2017, ഡിസംബർ 15, വെള്ളിയാഴ്‌ച

നീയിപ്പോൾ
എനിക്കുനേരെ
വലിച്ചടയ്ക്കുന്ന
മുറിവാതിൽ
ഇന്നലെയെന്റേത്
ഇന്നുമതേ ..

തുരുമ്പിച്ച
നാവ്
ചോരയൊലിക്കുന്ന
ചങ്ങല
വററിവരണ്ട
നെഞ്ചകം
കരിപുരണ്ട
ആകാശം
പിഴച്ചുപോയ
ചുവട്

കാറ്റേ,
എറിഞ്ഞു വീശാതെ
അറിഞ്ഞു വീശ്
തീയാണുള്ളിൽ.

2017, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

നീയെവിടെയാണ് ?
മാനത്തെ കൊട്ടാരത്തിൽ ?
അമ്മമാരില്ലാത്ത കൂട്ടുകാർക്കൊപ്പം ?

കുഞ്ഞേ ,
നിനക്കോർമ്മയുണ്ടോ
അന്നൊരു തിങ്കളാഴ്ച ദിവസമായിരുന്നു
ആഘോഷമില്ലാത്തവളുടെ പിറന്നാള്
(നീയതിന് പരാതി പറഞ്ഞിട്ടേയില്ല)

അന്ന് രാത്രിക്കു വല്ലാത്ത കട്ടിയായിരുന്നു
ടോർച്ചുവെളിച്ചം തെളിയുന്നതും നോക്കി
കണ്ണിലൊരായിരം വിളക്കും കത്തിച്ച്
അമ്മ നോക്കിയിരിക്കുകയായിരുന്നു
അച്ഛൻ കൊണ്ടുവന്ന നാരങ്ങാമുട്ടായികൾ
പൊതിക്കുള്ളിലിരുന്നു വിയർത്തിരുന്നു
അകത്ത് പായയിൽ ചുരുണ്ടുകൂടിക്കിടന്ന്
അച്ഛമ്മ നീയെന്നോ ചൊല്ലിക്കൊടുത്ത പാട്ട്
ഏങ്ങിവലിച്ച് ചൊല്ലുകയായിരുന്നു
ഇത്തിരിവെട്ടത്തിൽ നിന്റെ അനിയൻവാവ
ഏതോ ഒരക്കത്തെ പാമ്പിന്റെ വാലിലൂടെ
തഴേക്കു നീക്കി , നിന്നോടെന്നപോലെ
തർക്കിച്ചു രസിക്കുകയായിരുന്നു

അതാ,ഒന്നിന് പകരം കുറെ വിളക്കുകൾ
ആരവത്തെക്കാൾ മേലെയായിരുന്നു
അമ്മയുടെ നെഞ്ചിടിപ്പിന്റെ വേഗം
നിന്റെ അച്ഛൻ രണ്ടുതോളുകളുടെ മദ്ധ്യേ
നീയൊരാളുടെ തോളിൽ മയക്കത്തിലും

പിന്നീടൊന്നും അമ്മയ്‌ക്കോർമ്മയില്ല

ചുവരിൽ തൂങ്ങിക്കിടക്കുന്ന ചിത്രത്തിൽ
നീയിപ്പോഴും  ചിരിച്ചുകൊണ്ടിരിപ്പാണ്

നടവഴിയിലെ പൂവാക തുപ്പിയിട്ടത്
നിന്റെ കുഞ്ഞുപാവാടയിൽ പതിഞ്ഞ
ചോരക്കറകളെന്നു ഉള്ളിലാരോ പറയുന്നു
വിരിഞ്ഞു കാണാനായില്ലല്ലോ നിന്നെ

ഭ്രാന്തേ ,
നിനക്കില്ലേ നിന്നെ പെറ്റൊരു വയർ ?
നിനക്കില്ലേ പ്രിയപ്പെട്ടവളായി ഒരുവൾ ?
ഒരു പെങ്ങൾ ? ഒരു മകൾ ? ഒരു കൂട്ടുകാരി ...?


2017, സെപ്റ്റംബർ 27, ബുധനാഴ്‌ച

അന്ന്
വാനത്തിന്റെ
ഉച്ചിയിൽനിന്ന്
പൂത്തിറങ്ങിയാണ്
പുഴയെ ചുബിച്ച്
നമ്മൾ പുഴയായ്
ഒഴുകിയത്

അത്രയും
നനഞ്ഞിട്ടില്ല
പിന്നീടൊരു
മഴയും

അത്രയും
ഉതിർന്നിട്ടില്ല
പിന്നീടൊരു
കാറ്റും

അത്രയും
വിയർത്തിട്ടില്ല
പിന്നീടൊരു
വെയിലും

മരിക്കാൻ
മഞ്ഞയണിഞ്ഞില്ല
പിന്നീടൊരിലയും

അത്രയുമത്രയും
നീയായിരുന്നു
ഞാനന്ന്
ഇന്നും ...!





2017, സെപ്റ്റംബർ 23, ശനിയാഴ്‌ച


പാദരക്ഷകൾ
അഴിച്ചുവെച്ചിരുന്നു
പടിയിറക്കത്തിന്
ഒരു മാത്ര മുമ്പേ

ഊട്ടാനിനി
കഥകളില്ലെന്ന്
തീപ്പെടാനിനി
കിനാവുകളൊന്നും
ബാക്കിയില്ലെന്ന്
ചുവപ്പഴിഞ്ഞ്
കറുത്തിടങ്ങളിൽ
വിരൽപതിച്ച്
അടയാളപ്പെടുത്തുന്നു

നീ തൊട്ട്‌
വിശുദ്ധമാക്കിയവളെ
വലതുവശം ചേർത്ത്
വലംകൈ മുറുകെ ചുറ്റി
കൂടെ കൂട്ടുകയാണ്
വാക്കുകൾ വിരിച്ചിട്ട്
പൊരുളുറങ്ങുന്ന
ദിക്കിലേയ്ക്ക്
പകലിറങ്ങും മുമ്പേ
എത്തേണ്ടതുണ്ട്

പെണ്ണേ

രക്തം കിനിയുമ്പോൾ
തുടയ്ക്കാൻ
കീറത്തുണിയൊന്നും
കരുതിവെയ്‌ക്കേണ്ടതില്ല
പുരട്ടാൻ പച്ചിലച്ചാറും

നോക്ക്

കാലുകളിരുന്നിടത്ത്
ഉണങ്ങിയ രണ്ടു മുറിവുകൾ.



2017, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

ഒരിളം കാറ്റിന്റെ
നിഴൽപറ്റിനിന്ന്
തട്ടിത്തൂവിപ്പോയ
നറുമണം
പാതിവിരിഞ്ഞ
പിച്ചകപ്പൂകൊണ്ട്
നുള്ളിയെടുത്ത്
നെറുകയിൽ തൊട്ടുവെച്ച്
മലയിറങ്ങി വരുന്ന
നാട്ടു വഴി

മഞ്ഞുതുള്ളികൾ
പൂത്തു നിൽക്കുന്ന
ശാഖയിൽ
ഇന്നലെ പതിഞ്ഞ
വിരൽനഖപ്പാടിന്റെ
മനം മയക്കുന്ന
വൈഡൂര്യത്തിളക്കം

മഴ മാഞ്ഞ ദിക്കിൽ
ചുവരു കാക്കുന്നു 
പൊഴിയുംവരെ
നിറമായിരിക്കുമെന്ന്
കിനാവ് പിഴിഞ്ഞെടുത്ത്
നിലാവ് നിറച്ചെഴുതിയ
ചുവന്ന തീട്ടൂരം

കേട്ടു മയങ്ങിയ
പഴംകഥയിലെ
പെരുംനുണകളെടുത്ത്
വരികളിൽ  ചാലിച്ച്
രാത്രിക്കു കണ്ണെഴുതി
ഉയിരേന്നു പാടിപ്പാടി
വെളുപ്പിക്കേണ്ടതുണ്ട്

ഒരു ശ്വാസകണം കൊണ്ട്
വറ്റാത്ത നിലമുഴുത്
ഒരു നുള്ളു കാഴ്ചയുടെ
വിത്തുപാകി
ഒരു നാളെയെ
മുളപ്പിച്ചെടുക്കാൻ
നീ മണ്ണാകണം
ജലമാകണം
എന്റെ വിരലു കാക്കുന്ന
വെളിച്ചമാകണം .


2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

''വാംങ്മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം .''

( വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)

വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.

ധ്യാനിക്കാറുണ്ട് ഒരു വാക്കിനായ് പലപ്പോഴും.
വാക്കേ കനിയുക .

പുനർവിചാരമില്ലാതെ എടുത്തെറിയാറുണ്ട് 
വാക്കുകളെ പലയിടങ്ങളിലേയ്ക്കും.കൈവിട്ടുപോയ 
വാക്കിനെയോർത്ത് നിസ്സഹായതയോടെ വിലപിക്കാറുണ്ട്.
ഇനിയില്ലയിനിയില്ലെന്ന് ഉരുവിടാറുണ്ട്.
വാക്കേ പൊറുക്കുക .

അടുക്കിവെയ്ക്കാറുണ്ട് വരികളിൽ.മോഹം കൊണ്ട്.
അടർത്തിവെയ്ക്കാറുണ്ട് കിനാവുകളുടെയുച്ചിയിൽ.
വാക്കേ പൂക്കുക .




2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

നിള
അവൾക്കു മുകളിലൂടെ കടന്നു പോയിട്ടുണ്ട് .അരികിലിറങ്ങി
നോക്കിനിന്നിട്ടുണ്ട്, ഒരു തേങ്ങൽ വന്ന് കാഴ്ച മറയ്ക്കുംവരെ .
പലവട്ടം .
അന്നൊക്കെ അവൾ പേരിൽ മാത്രം നിറഞ്ഞൊഴുകിയവൾ .
പോയകാലത്തിന്റെ ബാക്കിപത്രമെന്നവണ്ണം അങ്ങിങ്ങായി
സൗന്ദര്യത്തിന്റെ തിരുശേഷിപ്പുകൾ .നനഞ്ഞ കൺപീലികൾ
പോലെ അവിടവിടെ മഞ്ഞിച്ച പുൽനാമ്പുകൾ .ഓർക്കുമ്പോൾ,
വായിക്കുമ്പോൾ ഒക്കെ അവളൊന്നു നിറഞ്ഞുകാണാൻ വല്ലാതെ
മോഹിച്ചു .

ഇന്നലെ കണ്ട ചിത്രങ്ങളിൽ , വീഡിയോകളിൽ ഇരുകരകളെയും
ചേർത്തുപിടിച്ച് അവൾ ആർത്തുല്ലസിച്ച് ഒഴുകുകയാണ് .എത്ര
കണ്ടിട്ടും മതിവരാത്ത കാഴ്ച .' ഇവിടെയൊരു നദിയുണ്ട്' എന്ന്
ഇനിയെന്നും പാടാൻ കഴിഞ്ഞെങ്കിൽ .

