2026 ജൂലൈ 1, ബുധനാഴ്‌ച

കുഞ്ഞുണ്ണിചരിതം

തണുത്ത തിണ്ണയിലും 
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
താടിപ്പുറത്തിരുന്ന് 
വല്ലാതങ്ങ് വിയർത്തു
വയറ്റീന്നൊരു കാളൽ മൂക്കുവിട്ട്
 പുറത്തേക്കും
മഴ വന്നാലോ?
അങ്ങേപറമ്പിലെ ഓലമേഞ്ഞ 
പുരപ്പുറത്തിരുന്ന് 
തമ്മിൽതല്ലി രസിക്കുന്നു കാറ്റിൻകൂട്ടം
മഴ വന്നാലോ? 
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
ഒരുവട്ടം കൂടി വിയർത്തു
പാവം കുഞ്ഞുണ്ണി
അവനോടിപ്പോയി കുഞ്ചാളിപ്പുഴേൽ 
ആറാനിട്ട വെയിലിനെ 
പാളിമുറിച്ചു കൊണ്ടുവന്ന്
ഓട്ടകളെ അടച്ചുകിടത്തി
മഴ വന്നാലോ?
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
തണുത്തു'
പതിവുപോലെ ഇരുട്ട് 
ഒന്നുമോർക്കാതെ സമയമറിയിച്ചു
പുറകെ തുള്ളിച്ചാടി മഴയും
അവർക്കു പുറകേ
ആടിയാടി കുഴഞ്ഞുവീണുമരിച്ചു
തിണ്ണയിലിരുന്ന വിളക്കുവെട്ടം
കുഞ്ഞുണ്ണിയുടെ ചൂണ്ടുവിരൽ 
പിന്നേം വിയർത്തു
അണഞ്ഞുപോയ തിണ്ണയിലിരുന്ന് 
അലിഞ്ഞുപോയ വെയിൽചീളുകളെയും
 ചൂട്ടുകറ്റയും കത്തിച്ചുവരുന്ന
മാനത്തെയും 
തിരഞ്ഞുകൊണ്ടിരുന്നു 
ഇത്തിരിപ്പോന്ന കണ്ണും കാതും
കാറ്റ് ചൂണ്ടുന്ന ഓട്ടകളിലൂടെ 
വെള്ളം അകത്തേയ്ക്കിടമുറിയാതെ 
തേവിക്കൊണ്ടിരിക്കുന്ന മഴ
പുരയുടെ ഉള്ള് പിടഞ്ഞുപിടഞ്ഞ്
പരക്കുന്നതിന്റെ ഒച്ച
പാവം കുഞ്ഞുണ്ണി
അവന്റെ ചൂണ്ടുവിരൽ 
പിന്നേം പിന്നേം പിന്നേം വിയർത്തു...!


2026 മേയ് 29, വെള്ളിയാഴ്‌ച

അന്നെന്റെ 
വിരൽ തലോടി 
നീ പറഞ്ഞതൊന്നും 
കൊഴിഞ്ഞിട്ടില്ലിതുവരെ. 
ഇളംതൂവൽപോലെ 
തളിരിലപോലെ 
കുളിരിളംമഞ്ഞുപോലെ....
പിച്ചകം അരളി തുമ്പ 
ചെമ്പകം
കാട്ടുപൂക്കൾ
ഋതുക്കളോരോന്നിലുണർന്നും 
പിന്നെയടർന്നുമങ്ങനെ....
മഴയാർക്കുന്നെന്ന്
കാറ്റലയ്ക്കുന്നെന്ന് 
വെയിൽവേവുന്നെന്ന് 
കിളികൾ ചിലച്ചതും......

ഒരൊറ്റ വെട്ടുകൊണ്ടെന്റെ
വിരലിനെ 
ചോരയിൽ പുതപ്പിച്ചവനേ 
ദൈവമായതുകൊണ്ടുമാത്രം 
നിനക്കു മാപ്പ്. 

2026 ഫെബ്രുവരി 15, ഞായറാഴ്‌ച

വിതയ്ക്കാനില്ലൊരു വാക്കും 
മെതിക്കാനില്ലൊരു പദവും
നീ'യൊഴിഞ്ഞ കൊടുംനോവിൽ
ഉരുൾപൊട്ടിയതാണെന്റെ നെഞ്ചകം.

2026 ജനുവരി 30, വെള്ളിയാഴ്‌ച

ഹാ.........
കനത്ത പെയ്ത്ത് 
കാറ്റെടുത്തു മടങ്ങിയ
പണിതീരാത്ത
തൂവൽമിനുപ്പുള്ള കൂട് 
കനമുള്ള നോവിന്റെ
പിന്നാമ്പുറത്ത്
അലർച്ചയടങ്ങുന്നതിന്റെ
തിരയിളക്കം
തളർന്നുറങ്ങുന്ന 
നനഞ്ഞ നെഞ്ചിൽ 
പറ്റിപ്പിടിച്ച തിരുശേഷിപ്പുകൾ 
ദൂരെയുണരുകയായി
നേർത്ത ചിരി 
ഉയരുന്നു സ്വരജതികൾ 
ഹാ..........
തോർന്നിട്ടും തോരുന്നില്ല 
മനപ്പെയ്ത്ത്.