2010 ജനുവരി 24, ഞായറാഴ്‌ച

നടക്കണം , കാലത്തിനൊപ്പം .

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേയ്ക്കുള്ള ഒരു യാത്ര . പുറപ്പെടാനായി ഒരുങ്ങി നില്‍ക്കുന്ന
തീവണ്ടിയില്‍, വലിയ തിരക്കുകളൊന്നും അനുഭവിക്കാതെ ഞാനും മോനും കയറി ,
സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ കണ്ടെത്തി . പുറം കാഴ്ചകള്‍ കാണാന്‍ പാകത്തിനുള്ള സ്ഥലം
കണ്ടെത്തിയ സന്തോഷത്തിലായിരുന്നു അവന്‍ . ഈ ലോകത്തൊന്നുമല്ലെന്ന മട്ടില്‍ , രണ്ടുപേര്‍
ഞങ്ങള്‍ക്കെതിരെയുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചിരുന്നു . ഞങ്ങളുടെ കംബാര്‍ട്ട് മെന്റിലേയ്ക്ക് മധ്യവയസ്കയായ
ഒരു സ്ത്രീയും ഭര്‍ത്താവും കടന്നുവന്നു . ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് ആ സ്ത്രീയെ നന്നേ
ഇഷ്ടമായി . സന്തോഷവതിയായ , കുലീനയായ ഒരു സ്ത്രീ . അവര്‍ എന്‍റെ അടുത്തായി സ്ഥാനം പിടിച്ചു .
അവരുടെ ഭര്‍ത്താവ് നേരെ എതിരെയുള്ള സീറ്റിലും . തീവണ്ടി അനങ്ങാന്‍ തുടങ്ങി . മോന്‍ നല്ല
ഉഷാറിലാണ് . പതിയെ പതിയെ തുടങ്ങി മുറുകി വരുന്ന തീവണ്ടിയുടെ താളം അവന്‍ നന്നായി
ആസ്വദിക്കുന്നുണ്ടായിരുന്നു . ആ താളം അവന്‍റെ കുഞ്ഞു വിരലുകളിലൂടെ എന്നെയും
അനുഭവിപ്പിച്ചുകൊണ്ടിരുന്നു . ഇടയ്ക്കിടയ്ക്ക് പോക്കറ്റില്‍ കയ്യമര്‍ത്തി , അവന്‍ സൂക്ഷിച്ചിരിക്കുന്ന
പൊതി അവിടെത്തന്നെയുന്ടെന്നു ഉറപ്പു വരുത്തുന്നുമുണ്ട് . യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവന്
അപ്പൂപ്പന്‍ കൊടുത്ത പോക്കറ്റ്മണി . അത് അവനുമാത്രം സ്വന്തമെന്ന് ഒരു ദിവസത്തേയ്ക്കെങ്കിലും
അവകാശപ്പെടാറുമുണ്ട് .

