2017, മേയ് 20, ശനിയാഴ്‌ച

ഇരുട്ടുമുറിച്ച് പാട്ടുതുന്നുന്നവൾ


രാഗങ്ങൾ
നിരത്തിവെച്ച്
ഒന്നൊന്നായ് കോർത്ത് 
ആരെയോ കാത്തിരിക്കുന്ന 
പെൺകുട്ടിയുടെ
തെരുവിലേയ്ക്കായിരുന്നു
ഇന്നലെയൊരു രാപ്പാടി
പാലം പണിഞ്ഞു തന്നത്.

ഉടലാകെ പാട്ടുപുതച്ച്
മഴ പോലൊരുവൾ.

ഏതേതെന്ന്
തിരഞ്ഞു തിരഞ്ഞ്
ഉന്മാദിയായൊരു കാറ്റായ്
ഞാനും.

നീട്ടിപ്പിടിക്കുകയാണവൾ
മുന്നിലേയ്ക്ക്,
തോഡി
സാവേരി
ഭൈരവി
ഹിന്ദോളം
മോഹനം
കല്യാണി
ദേവമനോഹരി
ഹംസധ്വനി
ആരഭി
മഞ്ജരി
കാംബോജി
പൂർണചന്ദ്രിക...

ശ്രുതിഭംഗം വരുത്താതെ
കെട്ടുകളഴിച്ചെടുത്ത്
നിരത്തിവെച്ച് 
അതിലോരോന്നിന്റെയും
പേരും പെരുമയും പറഞ്ഞ്
വിലപേശുകയാണവൾ.

മധ്യമാവതി തൊട്ട്
നെറുകയിൽ വെച്ച്
ഉരുക്കഴിച്ചൊരു പ്രാർഥന.

ഞാൻ പാടാൻ തുടങ്ങുന്നു
വാനം മഴവില്ല് വരയ്ക്കുന്നതിന്റെ,
ഒരു പുൽക്കൊടിത്തുമ്പ്‌
മഞ്ഞുകണത്തെ ചേർത്തുപിടിക്കുന്നതിന്റെ,
വെളിച്ചം പൂമൊട്ടിനെ ചുംബിക്കുന്നതിന്റെ,
ഒരു കിളിക്കുഞ്ഞ് ആകാശം കാണുന്നതിന്റെ,
ഒരില ഞെട്ടറ്റു വീഴുന്നതിന്റെ,
ഒരു പുഴ ഒഴുകാൻ വെമ്പുന്നതിന്റെ,
അപൂർവ്വരാഗങ്ങൾ.

വെളിച്ചമിറങ്ങി വരുന്ന തെരുവിന്
അവൾ എന്റെ പേര് കൊത്തിവെയ്ക്കുന്നു.

2017, മേയ് 11, വ്യാഴാഴ്‌ച

തിരനോട്ടം


മണ്ണു പറന്നുപോയ 
വഴിയോരത്ത്
തലയിൽ പൊത്തിപ്പിടിച്ച
വിരലുകൾ പോലെ
പഴയൊരു വീടിന്റെ
ശേഷിപ്പ്.
അരികത്തായ്
വറ്റിപ്പോയ കുളക്കടവിൽ
അർമാദിച്ചു കുളിച്ച
പകലുകളുടെ
തേഞ്ഞുപോയ കൂവൽ.
തുറന്നുവെയ്ക്കാത്ത
ജനാല പാളിനോക്കി
പേരു വിളിക്കാൻ
ഓർമ്മതിരഞ്ഞ്
ചിറകുചിക്കി മിനുക്കുന്ന
ചെറുവാലൻ കിളി.
അടുത്ത വരവിന്
നിറഞ്ഞൊരു പാടവും കൊത്തി
വരണമെന്ന്
തിരികെ പറക്കുന്ന
ദേശാടനക്കൂട്ടം.
ചിണുങ്ങിക്കരഞ്ഞുകൊണ്ട്
ഉറങ്ങാൻ പോകുന്ന
കുഞ്ഞിനെപ്പോലെ
ആകാശക്കൺകോണിൽ
മഷിയെഴുതാത്ത മേഘം.

ഇനിയെന്തു-
ണ്ടെടുത്തുപോകാനെന്ന് 
തിരിഞ്ഞുനോക്കി,
ഭാണ്ഡം മുറുക്കിയെടുത്ത് 
ആകാശത്തിന്
തുളകളിട്ടു മടങ്ങുന്നു 
കൂർത്ത നഖമുനകൾ.

2017, മേയ് 6, ശനിയാഴ്‌ച

ഒളിവിടം

നീയിപ്പോൾ
ആകാശത്തിന്റെ മൂലയിൽ
ഒരു തൈ നട്ടിട്ടുണ്ടാവും

കാത്തുനിന്നു മടുത്ത്
ഒരു കുമ്പിൾ വെള്ളം
ചുവട്ടിലൊഴുക്കിയിട്ടുണ്ടാവും

പുടവ ചുറ്റണം
പൂവ് ചൂടണം
പൊട്ടും കുത്തി
കണ്ണാടിയും നോക്കി
പുഴയോട്
ഒരു കുടം മഷി
കടം വാങ്ങണം

തുളുമ്പാതെ
ഒക്കത്തുവെച്ച്
പടവെണ്ണി
ചുവടു കാത്ത്
നിന്നിലെത്തണം

നിന്റെ
ഉടലാകെ
കുത്തിവരയ്ക്കണം
ഒരു വികൃതിക്കുട്ടിയുടെ
ക്യാൻവാസിലെന്ന പോലെ.

എങ്ങനെയൊരുക്കിയാൽ
നിന്നിലെന്നെ നിറയ്ക്കാമെന്ന്
ഒരു വരയിൽ വായിക്കണം

ഒരു മൊട്ടൊരുമൊട്ടെന്നു തളിർത്ത്
കറുപ്പ് പൂത്തൊരുടലായി
ഇതളടർന്നടർന്ന്
നമുക്കൊന്നായ് പൊഴിയണം .