കൂ .അസ്തമയമടുക്കുമ്പോൾ വാഹനങ്ങൾക്ക് വേഗത കൂടുതലാണ് .

നാഗമരത്തിൽ ഇപ്പോൾ കുഞ്ഞു കുരുവികൾ കൂടണഞ്ഞിരിക്കുന്നു .എന്തൊരു
തണുപ്പാണല്ലേ .നമ്മൾ വരുമെന്നറിഞ്ഞിട്ടാവാം ആരോ വാതിൽ തുറന്നിട്ടിരിക്കുന്നു.
ഇതാണ് ഇനി നിന്റെയും കൂട് .നാളെ മുതൽ നമ്മുടെ ശ്വാസത്തിന്റെ താളംകേട്ട്
പൂക്കളുണരും .ചുരംകയറി വരുന്ന ഓരോ മഴയുടെ ഭാവങ്ങളിലും നമുക്ക് നനയണം .
മഞ്ഞ് പൊഴിഞ്ഞു വീഴുമ്പോൾ കരിയിലകൾക്കൊപ്പം താളമിടണം.കിളിപ്പേച്ച് 
പഠിക്കണം .മലമുഴക്കിയുടെ പാട്ടുകേട്ട് , ഇവൾക്കെന്താ 'അമ്മ തേനും വയമ്പും കൊടുക്കാതിരുന്നതെന്ന് തമ്മിൽ തമ്മിൽ ചോദിക്കണം .പൂക്കൾ നുള്ളിയെറിഞ്ഞ്
രസിക്കാനെത്തുന്ന വികൃതികളോട് അവർക്കു നോവുമെന്ന് പറഞ്ഞുകൊടുക്കണം.
ഇതാ തൊട്ടെന്ന് ഓടിമറയുന്ന കാറ്റിനോട് നമ്മളിനി ചുരമിറങ്ങുന്നില്ലെന്ന് പറയാം .

നീയിപ്പോൾ അറിഞ്ഞുതുടങ്ങിയിട്ടുണ്ടാവും പ്രകൃതിയും പ്രണയവും രണ്ടല്ലെന്ന് .
അവളിലുണർന്ന് , അവളെയെറിഞ്ഞ് , അവളിലണയാൻ നിന്റെയുള്ളിലും ഒരു
തിരി ആരോ കത്തിച്ചുവെയ്ക്കുന്നുണ്ടാവും .

നീ കണ്ടിട്ടുണ്ടോ ,
പൂക്കാത്ത കാട്ടുമരത്തിൽ മിന്നാമിനുങ്ങുകൾ നിറയെ പൂക്കളായ്  വിരിഞ്ഞിറങ്ങുന്നത് ?
വിളക്കുകൾ കെടുത്തിവെച്ച് , വരൂ ...
ഞാനീ ജനാലകൾ തുറന്നിടട്ടെ ..............



2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

തെച്ചിപ്പഴമിറുത്തെടുത്തതിൽ
ഒരു കാടെന്നു നുണയുന്നോൾ 
വളപ്പൊട്ടു മിനുക്കി വെച്ചതിൽ
മഴവില്ലെന്നു നനയുന്നോൾ 
കിളിത്തൂവലെടുത്തു വെച്ചതിൽ
മേഘച്ചിറകെന്നു കുറുകുന്നോൾ

ചൂട്ടു കത്തിച്ചൊരു പെണ്ണാൾ 
നിലാപ്പെയ്ത്തെന്നു നിറയുന്നോൾ .! 

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഒരു മരണം ഓർമ്മപ്പെടുത്തുന്നത്

ഉറക്കത്തിന്റെ പകുതിയിലേയ്ക്ക് കയറിവന്ന് യാത്രചോദിക്കും ചിലർ .
അന്നുവരെ കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ ചിരിയോടെ ,
പതിഞ്ഞ ശബ്‌ദത്തിൽ , പ്രായത്തിന്റെ വടുക്കൾ മാഞ്ഞുപോയ
മുഖത്തോടെ .മറുവാക്കായി ഒന്നും കൊടുക്കാനാവാതെ ഉറക്കത്തിന്റെ
ബാക്കിവെച്ച വഴിയിലൂടെ വീണ്ടും നടന്നുതുടങ്ങും നമ്മൾ .പുലർച്ചയിൽ
കേൾക്കുന്ന വാർത്തയിൽ മുറിഞ്ഞ് ,കഴിഞ്ഞുപോയ രാത്രിനേരത്തെ
ഓർത്തെടുത്ത് ഒന്നും പറയാനായില്ലല്ലോയെന്ന് വേദനിക്കും .

