2015 ഓഗസ്റ്റ് 19, ബുധനാഴ്‌ച

എത്ര കൂട്ടം
മണങ്ങളാണ്
ഓണമെന്നു തൊട്ട്
വാസനിക്കാൻ ..!

തൊടിയിലെ പൂക്കളിൽ
പറ്റിനിന്ന
തിളങ്ങുന്ന മഴതുള്ളികളുടെ
മണം .

ഓണക്കോടി
പൊതിഞ്ഞുവന്ന
പഴയ പത്രക്കടലാസ്സിന്റെ
മണം .

പലഹാരങ്ങളിൽനിന്ന്
കളിക്കൂട്ടത്തിലേയ്ക്ക്
പരന്നുനിറഞ്ഞ
വെളിച്ചെണ്ണയുടെ
മണം .

ഉരൽക്കളത്തിലെ
വിളകളിൽ നിന്ന്
ഇളകിവീണുകിടന്ന 
പച്ചമണ്ണിന്റെ
മണം.

നേന്ത്രക്കുല സ്വർണ്ണംപൂശി
പത്തായത്തുറപ്പിലൂടെ
എത്തിനോക്കിയ 
ഇരുട്ടിന്റെ
മണം .

അങ്ങനെയങ്ങനെ....!!!

2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കത(ഥ)യില്ലാത്തവൾ...


നീയെന്റെ പിറകിൽ
ഒളിച്ചിരിക്കുമ്പോഴാണ്
കിളികൾ
പാടി നിർത്തുന്നതെന്ന്
ഞാൻ  വീണ്ടും
കള്ളം പറയുന്നു .
അല്ല
കള്ളം പറയാൻ
അവരെന്നെ പഠിപ്പിക്കുന്നു.
വാതിലില്ലാ വീട്ടിലെ
ഏഴാം നിലയിലെ മുറിയിൽ
അരിപ്പെട്ടിക്കുള്ളിൽ
നിന്നെ പൂട്ടിവെയ്ക്കുന്നതാണെന്ന്
ഇന്നലെയും
പുഴകളോടും കാറ്റിനോടും
ഈവഴി പോയ പാണനോടും
പറഞ്ഞു മടുത്തു .

പൂവായ പൂവിലും
കനവായ കനവിലും
വാടിച്ചുവന്ന്
നിറമഴിച്ചുവെയ്ക്കാനൊരാഴം
തേടുന്നിടത്തുനിന്നാണ് 
നിന്നെയൊരു മുത്തായ്‌
കോരിയെടുത്ത് 
ഒറ്റച്ചിറകുവേഗത്തിൽ
ഞാൻ പറക്കാൻ തുടങ്ങുന്നത് .

നക്ഷത്രങ്ങളടർത്തിയെടുത്ത്‌
ജനാലകളിൽ തൂക്കിയിടും.
നീയില്ലാത്ത ആകാശം വരച്ച്
കടലെന്ന് വായിക്കും .
കൊഴിഞ്ഞുവീണ
തൂവലുകളോരോന്നായെടുത്ത്
തിരകളെന്നെണ്ണും .

ഏതോ ജന്മത്തിൽ
നീയണിയിച്ച് ,
ചന്തം നോക്കിയ
കുപ്പിവളകളിലൊന്നെടുത്ത് 
ഞാൻ നിന്റെ മുഖം വരയ്ക്കും .
മഴവില്ലുകൊണ്ട്
പുരികക്കൊടികൾ 
മയിൽപ്പീലികൊണ്ട്
കണ്ണുകൾ
പൂവിതൾ കൊണ്ട് 
ചുണ്ടും മൂക്കും 
ശംഖു കൊണ്ട്
ചെവികൾ .
കണ്ണുതട്ടാതിരിക്കാൻ
കൂർത്ത കൊക്കുകൊണ്ട്‌
ഒരു തരി
ഇരുട്ടിനെയൊപ്പിയെടുത്ത്
കവിളിലൊരു കറുത്ത മറുക് .

മഞ്ഞിൽ കുളിച്ചുകയറി
നിനക്കായ്
പകലുടുപ്പു തുന്നുന്ന
രാ വിരലുകളാണ്
നിന്നിലുറങ്ങി
നീയായുണരുന്നൊരീ 
ഞാനെന്ന കടംകഥയെ
അതിമനോഹരമായി 
വിവർത്തനം ചെയ്യുന്നത് ...!
-----------------------------


2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

കാടിനെ ചെന്നു തൊട്ട് , ഞാനൊരു കാടാകുന്നു .

'' നിശബ്ദതയെയും ശബ്ദതയെയും ഗന്ധങ്ങളെയുമൊക്കെ തിരിച്ചറിയാൻ
പഠിക്കുക .ആദ്യം മിഴികൾ അടച്ചാണ് അറിയേണ്ടത് .അതിനുശേഷം
മിഴികൾ തുറന്നും , മെല്ലെ മെല്ലെ കാട് നമ്മൾക്ക് വെളിപ്പെട്ടുവരുന്നത്‌
തിരിച്ചറിയാനാകും .................
ഒരു വേഴാമ്പലായി മാറുക ! അതെ .നാം ഏതൊന്നിനെ അറിയണമോ
അതായിത്തീരുക എന്ന സത്യം , അപ്പോൾ അതിരുകൾ ഇല്ലാതാകും .
.............................
മഞ്ഞുകാലത്തിന്റെ പിന്നിൽ എന്നും വേനൽക്കാലം ഉണ്ടായിരുന്നു .
മഞ്ഞ് കാടിനെ പ്രണയിക്കുമ്പോൾ അതിന്റെ മറപറ്റി ക്ഷമയോടെ
വേനൽ നില്ക്കും .രാത്രി മഞ്ഞ് പ്രണയംകൊണ്ട് കാടിനെ മൂടുമ്പോൾ
വേനൽ മറഞ്ഞിരിക്കും , പകലെത്താൻ കാത്ത് .പകലിൽ മെല്ലെ മെല്ലെ
വേനൽ തീവ്രമാകും . രാത്രിയിൽ വീണ്ടും ..ഈ ഒളിച്ചുകളി രണ്ടുമൂന്നു മാസം
തുടർന്നുകൊണ്ടിരിക്കും .പിന്നെ വേനലും  കാടും പ്രണയവും .

