2026 മേയ് 29, വെള്ളിയാഴ്‌ച

അന്നെന്റെ 
വിരൽ തലോടി 
നീ പറഞ്ഞതൊന്നും 
കൊഴിഞ്ഞിട്ടില്ലിതുവരെ. 
ഇളംതൂവൽപോലെ 
തളിരിലപോലെ 
കുളിരിളംമഞ്ഞുപോലെ....
പിച്ചകം അരളി തുമ്പ 
ചെമ്പകം
കാട്ടുപൂക്കൾ
ഋതുക്കളോരോന്നിലുണർന്നും 
പിന്നെയടർന്നുമങ്ങനെ....
മഴയാർക്കുന്നെന്ന്
കാറ്റലയ്ക്കുന്നെന്ന് 
വെയിൽവേവുന്നെന്ന് 
കിളികൾ ചിലച്ചതും......

ഒരൊറ്റ വെട്ടുകൊണ്ടെന്റെ
വിരലിനെ 
ചോരയിൽ പുതപ്പിച്ചവനേ 
ദൈവമായതുകൊണ്ടുമാത്രം 
നിനക്കു മാപ്പ്. 

2026 ഫെബ്രുവരി 15, ഞായറാഴ്‌ച

വിതയ്ക്കാനില്ലൊരു വാക്കും 
മെതിക്കാനില്ലൊരു പദവും
നീ'യൊഴിഞ്ഞ കൊടുംനോവിൽ
ഉരുൾപൊട്ടിയതാണെന്റെ നെഞ്ചകം.

2026 ജനുവരി 30, വെള്ളിയാഴ്‌ച

ഹാ.........
കനത്ത പെയ്ത്ത് 
കാറ്റെടുത്തു മടങ്ങിയ
പണിതീരാത്ത
തൂവൽമിനുപ്പുള്ള കൂട് 
കനമുള്ള നോവിന്റെ
പിന്നാമ്പുറത്ത്
അലർച്ചയടങ്ങുന്നതിന്റെ
തിരയിളക്കം
തളർന്നുറങ്ങുന്ന 
നനഞ്ഞ നെഞ്ചിൽ 
പറ്റിപ്പിടിച്ച തിരുശേഷിപ്പുകൾ 
ദൂരെയുണരുകയായി
നേർത്ത ചിരി 
ഉയരുന്നു സ്വരജതികൾ 
ഹാ..........
തോർന്നിട്ടും തോരുന്നില്ല 
മനപ്പെയ്ത്ത്.