2014 മേയ് 2, വെള്ളിയാഴ്‌ച



ആദ്യതവണ ഇതുവഴി പോകുമ്പോൾ കാടിന്റെ പുതപ്പിന് കടുംപച്ച നിറമായിരുന്നു .
അരുവികൾ ഒച്ചയോടെ ഒഴുകിനടന്നിരുന്നു .

രണ്ടാമത്തെ തവണ പോകുമ്പോൾ വേനൽ ,നിറം കെടുത്തിയ പുതപ്പായിരുന്നു
കാടിന് .ഉണങ്ങിയ ചില്ലകൾ ആകാശം നോക്കി പരസ്പരം പുണർന്നുനിന്നിരുന്നു ,
വേരുകളിൽ ജീവന്റെ സ്പന്ദനം അവശേഷിപ്പിച്ചുകൊണ്ട് .അന്നാണിവൻ സ്വൈര്യമായി
സ്വന്തം  ആവാസവ്യവസ്ഥയിൽ മേഞ്ഞുനടക്കുന്നതു  കണ്ട് ,പതിയെ പതിയെ
കടന്നുപോയത് .അന്ന് ഒരു വേനൽ മഴയ്ക്ക് കാതോർക്കുകയായിരുന്നു ഇവനും കൂട്ടരും .

മൂന്നാമത്തെ  തവണ പോയില്ല .കാടിന്റെ പൊള്ളലേറ്റ ശരീരം കാണാൻ മനസ്സ്
ശക്തമായിരുന്നില്ല. വയനാട്ടിൽ ഞാൻ  കേട്ട ഏറ്റവും വേദനാജനകമായ വാർത്ത .
ആരൊക്കെയോ എറിഞ്ഞ തീപ്പൊരിയിൽ വെന്തു വെണ്ണീറായി ഒടുങ്ങിയ ജീവനുകൾ .
അടുപ്പ് പുകയ്ക്കാനുള്ള  വിറകുപോലും ശേഖരിച്ചു വയ്ക്കാൻ മിനക്കെടാത്ത കാടിന്റെ മക്കളെ
പുതിയ അദ്ധ്യായങ്ങൾ പഠിപ്പിക്കുന്ന ആരൊക്കെയോ .............ആ കാട്ടുതീയിൽ
ഇവനും  .............

മണ്ണിനും മരങ്ങൾക്കും നീരുറവകൾക്കും ജീവനുണ്ടെന്ന് എല്ലാ മനുഷ്യരും അറിയുന്ന
ഒരു കാലം , അതാണെന്റെ സ്വപ്നം .



2014 ഏപ്രിൽ 24, വ്യാഴാഴ്‌ച


അച്ഛൻ, ഇരുട്ടിന്റെ കൈവശം കൊടുത്തുവിടുന്ന മിഠായിപ്പൊതികളാണ്
എനിക്ക് മിന്നാമിനുങ്ങുകൾ .അപൂർവമായി കിട്ടുന്ന ചില രാത്രികളിൽ
അച്ഛന്റെ കട്ടിലിൽ ഉറക്കം വരാതെ കണ്ണുനിറയുമ്പോൾ ഇരുട്ട് , വിരലുകളിൽ
തൂക്കിയിട്ടുതരും രണ്ടോ മൂന്നോ മിഠായികൾ.

രണ്ടുമൂന്നു ദിവസമായി ഇവിടെ കാട്ടുചെറിയുടെയും കൂറ്റൻ അയണിപ്ലാവിന്റെയും
പേരറിയാ മരങ്ങളുടെയും ചില്ലകൾ നിറയെ പൂക്കുന്നു മിന്നാമിനുങ്ങുകൾ .
ഇത്രയധികം മിഠായികൾ...! ഒന്നല്ല ഒരായിരം !
മുങ്ങാങ്കുഴിയിടാൻ പോയവൻ അയയിൽ തൂക്കിയിട്ട കുപ്പായത്തിന്റെ വജ്ര
ഉടുക്കുകളിലൊന്നൂർന്നു വീണ് ,പൊട്ടിച്ചിതറി മണ്ണിന്റെ മാറിലേയ്ക്ക് പെയ്യുന്നതാവാം !
ഈ കാഴ്ച എന്റെ ആദ്യാനുഭവം .

നിന്നെ തൊട്ട് നെറുകയിൽ വെച്ച് , കുടിയിറങ്ങുമ്പോൾ സാക്ഷികളാകുന്ന
മഞ്ഞിനോടും മരങ്ങളോടും കിളികളോടും മറഞ്ഞുനിൽക്കുന്ന മലനിരകളോടും
ഞാനുറക്കെപ്പറയും 'ഇവളിലാണ് എന്റെ കിനാവ്‌ പൂത്തത് .....!

2014 ഏപ്രിൽ 22, ചൊവ്വാഴ്ച

എന്റെ പിതാമഹനോ പ്രപിതാമഹനോ ആരും തന്നെ ആരാച്ചാർമാർ ആയിരുന്നില്ല .
പക്ഷെ , ഇന്നു ഞാൻ ... !
പുരുഷോത്തം ഗൃദ്ധാ മല്ലികിന്റെ മകൻ ഫണിഭൂഷണ്‍ ഗൃദ്ധാ മല്ലികിന്റെ മകൾ ചേതനാ
ഗൃദ്ധാ മല്ലികിനൊപ്പം , അവൾ കാണിച്ചുതന്ന കൊൽക്കത്താ തെരുവുകളിലൂടെയും
ചരിത്രവഴികളിലൂടെയും നടന്ന രാപകലുകൾ എന്റെ പേരിനൊപ്പം എഴുതിച്ചേർത്തു ഒരു
ഗൃദ്ധാ മല്ലിക് !
എത്ര ദിനരാത്രങ്ങൾ കൊഴിച്ചിട്ടുപോകുന്ന തൂവലുകൾ പെരുക്കിക്കൂട്ടിയാലാണ് എനിക്കെന്റ
പേരിനെ മോചിപ്പിക്കാനാവുക ?!
( കെ .ആർ.മീരയുടെ 'ആരാച്ചാർ'.... വായനയുടെ ലഹരി ...)
തന്റെ ആരാച്ചാരാകാൻ പോകുന്നവളോട് , അവൾ പറഞ്ഞ കഥകേട്ടിട്ട് , കുടുക്ക് വീഴാൻ
നിമിഷങ്ങൾ ബാക്കിനില്ക്കെ , കൊലപ്പുള്ളി പറയുന്നുണ്ട് , '' ദൈവമേ ! ഈ കഥ കേൾക്കാതെ
ഞാൻ മരിച്ചുപോയിരുന്നെങ്കിൽ എന്തൊരു നഷ്ടമായേനെ !''

ഈ കഥ വായിക്കാതെ ഞാൻ മരിച്ചുപോയിരുന്നെങ്കിൽ ............!

2014 ഏപ്രിൽ 19, ശനിയാഴ്‌ച

ഇന്നലെ ,
താമരശ്ശേരിയിലെത്തിയപ്പോൾ , ഇടതൂർന്ന മുടിയഴിച്ചിട്ട് മുന്നിൽ അവൾ !
തുള്ളിച്ചാടി മുമ്പേ നടന്ന് ,കാഴ്ച മറച്ച് ,വഴി തടഞ്ഞങ്ങനെ .....
അടിവാരമെത്തി .പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അവൾ നിന്നു .
മുടിയൊതുക്കിക്കെട്ടി ,മരങ്ങൾക്കിടയിലേക്ക്‌ മറഞ്ഞു .
ഒരിക്കൽക്കൂടി ഭൂമിയെ അവളുടെ പൂർണനൈർമല്യത്തിൽ കാണാനും പാറയിലൂടെ
കുത്തനെ ഒഴുകിയിറങ്ങുന്ന നീരുറവയിൽ കാൽ നനച്ച് , ഒരു നിമിഷം നില്ക്കാനും
മോഹിച്ചിരിക്കുകയായിരുന്നു ഞാൻ .
അതിരില്ലാത്തൊരാനന്ദത്തിന്റെ കയറ്റത്തിനൊടുവിൽ, ഒരു തിരി വെളിച്ചംകൊണ്ട്
മരത്തിൽ തൂങ്ങിക്കിടക്കുന്ന ചങ്ങലയിൽ നിന്ന്‌ ഒരു മുഖം മെനഞ്ഞെടുക്കാനാവുമോയെന്ന്
ചിന്തിക്കേ , ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവൾ വീണ്ടും മുന്നിൽ .നീണ്ട വിരലുകൾകൊണ്ട്‌
മുടി വിതിർത്തിട്ട് .....
മറയില്ലാമറ നീക്കി ഞാനവളെ നോക്കി . കണ്ണുകളിലെ തിളക്കം കണ്ടിട്ടാവാം അവൾ
ഓടിവന്ന് മുഖം നനച്ച് , ഇടം നെഞ്ചിലേക്ക് പെയ്തിറങ്ങിയത്‌ .

ഉദയവും അസ്തമയവും നടന്നുമറയുന്നത്  ഈ കണ്ണുകളിൽ ഒരു നനവ്‌ ബാക്കിവെച്ചിട്ടാണെന്ന
രഹസ്യം അവൾക്ക് പകരം കൊടുത്ത് ,പാറിവീഴാത്ത കരടിനെ വീണ്ടുമൊരിക്കൽക്കൂടി വെറുതെ
പഴിച്ച് , വഴിനീളെ അവളെ കണ്ട് കണ്ട് ...................

2014 ഏപ്രിൽ 2, ബുധനാഴ്‌ച




ഇവളുടെ തണൽവിരലുകൾക്ക്  താഴെയാണിപ്പോൾ എന്റെ കൂട് .
ഇവൾ , ഉള്ളിലെവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ട്  ഒരു കൊടുംകാട് .
ഒരു പേരിലെന്തിരിക്കുന്നു'എന്നുറക്കെ ഓർമപ്പെടുത്തി, പതിവുപോലെ
പലപല പേരുകൾ മാറിമാറി വിളിച്ച് , ഒച്ചവെയ്ക്കുന്ന കിളിക്കൂട്ടങ്ങൾ .
ആദ്യത്തെ പ്രഭാതത്തിന് കണിയൊരുക്കി, നിറഞ്ഞുതുളുമ്പുന്ന മഞ്ഞ് .
കാഴ്ച്ചയെ വന്ദിച്ചുനില്ക്കെ കാതിൽപതിക്കുന്നു , ഒരപൂർവരാഗം .
ഇലകൾ കനിവോടുതിർത്ത മഞ്ഞുമണികളുടെ മാത്രാവ്യതിയാനങ്ങൾ
കരിയിലകളിൽ മീട്ടുന്ന രാഗം .
രാഗമേതെന്നോ എന്തെന്നോ അറിയില്ലെങ്കിലും മണ്ണിന്റെമാറിൽ
ചെവികൊടുത്തിരുന്ന് ,അനിർവചനീയമായ ഒരനുഭൂതിയിൽ വിലയിക്കെ ,
പൊടുന്നനെ പിൻകഴുത്തിലേയ്ക്ക്  അടർന്നുവീണു ചിതറി, ഒരു 'കുളിര് .
ഞാൻ ഭൂമിയായി മാറിയ അപൂർവസുന്ദരമായ ഒരു നിമിഷം !!!







2014 മാർച്ച് 11, ചൊവ്വാഴ്ച




......പരിണാമദശയിലെ വിചിത്രമായൊരു ചിത്രം പോലെ
മുന്നിൽ നഗ്നനായ കുട്ടിയപ്പൻ , അതിനു പിന്നിൽ നഗ്നയായ
ലീല , അതിനുപിന്നിൽ ഭൂമിയിലെ ഏറ്റവും വലിയ മൃഗം.
നടക്കുന്നതിനിടയിൽ പെട്ടെന്നാണ് ലീല തിരിഞ്ഞു നിന്നത് .
ഒരു നിമിഷത്തിന്റെ അർദ്ധമാത്രയിൽ തന്റെ ഇണയെ ചേർത്തു
പിടിക്കുംപോലെ നീണ്ടുവന്നൊരു കൈ ലീലയെ ചുറ്റി നിന്നു . അത്
ആകാശത്തേക്ക് അവളെ ഉയർത്തിയിട്ട് , കൊമ്പിന്റെ മൂർച്ചയിൽ
രാകിയെടുത്തു .........................................

ആദ്യകഥ 'ലീല 'യിലെ അവസാനവരികൾ .

കഥയുടെ പൂർണവിരാമത്തിൽ തട്ടി , ഒരു കുഞ്ഞിനോടുള്ള വാത്സല്യം
പോലെ കുട്ടിയപ്പൻ അവളുടെ നെറുകയിൽവെച്ച 'ഉമ്മ അതിഭയങ്കരമായ
ഒരു ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും അവളുടെ അസ്ഥികളോരോന്നും
പൊട്ടിത്തകരുന്നതും ഞാൻ കേട്ടു . പക്ഷെ അവളിൽ നിന്ന്‌ ഒരു ഞരക്കം
പോലും എനിക്ക് കേൾക്കാനായില്ല .

അവസാനകഥയിലെ 'തോടിനപ്പുറം പറമ്പിനപ്പുറം '... കാണാൻ
കൊതിക്കുന്ന നാടുകളൊക്കെ നിമിഷനേരം കൊണ്ട് കണ്ടുമടങ്ങുന്ന
കുരുടി ഉമ്മച്ചിക്കും സുൽഫത്തിനുമൊപ്പം 'മക്കയിൽപ്പോയി മടങ്ങി ,
ലേശം ഗമയോടെ പുസ്തകം അലമാരയിൽ വയ്ക്കാനൊരുങ്ങുമ്പോൾ ,
എന്നെ ചേർന്നുനിന്ന  ബാദുഷയെയും ആത്മകഥയെഴുതിയിട്ടില്ലാത്ത
കാളിയമ്മയെയും ലേവിയുടെ വിധവയെയും ഒരു ബലൂണ്‍ പോലെ
വീർത്തുവരുന്ന വയറിനെ കൗതുകത്തോടെ നോക്കിയിരുന്ന കുഞ്ഞ്
ആലീസിനെയുമൊക്കെ തള്ളിമാറ്റി , പൂച്ചക്ക് എലിയോടുള്ള ശത്രുതയ്ക്ക്
എന്താണ് കാരണമെന്ന എന്റെ  ചിന്തയെ തട്ടിമറിച്ചിട്ടുകൊണ്ട്  ,
''എന്റെ പുസ്തകങ്ങൾ, എന്റെ പുസ്തകങ്ങൾ ''എന്ന് അലറിക്കരഞ്ഞ് ,
കൊമ്പ് നഷ്ടമായ കൊമ്പനാനയെപ്പോലെ പ്രഭാകരൻ മുന്നിൽ .
''ഓരോ താളിലും തന്റെ മാത്രം ശ്വാസം അറിഞ്ഞ പുസ്തകങ്ങൾ , ഓരോ
താളിലും തന്റെ മാത്രം വിരൽപ്പാടുകൾ പതിഞ്ഞ പുസ്തകങ്ങൾ , തന്റെ
ഉറക്കങ്ങൾക്ക്‌ കാവൽ നിന്നവർ ,തന്റെ ആനന്ദങ്ങളുടെയും ചിരികളുടെയും
സങ്കടങ്ങളുടെയും സാക്ഷികൾ .''
'സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന വസ്തുക്കളിലൊന്നാവാൻ ഇതിൽ ഒരു
സാക്ഷിക്കുപോലും ആവില്ലെന്ന് എനിക്കുമറിയാമെന്ന് പറഞ്ഞ് പ്രഭാകരനെ
ആശ്വസിപ്പിച്ച് ഞാൻ ഈ പുസ്തകത്തിന്‌ എന്റെ അലമാരയിൽ ഒരു നല്ല
ഇരിപ്പിടം കൊടുത്തു . ''ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളാണ്
വായനക്കാർ '' എന്ന് ഞാനൊരിക്കലും ചിന്തിക്കില്ലെന്നും ഇവരെ ഞാൻ
വിൽക്കില്ലെന്നും പറഞ്ഞതുകേട്ട്‌   മോഷ്ടിച്ചെടുത്ത പുസ്തകം
അടിവയറ്റിൽ 'അതിന്റെ ചൂടും മിടിപ്പും വിയർപ്പും പടർത്തുന്നത് ,
പ്രഭാകരൻ ഒരിക്കൽക്കൂടി അറിഞ്ഞു .

തിരികെ നടക്കുമ്പോൾ പ്രഭാകരന്റെ വാക്കുകൾ വീണ്ടും .....
" ചില പുസ്തകങ്ങൾ നമ്മൾ വാങ്ങിയാലും വായിക്കാതെ വെച്ചുകൊണ്ടിരിക്കും.
നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അത് നമ്മളോട് പറയും
ഇനി എന്നെ വായിക്കൂ എന്ന് ''
'' നമ്മൾ വായിക്കാൻ പ്രാപ്തരായോ എന്ന് നമ്മളല്ല , പുസ്തകങ്ങളാണ്
ചിലപ്പോൾ നിശ്ചയിക്കുന്നത് .''





2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


ഇവൾ , സുന്ദരി ...
ആദ്യമായി കാണുമ്പോൾ ഇവൾ അനാരോഗ്യ .  ഉടലിന്
ഒരുയിരല്ലാതെ , ആകർഷകമായി ഒന്നും കിട്ടാതെപോയവൾ
ഈ രണ്ടു ഗുണങ്ങളാൽ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിച്ചവൾ
പരിചരണം ഉറപ്പുവരുത്തി ,അമ്മയാൽ ഉപേക്ഷിക്കപ്പെട്ടവൾ 
സുന്ദരീ'ന്നുള്ള വിളി കേട്ടുകേട്ട്  ശരിക്കും സുന്ദരിയായിത്തീർന്നവൾ
സംഭവബഹുലമായ ഒരു   ജീവിതം, കുറച്ചുനാളുകൾ കൊണ്ട്
പൂർത്തിയാക്കി ,  ഒരു പുലർച്ചെ , ഒരു ശ്വാസം ബാക്കിവച്ച് ,
ആദ്യമായ് രുചിച്ച മധുരത്തിനായി കാത്തുകിടന്ന് , ഒറ്റത്തുള്ളിയിൽ
അവസാനദാഹം നുണഞ്ഞ് ,കണ്‍മുന്നിൽ മരണപ്പെട്ടവൾ .
ഒരു വയസ്സ് തികയാതെ കടന്നുപോയവളുടെ ഓർമയ്ക്കൊരു വയസ്സ് ..!











2014 ജനുവരി 30, വ്യാഴാഴ്‌ച

അമ്മയ്ക്കൊരു കഥ പറഞ്ഞുകൊടുക്കണം ,അമ്മ കേട്ടിട്ടില്ലാത്ത ,
ഇതേവരെ വായിച്ചിട്ടില്ലാത്ത ഒരു കഥ .
ഇന്ന് വല്ലാത്തൊരസ്വസ്ഥതയിലാണ്  അമ്മ.
വാക്കിനെ കുത്തിയുടച്ചു വിഴുങ്ങുന്ന ചുമ . പറഞ്ഞുതീരാത്ത ഒരു
മറുപടിയുടെ അറ്റത്തു നിന്നാണ് , പണ്ടെന്നെ കുരുക്കിയിട്ട വില്ലനായ
ഒരു ചുമയുടെ ഓർമയിലേക്ക് ഞാൻ കുഴഞ്ഞുവീണത്‌ .

ആശുപത്രിയിലെ മനംപുരട്ടുന്ന പകലുകളിൽനിന്ന്  അമ്മയില്ലാത്ത
വീട് , എന്നെ പുതപ്പിച്ചുറക്കിയ വിരസതയുടെ കുറെ ദിവസങ്ങൾ .
കൂട്ടുകാരോടൊത്ത് പഠിക്കാനാവാതെ ,കളിക്കാനാവാതെ,ബെഞ്ചിന്മേൽ
പൊതിച്ചോർ തുറന്നുവച്ച്  കൂട്ടംകൂടിയിരുന്ന്  അമ്മമാരുടെ വാത്സല്യം
പങ്കിട്ടെടുക്കാനാവാതെ ......

സന്ധ്യാനേരം നിലത്ത് പായവിരിച്ച് , അമ്മയിരിക്കും. പിന്നെ ഞാൻ
തിരഞ്ഞെടുത്തു  കൊടുക്കുന്ന പുസ്തകത്തിലെ കഥകളോരോന്നായി  
വായിക്കും .ഉറക്കെ ചിരിക്കാനാവാതെ ഞാൻ  മടിയിൽ കിടന്ന് ആ
സാരിത്തുമ്പ്  നനയ്ക്കും .

അമ്മയെ നെഞ്ചിൽ ചേർത്തിരുത്തണം.ശോഷിച്ചുനീണ്ട ആ വിരലുകൾ
കൈകൾക്കുള്ളിൽ പൊതിഞ്ഞുപിടിക്കണം .ഒരു കഥ പറയട്ടേ എന്ന്
ചോദിച്ച് , പറയാൻ തുടങ്ങണം .

