2017, ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഇരുൾപ്പച്ച

ചേമന്തി
വാക
കടമ്പ്
താമര
മുല്ല
പാച്ചോറ്റി
ഒന്നൊന്നായെണ്ണി
മുറതെറ്റാതെ
മുടിയിൽച്ചൂടി
പൂവെന്ന്
നിറമെന്ന്
മണമെന്നു പേരിട്ട്
മടങ്ങിപ്പോകുന്ന
ഋതുക്കളേ,

വസന്തമെന്ന്
വിരൽമടക്കി
ശിശിരമെന്ന്
മുറതെറ്റാതെ
വിരൽനിവർത്തി
നോമ്പുനോറ്റിരിക്കുന്ന
കണ്ണുകളിൽ
ഏതു പൂവിന്റെ
സുഗന്ധമാണ്
നിങ്ങൾ
നുള്ളിവെയ്ക്കുക . 

2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

വായനയിൽ
ഇടംകിട്ടാതെ
തുളുമ്പിപ്പോയ
വാക്കിന്റെ
മുന്താണി പിടിച്ച്
കണ്ണീരൊപ്പുകയാണ്
ഭൂമുഖത്തു നിന്ന്
കാണാതായ
മുഖം

കിതപ്പാറ്റി
ഓടിവന്ന കാറ്റ്
കൊഴിച്ചിട്ടുപോയതാണ്
വെയിൽപ്പൂക്കൾ
ഉയിരാകെ

പറക്കാനോ
കൊഴിഞ്ഞുവീഴാനോ
വിരലെടുക്കാതെ
ചുറ്റിവരിയുന്നു
കൂരിരുൾചുഴി
ഉടലാകെ

നിന്നെക്കുറിച്ചുമാത്രം
പാടുകയാണ്
നീ ചുംബിച്ച് പൂവിതളാക്കിയ
എന്റെയീ ചുണ്ടുകൾ .

അമ്മയോളം(ണം)

സ്നേഹിച്ചു കൊതിതീർന്നിട്ടില്ലെന്ന് ഒരു മകൾ
അമ്മയെക്കുറിച്ചു പറഞ്ഞു കരയുന്നു .ഫോണിന്റെ
അങ്ങേത്തലയ്ക്കലിരുന്ന് അവളും ഇങ്ങു ദൂരെയിരുന്നു
ഞാനും ഒന്നായിത്തീരുന്നു .

എത്ര സ്വർഗ്ഗീയമാണ് ഒരാലിംഗനമെന്നെയറിയിച്ച അമ്മ.
പ്രീഡിഗ്രി കാലത്തെ ഹോസ്റ്റൽ ജീവിതം സമ്മാനിച്ച അമ്മ .
നീണ്ട വർഷങ്ങൾക്കിപ്പുറവും ആ മനസ്സിൽ ഞാനേറ്റവും
പ്രിയപ്പെട്ടവളായിരുന്നുവെന്ന അറിവ് , ജന്മസുകൃതം .

കാര്യമറിഞ്ഞു കരയാൻ പഠിച്ച നാൾ മുതൽ ദൂരെ
മാറിനിന്നെന്നെയെന്നും കൊതിപ്പിച്ചിരുന്നു കടലിന്റെ
മകളായൊരമ്മ. എട്ടാമതും ആൺകുഞ്ഞെന്നറിഞ്ഞ്
ഒരു മകളെ വല്ലാതെ കൊതിച്ചതാണത്രെ .അന്നെന്റെ
പിഞ്ചുശരീരം ആ നെഞ്ചോട് ചേർന്നുകിടന്നിട്ടുണ്ടാവും
ഒരു നിമിഷമെങ്കിലും .പിടിക്കപ്പെട്ടപ്പോൾ വല്ലാതെ
കീറിമുറിഞ്ഞിട്ടുണ്ടാവും ആ നെഞ്ചകം.ഗ്രേസി എന്ന
പേര് ഒരു മന്ത്രം പോലെ ഞാനുരുവിട്ടുകൊണ്ടേയിരിക്കുന്നു
എന്ന്ഒരിക്കൽപ്പോലും അറിഞ്ഞിട്ടുണ്ടാവില്ല ആ അമ്മയും
തിര, അടിച്ചുകയറി നനച്ചിറങ്ങിപ്പോകുന്ന ആ വീടകവും .