കുറേനേരം ആരും ഒന്നും മിണ്ടിയില്ല . ചിരിയില്‍ മാത്രം വിശേഷങ്ങള്‍
ഒതുക്കിയാല്‍ പോരെന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാവണം അവര്‍ പരിചയപ്പെടലിനു തുടക്കമിട്ടത് .
ഞാനും മോനും എന്‍റെ വീട്ടില്‍ പോയതാണെന്നും എറണാകുളത്താണ് താമസമെന്നും അവിടെയെത്തുമ്പോള്‍
മോന്‍റെ അച്ഛന്‍ കൂട്ടിക്കൊണ്ടു പോകാന്‍ വരുമെന്നും ചോദ്യങ്ങള്‍ക്കുത്തരമായി ഞാന്‍ പറഞ്ഞു .
പിന്നെ അവരുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കലായി . യാത്ര തൃശുരേയ്ക്കാണ് . അമേരിക്കയില്‍ പോയി
മകനെയും മരുമകളെയും ആദ്യമായി കിട്ടിയ പേരക്കുട്ടിയെയും കണ്ട് മടങ്ങിയെത്തിയ ശേഷമുള്ള
ആദ്യത്തെ യാത്ര . മരുമകള്‍ കൊടുത്തയച്ച സമ്മാനങ്ങള്‍ ബന്ധുവിന് കൊണ്ടു കൊടുക്കുക എന്നതാണ്
ഉദ്ദേശം . ഞാന്‍ നല്ലൊരു കേള്‍വിക്കാരിയാണെന്ന് തോന്നിയതുകൊണ്ടാവാം അവര്‍ ഉത്സാഹത്തോടെ
വിശേഷങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി .
സമ്മാനങ്ങളില്‍ കളിപ്പാട്ടം മുതല്‍ കത്തി വരെയുണ്ടെന്നു പറഞ്ഞ് അവര്‍
പൊട്ടിച്ചിരിച്ചു . ആദ്യമായി വിമാനത്തില്‍ കയറിയതും പേടി തോന്നിയതുമൊക്കെ അവര്‍ ഒരു കൊച്ചു
കുട്ടിയെപ്പോലെ വിവരിച്ചു . അവരെ കൂട്ടിക്കൊണ്ടുപോകാന്‍ മകന്‍ കുടുംബ സമേതം എത്തിയത്രേ .
ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത പേരക്കുട്ടി ... അവന്‍ വാശി പിടിച്ചു കരയാറെയില്ല ...അവന്‍ വളരുന്ന
വൃത്തിയും വെടിപ്പും മാത്രമുള്ള സാഹചര്യം ..അങ്ങനെ പോയി , ഞാന്‍ ഓര്‍ത്തു അഴുക്കിലും
ചെളിയിലുമൊക്കെ കിടന്നു വളര്‍ന്നാലേ ആരോഗ്യമുള്ള കുട്ടിയായി വരുകയുള്ളു എന്ന് അമ്മ
എപ്പോഴും പറഞ്ഞുതരുമായിരുന്ന ശാസ്ത്രം .ഞാന്‍ തിരുത്തി ഇത് അമേരിക്കയിലെ കുട്ടിയുടെ
കാര്യമാണല്ലോ പറയുന്നത് ! അവര്‍ തുടര്‍ന്നു , മകനും മകള്‍ക്കും പ്രത്യേകം പ്രത്യേകം കാറുകളുണ്ട്,
അമേരിക്കയില്‍ കാറുകള്‍ വൃത്തിയാക്കുന്ന ആധുനിക സജ്ജീകരണങ്ങള്‍ കണ്ടാല്‍ കേരളത്തിലുള്ളവര്‍
നാണിച്ചുപോകുമെന്ന് പറഞ്ഞു കേട്ടപ്പോള്‍ ഞാന്‍ , ഊറിവന്ന ചിരി ഉള്ളില്‍ത്തന്നെ അടക്കി നിര്‍ത്തി .
മകന്‍ ഒത്തിരി പൈസ ചിലവാക്കി വിസയെടുത്ത് കാനഡായില്‍ കൊണ്ടു പോയി നയാഗ്ര
വെള്ളച്ചാട്ടം കാണിച്ചതൊക്കെ പറയുമ്പോള്‍ ആ മുഖത്ത് അഭിമാനം തുടിച്ചുനിന്നിരുന്നു . അവരുടെ
കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ച് ഞാനിരുന്നു . നല്ലതു മാത്രം കണ്ട അവരുടെ അമേരിക്ക എന്ന ,
ഭൂമിയിലെ സ്വര്‍ഗത്തിലൂടെ എന്നെയും കൂട്ടി അവര്‍ നടന്നു . അപ്പോള്‍ തീവണ്ടിക്ക്‌
ഒരു ഉത്സവത്തിന്റെ താളമാണെന്ന് എനിക്ക് തോന്നി .