പണ്ടുപണ്ടൊരിക്കൽ , അമ്മ പറഞ്ഞ കഥ കേട്ട് , മേശയുടെ അടിയിലും
അലമാരയുടെ മറവിലും പോയിരുന്ന്  ആരുംകാണാതെ തേങ്ങിക്കരഞ്ഞ
ഒരു കുട്ടിയുടെ കഥ .
ആ കഥ വീണ്ടും വീണ്ടും  പറഞ്ഞവരോടൊക്കെ പിണങ്ങി ,പൂക്കളുടെയും
പൂമ്പാറ്റളുടെയും ഭാഷ പഠിക്കാൻ ഒറ്റയ്ക്ക്  അലഞ്ഞുനടന്നവൾ ............
കാണാത്തൊരമ്മയെ കാട്ടിക്കൊടുക്കാൻ കിളികളോട് കെഞ്ചിപ്പറഞ്ഞ്‌ ,
തീരത്തുറങ്ങുന്ന അമ്മയെ തിരയെടുക്കുമെന്ന് പേടിച്ച് , അറിയാവുന്ന
ഉത്തരങ്ങളൊക്കെ തെറ്റിച്ചെഴുതി ,ജീവിത പരീക്ഷകളിലൊക്കെ തോറ്റുതോറ്റ് ,
ഒടുവിൽ ആത്മഹത്യയോ കൊലപാതകമോ എന്ന് തെളിയിക്കപ്പെടാത്ത,
മുറിവുകളൊന്നുമില്ലാത്ത ശരീരത്തിന്  സ്വയം ചിതയൊരുക്കിയവളുടെ കഥ .

കഥ അവസാനിക്കുംമുമ്പേ അമ്മ ഉറങ്ങും . അപ്പോൾ അങ്ങ്  മേലെ,
കറുത്ത  അമ്മയുടെ വെളുത്ത മക്കളിൽ ഏറ്റം പ്രിയപ്പെട്ടൊരാൾ
എന്നെ നോക്കിനിന്ന്  കണ്ണുചിമ്മും !!!

2014 ജനുവരി 23, വ്യാഴാഴ്‌ച

ചുരമിറങ്ങി , താമരശ്ശേരിയിൽനിന്ന് , കൊയിലാണ്ടി വഴി
പിഷാരിക്കാവ്‌  കണ്ട്  ആനക്കുളത്ത് .
പുതിയ വീട്ടിൽ പഴയ ഞങ്ങൾ വീണ്ടുമൊരിക്കൽക്കൂടി പഴയവരായി .
ചുരുണ്ടുകൂടി വയറിനുള്ളിൽ കിടന്ന, കാണാതെ കണ്ണിൽ പതിഞ്ഞവൾ
ഒമ്പതാംക്ലാസ്സുകാരിയായി ,ഒരു നിറഞ്ഞചിരിയായി രൂപപ്പെട്ട് മുന്നിൽ .
എന്റെ ചിരിയെ നിഷ്കരുണം തോല്പ്പിച്ചിരുന്ന ചിരിയുടെ അതേ പതിപ്പ് .
കാണാൻ കൊതിച്ചെത്തിയത്  കണ്‍നിറയെ കണ്ടു .

വടക്കുവടക്കൊരു ദേശത്താണ് ഞങ്ങൾ അയൽക്കാരായത് .
കോട്ടയ്ക്കുനേരെ തുറക്കുന്ന രണ്ടു വാതിലുകളിൽനിന്ന് ഇറങ്ങിവന്ന് ,
വിരഹിണിയായി , കവിൾ ചുവപ്പിച്ചവളെ നോക്കിനിന്ന നാളുകൾ .
വിശാലമായ പച്ചപ്പിൽ ചമ്രംപടിഞ്ഞിരുന്ന്  കഥയും കഥയില്ലായ്മയും
എണ്ണിയെണ്ണി ,നിമിഷങ്ങളെ ചിരികൊണ്ട്  പെറുക്കിക്കൂട്ടി ,അനുഭവങ്ങളിൽ
നഷ്ടമായ തൂവലുകൾ സ്വപ്നങ്ങളുടെ ഉടലുകളിൽ തുന്നിച്ചേർത്ത് , ഒരേ
ആകാശവീഥിയിൽ ചിറകടിച്ച്  പറന്ന് , ചിരികൊണ്ട് സന്ധ്യകളെ
വീണ്ടും ചുവപ്പിച്ച ,ഒരിക്കലും മറക്കാനാവാത്ത നാളുകൾ .ഞങ്ങൾ
പറഞ്ഞതൊക്കെയും അവൾ കേട്ടിട്ടുണ്ട് .ആ ഇരുട്ടിൽ ഞങ്ങൾക്കൊപ്പം
അവൾ ചിരിച്ചിട്ടുണ്ടാവും .അവളുടെ ചിരിയുടെ തുടക്കവും അവിടെനിന്നാവും.
ചിരിയുടെ ബാലപാഠം ഞാൻ എവിടെനിന്നാവും ഹൃദിസ്ഥമാക്കിയത് ?
ചിരിക്കുടുക്കയെന്ന് പേരുചൊല്ലി വിളിച്ചൊരമ്മയോട് ചോദിക്കാൻ
വഴിയറിയില്ലെനിക്ക് .

ഓടിമറയുന്ന വഴികൾ.ഓർമയിലൂടെ അരിച്ചെത്തുന്ന ചിരിമഴകളുടെ
ആരോഹണാവരോഹണങ്ങൾ ..
ഒറ്റയാത്രകൊണ്ട് പരിചിതമായ ആ വഴിയിൽ ഒരിടത്ത് ഒരല്പനേരം .
ദൂരെയൊരു ഓർമ്മമരത്തിലെ പൂക്കളെ തഴുകിയെത്തിയ നേർത്ത
കാറ്റിലൂടെ,എന്നോ കണ്ണുചുവപ്പിച്ച ഒരു ചിരിസ്പർശം.ഏത് രസമാപനി
കൊണ്ടാണ് ഞാനാ ചിരിയെ അളന്നെടുക്കുക ..............
യാത്രയവസാനിക്കുംമുമ്പ് ഞാനെൻറെ ഒസ്യത്ത് എഴുതി അവസാനിപ്പിച്ചു .

' ചിരിയിലൂടെ എനിക്ക് തിരിച്ചുപോകണം .



2014 ജനുവരി 10, വെള്ളിയാഴ്‌ച





ഇത് 'കാറ്റത്തെ കിളിക്കൂടല്ല , വീട്ടിനുള്ളിലെ കുഞ്ഞുകിളിക്കൂട് .
മെയ്‌  മാസത്തിലാണ് കണ്ടത് .ഉള്ളിലൊരു കിളിമുട്ടയുണ്ടെന്ന്
അറിഞ്ഞത് മാസങ്ങൾക്ക് ശേഷവും .
ഓരോ ദിവസവും, അമ്മക്കിളി പറന്നുവരുമെന്നും കുഞ്ഞു
ചുണ്ടിലേയ്ക്ക്  ഇരപകരുമെന്നും വെറുതെ കിനാവു കാണും .
ചൂടുപകരാതെ പറന്നുപോയ കിളിയെ നിങ്ങളാരെങ്കിലും കണ്ടോ
എന്ന് അടുക്കളജനാലയ്ക്കൽ കലപില കൂട്ടാനെത്തുന്നവരോടൊക്കെ
എന്നും ചോദിക്കും .

ആകാശത്തെ അളന്നെടുക്കാൻ ചിറകുകൾ മോഹിച്ചൊരു
ജീവൻ ഇപ്പോഴും അതിനുള്ളിൽ തുടിക്കുന്നുണ്ടെന്ന് വെറുതെ
വിശ്വസിക്കും, വെറുതെ .....


2013 ഡിസംബർ 18, ബുധനാഴ്‌ച

പണ്ടു പണ്ടൊരു ദിവസം ........
സമ്പാദ്യശീലം വളർത്തിയെടുക്കാൻ  എനിക്കും അച്ഛൻ  വാങ്ങിത്തന്നു  ഒരു
കുടുക്ക , നല്ല ചേലുള്ള ഒരു മണ്‍കുടുക്ക.
അച്ഛൻറെ മേശപ്പുറത്തെ ചുവന്നമഷികൊണ്ട്  അവൾക്കു ഞാൻ ചുണ്ടുകൾ
കൊടുത്തു .കണ്ണേറ് കൊള്ളാതെ കണ്‍മഷികൊണ്ടൊരു കാക്കപ്പുള്ളിയും .

പിഴുതെടുക്കുന്ന  വെള്ളിനരകളുടെ എണ്ണം നോക്കി അച്ഛൻ തരുന്ന തുട്ടുകൾ ,
'പരപരാ വെളുക്കുംമുന്പ്  പെറുക്കിക്കൂട്ടുന്ന കശുവണ്ടികൾക്ക് അമ്മ തരുന്ന
തുട്ടുകൾ ,അപൂർവ്വം ചില ഘട്ടങ്ങളിൽ പീടികയിലേക്ക്‌ പറക്കുന്നതിന് അമ്മ
കൂലിയായ്‌  തരുന്ന തുട്ടുകൾ , എന്റെ ധനാഗമത്തിന്റെ മൂന്നേമൂന്നുവഴികൾ.

സമ്പാദ്യത്തേക്കാൾ വളരാൻ തുടങ്ങി എൻറെ ആവശ്യങ്ങൾ .കൂടെപഠിക്കുന്ന
കുട്ടിക്ക് ഒരു പെൻസിൽ ,ഒരു ബുക്ക് ..........അന്ന് പല വഴിയോരകാഴ്ചകളിലും
നിറഞ്ഞുനില്ക്കും ,വിശപ്പിന്റെയും അംഗവൈകല്യങ്ങളുടെയും പച്ചമുഖങ്ങൾ .
ഒരു മാലയോ വളയോ ഒന്നും എന്റെ ആവശ്യങ്ങളുടെ പട്ടികയിൽ ഒരിക്കലും
കടന്നുകൂടിയതേയില്ല.

വയറുനിറയാതെ പുന്നാര കുടുക്ക അലമാരയുടെ ഏറ്റവും മുകളിലത്തെ തട്ടിൽ
വിശ്രമംകൊണ്ടു. മറ്റു കുടുക്കകൾ പൊട്ടുന്നതും നാണയങ്ങൾ കിലുക്കത്തോടെ
ചിതറുന്നതും പിന്നെ  വലിയസംഖ്യയായി വിളിക്കപ്പെടുന്നതും അലസമായി
നോക്കിയിരുന്നു പലപ്പോഴും.

കശുമാവുള്ള പറമ്പിലെ വീട്ടിൽ നിന്ന് അച്ഛമ്മ ഉറങ്ങിയ വീട്ടിലേക്ക് താമസം
മാറ്റിയപ്പോഴും  അലമാരയിൽ നിറഞ്ഞുപൊട്ടാൻ  യോഗമില്ലാതെ എന്റെ
പുന്നാര കുടുക്ക കൂടെപ്പോന്നു .ഇനി ഒരേയൊരു ധനാഗമമാർഗം അച്ഛന്റെ
വെള്ളിനരയാണെന്ന്  അറിയാമായിരുന്നെങ്കിലും  നരയ്ക്കാതിരിക്കാൻ  തന്നെ
ഞാൻ ആഗ്രഹിച്ചു .

പുതിയ സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ്  ലക്ഷ്മണേട്ടനെ കാണുന്നത് .
രണ്ടു  കാലിനും ചലനശേഷിയില്ലാത്ത , കൈകളിലും  കാൽമുട്ടിലും തേഞ്ഞ
ചെരുപ്പുകളിട്ട് , നിരങ്ങി നീങ്ങുന്ന ആജാനുബാഹുവായ ഒരാൾ .നരച്ചു നീണ്ട്
അഴുക്കുപിടിച്ച മുടിയും താടിയും . മുഷിഞ്ഞുകീറിയ ഷർട്ടും പാന്റ്സും .അയാൾ
വായ തുറക്കുന്നത് ചീത്തവിളിക്കാൻ വേണ്ടി മാത്രമാണെന്ന് കൂട്ടുകാർ .വേഗത
കൂട്ടിയപ്പോൾ  പെൻസിൽബോക്സിനുള്ളിലിരുന്നൊരു  തുട്ട്  ചിരിച്ചു . തിരിച്ചു
നടന്ന് ,അതെടുത്ത് ലക്ഷ്മണേട്ടന് കൊടുത്ത് ,  ഞങ്ങൾ ആദ്യമായി ചിരികൾ
കൈമാറി .അതിൽപ്പിന്നെ എൻറെമുന്നേ നടക്കുന്നവർക്കും എൻറെപിന്നാലെ
നടന്നുവരുന്നവർക്കും ചീത്തവാക്ക്‌ കേൾക്കേണ്ടി വന്നതേയില്ല .

അലമാരയിൽനിന്നെടുത്ത് കുടുക്കയെ മേശപ്പുറത്തിരുത്തി,പട്ടിണിക്കിടില്ലെന്ന്

ഉറപ്പും  കൊടുത്തു . തേഞ്ഞുതീരാറായ  പെൻസിൽകൊണ്ട് വളരെ  പാടുപെട്ട്
എഴുതാൻ ശീലിച്ചു .വീട്ടിലെ മറ്റ് മേശപ്പുറങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കണ്ടെത്തുന്ന പെൻസിലുകൾ പെറുക്കിയെടുത്ത് എഴുതാൻ തുടങ്ങി .മെല്ലെമെല്ലെ
എന്റെ കുടുക്കയുടെ ഭാരം കൂടാനും തുടങ്ങി .

ഒരു ദിവസം അത്താഴം കഴിക്കാനിരിക്കുമ്പോൾ  ലക്ഷ്മണേട്ടന് ഒരു ഉടുപ്പോ
ചെരുപ്പുകളോ വാങ്ങിക്കൊടുക്കാൻ സമ്പാദ്യം തുടങ്ങിയ കാര്യം രഹസ്യമായി
അച്ഛനോട്  പറഞ്ഞത്  അമ്മയുടെ ചെവിയെടുത്തു . 'പട്ടാളക്കാരനായിരുന്ന
ആൾ ,ചാരായം കുടിക്കാൻ പൈസ ചോദിച്ചിട്ട് കൊടുക്കാതിരുന്ന , പ്രായമായ
അമ്മയെ ചവിട്ടിയതുകൊണ്ടാണ് കാലുകൾക്ക് ചലനശേഷി നഷ്ടമായതെന്ന് 
തുടങ്ങി ഒടുവിൽ എന്റെ കോപ്പിയെഴുത്തിൽ വന്ന മാറ്റം വരെ പറഞ്ഞുനിർത്തി ,
അമ്മ പിൻവാങ്ങി .

രാവിലെ എന്റെ മണ്‍കുടുക്ക മേശപ്പുറത്തുനിന്നു വീണ് പൊട്ടിച്ചിതറിയപ്പോൾ
അമ്മ,ക്ലാസ്സിലെ പിൻബഞ്ചിലിരിക്കുന്ന കുട്ടിക്ക് കേൾക്കാൻ പറയുന്നതിനേക്കാൾ
ഉച്ചത്തിൽ ഇളയ സന്താനത്തിന്റെ 'ഗുണഗണങ്ങൾ 'എണ്ണിയെണ്ണി വിളമ്പി
രോഷം തീർത്തു . ഞാനുമോർത്തു 'ഇങ്ങനെയുണ്ടോ ഒരു സന്തതി !

നിലത്ത് ചമ്രംപടിഞ്ഞിരുന്ന്  ഓരോ കഷണങ്ങളും പെറുക്കിയെടുത്തു .പലതായി
മുറിഞ്ഞുപോയ ചുണ്ട് .കവിളിലെ മായാത്ത കാക്കപ്പുള്ളി .ഉടൽ പേറിയ തണുപ്പ് ,
ഉള്ളിൽ സൂക്ഷിച്ചുവച്ചിരുന്ന നാണയങ്ങളിൽ നഷ്ടപ്പെട്ട് , രൂപം വെടിഞ്ഞ് ,
പേരുടഞ്ഞ് , വിരൽതുമ്പിൽ കഥയറിയാതെ  അവൾ ....................

2013 ഡിസംബർ 15, ഞായറാഴ്‌ച

രാത്രി പതിനൊന്നു മണിക്ക് താമരശ്ശേരി ചുരം കയറുമ്പോൾ കൂരിരുട്ടിനെ
വകഞ്ഞു മാറ്റുന്ന ഹെഡ് ലൈറ്റിന്റെയും  എതിരെ വരുന്ന  വലിയ
വാഹനങ്ങളുടെ തുളച്ചുകയറുന്ന വെളിച്ചവുമല്ലാതെ താഴെ വന്മരങ്ങളിൽ
അങ്ങിങ്ങ് മിന്നാമിനുങ്ങുകൾ പോലെ കുഞ്ഞു വെളിച്ചവും മാത്രം .

പല നേരങ്ങളിൽ പല പല ഭാവങ്ങളിൽ , സ്വർഗീയമായ അനുഭൂതി
സമ്മാനിച്ച് ,  അനുഗ്രഹിച്ച പ്രകൃതി !
രാവിലെ  ഓരോ നിമിഷങ്ങളും വിസ്മയത്തോടെ പെറുക്കിവച്ചത് .
പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്ന ഒരുവളുടെ അവസ്ഥ , എന്നെ ഞാൻ
അവളിലേക്ക്‌ പറിച്ചുനട്ട നിമിഷങ്ങൾ. നിറങ്ങളില്ലാത്ത ഒരു ലോകം .
അവിടെ ഒറ്റയ്ക്ക് ശബ്ദങ്ങളിലൂടെ രൂപം അറിഞ്ഞ് , കേട്ടിട്ടില്ലാത്ത
ശബ്ദങ്ങളുടെ രൂപം തിരഞ്ഞ് ......കൂരിരുട്ടിനെ എങ്ങനെയൊക്കെ
നിർവചിക്കാമെന്ന്  ചിന്തിച്ച് , തപ്പിത്തടഞ്ഞ് .............

*









2013 ഡിസംബർ 6, വെള്ളിയാഴ്‌ച

മഴപോലൊരുവൾ


അമ്മയുടെ പ്രായമായിരുന്നു
എന്റെ യമുനേടത്തിക്ക്
നീണ്ടുചുരുണ്ട മുടിത്തുമ്പിലെ
തിളങ്ങുന്ന നീർത്തുള്ളികൾ
യമുനേടത്തിയുടെ കണ്ണീരാണെന്ന്
വിശ്വസിച്ചതുകൊണ്ടാവാം
ഞാൻ നന്നായി തലതോർത്താൻ ശീലിച്ചത്
മഞ്ഞുകാലത്തെ ഒരു സന്ധ്യാസമയത്താണ്
മുപ്പത്തഞ്ചുകഴിഞ്ഞ അവിവാഹിതയായ യമുനേടത്തി
മൂന്നു കുഞ്ഞുങ്ങൾക്ക്‌ അമ്മയായത് .

തൊഴുത്തിലും ഉരൽക്കളത്തിലും കൂട്ടംകൂടി നിന്ന്
'അവളുടെ യോഗമെന്ന് പെണ്ണുങ്ങൾ നെടുവീർപ്പിട്ടു
അനുജത്തിയുടെ സാരിയിൽ കടന്നുപിടിച്ച
തീയുടെ രഹസ്യമറിയാൻ കാത്തുനില്ക്കാതെ
കുട്ടികളുടെ അച്ഛന് യമുനേടത്തി ഭാര്യയാകുമെന്ന്
പെണ്ണുങ്ങൾ പരസ്പരം അടക്കം പറഞ്ഞു .
കുട്ടികളെ ഊട്ടിയും ഉറക്കിയും
'എനിക്ക് അമ്മയാവാനേ കഴിയൂ ' എന്ന്
ആ വിരലുകൾ എന്റെ മുടിയിഴകളോടും
ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു .

അടുക്കളവാതിൽ പതിയെ തുറന്നെത്തുന്ന
ആവിപറക്കുന്ന മീൻകറിക്ക് മീതെ
എരിവുംപുളിയും ചേർത്ത്
ഞാൻ കോരിയൊഴിക്കുന്ന കോളേജ് വിശേഷങ്ങളിലെ
വാക്കുകളുടെ പാലത്തിൽ കയറി  യമുനേടത്തി
തിരക്കുള്ള ബസ്സിൽ ഓടിക്കയറും
എന്റെ കൂട്ടുകാരോടൊത്ത് സൊറപറഞ്ഞു നടക്കും
ഒടുവിൽ വിരലുകളിൽ പറ്റിപ്പിടിച്ചുണങ്ങിയ
വറ്റുകളിൽ നിന്ന്  ഞങ്ങളൊരുമിച്ച്
സമയസൂചികൾ എണ്ണിപ്പെറുക്കും

പെട്ടെന്നൊരു ദിവസം
യമുനേടത്തിയുടെ കിടക്ക
മരുന്നുമണമുള്ള മുറിയിലേക്ക് മാറ്റി
ആ ദിവസം മുതലാണ്‌
ഒരു വാക്കുകൊണ്ടോ സ്പർശം കൊണ്ടോ
വിശേഷങ്ങൾ ചുരുക്കിപ്പറയാൻ ഞാൻ പഠിച്ചത് .

സുവോളജി ലാബിലെ പലകയിൽ
നീണ്ടുമലർന്നു കിടന്ന തവളയിൽ നിന്ന്
നിലത്ത് കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ
വെള്ള പുതച്ചുറങ്ങുന്ന യമുനേടത്തിയിലെത്താൻ
അന്നുവരെ  നടന്നു തീർത്ത  ദൂരം തികയാതെ
എന്റെ കാലുകൾക്ക് നീരു വന്നു .
അന്ന് രാത്രിയാണ് മഴ വിങ്ങിപ്പൊട്ടുന്നത്
ആദ്യമായി ഞാൻ കേട്ടതും .

