2026 സെപ്റ്റംബർ 14, തിങ്കളാഴ്‌ച



തെരുവിലെ തിരക്കിൽ 
എന്തിനെയോ തിരഞ്ഞുനടക്കുന്നു 
കൂനും മുടന്തുമുള്ളൊരു കവിത 
ഏന്തിനടക്കുന്നതിനിടയിൽ 
കുഴഞ്ഞുവീഴുന്നുണ്ട് 
പണിപ്പെട്ടെഴുന്നേൽക്കുന്നുണ്ട്
മുഷിഞ്ഞ വേഷം കണ്ടിട്ടാവാം 
തിരക്ക്, മുതുകുവെട്ടിച്ച്
മുഖംതിരിച്ച്
മൂക്കുപൊത്തി
ആഞ്ഞു നടക്കുന്നു
കൂനും മുടന്തും മറച്ചുപിടിക്കാൻ 
തെരുവിനെ കാണാമറയത്തു വിട്ട്
ഭാരമെടുത്ത് തളർന്ന മൃഗത്തെപ്പോലെ
കവിത വേഗമളക്കുന്നു
ആളിറങ്ങിയിട്ടേറെ നാളായ
കുളം നിറയെ
പായൽ വിളഞ്ഞിരിക്കുന്നു
ഒരുപമപോലും കരയിലേക്ക്
പൊന്തിവന്നിട്ടില്ല
പാടത്തെ ഒരുമണി നെല്ലുമുതിർത്തില്ല
ഇതാ നിനക്കെന്നൊരു വാക്ക് 
നടത്തം,തണുത്ത തിണ്ണയിൽ 
കാൽ കുടഞ്ഞിരിപ്പായി
കുടിക്കാനിത്തിരി വെള്ളം
മധുരമുള്ള കിണർവെള്ളത്തിലാരോ 
കായം കലക്കിയതുപോലെ 
തളർന്നിരിക്കുന്നു 
കൂനും മുടന്തുമെടുത്ത് 
പത്തായത്തിനു മുകളിൽവെച്ചു 
കരണ്ടുതിന്നട്ടെ, 
ഒട്ടും ബാക്കിവെക്കാതെ 
പനയോലപ്പായ കുടഞ്ഞിട്ടു 
ഭ്രാന്തമായ് പൂത്ത ചെണ്ടുമല്ലിയുടെ 
പൂവിതളുകൾ കനത്തിൽ വിതറിയിട്ട്
തലയ്ക്കലിരിക്കുന്ന 
കരി കയറിയ മണ്ണെണ്ണവിളക്കിന്റെ
തിരിതാഴ്ത്തി
ഉറക്കത്തെ തപ്പിയെടുത്ത്
ചുണ്ടോട് ചേർത്ത്
മൃദുവിലും മൃദുവായ് പറയുകയാണ്
'ഏഴരവെളുപ്പിന്
കൂനില്ലാത്ത മുടന്തില്ലാത്തൊരു കവിത
എഴുന്നള്ളുമായിരിക്കും.



2026 സെപ്റ്റംബർ 6, ഞായറാഴ്‌ച

ആരോ....

പെറുക്കിത്തന്നതെന്റെ 
പിച്ചകം മുറ്റത്തൂർന്ന 
നനുത്ത വെളിച്ചത്തിൻ
പുത്തനാം നിലാച്ചീന്ത്.

ഒരുക്കിത്തുടങ്ങി ഞാൻ
ചേലായ് ഗോവണിയൊന്ന്
എത്തണമെനിക്കെന്റെ 
കിനാവിൻ മേടയ്ക്കുള്ളിൽ.

വരുന്നുണ്ടാരോ മേയ്ക്കും 
കുറുമ്പിൻ നിഴൽപറ്റം
മുറിഞ്ഞെൻ വിരലുകൾ 
ചിതറിയടുക്കുകൾ.

പിച്ചകത്തലപ്പിലൂടെത്തി 
നോക്കവേ കണ്ടു
ചോര ചിന്തിയ കണ്ണീർ 
തുടയ്ക്കും താരകപ്പൂവ്.







