അന്നെന്റെ
വിരൽ തലോടി
നീ പറഞ്ഞതൊന്നും
കൊഴിഞ്ഞിട്ടില്ലിതുവരെ.
ഇളംതൂവൽപോലെ
തളിരിലപോലെ
കുളിരിളംമഞ്ഞുപോലെ....
പിച്ചകം അരളി തുമ്പ
ചെമ്പകം
കാട്ടുപൂക്കൾ
ഋതുക്കളോരോന്നിലുണർന്നും
പിന്നെയടർന്നുമങ്ങനെ....
മഴയാർക്കുന്നെന്ന്
കാറ്റലയ്ക്കുന്നെന്ന്
വെയിൽവേവുന്നെന്ന്
കിളികൾ ചിലച്ചതും......
ഒരൊറ്റ വെട്ടുകൊണ്ടെന്റെ
വിരലിനെ
ചോരയിൽ പുതപ്പിച്ചവനേ
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.