തലമുടിയിൽനിന്ന്  ഇറ്റിറ്റുവീഴുന്ന വെള്ളം
എനിക്കിന്നും എന്റെ യമുനേടത്തിയുടെ കണ്ണീരാണ് .

2013 ഡിസംബർ 4, ബുധനാഴ്‌ച

എന്തെങ്കിലും മോഹം ?
ആവർത്തിക്കപ്പെട്ട ചോദ്യത്തിനൊടുവിൽ ചിരിമായാത്ത ഉത്തരം .
മോഹിചിട്ടെന്താ ? ആരോട് പറയാൻ ?
ഇതൊരു തിരക്കഥയുടെ അവസാനവരികളല്ല .ചെറിയ സ്ക്രീനിൽനിന്ന്
ഇറങ്ങി വന്ന് മനസ്സ് കുത്തി നോവിച്ച ഒരു സാധുവിന്റെ വാക്കുകൾ .പല
മുഖങ്ങൾ വന്നുപോയെങ്കിലും എന്തെന്നറിയില്ല ആ മുഖം ഇടയ്ക്കിടയ്ക്കിങ്ങനെ.
വലിയ മതിൽക്കെട്ടിനകത്തെ വീട്ടിലെ ചുവരുകളോടുപോലും തന്റെ മോഹം
വെളിപ്പെടുത്താതെ ...ആളും ആരവവും അതിയായി ആഗ്രഹിക്കുമ്പോൾ
മതിലിനരികിൽ ചെന്നുനിന്ന് റോഡിലേയ്ക്ക് നോക്കിയങ്ങനെ ......കുറച്ചേ
കേൾക്കാനായുള്ളൂ .
ഒരു മോഹം തോന്നുക , ഈ ഭൂമിയിൽ അത് ആരുമായും പങ്കുവയ്ക്കാനില്ല
എന്ന് തിരിച്ചറിയുക വല്ലാത്ത ഒരവസ്ഥ തന്നെയാണ് .അനാഥത്വത്തിന്റെ,
തീവ്രത ഏറ്റവുമധികം അനുഭവിച്ചറിയുന്ന നിമിഷം .

എന്നിലെ നിസ്സഹായാവസ്ഥയിലേക്ക് ആ ഇരുട്ട് പടരുമ്പോൾ അവരറിയാത്ത
ഒരു ഇരുട്ടിൽ ഞാനും തപ്പിതടയുകയാണെന്ന് എങ്ങനെ അവരോടു പറയാൻ ,
അതുപോലെയോ അതിനേക്കാൾ വലുതോ ... എങ്ങനെ ബോധ്യപ്പെടുത്താൻ.

മതിലിനു പുറത്തുള്ള നാടും നാട്ടുവർത്തമാനങ്ങളും വാർത്തകളും അന്യമായ ആ 
സാധുവിനോട്  എവിടെ തുടങ്ങി എങ്ങനെ അവസാനിപ്പിക്കാൻ ???
രാജാവും വിദൂഷകനും ചേർന്നു തുന്നിതരുന്ന ഒരു കുപ്പായമിട്ട് ആടിത്തകർക്കുന്ന
ഒരു പമ്പരവിഡ്ഢിയുടെ വേഷമാണ് എനിക്കെന്ന്,
അല്ല ഞങ്ങൾക്കെന്ന് .....

2013 നവംബർ 19, ചൊവ്വാഴ്ച

വിലാപ പർവ്വം

എനിക്ക്  ഒരു വീടേയുള്ളു
മരം പെയ്ത് തണുക്കുന്നൊരു വീട്
അത് എനിക്കെൻറെ മകന് കൊടുക്കണം
അവനും ജനാലകൾ മലർക്കെ തുറന്നിടണം .

നിങ്ങൾക്ക് പലപല ദേശങ്ങളിൽ
വീടുകളുണ്ടാവും
ഉരുൾ പൊട്ടലിൽ നിന്നും ചുടുകാറ്റിൽ നിന്നും
മാറിനിന്ന് ജീവിതം ആഘോഷമാക്കാൻ .
നിങ്ങൾ വായിക്കുന്ന ശാസ്ത്രപുസ്തകത്തിൽ
ആഗോളതാപനമില്ല ,
മലിനീകരണമില്ല ........
'വികസനം മാത്രം .
മണൽ വാരി,മല മാന്തി ,കാടുവെട്ടി, കടൽക്കരവിറ്റ്
കൊടിക്കൂറകൾ മാറിമാറി നിങ്ങൾ വികസിക്കും
പിന്നിൽ 'തത്തകളെ അണിചേർത്ത്
ചരട് വലിക്കുന്നതിന് മുന്പ് ,
വലിയവരേ , നിങ്ങൾ
ഒരിക്കലെങ്കിലും ഭൂപടം നോക്കണം .

നാളെ, ഉപഗ്രഹവാർത്തകളിൽ
ഞങ്ങളൊരു  പ്രകൃതിദുരന്തമായി
വായിക്കപ്പെടുമ്പോൾ
നിങ്ങൾ ഏതോ നാട്ടിലെ മാളികയിലിരുന്ന്
കടലകൊറിച്ച്‌ ,
കരയിൽ പൊന്തിവരുന്ന
ഞങ്ങളുടെ അവയവഭാഗങ്ങൾ എണ്ണിനോക്കി
ചൊവ്വയിൽ ഒരു വീട് സ്വപ്നം കാണും .

നിങ്ങൾക്കായി ,  ചരിത്രത്തിൽ
മാപ്പെന്നൊരു വാക്കുണ്ടാവില്ല .
ഒരിക്കൽക്കൂടി ഞാൻ നിങ്ങളോട്  പറയുന്നു
എനിക്ക്  ഒരു വീടേയുള്ളു .

2013 നവംബർ 14, വ്യാഴാഴ്‌ച

അടുക്കളജനാലയെക്കാൾ ഉയർന്ന മണ്‍തിട്ട .അവിടമാകെ തിങ്ങിനിറഞ്ഞ
പച്ചപ്പ്‌ . വെട്ടുവഴിയിലൂടെ എന്നും രാവിലെ നടന്നുപോകുന്ന രണ്ടുപേർ.
കാഴ്ചയിലെത്തുന്നത് അച്ഛന്റെ മുതുകിലെ സ്കൂൾ ബാഗ് .ഒപ്പം നടന്നെത്താത്ത
ആ കുഞ്ഞു പെണ്‍കുട്ടി അവളുടെ യാത്ര എങ്ങനെയാണാസ്വദിക്കുന്നതെന്ന് അവളെക്കാണാതെതന്നെ ജനാലക്കിപ്പുറം നിന്ന് എനിക്ക് കാണാൻകഴിയുന്നു  .

ഇന്നലത്തെ മൊട്ടുകൾ പൂവായതു കണ്ട്  വിസ്മയിക്കുന്നത് ,പിടികൊടുക്കാത്ത
തുമ്പികളോടും പൂമ്പാറ്റകളോടും പരിഭവിക്കുന്നത്,ഉരുളൻകല്ലുകൾ പെറുക്കി
ഭംഗിനോക്കി ഫ്രോക്കിന്റെ പോക്കറ്റിൽ നിക്ഷേപിക്കുന്നത് ,ചെളിവെള്ളം
തട്ടിത്തെറിപ്പിച്ച് , ആർത്തുചിരിക്കുന്നത് ,വേഗതകൂട്ടി  നടന്ന്  മേഘങ്ങളെ
തോല്പ്പിക്കുന്നത് , മഴയുള്ള ദിവസങ്ങളിൽ കാറിനുള്ളിൽ ഒന്നും മിണ്ടാതെ ,
അസ്വസ്ഥതയോടെ പുറത്തേയ്ക്ക് നോക്കിയിരിക്കുന്നത് ....................

വീടിന്റെ മുൻവശത്ത് ചെന്നുനിന്നാൽ ഇടതുവശത്തെ വഴിയിലൂടെ അവൾ
ഇറങ്ങി വരുന്നതു കാണാൻകഴിയും. നോക്കിയിട്ടില്ലിതേവരെ .ഒരു  പക്ഷെ
അവളൊരു  മെലിഞ്ഞ കുട്ടിയായിരിക്കാം. അവളുടെ കൊലുസിട്ട കാലുകൾ
ഷൂസിനുള്ളിലിരുന്ന് വല്ലാതെ ഞെളിപിരി കൊള്ളുന്നുണ്ടാവാം. ഇടതൂർന്ന
തലമുടി രണ്ടായി പകുത്തു മുറുക്കി കെട്ടിയിട്ടുണ്ടാവാം ............

വേണ്ട , കാണണ്ട . അവൾ  മറഞ്ഞു  തന്നെ നിൽക്കട്ടെ .

അരിമണി കൊത്തിത്തിന്നാനെത്തിയ കുഞ്ഞിക്കിളികൾ ജനാലയിലേക്ക്
നോക്കി ചിലയ്ക്കുന്നു ,'' വട്ട് , മുഴുത്ത വട്ട് ! ഒന്നു പോയി നോക്കിയാലെന്താ
ആകാശം ഇടിഞ്ഞു വീഴോ ? ''
ഇവൾക്കറിയില്ലല്ലോ എന്റെ ആകാശം !!!!!


2013 നവംബർ 13, ബുധനാഴ്‌ച

' ഭൂമിക '


കാട്ടുപൂക്കളെ തൊട്ടുതലോടി
വിളിക്കാനൊരു പേരു തിരഞ്ഞ്
പണ്ടെന്നോ മയിലാട്ടം കണ്ട
പാറമേലൊന്നിരിക്കാൻ പോയതാണ്
മങ്ങിത്തുടങ്ങാത്ത വെയിൽ
നിഴലെടുത്ത്  തണൽ തരുന്ന മരങ്ങൾ .
തെളിനീരിൽ കാൽ നനച്ച് , മുഖം കുടഞ്ഞ്‌
പടവുകളില്ലാത്ത കയറ്റത്തിൽ ...
കാറ്റേത് കിതപ്പേതെന്നറിയാതെ
പൊതിക്കുള്ളിലിരുന്ന് കടലമണികൾ ചിരിച്ചു .

കാപ്പിച്ചെടികൾക്ക്‌  താഴെ കൂനിക്കൂടി
ഒറ്റമുറിയിലൊരു കുടിൽ
പല ആവേഗങ്ങളിൽ ചിരിയും കരച്ചിലും
വെറ്റില പൊള്ളിച്ച , നരച്ച ചിരിയും താങ്ങി
എത്തിനോക്കുന്നു ഒരു പാതിപെണ്ണുടൽ
മുറ്റത്തെ പാറയിൽ  ചാരിയിരുന്ന്
കുഞ്ഞിന് മുലകൊടുക്കുന്നു ,
അല്പംകൂടി മുതിർന്നൊരു കുഞ്ഞ് !
മുഖത്തെ നഖപ്പാടുകളിൽ
അവന്റെ അടങ്ങാത്ത വിശപ്പ്‌
ചോരയൊലിക്കുന്ന വാർത്തയിൽ ,
അർത്ഥമറിയാതെ പലരാൽ ഭോഗിക്കപ്പെട്ട്
ഉടഞ്ഞു പോയൊരു വാക്കു പോലെ അവൾ .
ഇടതു കൈകൊണ്ട് നാണം മറച്ചുനില്ക്കുന്ന
ഇത്തിപ്പോന്നവന്റെ  വലതുകൈയിലിരുന്ന്
കടലമണികൾ വീണ്ടും ചിരിച്ചു .

നിറങ്ങളൊടുങ്ങിയ ചുഴികളിൽ
ആർത്തലച്ചു നിറയുന്നു ഒരു കൊടുങ്കാട്
തളിരിലകൾക്കു മീതെ പുളഞ്ഞ്
ഇരുട്ടിലുണരുന്ന വിഷജന്തുക്കൾ
തുളച്ചു കയറുന്ന സൂര്യവെളിച്ചത്തിൽ
വഴിയായ് രൂപപ്പെടുന്ന വെളുത്ത തൂവലുകൾ
ഓരോ ചോരത്തുള്ളിയിലും കൈകാൽകുടഞ്ഞ്‌
മുഖമില്ലാതെ ചിരിക്കുന്ന കുഞ്ഞുങ്ങൾ
വെളിച്ചത്തിന്റെ അങ്ങേ തലയ്ക്കൽ
മുടിയഴിച്ചിട്ട് ,നിലയ്ക്കാത്ത നിലവിളികൾ ...

എനിക്കെന്നാണൊന്നുറങ്ങാൻ കഴിയുക ?...

2013 നവംബർ 11, തിങ്കളാഴ്‌ച

ചില വാർത്തകൾ ,വർത്തമാനങ്ങൾ വായനയ്ക്കൊടുവിലും ഒരു
വലിയ അസ്വസ്ഥതയായി വിടാതെ പിന്തുടരാറുണ്ട് ,ഈ വായനയും..
ഉത്തരം ശരിയോ തെറ്റോ എന്നൊന്നും അറിയില്ല .പക്ഷേ .............

ചോദ്യം : കേരളത്തിലെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ
ദുരന്തത്തെക്കുറിച്ച് എന്തു പറയുന്നു ? വാരാണസി പ്രസംഗത്തിൽ
അമിതമായ കീടനാശിനിപ്രയോഗം കാൻസർ പോലുള്ള മാരകരോഗങ്ങൾ
ക്ഷണിച്ചു വരുത്തുമെന്ന് താങ്കൾ മുന്നറിയിപ്പ് നൽകിയിരുന്നതാണല്ലോ ?

ഉത്തരം : എൻഡോസൾഫാനെക്കുറിച്ച് എനിക്കറിയില്ല . ശാസ്ത്രീയമായ
തെളിവുകൾ അടിസ്ഥാനമാക്കിയേ സംസാരിക്കാൻ പറ്റൂ .ഞാനോ നിങ്ങളോ
അല്ല വിധി പറയേണ്ടത് .അതേക്കുറിച്ച് വിശകലനം ചെയ്യാൻ കഴിയുന്ന
ഒരു സംഘം ശാസ്ത്രജ്ഞരാണ് അത് വിലയിരുത്തേണ്ടത് .അതിൽ
രാഷ്ട്രീയമുണ്ടാകാൻ പാടില്ല .ഞാൻ അതിന് മറുപടി പറയാതിരിക്കാൻ
കാരണം എനിക്ക് അതേക്കുറിച്ച് വേണ്ടത്ര അറിയില്ല എന്നതുകൊണ്ടാണ് .

( എം.എസ്.സ്വാമിനാഥൻ / പി.ടി .മുഹമ്മദ്‌ സാദിഖ്
മാതൃഭൂമി ആഴ്ചപ്പതിപ്പ് )

2013 നവംബർ 9, ശനിയാഴ്‌ച

വയനാട് / വയ + നാട്

കണ്ടിട്ട് ആറുമാസം തികയാൻ പോകുന്നു .
ഇന്നലെ എൻറെ പ്രിയസുഹൃത്തിന്റെ അന്വേഷണം ,
വയനാട് എങ്ങനെയുണ്ട് ? ഇഷ്ടമായോ ?
സുന്ദരിയാണെന്നും ഇഷ്ടമായിയെന്നും ഞാൻ ...ആ സുന്ദരിയെ
ഒന്ന് വർണിക്കാമോ എന്ന് അടുത്ത ചോദ്യം.വർണിക്കാനാവാത്തവിധം
സൗന്ദര്യം കാണാൻ കഴിയുമ്പോൾ ഭാഷ 'അപൂർണമായി തോന്നാറുണ്ട്
എന്ന് ഞാൻ .ഭാഷ അപൂർണമല്ല , മനോധർമം പോലെ പറയുക ,
കേൾക്കുന്നവൻ അവൻറെ മനോധർമം പോലെ കേൾക്കട്ടെ.....
' വയ ' എന്ന വാക്കിന്റെ അർത്ഥമെന്താ ?
ഇഷ്ടം .( ഊഹിച്ച് പറഞ്ഞതായിരുന്നു )
അപ്പോൾ ഇഷ്ടപ്പെട്ട സ്ഥലത്താണല്ലോ എത്തിയത് .
ശരിയാണ് .

'വയ ' എന്നാൽ ഇച്ഛ / ആഗ്രഹം (സുഖപ്രദമായ വസ്തുക്കളെ
പ്രാപിക്കുന്നതിൽ ശ്രദ്ധ ജനിപ്പിക്കുന്ന മനോവൃത്തി )

എന്നോ ഒരിക്കൽ ആഗ്രഹിച്ചിട്ടുണ്ടാവും ഈ മണ്ണിൽ ഒരു കൂടുകൂട്ടാൻ !

ഈ വാക്കിൻറെ പൊരുൾ ഇതുവരെ തിരഞ്ഞുപോകാതിരുന്നതിന്
പിഴ .....
വാക്കേ ,,,,, പൊറുക്കുക .

2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

സൂര്യനും ചന്ദ്രനും ഭാര്യാഭർത്താക്കന്മാർ ആയിരുന്നത്രെ !!!
ഇതെന്തു ന്യായം ?.....................

അത്രി അനസൂയ ദമ്പതിമാരുടെ പുത്രനായ ചന്ദ്രൻ ........ !

അശ്വതി തുടങ്ങി ഇരുപത്തിയേഴു പെണ്ണുങ്ങളെ കല്യാണം കഴിച്ച് ,
അതിൽ ഒരുവളായ രോഹിണിയെ എപ്പോഴും അടുത്തുനിർത്തി ,
ഇരുപത്തിയാറു പെണ്‍മക്കളുടെ പരാതി കേട്ടുകേട്ട്  സഹിക്കാനാവാതെ
ദക്ഷനെന്ന പിതാവിൻറെ ശാപം ഏറ്റുവാങ്ങി ക്ഷയരോഗിയായി
ഭവിച്ച ചന്ദ്രൻ ........................!

മനോഹരയുടെ നാല് പുത്രന്മാരുടെ അച്ഛൻ ചന്ദ്രൻ .........!

അതീവ സുന്ദരിയായ താരയെന്ന ഗുരുപത്നിയെ പ്രണയിച്ച്, അവളെ
ചന്ദ്രഗൃഹത്തിൽ കൂട്ടിക്കൊണ്ടുപോയി ,അതിഭയങ്കര യുദ്ധത്തിനൊടുവിൽ
ഗുരുവിനു അവളെ വിട്ടുകൊടുത്ത് , ഒടുവിൽ കുഞ്ഞിന്റെ പിതൃത്വം
അവകാശപ്പെട്ട ഗുരുവിൽ നിന്ന് , താരയുടെ വ്യക്തമാക്കലിനെത്തുടർന്ന്
ബ്രഹ്മാവിന്റെ നിർദേശപ്രകാരം വീണ്ടെടുത്തു കൊണ്ടുപോയി വളർത്തിയ,
ബുധന്റെ അച്ഛൻ ചന്ദ്രൻ ...................!

ചാഗവർഗക്കാരുടെ( ആഫ്രിക്ക ) ഒരു കഥ ഇങ്ങനെ :

പണ്ട് സൂര്യനും ചന്ദ്രനും ഭാര്യാഭർത്താക്കന്മാരായിരുന്നു.ഭൂമിയിൽ
താമസിച്ചിരുന്ന സൂര്യൻ , സുഹൃത്തായ നദിയെ തന്റെ ഒപ്പം
വീട്ടിൽ താമസിക്കാൻ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നു.തന്റെ വലിയ
കുടുംബം അങ്ങോട്ട്‌ ചെന്നാൽ സൂര്യനും ചന്ദ്രനും വഴിയാധാരമാവുമെന്നു
നദി പറഞ്ഞതു കേട്ട് സൂര്യൻ വീട് പുതുക്കി പണിതു . സുഹൃത്തിനു വിഷമം
തോന്നണ്ടാന്നു കരുതി നദി സൂര്യഗൃഹത്തിലേയ്ക്ക് കുടുംബസമേതം ഒഴുകാൻ
തുടങ്ങി .ജലനിരപ്പ് അടിക്കടി ഉയർന്നുകൊണ്ടിരുന്നു. സൂര്യനും ചന്ദ്രനും
വീടിന്റെ മേല്ക്കൂരയിലായി താമസം. എന്നിട്ടും തന്റെ വാക്ക് തിരുത്താതെ
സൂര്യൻ അവരെ സഹർഷം സ്വാഗതംചെയ്തുകൊണ്ടിരുന്നു.ഒഴുകിയൊഴുകി
നദി സൂര്യഗൃഹം മുഴുവൻ നിറഞ്ഞു, തുളുമ്പി, അങ്ങനെ സൂര്യചന്ദ്രന്മാർ
ആകാശത്ത് കയറിക്കൂടി അവിടത്തെ സ്ഥിരവാസികളായി .

" ഇത് കഥയല്ല,സ്വാരസ്യവുംഉള്ളർത്ഥവും നിറഞ്ഞ ലോകത്തിലെ ഏറ്റവും
സാധകമായ കവിതകളിലൊന്ന് .സ്വാർത്ഥതയില്ലാത്ത പ്രകൃത്യാഴം.''