2026 സെപ്റ്റംബർ 2, ബുധനാഴ്‌ച

മീനിന്റെ മണമായിരുന്നു 
എന്റെ പെണ്ണുങ്ങളിലൊരുത്തിക്ക് 
എന്റെ അടുപ്പിലെ തിളച്ച എണ്ണയിൽ 
അവളുടെ കടൽ പാകപ്പെടുമ്പോൾ 
 പാതിവഴിയിലെവിടെയോ
 കുഞ്ഞുങ്ങളെയോർത്ത്
അവൾ തിടുക്കപ്പെടും
മൂത്തവൾ നോക്കിക്കൊള്ളുമെന്ന്
നെടുവീർപ്പിടും.

നേരമൊന്നു വെളുത്താൽ
അവൾ നീട്ടിവിളിക്കുന്ന പേരുകൾക്കായി 
ഞാനുമെന്റെ അടുക്കളയും 
കാത്തിരിക്കും
അക്കാ അക്കാളേ പെണ്ണേ കീതേ
എടിയേ മോളേ മുത്തേ......
ആദ്യവിളിയിൽതന്നെ ഞങ്ങൾ 
വാതിൽപ്പാളി മറഞ്ഞു നിൽക്കും
മൊത്തമിങ്ങ് പോരട്ടെ
കേൾക്കുക അതൊരു സുഖമാണ്
അനിർവചനീയമായ ആനന്ദമാണ്.
തലയിൽനിന്ന് ഇറക്കിവെയ്ക്കുന്ന
വലിയ ചരുവത്തിലിരുന്ന് അവളുടെ
കടൽ പിടയ്ക്കും
കഷണങ്ങളായി എന്റെ മീൻചട്ടിയിലേക്കും.

വല്ലപ്പോഴും മാത്രമാണ് കാണുന്നതെങ്കിലും 
രണ്ടുദേശങ്ങളിലിരുന്ന് ഞങ്ങളെന്നും
കണ്ടിരുന്നു
അവളും അവളുടെ കടൽക്കാറ്റേറ്റ്
ഉപ്പ് മണക്കുന്ന വീടും
ഞാൻ കാണാതെ കാണും
ഒറ്റയ്ക്ക് അഞ്ചുജീവനുകളെ പോറ്റുന്ന
ആ പെണ്ണൊരുത്തി
പൊന്നുപോലെയവളെ നോക്കിയ 
കണവനെക്കുറിച്ച് പറയുന്ന
നേരത്തുമാത്രം കരഞ്ഞിരുന്നു
വീറോടെ വാശിയോടെ 
വിധിക്കെതിരെ ആഞ്ഞു തുഴഞ്ഞവൾ
എനിക്ക് നമിക്കാൻ തോന്നിയ
പെണ്ണുങ്ങളിലൊരുത്തി.

ഒടുവിൽ...........
എന്നോടൊന്നും പറയാതെയാണ്
അവൾ പോയത്
ഞാനന്ന് മരുന്നുകളുടെ 
 മനംപുരട്ടുന്ന ലോകത്തായിരുന്നു.

ഇത്തവണ ഞാനൊരുക്കിയ
ഓണസദ്യക്ക് അടുത്തുവന്നിരുന്ന്
ഓരോ കറികളും രുചിച്ച് 
അവൾ മടങ്ങിപ്പോയി
നീയെന്തിനാണെന്നെയിങ്ങനെ  
കരയിക്കുന്നതെന്ന് ഞാൻ ചോദിച്ചില്ല
അവളിനി വരാതിരുന്നാലോ
ഓർമ്മകളിലെപ്പോഴും  
അലയടിക്കുന്ന സ്നേഹക്കടൽ
എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളിലൊരുത്തി
മെറ്റിൽഡയെന്ന എന്റെ മെറ്റി. 