അതുപോലൊരു ചിറക് എനിക്കും ? എവിടൊക്കെയാവും അവസാന
ശ്വാസവും ഞാനുമൊപ്പം പറക്കുക ?

നീയെന്നെ ചിരിച്ചുകൊണ്ട് യാത്രയാക്കണം.തൊട്ടടുത്ത് ,മുറ്റം വരെയേ
ഞാൻ പോകുന്നുള്ളൂവെന്ന് നീയറിയണം .നാളെ വിരിയുന്ന പൂവിന്റെ
ഇതളിൽ നീ ചെവി ചേർക്കണം , ഏറ്റവും പ്രിയമായി നീയെന്നെ വിളിച്ച
പേര് പതിയെ വിളിക്കണം .വിളികേൾക്കും  ..നിനക്കതു നന്നായി തന്നെ
കേൾക്കാനാവും .കേട്ടിട്ടുള്ള അതേ ഈണത്തിൽ ..........

ഓരോ പൂവ് വിരിയുമ്പോഴും നീ ഓർക്കുക,നിന്നെ കേൾക്കാൻ ഞാനിതാ
തൊട്ടടുത്തുണ്ടെന്ന് . എനിക്കുറപ്പുണ്ട് നമ്മുടെ മുറ്റം ചെടികൾകൊണ്ട്
നീ നിറയ്ക്കും .നിലം തൊട്ടുകിടക്കുന്ന മുക്കുറ്റിപ്പൂക്കൾ ചൂടിയിരിക്കുന്ന
മഞ്ഞുതുള്ളികളിൽ നീയെന്റെ മുഖം തിരയും. രാജമല്ലിയും പാരിജാതവും
കുടമുല്ലയും അരളിയുമൊക്കെ വീണ്ടും വന്ന വഴിയെക്കുറിച്ചോർത്ത് 
നീയെന്റെ വിരലിൽ മുറുകെ പിടിക്കും ................

എനിക്കറിയാം ഒരു പൂവെങ്കിലും വിരിയാതെ നമ്മുടെ മുറ്റത്തിനിമേൽ
ഒരു സൂര്യനുമുദിക്കില്ലെന്ന് .


2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പ്രകൃതി



ഓരോ  വിരഹവും
പൂവായ് വിടർത്തുന്നവളേ
നീയാണെന്റെ
നിറവും സുഗന്ധവും .

ഓരോ ഓർമ്മയും
തിരയായ് നുരയ്ക്കുന്നവളേ
നീയാണെന്റെ
പ്രാണനും പ്രണയവും .
   

ഓരോവെട്ടിലും
നുറുങ്ങി മുറിയുന്നവളേ ,
നീയാണെന്റെ
പാടവും പാഠവും .







2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

പ്രണയസത്യകം


നമ്മൾ നടന്ന
വഴിയിലിന്നും
വെയിൽ
പൂവിട്ടിരിക്കുന്നു.

നിഴൽപറ്റി 
കൊഴിഞ്ഞുവീണ
വിയർപ്പിന്റെ
മണികൾ.

ഉലയാതിരിക്കാൻ
നീട്ടിത്തന്ന
നിന്റെ വലംകൈ
തണുപ്പ്.

നമ്മൾ 
പറത്തിയ പട്ടം
ഉയരത്തിലുയരത്തിൽ 
ചിറകു വിരിച്ച്‌ 
ഞാൻ നീയെന്ന്
വരഞ്ഞ്
നമ്മളെന്നെഴുതിയ 
പരാവർത്തനം.

എത്ര
സുതാര്യമായാണ്
വാനം
നീല കുടഞ്ഞിട്ട്
അലക്കിവെളുപ്പിച്ച്‌
ചുവപ്പിൽ മുക്കി 
നമുക്കുവേണ്ടി 
തിരശ്ശീലയൊരുക്കുന്നത്.

എത്ര
രാഗാർദ്രമായാണ്
പുഴ
പച്ചിലപുതപ്പ്
വകഞ്ഞു മാറ്റി
കര തൊട്ടു നനച്ച്‌
കടലണയാൻ 
ദാഹിക്കുന്നത്.

നോക്ക്,
നമ്മെയിരുത്തി
ദിശയറിയാതൊഴുകാൻ
ഇക്കരെ 
കാത്തുകിടക്കുന്നു
ഒരു തുഴയില്ലാത്തോണി.