( കടപ്പാട് : ലോക ഇതിഹാസകഥകൾ )

2013 ഒക്‌ടോബർ 23, ബുധനാഴ്‌ച



മുടിനിറയെ പൂചൂടിയവളെ
കണ്ടു മോഹിച്ചതും
പൂവില്ലാതൊരു മുടി മുറിച്ചുവാങ്ങി
മുറ്റത്ത്‌ കുടിയിരുത്തിയതും
വെയിലേറ്റു തളരാതെ കുടചൂടിച്ച്
തളിർ കാത്തിരുന്നതും
ഇലചൂടി നിറഞ്ഞ നാൾ പകലോനെ
കണിയായ്  കൊടുത്തതും
'മൊട്ടിടാത്തതെന്തേ'ന്ന് ചോദിച്ച്
മുള്ളിനെ പഴിച്ചതും
പിന്നെ  
മൊട്ടു കാണിച്ചൊരുഷസ്സിനെ
ഉമ്മവെച്ചുണർത്തിയണച്ചതും
'വിടരാത്തതെന്തേ'ന്ന്  കരഞ്ഞ്
കാൽമുട്ടിൽ മുഖംചേർത്തിരുന്നതും
പിന്നെ  
ചോരപോൽ ചുവന്ന ചുണ്ടിന്
കുളിരായ് കവിൾ കൊടുത്തതും.

കണ്ണുകെട്ടിക്കളിപ്പാണുള്ളിൽ
ഒരുപൂവൊരുവസന്തംതീർത്ത നാൾ'.


2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച


ഉറങ്ങിയുറങ്ങി,
പടവുകൾ എണ്ണിക്കൊണ്ടിരിക്കെ
ദേവകിയമ്മ കൈയിൽ പിടിച്ചു.
വേവിച്ചുടച്ച കപ്പയ്ക്ക് മീതെ വിളമ്പുന്ന
തിളച്ച മീൻകറിയുടെ മണത്തെ
ചന്ദനത്തിന്റെ ഗന്ധം കഴുകികളഞ്ഞിരിക്കുന്നു.
എന്നെ നന്നായി പുതപ്പിച്ചു കിടത്തി ഞങ്ങളിറങ്ങി.
പുറത്ത് കാത്തുകിടപ്പുണ്ട് 
കുഞ്ഞൂട്ടമ്മാവൻ ഓടിക്കുന്ന മൂക്കുനീണ്ട പച്ച കുടുക്ക ബസ്.
അച്ഛന്റെ മടിയിലിരുന്ന്
ഓടുന്ന മരങ്ങളും പാടങ്ങളും കണ്ട അതിശയവണ്ടി .
മഞ്ഞപ്പിത്തം കരൾ പറിച്ചാണത്രെ കുഞ്ഞൂട്ടമ്മാവൻ.........
മൂടുപടം അഴിച്ചുമാറ്റാത്ത മഞ്ഞിനോട് കലഹിച്ച്
ദൂരെ മാറിനില്പാണ് സൂര്യൻ.
കരിയിലകൂട്ടി ,തീകായാൻ തുടങ്ങിയിരിക്കുന്നു വല്യച്ഛൻ.  
തീയ്ക്കൊപ്പം കരുകരെ ശബ്ദത്തിൽ ചാവുന്ന പ്രാണികൾ.
വിരൽ നീട്ടിപ്പിടിച്ച്‌ ,പറ്റിച്ചേർന്നിരിക്കാൻ 
വെറ്റിലചെല്ലം കട്ടെടുത്ത് ,ചുണ്ട് ചോപ്പിച്ചവളിനിയും എത്തിയിട്ടില്ല.
കഥകേട്ട് , കഥകേട്ട് അവളൊരു കഥയില്ലാത്തവളായെന്ന്
വല്യച്ഛൻ എങ്ങനെ അറിയാൻ.
പാതയ്ക്കിരുവശവും ഒരേ വലിപ്പവും നിറവുമുള്ള വീടുകൾ.
ഇടതുവശത്തുള്ള ഒരു വീട്ടുമുറ്റത്ത് പത്രക്കാരൻ ചെക്കനെ
അക്ഷമയോടെ നോക്കിനിൽപ്പാണ് അച്ഛൻ.
വേഗതയില്ലാത്ത വണ്ടിയുടെ വേഗത എനിക്കായി വീണ്ടും കുറച്ച്
കുഞ്ഞൂട്ടമ്മാവൻ കരുണയുള്ളവനായി.
വിരലുകൾ കുറേക്കൂടി അമർത്തി ദേവകിയമ്മയും.

നിറഞ്ഞ അകിടുകൾ മൊന്തയിലേയ്ക്ക്  കറന്നെടുത്ത്
കരച്ചിൽ തീർത്ത് അകത്തേയ്ക്ക് കയറിപ്പോകുന്നു അമ്മിണീടമ്മ.
ശാന്തമ്മായീടെ തൂമ്പയുടെ അറ്റത്ത്‌
ചേമ്പ് പുഴുക്കിന്റെ കൊതിയൂറുന്ന മണം.
കുളക്കടവിൽ മുട്ടോളമെത്തുന്ന തലമുടി വിടർത്തിയിട്ട്
മേലെ നോക്കി സ്വപ്നം കണ്ടുനില്പാണ്  സുജാതേച്ചി.
സാന്ത്വനചികിത്സാമുറിയിൽ കണ്ട ആ പാതിയടഞ്ഞ കണ്ണുകൾ
വേണ്ടാ...... ഓർക്കണ്ട.

കവലയിൽ തുണിക്കട നടത്തിയിരുന്ന മജീദ്‌ക്ക കോലായിലിരുന്ന് 
നസീറാടെ ഉമ്മയെ നീട്ടിവിളിക്കുന്നു.
'നസീറാ സ്റ്റോറിലായിരുന്നു
അച്ഛൻ  തുണിമുറിച്ചു വാങ്ങലും
അളവെടുക്കാൻ ശ്വാസംപിടിച്ചു നിന്ന എന്റെ ചില വൈകുന്നേരങ്ങളും.
സ്കൂൾമുറ്റത്ത് ,ഒരേ നിറത്തിൽ നസീറയും ഞാനും ഇരട്ടക്കുട്ടികളാകും.
പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചന്തം നോക്കി നില്ക്കും.
ഈ മജീദ്‌ക്കയ്ക്ക് ഒരു മാറ്റോമില്ല. 
കുഞ്ഞൂട്ടമ്മാവന്റെ ബസ് ഒന്നു മുരണ്ട്, നിന്നു.
അങ്ങുദൂരെനിന്നൊരു നിഴൽ
ഒരാണ്‍കുട്ടിയായി രൂപാന്തരപ്പെടുന്നു.
മണ്ണപ്പം ചുട്ടുവെച്ച് വട്ടയിലകൾ നിരത്തിയിട്ട് 
കുഞ്ഞുങ്ങളെ ആവോളമൂട്ടാൻ അമ്മചമഞ്ഞിരുന്ന ഒരുവളെ
കുഞ്ഞു തോർത്തു കൊണ്ട്  സാരിയുടുപ്പിച്ച്,
വലിയ ചിരിപൊട്ടുന്നിടത്ത് ,പിണങ്ങി  മുഖം കനപ്പിച്ച്‌
ഒടുവിൽ
വാക്ക് തെറ്റിച്ച് 
ആരുടെയോ വിരൽപിടിച്ച്
അവളെക്കൂട്ടാതെ ഇങ്ങോട്ട്  പുറപ്പെട്ടതാണവൻ,
അവനിന്നും അതേ പ്രായം.
കണ്ണുകൾ ആവുന്നിടത്തോളം തുറന്നുപിടിച്ചു.
പെട്ടെന്ന്  ഒരപശകുനത്തിന് ചിറകുമുളച്ചതുപോലെ
വരിക്കപ്ലാവിന്റെ കൊമ്പിൽനിന്ന്‌
കണ്ണാടി തകർത്തുകൊണ്ട് കൂവി പതിച്ച രണ്ടുൾക്കകൾ.!
കമ്പിയിൽ ആഞ്ഞിടിച്ച മൂക്ക്‌ പൊത്തിപ്പിടിച്ച്
വേദനയോടെ,നിശബ്ദമായിക്കരഞ്ഞ്
ഞാനിതാ, ഇരുട്ടിന്റെ അവസാനപടവും
എണ്ണിത്തീർത്തിരിക്കുന്നു .









2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

2013 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

കല്പറ്റ കണ്ടിട്ട് ഒരു കാക്കയെക്കാണാൻ അഞ്ചുമാസം നോക്കിയിരിക്കേണ്ടി വന്നു .
ചിത്രങ്ങളിൽ മാത്രം കണ്ടതും അല്ലാത്തതുമായി ഒട്ടനേകം കിളികൾ ,പറന്നും  പാടിയും
ചിലച്ചും ....മലമുഴക്കിക്കൊണ്ട് ,പാടാനറിയാത്ത വേഴാമ്പൽ വരെ തൊട്ടടുത്ത്‌ !

ഉള്ളിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കാക്കപുരാണം വീണ്ടും നിവർത്തിവച്ചു .കുഞ്ഞു
ബഞ്ചിലിരുന്ന് വീട്ടുമുറ്റം വെടിപ്പാക്കിത്തരുന്ന കാക്കവിശേഷം കേട്ട് ,വർണങ്ങളില്ലാത്ത
ആ ചിറകുകളെ അറിയാതെ സ്നേഹിക്കാൻ തുടങ്ങി .പിന്നീട് അവധിദിവസങ്ങളിൽ ,
മുറ്റത്ത്‌ പായ വിരിച്ച് , ഉണക്കാനിടുന്ന പുഴുങ്ങിയ നെല്ലിനും ചന്ദ്രക്കലയുടെ ആകൃതിയിൽ
മാനത്തു നോക്കി വെളുക്കെ ചിരിച്ചു കിടക്കുന്ന തേങ്ങാചീളുകൾക്കും കാവലിരിക്കാൻ
തുടങ്ങിയപ്പോൾ അറിയാതെ വെറുക്കാൻ തുടങ്ങി . കഥയിലെ മോഹിപ്പിക്കുന്ന ഒരു
കഥാപാത്രമായി വേഷപ്പകർച്ചനടത്തി ഞാനൊന്ന് പറക്കാൻ തുടങ്ങുമ്പോഴാവും
അവറ്റകൾ പറന്നിറങ്ങി ,ചുണ്ട് നിറച്ച് ,എന്നെ പറ്റിച്ച് മറയുന്നത് . ' വകതിരിവില്ലാത്ത
ജന്തുക്കൾ ' എന്നൊരു പട്ടവും ചാർത്തി മാറ്റിനിർത്തി പിന്നീടെപ്പോഴും.വർഷങ്ങൾക്കു
ശേഷം ബലിച്ചോറുണ്ണാൻ കൈകൊട്ടിവിളിച്ചതു കേട്ട്  എങ്ങുനിന്നോ പറന്നു വന്ന
അവരെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി .മനുഷ്യൻ ഇങ്ങനെയൊക്കെയാണ് എന്ന്
ചിന്തിച്ച് കുറേക്കൂടി ചെറുതാകാനും ...........)

ഇന്ന് രാവിലെ കണ്ടു . പേരറിയാത്തൊരു മരക്കൊമ്പിൽ രണ്ടു കാക്കകൾ .കൂട്ടംതെറ്റി
വന്നവരെപ്പോലെ ചില്ലകൾ മാറിമാറി ,കാ കാ ന്നു കരഞ്ഞ് ....... മാനത്തു നിന്ന്
പൊട്ടി വീണ ഒരതിശയമെന്ന പോലെ നോക്കി നിന്നുപോയി . അധികം ആയുസ്സില്ലാതിരുന്ന  ആ കാഴ്ചക്ക് വിരാമമിട്ടുകൊണ്ട് ഒരെണ്ണം തെക്കോട്ട്‌ പറന്നു .
മറ്റേത് കുറേനേരം അസ്വസ്ഥതയോടെ ഒച്ചവച്ച്  ചില്ലയിലിരുന്നു . പക്ഷികളുടെ
ഭാഷ അറിയാമായിരുന്നെങ്കിൽ എന്ന് ഒരിക്കൽക്കൂടി വ്യാമോഹിക്കുമ്പോൾ ,
അറിയില്ലല്ലോ എന്ന് സ്വയം ആശ്വസിക്കുമ്പോൾ ,  മറ്റേത് വടക്കോട്ട്‌ പറന്നു .
അവർ പരസ്പരം ആരായിരുന്നിരിക്കും ...........വീണ്ടുമൊരു വഴിയിൽ ...........
ജോലികളിൽ മുഴുകാൻ ശ്രമിച്ചിട്ടും 'കാ കാ എന്ന കരച്ചിൽ പറന്നുപോകുന്നേയില്ല.

കൊല്ലണം ഇവറ്റകളെ ...കാക്കകളെയല്ല . ചിറകുമായെത്തുന്ന മോഹങ്ങളെ .


2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

'' ഒളൈകൾ ''

കള കള ശബ്ദത്തോടെ ഒഴുകിയെത്തിയ ഒരു വാക്ക് .
ഉള്ളം നിറഞ്ഞു കവിയാൻ ഒരൊറ്റ വാക്ക് മതിയെന്ന് ഒരിക്കൽക്കൂടി !
' അമ്മ പോലെ ..........................
മലപോലെ ,മഴ പോലെ , മഞ്ഞ് പോലെ , മലർ പോലെ ...
ഉയിരിലുണരുമൊരു കിനാവുപോലെ ..................

( ബാവലിയിലും( മാനന്തവാടി ) സമീപപ്രദേശങ്ങളിലും
താമസിക്കുന്ന വേടഗൗഡരുടെ ഭാഷയിൽ ' ഒളൈകൾ എന്നാൽ പുഴ.
ബാവലി , ഗവ .യു . പി . സ്കൂളിലെ കുട്ടികളുടെ വെബ് ലോകത്തേയ്ക്കുള്ള 
പ്രവേശനം , ഒളൈകൾ' എന്ന് പേരിട്ട ബ്ലോഗിലൂടെ .)
ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തോട്‌ കടപ്പാട് .

www.olaigal.com

2013 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ഒരു ജീവി ഞെരിഞ്ഞമർന്നു മരണപ്പെടുന്നതിന്
ഒരു താളമുണ്ടെന്ന് നിങ്ങളാരെങ്കിലും  അറിഞ്ഞിട്ടുണ്ടോ?

ഞാനറിഞ്ഞിട്ടുണ്ട്‌
ഒരിക്കലല്ല  പലതവണ.
ഒരുറുമ്പിനെപ്പോലും 
നോവിക്കാൻ പാടില്ലെന്ന്
ആവർത്തിക്കുമ്പോഴും കേൾക്കാൻ കൊതിച്ചിട്ടുണ്ട്
ആ ഒരു കുഞ്ഞുസ്വപ്നത്തിനായി നോമ്പുനോറ്റിട്ടുമുണ്ട്.

പുഴയുടെയും മലയുടെയും നാട്ടിൽ നിന്നായിരുന്നു
എന്റെ അമ്മമ്മ ഇടയ്ക്കിടയ്ക്ക് 
വിരുന്നു വന്നിരുന്നത്.
കൂടെ ഒരു സഞ്ചി നിറയെ വിയർത്തുണ്ടാക്കിയ വിളകളും
ആരും കാണാത്ത കൊട്ടയിൽ 
എനിക്കുള്ള കഥകളും.

തലയിണയെക്കാൾ സുഖംതരുന്ന 
ആ കൈയിൽ തലവെച്ച്
ഒരു കിളിക്കുഞ്ഞിനെപ്പോലെ ചൂടേറ്റു ഞാനമർന്നു കിടക്കും.
അപ്പോൾ  കൊടുംകാട് കയറിയ  ഒരു വേടനെപ്പോലെ
ആ വിരലുകളെന്റെ തലയിൽ 
പതുങ്ങിനടന്നു ലക്‌ഷ്യം കാണും.

കഥപറച്ചിൽ  
തൽക്കാലം നിർത്തിവെച്ചിട്ട് 
ചുണ്ടും നാവും ചേർന്ന്  വായുവിനെ  ആവാഹിച്ചെടുത്ത
ഒരു പ്രത്യേക രാഗത്തിന്റെ അകമ്പടിയോടെയാണ്
കട്ടിലിന്റെ പടിയിൽവെച്ച് കൂരിരുട്ടിൽ 
കൊല നടത്തുക.

താളിതേയ്ച്ചു കുളിപ്പിക്കാത്തതിന്  
അമ്മയെ കുറ്റംപറയും
'അവൾക്കെപ്പോഴാണിതിനൊക്കെ നേരമെന്നുടനെ തിരുത്തും
മുറിഞ്ഞു പോയ കഥ വീണ്ടുമൊരിക്കൽക്കൂടി കൂട്ടിത്തുന്നും
കേട്ടുകേട്ട് ഞാനുറങ്ങും
പിന്നീടെപ്പൊഴോ അമ്മമ്മയും.

ഒരിടത്ത് പനിച്ചുവിറച്ചു കിടന്ന എന്റെയടുത്തേക്ക്
മറ്റൊരിടത്ത് മരിച്ചുവിറങ്ങലിച്ചു കിടന്ന ഉടലിൽ  നിന്നാണ് 
അവസാനമായി  അമ്മമ്മ  ഇറങ്ങി  ഓടിവന്നത്.
ആ വിരലുകളുടെ മാന്ത്രികത  ഞാനറിയുന്നുണ്ടായിരുന്നു.

സങ്കടപ്പെരുമഴ പെയ്യുന്ന 
ചില രാത്രികളിൽ
അമ്മയുടെ മടിയിൽ തലവെച്ച്  കൊതിയോടെ  ഞാൻ  കിടക്കും
നിരാശയോടെ അമ്മ വിരലുകൾ പിൻവലിക്കുമ്പോൾ 
മറഞ്ഞുപോയ  വിരലുകളെയോർത്ത്  
എന്റെ നെഞ്ച് പിടയും.






2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച



പരിഭവം പറയാതെ അടുക്കള കാക്കുന്നവളെ
കണ്ടുകണ്ട് അലിവു തോന്നിയിട്ടാവും
ഇന്നത്തെ പുലരി ഒരു സമ്മാനപ്പൊതി
ജനാലവഴി നീട്ടിത്തന്നത് .
നിവർത്തിപ്പിടിച്ച്  ഒരു നിമിഷം
ഞാനൊരു ആലീസായി
അത്ഭുതലോകം കണ്ട് മതിമറന്ന അതേ  ആലിസ്

കടുക് പൊട്ടുന്ന ഒച്ചയെ തോൽപ്പിച്ച്
ഓടിവന്ന്  കുടുകുടെ പെയ്തൊടുങ്ങി ഒരു  മഴ
തക്കംനോക്കിയിരുന്നതുപോലെ
ഓടിയെത്തി, ചിരിച്ചുനിന്നു
പൊന്നിൽ കുളിച്ച് , ഒരു വെയിൽ
അവളോട്‌ കിന്നാരം പറയാൻ
ചൂളം വിളിച്ച് , ചുരം കയറിയെത്തി
ഒരു താന്തോന്നിക്കാറ്റ്
മരങ്ങൾ കൂട്ടത്തോടെ ഒന്നുലഞ്ഞു
അവർക്കുമെലെയൊരു വസന്തമാകാൻ
നീർത്തുള്ളികൾ തുരുതുരെ അടർത്തിയിട്ട്
ആടിയുലഞ്ഞു  പച്ചിലക്കൂട്ടങ്ങൾ
വെയിലിനെ മുത്തിച്ചുവന്ന് , ചുവപ്പിച്ച്
ഊർന്നുവീണു കുഞ്ഞുഗോളങ്ങൾ !

വജ്രപ്പതക്കങ്ങളുടെ  ഒരു മായികലോകം!
അനുഭവിച്ചിട്ടില്ല  ഞാനിതുവരെയിങ്ങനെ .

ഇനിയുമൊരു കാറ്റ്  പൊൻവെയിൽ തേടിവന്നാൽ
അടർത്തിയിടാൻ ഒരു നീർമണിയില്ലെന്ന്
കരയുന്ന മരങ്ങളെ നോക്കി
ഞാനുമെന്റെ അടുക്കളയും വീണ്ടുമൊരു
മഴകാത്ത് , വെയിൽ കാത്ത്‌  ............




2013 സെപ്റ്റംബർ 10, ചൊവ്വാഴ്ച

നിലാവേ , നിറവേ .............

 ജാലകപ്പഴുതിലൂടെത്തിനോക്കുന്നുണ്ടൊരാൾ
പണ്ടു കണ്ടതേ മുഖം , മിന്നുന്ന കുപ്പായവും!
വിരൽ കോർക്കുക സഖേ ,നടക്കാം നമുക്കൽപ്പം
രാവുറങ്ങുമീ നാട്ടുവഴിയെ പകുത്തിടാം .