മണ്ണടരുകളിൽ തളർന്നുറങ്ങിപ്പോയ നദിയുടെ കുഞ്ഞുങ്ങളെല്ലാം
ഉണർന്നെണീറ്റെങ്കിൽ .

നദികൾ ആത്മഹത്യ ചെയ്യുന്നവരല്ല .കൊല്ലുകയാണ് മനുഷ്യൻ .

മണ്ണിന്റെ നിറവാണ് നദിയുടെ പാട്ടെന്ന് മനുഷ്യൻ എന്നാവും
തിരിച്ചറിയുക .വേണ്ടാത്തതൊക്കെ വലിച്ചെറിയാനുള്ളതല്ല
അവളുടെ നെഞ്ചെന്ന് അവനെന്നാണ് ബോധ്യപ്പെടുക.
കോരിയെടുത്ത് വിലയിടാനുള്ളതല്ല അവളുടെ നെഞ്ചകമെന്ന്
അവനെന്നാണ് മനസ്സിലാവുക .കെട്ടിയിടപ്പെടേണ്ടവളല്ല
നദിയെന്ന് ഇനിയെന്നാണ് അവനറിയുക.

ഓരോ നദിയെയും ചൂണ്ടി 'ഇതെന്റെ നദി ' എന്നെല്ലാ  മനുഷ്യരും
പറയുന്ന നാള് .അതൊരു സ്വപ്നമാണ് .ആകാശത്തോളം വലിയ
ഒരു സ്വപ്നം .




2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

കിഴക്കേമൂല
നോക്കിനിന്ന്
പടിഞ്ഞാറ്റേയ്ക്ക്
മഴവില്ലെടുത്തൊരു
പാലം പണിത്
കാത്തുകാത്ത്
നടത്തമാണ്
പാട്ടുമുറിക്കാൻ
സൂത്രത്തിലെത്തുന്ന
വികൃതിക്കാറ്റിനെ
കൺപീലികൊണ്ട്
ചുഴറ്റിയോടിക്കലാണ്
ചിന്തയിലാകെ തുളുമ്പി
നീയണയുമ്പോൾ
മുത്തുകോരുന്നതിന്റെ
മാലകോർക്കുന്നതിന്റെ
വിചിത്ര രൂപകൽപന

നോവെത്തിയിട്ടും
നിന്നെക്കാണാതെ
പെറാനാവില്ലെന്ന്
കൂമ്പിയൊരു നിൽപ്പ്
ഉണക്കുപായ മടക്കിവെച്ച്
നീണ്ടു നിവർന്നൊരു കിടപ്പ്
ആകാശത്തേയ്ക്കൊരു
നോട്ടം ചവച്ചരച്ച്
അയവെട്ടു നിർത്തി
നീട്ടിയൊരു മുടികുടയൽ
കൂടെത്തേണ്ടതുണ്ട്
കൂട്ടിരിക്കാനെന്ന്
ചില്ലയൊഴിയുന്നൊരു കുറുകൽ
  
യാത്ര ചോദിക്കും വരെ  
ഞാൻ കേട്ടതേയില്ല
നാട്ടുവർത്തമാനത്തിന്റെ
കുത്തൊഴുക്കിൽ
ഒലിച്ചുപോയ നിന്റെ പാട്ട് 

നിലത്തുവീണുടഞ്ഞ മഴവില്ലിനെ
നിരതെറ്റാതടുക്കിയെടുത്ത് 
വീണ്ടും പണിഞ്ഞുവെയ്ക്കണം 
കുരുങ്ങാതെ നൂർത്തെടുക്കണം 
ചുണ്ടുകൾ കൂട്ടിത്തുന്നാനൊരു വാക്ക്.




2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

മലമേലെ നിക്കണ
പൂക്കാത്ത മരത്തില്
നീ മുത്തി ചോപ്പ് വിരിഞ്ഞെന്ന്
എന്നെയാകെ മൊട്ടിട്ട് പരക്കണ്
നറുനിലാപ്പൂമണമെന്ന് !

ഒരു മിന്നാമിന്നിവെട്ടത്താൽ
ഈരേഴുലകുമുണർത്തുമെന്ന്
ഒരു വേർപ്പിൻ കണമിറ്റി
മഴക്കൊട്ട നിറയ്ക്കുമെന്ന്
ഒരു കിളിന്തില നുള്ളി
പെരുംകാടൊന്നൊരുക്കുമെന്ന്
ഒരു കുഞ്ഞനുറുമാൽ നീട്ടി
നിലാത്തൊട്ടിൽ കെട്ടുമെന്ന്

ഒരു തുള്ളി മഷിയാലേ
കരകാണാക്കടൽ ചാരെ
കരകാണാക്കടൽ താണ്ടാൻ
കടലാസ്സിൻ ചെറുതോണി

വരിയൊടുവിൽ
ലിപിയറിയാത്തൊരെന്റെ
വിരൽ പിടിച്ച്
ഒരു കറുത്ത കുത്ത്
വഴിയൊടുവിൽ
'നിന്റെ മാത്രമെന്നെഴുതി
ഒരു തുല്യം ചാർത്ത്

നിറഞ്ഞുതൂവിയെന്നു ചിരിച്ച്
വിളമ്പിത്തരുന്നതിൽ നിറയെ
കല്ലുവെച്ച നുണകളാണെങ്കിലും
പ്രിയപ്പെട്ടവനേ ,
മനംമയക്കുന്നൊരു ചന്തമാണ്
നിന്റെ നുണക്കുഴിക്ക്...!


2017, ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഇരുൾപ്പച്ച

ചേമന്തി
വാക
കടമ്പ്
താമര
മുല്ല
പാച്ചോറ്റി
ഒന്നൊന്നായെണ്ണി
മുറതെറ്റാതെ
മുടിയിൽച്ചൂടി
പൂവെന്ന്
നിറമെന്ന്
മണമെന്നു പേരിട്ട്
മടങ്ങിപ്പോകുന്ന
ഋതുക്കളേ,

വസന്തമെന്ന്
വിരൽമടക്കി
ശിശിരമെന്ന്
മുറതെറ്റാതെ
വിരൽനിവർത്തി
നോമ്പുനോറ്റിരിക്കുന്ന
കണ്ണുകളിൽ
ഏതു പൂവിന്റെ
സുഗന്ധമാണ്
നിങ്ങൾ
നുള്ളിവെയ്ക്കുക . 

2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

വായനയിൽ
ഇടംകിട്ടാതെ
തുളുമ്പിപ്പോയ
വാക്കിന്റെ
മുന്താണി പിടിച്ച്
കണ്ണീരൊപ്പുകയാണ്
ഭൂമുഖത്തു നിന്ന്
കാണാതായ
മുഖം

കിതപ്പാറ്റി
ഓടിവന്ന കാറ്റ്
കൊഴിച്ചിട്ടുപോയതാണ്
വെയിൽപ്പൂക്കൾ
ഉയിരാകെ

പറക്കാനോ
കൊഴിഞ്ഞുവീഴാനോ
വിരലെടുക്കാതെ
ചുറ്റിവരിയുന്നു
കൂരിരുൾചുഴി
ഉടലാകെ

നിന്നെക്കുറിച്ചുമാത്രം
പാടുകയാണ്
നീ ചുംബിച്ച് പൂവിതളാക്കിയ
എന്റെയീ ചുണ്ടുകൾ .

അമ്മയോളം(ണം)

സ്നേഹിച്ചു കൊതിതീർന്നിട്ടില്ലെന്ന് ഒരു മകൾ
അമ്മയെക്കുറിച്ചു പറഞ്ഞു കരയുന്നു .ഫോണിന്റെ
അങ്ങേത്തലയ്ക്കലിരുന്ന് അവളും ഇങ്ങു ദൂരെയിരുന്നു
ഞാനും ഒന്നായിത്തീരുന്നു .

എത്ര സ്വർഗ്ഗീയമാണ് ഒരാലിംഗനമെന്നെയറിയിച്ച അമ്മ.
പ്രീഡിഗ്രി കാലത്തെ ഹോസ്റ്റൽ ജീവിതം സമ്മാനിച്ച അമ്മ .
നീണ്ട വർഷങ്ങൾക്കിപ്പുറവും ആ മനസ്സിൽ ഞാനേറ്റവും
പ്രിയപ്പെട്ടവളായിരുന്നുവെന്ന അറിവ് , ജന്മസുകൃതം .

കാര്യമറിഞ്ഞു കരയാൻ പഠിച്ച നാൾ മുതൽ ദൂരെ
മാറിനിന്നെന്നെയെന്നും കൊതിപ്പിച്ചിരുന്നു കടലിന്റെ
മകളായൊരമ്മ. എട്ടാമതും ആൺകുഞ്ഞെന്നറിഞ്ഞ്
ഒരു മകളെ വല്ലാതെ കൊതിച്ചതാണത്രെ .അന്നെന്റെ
പിഞ്ചുശരീരം ആ നെഞ്ചോട് ചേർന്നുകിടന്നിട്ടുണ്ടാവും
ഒരു നിമിഷമെങ്കിലും .പിടിക്കപ്പെട്ടപ്പോൾ വല്ലാതെ
കീറിമുറിഞ്ഞിട്ടുണ്ടാവും ആ നെഞ്ചകം.ഗ്രേസി എന്ന
പേര് ഒരു മന്ത്രം പോലെ ഞാനുരുവിട്ടുകൊണ്ടേയിരിക്കുന്നു
എന്ന്ഒരിക്കൽപ്പോലും അറിഞ്ഞിട്ടുണ്ടാവില്ല ആ അമ്മയും
തിര, അടിച്ചുകയറി നനച്ചിറങ്ങിപ്പോകുന്ന ആ വീടകവും .

പ്രസവിച്ച കുട്ടി തന്റേതല്ലെന്ന അമ്മയുടെ നേരിയ 
സംശയം ,അത് വീണ്ടും വീണ്ടും അമ്മയിലൂടെയിറങ്ങി 
പല നാവുകളിലൂടെയാണെന്നിലെത്തുക .ആ വേദനയെ 
എന്തിനോടാണു ഞാനുപമിക്കുക. മൂന്നാമതായോ അതോ
എട്ടാമതായോ ഞാനെന്ന ചോദ്യം ഉള്ളിൽക്കിടന്ന്
ദഹിക്കാതെ തികട്ടിവരും .
അതിന് വല്ലാത്തൊരു രസമാണ്. ചവർപ്പിന്റെ,
കയ്പ്പിന്റെ ,എരിവിന്റെ .

സരസ്വതിയെന്ന വളർത്തമ്മ
ശങ്കരിയെന്ന അയലത്തമ്മ
കൂട്ടുകാരികളുടെ അമ്മമാർ
കൂടു വിട്ട് പറന്നുചെന്നിരുന്നിരുന്ന ചില്ലകളിലെല്ലാം
തിരഞ്ഞത് അമ്മക്കിളിയെ .ഒരിക്കൽപ്പോലും നിരാശ
എന്തെന്നറിഞ്ഞിട്ടില്ല .'ഈ ചിരി കേൾക്കാൻ വിളിച്ചതാണ് '
എന്നൊരു സ്നേഹം തഴുകുമ്പോൾ കണ്ണൊരു കടലാകും .
തിരയെടുക്കരുതേ എന്റെ അമ്മയുടെ വീടെന്നു പ്രാർത്ഥിക്കും .