വേനലിന്റെ പ്രണയം ആദ്യനാളുകളിൽ കാടിന്റെ ഹൃദയത്തിൽ വന്നു
തൊടുമ്പോൾ ,കാട് വല്ലാതെ നാണിച്ചുപോകും . വൃക്ഷങ്ങളിലെ ഇലകളെല്ലാം
കൂമ്പിപ്പോകും .ഉടയാടകളൊക്കെ അഴിഞ്ഞുവീഴുന്ന കണക്കെ ഇലകൾ
പൊഴിഞ്ഞു വീഴും .പോകെപ്പോകെ പ്രണയം തീവ്രമാകുകയാണ് .
ചുറ്റുപാടുകളെയൊക്കെ വിസ്മരിച്ച് വേനൽ കാടിനെ ആലിംഗനം ചെയ്യും .
ഒടുവിൽ തീനാളമായി തീയിലേയ്ക്ക് ലയിക്കുമ്പോൾ വേനലും കാടും ഒന്നായിത്തീരുന്നു.
ഒരേ മനസ്സും ശരീരവുമായി ഒടുവിൽ ഒന്നും അവശേഷിപ്പിക്കാതെ കത്തിയമരുന്ന
പ്രണയം .
...........................
കാട് എന്തൊക്കെയോ ഇഷ്ടപ്പെട്ടവർക്കായി കരുതിവെച്ചിട്ടുണ്ട് .അത് കണ്ടെത്തുന്ന
വഴികളിലൂടെയുള്ള കടന്നുപോകലാണ് കാട്ടിൽനിന്നുമുള്ള ഏറ്റവും വലിയ പഠനം .
..........................
കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഈ കൊച്ചുകേരളം ഇവിടെ
ശേഷിക്കുന്ന പച്ചപ്പിന്റെ വേരുകളുടെ ബലത്തിലാണ് നില്ക്കുന്നതെന്ന് അവ
പിഴുതെറിയുന്നവർക്ക് അറിയില്ലായിരിക്കാം .
.............................
ഒരു കാട്ടിൽ വൃക്ഷമായി ജനിക്കണമെന്ന് സ്വപ്നം കണ്ടിരുന്നു .വെട്ടിയകറ്റിയാലും
പുതുനാമ്പുകളോടെ പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .മനുഷ്യർ വെയ്ക്കുന്ന കാട്ടുതീയിൽ -
നിന്നുപോലും പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .......................''
( '' കാടിനെ ചെന്നു തൊടുമ്പോൾ '' ..... എൻ .എ .നസീർ )

കാടിന്റെ കൈയൊപ്പിട്ട പുസ്തകം .കാടിനെപ്പറ്റി
വനസ്നേഹികളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും
രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും
നസീർ എന്ന ഛായാഗ്രാഹകനായ ആത്മീയാന്വേഷകൻ
നമുക്ക് അനുഭവവേദ്യമാക്കുന്ന മാന്ത്രികാരണ്യം ഇതുവരെ
മലയാളത്തിൽ വിവരിക്കപ്പെട്ടിട്ടില്ല .കാടിനെ നാം വിധേയമാക്കിയ
എല്ലാ അതിക്രമങ്ങൾക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളിൽ
തളിർക്കുകയും പൂക്കുകയും ജീവികളെ പാർപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു
എന്നതിന്റെ സന്തോഷകരമായ രേഖയാണ് ഈ പുസ്തകം .
.........സക്കറിയ ...............

( പട്ടാംപൂച്ചിയുടെ ചിറകടിശബ്ദത്തിലൂടെ ,
ചൂളക്കുരുവിയുടെ സംഗീതത്തിലൂടെ
ആനയുടെ ചിന്നംവിളിയിലൂടെ ,
കാടിന്റെ മറ്റനേകം അവകാശികളിലൂടെ ,
പതിയെ നടന്നു നടന്ന് , കാടിനെ ചെന്നു തൊട്ട്
നമ്മളും ഒരു കാടായിത്തീരും  . വായന ഒരു
അനുഭവമാക്കുന്നു  ഈ പുസ്തകം .)











2015 ജൂലൈ 30, വ്യാഴാഴ്‌ച

അച്ഛനെ വീണ്ടും വായിക്കുമ്പോൾ ...

വായിക്കുംതോറും ഇഷ്ടം കൂടിക്കൂടി വരുന്നൊരു പുസ്തകം .
അതാണ്‌ എനിക്കെന്റെ അച്ഛൻ .
ഓർമ്മയിൽ നിറയാൻ തുടങ്ങിയിട്ട് ഇന്നേക്ക്  6 വർഷം തികയുന്നു .
ഇരുട്ടിലേയ്ക്ക്‌  പകച്ചുനോക്കുമ്പോഴൊക്കെ ഒരു മിന്നാമിനുങ്ങായി കാഴ്ചയിൽ ഓടിയെത്തും .
ചെവികൊടുക്കുമ്പോൾ അലക്കിതേച്ച വെള്ളമുണ്ടിന്റെ കിരുകിരെയുള്ള ശബ്ദം.
കറുത്ത ഫ്രെയിമിന്റെ കണ്ണട , ഭംഗിയായി ചീകിയൊതുക്കിയ ഇടതൂർന്ന തലമുടി .
മീശവെയ്ക്കാത്ത , ഗൗരവമുള്ള മുഖം .കൈത്തണ്ടയിൽ ഒരിക്കലും നിലച്ചുകണ്ടിട്ടില്ലാത്ത സമയസൂചികൾ. ശരീരവും മനസ്സും എപ്പോഴും വൃത്തിയും വെടിപ്പുമായി സൂക്ഷിച്ച ,
കർക്കശക്കാരനായ എന്റെ അച്ഛൻ .

തലയിലൊരു തലോടൽ .ഇരുട്ട് മാഞ്ഞ് വെളിച്ചമാകാൻ അത് ധാരാളം .

'' പഴുത്ത പ്ലാവില വീഴുമ്പോൾ
ചിരിപ്പൂ പച്ച പ്ലാവിലയേ ,
നിനക്കുമിങ്ങനെ വരുമെന്ന്
നിനച്ചിരിക്കണമെന്നെന്നും .''

ഒന്നിലധികം തവണ അച്ഛൻ ഈ വരികൾ പറഞ്ഞുതന്നിട്ടുണ്ട് .
എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പ് കേട്ടു പഠിച്ചത് .
സാഹിത്യത്തിൽ അല്പംപോലും താല്പര്യം കാണിക്കാതിരുന്ന കണക്കു മാഷ്‌, അച്ഛൻ .
ആരാണ് എഴുതിയതെന്ന് ഞാൻ ചോദിച്ചില്ല ,അച്ഛൻ പറഞ്ഞുതന്നതുമില്ല .
ആ വരികളിലെ ഗഹനമായ അർത്ഥം , അർത്ഥമറിയാതെ ഞാൻ ഉരുവിട്ടിരുന്നു .
പഴുത്ത പ്ലാവിലയുടെ വീഴ്ച ഒരു മരണം എന്നതിനേക്കാൾ ഒരു പതനമായിട്ടാണ് ഞാൻ
എന്നും വായിച്ചത് . അതുകൊണ്ടാവാം ആരുടെ പതനത്തിലും ഞാൻ വല്ലാതെ
വേദനിക്കുന്നത് .