മോന്‍ ഇടയ്ക്കിടയ്ക്ക് എന്‍റെ മടിയിലേയ്ക്കു കിടന്നും വീണ്ടും
പുറം കാഴ്ചകള്‍ കണ്ടും അങ്ങനെ ഇരുന്നു . അവരുടെ ഭാവത്തില്‍ എന്തോ മാറ്റം വന്നപോലെ
തോന്നി . അഞ്ചാം ക്ലാസ്സുകാരനായ എന്‍റെ മകനെ അവര്‍ കണ്ണെടുക്കാതെ നോക്കിയിരുന്നു . മാറി
വന്ന അവരുടെ ഭാവത്തില്‍ നിന്ന് അവര്‍ അമേരിക്കയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയതായി
ഞാന്‍ വായിച്ചെടുത്തു . പിന്നീടുള്ള ഓരോ വാക്കിലും വേദനയുടെയും നിരാശയുടെയും നിഴല്‍
പരക്കുന്നതുപോലെ . സര്‍ക്കാരുദ്യോഗസ്ഥനായ ഭര്‍ത്താവ് ..ഒറ്റ മകന്‍ ..കാര്യമായ കുടുംബ സ്വത്തൊന്നും
പാരമ്പര്യമായി കിട്ടാതിരുന്ന ചെറിയ കുടുംബം . ഒരാളിന്‍റെ ശമ്പളം കൊണ്ടു വീട്ടുകാര്യങ്ങളും
മോന്‍റെ പഠിത്തവുമെല്ലാം ഭംഗിയായി നടത്താന്‍ ഒത്തിരി കഷ്ടപ്പെട്ടിരുന്ന കാലം .മിടുക്കനായ മകനെ
ഏറ്റവും മികച്ച സൗകര്യങ്ങലോടെ പഠിപ്പിക്കാനായി സ്വന്തം ഇഷ്ടങ്ങളെല്ലാം വേണ്ടെന്നു വച്ചതും ,
പിന്നീടൊരിക്കലേയ്ക്ക് മാറ്റി വച്ചതും എല്ലാം . ബന്ധു വീടുകളിലെ കല്യാണങ്ങള്‍ക്ക് ക്ഷണിച്ചാല്‍
'നാലാളുടെ മുന്നില്‍ നില്‍ക്കാന്‍ കൊള്ളാവുന്ന വേഷം ' പോലും വാങ്ങാതെ മടിച്ചു നിന്ന പഴയ
നാളുകള്‍ . പുലരും മുന്‍പേ പണികളൊക്കെ തീര്‍ത്തു വച്ച് മാവേലി സ്റോറിന് മുന്നിലെ ക്യുവില്‍
ഒന്നാമതെത്താന്‍ പാഞ്ഞോടിയതും പിശുക്കെന്ന് പേരുകേള്‍പ്പിച്ചതുമൊക്കെ പറഞ്ഞപ്പോള്‍ അവരുടെ
മുഖത്തിന്‍റെ നിറം കുറയുന്നപോലെ തോന്നി . കോഴികളെ വളര്‍ത്തി മുട്ട അയല്‍ക്കാര്‍ക്ക് വിറ്റതും
പശുവിനെ വളര്‍ത്താനും അതിനു തീറ്റയുണ്ടാക്കാനും വേണ്ടി ആരോഗ്യം മറന്ന് കഷ്ട്ടപ്പെട്ടതും
പറഞ്ഞപ്പോള്‍ അവരുടെ വിഷമം കൂടിക്കൂടിവന്നു . അധ്വാനങ്ങള്‍ക്കൊടുവില്‍ ' കാലൊന്നെടുത്തു
വച്ചാല്‍ ബസ്സില്‍ കയറാന്‍ സൗകര്യത്തിന് ' അവര്‍ അവനുവേണ്ടി പണിത വീട് . അവന്‍
അമേരിക്കയില്‍ നിന്ന് വിട്ടുവരാന്‍ തയ്യാറല്ലെന്ന് അവരോടു പറഞ്ഞ നിമിഷം ..അവരുടെ
സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ടു തകര്‍ന്നുപോയ ആ നിമിഷത്തെക്കുറിച്ച് പറഞ്ഞ്
അവര്‍ തേങ്ങിപ്പോയി . ഒരു ജന്മത്തിന്റെ കൂട്ടലും കിഴിക്കലും ഒക്കെ ഒരു നിമിഷം കൊണ്ട്
പിഴച്ചതുപോലെയുള്ള തോന്നല്‍ . അവര്‍ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആധുനിക സൗകര്യങ്ങള്‍ ,
മകനുവേണ്ടി കണക്കു കൂട്ടിയുണ്ടാക്കിയ സ്വപ്ന ഗൃഹത്തില്‍ അനാഥമായി തീരുമെന്ന ആ പുതിയ
അറിവ് , അതിന്‍റെ വേദനയുടെ ആഴം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടാതെ അവര്‍
വിഷമിക്കുകയായിരുന്നു . കണ്ണട മാറ്റി , ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ തുടയ്ക്കുന്ന അവരുടെ
ഭര്‍ത്താവിലേയ്ക്ക് എന്‍റെ നോട്ടം പതിഞ്ഞപ്പോള്‍ ഞാനും അവരിലൊരാളായി മാറിയിരുന്നു .
സ്വന്തം മകനെക്കുറിച്ചുള്ള ചിന്തയല്ലാതെ മറ്റുള്ളവരുടെ വ്യാകുലതകളെ കുറിച്ച് ഒരിക്കല്‍ പോലും
ചിന്തിക്കാതിരുന്നതിലുള്ള പശ്ചാത്താപവും അവര്‍ മറച്ചു വച്ചില്ല . ഇനിയും നല്ല കാര്യങ്ങള്‍
ചെയ്യാന്‍ സമയവും അവസരവും ഉണ്ടാവുമെന്നൊക്കെ പറഞ്ഞ് ഞാന്‍ അവരെ സമാധാനിപ്പിക്കാന്‍
നോക്കിയെങ്കിലും കരച്ചിലടക്കാന്‍ അവര്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു .തീവണ്ടി ഒരു
ഞരക്കത്തിന്റെ താളത്തോടെ നിന്നു . എറണാകുളത്തെത്തി . അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍
ഞാന്‍ നെഞ്ചിലേയ്ക്ക് പകര്‍ന്നു വാങ്ങിയ ഭാരം എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു .

മോന്‍, അച്ഛനെ അടുത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു . നിസ്സാരമായ
എന്തെങ്കിലും കാര്യമാകാം എന്‍റെ വല്ലായ്മയ്ക്ക് കാരണമെന്ന് അറിയാവുന്നതുകൊണ്ടാവാം
അവര്‍, അച്ഛനും മോനും അവരുടെ ലോകത്തായിരുന്നു . അവന് അപ്പൂപ്പന്‍ പോക്കറ്റ് മണി
കൊടുത്തതും പുഴ കാണാന്‍ കൊണ്ടുപോയതും മുറ്റത്തെ തൈ തെങ്ങില്‍ നിന്ന്, സൂര്യനെപ്പോലെ
ചുവന്നു തുടുത്ത ഇളനീര്‍ കൈ കൊണ്ട് അടര്‍ത്തിയെടുത്തു കൊടുത്തതും അമ്മൂമ്മ ഉണ്ണിയപ്പം
ഉണ്ടാക്കി കൊടുത്തതുമൊക്കെ ഒറ്റ ശ്വാസത്തില്‍ അവന്‍ അച്ഛനെ പറഞ്ഞ് കേള്‍പ്പിച്ചു . അമ്മയുടെ
സാരിത്തലപ്പില്‍ മുഖം തുടയ്ക്കാനെത്തിയ അവനെ അമ്മാവന്‍റെ മകള്‍ രണ്ടു വയസ്സുകാരി
അമ്മുക്കുട്ടി ഉമ്മ കൊടുക്കാനെന്ന മട്ടില്‍ കവിളില്‍ കടിച്ച് അടയാളം ഉണ്ടാക്കിയതായിരുന്നു
അവന്‍റെ ഒരേയൊരു സങ്കടം . അവന്‍റെ അമ്മയോട് അവകാശം സ്ഥാപിക്കാന്‍ എത്തിയതാനെന്നു
കരുതിയാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് അറിയാമായിരുന്നിട്ടും മോനോടുള്ള സ്നേഹക്കൂടുതല്‍
കൊണ്ടല്ലേ അവള്‍ അങ്ങനെ ചെയ്തത് എന്ന് അച്ഛന്‍ പറഞ്ഞ് കേട്ടപ്പോള്‍ അവന്‍റെ പരാതിയൊക്കെ
പമ്പ കടന്നു .