ഇന്നൊരു ജനാല  തുറന്നിട്ടാൽ കാണാനാവുന്ന ദൂരത്തിൽ
പൊന്നമ്മയെന്ന സ്നേഹം .

അമ്മമാർക്കെല്ലാം എന്തൊരു സുഗന്ധമാണ്.
മഞ്ഞളിന്റെ  , പിച്ചകപ്പൂവിന്റെ ,വെളിച്ചെണ്ണയിൽ
വറുത്തുകോരുന്ന കൊതിയൂറുന്ന പലഹാരങ്ങളുടെ
അങ്ങനെയങ്ങനെ നൂറുകൂട്ടം .

ഒരു പോറലുമേൽക്കാതെ , മങ്ങാതെ ഭദ്രമായി പൊതിഞ്ഞു
വെച്ചിട്ടുണ്ട് ഞാനെന്റെ അമ്മയോർമ്മകളെ .കൂട്ടിനായ്
കൊണ്ടുപോകണം അവസാനയാത്രയിൽ .

( അത്തപ്പൂക്കളമൊരുക്കാൻ  അമ്മയെ കാണാതെ ആദ്യമായ്
ഒരു മുറ്റം അലസമായ് നോക്കിക്കിടപ്പാണ്.ഉറങ്ങാതെ കിടന്ന്
നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഒടുവിൽ,ഞാൻ മൂന്നാമത്തെയോ
അതോ എട്ടാമത്തെയോയെന്ന് ചോദിച്ചു കരയാൻ അമ്മയില്ലിന്ന്.
സ്നേഹമായിരുന്നു നിറവായിരുന്നു ,കൊതിതീർന്നിട്ടില്ലെനിക്കും.)



2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച

പൂത്തിറങ്ങുന്ന 
ആകാശത്തോപ്പിന്റെ
അടിവാരത്ത് 
നമ്മളിന്നും 
ആദ്യമായ് 
കാണുന്നവരെപ്പോലെ  

ഇപ്പോൾ നമുക്കിടയിൽ 
കാറ്റിന്റെ നേർത്ത 
മൂളൽ മാത്രം 

മലർക്കെ തുറന്നിട്ട 
വിരിയിടാത്ത 
ജാലകപ്പടിയിൽ 
ഞാനും 
കടുംപച്ച വിരിക്കപ്പുറം 
നീയും

ചുരമിറങ്ങിവന്ന്
മുറ്റത്ത് തണൽവിരിച്ച്
ആദ്യമായ് കാപെററ
അത്തിമരമുറങ്ങിക്കഴിഞ്ഞു
തൊട്ടടുത്ത്
നിറഞ്ഞുനിന്നു ചിരിച്ച
ആററുവഞ്ഞിപ്പൂക്കൾക്കിപ്പോൾ
ഒരേ നിറമുള്ള കുപ്പായം

നമ്മളെയൊന്നായ്
ചേർത്തുപിടിക്കാൻ
ഒരു വരയെടുത്തു വിരിച്ച് 
വെയിൽ കുടഞ്ഞിട്ട്
നിറക്കൂട്ടൊരുക്കുകയാവും
ദൂരെയൊരു ചിത്രകൻ

കിനാവിന്
വിരിവെയ്ക്കാൻ
നീയൊരു താളമെടുക്ക്
നിലാച്ചേല ഞൊറിയിട്ടുടുക്കാൻ 
ഞാനൊരു രാഗമൊരുക്കട്ടെ . 
ഭ്രാന്തിയെന്ന വിളിപ്പേരില്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീയുടെ പൊള്ളുന്ന ഓര്‍മ്മ. ഗീത രവിശങ്കര്‍ എഴുതുന്നു

https://goo.gl/wnBBT9
പല രാത്രികളിലും ഞാന്‍ സ്വപ്നം കണ്ടു. വീടിനു മുന്നിലെ മൂടിയ വലിയ കിണറുകളില്‍നിന്ന് ആളുകള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നതും മൈതാനത്തിനടിയിലെ ഭീമാകാരമായ തുരങ്കത്തിലൂടെ ആയുധങ്ങളുമായി സൈനികര്‍ പാഞ്ഞടുക്കുന്നതും കുതിരകളുടെ കുളമ്പടി ശബ്ദവും ഒക്കെ. ഉണര്‍ന്നു കിടക്കുമ്പോള്‍ അതേ ശബ്ദങ്ങള്‍ കാതില്‍ അലയടിക്കുന്നതായി തോന്നും. അമ്മിണിയെക്കാണാന്‍ അന്നേരം വല്ലാതെ ആഗ്രഹിക്കും.........

നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.

https://goo.gl/wnBBT9

2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

കാറ്റേന്നിളകി
മഴയേന്നൊലിച്ച്
മലമേലെന്റെ പുര

ഓർമ്മ തെറുത്ത്
തിരി തെളിയിക്കാൻ
വള്ളിച്ചെടിത്തുഞ്ചത്തെ
പൂപോലൊരു
തൂക്കുവിളക്ക്

വേലിയില്ലാമുറ്റം
നിറയെ കായ്ച്ച്
കിളിയിരിക്കും ചില്ലകൾ

അകം ചുവരാകെ
വരച്ചുവെച്ചിട്ടുണ്ട്
പല പല പ്രായത്തിലുള്ള
മഴയുടെ ചിത്രങ്ങൾ

കടലിന്റെ വിരിയിട്ട
മേശപ്പുറത്ത്
കരകവിഞ്ഞൊഴുകാൻ
നിവർത്തിവെച്ച
പുഴയെന്ന പുസ്തകം

നിലാവായ് പൂത്തിറങ്ങി
ഉടൽ കുടഞ്ഞിടുന്ന
കാട്ടിലഞ്ഞി

ഇരുട്ടിനു പായവിരിക്കാൻ
ചൂട്ടു കത്തിച്ചു പിടിച്ച്
വട്ടമിട്ടു പറക്കുന്ന
മിന്നാമിനുങ്ങുകൾ

കാറ്റിന്റെ വിരൽപിടിച്ച്
പാട്ടിന്റെ വരിശകൾ

നിശയേ ,
കണ്ണുപൊത്തിക്കളിച്ച്‌
അറിയാതുറങ്ങിയപ്പോയ
നീയാണോ
എന്റെ മൺകൂരയുടെ
മഞ്ഞുപെയ്‌തൊലിക്കുന്ന
പൂമുഖപ്പലകയിൽ
'കിനാവെന്നെഴുതിവെച്ചത് .

2017, ജൂലൈ 30, ഞായറാഴ്‌ച

എത്ര നീട്ടിയെഴുതിയാലും ഒരു വിരാമചിഹ്നത്തിൽ
അവസാനിപ്പിക്കാനാവില്ല 'എന്റെ അച്ഛൻ' എന്ന
ഓർമ്മക്കുറിപ്പ് .

എന്റെ രുചികളിൽ എന്നും ഒപ്പമിരിക്കുന്നൊരാളിന്
ശ്രാദ്ധമൂട്ടുന്നതിലെന്ത് പ്രസക്തി .

ഒരു നിറസാന്നിധ്യത്തിന് ശരീരമാവശ്യമില്ലെന്നറിയാൻ
അവസാനമായിക്കേട്ട ആ ഒരു മൂളൽ മാത്രം മതിയാവും
എനിക്ക്.

വിരൽ പിടിച്ച് ഇന്നും മുന്നിലുണ്ടെന്ന അറിവ് ,അത്
മതിയെനിക്ക് ഈ  വഴിയിലെ ചൂണ്ടുപലകയായി .

വെട്ടംവെയ്ക്കാൻ തുടങ്ങുന്ന നേരത്തുള്ള റേഡിയോ
വാർത്തയും ഉച്ചത്തിലുള്ള പത്രവായനയുമായാണ്
അച്ഛനെക്കുറിച്ചുള്ള ഓർമ്മയുണരുക .
ഉച്ചത്തിൽ വായിക്കുകയെന്നാൽ അടുക്കളയിൽ
ഉണർന്നുപ്രവർത്തിക്കുന്ന അമ്മ  കൂടി കേൾക്കുക
എന്നാണർത്ഥം.ഒരുമിച്ചിറങ്ങി രണ്ടിടങ്ങളിലേയ്ക്ക് ,
കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകരായി കടന്നു
ചെല്ലേണ്ടവർ .

അനുഗ്രഹിക്കപ്പെട്ടവളായിരുന്നെന്റെ അമ്മ .എല്ലാ
കൂടിച്ചേരലുകളിലും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്
അച്ഛൻ .അച്ഛന്റെ ചെറുപ്പകാലം കണ്ടറിഞ്ഞവരുടെ
സാക്ഷ്യപ്പെടുത്തലുകൾ .എത്ര കേട്ടാലും വീണ്ടുംവീണ്ടും
കേൾക്കാൻ കൊതിയാണ് .അഞ്ചു മാസങ്ങൾക്കു മുൻപ്,
കേട്ടിരുന്ന സ്ഥിരം വർത്തമാനങ്ങൾക്കിടയിലേയ്ക്കു
കയറിവന്നു അച്ഛന്റെ പഴയകാല ജീവിതത്തിന്റെ
കേൾക്കാതിരുന്ന ഒരേട് .നാടകാഭിനയത്തിന്റെ കാലം .
ശരിക്കും ഞാൻ ഞെട്ടുകയായിരുന്നു .അച്ഛനിൽ ഒരു
കലാകാരൻ ,അതിശയപ്പെട്ടുപോയി .
കുട്ടിക്കാലത്ത്, കൂടിച്ചേരലിന്റെ സായാഹ്നങ്ങളിൽ
തിരുവായ്‌ക്കെതിർവായില്ലെന്ന മട്ടിലെതിർചേരിക്കാർ
മുട്ടുമടക്കുന്നതു അഭിമാനത്തോടെ  കണ്ടുനിന്നിട്ടുണ്ട്.
അപ്പോൾ ഒരു തികഞ്ഞ രാഷ്രീയക്കാരന്റെ വേഷം .
അതല്ലാതെ ആരും പറഞ്ഞുകേട്ട അറിവുപോലുമില്ല
ഇത്തരത്തിലൊരു ..........

പാടാനും പറയാനും നാടകം കളിക്കാനും ഒരു പിന്തുണ
തരാതിരുന്നപ്പോഴൊക്കെ അച്ഛനെന്താണിങ്ങനെയെന്ന്
ചിന്തിച്ചിച്ചിട്ടുണ്ട് , വേദനിച്ചിട്ടുണ്ട് .സ്റ്റേജിൽ കയറരുതെന്ന
ഉഗ്രശാസനത്തിനു മുന്നിൽ തല കുമ്പിട്ടു നിന്നിട്ടുണ്ട് .
ചെറിയ കുറിപ്പുകളെഴുതി കവിതയെന്ന് കാണിക്കുമ്പോൾ
ആ നോട്ടത്തിലെ ഇഷ്ടക്കേട് ... എഴുതിയില്ല പിന്നീടൊന്നും .
അച്ഛനായിരുന്നു മുന്നിൽ കണ്ട ഏറ്റവും വലിയ ശരി .
അച്ഛൻ കാട്ടിത്തന്ന വഴി തന്നെയാണ് ശരിയെന്ന് അന്നും
ഇന്നും വിശ്വസിക്കുന്നു .
ഏതൊരു മകളും കൊതിച്ചുപോകുന്ന വാത്സല്യത്തിന്റെ,
കരുതലിന്റെ ആൾരൂപം ,അതായിരുന്നെന്റെ  അച്ഛൻ .