അധ്യാപകനായിരുന്ന അച്ഛൻ  എന്നെ പഠിപ്പിച്ചിട്ടില്ല .അധ്യാപികയല്ലാത്ത ഞാൻ
എന്റെ കുട്ടികളെ പഠിപ്പിച്ചു .ഒടുവിലാണ് എനിക്ക് ബോധ്യമായത് അതിനുള്ള കാരണം .
ഞാൻ എന്ന പുസ്തകം എന്നെങ്കിലും ഒരിക്കൽ എന്റെ കുട്ടികൾ വായിക്കുമ്പോൾ അതിലെ
ഒരദ്ധ്യായം അവരെ വേദനിപ്പിക്കുമായിരിക്കും ,ഞാനൊരു അധ്യാപികയായി സ്വയം
അവരോധിക്കപ്പെട്ട ഒരു അദ്ധ്യായം .അച്ഛന്റെ വിരൽതുമ്പിലെ പിടി വിടുവിച്ച് ഞാൻ
നടന്ന വഴി .
സ്നേഹിച്ചു കൊതിതീർന്നിട്ടില്ലിന്നും .

2015 ജൂലൈ 22, ബുധനാഴ്‌ച

ഉറങ്ങാറായില്ലേയെന്ന് രാത്രി പിന്നെയും പിന്നെയും ...

ഉറക്കം മുറിച്ചുകടക്കാൻ
കൂട്ടിനു കൂടെ വരാറുണ്ട്
തണുത്ത  വിരലുകൾ .
നിറങ്ങൾ മങ്ങിയടർന്ന്
തേഞ്ഞുതീരാറായ വഴികളിൽ
കൂട്ടംകൂടി നടക്കാറുണ്ട് .
സൊറ പറഞ്ഞിരിക്കാൻ
നിഴലനക്കം കണ്ട്
പായ മുഴുവനായി നിവർത്തിയിടും
കുളിക്കടവിലിടിഞ്ഞുവീണുപോയ പുഴ .

ഞാൻ നിവർത്തിവെയ്ക്കുന്ന
മഴയുടെ പൊതി പങ്കിട്ടെടുത്ത്
അവരോരോരുത്തരും നന്നായി നനയും .
ചിലർ നക്ഷത്രങ്ങൾ അടർത്തിയെടുത്ത്
ചൂട്ടിൻ തുമ്പ് കത്തിച്ചുപിടിച്ച്
മറന്നുപോയ മുഖങ്ങൾ
പരസ്പരം നോക്കി ഓർത്തെടുക്കും .

അച്ഛനെ വീണ്ടുമൊരു ശിശുവാക്കി
അച്ഛമ്മ മുറുക്കാൻപെട്ടി  തുറന്നുവെയ്ക്കുന്നു .
എത്തിനോക്കി  ചിരിക്കുന്ന തളിർ വെറ്റില .
'തീണ്ടാരിയുള്ളവരാരും  വെറ്റിലക്കൊടിക്കരികിൽ
പോകാറില്ലല്ലോ'യെന്ന ഓർമ്മപ്പെടുത്തൽ .

അച്ഛമ്മ കാലുനീട്ടി വിസ്തരിച്ചിരിക്കുന്നു
വെറ്റില കീറിയെടുത്ത്‌ ചുണ്ണാമ്പു തേയ്ക്കുന്നു .
ഓടിപ്പോയി തുപ്പൽകോളാമ്പിയുമെടുത്ത്
ഇടതുവശം നീക്കിവെച്ച്  യമുനേടത്തി .

അച്ഛമ്മയുടെ വലതുവശം ചേർന്നിരുന്ന്
അടയ്ക്കയും വെറ്റിലയും ഇടിച്ചുകൊടുത്ത്
ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ തട്ടി
ഉടഞ്ഞുവീഴുന്ന വാക്കുകളും പെറുക്കിയെടുത്ത്
ഇത്തിരിപ്പോന്ന  വെളിച്ചം കൊണ്ട്
ഞാനെന്റെ വിരൽതുമ്പുകളിലെ 
ചോപ്പുനിറം അളന്നെടുക്കുന്നു .

പണ്ടൊരിക്കൽ അച്ഛനറിയാതെ
മൂത്തച്ഛനോട് സ്നേഹം കൂടി
ഒരുമിച്ച് മുറുക്കാൻ ചവച്ച ദിവസമാണ്
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും
ദിവാകരൻസാർ  ശരിയായിരുന്നെന്നും
ഉറച്ചു വിശ്വസിക്കേണ്ടി വന്നത്.

ആരോ അടയാളപ്പെടുത്തിയിട്ട
ഒരു ഭ്രമണപഥത്തിൽ
എന്തിനോവേണ്ടി  നിരന്തരം കറങ്ങുന്നവൾ .
















2015 ജൂലൈ 10, വെള്ളിയാഴ്‌ച

ആത്മം

എന്റെ മുറിയുടെ
ജാലകം തുറന്നിട്ടാൽ
കടലിന്റെ അഗാധതയും
ആകാശത്തിന്റെ പരപ്പും
മോതിരവിരൽ കൊണ്ട്
തൊട്ടെടുക്കാം
അവരുടെ ചേലത്തുമ്പുകൾ
കൂട്ടിക്കെട്ടി
ഒരു തൊട്ടിലുണ്ടാക്കാം
നീന്തലിനും പറക്കലിനും
ഒരേ മുദ്രയാണെന്നും
ആഴവും പരപ്പും
ഒന്നുതന്നെയാണെന്നും
തിരിച്ചും മറിച്ചും പറഞ്ഞ്
ചെറുവിരൽ കുടിക്കാം.

ഉറക്കത്തിൽ
ഒരീർക്കിൽ തുമ്പിനാൽ
തകർന്നുപോകുന്ന
മണൽക്കൊട്ടാരം തീർത്ത്
ഞാനൊരു കുഴിയാനയാകും.

എത്ര വിരുതോടെ 
എത്ര അനായാസമായാണ്
ചിറകു വിടർത്തി
മണ്ണിൽ നിന്ന് വിണ്ണിലേയ്ക്ക്
പറക്കാൻ തുടങ്ങുന്നത്.


2015 ജൂലൈ 4, ശനിയാഴ്‌ച

' ഹതശേഷ '

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ 
ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത
ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടിടീച്ചർ കേട്ടെഴുത്ത് നടത്തുന്നു
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക് .
ശാരദാമ്മ ടീച്ചറിന്റെ ക്ലാസ്സിൽ
അക്ഷരസ്ഫുടതയോടെ
ഒരു ഖണ്ഡിക വായിച്ച്
കൊതിതീരാതെ 
ഇരിപ്പിടത്തിൽ അമർന്നിരിക്കുന്നു.
ചെറിയ കെട്ടിടത്തിൽനിന്ന്
വലിയ കെട്ടിടത്തിലേയ്ക്കു കയറി
റംല ടീച്ചറിന്റെ മേശക്കരികിൽ
കൂട്ടുകാർക്കഭിമുഖം നിന്ന്
ഈണത്തിൽ  ചൊല്ലുന്ന വരികളിൽ
നിശബ്ദമാകുന്ന എട്ടാംക്ലാസ്സ് മുറി.