പ്രസവിച്ച കുട്ടി തന്റേതല്ലെന്ന അമ്മയുടെ നേരിയ 
സംശയം ,അത് വീണ്ടും വീണ്ടും അമ്മയിലൂടെയിറങ്ങി 
പല നാവുകളിലൂടെയാണെന്നിലെത്തുക .ആ വേദനയെ 
എന്തിനോടാണു ഞാനുപമിക്കുക. മൂന്നാമതായോ അതോ
എട്ടാമതായോ ഞാനെന്ന ചോദ്യം ഉള്ളിൽക്കിടന്ന്
ദഹിക്കാതെ തികട്ടിവരും .
അതിന് വല്ലാത്തൊരു രസമാണ്. ചവർപ്പിന്റെ,
കയ്പ്പിന്റെ ,എരിവിന്റെ .

സരസ്വതിയെന്ന വളർത്തമ്മ
ശങ്കരിയെന്ന അയലത്തമ്മ
കൂട്ടുകാരികളുടെ അമ്മമാർ
കൂടു വിട്ട് പറന്നുചെന്നിരുന്നിരുന്ന ചില്ലകളിലെല്ലാം
തിരഞ്ഞത് അമ്മക്കിളിയെ .ഒരിക്കൽപ്പോലും നിരാശ
എന്തെന്നറിഞ്ഞിട്ടില്ല .'ഈ ചിരി കേൾക്കാൻ വിളിച്ചതാണ് '
എന്നൊരു സ്നേഹം തഴുകുമ്പോൾ കണ്ണൊരു കടലാകും .
തിരയെടുക്കരുതേ എന്റെ അമ്മയുടെ വീടെന്നു പ്രാർത്ഥിക്കും .

ഇന്നൊരു ജനാല  തുറന്നിട്ടാൽ കാണാനാവുന്ന ദൂരത്തിൽ
പൊന്നമ്മയെന്ന സ്നേഹം .

അമ്മമാർക്കെല്ലാം എന്തൊരു സുഗന്ധമാണ്.
മഞ്ഞളിന്റെ  , പിച്ചകപ്പൂവിന്റെ ,വെളിച്ചെണ്ണയിൽ
വറുത്തുകോരുന്ന കൊതിയൂറുന്ന പലഹാരങ്ങളുടെ
അങ്ങനെയങ്ങനെ നൂറുകൂട്ടം .

ഒരു പോറലുമേൽക്കാതെ , മങ്ങാതെ ഭദ്രമായി പൊതിഞ്ഞു
വെച്ചിട്ടുണ്ട് ഞാനെന്റെ അമ്മയോർമ്മകളെ .കൂട്ടിനായ്
കൊണ്ടുപോകണം അവസാനയാത്രയിൽ .

( അത്തപ്പൂക്കളമൊരുക്കാൻ  അമ്മയെ കാണാതെ ആദ്യമായ്
ഒരു മുറ്റം അലസമായ് നോക്കിക്കിടപ്പാണ്.ഉറങ്ങാതെ കിടന്ന്
നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഒടുവിൽ,ഞാൻ മൂന്നാമത്തെയോ
അതോ എട്ടാമത്തെയോയെന്ന് ചോദിച്ചു കരയാൻ അമ്മയില്ലിന്ന്.
സ്നേഹമായിരുന്നു നിറവായിരുന്നു ,കൊതിതീർന്നിട്ടില്ലെനിക്കും.)



2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച

പൂത്തിറങ്ങുന്ന 
ആകാശത്തോപ്പിന്റെ
അടിവാരത്ത് 
നമ്മളിന്നും 
ആദ്യമായ് 
കാണുന്നവരെപ്പോലെ  

ഇപ്പോൾ നമുക്കിടയിൽ 
കാറ്റിന്റെ നേർത്ത 
മൂളൽ മാത്രം 

മലർക്കെ തുറന്നിട്ട 
വിരിയിടാത്ത 
ജാലകപ്പടിയിൽ 
ഞാനും 
കടുംപച്ച വിരിക്കപ്പുറം 
നീയും