2026 ജൂലൈ 1, ബുധനാഴ്‌ച

കുഞ്ഞുണ്ണിചരിതം

തണുത്ത തിണ്ണയിലും 
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
താടിപ്പുറത്തിരുന്ന് 
വല്ലാതങ്ങ് വിയർത്തു.
വയറ്റീന്നൊരു കാളൽ മൂക്കുവിട്ട്
 പുറത്തേക്കും.
മഴ വന്നാലോ?
അങ്ങേപറമ്പിലെ ഓലമേഞ്ഞ 
പുരപ്പുറത്തിരുന്ന് 
തമ്മിൽതല്ലി രസിക്കുന്നു കാറ്റിൻകൂട്ടം.
മഴ വന്നാലോ? 
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
ഒരുവട്ടം കൂടി വിയർത്തു.
പാവം കുഞ്ഞുണ്ണി
അവനോടിപ്പോയി കുഞ്ചാളിപ്പുഴേൽ 
ആറാനിട്ട വെയിലിനെ 
പാളിമുറിച്ചു കൊണ്ടുവന്ന്
ഓട്ടകളെ അടച്ചുകിടത്തി.
മഴ വന്നാലോ?
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
തണുത്തു'
പതിവുപോലെ ഇരുട്ട് 
ഒന്നുമോർക്കാതെ സമയമറിയിച്ചു,
 തുള്ളിച്ചാടി മഴയും.
അവർക്കു പുറകേ
ആടിയാടി കുഴഞ്ഞുവീണുമരിച്ചു
തിണ്ണയിലിരുന്ന വിളക്കുവെട്ടം.
കുഞ്ഞുണ്ണിയുടെ ചൂണ്ടുവിരൽ 
പിന്നേം വിയർത്തു.
അണഞ്ഞുപോയ തിണ്ണയിലിരുന്ന് 
അലിഞ്ഞുപോയ വെയിൽചീളുകളെയും
 ചൂട്ടുകറ്റയും കത്തിച്ചുവരുന്ന
മാനത്തെയും 
തിരഞ്ഞുകൊണ്ടിരുന്നു 
ഇത്തിരിപ്പോന്ന കണ്ണും കാതും.
കാറ്റ് ചൂണ്ടുന്ന ഓട്ടകളിലൂടെ 
വെള്ളം അകത്തേയ്ക്കിടമുറിയാതെ 
തേവിക്കൊണ്ടിരിക്കുന്ന മഴ.
പുരയുടെ ഉള്ള് പിടഞ്ഞുപിടഞ്ഞ്
പരക്കുന്നതിന്റെ ഒച്ച.
 കുഞ്ഞുണ്ണി.......
അവന്റെ ചൂണ്ടുവിരൽ 
പിന്നേം പിന്നേം പിന്നേം വിയർത്തു...!


2026 മേയ് 29, വെള്ളിയാഴ്‌ച

അന്നെന്റെ 
വിരൽ തലോടി 
നീ പറഞ്ഞതൊന്നും 
കൊഴിഞ്ഞിട്ടില്ലിതുവരെ. 
ഇളംതൂവൽപോലെ 
തളിരിലപോലെ 
കുളിരിളംമഞ്ഞുപോലെ....
പിച്ചകം അരളി തുമ്പ 
ചെമ്പകം
കാട്ടുപൂക്കൾ
ഋതുക്കളോരോന്നിലുണർന്നും 
പിന്നെയടർന്നുമങ്ങനെ....
മഴയാർക്കുന്നെന്ന്
കാറ്റലയ്ക്കുന്നെന്ന് 
വെയിൽവേവുന്നെന്ന് 
കിളികൾ ചിലച്ചതും......

ഒരൊറ്റ വെട്ടുകൊണ്ടെന്റെ
വിരലിനെ 
ചോരയിൽ പുതപ്പിച്ചവനേ 
ദൈവമായതുകൊണ്ടുമാത്രം 
നിനക്കു മാപ്പ്. 

2026 ഫെബ്രുവരി 15, ഞായറാഴ്‌ച

വിതയ്ക്കാനില്ലൊരു വാക്കും 
മെതിക്കാനില്ലൊരു പദവും
നീ'യൊഴിഞ്ഞ കൊടുംനോവിൽ
ഉരുൾപൊട്ടിയതാണെന്റെ നെഞ്ചകം.