ഒഴിഞ്ഞ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ നിന്ന്
ഞാനെന്റെ കവിതയെ
കണ്ടെടുക്കുന്നു.
കാറ്റിൽ ആടിയുലയുന്ന  ദാവണി
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ .

രാസനാമങ്ങളും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
വെളുത്ത പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറി.

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിനു മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തിവെച്ചിരിക്കുന്ന 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.

ഒരു ജീവിതംകൊണ്ടെത്ര തവണ
മരണത്തെ അടയാളപ്പെടുത്താനാവുമെന്ന്
ശൂന്യമായ  ഇടവേള
ഒരിക്കൽക്കൂടി പറഞ്ഞുതരുന്നു .
-------------------------------------------






2015 ജൂൺ 27, ശനിയാഴ്‌ച

കല്ലുപ്പ്

വറവിന്റെ ശബ്ദംകേട്ട്
ഊഴവും കാത്തിരിപ്പാണ്
സൂക്ഷ്മതയോടെ വിതറപ്പെടാൻ
പാകത്തിന് വെന്തുവരുന്ന രുചിയാവാൻ .

അനുപാതം തെറ്റിയാൽ
പഴി കേൾക്കുന്നുണ്ട്
തലങ്ങും വിലങ്ങും നടക്കുന്നുണ്ട്
രൂപത്തിലും ഭാവത്തിലും
മാറിപ്പോയവർ .

ലക്ഷണമൊത്ത ചിരട്ടയിലോ
ഒരു കുഞ്ഞു മണ്‍ഭരണിയിലോ
നനഞ്ഞലിഞ്ഞിരിക്കാൻ
നാളേറെയായി കൊതിച്ചിരിപ്പാണ് .

കനലൂതി കത്തിക്കുന്നതിന്റെ താളം
കൈത്തിട്ടയിൽ നിരന്നിരിക്കുന്ന
പലവ്യഞ്ജനപ്പാത്രങ്ങളുടെ കിലുക്കം
കടകോലിൽ പൊന്തിവരുന്ന വെണ്ണയുടെ നിറവ്
അരകല്ലിൽ കൊത്തിവെയ്ക്കുന്ന കുപ്പിവളക്കിലുക്കം
തിളച്ചുതിളച്ചു വറ്റുന്ന മീൻകറിയുടെ  മണം
തിട്ടയ്ക്കടിയിലെ വിറകുകൊള്ളികളുടെ അടുക്ക്
ഈർക്കിൽ ചൂലിന്റെ താളത്തിലുള്ള നടത്തം .

ആരാന്റെ ഉച്ചമയക്കമുണർത്താൻ
നൂലിൽ തൂങ്ങിക്കിടന്നൊരു കുരുത്തക്കേട്‌ .

ഭംഗിയുള്ള , നിറമുള്ള കുപ്പികളിൽ
കൂടുതൽ മിനുസ്സപ്പെട്ട് , ശ്വാസം കഴിക്കാതെ
വെള്ളത്തിലലിഞ്ഞലിഞ്ഞ് വെള്ളമായ്ത്തീരാനാവാതെ
വരാനിനിയൊരു കാലമില്ലെന്നോർത്ത്
ഞാനൊരു മുറിവിനെ നീറ്റിനീറ്റി വറ്റിക്കുകയാണ് .





2015 ജൂൺ 26, വെള്ളിയാഴ്‌ച

'' ത്രേസ്യാമ്മ ചേടത്ത്യേ ,,,,''

വാതിൽ തുറന്നിട്ടില്ല . ജനാലകൾ പാതിതുറന്നുവെച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .നാളേറെയായിരിക്കുന്നു .പരാതികളും പരിഭവങ്ങളും
ഏറ്റുവാങ്ങാൻ തയ്യാറായി , ഉള്ളിലുള്ള സ്നേഹം മുഴുവനായി കോരിനിറച്ച്
ഒരിക്കൽക്കൂടി നീട്ടി വിളിച്ചു.

"ത്രേസ്യാമ്മ ചേടത്ത്യേ,,,,,,,,,,,,,,,"

ജനാലയ്ക്കപ്പുറം , തെളിഞ്ഞുവരുന്ന പ്രകാശത്തിന്റെ ഒരു തുണ്ടുപോലെ
എന്റെ ത്രേസ്യാമ്മ ചേടത്തി . ഞാന്നുകിടക്കുന്ന കമ്മലിൽ നിന്ന്
ഓടിയിറങ്ങി എന്റെ കവിളിൽ പറ്റിചേർന്ന തിളക്കം .

''എവിടാരുന്നു ? ''
ആ പിണക്കത്തെ ഗാഢമായ ഒരാലിംഗനംകൊണ്ട് മായ്ച്ചുകളഞ്ഞ് വീണ്ടും
ഞങ്ങളൊന്നായി .

ഒളിച്ചു കളിക്കുന്ന മഴ , വിഷം കഴിച്ചുകഴിച്ച്   പാടാനാവുന്നില്ലെന്നു
പരാതിപറയുന്ന കിളികൾ , ശ്വസിക്കാൻ പേടിയെന്നു പറഞ്ഞ് തീ തുപ്പുന്ന
കാറ്റ് ... !..മാറിമറിയുന്ന  അവസ്ഥാവിശേഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും
പറഞ്ഞാശ്വസിച്ച്   വീണ്ടുമൊരു പകൽ.

തുറന്നിട്ടിരിക്കുന്ന അടുക്കള വാതിലിലൂടെ പഴയൊരോർമ മെല്ലെ മെല്ലെ
ഇഴഞ്ഞെത്തുന്നു .
''ത്രേസ്യാമ്മ ചേടത്ത്യേ , ഇപ്പോഴും ഈ പഴയ താമസക്കാർ ആ പൊത്തിനുള്ളിലുണ്ടോ ?
ചോദ്യം മനസ്സിലായെന്ന മട്ടിൽ ചെറുതായൊന്നു ചിരിച്ചു,ചേടത്തി.
'' നിന്റെ ആ പഴയ കൂട്ടിരുപ്പുകാർ അല്ലെ ?''
''അതെയതെ .''
കാൽവിരലുകൾക്ക് മുകളിലൂടെ പുഴപോലെ ഒഴുകിപ്പോയവൻ , കൂട്ടത്തിൽ
മുതിർന്നവനോട് 'ഞാനെന്തിനു നിന്നെ പേടിക്കണം'എന്ന മട്ടിൽ നോക്കിനിന്ന
ആ ദിവസം .!പിന്നെയങ്ങോട്ടെനിക്ക് കാവലായിരുന്നു.
വിഷംതീണ്ടിയില്ല അവരിലാരും.
എന്റെ ചിന്തകളുടെ വഴി നന്നായി
അറിയുന്നതുപോലെ , പിറകിലൊരു നിശ്വാസമായെന്നെ ചേർത്തുപിടിച്ച് ചേടത്തി .