ചുരമിറങ്ങിവന്ന്
മുറ്റത്ത് തണൽവിരിച്ച്
ആദ്യമായ് കാപെററ
അത്തിമരമുറങ്ങിക്കഴിഞ്ഞു
തൊട്ടടുത്ത്
നിറഞ്ഞുനിന്നു ചിരിച്ച
ആററുവഞ്ഞിപ്പൂക്കൾക്കിപ്പോൾ
ഒരേ നിറമുള്ള കുപ്പായം

നമ്മളെയൊന്നായ്
ചേർത്തുപിടിക്കാൻ
ഒരു വരയെടുത്തു വിരിച്ച് 
വെയിൽ കുടഞ്ഞിട്ട്
നിറക്കൂട്ടൊരുക്കുകയാവും
ദൂരെയൊരു ചിത്രകൻ

കിനാവിന്
വിരിവെയ്ക്കാൻ
നീയൊരു താളമെടുക്ക്
നിലാച്ചേല ഞൊറിയിട്ടുടുക്കാൻ 
ഞാനൊരു രാഗമൊരുക്കട്ടെ . 
ഭ്രാന്തിയെന്ന വിളിപ്പേരില്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീയുടെ പൊള്ളുന്ന ഓര്‍മ്മ. ഗീത രവിശങ്കര്‍ എഴുതുന്നു

https://goo.gl/wnBBT9
പല രാത്രികളിലും ഞാന്‍ സ്വപ്നം കണ്ടു. വീടിനു മുന്നിലെ മൂടിയ വലിയ കിണറുകളില്‍നിന്ന് ആളുകള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നതും മൈതാനത്തിനടിയിലെ ഭീമാകാരമായ തുരങ്കത്തിലൂടെ ആയുധങ്ങളുമായി സൈനികര്‍ പാഞ്ഞടുക്കുന്നതും കുതിരകളുടെ കുളമ്പടി ശബ്ദവും ഒക്കെ. ഉണര്‍ന്നു കിടക്കുമ്പോള്‍ അതേ ശബ്ദങ്ങള്‍ കാതില്‍ അലയടിക്കുന്നതായി തോന്നും. അമ്മിണിയെക്കാണാന്‍ അന്നേരം വല്ലാതെ ആഗ്രഹിക്കും.........

നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.

https://goo.gl/wnBBT9

2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

കാറ്റേന്നിളകി
മഴയേന്നൊലിച്ച്
മലമേലെന്റെ പുര

ഓർമ്മ തെറുത്ത്
തിരി തെളിയിക്കാൻ
വള്ളിച്ചെടിത്തുഞ്ചത്തെ
പൂപോലൊരു
തൂക്കുവിളക്ക്

വേലിയില്ലാമുറ്റം
നിറയെ കായ്ച്ച്
കിളിയിരിക്കും ചില്ലകൾ

അകം ചുവരാകെ
വരച്ചുവെച്ചിട്ടുണ്ട്
പല പല പ്രായത്തിലുള്ള
മഴയുടെ ചിത്രങ്ങൾ

കടലിന്റെ വിരിയിട്ട
മേശപ്പുറത്ത്
കരകവിഞ്ഞൊഴുകാൻ
നിവർത്തിവെച്ച
പുഴയെന്ന പുസ്തകം

നിലാവായ് പൂത്തിറങ്ങി
ഉടൽ കുടഞ്ഞിടുന്ന
കാട്ടിലഞ്ഞി

ഇരുട്ടിനു പായവിരിക്കാൻ
ചൂട്ടു കത്തിച്ചു പിടിച്ച്
വട്ടമിട്ടു പറക്കുന്ന
മിന്നാമിനുങ്ങുകൾ

കാറ്റിന്റെ വിരൽപിടിച്ച്
പാട്ടിന്റെ വരിശകൾ

നിശയേ ,
കണ്ണുപൊത്തിക്കളിച്ച്‌
അറിയാതുറങ്ങിയപ്പോയ
നീയാണോ
എന്റെ മൺകൂരയുടെ
മഞ്ഞുപെയ്‌തൊലിക്കുന്ന
പൂമുഖപ്പലകയിൽ
'കിനാവെന്നെഴുതിവെച്ചത് .