അടുക്കളയിലെ പണികളൊക്കെ തീര്‍ത്ത് ഞാന്‍ ഉറങ്ങാന്‍ എത്തിയപ്പോഴും അച്ഛനും
മോനും കഥ പറച്ചില്‍ അവസാനിപ്പിച്ചിരുന്നില്ല . വിശേഷം പറയാനുള്ള ഊഴം ഞാന്‍ അവനില്‍നിന്ന്
പിടിച്ചു വാങ്ങി . വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളുമൊക്കെ വേഗം പറഞ്ഞുതീര്‍ത്ത് , ഞാന്‍
എന്‍റെ അസ്വസ്ഥതയിലെയ്ക്ക് കടന്നു . തീവണ്ടിയിലെ ഞങ്ങളുടെ സംഭാഷണം വള്ളിപുള്ളി
വിടാതെ പറഞ്ഞു കേള്‍പ്പിച്ചു . കഷ്ടപ്പെട്ട് പഠിച്ച്‌ ഉയരങ്ങള്‍ കീഴടക്കുന്ന മിടുക്കനായ ആ മകന്‍റെ
പക്ഷത്തായിരുന്നു അദ്ദേഹം . മെച്ചപ്പെട്ട സുഖ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടിയാണ് അവന്‍
കഷ്ടപ്പെട്ടത് എന്ന ന്യായവും . ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്ന
ആ അച്ഛന്‍റെയും അമ്മയുടെയും പക്ഷത്തായിരുന്നു ഞാന്‍ . അദ്ദേഹം പറയുന്ന കാലത്തിന്‍റെ
പോക്കും അനിവാര്യതകളുമൊന്നും എന്‍റെ തലയില്‍ കയറുന്നില്ല . ആകെ ഒരു വീര്‍പ്പുമുട്ടല്‍ .
ആരുടെ ഭാഗത്താണ് തെറ്റെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ . എന്‍റെ മോനും , അവനും
ഇങ്ങനെയൊക്കെ ആകുമായിരിക്കും . വളര്‍ന്ന മണ്ണിന്‍റെ മണം ഉപേക്ഷിച്ച് , മുലപ്പാലിന്റെ രുചി
മറന്ന് അവനും വലിയ വലിയ കാഴ്ച്ചകളിലേയ്ക്ക് ഒരു ദിവസം പോകുമായിരിക്കും .

വിശേഷങ്ങളൊക്കെ ഇനി നാളെ ആകാമെന്ന് പറഞ്ഞ് മോനെ
ഉറങ്ങാന്‍ നിര്‍ബന്ധിച്ച് ഞാനും കിടന്നു . തലയിലൂടെ പുതപ്പു വലിച്ചിട്ട് അവന്‍
മനസ്സില്ലാ മനസ്സോടെ കിടന്നു . ക്ഷീണതതിനൊന്നും എന്‍റെ ഉറക്കത്തെ കൊണ്ടുവരാന്‍
കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു . കാലത്തിനൊപ്പം സഞ്ചരിച്ചേ മതിയാകൂ
എന്ന സത്യം അര്‍ത്ഥ വിരാമവും വിരാമവും അതിശയോക്തിയുമൊക്കെയിട്ട് മനസ്സിനെ
എഴുതിയെഴുതി പഠിപ്പിച്ചുകൊണ്ടേയിരുന്നു . ഏതിന് നേരെയാണ് ചുവന്ന
മഷികൊണ്ട് വരയ്ക്കേണ്ടതെന്നറിയാതെ മനസ്സ് അലഞ്ഞുകൊണ്ടേയിരുന്നു . ഞാന്‍
ഉറങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി , ഉത്തരം കണ്ടെത്തിയോ എന്ന് അദ്ദേഹം ചോദിച്ചു .
പുതപ്പിനടിയില്‍ നിന്ന് ചെറിയ ഒരു ശബ്ദം പുറത്തേയ്ക്ക് ഒഴുകിയെത്തി . "ഞാന്‍
മാര്‍സിലാണ് താമസിക്കാന്‍ പോകുന്നത് കേട്ടോ അമ്മേ ". അതെ , എന്‍റെ ചോദ്യത്തിന്
ഉത്തരം കിട്ടിയിരിക്കുന്നു , ഒരു പത്തു വയസ്സുകാരനില്‍ നിന്ന് . ഞാനൊന്നും മിണ്ടിയില്ല .
ഇനി ഉറങ്ങാം , സമാധാനമായി . അവന്‍ എന്‍റെ പുറത്തേയ്ക്ക് വലിച്ചിട്ട പുതപ്പിനുള്ളില്‍
അവനേക്കാള്‍ ചെറിയ കുട്ടിയായി , ഞാനവനെ കെട്ടിപ്പിടിച്ച് ഉറക്കത്തിനായി
പ്രാര്‍ത്ഥിച്ചുകൊണ്ടു കിടന്നു .