വാതിലടച്ച്‌ ഞങ്ങൾ ഊണുമേശക്കിരുവശത്തായി വീണ്ടും വാർത്തകളുടെ
ചുരുളഴിക്കാൻ തുടങ്ങി .കോഴ,കോഴി' ,വിഴിഞ്ഞം പദ്ധതി ,തെരഞ്ഞെടുപ്പ്...
നിവർത്തിയിട്ട പത്രത്തിൽ, കനത്ത മഴ നനയുന്ന വയനാട്.....
ആൾനാശം ....'നിന്റെ വയനാട് 'എന്ന്  ത്രേസ്യാമ്മചേടത്തി എനിക്കൊപ്പം സങ്കടപ്പെടുന്നു.

''നീ വരാത്തതുകൊണ്ട് ഞാനൊന്നും കരുതിവെച്ചിട്ടില്ല .''
ചേടത്തിയുടെ നേർത്ത സ്വരം .
''ഈ  നെഞ്ചിനകത്ത് നിറയെയുണ്ടല്ലോ എനിക്കുള്ളതൊക്കെ ''
ഞാനാ വിരൽപിടിച്ചൊന്നു ഞൊടിച്ചു.

ഞാലിപ്പൂവൻ പഴം ഏറ്റവും ചെറിയവ ഒന്നൊന്നായെടുത്ത് കഴിക്കുന്നതിനിടയിൽ
ഞാൻ പറഞ്ഞു .''എന്തൊരു സ്വാദ് , പണ്ട് പത്തായത്തിനുള്ളിൽ അമ്മ,
ചന്ദനത്തിരി കത്തിച്ചുവെച്ച്  പഴുപ്പിച്ചെടുത്തിരുന്നതിന്റെ അതേ
സ്വാദ് .''

'' ചേടത്ത്യേ ,,, 
എനിക്ക് കൂടണയാൻ നേരമായി.''

വെളുവെളുങ്ങനെ ചിരിക്കുന്ന ചട്ടയും മുണ്ടും .മുണ്ടിന്റെ അറ്റം പിടിച്ച്
ചുണ്ട് തുടയ്ക്കുന്നതിനിടയിൽ ചട്ട ചെറുതായി പൊക്കി ആ വെളുത്ത വയറിൽ
ഞാനെന്റെ ചുണ്ടുകൾ  പതിച്ചുവെച്ചു .


വാതിൽചാരി നില്ക്കുന്നു ചേടത്തി, ഒരു മനോഹര ശിൽപം പോലെ .
മണ്ണിൽനിന്ന് പൊന്നുവിളയിച്ച അപ്പന്റെ മകൾ .കോളേജ് അധ്യാപികയായി
ജീവിതം .അന്യമതസ്ഥന്റെ മണവാട്ടിയായി സ്വയം അവരോധിച്ച്  ,
നിത്യകന്യകയായി സ്വർഗസ്ഥയായവൾ.

ഞങ്ങൾ രണ്ടു ദേശക്കാർ . ആരും കാണാതെ സന്ധിക്കുന്നു .അവർ
അന്ത്യനാളുകളിൽ ജീവിച്ച വീട് ,എന്റെ നാല് ഞായറാഴ്ചകൾ മാത്രം കണ്ട വീട് .
കേട്ടറിവുകളിൽ നിന്ന് ഞാനാ വീടിന്റെ 
ഓരോ മുക്കിലും മൂലയിലും അവരുടെ മണം തിരഞ്ഞുപിടിച്ച ദിവസങ്ങൾ . 
ഞാൻ വരച്ചെടുത്ത
മുഖം . ഞാൻ കൊടുത്ത ശബ്ദം .അതിലൂടെ ചേടത്തി കഥകൾ പറയുന്നു ,
ആ കഥകൾ കേൾക്കാൻ ഒരു സ്വപ്നാടകയെപ്പോലെ ഞാനിന്നുമെത്തുന്നു .
ആ മടിയിൽ തലവെച്ചു കിടക്കുന്നു ,ആ വിരലുകൾ എന്റെ മുടിയിഴകളിലൂടെ
പരതിനടക്കുന്നു. ആ വിരൽതുമ്പുകളിലൂടെ സ്നേഹത്തിന്റെ കടലാഴങ്ങളിൽ
ഞാൻ ആകാശംപോലെ നീലനിറമാകുന്നു.


കിളികൾ ചില്ലകളിൽ നിരന്നിരിക്കും.
ഞങ്ങൾ കഥ പറയും. അവർ പറന്നുപറന്നു
ചെന്ന് ചേക്കേറിയ ദേശങ്ങളെക്കുറിച്ചും.
എനിക്കും എന്റെ ത്രേസ്യാമ്മ ചേടത്തിക്കും ഞങ്ങളുടെ  കിളികൾക്കും മിണ്ടിപ്പറയാൻ
എന്തിനാണീ മണ്ണിൽ വേറൊരു ഭാഷ.
--------------------------------------------------------------------------------

















2015 ജൂൺ 21, ഞായറാഴ്‌ച

അച്ഛൻ


പുതു പച്ചക്കുപ്പായത്തിൻ
കുടുക്കിട്ടു തരുന്നുണ്ട്
പിറകിൽ നിന്നിതാ വേഗം
കരുത്തുള്ളൊരു കയ്യ്.

ചുവന്ന പൂക്കൾ നീളെ
വിരിയാൻ തുടങ്ങുന്നു
പറക്കാനൊരുങ്ങുന്നു
കുഞ്ഞിളം പൂമ്പാറ്റകൾ .

വിരൽതൊട്ടിരിക്കുന്നു
പൂവിനെ നോക്കാതൊരാൾ
ആശിച്ചു പോയെന്നാലും
തൊടില്ല ഞാനാ വർണ്ണം .

നോക്കിനിൽക്കെയാ പൂക്കൾ
കൊഴിഞ്ഞു വീഴുന്നല്ലോ
പറന്നു പറന്നു പോയ് 
കൂട്ടമായ്‌ ശലഭങ്ങളും .

കണ്‍പാർത്തു നിൽക്കെയങ്ങ്
മാനത്തെ കൊട്ടാരത്തിൽ
ഒരു മിന്നാമിനുങ്ങു പോൽ
കണ്‍മായാജാലം പോലെ ....!!!





2015 ജൂൺ 12, വെള്ളിയാഴ്‌ച

നമ്മൾ പൂക്കുന്ന രാജ്യം .

നിറയെ മിന്നാമിനുങ്ങുകൾ
പൂത്തുനിന്ന മരത്തിന്റെ
ചില്ലകളിലൊന്നൊടിച്ചെടുത്താണ്
ഒരു മാത്ര ദൂരമുള്ള നിന്നിലേയ്ക്ക്
ഞാനൊരു പാലമുണ്ടാക്കിയത്.

കൂടുവിട്ട് വീടുണർത്താനെത്തുന്ന
കിളിപ്പേച്ചിനീണമിടുന്നവഴിയിൽ
മഞ്ഞുപിഴിഞ്ഞ് ,നീയെനിക്കായ് വിരിക്കും 
ഇട്ടിരിക്കാനൊരു കസ്സവു തൂവാല .