പൂക്കൂട വിരലില്‍ തൂക്കി തൊടിയിലലഞ്ഞതും
കൂട്ടരെ വിളിച്ചാർത്ത് സന്തോഷം പങ്കിട്ടതും
പൂവിറുക്കുവാനോടി കാല്‍മുട്ടു  മുറിഞ്ഞതും
കുഞ്ഞുടുപ്പിനാലതു  മറച്ച് , പൂവിട്ടതും

പൂക്കളമൊരുക്കിയ മുറ്റത്തിൻ മേലെയന്ന്
കാവലായ് പാൽപ്പുഞ്ചിരി പൊഴിച്ചു നീ നിന്നതും
നിൻ കണ്ണുവെട്ടിച്ചന്നു 'കള്ളത്തി' മഴ വന്നതും
പൂക്കളം വിരൽതുമ്പാലടർത്തിയെറിഞ്ഞതും

'കല്ലെടുക്കുക തുമ്പീ' ന്നലറും ചങ്ങാതിയെ
കൂട്ടിനായ് വിളിക്കില്ലെന്നുറക്കെ പറഞ്ഞതും
വിരലില്‍ വര്‍ണംചോർന്ന്  പാറിയ ശലഭത്തെ
കണ്ണീരും നോവും കൊണ്ട് തിരഞ്ഞു നടന്നതും

മുറ്റത്ത് താളത്തോടെ കളിക്കും പുലികളെ
വാതിലിന്‍ വിടവിലൂടൊന്നു നോക്കി നിന്നതും
അരണ്ട വെളിച്ചത്തില്‍ തുള്ളുന്ന വേഷം കണ്ട്
പേടിച്ചു മിഴി പൊത്തി വാവിട്ടു കരഞ്ഞതും

ഊഞ്ഞാലിന്‍ പടിമേലെ ആയത്തിലാടുന്നോരെ
വിടരും മിഴികളാല്‍ കണ്ടുനിന്നതും പിന്നെ
അമ്മതന്നടുത്തെത്തി പലഹാരവും വാങ്ങി
കൂട്ടുകാരുമൊന്നിച്ച്  രുചിയായ് കഴിച്ചതും

ഉമ്മറപ്പടിയിന്മേല്‍ അച്ഛനായ് കണ്‍പാര്‍ത്തതും
തുന്നിയോരോണക്കോടിയണിഞ്ഞു രസിച്ചതും
കുഞ്ഞുതുമ്പിലയിലെ സദ്യയും കഴിച്ചിട്ട് ,
അമ്മതന്‍ സാരിത്തുമ്പില്‍ ചുണ്ടുകള്‍ തുടച്ചതും

മഴവില്ലുപോല്‍ മിന്നും വളകള്‍ പെറുക്കി ഞാന്‍
കുഞ്ഞുപെട്ടിയില്‍ പൊട്ടാതടുക്കി സൂക്ഷിച്ചതും
ഓര്‍മകളെല്ലാമിന്നും ഉടയാതിരിക്കുന്നു
കാലചക്രത്തിന്‍ ഗതിയറിയും പെട്ടിയ്ക്കുള്ളില്‍ !!!

#

2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഞാനിങ്ങനെയാണ്‌ ...


പണ്ട്  പണ്ട്
എന്നുവെച്ചാൽ  വളരെ പണ്ട്
ഈ മുറ്റം,ദേഹമാസകലം മണൽ പുതച്ചിരുന്നു
പുറം നോവിക്കാതെ ഞാനന്ന്  മുറ്റമടിച്ചു
കരിയിലകളുടെ  പിന്നാലെ മണലിറങ്ങിപ്പോയാൽ
അമ്മയുടെ നെഞ്ച്  പിടയും .
അതുകൊണ്ടാവും  തൊടുന്ന മാത്രയിൽ
ചൂൽ ഓർമപ്പെടുത്തും , ' പതിയെ , പതിയെ '.

മഞ്ഞ്  പൊഴിഞ്ഞു വീണ മണലിൽ
കുടിലും കൊട്ടാരവും പണിത് , പിന്നെ
ചാഞ്ഞും ചരിഞ്ഞും കിടന്ന്  ചന്തം നോക്കി
രസിച്ചു , ഞാനുമെന്റെ  കൂട്ടാരും .
നായ മൂത്രിച്ചോ ,പൂച്ച  അപ്പിയിട്ടോ ...
ആര്  അന്വേഷിക്കാൻ മിനക്കെടുന്നു അതൊക്കെ !
പെറ്റിക്കോട്ടിലൊളിച്ച് , വീട്ടിനുള്ളിൽ കയറിക്കൂടി
ചിതറിപ്പെയ്യുന്ന  മണൽത്തരികളോട്
അമ്മ വല്ലാതെ  കലഹിക്കും
അതാണെനിക്ക്  മനസ്സിലാകാതിരുന്നത് .

പിന്നീടെന്നോ , മണൽ നഷ്ടപ്പെട്ട്
പുഴയുടെ കണ്ണ്  ചുവന്നു
മുറ്റത്തിന്റെ  നെഞ്ച്  ഓടുകൊണ്ടുറച്ചു
അവളൊറ്റയ്ക്ക്  മാനം നോക്കിക്കിടന്നു തേങ്ങി .

ഇന്നീ  മുറ്റത്ത്  കാൽതൊടുമ്പോൾ പഴയ തണുപ്പ് ,
ഒരു കിളിയെപ്പോലെ ഉള്ളിലിരുന്നു കുറുകുന്നു 
ഞാനുണ്ടാക്കിയ കുടിലും കൊട്ടാരവും
മണലിൽ  പൂത്തുനിന്ന മരക്കൊമ്പും
ഇടിഞ്ഞുവീഴാതെ,വാടിക്കരിയാതെ
അവിടെത്തന്നെയുണ്ടാവും
എനിക്കങ്ങനെ  വിശ്വസിക്കാനാണിഷ്ടം ,
മണ്ണായിത്തീരുംവരെ ...

#


2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച



ചിങ്ങപ്പെണ്ണുണർന്നല്ലോ , പൂവേ,
കണ്ണിനു വിരുന്നൊരുക്ക നീ .
കാറ്റേ , താളം പിടിച്ചാട്ടെ,
കുഞ്ഞു  തുമ്പപ്പൂവിന്നാടുവാൻ !

2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച



 സ്വാതന്ത്ര്യദിനപ്പുലരി, അറുപത്തേഴാം വയസ്സിലേക്ക് ...


ഇവിടെ ,

മല നിറഞ്ഞ് മരങ്ങൾ , മരം നിറയെ കിളികൾ ,
നൂറുനൂറ് രാഗങ്ങൾ കോർത്തൊരു കിളിപ്പാട്ട് ,
വിതയ്ക്കാത്തതിന്റെ , കൊയ്യാത്തതിന്റെ  ഈണം ,
സ്വാതന്ത്ര്യമെന്നാൽ ' ചിറക് ' എന്നൊരൊറ്റവരി ! .

2013 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച



ഇന്നലെ '  വീട്ടിലേയ്ക്കുള്ള യാത്ര , ധന്യമാക്കി മാറ്റിയ  ഉച്ചനേരം !
തൃശൂർ വഴി വയനാട് , 'ആര്യാസിൽ കൈകഴുകി ഊണിനു കാത്തിരിക്കുന്ന നേരം .
ഊണ്  കഴിഞ്ഞ്  , കൈതുടച്ചു  മുന്നിലൂടെ നടന്നടുക്കുന്ന ഒരു  വലിയ 'മനുഷ്യൻ .
എഴുത്തുകാരനിൽ ഒതുങ്ങാത്ത , ഒരുപാട് വിശേഷണങ്ങൾ  സ്വന്തമായിട്ടുള്ള ഒരു
വലിയ കലാകാരൻ . ശ്രീ . മാടമ്പ്‌ കുഞ്ഞിക്കുട്ടൻ .

ശ്രീ .  മാടമ്പ്‌  അടുത്തെത്തിയയുടനെ  ഞാനെഴുന്നേറ്റ് , കൈകൂപ്പി .അദ്ദേഹം
തിരിച്ചും . ഓർത്തു നോക്കി തിരിച്ചറിയാനാവുന്നില്ലല്ലോയെന്ന കുറ്റബോധത്തോടെ
അന്വേഷണം . അദ്ദേഹത്തിന്  തിരിച്ചറിയാൻ പാകത്തിൽ ഞാൻ ആരുമല്ലല്ലോ.
അതുതന്നെ ഞാൻ മറുപടിയായി പറഞ്ഞു . ചിരിച്ചുകൊണ്ടു തന്നെ എന്നെക്കുറിച്ച്
പറയാനുള്ളതൊക്കെ ചോദിച്ചറിഞ്ഞു . ഒരു ഡോക്കുമെന്ററിയുടെ വർക്കിലാണെന്ന്
പറഞ്ഞ്  കൈകൂപ്പി  യാത്ര പറഞ്ഞു . ഒരു വലിയ മനുഷ്യന്റെ മഹാമനസ്കതകൊണ്ട്‌
എന്റെ ആ  ഉച്ചനേരം ദൈവീകമാക്കപ്പെടുകയായിരുന്നു !

ഏകദേശം രണ്ടു  വർഷങ്ങൾക്കു മുൻപും കിട്ടി സമാനമായ ഒരനുഭവം .അതും ഒരു
ഉച്ചനേരം . കായംകുളത്തുവച്ച്  , ഫോട്ടോഗ്രാഫർ ശ്രീ .ശിവനും ഗായകൻ
ശ്രീ . ഉദയഭാനുവും . ഊണ് കഴിക്കുന്നതിനിടെ കണ്ടു , ദൂരെ രണ്ടാളെയും .ഊണ് കഴിച്ച്
കഴിയുന്നതുവരെ കാത്തു . കൈകഴുകി മാറുമ്പോൾ  കൈകൂപ്പി വന്ദിച്ചു . ഒരുപാട്
കേട്ട ശബ്ദം നേരിൽ  കേൾക്കണം എന്നൊരു  ആഗ്രഹം പറഞ്ഞു . അദ്ദേഹം ചിരിച്ചു .
'എറണാകുളത്ത്  ഒരു കല്യാണം കൂടാൻ പോകുകയാണ് , തീരെ വയ്യാ , വല്ലാത്ത
ചുമയുണ്ട്‌ ' , പറഞ്ഞു തീരും മുന്പ്  അദ്ദേഹം ചുമക്കാൻ തുടങ്ങി .പിന്നെ വിശേഷങ്ങൾ
ചോദിച്ചറിഞ്ഞതൊക്കെ  ശ്രീ .ശിവനായിരുന്നു .പതുക്കെപ്പതുക്കെ  നടന്നു  നീങ്ങുന്ന
ആ  കൂട്ടുകാരെ നോക്കി ഞാൻ നിന്നു . അപ്പോൾ  ഞാൻ  അറിയാതെ  മൂളിപ്പോയി
'' പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും ...................................................
.............................................................ഒരു വരിയും പാടിക്കേൾക്കാനായില്ലെങ്കിലും
കുറച്ചു വാക്കുകൾ ,അതുതന്നെ ധാരാളമായിരുന്നു എനിക്ക് . അനുഗ്രഹിക്കപ്പെട്ടവരുടെ
സാമീപ്യത്തിൽ ദൈവത്തെ കാണുന്ന അനുഭവം.













2013 ജൂലൈ 30, ചൊവ്വാഴ്ച

തൂവെള്ള വിരിയിട്ട കിടക്കയിൽ  ശരീരം ലംബമാക്കിവച്ച്  അച്ഛനിരുന്നു.  എന്തൊരു തിളക്കമായിരുന്നു ആ മുഖത്ത് . ഒരു തിരിച്ചുവരവിന്റെ അതിരില്ലാത്ത ആഹ്ളാദം !
മൗനവ്രതം  അവസാനിപ്പിച്ച  ഒരാളെപ്പോലെ അറിയാതെപോയതൊക്കെ 
ചോദിച്ചറിയാനുള്ള ആവേശമായിരുന്നു വാക്കുകളിൽ .

എന്റെ  നോട്ടം അച്ഛന്റെ ഒഴിഞ്ഞ ഇടംകൈത്തണ്ടയിലേക്ക് ഞാനറിയാതെ
ചിതറി വീണുകൊണ്ടിരുന്നു . അച്ഛന്റെ  സന്തതസഹചാരിയായ വാച്ച് , വീട്ടിലെ
മേശപ്പുറത്ത് അനാഥമായിട്ട് പത്തു ദിവസമായിരിക്കുന്നു .ഓർത്തെടുത്തു അച്ഛൻ .
വാച്ചിനൊപ്പംകുടയെടുക്കാൻ പറഞ്ഞില്ല .ആശുപത്രി കിടക്കയിൽ കുടയ്ക്കെന്തു
കാര്യം .

അച്ഛന്റെ അവസാനത്തെ ആവശ്യം നിറവേറ്റികൊടുക്കാനായില്ല .രാത്രിയോടെ
അച്ഛൻ  ബോധരഹിതനായി . വെന്റിലേറ്ററിനുള്ളിൽ  അവസാന ശ്വാസത്തിനായി
കാത്തുകിടന്നപ്പോഴും , അച്ഛന്റെ ഒഴിഞ്ഞ കൈത്തണ്ട ,സമയസൂചികളുടെ
ചലനത്തിന്  കാതോർത്തിട്ടുണ്ടാവും .

അച്ഛന്റെ കറുത്ത ഡയലുള്ള എച്ച് എം ടി  വാച്ച് ...
ഞാൻ സൂക്ഷിക്കുന്ന ഏറ്റവും വിലപ്പെട്ട സമ്പാദ്യം. അച്ഛനെപ്പോലെ
സമയനിഷ്ഠ  പാലിക്കുന്ന മറ്റൊരാളെ  കിട്ടില്ലെന്ന്  ഉറപ്പുള്ളതുകൊണ്ട്
തേങ്ങിയും കിതച്ചും കുറെ ഓടിയ ശേഷം അത്  നിശ്ചലമായി .നിഷ്ഠയോടെ ഓരോ
രാപകലുകളെ കൃത്യതയോടെ പകുത്തെടുക്കാത്തതിന്  മാത്രമാണ് എന്നെ  അച്ഛൻ
വഴക്ക് പറഞ്ഞിരുന്നത് . രാവിലെ അഞ്ചുമണിക്ക്  ഉണരുന്നതു മുതൽ  മുടങ്ങാത്ത
വൈകുന്നേരനടത്തത്തിലും  ഉറക്കത്തിലും  ഒക്കെ വഴികാട്ടിയായി  അച്ഛനൊപ്പം
വാച്ചുണ്ടാവും , ഇടയ്ക്കിടയ്ക്ക് അച്ഛന്റെ കൈയിലെ നീണ്ടുചുരുണ്ട രോമങ്ങളെ പിടിച്ചു
വലിച്ച്  നോവിച്ചുകൊണ്ട് .

കറുത്ത നിറമുള്ള പെട്ടിക്കുള്ളിൽ മൂന്ന്  ദിശകളിലേയ്ക്ക്  നോക്കിക്കിടക്കുന്നു ,
മരിച്ച മൂന്നു കുട്ടികളെയെന്നപോലെ സൂചികളും പേറി ആ  വാച്ച്‌ . മരിക്കാത്ത
ഓർമകളും  പേറി , ഞാനും .

( അച്ഛൻ  പോയിട്ട്  ഇന്ന് നാലുവർഷം )

#

2013 ജൂലൈ 29, തിങ്കളാഴ്‌ച

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം / സഹ്യമലക്ഷേത്രം .

#

ചുറ്റും മലനിരകൾ .മീതെ കുടമാറ്റം നടത്തുന്ന ആകാശം .പൊട്ടിച്ചിരിച്ച് ,
ആർത്തുല്ലസിച്ചൊഴുകുന്ന പാപനാശിനി .വരദാനമായൊരരുവി .
കല്ലുകളിൽ , വെറുംകാൽ ചവിട്ടി ,ഓരം ചേർന്ന് ,നടന്നപ്പോൾ കിട്ടിയ
അനുഭൂതി !പ്രകൃതിയെ അറിയുന്ന സ്വർഗീയമായ അവസ്ഥാവിശേഷം !!!

മന്ത്രങ്ങളുരുവിട്ട് , പിതൃതർപ്പണം .
മണ്‍മറഞ്ഞ  പിതാമഹരുടെ ആത്മാക്കൾക്ക്  നിത്യശാന്തിക്കായി
പ്രാർത്ഥന .അറിഞ്ഞോ   അറിയാതെയോ  ചെയ്തുപോയ തെറ്റുകൾക്ക്
ജലത്തെ സാക്ഷിയാക്കി മാപ്പിരക്കൽ . പിതൃക്കളെ   പ്രീതിപ്പെടുത്തൽ .
പാപനാശിനിയിൽ മുങ്ങി നിവർന്നപ്പോൾ ശരീരവും മനസ്സും പാടെ
ശുദ്ധീകരിക്കപ്പെട്ടതുപോലെ !

ഈറനുമായി  ഗണപതിക്കും ശിവനും മുന്നിൽ സമർപ്പണം .

ഓരോ കല്ലിലും പാദം തൊടുമ്പോഴും കണ്ണുകൾ ഇരുവശത്തേക്കും
തിരഞ്ഞുകൊണ്ടിരുന്നു .എല്ലാ മരങ്ങളെയും കണ്ണാലുഴിഞ്ഞു .അവയിൽ
ഏതിനായിരിക്കും എന്റെ അച്ഛന്റെ അസ്ഥി  വളമായിത്തീർന്നത്‌ ..
അച്ഛന്റെ അസ്ഥിക്ക് മേൽ മുളപൊട്ടിയ ചെടിക്ക്‌ ഇപ്പോൾ നാലുവയസ്സ്
പ്രായം .അച്ഛന്റെ മകളിതാ തൊട്ടടുത്തുണ്ടെന്ന്  ഏതു മരത്തിന്റെ വേരുകളാവും
അതിന്റെ ശിഖരങ്ങളോട്  രഹസ്യമായി പറഞ്ഞിട്ടുണ്ടാവുക?..

പടവുകൾ കയറി മുകളിൽ ചെന്നുനിന്ന്‌ ഒന്നുകൂടി നോക്കി .

മഹാവിഷ്ണുവിന്റെ തിരുസന്നിധിയിൽ  നെയ് വിളക്ക് സമർപ്പിച്ച്‌ ,കണ്ണുനിറയെ
പ്രാർത്ഥന .

ഇനി മടക്കം . തിരിച്ചറിയാനാവാതിരുന്ന ആ മരത്തെയും കൂടെയുള്ള എല്ലാ
മരങ്ങളെയും , അച്ഛൻ അസ്ഥിയായ്  ഉറങ്ങിയ , ആ  തെളിനീരരുവിയുടെ
മടിത്തട്ടിനെയും ഞാനെന്റെ  കരളിൽ പതിച്ചെടുത്തു വച്ചു . എനിക്കെന്നും
തണൽ വേണം , പുതച്ചുറങ്ങാൻ കുളിരും .

2013 ജൂലൈ 23, ചൊവ്വാഴ്ച

പ്രാർത്ഥിക ...

#

എത്ര വേഗത്തിലോടിയിട്ടും
ഞാനെന്താണെന്നും
ബാല്യത്തിന്റെ
ഉമ്മറപ്പടിയിൽത്തന്നെ
ജയിക്കുന്നു !

തൊഴുത്തിലെ ഓലവിടവിലൂടെ
പൂവാലിപ്പശുവിന്റെ  വയറിൽ
സൂര്യനെക്കണ്ടതും
നുള്ളിയെടുക്കാൻ നോക്കിയതും
ഇന്നലെ .

പത്തായത്തിനുള്ളിൽ തിരികത്തിച്ച്
പൂട്ടിവച്ച കദളിക്കുല
മഞ്ഞയുടുപ്പിട്ടോന്നു നോക്കാൻ
പതുങ്ങിപ്പതുങ്ങി പോയതും
ഇന്നലെ .

ആയമ്മ കനലിൽ ചുട്ടെടുത്ത കപ്പ
കൊതിമൂത്ത്‌  തട്ടിയെടുത്ത്
നാക്കു പൊള്ളിച്ചതു കണ്ട്
ചിരട്ടയിലിടിച്ച ചമ്മന്തി കളിയാക്കിച്ചിരിച്ചതും
ഇന്നലെ .

അച്ഛൻ  തന്ന പൈസ
കൈകുത്തി നിരങ്ങുന്ന ലക്ഷ്മണനു കൊടുത്തിട്ട്
അവന്റെ ചിരി തിരികെ വാങ്ങിയതും
കുറ്റിപ്പെൻസിൽകൊണ്ടെഴുതിയതും
ഇന്നലെ .

എന്നിട്ടുമെന്നിട്ടുമെന്തേ
ഭരണി നിറച്ച കുന്നിമണികൾക്കിടയിൽ നിന്ന്
കണ്ടെടുക്കാനാവുന്നില്ല
ആദ്യമായ്
കൂട്ടിവായിച്ച വാക്ക് ???!

#

2012 നവംബർ 16, വെള്ളിയാഴ്‌ച

ഒസ്സ്യത്ത്
#

പകലിന്റെ നീളം
നിദ്രകൊണ്ട്
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ,

അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍ ,


നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്‌
അസഹിഷ്ണുവാകുന്നുവെങ്കില്‍ ,


കാത്തുകിടക്കുന്ന ആട്ടുകട്ടില്‍
കാറ്റിലാടിയാടി
പതിയെ കരയുകയാണെങ്കില്‍ ,

പാറുന്ന ശലഭമിഥുനങ്ങളുടെ
ചലന വേഗം
നിര്‍വികാരതകൊണ്ടളക്കുകയാണെങ്കില്‍ ,


മുഖത്തെ മഴത്തുള്ളികള്‍
വടിച്ചെറിഞ്ഞ്
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍ ,

നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍ ,

മകനേ ,
നീയെനിക്ക്
ദയാവധത്തിന്റെ
പുണ്യം തരിക .
#

2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

അക്ഷരം സമം അമൃതം

ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു :...............




വിരല്‍ തൊട്ട് , അക്ഷരങ്ങള്‍ വായിച്ചതും അക്ഷരങ്ങള്‍ പെറുക്കി വെച്ച്
വാക്കുകള്‍ ഉണ്ടാക്കിയതും വാക്കിനര്‍ത്ഥം തെരഞ്ഞതും ഓര്‍മയിൽ
തിളങ്ങി നില്ക്കുന്ന മനോഹരചിത്രങ്ങള്‍ .

