മുറിവടക്ക(യ്ക്ക)ൽ
ഇടവഴിനേരം
കിതയ്ക്കുന്നുണ്ട്
നടന്നു നടന്ന്.
പുഴ കാത്തുകിടക്കുന്നുണ്ട്
നിറഞ്ഞു നിറഞ്ഞ്.
വൈകിയെന്നൊരു കാറ്റ്
പറന്നുപോകുന്നുണ്ട്
ആരോടെന്നില്ലാതെ
പറഞ്ഞു പറഞ്ഞ്.
നീട്ടിപ്പിടിച്ച കാലുകളിൽ
തണുത്ത വെള്ളമങ്ങനെ
താളമിടുന്നുണ്ട്
മെല്ലെ മെല്ലെ.
തൊട്ടാവാടി കോറിയിട്ട മുറിവ്
ഞാൻ ഞാനെന്ന്
ഉമ്മകൊണ്ട് മൂടുന്നു പരൽമീനുകൾ.
തെളിഞ്ഞു തെളിഞ്ഞ്
ആട്ടം തുടങ്ങുന്നു നിഴലുകൾ.
രാവ് രാവെന്ന്
കൂട്ടംതെറ്റാതെ കിളികൾ.
ഈറൻ മാറട്ടെ.....
കനലണയാത്ത മണ്ണടുപ്പ്
ചൂട് ചൂടെന്ന്
നെഞ്ചത്തൊരുക്കിവെച്ചിരിക്കുന്നു
പാൽക്കഞ്ഞി.
നെറയെ നെറയെയെന്ന്
കിണ്ണമറിയാതെ വിളമ്പിക്കൊടുക്കണം.
ചൂട്ടുകറ്റ കുത്തിയണച്ച്
വേഗം വേഗമെന്ന്
തടുക്ക് നിവർത്തിയിട്ടിരിപ്പാണ്
കറുത്ത രാവ്.