നിറഞ്ഞിരിക്കുന്ന ചെപ്പുതുറന്ന്
പീച്ചിമരച്ചുവപ്പിൽ വിരൽതൊട്ട്
കണ്ണാടി നോക്കാതെ
ഞാനൊരു   പൊട്ടുകുത്തും.

ആലിപ്പഴം നിറച്ച മണ്‍ഭരണി
നീയെനിക്കായ്  തുറന്നു വെയ്ക്കും
ഉള്ളിന്റെയുള്ളിലേയ്ക്ക്  പതിയെ
ഞാനാ മധുരം നുണച്ചിറക്കും .

മണ്‍തിട്ടയ്ക്കും പച്ചപ്പിനും മറവിലൂടെ
ചുവന്ന റിബണ്‍ പറക്കുന്നുണ്ടോയെന്ന്
ഒളിഞ്ഞുനോക്കി , കാണാത്ത ആ മുഖം
എന്റെ ബാല്യമെന്ന്  കൊതിക്കും .

കുണുങ്ങിയാർത്ത് , മതിമറന്നു ചിരിക്കുന്ന
കടുംനിറമുള്ള കാട്ടുപൂക്കൾക്ക്  മേലെ
മഴയുടെ തുണ്ടുകൾ ഒന്നൊന്നായി
നീ നിരത്തി നിരത്തി വെയ്ക്കും .

പൂവുടലുകൾ പിച്ചിചീന്തി രസിക്കുന്ന
കുസൃതികളുടെ നനുത്ത വാലുകൾ
വാഴനാരുകൊണ്ട് കൂട്ടിക്കെട്ടണമെന്ന്
നമ്മൾ അടക്കം പറയും .

അത്തിമരക്കൊമ്പിൽ ഒറ്റക്കിരുന്ന്
മലമുഴക്കുന്നവളെ കാണാൻ
താലത്തിൽ തേനും വയമ്പുമെടുത്ത്
നീയെനിക്ക് കൂട്ടിനു വരും .

ചായം തേയ്ക്കാത്ത നിന്റെ കുടികളിൽ
വാതിൽചാരി മറഞ്ഞുനില്ക്കുന്നവരെ
പേരുവിളിച്ച് , ചേർത്തുനിർത്തി നമ്മൾ
കാടുകണ്ടുറവകണ്ട്  മലയിറങ്ങും .

മലമുകളിൽ മാഞ്ഞുമാഞ്ഞു പോകുന്ന
ചുവന്ന മേഘങ്ങളെ സാക്ഷിയാക്കി
സൂര്യകാന്തത്തിന്റെ കഥ പറഞ്ഞ്
നമ്മൾ കൈകോർത്തു പടവുകളിറങ്ങും.

നാഗമരത്തിന്റെ ഇലപ്പടർപ്പിൽ
കൂടണയുന്ന കുഞ്ഞു പറവകളെ
ഒരിക്കൽക്കൂടി കണ്‍നിറച്ചെടുത്ത്
ഞാൻ പാലത്തിലേയ്ക്ക്  കാൽവെയ്ക്കും .

അടുക്കളയിലെ
നിലച്ചുപോയ സൂചികളിൽ നിന്ന്
ഘടികാരത്തെ കൃത്യമായി
വായിച്ചെടുക്കുന്നതുപോലെ
എന്നിൽ നീയെപ്പോഴും
ഓർമ്മപ്പെട്ടുകൊണ്ടേയിരിക്കുന്നു
ഇതുവരെയാരും
അടയാളപ്പെടാത്തതുപോലെ ...!
---------------------------------------








2015 ജൂൺ 9, ചൊവ്വാഴ്ച

നമ്മളെ ഒന്നായെഴുതുന്ന വരിയിൽ ...


മഹാവിസ്ഫോടനത്തിൽ
ചിതറിത്തെറിച്ച്
രണ്ട്  ഭ്രമണപഥങ്ങളിൽ
ഒറ്റപ്പെട്ടവരെപ്പോലെ
യുഗയുഗാന്തരങ്ങളായ്
നോക്കിനില്പ്പാണ്‌
നമ്മൾ പരസ്പരം .

ഒരുന്മാദക്കൂട്ടിലും
ചേക്കേറാനാവാതെ
ഋതുക്കളൊന്നിലും
പിറന്നുവീഴാതെ .

പുലരിയിൽ
സന്ധ്യയിൽ
പാട്ടിന്റെ ശീലുകളിൽ 
ഉറങ്ങാതെയുണരാതെ
ഒരേ വഴിയിൽ
പലവട്ടം കണ്ട്
അപരിചിതരാകുന്നവർ .

വെട്ടിയും
തിരുത്തിയും
വീണ്ടും വീണ്ടും
പലയിടങ്ങളിൽ 
പ്രതിഷ്ഠിക്കപ്പെടുന്നവർ .

നീയും
ഞാനും
വെളിപ്പെടാത്ത
പ്രണയാവശിഷ്ടങ്ങൾ.
സൂര്യനും ഭൂമിയും പോലെ ..!
-----------------------------

















2015 മേയ് 22, വെള്ളിയാഴ്‌ച

'' അഗ്നി  ജ്വലിക്കുന്നത്  എപ്പോഴും  മുകളിലോട്ടാണ് .
കത്തിക്കൊണ്ടിരിക്കുന്ന  വിറകുകൊള്ളി  താഴോട്ടു പിടിച്ചാലും
ജ്വാലകൾ  മേൽപ്പോട്ടായിരിക്കും പോകുന്നത് . മാത്രവുമല്ല ,
ഒരു വനം മുഴുവൻ കത്തിച്ചാമ്പലാകാൻ ഒരു തീപ്പൊരി മതിയാകും .
ഒരു മെഴുകുതിരിയുടെ ജ്വാലയിൽ നിന്നും ഒരായിരം മെഴുകുതിരികൾ
ജ്വലിപ്പിക്കാൻ  കഴിയും .എന്നാൽ കത്തിക്കാൻ   ഉപയോഗിച്ച
മെഴുകുതിരിയുടെ ജ്വാലയ്ക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല .
ഇതിനേക്കാൾ നന്നായി ആത്മാവിനെ പ്രതീകവൽക്കരിക്കുന്ന
മറ്റേത് പ്രതീകമാണുള്ളത് ?..അഗ്നി സംഹാരരൂപിയാകുമ്പോൾ
എല്ലാത്തിനെയും കത്തിച്ച് ചാമ്പലാക്കും .സ്നേഹത്തിന്റെയും
അനുകമ്പയുടെയും അഗ്നിയാകട്ടെ എല്ലാ സ്വാർത്ഥതകളെയും
ഭാസ്മമാക്കും..പ്രകൃതിയിലുള്ള മറ്റെന്തിനെയും പോലെ അഗ്നിക്കും
അതിന്റേതായ ഒരു മനസ്സുണ്ട് ... ''

{ '' ഗുരുസമക്ഷം '' ( ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ ) }

ശ്രീ .എം


2015 മേയ് 21, വ്യാഴാഴ്‌ച

കുന്നിക്കുരുവിന് കണ്ണെഴുതിയതാരാണോ ..!