2009 നവംബർ 18, ബുധനാഴ്‌ച

" ഭിക്ഷാംദേഹി "




മനസ്സില്‍  നിന്നു മായാതെ നില്ക്കുന്ന , ഞാന്‍  കണ്ട, ആദ്യത്തെ ഭിക്ഷാംദേഹിയുടെ ചിത്രം എന്റെ
പതിനൊന്നാം വയസ്സിലേത് .മറവിയുടെ തിരകള്‍ക്ക്  വിട്ടുകൊടുക്കാതെ എന്റെ ഹൃദയത്തോട് പിടിച്ച ഒരു സ്നേഹചിത്രം .


അമ്മയോടൊപ്പം സ്കൂളിലേയ്ക്ക് പോകാന് ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല . അമ്മ ,
നടക്കുകയല്ല , ഓടുകയായിരുന്നു പതിവ് . അച്ഛനും മക്കള്ക്കും ചോറുപാത്രവും ഒരുക്കി
സ്വന്തം കാര്യങ്ങളും നോക്കി ഇറങ്ങുമ്പോള് അമ്മയുടെ വഴികള്ക്ക് വേഗത അറിയാതെ
കൂടിക്കൊണ്ടിരുന്നു . ആ തിരക്ക് , കണ്മഷി ഇടീലും പൊട്ടുകുത്തലും പൂവ്ചൂടലും
ഒക്കെ വെറുപ്പായി എന്നിലേയ്ക്ക് ആവേശിച്ചിരുന്നു . അതുകൊണ്ടുതന്നെ കെട്ടിവയ്ക്കാത്ത,
എന്റെ ഇടതൂര്ന്ന നീളന് തലമുടി എപ്പോഴും സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചിരുന്നു.

വീട്ടില് നിന്നിറങ്ങി സ്കൂളിലെത്തും വരെ എനിക്കൊരുപാട് കാര്യങ്ങള് ചെയ്തു
തീര്ക്കാനുണ്ടാവും . തലേദിവസം കൂട്ടുകാര് പിരിയാന് നേരം പറഞ്ഞുറപ്പിച്ച സ്ഥലങ്ങളില്
അടയാളമായി കല്ലുകള് വച്ചിട്ടുണ്ടോ എന്ന് നോക്കി ഓരോരുത്തരെയും കൂട്ടണം , കല്ല്
കണ്ടാല് പിന്നെ വൈകുന്നേരം വരെ നേരത്തേ പോയവളോട് മിണ്ടാന് പാടില്ല എന്ന്
പ്രതിജ്ഞയെടുക്കണം , കൂട്ടുകാരിയുടെ അമ്മ ' ചിരിക്കുടുക്കെ ' എന്ന് തേനൂറും വിധം
വിളിക്കുന്നത് കേട്ട് പൊട്ടിച്ചിരിക്കണം , അവരുടെ വീട്ടിലെ പശു തലേന്ന് പെറ്റിട്ട
പശുക്കിടാവിനെ കാണണം , ഏതെങ്കിലും വീട്ടിനു മുന്നിലോ കയാലയിലോ കാണാത്ത
പൂക്കള് വിരിഞ്ഞിട്ടുണ്ടോ എന്നുനോക്കണം , റോഡരികില് കിടന്നു കരയുന്ന , അമ്മ
ഉപേക്ഷിച്ച പട്ടിക്കുട്ടിയെ നോക്കിനിന്നു നെടുവീര്പ്പിടണം , തലേദിവസം രാത്രി വായിച്ച
കഥകള് പൊടിപ്പും തൊങ്ങലും ചേര്ത്തു കൂട്ടുകാരോട് വിളംബണം അങ്ങനെ നൂറു
കൂട്ടം കാര്യങ്ങള് . സവാരി ആഘോഷമാക്കിയിരുന്നെങ്കിലും ഒരിക്കല് പോലും ഞങ്ങള്
ക്ളാസ്സില് വൈകി എത്തിയിരുന്നില്ല .