പാട്ടിലോ പറച്ചിലിലോ എഴുത്തിലോ ഒന്നിലും എനിക്ക്
ഒന്നുമാവാനാവില്ലെന്ന് അച്ഛൻ അന്നേ അറിഞ്ഞിരുന്നു .

അച്ഛനിപ്പോൾ ചാരുകസേരയിൽ കിടന്നുകൊണ്ട്
ഇത് വായിച്ചു മടക്കി ,നെഞ്ചിൽ ചേർത്തുവെച്ച്
കറുത്ത തടിച്ച  ഫ്രെയിമുള്ള കണ്ണടയ്ക്കിടയിലൂടെ
നോക്കുകയാവും .ഓർത്തെടുക്കുകയാവും വേഷമിട്ട
കഥാപാത്രങ്ങളെ .

(ഇന്നേക്ക് 8 വർഷം, അച്ഛന്റെ ശരീരം മണ്ണിൽ ലയിച്ചിട്ട് )



2017, ജൂലൈ 19, ബുധനാഴ്‌ച

ഒരു നനഞ്ഞ
പകലിനെ 
ഉയിരാഴത്തിൽ-
നിന്ന് 
ചികഞ്ഞെടുത്ത്
കണ്ണിൽ പുഴകുത്തി
മുനകൂർപ്പിക്കുന്നിരുട്ട്.

നേർത്തൊരൊച്ച-
കൊണ്ടുപോലും
കിളിയുറക്കത്തെയു-
ണർത്താതെ
കണ്ണീർകൊണ്ടൊ
-രോർമ്മയെ
തേയ്ച്ചു മിനുക്കി 
തിരി തെറുക്കുന്നു
പാതിയടർന്ന ചന്ദ്രൻ.

കേട്ടിരിപ്പിനിടയിൽ 
മുറിഞ്ഞുപോയ കഥ
ഇരുട്ടിൽ പരതുന്നു 
നക്ഷത്രങ്ങൾ.

നിനക്കു മേലെ
ഒരാകാശമില്ലെന്ന്
ഒരിളം തൂവലടർത്തി
ഇലപ്പച്ചയിലെഴുതി,
കാറ്റിന്റെ 
വിരൽപിടിക്കുന്നു
ഇന്നലെ'യെന്ന കവിത.

ഋതുവേതെങ്കിലുമൊന്നിൽ
ഒരിലയനക്കമായെങ്കിലും
നീയെന്നെ,
അടയാളപ്പെടുത്തുക.


2017, ജൂലൈ 17, തിങ്കളാഴ്‌ച


''കണ്ട് കൗതൂഹലം പൂണ്ട്
തണ്ണീർ കുടിച്ചിണ്ടലും തീർത്തു
മന്ദം നടന്നീടിനാർ ..........

വസന്തേ ,
സുശീതളേ ,
ഭൂതലേ .........''

എഴുത്തിന്റെ അച്ഛൻ ..!!!

നടക്കുകയാണ് ഞാനും
ഇവിടെയുണ്ടിവിടെയുണ്ടെന്ന്
ഓരോ തിരച്ചിലിനും കാട്ടിക്കൊടുത്ത്
ഇല്ലാത്തതായി ആരുമില്ലൊന്നുമില്ലെന്നറിഞ്ഞ്
വീണ്ടും തുറക്കാനായ്
മടക്കിവെച്ച് .........

വാക്കെനിക്കില്ലാ വിഭോ
അങ്ങയെ പ്രണമിക്കുവാൻ
ധ്യാനമാണിന്നും പൊരുൾ
പാതിയാമുടൽ പോലെ .

(രാ' മായണെയെന്ന് ചൊല്ലാൻ തുടങ്ങുന്നു കർക്കിടകം)

2017, ജൂലൈ 5, ബുധനാഴ്‌ച

അപരാജിത


തിളങ്ങുന്ന ചട്ടയിലെ
പൊട്ടാത്ത കുടുക്കുകൾ
ഒന്നൊന്നായഴിച്ച്
കാരണമേതുമില്ലാതെ
നീ തിരികെ വാങ്ങുന്നു

സ്വപ്നത്തിന്റെ
തൂവലിലേയ്ക്ക്
ഒരു തുള്ളിക്കണ്ണീർ

വരികളിറങ്ങിപ്പോയ
വരയുടെ വെള്ളയിൽ
നീ തന്ന വാക്കിന്റെ തിരി

കറുത്ത പൂക്കളിൽ
അതിലും കറുത്ത
ചുണ്ടുകൾ ചേർത്ത്
മരണം വരിച്ചവളുടെ
അന്ത്യചുംബനം

ഇനി ഞാനിരുട്ടിന്റെ കുഞ്ഞ്
ഭ്രമണപഥത്തിന് പുറത്തായവൾ.

നല്ല തുന്നൽക്കാരാ , ഞാൻ ......


2017, ജൂൺ 16, വെള്ളിയാഴ്‌ച

കാഴ്ചവട്ടം


ഇരുട്ടിന്
കണികാണാൻ
തിരി കത്തിച്ചുവെച്ച
തൂക്കുവിളക്കുപോലെ
ഉള്ളകത്തിരുന്ന്
മിടിച്ചത്

ഒരു കീറിരുട്ടായ്
നുള്ളിയെടുത്ത്
മിന്നാമിനുങ്ങേന്ന്
ചൊല്ലിവിളിച്ച്
വിരലായ്
തുടിച്ചത്

തീയെന്നെടുത്ത്
ശ്വാസമിറ്റിച്ച്
തണുപ്പേന്ന്
ചേർത്തുപിടിച്ച്
ഉയിരായ്
പടർന്നത്

കാണാമറയത്തിരുന്ന്
വെളിച്ചപ്പെടുന്ന
കനിവേ

ഞാനിവിടെ,
ഉണങ്ങാനിട്ടിരിക്കുന്ന
മുറിവുകളുടെ മുറ്റത്ത്
വെയിൽകാഞ്ഞിരിക്കുന്നൊരോർമ്മ.

2017, ജൂൺ 15, വ്യാഴാഴ്‌ച

നിന്നെ വായിക്കുമ്പോൾ

വെയില് പൂത്ത
വഴിയിൽ
കവിത വിയർത്ത
കാറ്റേ ,

മുറുക്കിത്തുപ്പി
വിരിച്ചിടുന്നുണ്ട്
പൂവാക
ഒരു നാട്ടുവഴി

നിഴല് ചാഞ്ഞ
ചില്ലയിൽ
ഒരുങ്ങുന്നുണ്ടൊരു
കിനാക്കുടിൽ

തോരാതൊരു
വിരല് മിനുക്കി
ജലമെന്നു തൊട്ട്
നീയെന്നു വായിച്ച്
തുളുമ്പിപ്പോകുന്നൊരുവൾ

മറ്റെന്തു പറയാൻ
അവൾ ഞാനാണെന്നിരിക്കെ.




2017, ജൂൺ 4, ഞായറാഴ്‌ച

മഴമുറി(വ് )



ചോരുന്ന
ആകാശത്തിന്
കുടപിടിക്കുന്ന
മറ്റൊരാകാശമായ്
ചോർന്ന്
അവൾ
ഉള്ളിലൊരു
നിറം മങ്ങിയ കുട
തലകീഴായ്
വിടർത്തി വെയ്ക്കും

ആർത്തലച്ച്
ഊർന്നിറങ്ങി
തുന്നിക്കെട്ടിയ
കണ്ണുകളിലൂടെ
ചോർന്നൊലിച്ച്
അവൻ
ഉള്ളാകെ നനയ്ക്കും

കീറത്തുണിയുടെ
മഴമറയിലൂടിറങ്ങി
പൊള്ളുന്ന പനിച്ചൂട്
തൊട്ടുനോക്കി
ചുരുണ്ടുകൂടുന്ന
പായപ്പുറത്ത്
ഊക്കോടെ ചിതറി
ചുട്ട മുളകിന്റെയെരിവിനായ്
ഞെരിപിരി കൊണ്ട്
അടിത്തട്ടിലാണ്ടുകിടക്കുന്ന
എണ്ണമുള്ള വറ്റുകളിൽ
ഇത്തിരി ചൂടുകാഞ്ഞ്
അടുക്കളത്തറയിലെ
ഒഴിഞ്ഞ പാത്രങ്ങളിൽ
നിറഞ്ഞു കവിയും

മഴയേ ,
കൊടും വേനലിലും
നനവാണെന്റെ കുടിലിന് .



2017, മേയ് 20, ശനിയാഴ്‌ച

ഇരുട്ടുമുറിച്ച് പാട്ടുതുന്നുന്നവൾ


രാഗങ്ങൾ
നിരത്തിവെച്ച്
ഒന്നൊന്നായ് കോർത്ത് 
ആരെയോ കാത്തിരിക്കുന്ന 
പെൺകുട്ടിയുടെ
തെരുവിലേയ്ക്കായിരുന്നു
ഇന്നലെയൊരു രാപ്പാടി
പാലം പണിഞ്ഞു തന്നത്.

ഉടലാകെ പാട്ടുപുതച്ച്
മഴ പോലൊരുവൾ.

ഏതേതെന്ന്
തിരഞ്ഞു തിരഞ്ഞ്
ഉന്മാദിയായൊരു കാറ്റായ്
ഞാനും.

നീട്ടിപ്പിടിക്കുകയാണവൾ
മുന്നിലേയ്ക്ക്,
തോഡി
സാവേരി
ഭൈരവി
ഹിന്ദോളം
മോഹനം
കല്യാണി
ദേവമനോഹരി
ഹംസധ്വനി
ആരഭി
മഞ്ജരി
കാംബോജി
പൂർണചന്ദ്രിക...

ശ്രുതിഭംഗം വരുത്താതെ
കെട്ടുകളഴിച്ചെടുത്ത്
നിരത്തിവെച്ച് 
അതിലോരോന്നിന്റെയും
പേരും പെരുമയും പറഞ്ഞ്
വിലപേശുകയാണവൾ.

മധ്യമാവതി തൊട്ട്
നെറുകയിൽ വെച്ച്
ഉരുക്കഴിച്ചൊരു പ്രാർഥന.