വകഞ്ഞുമാറ്റി
മുൻനിരയിലെത്താറുണ്ട്
തെളിഞ്ഞു തെളിഞ്ഞ്
'ആയമ്മ ' എന്നൊരോർമ്മ .
പല നേരങ്ങളിൽ
പല പല മണങ്ങളിൽ.
കനലിൽ ചുട്ടെടുത്ത
കപ്പയുടെ ,
ചക്കക്കുരുവിന്റെ ,
കശുവണ്ടിയുടെ ...

നീണ്ടു ചുരുണ്ട മുടി
അറ്റംകെട്ടിയിട്ട്
നിലവിളക്കിനു മുന്നിൽ
വന്നുനിൽക്കാറുണ്ട്
അമ്മയെക്കാൾ
ഉയരമുള്ള ആ ഓർമ്മ .

'ഈ ചോറുരുളയ്ക്ക്
എന്താണിത്ര രുചി'യെന്ന്
ഓർത്തോർത്ത്
പറ്റിച്ചേർന്നു കിടന്നിട്ടുണ്ട്
പാൽമണമറിഞ്ഞിട്ടുണ്ട്
ആഴമേറിയ കിണറിനുള്ളിൽ
ചേർന്നു നില്ക്കുന്ന
കുഞ്ഞുനിഴലായെന്നെ
കാണിച്ചു തന്നിട്ടുണ്ട് .
വായ കീറിയ ദൈവം
വഴികാണിച്ചുകൊടുക്കുമെന്ന്
കേട്ടുകേട്ടുറങ്ങിയിട്ടുണ്ട്
മറയുന്നതുവരെ നോക്കിനിന്ന്
കണ്ണീരൊലിപ്പിച്ചിട്ടുണ്ട് .

ആയമ്മ
മുറ്റമടിക്കുമ്പോൾ
തുണിയലക്കുമ്പോൾ
പശുവിനു തീറ്റകൊടുക്കുമ്പോൾ
വെയിലിനെ
കറുപ്പുമുക്കുന്ന മേഘങ്ങളെ
ഉണക്കാനിട്ട നെല്ലിനൊപ്പം
മുറ്റത്തു നിന്ന് പായയിൽ
ചിക്കിക്കൂട്ടി ചുരുട്ടിയെടുക്കുമ്പോൾ
പിറകേ ഓടിച്ചെന്നിക്കിളിയിടുന്ന
കുരുത്തംകെട്ടവളേ ,
വാതിലിനപ്പുറം മറഞ്ഞുനിന്ന്
വിടവിലൂടെത്തിനോക്കി
കൂട്ടുകൂടാൻ കൂടൊരുക്കുന്നവളേ ,
നിന്നെ എത്ര കണ്ടിട്ടും
മതിയാവുന്നില്ലല്ലോ ....!
-----------------------










2015 മേയ് 14, വ്യാഴാഴ്‌ച

ഒരു വിണ്‍ചെരാത്‌ പോലെ .

നിന്റെ വിരലുകൾ
എത്ര സമർത്ഥമാണ്
ആഴമറിയുന്ന
തുഴക്കാരന്റേതുപോലെ.

മുറിവാഴങ്ങളിലൂടെ
വിരലോടിക്കുമ്പോൾ
തികഞ്ഞ
ഒരു ശില്പിയുടേതു പോലെ .

സൂക്ഷ്മതയോടെ
കെട്ടുകളിടുമ്പോൾ 
ഇരുത്തംവന്ന
തുന്നൽക്കാരന്റേതു പോലെ .

തേൻ പുരട്ടുന്ന
നിന്റെ വിരലുകൾ
ഇന്നലെ പിറന്ന
കിളിക്കുഞ്ഞിന്റേതു പോലെ .

ഇമ തലോടുമ്പോൾ 
എനിക്കേറ്റം പ്രിയമുള്ള
പൂവിന്റെ
ഇതളുകൾ പോലെ .

നിന്റെ വിരൽസ്പർശത്തിന്റെ
മാന്ത്രികത .. !
അതിനുവേണ്ടി മാത്രമാണ് 
പിന്നെയും പിന്നെയും
ഞാനെന്നെയിങ്ങനെ
കീറിമുറിക്കുന്നത്‌ .
----------------------------



2015 മേയ് 12, ചൊവ്വാഴ്ച

നടക്കാനിറങ്ങിയതാണ് .
സ്വന്തമല്ലാത്ത നാടിന്റെ  ഓരോരോ മുഖങ്ങളിലേക്ക്
വലിയ നടപ്പാതയിൽ നിന്ന് ചെറിയ ചെറിയ പാതകൾ
ചെറിയ ചെറിയ കാഴ്ചകളുടെ സുഖം നല്കുന്ന വൈകുന്നേരങ്ങൾ .
കറുത്ത മാനത്തെ കണ്ടില്ലെന്നു ഭാവിച്ച് സൊറ പറഞ്ഞ്  ഒരു മണിക്കൂർ.

സൈക്കിൾ ടയറും കോലുകളുമായി അവധി ആഘോഷിക്കുന്ന കുട്ടികൾ.
വഴിയോരത്ത്‌ ചെറിയൊരു കൂട്ടമുണ്ടാക്കി നേരമ്പോക്ക് പറയുന്ന വീട്ടമ്മമാർ .
ചിക്കി ചികയുന്നതിനിടയിൽ പാടുകയോ പറയുകയോ ചെയ്യുന്ന കോഴികൾ
നാളെ നീ വരുമ്പോൾ പൂത്തുനിൽക്കാമെന്നു പറയുന്ന മൊട്ടുകൾ
ബൈക്ക് നിർത്തിയിട്ട് മൊബൈലിൽ ഏതോ ദൃശ്യം ആസ്വദിക്കുന്ന ആണ്‍കുട്ടികൾ.