ഗുരുക്കന്മാര്‍ തിരഞ്ഞെടുത്തു തന്ന വാക്കുകള്‍ പെറുക്കിക്കൂട്ടി അന്നുണ്ടാക്കിയ
സ്വപ്നക്കൂട്  .ഇന്നും നോക്കിയിരിക്കുന്നു, അന്നത്തെ ആ കുഞ്ഞിന്റെ
അതേ  വിസ്മയത്തോടെ.......

എഴുതാന്‍ , വായിക്കാന്‍ , കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത , അര്‍ത്ഥമറിയുന്ന
അനവധി വാക്കുകള്‍ ഇന്നും !

തറ , പറ , പന , തല , വല യിലൂടെ , അമ്മ എനിക്ക്  എന്നും കാച്ചിയ
പാല്‍ തരുമെന്നും മുറ്റത്തൊരു മൈനയെന്നും കൂട്ടി വായിച്ച് , ആമയും
മുയലും പന്തയം വച്ചതും ആന തുന്നല്‍ക്കാരനെ വെള്ളം ചീറ്റി ,പകരം
ചോദിച്ചതും വായിച്ചുരസിച്ച് അക്ഷരങ്ങളിലൂടെ പിന്നെ ഒരു വിശാല -
ലോകത്തേയ്ക്ക് .........അക്ഷരം അമൃതമാണെന്നറിഞ്ഞുകൊണ്ട് !

ഏതോ  ഒരു ശുഭനിമിഷത്തിൽ , ആരോടും സഹായം ചോദിക്കാതെ ,
ഒറ്റയ്ക്ക്  അക്ഷരങ്ങൾ പെറുക്കിയെടുത്ത് , ചേർത്തുവച്ച്  വായിച്ച വാക്ക് .
ഏതായിരിക്കും ആ വാക്ക്  ? സ്വർഗീയമായ ആനന്ദം പകർന്നുതന്ന
ആ വാക്ക് .......ഒരു സ്വപ്നത്തിൽ  കടന്നുവന്നെങ്കിൽ ...............!!!!!

#







2012 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

വിരല്‍ തൊടുംവരെ ...

ഒച്ചയുണ്ടാക്കിയിക്കിളിയിട്ടൊരാ
കുഞ്ഞുകാലിലെ വെള്ളിക്കൊലുസ്സുകള്‍ ,

കാറ്റിലാടി കൊതിപ്പിച്ചു നിന്നൊരാ
നാട്ടുമാവിന്റെ കന്നിക്കിടാത്തികള്‍ ,

സ്വപ്നസഞ്ചാരവീഥിയില്‍ പൂത്തൊരാ
സൂര്യനും ചോരചിന്തിയ  സന്ധ്യയും ,

കണ്ടതെല്ലാം മനക്കണ്ണില്‍ത്തെളിയുവാന്‍
നീട്ടണേ വിരല്‍ ; ഞാനൊടുങ്ങുംവരെ .




                     

2012 ഒക്‌ടോബർ 21, ഞായറാഴ്‌ച

'' വരദാനം തരൂ സൂര്യാ ...........''



കാവ്യലോകത്തെ  അതികായന്‍ കവി അയ്യപ്പന്റെയും ,
കാത്തുകാത്തുനിന്ന്  മുഴങ്ങിയ ആചാരവെടികളുടെയും
ഓര്‍മ്മയ്ക്ക്  ഇന്ന്  രണ്ടു വയസ്സ്  തികയുന്നു .







'' വീടില്ലാത്തൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിക്കൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ  കണ്ടുവോ
പുരയില്ലാ വീടില്ലാ ..............''

അക്ഷരലോകത്തൊരു കൊട്ടാരം പണിതുവെച്ച് ,
 'പൂവിലൂടെ തിരിച്ചുപോയ ' അതിസമ്പന്നന്‍ .......

'' പൂക്കാത്ത മരത്തിനൊരു
പാട്ടു നീ പാടുക
പച്ച നിറത്തിനെ
മാമ്പഴമാക്കുക
.......................
വീണ്ടെടുക്കുക
നെഞ്ചില്‍ നിന്നമ്പിനെ
വീണ്ടും
കൊയ്യുക
എന്റെയീ
കണ്ണുകള്‍  ''

                   '' സ്നേഹിതാ ,
                 കാലത്തെക്കുറിച്ചു  പറഞ്ഞത്
                 ഏകവചനത്തിലെടുത്താല്‍ മതി
                 ഞാന്‍ പറഞ്ഞത്  നിന്നെക്കുറിച്ചാണ് .''


             




2012 ഒക്‌ടോബർ 16, ചൊവ്വാഴ്ച

'അസിധാര'

കൂടിച്ചേർന്നു നിന്ന വ്രതത്തെ അറിഞ്ഞുകൂടാത്ത വ്രതങ്ങളുടെ കൂട്ടത്തിൽ
ഉപേക്ഷിച്ച് , വായനയ്ക്കൊടുവിൽ എടുത്തുവച്ച വാക്ക് ' അസിധാര '.
എവിടെയും കണ്ടതായി ഓർക്കുന്നില്ല . ചന്തം തോന്നി മടിയിലിരുത്തി
ഊരും പേരും പേരിന്റെ പൊരുളും ചോദിച്ചു . എന്തൊക്കെയോ പറഞ്ഞു .
എനിക്കൊന്നും പിടികിട്ടിയില്ല . സ്ഥലവും സന്ദർഭവും ഒക്കെ കൂട്ടിവച്ചുനോക്കി .
എന്തോ ഒരു പന്തികേട്‌ . ഒടുവിൽ അവളെ ശബ്ദതാരാവലിയുടെ മുന്നിൽ
കൊണ്ടു പോയി  . എന്റെ മടിയിലിരുന്ന പാവം കുട്ടിയാണോ ഇവൾ ....!!!
ഞാനൊന്നു ഞെട്ടി .
നിലത്തുവയ്ക്കില്ല ഞാനിവളെ . അവൾ കൊണ്ടു പോയ വഴികൾ ,അവളുടെ
കുഞ്ഞുകവിൾ നുള്ളി നോവിച്ച് , ആ ഇളം ചുവപ്പിനെ ഉമ്മ കൊടുത്ത് , കടും
ചുവപ്പാക്കി മാറ്റിയ നിമിഷങ്ങൾ ! എങ്ങനെ മറക്കാൻ .......

വാക്കിനോളം ചന്തമില്ലൊരു വരയ്ക്കും വർണത്തിനും                   
                   
(അസിധാര',വാളിന്റെ വായ്‌ ത്തല  എന്നര്‍ത്ഥം.അസിധാരയ്ക്ക് പിന്നില്‍ ഒരു
വാക്ക് ചേര്‍ന്ന്  അസിധാരാവ്രതം ആയാലോ ......കാമോദ്ദീപങ്ങളായ സകല
 ശൃംഗാരോപകരണങ്ങള്‍ കൊണ്ട് അലംകൃതമായ ശയ്യാഗൃഹത്തില്‍ മനോമോ -
 ഹനങ്ങളായ വേഷാലങ്കാരങ്ങള്‍ കൊണ്ട് ഹൃദയഹാരിണിയായ ഭാര്യയോട്
സരസസല്ലാപം ചെയ്ത്  കാമവികാരസ്പര്‍ശം കൂടാതെ ഏകശയ്യയില്‍ കിടക്കുക
എന്ന വ്രതം (വാളിന്റെ മുനയില്‍ നില്‍ക്കുന്നതുപോലെ അത് ദുഷ്ക്കരമായ കാര്യം
എന്നര്‍ത്ഥം .)
അശ്വമേധം ചെയ്ത  കാലത്ത്  ധര്‍മപുത്രര്‍  ഒരു വര്‍ഷം ഈ വ്രതം അനുഷ്ടിച്ചു
എന്ന്  പുരാണം .

നീ
അസിധാരാവ്രതം മുടക്കിയ ആഗ്രഹം
ഞാൻ
പിഴച്ചുപോയ കല്ലുവീണ പിതൃത്വത്തിന്റെ ജലാശയം .

...കവി അയ്യപ്പൻ
( ദുരവസ്ഥ )
          
അനാഥരായി   അലയാന്‍ വിട്ട വാക്കുകളോടും മോഹിപ്പിച്ച് , കരയിച്ച
 വാക്കുകളോടും  മാപ്പിരക്കാന്‍ വേണമെനിക്കൊരു  ' വാക്ക് . '





2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

വാതിലിനിപ്പുറം



'' പണ്ട്  ഓരോരുത്തര്‍ക്കും ധാരാളം വീടുകളുണ്ടായിരുന്നു .അയല്‍പക്കത്തെ
വീടുകളും സ്വന്തം വീടുകള്‍ പോലെതന്നെ . അവയുടെ മുന്‍ വാതിലുകള്‍ എപ്പോഴും
തുറന്നുകിടന്നിരുന്നു . അന്യഥാ ബോധമില്ലാതെ എവിടെയും എപ്പോഴും കടന്നു -
ചെല്ലാമായിരുന്നു .ഇന്ന് എല്ലാ വീടുകളുടെയും മുന്‍വാതില്‍ അടഞ്ഞു കിടക്കുന്നു .
അയല്‍പക്കത്തെ കൊച്ചുകുട്ടി വീട്ടിലേയ്ക്ക് വരുന്നത് കോളിംഗ് ബെല്‍ അടിച്ച്
അനുമതി കിട്ടിയതിനുശേഷം മാത്രം ''
................റഫീഖ്  അഹമ്മദ് .


ഇന്നും പലര്‍ക്കും സ്വന്തമായി ധാരാളം വീടുകള്‍ .ഒരു കുട്ടിക്കായി ഒന്നിലധികം
വീടുകള്‍ ...എല്ലാ വീടുകളുടെയും മുന്‍ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു ..
.................കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന്റെ  വാതായനങ്ങള്‍  പോലെ ............
പലപല കാരണങ്ങള്‍ ..കാലത്തിനു മുന്പേ കുതിച്ചെത്താന്‍ നെട്ടോട്ടമോടുന്ന
മനുഷ്യരുടെ ലോകം ...അവിടെ സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ
ഒന്നും  സമയം തികയുന്നില്ല ..ലോകത്തെ  തന്നിലേയ്ക്കൊതുക്കുന്ന ജീവിതശാസ്ത്രം !


ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിന്‍പുറത്തെ വീട്ടിലെ മുന്‍ വാതില്‍ മൂന്നുവര്‍ഷം മുന്‍പ്‌
വരെ സദാ തുറന്നു കിടന്നിരുന്നു . വീടിന്റെ ഓരോ കോണിലും നിറഞ്ഞു നിന്ന
അച്ഛന്റെ സാന്നിധ്യം , അമ്മയോട്  പറയുന്നുണ്ടാവും , 'കാലം നന്നല്ല , വാതിലടച്ച്‌
തഴുതിട്ടോളൂ ' എന്ന് ...അവിടെ അയല്‍പക്കത്തെ കുട്ടികള്‍ അനുമതിക്കായി
കാത്തുനിന്നിരുന്നില്ല . ഭിക്ഷക്കാരും വഴിതെറ്റി വരുന്നവരും അമ്പലപ്പിരിവുകാരും
അപരിചിതരും മാത്രം പുറത്തുവന്നു നിന്ന് ' ഇവിടാരുമില്ലേ ? ' എന്ന് ചോദിച്ചിരുന്നു .
തുറന്നു കിടക്കുന്ന വാതിലിന് കോളിംഗ് ബെല്‍ ഒരു അനാവശ്യവസ്തുവാണെന്ന്
അവരും തിരിച്ചറിഞ്ഞിരുന്നു .....


ചെന്നുകയറിയ വീടിന്റെ മുന്‍വാതിലും എപ്പോഴും തുറന്നുകിടന്നിരുന്നു !
ഉച്ചനേരത്ത്അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോഴും തുറന്നു കിടക്കുന്ന മുന്‍വാതില്‍ .
ഇന്നും വിരുന്നുകാരെപ്പോലെ വല്ലപ്പോഴും കയറിച്ചെന്ന് പൂട്ടിക്കിടക്കുന്ന
വാതില്‍ തുറന്നാല്‍ , രാത്രി ഉറങ്ങാന്‍ പോകുന്നതുവരെ വാതിൽ
തുറന്നുതന്നെ കിടക്കണമെന്ന്  എനിക്ക്   നിര്‍ബന്ധം .

മുന്‍വാതിലിലൂടെ അനുവാദം ചോദിക്കാതെ കടന്നുവരുന്ന പകലും ,തുറന്നിട്ട
ജനാലയിലൂടെ നക്ഷത്രങ്ങളെ കാണിച്ചുതന്ന് , അനുവാദം ചോദിക്കാതെ
ഉറക്കത്തിലേയ്ക്ക്  കൂട്ടിക്കൊണ്ടുപോകുന്ന രാത്രിയും....സ്വര്‍ഗത്തെക്കാള്‍ എത്ര
സുന്ദരിയാണ്  ഈ  ഭൂമി ....എനിക്ക് വല്ലപ്പോഴും സ്വന്തമാകുന്ന രാപ്പകലുകള്‍ .
എന്റെ ഇഷ്ടക്കാരായ ഈ രാപ്പകലുകളെ  പിന്‍മുറക്കാര്‍ക്ക്  കൈമാറണം ,
 ഇഷ്ടമെങ്കില്‍ ...ആവശ്യമെങ്കില്‍  അവരെടുത്തോട്ടെ .............


*******************



                                19 - 10 - 2012 - ലെ  മാതൃഭൂമി പത്രവാര്‍ത്തയാണിത്‌ .
                                ഈ പന്ത്രണ്ടുവയസ്സുകാരന്‍  ഭവനഭേദനത്തിന് പോയവനല്ല .
                                പന്തെടുക്കാന്‍ വീട്ടുവളപ്പില്‍ കയറിയതാണ് . കഷ്ടം !!!!!!
                                കാലം ഇന്നത്തെ മനുഷ്യനെ നോക്കി പകച്ചു ഓടുകയാണ് .



2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

Mercy അഥവാ ദയ അഥവാ കനിവ് .

                                                               
http://www.youtube.com/watch?v=3wk5aqCm9Ys


'' കാറ്റും മഴയും വെയിലും  മഞ്ഞും  കൂട്ടാക്കാതെയിതാരോ ...''
ദയാബായി .........................
ഈ പുസ്തകം തുറന്നു നോക്കിയാല്‍ ജീവിതം എന്ന വാക്കിന്റെ ശരിയായ
അര്‍ത്ഥം തെളിഞ്ഞു കാണാം .

മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അവരോടൊപ്പം നടന്ന് , കാലുകള്‍
വിണ്ടുകീറിയപ്പോഴൊക്കെ , നേരില്‍ കാണാന്‍ , ഒന്നു മിണ്ടാന്‍ ഒരുപാട്
മോഹിച്ചു .

ഇന്ന്  ആ വാക്കുകള്‍ ...അതിലെ ആര്‍ദ്രത , സ്ഥൈര്യം .....ഒരു നിമിഷം
കൊണ്ട് , ആ ശബ്ദത്തില്‍ ലയിച്ച്.... ഞാന്‍ പറന്ന് ബറൂളില്‍  എത്തി .

ചൂഷണം ചെയ്യപ്പെടുന്ന ആദിവാസി സമൂഹത്തിനുവേണ്ടി ജീവിതം
സമര്‍പ്പിച്ച്‌ , അവര്‍ക്കായി ഒറ്റയ്ക്ക്  പടവെട്ടുന്ന ധൈര്യശാലി .പ്രകൃതിയെ
സ്നേഹിച്ച് , സഹജീവികളെ സ്നേഹിച്ച് , വരും തലമുറകള്‍ക്ക് , മരിക്കാത്ത
ഭൂമിയെ കൈമാറാനായി  ഒരു  ജീവിതം .

രാസവസ്തുക്കളും കീടനാശിനികളും നിരോധിച്ചിരിക്കുന്ന സ്വന്തം മണ്ണില്‍
നെല്ലും ഗോതമ്പും ചോളവും ഞവരയും നാരങ്ങയും ചെറിയും എന്നല്ല
ഭക്ഷ്യയോഗ്യമായതെല്ലാം വിളയിച്ചെടുക്കുന്നതിന്റെ  പിന്നിലെ ശാസ്ത്രം
ലോകത്തെ ബോധ്യപ്പെടുത്തി  ഭൂമിയോട്  കാട്ടുന്ന ' ദയ .'

കേരളം മരിക്കാതെ, വളരണമെങ്കില്‍  ഒരു മരുന്നേയുള്ളൂ , അത്  കാര്‍ഷിക
വിപ്ലവമാണെന്ന എന്റെ  എളിയ അഭിപ്രായപ്രകടനത്തോട്  അവര്‍
 പ്രതികരിച്ചത് , ''ഇപ്പോള്‍ നമ്മള്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
 കൃഷി രീതികള്‍ അല്ല വേണ്ടത് .ആദിവാസികളുടെ കൃഷി ശാസ്ത്രമാണ്
 നമ്മള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അതാണ്‌  നമ്മള്‍
പിന്തുടരേണ്ടതും .'' സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ , ആ
 മണ്ണിന്റെ  പ്രിയപുത്രിയെ ഞാന്‍ മനസ്സാ  നമിച്ചു .

കടല്‍  മഴ പെയ്യിക്കുന്നത് കരയ്ക്കുവേണ്ടി . അതറിയാതെ നമ്മള്‍ മഴവെള്ളം
കടലിനു തന്നെ  തിരിച്ചു കൊടുക്കുന്നു . ദാഹം ശമിക്കാതെ ഞെളിപിരി
കൊള്ളുന്ന കര . കലിതുള്ളുന്ന  കടലിന്റെ ഒരു  നഖപ്പാട്  മതിയാവും
' പരശുരാമന്‍   മഴുവെറിഞ്ഞു  നേടിയ പുണ്യഭൂമി ' പുരാണത്തില്‍ നിന്ന്
 ചരിത്രത്തിലേയ്ക്ക്  ഒഴുകിപ്പോകാന്‍ .

ഭൂമിയുടെ ദഹനവ്യവസ്ഥയെ തകിടം മറിക്കുന്ന ഉപഭോഗ സംസ്കാരം .
ഇടയ്ക്കിടെ  ഉരുള്‍ പൊട്ടിയും  നീരുറവകള്‍  വിഴുങ്ങിയും പ്രതിഷേധിക്കുന്ന
ഭൂമി .

ഭൂമിയോട്  ദയ കാണിക്കുക . അവള്‍  കനിഞ്ഞു തരും നീരുറവകള്‍ ....
ദയാബായിക്കെന്ന പോലെ !

ദയാബായി എന്ന പുസ്തകം മടക്കി വച്ച്  ഞാനെന്ന പുസ്തകം ഒന്നു
തുറന്നു നോക്കി . ജീവിതം എന്ന വാക്ക്  കണ്ടു . പക്ഷെ  അതിന്റെ
അര്‍ത്ഥം തെളിഞ്ഞിട്ടില്ല ,   വായിക്കാനാവുന്നുമില്ല ...........

***********************************************

2012 സെപ്റ്റംബർ 4, ചൊവ്വാഴ്ച

ആചരിക്കേണ്ടവ..

 #

പ്രിയ സഖേ ,
വാവിട്ടു കരഞ്ഞ്
ഒറ്റയ്ക്ക്  വന്നവര്‍  നമ്മള്‍ .
നമുക്ക്  കാണാനും
നമ്മളെ  കാണാനും
ഉള്ളിന്റെയുള്ളിലൊരു
വിളക്ക്  കൊളുത്തിവെയ്ക്കണം .
വന്നുപോകുന്നവര്‍ക്ക്
വലംകൈ  വീശി ,
നറുപുഞ്ചിരിയോടെ
ഒരു  യാത്രാമൊഴി .
പൂവ്  തരുന്നവര്‍ക്കും
മുള്ള്  പാകുന്നവര്‍ക്കും
പറയാതെ  പോകുന്നവര്‍ക്കും
ഒരു കുമ്പിള്‍  പ്രാര്‍ത്ഥന .
വച്ചുനീട്ടിയും
ഞൊടിയിടകൊണ്ട്
തിരിച്ചെടുത്തും ,
മധുരം കയ്പായ്  മാറ്റുന്ന
മായാജാലക്കാരനെ
പരിഭവമേതുമില്ലാതെ
നീതിമാനെന്ന്  വാഴ്ത്തണം .
അങ്ങനെയെന്നാല്‍
ചിരിച്ചുചിരിച്ച്‌
നമുക്ക്  തിരിച്ചുപോകാം .



2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വെറുതെ ...

 #

 
കാടും  മേടും  തേടിയലയുന്ന
പൂക്കളുടെ ആത്മാക്കള്‍
വേനല്‍ച്ചൂടില്‍ കരയുന്നത് കേട്ട് ,
 മുറ്റം  ഉരുള്‍പൊട്ടി
ഒലിച്ചുപോകുന്നത്   നോക്കിനിന്ന് ,
'അത്തം  പത്തിന്  പൊന്നോണമെന്ന്
ഞാനും പാടി ..
വെറുതെ ....വെറുതെ !

മുറ്റത്തെ  പഞ്ചാരമണലില്‍
ഊക്കോടെ  മുറുക്കിത്തുപ്പി ,
പഴങ്കഥ ചൊല്ലിയ  മുത്തശ്ശിയെ  ഓര്‍ത്ത് ,
വിരലുകള്‍  പൊള്ളിച്ച
രുചിയോര്‍മകള്‍  നുണഞ്ഞ് ,
ഒരു  തെളിനീര്‍ പുഴ  തേടിയലഞ്ഞ് ,
ഊഞ്ഞാലിനൊരു   കൊമ്പ്  നോക്കി
നടന്ന്‌ ,നടന്ന് , തളര്‍ന്ന്
ഒടുവിൽ ഞാനൊരു  പാട്ട്  മൂളി  ,
വെറുതെ ....വെറുതെ !