ഞാൻ പാടാൻ തുടങ്ങുന്നു
വാനം മഴവില്ല് വരയ്ക്കുന്നതിന്റെ,
ഒരു പുൽക്കൊടിത്തുമ്പ്‌
മഞ്ഞുകണത്തെ ചേർത്തുപിടിക്കുന്നതിന്റെ,
വെളിച്ചം പൂമൊട്ടിനെ ചുംബിക്കുന്നതിന്റെ,
ഒരു കിളിക്കുഞ്ഞ് ആകാശം കാണുന്നതിന്റെ,
ഒരില ഞെട്ടറ്റു വീഴുന്നതിന്റെ,
ഒരു പുഴ ഒഴുകാൻ വെമ്പുന്നതിന്റെ,
അപൂർവ്വരാഗങ്ങൾ.

വെളിച്ചമിറങ്ങി വരുന്ന തെരുവിന്
അവൾ എന്റെ പേര് കൊത്തിവെയ്ക്കുന്നു.

2017, മേയ് 11, വ്യാഴാഴ്‌ച

തിരനോട്ടം


മണ്ണു പറന്നുപോയ 
വഴിയോരത്ത്
തലയിൽ പൊത്തിപ്പിടിച്ച
വിരലുകൾ പോലെ
പഴയൊരു വീടിന്റെ
ശേഷിപ്പ്.
അരികത്തായ്
വറ്റിപ്പോയ കുളക്കടവിൽ
അർമാദിച്ചു കുളിച്ച
പകലുകളുടെ
തേഞ്ഞുപോയ കൂവൽ.
തുറന്നുവെയ്ക്കാത്ത
ജനാല പാളിനോക്കി
പേരു വിളിക്കാൻ
ഓർമ്മതിരഞ്ഞ്
ചിറകുചിക്കി മിനുക്കുന്ന
ചെറുവാലൻ കിളി.
അടുത്ത വരവിന്
നിറഞ്ഞൊരു പാടവും കൊത്തി
വരണമെന്ന്
തിരികെ പറക്കുന്ന
ദേശാടനക്കൂട്ടം.
ചിണുങ്ങിക്കരഞ്ഞുകൊണ്ട്
ഉറങ്ങാൻ പോകുന്ന
കുഞ്ഞിനെപ്പോലെ
ആകാശക്കൺകോണിൽ
മഷിയെഴുതാത്ത മേഘം.

ഇനിയെന്തു-
ണ്ടെടുത്തുപോകാനെന്ന് 
തിരിഞ്ഞുനോക്കി,
ഭാണ്ഡം മുറുക്കിയെടുത്ത് 
ആകാശത്തിന്
തുളകളിട്ടു മടങ്ങുന്നു 
കൂർത്ത നഖമുനകൾ.

2017, മേയ് 6, ശനിയാഴ്‌ച

ഒളിവിടം

നീയിപ്പോൾ
ആകാശത്തിന്റെ മൂലയിൽ
ഒരു തൈ നട്ടിട്ടുണ്ടാവും

കാത്തുനിന്നു മടുത്ത്
ഒരു കുമ്പിൾ വെള്ളം
ചുവട്ടിലൊഴുക്കിയിട്ടുണ്ടാവും

പുടവ ചുറ്റണം
പൂവ് ചൂടണം
പൊട്ടും കുത്തി
കണ്ണാടിയും നോക്കി
പുഴയോട്
ഒരു കുടം മഷി
കടം വാങ്ങണം

തുളുമ്പാതെ
ഒക്കത്തുവെച്ച്
പടവെണ്ണി
ചുവടു കാത്ത്
നിന്നിലെത്തണം

നിന്റെ
ഉടലാകെ
കുത്തിവരയ്ക്കണം
ഒരു വികൃതിക്കുട്ടിയുടെ
ക്യാൻവാസിലെന്ന പോലെ.

എങ്ങനെയൊരുക്കിയാൽ
നിന്നിലെന്നെ നിറയ്ക്കാമെന്ന്
ഒരു വരയിൽ വായിക്കണം

ഒരു മൊട്ടൊരുമൊട്ടെന്നു തളിർത്ത്
കറുപ്പ് പൂത്തൊരുടലായി
ഇതളടർന്നടർന്ന്
നമുക്കൊന്നായ് പൊഴിയണം .


2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

ഞാനിപ്പോൾ ഭൂപടത്തിൽ കണ്ടിട്ടില്ലാത്ത ഒരു ദേശം വരയ്ക്കുകയാണ് ....!

ഞാനിപ്പോൾ
അമ്മയുടെ മടിയിലിരിക്കുകയാണ്
അച്ഛൻ തൊട്ടടുത്തുതന്നെയുണ്ട്
പാടവും മരങ്ങളും പിറകോട്ടു നടക്കുകയാണ്
വഴിവക്കിലെ പൂക്കളിൽ തേൻ കുടിക്കുന്ന
പൂമ്പാറ്റകളെപ്പോലും കാണാനാവുന്ന വേഗതയിൽ.

ഞാനിപ്പോൾ
അരികിലെ സീറ്റിലിരുന്ന് കാഴ്ച കാണുകയാണ്
പഴയതിനേക്കാൾ വേഗത്തിലാണ് പാടവും മരങ്ങളും
നിറയെ യാത്രക്കാർ
തലമുടിയൊതുക്കി മെടഞ്ഞ് മുന്നിലേക്കിട്ടിട്ടുണ്ട്
പിൻസീറ്റിലിരിക്കുന്നവരെ അലോസരപ്പെടുത്താതെ.
കാഴ്ചകൾക്ക് വല്ലാത്തൊരു മനോഹാരിത
പോക്കുവെയിലിന്റെ ഇളം ചൂട്
മുഖത്തേയ്ക്കിറ്റിറ്റു വീഴുന്ന ചാറ്റൽമഴ
വീടിന്റെ പൂമുഖത്ത്
കടവരാന്തയിൽ
ചുമടുതാങ്ങിയുടെ ചുവടെ
മേയുന്ന പശുവിന്റെ കയററ്റത്ത്
വരികളിൽ നിന്നു പറന്നിറങ്ങി വന്ന്
ഉള്ളിൽ ചേക്കേറിയ മുഖങ്ങൾ
ഒരേ വഴിയും വേറിട്ട കാഴ്ചകളും
നാളെയെന്താവും ഒരുക്കിവെയ്ക്കുകയെന്ന ചിന്ത
മുടങ്ങാത്ത  നോക്കിയിരിപ്പ് .

ഞാനിപ്പോൾ
അരികിലെ സീറ്റിലിരിക്കുകയാണ്
എന്റെ കാഴ്ചകൾ ഉള്ളിലേയ്ക്കാണ്
ഓടുന്ന മരങ്ങളും പാടവും കാണുന്ന കണ്ണുകളിലേയ്ക്ക്.

ഞാനിപ്പോൾ
അരികിലെ സീറ്റിൽ പാട്ടുകേട്ടിരിക്കുകയാണ്
യാത്രക്കാരായി രണ്ടുപേർ മാത്രം
എത്ര വേഗത്തിലാണ് മരങ്ങളും പാടവും ഓടിമറയുന്നത്
കാഴ്ചയെ തൊട്ടെടുക്കാൻ, 'ഒന്നു പതുക്കെ'യെന്ന്
ഇടയ്ക്കിടയ്‌ക്ക്‌ ഇടംകൈയിൽ പതിയുന്ന സ്പർശം.

ഞാനിപ്പോൾ
വീടിന്റെ ഉമ്മറത്തിരുന്ന്
അന്തിത്തിരി തെറുത്തുവെയ്ക്കുകയാണ്
ഇതു വഴി പോകുന്ന ഓരോരുത്തരും
പിറകോട്ടോടുന്ന ഞാനെന്ന  കാഴ്ചയും കടന്ന്
അടുത്ത കാഴ്ചയിലേക്ക് കുതിക്കുകയാണ് .


2017, ഏപ്രിൽ 18, ചൊവ്വാഴ്ച

'കാത്തു' കാത്ത്

ഓട്ടുകൈവളക്കൊഞ്ചലാലിന്നൊരു
കാട്ടുചെമ്പകപ്പൂവിതൾ നുള്ളണം

വള്ളിമേലിരുന്നാടി,കിളികളെ
കണ്ട്,നാലു കുശലം പറയണം

നീരു കോരി മുഖമൊന്നു നോക്കീട്ട്
നീലചുറ്റുന്ന പുഴപോൽ ചിരിക്കണം

മുറ്റമാകെ വിരിച്ചിട്ട പിച്ചക -
പ്പൂക്കളാലൊരു മാലയുണ്ടാക്കണം

തൂശനിലയും തടുക്കും വിരിച്ചിട്ട്
കാലമായെന്നുറക്കെ വിളിക്കണം

ഉണ്ട്, തിണ്ണയിൽ ചായുന്ന നേരത്ത്
കൂട്ടിനായൊരു തോണിയൊരുക്കണം

രാവുറങ്ങാൻ വരുന്നെന്നു കണ്ടിട്ട്
മധുരമാം പഴംപാട്ടൊന്നഴിക്കണം

താരകങ്ങൾ ചിരിക്കുന്ന വേളയിൽ
ചന്തമാർന്നോരുടുപ്പൊന്നു തുന്നണം

മലയിറങ്ങി വരുന്നതും നോക്കി ഞാൻ
കാത്തിരിക്കാൻ തുടങ്ങി നാളേറെയായ് .

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഋതുചര്യ


വര മുറിച്ചു
കടക്കാൻ
വിരൽകടിച്ചു
നിൽക്കുന്നവളേ ,

കണ്ണിലെ
കടലു നനച്ച്
വിണ്ണിനെ
തോർത്തിയെടുക്ക്

പോക്കുവെയിൽ
കോരിയെടുത്ത്
ചുവരൊന്ന്
തേയ്ച്ചുമിനുക്ക്

മേഘക്കാർ
നനച്ചു കുഴച്ച്
തറ നന്നായ്
മെഴുകിയൊരുക്ക്

കിനാവിന്
മുടിയിൽ ചൂടാൻ
ചേമന്തിപ്പൂ
മാലകൊരുക്ക്

കവിതയ്ക്ക്
ചാഞ്ഞുമയങ്ങാൻ
നിലാപ്പൊൻ
തടുക്കുവിരിക്ക് .
------------------------------


2017, ഏപ്രിൽ 9, ഞായറാഴ്‌ച

ഉയിരാകെ പൂക്കുന്നുണ്ടാവും

മുണ്ടിന്റെ
കോന്തല പിടിച്ച്
വിയർപ്പുതുടച്ച്
ദോശക്കല്ലിൽ ശ്ശീ'ന്നൊരു
വട്ടംപരത്തി
നിവർന്നപ്പോഴാണ്
ഉറക്കെക്കരയാൻ
തുടങ്ങിയത്.

വാരിയെടുത്ത്
ഒക്കത്തിരുത്തീട്ട് 
നുണക്കുഴിവിരിയുന്നതും
നോക്കിനോക്കിയിരുന്ന്
കരിമണംവന്ന ദോശ
പാത്രത്തിലേക്ക്
നീക്കിവെച്ച്
താഴെനിർത്തിയതേയുള്ളു.

കണ്ണെടുക്കും മുമ്പേ...!

പറയാനൊണ്ടായിരുന്നു,
ഒരു നൂറുകൂട്ടം.