സമയം എന്നോട് ഒരലിവുമില്ലാതെ പാഞ്ഞുപോയ ദിവസം , അടയാളമായി
കല്ലുകളെല്ലാം നിരന്നിരിക്കും എന്ന വിശ്വാസത്തില് ഞാന് കുറുക്കു വഴിയിലൂടെ
വേഗത്തില് നടന്നു , വലിയ കാവും ചെറിയ അംബലവും കടന്ന് കുത്തനെയുള്ള
ഇറക്കം കഴിഞ്ഞാല്
ചെറിയ ഒരു കുളം , കുളത്തിന്റെ അടിത്തട്ടിലെ പല വലിപ്പത്തില്
ഉരുണ്ട കല്ലുകളും വായ തുറന്നു മുകളിലേയ്ക്ക് വരുന്ന ചെറുമീനുകളും , ഒരു നിമിഷം
ഒന്നു നോക്കി , ചോറുപാത്രം തുറന്ന് മീനുകള്ക്ക് ഭക്ഷണവും കൊടുത്ത് കൂടുതല്
നേരം നില്ക്കാന് സമയമില്ലെന്നു പറഞ്ഞ് , കുളിരുള്ള വെള്ളത്തില് കാല് നനച്ച് , ഞാന്
വയല് വരമ്ബിലേയ്ക്കിറങ്ങി . നെല്ചെടിയെ നോവിക്കാതെ , കതിര് പൊട്ടിച്ചെടുത്ത്
അതിനുള്ളിലെ പാലിന്റെ സ്വാദ് ആസ്വദിച്ചുകൊണ്ട് , നാക്കിനടിയില്പെട്ട നെല്ല് പിടി
തരാതെ ..അങ്ങോട്ടുമിങ്ങോട്ടും മാറാതെ വേദനിപ്പിച്ചതും അറിഞ്ഞുകൊണ്ട് നടന്നു .
മനസുനിറയെ തലേന്നു രാത്രി വായിച്ച അമ്പിളി അമ്മാവനിലെ രാജകുമാരനും
രാജകുമാരിയുമായിരുന്നു . പരന്നു കിടക്കുന്ന ആ പാടത്തിനു മുകളിലൂടെ രാജകുമാരന്
പറന്ന് ഇറങ്ങുമെന്നും എന്നെ ഞൊടിയിട കൊണ്ട് സ്കൂളിന്റെ മുറ്റത്ത് എത്തിക്കും
എന്നും സ്വപ്നം കണ്ടുകൊണ്ട് ഞാന് വേഗം നടന്നു .

പെട്ടെന്നാണ് വരമ്പിന്റെ അങ്ങേ തലയ്ക്കല് നിന്ന് ഒരു രൂപം എന്റെ നേരെ
നടന്നടുക്കുന്നത് ഞാന് കണ്ടത് . മാറി നടക്കാന് വഴിയില്ലാതെ , പിന്തിരിഞ്ഞോടാന്
ശക്തിയില്ലാതെ ഭാരം താങ്ങാന് ആവാത്ത കാലുകളുമായി ഞാന് നടക്കാന് ശ്രമിച്ചു .
ഹൃദയത്തിന്റെ മിടിപ്പ് , ചെണ്ട കൊട്ടലിനേക്കാള് ഉച്ചസ്ഥായിയിലാവുന്നതും അറിഞ്ഞ് ,
പാറിപ്പറക്കുന്ന തലമുടിയില് എന്നെ ഒളിപ്പിക്കാന് പണിപ്പെട്ട് ഞാന് നിന്നു.

ആ രൂപം അടുത്തെത്തി , കീറിത്തൂങ്ങിയ ഉടുപ്പ് , വെള്ളം കണ്ടിട്ടേയില്ലാത്ത
മുഷിഞ്ഞ മുണ്ട് , തോളില് തൂങ്ങുന്ന തുണിസഞ്ചി , നീണ്ടു വളര്ന്ന തലമുടിയില്
കറുപ്പും ചുവപ്പും വെള്ളയും നിറങ്ങള് . നീട്ടിവളര്ത്തിയ താടിയില് പരതി നടക്കുന്ന
വിരലുകള് , എവിടെയൊക്കെയാണ് ഈ രൂപത്തെ ഞാന് കണ്ടതെന്ന് ഓര്ത്തെടുക്കാന്
കഴിയാതെ , ദയനീയമായി , ഭീതിയോടെ ഞാന് അയാളെ നോക്കി . അയാളുടെ മുഖം
ശാന്തമായിരുന്നു , ഒരു കാല് വരമ്പിന്റെ വെളിയിലേയ്ക്കിട്ടു , എനിക്ക് കടന്ന് പോകാന്
ഇടം തന്നുകൊണ്ട് അയാള് നിന്നു . ഒരുവട്ടം കൂടി ഞാന് ആ മുഖത്തേയ്ക്ക് നോക്കി ,
അയാള് , തന്റെ വിരലുകളെല്ലാം ചേര്ത്തുപിടിച്ചു എന്റെ താടിയില് മെല്ലെ തലോടി ,
വേഗം പൊയ്ക്കൊള്ളാന് പറഞ്ഞു . എന്റെ കാലുകള്ക്ക് ചലനശേഷി കൈവന്നതായി
ഞാനറിഞ്ഞു .

ഞാന് തിരിഞ്ഞു നോക്കി , അകന്നകന്ന് ഒരു പൊട്ടുപോലെ മറയുന്ന
ആ രൂപം മനസ്സില് വേദനയയായി പടരുകയായിരുന്നു . പുസ്തകത്തിനകത്ത് മടക്കി
വച്ചിരുന്ന
തൂവാലയെടുത്ത് ഞാനെന്റെ മുഖം തുടച്ചില്ല ,
വരമ്പിന്റെ ഓരത്തെ തോട്ടില്
തെളിനീര് ഒഴുകിയിരുന്നെങ്കിലും
ഞാന് എന്റെ മുഖം കഴുകാന് മിനക്കെട്ടില്ല , അയാളുടെ
വിരലുകള് വൃത്തിഹീനമായിരുന്നു എന്നറിഞ്ഞിട്ടും . ആ
സ്നേഹത്തിന്റെ സ്പര്ശം മാഞ്ഞുപോയാലോ ..അതവിടെത്തന്നെ ഇരുന്നോട്ടെ ...ഞാന് ,
ഉത്സാഹത്തോടെ സ്കൂളിലേയ്ക്ക് കുതിക്കുകയായിരുന്നു .