മനുഷ്യർ
മൃതമാക്കിയ  സ്വപ്നങ്ങളുടെ
ശവപ്പറമ്പിനു  മേലെ
ചമ്രം പടിഞ്ഞിരുന്ന് , സദ്യയുണ്ട് ,
തൂശനില മടക്കി , മുറ്റത്തേയ്ക്കിറങ്ങി ,
മഴയോട് രഹസ്യമായി പറഞ്ഞു ,
 ' ഞാനും  കൊണ്ടാടി  ഒരോണം '
വെറുതെ ...... വെറുതെ !

#

2012 ഓഗസ്റ്റ് 14, ചൊവ്വാഴ്ച


ബീഹാര്‍ സ്വദേശിയായ അഭ്യസ്തവിദ്യനായ ഒരു യുവാവ് മലയാളികളുടെ കൈകളാല്‍
ഈയിടെ കൊല്ലപ്പെട്ടു ......അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ എത്തുംമുമ്പ് വര്‍ക്കലയില്‍
മുനി നാരായണപ്രസാദിനോടൊപ്പം 20 ദിവസത്തോളമുണ്ടായിരുന്നു ........അവിടത്തെ സര്‍വമതപ്രാര്‍ഥനയില്‍ നിന്ന് അയാള്‍ക്ക്‌ ഏറ്റവുമെളുപ്പത്തില്‍ ഹൃദിസ്ഥമായ പ്രാര്‍ഥനയായിരുന്നു ' ബിസ്മില്ലാഹി റഹ് മാനി റഹിം ' എന്നത് ..............ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക് രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടു എന്ന് പരക്കെ തിരിച്ചറിയപ്പെടുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് കേരള ഭരണകൂടം ഒട്ടകപ്പക്ഷിയെപ്പോലെ അതിന്റെ തല അവസരവാദ പരമായ വര്‍ഗീയതാ പ്രീണനന്റെയും സ്വജനപക്ഷപാതത്തിന്റെയും പൂഴിമണ്ണില്‍ നിയമവാഴ്ച്ചയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പൂഴ്ത്തിനില്‍ക്കുന്നു ..........ടി . പി .ചന്ദ്രശേഖരന്‍ വധത്തെ ശരിയായിത്തന്നെ അതിന്റെ എല്ലാ ഗൌരവത്തോടെയും കൈകാര്യം ചെയ്ത മാധ്യമങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു ആള്‍ദൈവത്തിന്റെ മുന്നില്‍ പഞ്ചപുശ്ചമടക്കി നില്‍ക്കുന്നത് ..............ഭഗവത്ഗീതയില്‍ രക്തചൊരിച്ചില്‍ ന്യായീകരിക്കപ്പെടുന്നത്‌ ധര്‍മയുദ്ധത്തിലാണ് .സത് നാം സിംഗ് ഒരു യുദ്ധവും ചെയ്തില്ല .
അയാള്‍ നിരായുധനും നിരാലംബനുമായിരുന്നു ................കരുണാമൂര്‍ത്തിയെന്നും സ്നേഹനിധിയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍ മുന്നില്‍ നിന്ന് നായയെപ്പോലെ അടിച്ചിറക്കി മര്‍ദിക്കപ്പെട്ട ആ യുവാവ് മാനസികാരോഗ്യാശുപത്രിയിലെ
തറയിലൂടെ ഇഴഞ്ഞു കുളിമുറിയിലെ നിലത്തു വീണു കിടന്ന വെള്ളം നായയെപ്പോലെ നക്കിക്കുടിച്ചാണ് മരിച്ചത് ........................................................

------------- ശ്രീ . സക്കറിയ
( മാതൃഭൂമി ആഴ്ചപ്പതിപ്പ് )

കൊല ചെയ്യപ്പെട്ടത് ഒരു നിരായുധന്‍ .വാക്കുകളായിരുന്നു
ആയുധമെങ്കില്‍ , അവന്‍ ആരായിരുന്നു എന്ന് തെളിയിക്കാന്‍
അവന്‍ ജീവിച്ചിരിക്കണമായിരുന്നു .

ഒന്ന് വിരല്‍ ചൂണ്ടിയാല്‍ ,, ഉത്തരത്തിന്റെ മുനയൊടിച്ചാല്‍ ,,
തിരുത്താന്‍ ആവശ്യപ്പെട്ടാല്‍ അസഹിഷ്ണുക്കളും അസ്വസ്ഥരും
ആയിത്തീരുന്ന കാവല്‍ മാലാഖമാര്‍ , രാഷ്ട്രീയത്തിന്റെയും
മതത്തിന്റെയും കാവല്‍ മാലാഖമാരായി സ്വയം അവരോധിക്ക -
പ്പെട്ടവര്‍ . അവര്‍ക്ക് ദാഹം തീരണമെങ്കില്‍ എതിരെ വന്നു
നില്‍ക്കുന്നവന്റെ രക്തം കൂടിയേ തീരൂ .65 വര്‍ഷത്തെ
സ്വാതന്ത്ര്യാസ്വാദനത്തിന്റെ ബാക്കിപത്രം .

നഷ്ടം ഒരു കുടുംബത്തില്‍ മാത്രമായി എന്നേക്കുമായി
ഒതുങ്ങും .മറ്റുള്ളവര്‍ക്ക് കാണാനും കേള്‍ക്കാനും ദുരന്തങ്ങള്‍
ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും .
മനുഷ്യരുടെ ഓര്‍മയ്ക്ക് ആയുസ്സ് കുറവാണെന്നും ചരിത്രത്തില്‍
മായം ചേര്‍ക്കാമെന്നും ആസൂത്രകര്‍ക്ക് നന്നായി അറിയാം

അഹിംസ , സത്യം , ത്യാഗം ,ധര്‍മം ഒക്കെയും കുഴിച്ചുമൂടിയ
ഈ മണ്ണില്‍ നിന്നുകൊണ്ട് , അമ്മമാരുടെ പെയ്തൊഴിയാത്ത
കണ്ണുകള്‍ കണ്ടില്ലാ എന്ന് നടിക്കാതെ നമുക്ക് നാളെ , ഈ
ഒരു ദിവസമെങ്കിലും ഉച്ചത്തില്‍ ഒന്ന് വിളിച്ചു പറയാം ,
' ഭാരത്‌ മാതാ കീ ജയ്‌ '

2012 ഓഗസ്റ്റ് 1, ബുധനാഴ്‌ച

മോക്ഷത്തിലേയ്ക്ക് ...

 #

എന്റെ പ്രണയമേ ,

ഞാന്‍ നുകരുന്ന
പൂവിന്റെ മണവും
കാറ്റിന്റെ സംഗീതവും
മഴയുടെ കുളിരും
നിനക്ക്  തരാം
പകരം
നിന്റെ ശ്വാസതാളത്തില്‍
എന്നെയൊന്നുറക്കുക .

#

2012 ജൂലൈ 29, ഞായറാഴ്‌ച

തലക്കെട്ടില്ലാത്തത് ...


അന്നെനിക്ക്
രാത്രിയെ വല്ലാത്ത പേടിയായിരുന്നു
ചീവീടുകള്‍ ചിലയ്ക്കുന്നതും
നായ്ക്കള്‍ ഓരിയിടുന്നതും
മൂങ്ങ മൂളുന്നതും...
ചങ്ങല , താളത്തില്‍ കിലുക്കി
നിശാചരികള്‍ ദിശയറിയാതലയുമെന്നും
പാല പൂക്കുന്ന രാത്രികളില്‍
യക്ഷികള്‍ പനമുകളീന്ന് ഇറങ്ങുമെന്നും
മുടിയഴിച്ചിട്ട് , രക്തദാഹികളായി
പാടിനടക്കുമെന്നും കിനാവു കണ്ട്
പനിച്ചുവിറച്ച്
അമ്മച്ചൂട് പുതച്ചുറങ്ങിയിരുന്നു .

ഇന്നെനിക്ക്
രാത്രിയെ വല്ലാത്ത ഇഷ്ടമാണ്
കറുകറുത്ത മാനത്തെയും
അവിടെയാണ് എന്റെ അച്ഛന്‍
ഉറങ്ങിയുണരുന്നത്
പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( എന്റെ അച്ഛന്‍ ഒരു നക്ഷത്രമായിട്ട് നാളെ മൂന്നുവര്‍ഷം)

*************

2012 ജൂലൈ 23, തിങ്കളാഴ്‌ച

മഴ വീഴുമ്പോള്‍ നിന്റെ വീട് എങ്ങനെയാണ് ? വേനലില്‍ 
തീ കായുന്ന ഭ്രാന്തിത്തള്ളയെപ്പോലെയോ? പനി പിടിച്ച്
വിറകൊള്ളുന്നതു പോലെയോ ? ......ഞാനൊരിക്കലും 
നിന്റെ വീട് കണ്ടിട്ടില്ല ,കാണുകയുമില്ല ...കണ്ടാല്‍ പിന്നെ 
എന്റെ വിഭാവനകള്‍ പരിമിതപ്പെടും . ആ വീടിനകത്തുള്ള
നിന്നെ മാത്രമേ പിന്നീട് എനിക്ക് വിചാരിക്കാനാവുള്ളൂ .
ഇപ്പോള്‍ എന്റെ മനസ്സില്‍ എത്രയെത്ര വീടുകളാണ് .
....ആ വീടുകളിലൊക്കെയും നീ കിനാവുകണ്ടിരിക്കുന്നു ,
പൊറുതികെട്ട് നടക്കുന്നു , മുടിയഴിച്ചിട്ട് മാനം നോക്കുന്നു,
കൈവിരല്‍ ഞൊടിക്കുന്നു , കാല്‍പ്പെരുമാറ്റങ്ങളെ പേടിച്ച്
ധൃതിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .........

മഴ കൊള്ളുന്ന നിന്റെ വീടിനെക്കുറിച്ചാണ് ഇപ്പോള്‍ എന്റെ
വിഭാവനകള്‍ . നിന്നെപ്പോലെ ആ വീട് എനിക്കു നേരെ
പരിഭവിക്കുന്നു .കണ്ണുകളില്‍ അനുരാഗം നിറച്ച് അമര്‍ഷം
നടിക്കുന്നു ..............

നിന്റെ വീട് കാണാതെ , നിന്നെമാത്രം കണ്ടുകൊണ്ട്‌
ഇങ്ങനെയോരോന്ന് മനസ്സിന്റെ രാജ്യങ്ങളില്‍ പണിതുകൊണ്ട്
ഈ നിമിഷങ്ങളില്‍ ഒരു കഥാകാരാനാകുകയാണ് ഞാന്‍ ...

'മഴ വീഴുമ്പോള്‍ '
'കഥകള്‍ '.... വി . ആര്‍ . സുധീഷ്‌

2012 ജൂലൈ 18, ബുധനാഴ്‌ച



അങ്ങകലെ
മറ്റൊരു ഭൂമിയുണ്ടത്രെ !
അവള്‍ക്ക് ചോപ്പു കുറഞ്ഞൊരു
സൂര്യനും !
അവളുടെ
ഭാരം മറന്നുള്ള
ഗതിവേഗത്തില്‍
നമുക്ക് ആയുസ്സ് കൂടുമത്രെ !

അവിടെ തെളിനീരുണ്ട്
ഭാണ്ഡം മുറുക്കി ,
കുട്ടികളെ ഉണര്‍ത്തുവിന്‍
വെള്ളക്കൊടിയും
ഉണങ്ങാത്ത വേരും
പിന്നെ ബോര്‍ഡും മറക്കണ്ട
ഇന്നലെ ഹരിശ്രീ കുറിച്ചവന്‍
എഴുതിയതാണത്
പിന്നാലെ എത്തുന്നവര്‍
വായിക്കട്ടെ ,
" ഇവിടെയാരും അണകെട്ടരുത് "

2012 ജൂലൈ 12, വ്യാഴാഴ്‌ച



'' ആഞ്ഞിലിപ്ലാവിന്റെ ചുവട്ടില്‍ വീണുകിടന്ന
ആഞ്ഞിലിക്കുരു പെറുക്കിക്കൂട്ടുമ്പോള്‍ കുഞ്ഞുഅമ്മ
 താനറിയാതെ അതേ വലിപ്പത്തിലുള്ള കല്ലുകളും
 പെറുക്കി പാവാടക്കുമ്പിളിലിട്ടു.ആഞ്ഞിലിക്കുരു അടുപ്പിലിട്ടു
ചുട്ടുതിന്നുമ്പോള്‍ കല്ലുചുട്ടതും അവള്‍ ഒപ്പം തിന്നു .
തിന്നുന്നത് കല്ലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ , അതുവരെ
 തിന്ന ഏതിനെക്കാളും സ്വാദ് അതിനാണെന്ന് അവള്‍ക്ക്
തോന്നി . ആഞ്ഞിലിപ്പ്ലാവിന്റെ മുതലവാലന്‍ വേരിന്റെ
ഇടയിലെ ഇത്തിരി വട്ടത്തില്‍ നിന്ന് പെറുക്കിയ കല്ലുകള്‍ ,
അതിന്റെ സ്വാദ് മറ്റുള്ളവര്‍ക്ക് എങ്ങനെ
മനസ്സിലാകാനാണ് ........

ഒന്നര മാസത്തെ യാതനകള്‍ക്കുശേഷം അവസാനമായി
അയ്യാട്ടുമ്പിള്ളിയിലെ ചുമരില്‍ ഒരിക്കല്‍ക്കൂടി സ്വമേധയാ
 തലയിടിച്ച്‌ മരിച്ചുവീഴുംവരെ കുഞ്ഞുഅമ്മ രക്തക്കറകളുടെ
ചുമര്‍ ചിത്രങ്ങള്‍ നിറഞ്ഞ ആ മുറിയില്‍ നിന്ന്
 പുറത്തിറങ്ങിയതേയില്ല ...........

എന്നാല്‍ ഒന്നെനിക്കറിയാം .പെണ്ണിന്റെ കണ്ണീരാണ്
പുരുഷന്‍ സ്ഥിരമായി ഭോഗത്തിനുപയോഗിച്ച സ്നിഗ്ദ്ധകം ,
എവിടെയും ; ഏതു കാലത്തും ...........

'ഒരു തെളിവ് കാണിച്ചു തരൂ ' അദ്ദേഹം നിര്‍ദയനായി
ചോദിക്കും ,' ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന്‌
ലക്ഷക്കണക്കിന്‌ മണിക്കൂറുകള്‍ക്കിടയില്‍ ,സ്വന്തം
 ശരീരത്തിന്റെയും മനസ്സിന്റെയും സുഖങ്ങള്‍ക്കായല്ലാതെ,
വരുംതലമുറയ്ക്കായി നീ കൊളുത്തി വച്ച ഏതെങ്കിലുമൊരു
 വെളിച്ചത്തിനുള്ള ഒരു തെളിവ് ..'' ഒന്നുമില്ല പ്രഭോ , .......
ഒഴിഞ്ഞ ഹൃദയത്തേക്കാള്‍ ഭാരമേറിയതായി ഭൂമിയിലും
നരകത്തിലും ഒന്നുമില്ല '....................

ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു .വിറയ്ക്കുന്ന
കൈകൊണ്ട് ആ പുസ്തകം വാങ്ങിയിട്ട് അവള്‍ അതിന്റെ
 പേര് വായിച്ചു , മനുഷ്യന് ഒരു ആമുഖം ................''

'' പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചു പോകുന്ന ഒരേയൊരു
 ജീവിയാണ് മനുഷ്യന്‍ '' എന്ന സത്യം അറിഞ്ഞ്..........
. ഒസ്യത്തില്‍ എഴുതിവയ്ക്കാന്‍ ഞാന്‍ സ്വന്തമാക്കിയ പുസ്തകം .
സുഭാഷ് ചന്ദ്രന്റെ ' മനുഷ്യന് ഒരു ആമുഖം '

*****

2012 ജൂലൈ 8, ഞായറാഴ്‌ച

''പ്രിയപ്പെട്ട എഴുത്തുകാരാ ... ഹൃദയം നിറഞ്ഞ 
വേദനയോടും അതിലേറെ സന്തോഷത്തോടെയുമാണ് 
ഞാനീ മെയില്‍ നിങ്ങള്‍ക്കയക്കുന്നത് ....എപ്പോഴെങ്കിലും 
എനിക്ക് നിങ്ങളെ ഒന്ന് നേരില്‍ കാണണമേന്നുണ്ട് ,
അന്നേരം നിങ്ങളോട് പറയാനായി എന്റെ കൈവശം 
ഒരു കഥയുണ്ട് ......അനുഭവിക്കുന്നവനുള്ളതല്ല കഥ ,
കേള്‍ക്കുന്നവനുള്ളതാണ് . അവനേ അതെഴുതാന്‍ കഴിയൂ 
...........പ്രിയ കഥാകാരാ ...ഒരു നോവലെഴുതണമെന്നും
അത് മലയാളത്തില്‍ എഴുതിയതില്‍ വച്ച് ഏറ്റവും സുന്ദരവും
മികച്ചതും വായിക്കപ്പെട്ടതും ആയിരിക്കണമെന്നും എന്റെ
ഒരു വലിയ മോഹമായിരുന്നു .അതിനു വേണ്ടി ഞാന്‍
നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളെത്ര !...............

ലോകത്തിന്റെ ശബ്ദങ്ങള്‍ ഒടുങ്ങിയ ആ മഹാനിമിഷത്തില്‍
എഴുത്തുമുറിയിലേയ്ക്ക് കടന്ന്‌ ഞാനെന്റെ നോവലിലെ
ആദ്യവരി എഴുതി ......' സെലൂഷ്യയിലെ ഒരു തെരുവിലൂടെ
ഞാന്‍ നടക്കുകയാണ് , ഒരു ധൃവപ്രദേശത്തുകൂടി എന്നതു-
പോലെ കൈകള്‍ രണ്ടും ദേഹത്തോട് ചേര്‍ത്തുകെട്ടി
കൂനിപ്പിടിച്ചാണ് എന്റെ നടപ്പ് ......ജീവിതത്തിന്റെ കാലവും
കാലവും പരിസരവും മാറുന്നതനുസരിച്ച് പുതിയ ബന്ധങ്ങള്‍
ഉണ്ടാവുന്നു .അപ്പോള്‍ പഴയവ നമുക്ക് അന്യമാവുന്നു .
അവയെ നാം പടം പൊഴിച്ചു കളയുന്നു ..........

എന്റെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒരു പിടി മണ്ണ് ഞാന്‍
അവള്‍ക്ക് കൂട്ടിനു കൊടുത്തു .എന്റെ സ്വപ്നങ്ങളുടെ ചൂട്
വഹിക്കുന്ന ഒരു പിടി മണ്ണ് ...!

അടക്കിവച്ച ഒത്തിരി സ്വപ്നങ്ങളുടെ മേല്‍ ഉറങ്ങുന്ന ഒരു
നിശാസുന്ദരിയാണ് നമ്മുടെ ഇന്ത്യ എന്ന് എനിക്കപ്പോള്‍
തോന്നിപ്പോയി .എപ്പോഴെങ്കിലും ഈ സ്വപ്നങ്ങളെല്ലാം
ഞെട്ടിയെഴുന്നേറ്റാല്‍ ...!

ഒടുക്കം കഥയെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ പറച്ചിലുകാരനും
കേള്‍വിക്കാരനും ഒരുപോലെയുണ്ടാവുന്ന ഒരു നൈരാശ്യമുണ്ട്.
.............ഇനിയൊന്നും കേള്‍ക്കാനില്ലല്ലോ ഇനിയൊന്നും
പറയാനുമില്ലല്ലോ എന്നൊരു നൈരാശ്യം ...........

ഇതുവരെ ആരും പറയാത്ത ഒരു ഉപമ ഞാന്‍ കണ്ടു -
വച്ചിരുന്നല്ലോ .....അതെന്തായിരുന്നു ...? .....കൃത്യം
യോജിക്കുന്ന ഒന്ന് .അതെന്നില്‍ നിന്നും എന്നെന്നേയ്ക്കുമായി
നഷ്ടപ്പെട്ടുപോയിരിക്കുന്നു ...! ''

( ബെന്യാമിന്റെ ' മഞ്ഞവെയില്‍ മരണങ്ങള്‍ ' എന്ന
വിസ്മയിപ്പിക്കുന്ന നോവലില്‍ നിന്ന് )

2012 മേയ് 21, തിങ്കളാഴ്‌ച

ഓർമമരം .


2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

ശ്വാസമെന്നറികെ ...