ചിമ്മിനിവെട്ടത്തിൽ
പൂവാലീടെ പേറ്റുനോവിന്
ഇന്നലേം ഉറങ്ങാതിരുന്നത്,

കാറ്റൊന്നു ചിരിച്ച നേരത്ത്
ഇളകിയാടിയ പെരയെ നോക്കി
അയ്യോന്ന് വേവലാതിപ്പെട്ടത്,


മഴ തുള്ളിയ നേരത്ത്
കനൽ കെട്ടുപോയല്ലോയെന്ന്
മേലെ നോക്കി പിറുപിറുത്തത്,

ഇനിയും പൂവിട്ടില്ലേന്നു കലമ്പി
റോസാച്ചെടിയുടെ തലയ്ക്ക്
ഒരു നുള്ളുകൊടുത്തത്

കാൽപ്പെട്ടി തുറന്നുവെച്ച്
മാനം കാണിക്കാതെ
ഒരു തൂവാല മുത്തിമണത്തത്

ഒറ്റയ്ക്കല്ലല്ലോ
നീയില്ലേ കൂടെയെന്ന്
കവിളു കാക്കുന്ന
മറുകിലമർത്തി
ഒരുമ്മ കൊടുക്കാൻ കൊതിച്ചതാണ്‌

നീയിപ്പോളെവിടെയൊക്കെയോ
പെയ്തു നിറയുന്നുണ്ടാവും ....! 

2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

ചരമഗീതം


വെയിലിന്റെ
നെറുകയിൽ
വിരൽത്തുമ്പു നനച്ച്
വല്ലാതെ
പനിക്കുന്നുണ്ടെന്ന്
ചാറി മറയുന്ന മഴ.

നിഴലു തോർന്ന്
കാടിറങ്ങിപ്പോയ
വഴി തൊട്ട്
വല്ലാതെ
മുറിഞ്ഞുപോയെന്ന്
പാറി മറയുന്ന കാറ്റ്.

എഴുതാതെ കറുത്ത
കണ്ണുകളിൽ
ഉറക്കമിളച്ചതിന്റെ
അടയാളങ്ങളെന്ന് രാത്രി.

ചമഞ്ഞൊരുങ്ങി
കിടക്കാൻ
ഒരു വരി മൂളണമെന്ന്
തൊണ്ടവറ്റിയ പാട്ടുകളോട്
വിണ്ടുകീറിയ ഒരുവൾ.

2017, മാർച്ച് 31, വെള്ളിയാഴ്‌ച


കേട്ടിരുന്നില്ല
ഇത്രയുമടുത്ത്
ഇത്രയും മധുരമായി

രാപ്പാടികളുടെ അഭൗമമായ സംഗീതം !

പകർത്തിവെയ്ക്കാനായില്ല
നിനക്കുള്ളതാണെന്നുണർത്തിയിട്ടും

ഉറക്കത്തിന്റെ
ബലിഷ്ഠമായ കൈകൾ
എടുത്തുമാറ്റാനാവാതെ
കണ്ണുകൾ
അടഞ്ഞുപോയിരുന്നു

ഇന്ന് അവർ വരും
പാടും
 
ഒരുമിച്ചു പാടണം
'വരികൾ അർത്ഥമറിഞ്ഞു തന്നെയാണ് കിളിയേ
കൂടെപ്പാടുന്നതെന്ന് ഇടയ്ക്കൊരു നിർത്ത്
പിന്നെ മുറിയാതേറ്റുപാടി
ഉറങ്ങാത്ത രാവിനെ പുലരുവോളമുറക്കണം

അനന്തമായ ആകാശവീഥിയെ
നേർത്തൊരു സ്പർശംകൊണ്ടളക്കുന്ന ചിറകിനെ
കണ്ണിമ വെട്ടാതെ നോക്കിയിരിക്കാൻ
അസൂയകൊണ്ട് കറുകറുത്ത കണ്മഷിയെഴുത്ത് !
ഒരിക്കൽ ,ഒരിക്കൽ മാത്രമെന്നോരോ നോക്കിലും
അദമ്യമായ മോഹത്തിന്റെയൊരുയിർപ്പ് !

ആകാശത്തൊരു കളം വരയ്ക്കാനായെങ്കിൽ

അവിടെയൊരു കൊമ്പിൽ ഊഞ്ഞാല കെട്ടി
നീ നീ നീയെന്നു ചൂണ്ടി
ഊഴം തെറ്റാതെ ,തെറ്റിക്കാതെ ആയത്തിലാടി
പൂക്കളെ , പൂമ്പാറ്റകളെ നോക്കിനോക്കിനിന്ന്
വയൽവരമ്പിലൂടെ പാട്ടുമൂളി നടന്ന്
പുഴയെ പേരുവിളിച്ച്
പമ്പരം കാട്ടി കൊതിപ്പിച്ച്
പൂവിന്റെ നെറുകയിൽ നിന്നൊരു മഞ്ഞുതുള്ളി
തൊട്ടെടുത്ത് വട്ടത്തിലൊരു പൊട്ടുകുത്തി
കാറ്റായ് പറന്ന് , മഴയായ് പൊഴിഞ്ഞ് .....

ഒക്കെയും പറയണമെനിക്കവരോട്‌

ഇന്നു രാവിൽ അവർ വരും. വരാതിരിക്കില്ല .



                   

2017, മാർച്ച് 16, വ്യാഴാഴ്‌ച

നിലാവിൻ കൊമ്പത്തേതോ
കിനാവിൻ പക്ഷിക്കൂട്ടം

കടവത്തെ തോണിയിറക്കാൻ
നിഴലേ ,നീ പാട്ട് മുറുക്ക്

തെച്ചിപ്പൂ കാതിലയിട്ട് ,
ഞൊറിയൊന്നു മിനുക്കട്ടേ ഞാൻ .

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

അവളാകാശം

കരഞ്ഞുവറ്റിപ്പോയ
പുഴയുടെ മാറിൽ
വിരൽകുടിച്ചുറങ്ങുന്ന
നിലാവിന്റെ കുഞ്ഞ്

മരിച്ചിട്ടും തിളങ്ങുന്ന
നോട്ടങ്ങളുടെ മേൽ
കൺപോള തിരയുന്നു
ഇരുട്ടിന്റെ കണികകൾ

നക്ഷത്രങ്ങളുടെ നെറ്റിയിൽ
ചോരപ്പൊട്ടൊലിച്ചിറങ്ങുന്നെന്ന്
നീന്തൽ മറന്ന തുഴയിലിരുന്ന്
ഒച്ചയിടുന്നൊരു ചെന്തലയൻപുള്ള്

ഋതുക്കളിൽ നിന്ന്
വസന്തത്തിന്റെ വിത്ത്
നുള്ളിയെടുത്ത്
മുറ്റത്ത് പാകി മുളപ്പിക്കണം

നനച്ചു വളർത്തണം

പച്ച ഞൊറിഞ്ഞൊരുങ്ങിയ
ഓരോ ചില്ലയിലും പൂവിടും
ചിരിക്കുന്ന പെൺമുഖമുള്ള
ഒരായിരം  ആകാശങ്ങൾ ...!

2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ഫോണിന്റെ അങ്ങേത്തലയ്ക്കൽ അമ്മയുടെ ശബ്ദം ഇന്നും .
ഓർത്തെടുക്കാൻ മിനക്കെടാതെ ' നീയിപ്പോ എവിടെയാണെന്ന
പതിവുചോദ്യം .'ഞാനിതാ മുറ്റത്തെത്തിയെന്ന പതിവ് ഉത്തരം .
കളിപറയുകയാണെന്നു അറിഞ്ഞുകൊണ്ടുള്ള ചിരി .ഒടുവിൽ
നീയെന്നു വരുമെന്ന പതിവുചോദ്യം .അടുത്ത ആഴ്ചയെന്ന ,
ഉറപ്പില്ലാത്ത ഉത്തരം കേട്ട് നിശ്വാസത്തോടെ മടക്കം .

പലപ്പോഴും പാലിക്കപ്പെടാൻ കഴിയാതെ പോയ ആ വാക്ക്
ഉള്ളിലിരുന്ന് നീറി നീറി പുകയുകയാണ് .

അന്ന് ( feb 7 )  ചൊവ്വാഴ്ച രാവിലെ 11 .23 എന്ന് സമയമെഴുതി
ഡോക്ടർ കാണിച്ച കുറിപ്പ്. അമ്മ എവിടെ പോകാൻ .......
രാവിലെയും വേദനയുടെ ഞരക്കത്തിൽ കട്ടിലിൽ നിന്ന് ചരിഞ്ഞു
വന്ന് കസേരയിൽ അമ്മയോട് എത്ര ചേർന്നിരിക്കാമോ അത്രയും
ചേർന്നിരുന്ന എന്റെ തോളിലേക്ക് ഇടതുകൈ നീട്ടിയിട്ട് ഒരു
കുഞ്ഞിനെപ്പോലെ കെട്ടിപ്പിടിച്ചു കിടന്നതല്ലേ ....

ഓർമ്മയുടെ പച്ചപ്പിലൂടെ അമ്മ നടക്കുകയാണ് ,ധൃതിയിൽ .
പണ്ട് ചോറുപൊതികൾ കെട്ടിത്തന്ന് എല്ലാവരെയും യാത്രയാക്കി
ഞൊടിയിടകൊണ്ട്‌ , തേച്ചു വടിവാക്കിയ ചെറിയ പുള്ളികളുള്ള
വെള്ള സാരി ഭംഗിയായുടുത്ത് ശരീരത്തിന്റെ ഭാഗമായി മാറിയ
കുടയുമായി അമ്മ നടക്കുകയാണ് , ഓട്ടമെന്ന് വിശേഷിപ്പിക്കാവുന്ന
നടത്തം .വളരെ നേരത്തെയിറങ്ങിയ ഞങ്ങൾ കുട്ടികൾക്ക് മുന്നിലൂടെ
ശരവേഗത്തിൽ കടന്നുപോകുകയാണ് .
(നിശബ്ദമായ ക്ലാസ്സുമുറി . മേശമേൽ നീളൻ ചൂരൽ .ഉള്ളിൽ സ്നേഹം
പൊതിഞ്ഞുവെച്ച് , ഗൗരവം നടിക്കുന്ന ടീച്ചർ . 50 ന് 50 എന്നെഴുതിക്കിട്ടാത്ത
ഒന്നോ രണ്ടോ കണക്കു  പരീക്ഷകൾ .ഒരു മാർക്ക് അമ്മയ്ക്ക് വേണമെന്ന
കൊതി  .പിന്നെ കരഞ്ഞു വിളിച്ച് വാശിപിടിച്ച് ക്ലാസ് മാറ്റം .
അങ്ങനെ ഞാൻ അമ്മയുടെ കുട്ടിയായി വളരെക്കുറച്ചു ദിവസം മാത്രം.)

അമ്മ നട്ടു നനച്ച് വളർത്തിയ ചെടികൾക്ക് എന്തൊരു പച്ചപ്പ്‌ .