2009 നവംബർ 4, ബുധനാഴ്‌ച

'പാദപൂജ'

എന്‍റെ അച്ഛന് ദൈവത്തിന്‍റെ ഛായയായിരുന്നു . നല്ല ശീലങ്ങള്‍
മാത്രം പഠിപ്പിച്ച ഗുരുനാഥന്‍ ....പഠിപ്പിച്ചതൊക്കെയും ചൊല്ലി
ചൊല്ലി മന:പാഠമാക്കി ഞാനും ഗുരുവായി . വായ വിട്ടിറങ്ങുന്ന
വാക്ക് ശുദ്ധവും സഭ്യവുമായിരിക്കണമെന്നും ആരെയും
വേദനിപ്പിക്കാന്‍ നമുക്കവകാശമില്ലെന്നും ഞാനും ചൊല്ലി പഠിപ്പിച്ചു ..
അച്ഛന്‍റെ വലിയ വയറിനു മുകളില്‍ കാലിനു വിശ്രമം കൊടുത്ത്
ഉറങ്ങിയ ബാല്യം തന്നെയാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും
സുന്ദരമായ കാലം . എന്‍റെ കുട്ടികള്‍ക്ക് അവരുടെ അമ്മയുടെ
നെഞ്ചിലെ മിടിപ്പുകളുടെ താളം കേട്ട് സുഖമായി ഉറങ്ങാന്‍
കഴിഞ്ഞതുംഅച്ഛന്‍ പഠിപ്പിച്ച സ്നേഹത്തിന്‍റെ പാഠം അക്ഷരത്തെറ്റ്
കൂടാതെ പഠിച്ചതുമൂലം ...

കണ്ടിട്ടില്ലാത്ത ലോകത്തേയ്ക്ക് പോയി മറഞ്ഞെങ്കിലും ഞാനെന്നും
അച്ഛനെ കാണുന്നു എന്നത് എന്‍റെ മാത്രം അറിവ് . കൂരിരുട്ടില്‍
മിന്നാമിനുങ്ങായി വന്നു പ്രകാശം വിതറി , രൂപമെടുക്കുന്ന
അച്ഛന്‍റെ പ്രായഭേദങ്ങള്‍ .....

മുറ്റത്തെ മഴവെള്ളത്തില്‍ കടലാസ്സിന്റെ കളിവഞ്ചിയുണ്ടാക്കി
ഒഴുക്കി വിടാന്‍ ഞങ്ങളോടൊപ്പം കൂടുന്ന അച്ഛന്‍ ..
സമൃദ്ധമായതലമുടിയില്‍ കാലം തെറ്റി വന്നണയുന്ന വെള്ളിരേഖകള്‍
പിഴുതു കൊടുക്കുന്നതിനു കൂലി തരാമെന്നു പറയുന്ന അച്ഛന്‍ ....
മത്സരത്തിനൊടുവില്‍ ചേട്ടന്‍ തലമുടി സ്വന്തമാക്കുമ്പോള്‍ ഒരു
പരാതിയുമില്ലാതെ നെഞ്ചിലെ മുടിയില്‍ സമൃദ്ധി കണ്ടെത്തുന്ന
എന്നെ നോക്കി ചാരുകസേരയില്‍ ഉറക്കം നടിച്ചു കിടക്കുന്ന അച്ഛന്‍ ..
അടുക്കളയിലെ കസേരയില്‍ വിശാലമായിരുന്നുഅധ്യാപികയായിരുന്ന
അമ്മയ്ക്ക് ഉറക്കെ പത്രം വായിച്ചു കൊടുക്കുന്ന
പ്രധാനാധ്യാപകനായിരുന്ന അച്ഛന്‍ .....അമ്മയോടു പിണങ്ങി
ചോറുപാത്രം
എടുക്കാതെ സ്കൂളില്‍ പോകാനിറങ്ങിയ എന്നെ
തിരികെ വിളിച്ചു , തുടയില്‍ കണക്കിനു പ്രഹരം തന്ന് , 'അന്നം '
ഈശ്വരനാണെന്ന് വേദനയിലൂടെ എന്നെ പഠിപ്പിച്ച അച്ഛന്‍ ...
പൊതിക്കെട്ടുമായി ഹോസ്ടലിന്റെ വരാന്തയില്‍ എന്നെ കാണാന്‍
കൊതിയോടെ കാത്തുനിന്ന എന്‍റെ
അച്ഛന്‍ ...എന്നെ കൈ പിടിച്ചു
കൊടുത്ത് സുരക്ഷിതയാക്കിയ സ്നേഹനിധിയായ അച്ഛന്‍ ...
എന്‍റെ മുഖത്ത് പ്രകടമാകുന്ന ഭാവങ്ങളിലൂടെ എന്‍റെ മനസ്സ്
കൃത്യമായി
വായിച്ചെടുത്തിരുന്ന അച്ഛന്‍ .. അവസാനം
ആശുപത്രി കിടക്കയില്‍ ശാന്തനായി , സംതൃപ്തനായി ഉറങ്ങുന്ന
ഒരു വെളുത്തുതുടുത്ത ശിശുവായി എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ .


അച്ഛനെ കാണാനായി ഉറങ്ങിയ ഒരു രാത്രി ...... മുറുക്കി
പിടിച്ചിരിക്കുന്ന
കൈക്കുള്ളിലെന്തോ ഒരു തിളക്കം .
പ്രകാശത്തില്‍അച്ഛന്‍റെ മുഖം കുറേക്കൂടി ദീപ്തമായിരിക്കുന്നു .
ഇമ വെട്ടാതെ ഞാന്‍ നോക്കി നിന്നു , സമ്മാനം എന്താണെന്നറിയാന്‍
തിടുക്കമുണ്ടായിട്ടും , ക്ഷമയോടെ കാത്തുനിന്നു . വിലമതിക്കാനാവാത്ത
എന്തോ ഒന്നാവുമെന്നു ഞാനുറപ്പിച്ചു .

അച്ഛന്‍ മെല്ലെ കൈനിവര്‍ത്തി , ഞാനൊന്ന് ഞെട്ടിയോ ? മനോഹരമായ
താക്കോല്‍ ..... ഒരിക്കല്‍ എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
താഴിട്ടു പൂട്ടി വച്ച് , സൂക്ഷിക്കാന്‍ഏല്‍പ്പിച്ച പെട്ടിയുടെ താക്കോല്‍ .
തിരികെതരാന്‍ ദൈവം മറന്നു പോയ താക്കോല്‍ ...

എന്‍റെ വിറയാര്‍ന്ന കൈകളിലേയ്ക്ക് വച്ചുതന്നിട്ട് അച്ഛന്‍ പറഞ്ഞു ,
"മോഹിച്ചോളൂ , എന്‍റെ കുട്ടി സ്വപ്നം കണ്ടോളൂ ,നിനക്കാവുംവിധം .
സപ്തവര്‍ണങ്ങളും ചാലിച്ച് ചിത്രം വരച്ചോളൂ .'' വര്‍ണചിത്രം
പകര്‍ത്താന്‍ ചുവരും ചായങ്ങളും ഇല്ലെന്നും കണ്ണട, എന്‍റെ
കാഴ്ചകളെ അലോസരപ്പെടുത്തുന്നു എന്നും ഞാന്‍ പറഞ്ഞില്ല .
അച്ഛനു വേദനിച്ചാലോ ... ഒരു പക്ഷെ വളരെ പാടുപെട്ടു
ഈശ്വരനില്‍ നേടിയതാവാം . അവാച്യമായ ആനന്ദത്തോടെ
മറയുന്ന അച്ഛനെ നോക്കി , ചിറകുകളും മോഹിച്ചു ഞാന്‍ നിന്നു .

ഉണര്‍ന്ന് ജനവാതിലിലൂടെഞാന്‍ നോക്കി , വെളിച്ചത്തിന്എത്താന്‍
സമയമായിട്ടില്ല ,കണ്ണടച്ചു കിടക്കാം , കണ്‍തടങ്ങളില്‍ സ്വപ്‌നങ്ങള്‍
മുത്തമിടുന്നതും കാത്ത് ..ഇനി ഉറക്കത്തിലും ഉണര്‍ന്നിരിക്കണം ,
സ്വപ്‌നങ്ങള്‍ കാണാനായി ............
*******************************************







2009 നവംബർ 1, ഞായറാഴ്‌ച

കതയില്ലാത്തവൾ



' കതയില്ലാത്തവൾ '
         
''വാംങ്മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം .''

( വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)

വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.

' കതയില്ലാത്തവൾ '
ഇതിനേക്കാൾ മനോഹരമായ ഒരു പേരിന്
ഞാനിതേവരെ വിളികേട്ടിട്ടില്ല .
ഈ പേര് വിളിച്ചയാളെക്കാൾ  മനോഹാരിത
ഞാനിതേവരെ ആരിലും കണ്ടിട്ടുമില്ല .

വിരലിൽ ചിറകുപേക്ഷിച്ചുപോയൊരു പൂമ്പാറ്റയെയും
നോക്കി വിങ്ങിക്കരഞ്ഞു നിന്ന ഒരു നാൾ .
കവിളിലൊരുമ്മ തന്ന് , പുതിയ പൈക്കിടാവിനെ ആദ്യം കാണിച്ചുതരാമെന്നൊരു വാക്കും തന്ന്, കണ്ണീരുതുടച്ച്
അരുമയായ് ഒരമ്മ ചൊല്ലി വിളിച്ച പേര് .

ഇതിനേക്കാൾ ഇണങ്ങുന്നൊരു പേര് പിന്നീടാരുമെന്നെ
വിളിച്ചതേയില്ല ....!

അക്ഷരങ്ങളുടെ മൂശയിൽ തപം ചെയ്യണം .വാക്കുകൾ
മെനഞ്ഞെടുത്ത് ഉടയാതെ  ഉയിരുപോൽ കാത്തുവെയ്‌ക്കണം .

ഈ ' കതയില്ലാത്തവൾ ''  തുടങ്ങട്ടെ .
കൂടെയുണ്ടാവണം .

പ്രാർത്ഥനയോടെ .