മുറുകെപ്പിടിച്ചിരുന്ന ചൂണ്ടുവിരലിലെ പിടി വിട്ടു
എനിക്കും വല്ലാത്ത തിടുക്കമായിരുന്നു
ശ്വാസത്തിലിപ്പോഴും ചന്ദനത്തിന്റെയും
പനിനീരിന്റെയും സുഗന്ധം .
കണ്ണിനുള്ളിലെ ഇരുട്ടിലേയ്ക്ക്‌ പുരിയുടെ
പ്രവേശനദ്വാരവും അലങ്കാരങ്ങളും
ചിത്രഗുപ്താലയത്തിലെ പാപപുണ്യങ്ങളുടെ
കണക്കെടുപ്പ് വേഗം കഴിഞ്ഞു
ഇനി വിധിയറിയാന്‍ അവന്റെ കൊട്ടാരത്തിലേയ്ക്ക്
കിങ്കരന്റെ പാദമുദ്ര നോക്കി നഗ്നപാദയായി പിമ്പേ
കാത്തുകാത്തിരുന്ന സമാഗമം
അനുയാത്ര അവസാനിച്ചു .
കൂറ്റന്‍ ചിത്രത്തൂണുകള്‍ കൊണ്ടൊരു
അതിമനോഹരമായ കൊട്ടാരം .
അകത്തുകടന്നവന്‍ തിരികെയെത്തും വരെ
കൂട്ടിന് കണ്ണെത്താദൂരത്തെ കാഴ്ചകള്‍
ഇനിയുള്ള യാത്ര സ്വര്‍ഗ്ഗത്തിലേയ്ക്കോ
ഇരുപത്തിയെട്ടായി പകുത്ത നരകങ്ങളില്‍
ഒന്നിലേയ്ക്കോ അതോ .........
വലതുകാല്‍ വച്ചുടന്‍ വാതിലടഞ്ഞു
കൂരിരുട്ടില്‍ സൂര്യതേജസ്സോടെ അവന്‍
മുഖമുയര്‍ത്താതെ ചോദ്യാവലിയിലെ
ഉത്തരങ്ങളുടെ സൂക്ഷ്മപരിശോധന
മുന്നില്‍ ഒരു നോട്ടം മോഹിച്ച്‌ ഞാനും .
പരിസമാപ്തിയില്‍ നിന്ന്
ആദ്യത്തെ നോട്ടം .
'' പ്രണയിച്ചിട്ടുണ്ടോ ? ''
കേള്‍ക്കാന്‍ കൊതിച്ചപോലെ , '' ഉണ്ട് ''
'' എവിടെയാണവന്‍ ? ഇഹലോകത്തോ പരലോകത്തോ ? ''
'' ഇവിടെ ''
തിടുക്കത്തോടെ പറഞ്ഞു
മൂന്നാമത്തെ ചോദ്യത്തിനായി കാതുകൂര്‍പ്പിച്ച്‌ ,
ആ കണ്ണുകളിലേയ്ക്ക് നോക്കി .
'' ആരാണവന്‍ ? ''
'' ബ്രഹ്മസഭയിലെ ഒരു സാമാജികന്‍ ,
പിതൃലോകത്തിന്റെ അധിപന്‍ ,
നീതിന്യായത്തില്‍ ഏറ്റവും ധര്‍മിഷ്ടന്‍ ,
കര്‍മസാക്ഷിയായ സൂര്യന്റെ പുത്രന്‍ ''
തൊണ്ടയില്‍ കുടുങ്ങിപ്പോയ അടയാളവാക്യങ്ങള്‍ .
'' പുറത്ത് നിനക്കായി പാദുകങ്ങള്‍ കാത്തുകിടപ്പുണ്ട്
അവ നിന്നെ അവനിലേയ്ക്ക് നയിക്കും . ''
പിഴയ്ക്കാത്ത വാക്കിനൊപ്പം ചുവടളന്നു
വിരലുകളറിയുന്ന ഒരു തണുത്ത സ്പര്‍ശത്തിലൂടെ
അവനിലേയ്ക്ക് തിരികെയെത്താന്‍ ,
അവന്റെ ശ്വാസമാകാന്‍ .............


****************************************************************

2012 ജനുവരി 25, ബുധനാഴ്‌ച

' വീടൊരുത്തി '

ഞാനിറങ്ങുകയാണ് . താഴിട്ട് നിന്നെ സുരക്ഷിതയാക്കുന്നില്ല .നിന്റെയുള്ളില്‍
ഇപ്പോള്‍ അവശേഷിക്കുന്നത്  ഓര്‍മ്മകള്‍ മാത്രം .പകര്‍ത്തിയെടുത്ത ഈ
ചിത്രത്തില്‍ ചിരിച്ചുതന്നെ  നില്‍ക്കും നീയെന്നും , സുന്ദരിയായി .

നാളെ   സൂര്യരഥം ഉയര്‍ന്നുപൊങ്ങുന്നതിന് പിന്നാലെ  വിരൂപിയായ ഒരു
നിഴല്‍പോലെ കൂറ്റന്‍ ചക്രങ്ങള്‍ നിന്റെനേരെ പാഞ്ഞടുക്കും.അവന്‍ നിന്നെ
ചേര്‍ന്നുനിന്ന്    അറകള്‍ ഓരോന്നും തച്ചുടയ്ക്കും . അപ്പോള്‍ നീ കരയരുത് .
വികസനത്തിന്റെ പുതുപുത്തന്‍ മുഖങ്ങള്‍ നിനക്കുമീതെ പായും.കിടക്കണം,
ശ്വാസമടക്കിപ്പിടിച്ച് .

പിച്ചവച്ച് , തടഞ്ഞുവീണെഴുന്നേറ്റ് , ഓടി നടന്ന് , തളര്‍ന്നുമയങ്ങി , സ്വപ്നം
കണ്ടുണര്‍ന്ന് , ഞാന്‍  പതിപ്പിച്ച അടയാളങ്ങളാണ്  നിന്റെ നെഞ്ച് നിറയെ .
നീയെന്നും  എന്റെ  രഹസ്യങ്ങളുടെ....എന്റെ സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരി .
ആര്‍ത്തുചിരിക്കാനും അലമുറയിട്ടുകരയാനുമുള്ള സ്വതന്ത്രമായ ഒരേയൊരു
സങ്കേതം .

ആകാശത്ത്  ആഘോഷത്തിന്റെ  ഒരു ചെറുനിഴല്‍  മതിയാവും  നിനക്ക്
പൊട്ടുകുത്താന്‍ .മിന്നുകെട്ടോ നൂലുകെട്ടോ ശ്രാദ്ധമോ  എന്തിനുമേതിനും
നീയൊരുങ്ങും, കഥയറിയാത്ത കൊച്ചുകുഞ്ഞിനെപ്പോലെ !വേദനയിലും
ചിരിച്ചു നില്‍ക്കണമെന്നും  ഇരുളിന്റെ  വരമ്പിലേയ്ക്ക് വെളിച്ചം  കത്തിച്ചു -
പിടിച്ച് കാത്തിരിക്കണമെന്നും നീ പറയാതെ പറഞ്ഞുതന്ന പാഠങ്ങളുടെ
ആകെത്തുക .

വിണ്ണിലെ മാളികവീട്ടില്‍ ,  കാലത്തെ തോല്‍പ്പിച്ച് , ആരോ  തച്ചുടയ്ക്കുന്ന
മേഘക്കുടങ്ങള്‍  അലറിപ്പെയ്യുന്ന രാവുകളില്‍ നീയെന്ന ധൈര്യം പുതച്ച് ,
നിന്റെ  മാറിലൊളിച്ചുറങ്ങിയപ്പോഴൊക്കെ , ഞാന്‍ നിനക്ക് പകരമായി
തന്നത്  ' ഒരിക്കലും പിരിയില്ല ' എന്നൊരു വാക്ക് ...

ആകാശം പട്ടുടുക്കാന്‍ തുടങ്ങും മുമ്പേ നിന്നിലേയ്ക്ക്  ഓടിയണഞ്ഞിരുന്നത്
ഇനിയൊരോര്‍മ. മുറ്റത്ത്‌ നിറഞ്ഞുചിരിക്കുന്ന പലനിറത്തിലുള്ള കടലാസ്സു _
പൂക്കളും , കണ്ണുതട്ടാതെ നിന്നെ മറച്ചുപിടിച്ച മുത്തശ്ശി മാവും , ഉമ്മറത്ത്‌
ഞാനെന്നും കൊളുത്തി വയ്ക്കുന്ന നിലവിളക്കിന്റെ  തെളിച്ചവും , .................
..............വാക്ക് തെറ്റിച്ച് ഞാനിതാ പടിയിറങ്ങുന്നു .

കണ്ടതും കേട്ടതുമെല്ലാം ചരിത്രത്തിന് ദാനം ചെയ്ത് കാതോര്‍ത്ത് കിടക്കണം .
ഞാനെത്തും,ആദ്യമഴയില്‍ നനഞ്ഞ് ,മണ്ണിന്റെ ഞരമ്പുകളിലൂടെ നിന്നിലേയ്ക്ക്
പകര്‍ന്നു തരും കാണാക്കാഴ്ചകളുടെ മിടിപ്പുകള്‍ .................

*                             *                              *                           *                       *

വാക്കിന്റെ പ്രതിപുരുഷന്‍ ...

...........സുകുമാര്‍ അഴീക്കോട് .............


'' ഇന്ത്യയാകെ അഗ്നി പടരുകയാണ് , ഇവിടെയുള്ള യുവാക്കളോട് ഞാന്‍
പറയുന്നു , നിങ്ങള്‍ എല്ലാവരും അഗ്നിശമനയന്ത്രങ്ങളാകണം അല്ലെങ്കില്‍
കേരളത്തിനോ ഇന്ത്യക്കോ രക്ഷയില്ല . ''


'' ജീവിതത്തില്‍ പല സംഭവങ്ങളും നമ്മെ വിഡ്ഢികളാക്കി കടന്നു കളയുന്നു
ഇത്‌ മനസ്സിലാക്കലാണല്ലോ വിവേകത്തിന്റെ ആരംഭം . "

'' ഉപനിഷത്തിന്റെ മുന്നില്‍ കാലം തൊഴുതു നില്‍ക്കുന്നു .....വാദങ്ങളും വിവാദങ്ങളും
നിറഞ്ഞൊരു വേദിയാണ് ഉപനിഷത് പഠനം ''

'' ഇന്ത്യയുടെ തത്ത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഉപനിഷത്ത്‌ ;
ലോക ചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദിശൃംഗവും .............

.................................................................... '' സുകുമാര്‍ അഴീക്കോട് .
















*

2012 ജനുവരി 1, ഞായറാഴ്‌ച

പുറപ്പാട് ...


അവനെത്തി , ദൂതനെ അയയ്ക്കാതെ ...
കുഴലില്ലാത്ത , മയില്‍‌പ്പീലി ചൂടാത്ത
ശ്യാമവര്ണന്‍ .
സമയനിഷ്ഠ തെറ്റിച്ച്
കാലേക്കൂട്ടി എഴുന്നള്ളി .
ചതഞ്ഞോ പാതി വെന്തോ
കാണാന്‍ ആവില്ലത്രേ .
ചമഞ്ഞൊരുങ്ങിയിരുന്നു
.
കുരവയില്ലാതെ മേളങ്ങളില്ലാതെ
കറുത്ത ചരടുകൊണ്ടൊരു
ബാന്ധവം .
കാഴ്ചയ്ക്ക് രണ്ടുപേര്‍ മാത്രം .
പോകാനൊരുങ്ങണം
ചുറ്റും ഇരുമ്പുകോട്ടയുള്ള ,
കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ച
നൂറു തെരുവുകളുള്ള പുരിയിലേയ്ക്ക്.
ആഭരണങ്ങള്‍ അഴിച്ചുമാറ്റി
പൂക്കള്‍ അടര്‍ന്നു വീഴാതെ
മുടി അഴിച്ചിട്ടു .
തെക്കോട്ട്‌ വിരല്‍ ചൂണ്ടി
അവന്‍ പുറപ്പാട് കുറിച്ചു .
ജീവനുള്ള വാഹനത്തില്‍
അവനോടു ചേര്‍ന്നിരിക്കണം .
നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു
വിരലുകള്‍ കൊണ്ട്
കാഴ്ചക്ക് മറ തീര്‍ത്തു .
ഇനി വഴി അവന്‍ വിധിക്കും .
മുടിയിഴകള്‍ ഒതുക്കി വച്ച്
ചുണ്ടുകള്‍ ചേര്‍ത്ത്
മൃദുവായി അവന്‍ ചോദിച്ചു
'' അടുത്ത ജന്മം ? ''
നാവ് വലിയൊരു നുണയെ
മടി കൂടാതെ പെറ്റിട്ടു ,
''കൊതിക്കുന്നില്ല ഇനിയൊരു ജന്‍മം ''

2011 നവംബർ 12, ശനിയാഴ്‌ച

പകുത്തുതരാനാവാത്തത് ...

ഇടയ്ക്കിടയ്ക്ക്
വയറ്റില്‍ നിന്ന്
നെഞ്ചിലൂടെ
രണ്ടു മുനകള്‍
കണ്ണിലെത്താറുണ്ട് ,
പുഴകളായൊഴുകാന്‍ .
ചിലപ്പോള്‍
മുനകളൊടിഞ്ഞ്
രണ്ടു കുളങ്ങളായ്‌
നിറഞ്ഞു നില്‍ക്കും .
ഒരു മിന്നാമിനുങ്ങായ്
കൂട്ടിനെത്തുന്ന അച്ഛന്‍ ,
ഒരു വഴിയോരക്കാഴ്ച ,
കുഞ്ഞിന്‍റെ നിലവിളി ,
കരഞ്ഞുകൊണ്ടിരിക്കുന്ന
വാര്‍ത്താചിത്രം ,
വിറങ്ങലിച്ചു കിടക്കുന്ന
നിശാശലഭം ,
ചങ്ങായി തന്നിട്ടു പോയ
ഒരു നുണക്കഥ ,
ഇണയെക്കാണാതെ
താളം മുറിഞ്ഞു പാടുന്ന
കുയില്‍
ഇതൊക്കെ മതി
മുനകള്‍ക്ക് മുളപൊട്ടാന്‍ .

#

2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ഒന്ന്‌ ഒഴുകാനായെങ്കില്‍ .........

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഞാനവളെ കാണാന്‍പോവുകയാണ് .അടുത്തിരിക്കണം ,
ഒത്തിരി നേരം. പറയാന്‍ ഒരുപാടൊരുപാട് കഥകള്‍ , ഓരോന്നും അവളുടെ ഓരോ മൂളലിലും അലിഞ്ഞുചേരുന്നത് നോക്കിയിരിക്കണം .

ഒരാൾപ്പൊക്കമുള്ള പുല്‍ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പിറകില്‍ നിന്ന്
ഒരോർമ്മപ്പെടുത്തല്‍ , ''അധികനേരം ഇരിക്കണ്ട ,പഴയപോലല്ല ,സൂക്ഷിക്കണം.''
ഒറ്റക്കുതിപ്പിന് അടുക്കളവാതിലിലെത്താം,പിന്നെയെന്തിനീ ഓര്‍മ്മപ്പെടുത്തല്‍ ?!
കാര്യമില്ലാതെ നൊമ്പരപ്പെട്ടു .

ഒന്നേ നോക്കിയുള്ളൂ ,ഞാനെന്തേ ഇത്രയും വൈകി?കരഞ്ഞുകലങ്ങികുഴിയിലാണ്ട കണ്ണുകള്‍ .ചെവികള്‍ എത്ര തുറന്നുപിടിച്ചിട്ടും അവള്‍ പറയുന്നതൊന്നും എനിക്ക്
കേള്‍ക്കാനാവുന്നില്ല .അതോ മിണ്ടാത്തതോ! അവളുടെ ഉള്ളം എനിക്കിപ്പോള്‍
കാണാനാവുന്നില്ല .

അവളെ തൊടാനാവാതെ നോക്കിയിരുന്നു .എനിക്കെല്ലാം പറഞ്ഞേ തീരൂ .
ചങ്ങാത്തംകൂടിയതുമുതല്‍ ...

''ഞാനെറിഞ്ഞു തന്ന ചെറിയകല്ലുകള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് വട്ടത്തില്‍ചുഴറ്റി
എന്നെ പൊട്ടിച്ചിരിച്ചദിവസം നീയെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായി .സമ്മാനമായി
നീ തന്ന പലനിറത്തിലുള്ള ചെറിയ ഉരുളന്‍ കല്ലുകള്‍ എന്‍റെ വെള്ളിച്ചിമിഴില്‍ ഇന്നും
ഉടയാത്ത കുപ്പിവളകള്‍ക്കൊപ്പം കിന്നാരം പറഞ്ഞിരിപ്പുണ്ട് .

പാദസരം തൊട്ടുനോക്കാന്‍ ആദ്യമായി അനുവദിച്ചത് നിന്നെയായിരുന്നു .എന്‍റെ കണങ്കാലുകള്‍ നിന്നിലൂടെ കണ്ടപ്പോൾ അവയിലൊരെണ്ണം ഒരു നാൾ നീ കൈക്കലാക്കുമെന്ന് ചിന്തിച്ചതേയില്ല .ഒട്ടും സങ്കടം തോന്നിയില്ല ,കാരണം നീയും എന്നെപ്പോലെ ആയിരുന്നല്ലോ .

കറങ്ങുന്നപമ്പരം കൊതിയോടെ നോക്കുന്നതു കണ്ട് ,നിനക്ക് തന്നതും ചേട്ടന്‍
ചെവിയില്‍ പിച്ചിനോവിച്ചതും നമ്മളൊരുമിച്ച് കരഞ്ഞതും ഞാന്‍ മറന്നിട്ടില്ല ,നീയും
മറന്നിട്ടുണ്ടാവില്ല അതൊന്നും .

നെയ്യപ്പത്തിന്റെ മണവും രുചിയും കാറ്റിനുമുന്പേ ഓടിയെത്തി നിനക്ക് തന്നിട്ട് ,
കൈയില്‍ പടര്‍ന്ന വെളിച്ചെണ്ണ ഉടനെ ആരും കാണാതെ കുഞ്ഞുപാവാടയില്‍
തുടയ്ക്കുന്നതു കണ്ട് നീ ഒളികണ്ണിട്ടു ചിരിച്ചു .

കളിച്ചുരസിച്ച് ,കുളിരുംപുതച്ച് ,അമ്മയുടെപിറകെ തിരിഞ്ഞുനോക്കിനടക്കുമ്പോള്‍
നീ എന്തൊക്കെയോ പറയുകയും പാടുകയും ചെയ്തു .

അന്നെനിക്കെന്തിഷ്ടമായിരുന്നു നിന്‍റെപുറത്ത് മലര്‍ന്നുകിടന്ന് സൂര്യനെ നോക്കാന്‍ .
ഞാനൊരു മിടുക്കികുട്ടിയാണെന്ന് നീയും അവനും ഒരുപോലെ സമ്മതിച്ചിരുന്നു .

അമ്പരപ്പോടെ ,വയസ്സറിയിച്ച കാര്യം പറഞ്ഞപ്പോൾ നീ ചിരിച്ചത് 

രണ്ടു കൈകളിലെയും കുപ്പിവളകള്‍ ഒരുമിച്ച് കിലുങ്ങുന്നതുപോലെ .
നിന്നോടൊപ്പമുള്ള
കുളി നിരോധിച്ച അന്ത്യശാസനം ഓടിവന്ന് വേദനയോടെ പറഞ്ഞപ്പോൾ
നീ ചിരിച്ചത് പൊട്ടിവീണ മാലയിലെ മുത്തുകള്‍ ചിതറുന്നത്‌ പോലെയും .

കഥയിൽ,കവിതയിൽ നമ്മൾ സന്ധ്യകൾ പകുത്തതും,ചിരിച്ചുംകരഞ്ഞും 

 നിന്നിൽ നനഞ്ഞ് ..ഒടുവിലൊരുനാൾ '' നിൻറെ പ്രണയമാണോ അനേകം
കാതങ്ങൾക്കപ്പുറം നില്ക്കുന്ന അവൻറെ ചുണ്ടുകളെ ഇത്രയും ചുവപ്പിക്കുന്നത് '' 
എന്ന് , കഥയിൽ
ചോദ്യമില്ലെന്ന് നിന്നെ പഠിപ്പിച്ച എന്നോട് , എണ്ണമില്ലാത്ത ചുണ്ടുകൾകൊണ്ട്‌
കൊലുസ്സില്ലാത്തകാലുകളിൽ മുത്തി നീ ചോദിച്ചതും, കൂടണയാൻ പറന്നുപോയ
കിളികളെ സാക്ഷിയാക്കി എന്റെ കണ്ണീരിൽ നീ ന
ഞ്ഞതും നമ്മൾ പിരിഞ്ഞതും ...''

ഇന്ന് ഗര്‍ത്തങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ,ചിരിക്കാനാവാതെ,പാടാനാവാതെ 

ഒരു നെടുവീര്‍പ്പായി നീ !വികൃതമാക്കപ്പെട്ട ഉടലിൽ സാന്ത്വനം പോലെ തലോടുന്ന ,
കർമസാക്ഷിയായവന്റെ വിരലുകൾ ....

നീ നനച്ചു വളര്‍ത്തി , ഞാന്‍ അടര്‍ത്തിയെടുത്ത തെച്ചിപ്പഴങ്ങള്‍ ,കാറ്റില്‍ തലയാട്ടി
താളംപിടിച്ചുനിന്ന ഓണപ്പുല്ലുകള്‍,കാവല്‍ നിന്ന മുളംകൂട്ടങ്ങള്‍ എല്ലാം ഓര്‍മകള്‍ക്ക്
വഴിമാറിത്തന്നിരിക്കുന്നു .പഴയചിത്രത്തിലെ നിന്നെ കാണാനാവാതെ, നെഞ്ചിലെ
ഭാരമൊന്നിറക്കിവയ്ക്കാനാവാതെ ഉഴലുമ്പോള്‍ ഞാനറിയുന്നു , ഇന്നും നിന്നെ
ഞാനൊരുപാടൊരുപാട് സ്നേഹിക്കുന്നു .