ആശുപത്രികിടക്കയിൽ ,വേദനയുടെ നടുവിലും ഒരു കുഞ്ഞിനെപ്പോലെ
വായ തുറന്ന് മാമുണ്ണും നേരം വേണ്ടാന്നു വാശിപിടിക്കുമ്പോഴൊക്കെ
ഞാൻ പറയുന്ന തമാശകേട്ടുള്ള ആ ചിരി

ആ ഞരക്കം എനിക്ക് മറക്കണം .
ഓർക്കാൻ ആ ചിരി മതി ആ ചിരി മാത്രം .

കലശം തിരയെടുത്തത് ഒരൊറ്റ മാത്രകൊണ്ട് .അച്ഛന്റെ വിരലുകൾക്ക്
എന്തൊരു ആവേശമായിരുന്നു , കാത്തിരുന്നു കാത്തിരുന്ന് സഹികെട്ടതു
പോലെ .ഇരുട്ട് നാളെയീ  കണ്ണുകൾക്ക് മുന്നിലേയ്ക്ക് കൂട്ടിക്കൊണ്ടുവരും
രണ്ട് മിന്നാമിനുങ്ങുകളെ , നിറയെ കാണാൻ .............

2017, ഫെബ്രുവരി 22, ബുധനാഴ്‌ച

ശേഷം

പാട്ടൊന്നു മൂളണം

കുടിൽകാക്കുന്ന ചില്ലയെ
ഈണത്തിലാട്ടിയുറക്കണം

കാവലിരിക്കാൻ
ഞാനുണ്ട് പാട്ടുണ്ടെന്ന്
വിരൽ പിടിക്കണം

പൊട്ടു തൊടാനൊരു
കിനാവിരൽത്തുമ്പ്

മുട്ടിവിളിക്കാൻ
ഓലമെടഞ്ഞൊരു വാതിൽ

നിറഞ്ഞു തൂവാൻ
മണ്ണുമെനഞ്ഞൊരു കുടം

നനഞ്ഞിരിക്കാൻ
നിവർത്തിയിട്ടൊരു പുൽപ്പായ

ചൂടു പുതയ്ക്കാൻ
അടുപ്പിലൊരണയാത്ത കനൽ

കൂടെയുറങ്ങാൻ
കരിവളയിട്ടൊരു പാട്ട്

കാറ്റേ , തട്ടിവിളിക്കല്ലേ
കടലാണുള്ളിൽ ...

2017, ഫെബ്രുവരി 4, ശനിയാഴ്‌ച

ആഘോഷങ്ങളെല്ലാം
നാളേയ്ക്കെന്ന് മാറ്റിവെച്ച്
മനസ്സുകൊണ്ടും
വാക്കുകൊണ്ടും
പ്രവൃത്തികൊണ്ടും
ഒരു വേദനയ്ക്ക് കൂട്ടിരിക്കുക

സ്വയം തൊട്ടുനോക്കുമ്പോൾ
ഉള്ളിലൊരു മനുഷ്യന്റെ തുടിപ്പ്

നീക്കിവെച്ച നിമിഷങ്ങളെ
നഷ്ടമെന്ന് കണക്കുപുസ്തകത്തിൽ
രേഖപ്പെടുത്താനുള്ള ലിപിയറിയാതെ
ആഘോഷിക്കാനുള്ളതാണോരോ നിമിഷവുമെന്ന
പുത്തൻ നീതിശാസ്ത്രത്തിൽ വിശ്വസിക്കാതെ
ഒരു പഴയ ശരീരത്തിൽ
കടംകൊണ്ട സ്നേഹത്തെയടയാളപ്പെടുത്താൻ
ഞാനെന്നയെന്നെ വീണ്ടും വീണ്ടും
മുറുകെ പുണർന്ന് ....

ഇടറിപ്പോകുന്ന വേളയിൽ
നിനക്ക്ഞാനുണ്ടെന്നൊരോർമ്മപ്പെടുത്തൽ
അതൊരുപാസനയാണ്

'നീ കരയുമ്പോൾ
എനിക്ക് ചിരിക്കാൻ കഴിയുന്നതെങ്ങനെ ?'

ആരോ ചുമലിൽ കൈവെച്ചതുപോലെ ....




2017, ജനുവരി 29, ഞായറാഴ്‌ച

മഞ്ഞിൽ നനഞ്ഞ ഒരു പൂവിന്റെ തണുപ്പ്
കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ എന്റെ ചുണ്ടുകളിൽ
അമ്മ ഒരു ശിശുവായതുപോലെ .

വിരലുകൾക്ക് തളിരിലകളുടെ മൃദുലത
എത്രപേരെ ഊട്ടിയ വിരലുകളാണിത്
എത്ര വിരലുകളിൽ അക്ഷരങ്ങളുടെ മധുരം വിളമ്പിയത്
കഠിനാദ്ധ്വാനത്തിന്റെ തഴമ്പുകൾ മാഞ്ഞുപോയിരിക്കുന്നു .

'നീ ഉറങ്ങിയോ ' എന്ന ചോദ്യം ഇന്നലെ അമ്മ ചോദിച്ചതേയില്ല .
ഉറക്കത്തിൽ  എന്തൊക്കെയോ അസ്വസ്ഥമായി പിറുപിറുത്ത്,
തൊട്ടടുത്ത് .... അച്ഛൻ പോയശേഷം ..... അപൂർവമായി
മാത്രം കിട്ടുന്ന അവസരങ്ങളിൽ അമ്മയെചേർന്നു കിടക്കുമ്പോൾ
'പഴങ്കഥ' കേട്ട് കണ്ണുനിറയ്ക്കുന്ന മാത്രയിൽ ഒരു മിന്നാമിനുങ്ങായി
വന്നുപോയിരുന്നു അച്ഛൻ .വിളിച്ചു കാണിക്കുമ്പോൾ 'ഓ അത്
എന്നും വരാറുള്ളതാണെന്നു പറഞ്ഞ് അവിടെയും എന്നെ
അമ്മ തോൽപ്പിക്കാറാണ് പതിവ് . ഇന്നലെ ഞാൻ കണ്ണ് നിറച്ചില്ല ,
അതുകൊണ്ടാവാം ആ ഒരു തരി വെട്ടം വന്നുപോയതുമില്ല .

'മാറ്റിയെടുക്കപ്പെട്ട കുട്ടിയാണോ ഞാനെന്ന പതിവു ചോദ്യം ഇന്നലെ
മനഃപൂർവം ഒഴിവാക്കിയതാണ് .ഇത്രയും ക്ഷീണിച്ച അവസ്ഥയിലും
ഒരു പൂർണ്ണവിശ്വാസത്തിന്റെ കുറവ് അമ്മ പ്രകടിപ്പിച്ചാൽ അത്
എനിക്ക് താങ്ങാനാകുമായിരുന്നില്ല .

എത്ര കരയിച്ചതാണ്. ഒരു കളിവാക്കുപോലെ പലരുമെറിഞ്ഞ് ,
എത്ര മുറിവേൽപ്പിച്ചതാണ് . തെളിവുകൊണ്ടുമാത്രം 'എന്റെ കുട്ടി '
എന്ന് സമ്മതിക്കേണ്ടിവന്നു എന്ന് അമ്മയിൽ നിന്ന് കേൾക്കേണ്ടിവന്ന
ഒരു മകൾ ...ഒരുപാടമ്മമാരെ സ്നേഹിച്ചു കൊതിതീർക്കുന്നവൾ .

ഇന്നലെ അമ്മ ഉറക്കത്തിൽ സംസാരിച്ചത് അച്ഛനോട് തന്നെയാവും .
അതുകൊണ്ടാവും ഒരു മിന്നാമിനുങ്ങിലേയ്ക്ക് പരകായം ചെയ്യാൻ
എന്റെ അച്ഛന് കഴിയാതെ പോയത് .

അമ്മയ്ക്ക് വാരിക്കൊടുത്തൂട്ടി ,ആദ്യമായൊരു പിറന്നാളാഘോഷം.
ഞാനും എന്റെ വിരലുകളും മാത്രമറിഞ്ഞ്......ഇനി മരിക്കുവോളം പിറന്നാളോർമ്മയുണ്ടുനിറയാനിതുമതിയെനിക്ക് .

ശാരീരികാസ്വാസ്ഥ്യത്തിൽനിന്ന് വിടുതൽ വാങ്ങി അമ്മ വരുന്നതും
കാത്ത്......  പൂർണ്ണ ആരോഗ്യവതിയായി വരുമ്പോൾ ഞാൻ പറയും ,
അടുത്ത ജന്മത്തിലെനിക്ക് അമ്മയുടെ മകളായി , ആദ്യത്തെ കുട്ടിയായി
ജനിക്കണം . പാടാനറിയാത്തവളെ പാട്ടുപഠിപ്പിക്കുന്നതും നോക്കി
രാഗങ്ങൾ വേർതിരിച്ചറിയാവുന്നൊരു കുട്ടിയായി ദൂരെ മാറിയിരുന്ന്
കണ്ണുനിറയ്ക്കാൻ ഇനിയൊരിക്കൽകൂടി ...വയ്യ .

അമ്മയെന്നെഴുതി ,
ഗ്രേസിയെന്ന് വായിച്ച് ,
ഓരോ തിരയിലും കാൽനനച്ച് ,
എന്റെ അമ്മയെ നിങ്ങളറിയുമോയെന്ന്
ചോദിച്ചു കരയാൻ ഒരു ജന്മം എനിക്കിനി വേണ്ട.......

2017, ജനുവരി 23, തിങ്കളാഴ്‌ച



'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'


ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിലെ വീരനായിക
ഡോ . രജനി തിരണഗാമയ്ക്ക് സമർപ്പിച്ചുകൊണ്ട്
'No more tears sister ' എന്നെഴുതിവെച്ച്
ശ്രീ .ടി .ഡി .രാമകൃഷ്ണൻ നമ്മെ കൊണ്ടുപോകുന്നു
തന്റെ 'സുഗന്ധി എന്ന  ആണ്ടാൾ ദേവനായകി'യിലേക്ക് .

കഥ തുടങ്ങുംമുൻപ് അദ്ദേഹം പറയുന്നു ,
'' തിരുവനന്തപുരത്തുനിന്നു കാസറഗോഡേക്കുള്ളതിന്റെ
പകുതി ദൂരമേ ജാഫ്‌നയിലേക്കുള്ളൂ.ഭാഷ ,സംസ്കാരം ,
വിദ്യാഭ്യാസം ആഹാരരീതി എന്നിവയിലെല്ലാം തമിഴരെക്കാൾ
നമുക്ക് അടുപ്പം ശ്രീലങ്കക്കാരോടാണ് .ഗൾഫ് എന്ന സ്വപ്നലോകം
തുറക്കുന്നതിനു മുമ്പ് മലയാളികളുടെ അഭയകേന്ദ്രമായിരുന്നു
ഈ കൊച്ചുരാജ്യം .എന്നിട്ടും മലയാളികളെ ,ശ്രീലങ്കയിൽ
കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധവും കൂട്ടക്കൊലയും
തീരെ ബാധിച്ചില്ല .കാരണം നമുക്കിടയിലൊരു കടലുണ്ട്........)

ശരിയാണ് ..........നാമിങ്ങനെയാണ്

ഈ പുസ്തകത്തെ
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ
'ഇടപെടൽ' എന്ന് വായിക്കാം

ഒരു രാജ്യത്തിന്റെ മുറിവിലേയ്ക്ക്....... ഒരു മിത്തിനെ
ആധാരമാക്കി എത്ര വിദഗ്ധമായി, ഭംഗിയായി ഒരു കഥ
രൂപപ്പെടുത്തിയിരിക്കുന്നു .
ഇതിലെ സ്ത്രീ കഥാപാത്രങ്ങൾക്കൊക്കെ കരുത്ത് .ബുദ്ധിയും
ശരീരവും കൊണ്ട് കീഴടക്കുന്നവർ .

''....മഹീന്ദന്റെ വാൾ അവളുടെ രണ്ടു മുലകളും അരിഞ്ഞുവീഴ്ത്തി .
..................രണ്ടായി മുറിച്ച വലിയ മാതളപ്പഴംപോലെ ചോരയിൽ
കുളിച്ച് ചുവന്നുതുടുത്ത അവളുടെ മുലകൾ മണ്ഡപത്തിന്റെ
നടുവിൽ കിടന്നു ..............മഹീന്ദൻ വീണ്ടും വാളുയർത്തിയപ്പോഴേക്കും
അദൃശ്യനായ ആരോ അയാളുടെ കൈ കടന്നുപിടിച്ചു ...അമാനുഷികമായ
എന്തോ ശക്തി കൈവന്ന ദേവനായകി പെട്ടെന്ന് ആകാശത്തോളം വളർന്നു .
ഒരു കാൽ സിഗിരിയയിലും മറ്റേ കാൽ ശ്രീപാദമലയിലുംവെച്ച് അവൾ
ആകാശത്തിലൂടെ നടന്നുപോയി .അവളുടെ രണ്ടു മുലകളും പ്രകാശിക്കുന്ന
ചുവന്ന നക്ഷത്രങ്ങളായി അവളോടൊപ്പം ആകാശത്തിലേക്കു പറന്നു ..."
അതേ സമയത്തുതന്നെ ചോളപ്പട സിംഹശൈലം വളയുന്നു ....
സ്ഫോടനങ്ങളുടെ പരമ്പര ....മഹീന്ദൻ ബന്ധനസ്ഥനാക്കപ്പെടുന്നു .
             
ആണ്ടാൾ ദേവനായകി യുഗങ്ങൾ തോറും നായകിമാരായി വീണ്ടും
വന്നു പോകുന്നു .

പീറ്റർ ദേവാനന്ദം തേടിനടന്ന സുഗന്ധി പ്രസിഡണ്ടിനെ വധിക്കാനായി
സാർക് സമ്മേളനവേദിയിലേക്ക് ( 2007 ) രണ്ടുകൈകളും വെട്ടിമാറ്റപ്പെട്ടവ- ളായി, വെടിമരുന്നു നിറച്ച വണ്ടി ഒറ്റയ്ക്ക് ഓടിച്ചു വരുന്നതും
പിടിക്കപ്പെടുന്നതും അവൾ കാർ നിർത്തി ഇറങ്ങുന്നതും സ്‌ഫോടനത്തിൽ
തീയാളിക്കത്തുമ്പോൾ ആകാശത്തേക്ക് പറന്നുയരുന്നതും വിസ്മയിപ്പിക്കുന്ന
കാഴ്ചകളായി നമ്മിലൂടെ കടന്നു പോകുന്നു .

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'വായിക്കുന്ന ഏതൊരു പെണ്ണും
ഒരു തവണയെങ്കിലും സ്വയം ദേവനായകിയെന്നു പ്രഖ്യാപിക്കാൻ
കൊതിക്കും .അടുത്ത ജന്മത്തിൽ ദേവനായകിയാകാൻ ആഗ്രഹിക്കും .
ബുദ്ധിയും സൗന്ദര്യവും ജ്ഞാനവും കൊണ്ട് അവളാകാൻ,അവളായി
ജയിക്കാൻ .

പുസ്തകം മടക്കിവെയ്ക്കും മുമ്പ്
ഞാൻ ഒരിക്കൽക്കൂടി വായിക്കുന്നു

 ''കനവ് തുലൈന്തവൾ നാൻ
 കവിതൈ മറന്തവൾ നാൻ
 കാതൽ കരിന്തവൾ നാൻ
 കർപ്പ് മുറിന്തവൾ നാൻ ''

.

2017, ജനുവരി 19, വ്യാഴാഴ്‌ച

കാലസൂത്രം


വഴി ചോദിക്കാൻ
ഒരു ചൂണ്ടുവിരൽ
തിരയേണ്ടതില്ല.

എതിരെ
ഒരൊച്ചയ്ക്ക്
കാതോർക്കേണ്ടതുമില്ല.

കൊലചെയ്യപ്പെട്ട
പുഴയുടെ കണ്ണീർ
അകാലത്തിൽ മരിച്ച
ഇലകളായ്
പൊഴിക്കുന്നുണ്ട്
ചില്ലകൾ.

തെളിയാൻ  
ഒരു വിളക്കും 
പടികടന്നെത്താതെ,

നനയാൻ 
ഒരു വാനവും
മഴവില്ലു വരയ്ക്കാതെ,

ചുട്ടുപൊള്ളിക്കുമിടം.

കിളിപ്പാട്ടിനു താളമിടാതെ
ഒരു ചില്ലയും
തളിർക്കില്ലെന്ന്,

കാറ്റിഴഞ്ഞു പോയ
വഴിയിലൊരു ചൂണ്ടുപലക.

വക്കുടഞ്ഞ പാത്രത്തിൽ
കവിതയെന്ന വറ്റു കാണാതെ,

കൂട്ടംതെറ്റി പിരിഞ്ഞുപോകുന്നു
പൊരുളഴിഞ്ഞ വാക്കുകൾ.


2017, ജനുവരി 4, ബുധനാഴ്‌ച

അഹത


വാതിൽപ്പടിവരെ 
മുടങ്ങാതെ വന്നുപോയിരുന്നു

പറന്നുപോയ കിളിയെ,കാറ്റിനെ
'ഇത്തിരിനേരമെന്ന് തിരികെ വിളിച്ച്
കിന്നാരം പറഞ്ഞിരിക്കുന്നത്
അവരെ വയറുനിറയെ
അരിമണികളും പിച്ചകമണവുമൂട്ടുന്നത്
മഴയില്ലാമാനം നോക്കി കറുക്കുന്നത്
പുകയൂതിയൂതി
വേവുപാകം നോക്കി
വിയർപ്പാറ്റി നിന്ന്
അടുപ്പിന് കഞ്ഞിവിളമ്പിക്കൊടുക്കുന്നത്
ഒരിലപ്പച്ചകൊണ്ട് കാട് വരയ്ക്കുന്നത്
ഇന്നലെയും കണ്ടിരുന്നു

ചുവരൊരു ചിത്രം തൂക്കിയത്
ആണികൾ ഹൃദയഭിത്തി തുളച്ചത്
നിലയ്ക്കാത്തൊഴുകിയ രക്തത്തിൽ
എങ്ങോട്ടെന്നില്ലാതെയൊഴുകിപ്പോയത് 
ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞത്
ഇക്കണ്ട ദിനങ്ങളെയാകെ കരയിച്ചത്

നിന്നെ മുട്ടിവിളിക്കാൻ നിൽക്കാതെ
വാക്കിനു മുമ്പേ നടന്നതാണ്

വട്ടമൊന്നു മിനുക്കി
നിവർന്നു നോക്കുന്നേരം  
അവനിരിക്കുന്ന കണ്ണും 
അവനുമ്മവെച്ച്  ചുവന്ന കവിളും
വിരലോടിച്ചു കറുപ്പിച്ച തലമുടിയിഴകളും
നന്നായി തെളിഞ്ഞു കാണുന്നുണ്ട്
വാൽക്കണ്ണാടി അടച്ചുവെയ്ക്കെ
ആരോ പറയുന്നതുപോലെ
നിന്റെയീ ചൂണ്ടുവിരലിനറ്റത്തിരുന്നാണ്
ഭൂമി സൂര്യനെ പകലന്തിയോളം വരയ്ക്കുന്നത് '..!

2017, ജനുവരി 2, തിങ്കളാഴ്‌ച

നിലാചിത്രക

പട്ടം പറത്തുന്ന
പെൺകുട്ടീ ,

പൂക്കാത്ത മരത്തിന്
നീയാ പറക്കൽ
ചിരിയായ് കൊടുക്കുക

വരൂ
ഒരു ചില്ല താഴ്ത്തി
നമുക്ക് കാടുണ്ടാക്കിക്കളിക്കാം

മണ്ണ് ശ്വസിക്കുമിടങ്ങളിൽ
കണ്ണ് തെളിയിച്ച്
പതിയേ നടക്കാം

കൊഴിയുന്ന ഇലകളെ
ചൊരിയുന്ന മഴയെന്നു തൊട്ട്
കാടെന്നു നനയാം

ചിന്നംവിളിക്കുന്നൊരൊറ്റയാനെ 
മാനായ്  മെരുക്കി 
കാട്ടുവഴി തെളിക്കാം

പേരിനായുഴറുന്നവരെ
നാമെന്നേയറിയുന്നവരെന്ന്
പേരുചൊല്ലി വിളിക്കാം

ചില്ലമേലാടുന്ന കാറ്റിനെ
സംഗീതമെന്നുഴിഞ്ഞ്
മുറിയാതഴിച്ച്  കേൾക്കാം

കൈകാൽ കുടഞ്ഞ്
കാട്ടാറിളക്കുന്ന കുഞ്ഞിനെ
നിലാവേ'യെന്ന്‌ വാരിയെടുക്കാം 

മൂളുന്ന മൂങ്ങയോട്‌
മരപ്പൊത്ത് കാക്കുന്ന
ഒരു തരിവെട്ടം കടം വാങ്ങാം

ചൂട്ട്  കത്തിച്ചു പിടിക്ക്
കാറ്റിന്റെ ഒക്കത്തേറി
കിഴക്കു നോക്കി പറക്കാം

നോക്ക്
പട്ടമിരുന്ന ചില്ല നിറയെ
ആരോ പൂമൊട്ടുകൾ വരച്ചിരിക്കുന്നു ..!



2017, ജനുവരി 1, ഞായറാഴ്‌ച




പെണ്ണേ ,
മുടി വാരിക്കെട്ട്
പുഴയഴിച്ചുവെയ്ക്ക്

മഞ്ഞിൽ കുളിച്ച്
കിളിയായ് പാടി
പൂവായ് ചിരിക്ക്

തൊട്ടുതരട്ടെ
കണ്ണുതട്ടാതൊരു
കറുത്ത പൊട്ട്

ഇനി അവനോട്
ചേർന്നു നിൽക്ക്
ഞാനൊന്ന് വരയ്ക്കട്ടെ .