പെട്ടെന്ന് ആകാശത്തിന് തീപിടിച്ചു .കാതടപ്പിക്കുന്ന വെടിയൊച്ചകൾ .
നിരവധി കുടങ്ങൾ ഒരുമിച്ചു പൊട്ടിയതുപൊലെ ചൊരിയുന്ന മേഘങ്ങൾ .
കവലയിൽ എത്താൻ ദൂരമേറെ .
അടുത്തു  കണ്ട വീട്ടിന്റെ ഗേറ്റിനു പുറത്ത് , മുറ്റം നനയാതെ കെട്ടിയിരിക്കുന്ന
ഷീറ്റിനു താഴെ അഭയാർത്ഥികളെപ്പോലെ ഞങ്ങൾ .
നനയാത്ത തലയും നനയുന്ന ഉടലും കാലുകളും .
ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഇറങ്ങി വന്ന്
കണ്ടില്ലെന്നു നടിച്ച് , തുറന്നു കിടന്ന ചെറിയ ഗേറ്റ് അടയ്ക്കുന്നു.
മഴനനയുന്നവരെ കാണാൻ അറപ്പുള്ളതുപോലുളള  ഭാവം .
ടി വി കാഴ്ചകളെ  അലോസരപ്പെടുത്തുമെന്ന്  ഭയപ്പെട്ട് മുൻവാതിലും .
വലിച്ചടച്ചില്ല .പക്ഷെ  മുഖത്തടിച്ച അനുഭവം.
പിന്നീട് ഒരു നിമിഷം കൂടി അവിടെ നില്ക്കാൻ തോന്നിയില്ല .
പെരുമഴ നനഞ്ഞ്‌ ഒന്നര കിലോമീറ്റർ ദൂരം .
ആകാശപൂരവും കണ്ടു നടക്കുമ്പോൾ  ഓരോ വലിയ മഴവേരിനോടും
ഞാൻ ഒരേ ചോദ്യം തന്നെ ചോദിച്ചുകൊണ്ടേയിരുന്നു .
എന്താണിങ്ങനെ കരുണ വറ്റാനുള്ള കാരണം .. ?
മനുഷ്യൻ മനുഷ്യനെയും മറ്റു ചരാചരങ്ങളെയും തന്നെപ്പോലെ
സ്നേഹിക്കുന്ന ഒരു കാലം ......ഉണ്ടാവില്ലേ ...
അതൊരു സ്വപ്നമാണ് , ശുഭപര്യവസാനിയായ ഒരു സ്വപ്നം .

കുളികഴിഞ്ഞ് , കപ്പയും കാന്താരി മുളകുടച്ച ചമ്മന്തിയും കൂട്ടിനു കട്ടൻചായയും .
ഞാനെത്ര പെട്ടെന്നാണ് ബാല്യത്തിലേക്ക്  ഓടിക്കയറിയത് .
മഴ നനഞ്ഞാൽ പനിവരുമെന്ന് അമ്മ വെറുതെ പറയുന്നതാണെന്ന്
വലിയ മഴ വരാൻ കൈകൂപ്പി പ്രാർത്ഥിച്ചാൽ മതിയെന്ന്
ഒറ്റക്കും കൂട്ടായും പറഞ്ഞു നടന്നത് !
ആർത്തുല്ലസിച്ച്   മഴയിൽ കുളിച്ചത്
അനുസരണക്കേട്‌ കാണിക്കുമ്പോൾ അച്ഛനെ വിളിക്കുമെന്ന്
അമ്മ പേടിപ്പെടുത്തുന്നത്
മതിവരാതെ , വെള്ളമിറ്റിറ്റു വീഴുന്ന തലമുടി വട്ടത്തിൽ കുടഞ്ഞ്‌
ഉരൽക്കളമാകെ മഴമുത്തുകൾ വിതറുന്നത്
അടുത്തു വരുന്നവർ ആരായാലും കെട്ടിപ്പിടിച്ച് അവരെ നനയ്ക്കുന്നത്
മരവിച്ചു ചുരുങ്ങിയ വിരലുകൾ അടുപ്പിനടുത്ത് പിടിച്ചു ചൂടാക്കുന്നത്
എന്തെല്ലാമെന്തെല്ലാം നനവുള്ള  ഓർമ്മകൾ .......!!!!!!!

വാതിലടച്ചു തഴുതിട്ട കുട്ടീ , മാനത്തീന്നു വെടിയൊച്ച കേട്ടപ്പോൾ
ഒരിക്കലെങ്കിലും നീ ഓർത്തുവോ ഞങ്ങളെക്കുറിച്ച്  ?
ഞങ്ങൾ നനഞ്ഞ ആ മഴയെക്കുറിച്ച് ?
നിനക്കറിയില്ലേ നിഘണ്ടുവിൽ കരുണ , കനിവ് , സ്നേഹം എന്നൊക്കെയുള്ള
വാക്കുകളുണ്ടെന്ന് ? നീ അറിഞ്ഞിട്ടില്ലേ ആ വാക്കുകളുടെ മാധുര്യം ?
ആരും പറഞ്ഞുതന്നിട്ടില്ലേ നാം ആസ്വദിക്കുന്നതെല്ലാം പ്രകൃതിയുടെ കനിവാണെന്ന് ?
എങ്കിലും നിന്നോട്  നന്ദിയുണ്ട് .
ഒരിക്കൽക്കൂടി പെരുമഴയിലൂടെ നടക്കാൻ കഴിഞ്ഞതിന്
കുഞ്ഞു പാവാടക്കാരിയോട് വീണ്ടുമൊരിക്കൽക്കൂടി സല്ലപിക്കാൻ കഴിഞ്ഞതിന് .
------------------------------------------------------------------------------------
  (   അനുഭവം
         ആദ്യം വേദനിച്ചു ....പിന്നെ മധുരിച്ചു . )                 

2015 മേയ് 6, ബുധനാഴ്‌ച

പച്ചയാകുംവിധം

തികച്ചും ശൂന്യമായ
പകലിടവേളകളിലാണ്
ഒന്നും ചെയ്യാനില്ലെന്ന്
വരുത്തിത്തീർത്ത്
ആകാശവിസ്മയങ്ങളിലേക്ക്
കണ്ണുകളെ തുറന്നു വിടുക.

മഷി പടർത്തി 
ഏതോ മാന്ത്രികൻ വരയുന്ന
മായക്കാഴ്ച്ചകളിലേക്ക്.
വാലില്ലാത്ത പൂച്ച,
ആനയെക്കാൾ വലിപ്പമുള്ള 
ആന,
ഒഴുകുന്ന മുതലയും കുരങ്ങനും,
അമ്മയും കുഞ്ഞും,
ചരിഞ്ഞു വീണു കിടക്കുന്ന 
വലിയ മിഠായിഭരണി.

ചിത്രങ്ങൾക്കൊപ്പം
ഞാനറിയാതെ  
ഒഴുകി മാഞ്ഞുപോകുന്ന 
എന്റെ മുഖം.

മുഖമില്ലാതെ 
അലയാൻ തുടങ്ങുമ്പോൾ
മാന്ത്രികന്റെ  കാടു പടർന്ന് 
നിറയുകയാണാകാശം.

ഒരു മഹാമരത്തിന്റെ
ചില്ലയിൽ നിന്ന്
ഊർന്നിറങ്ങി വരുന്ന വേര്. 
ഞാനെന്റെ കണ്ണിനുള്ളിൽ
ചുരുട്ടി വെയ്ക്കുന്ന
വേരിന്റെ പച്ച.
 
നക്ഷത്രങ്ങൾ
വിടരാൻ തുടങ്ങുമ്പോൾ 
വേരുമാകാശവുമൊന്നാകും,
ഞാനതിലൊരിലയും.

 




2015 ഏപ്രിൽ 29, ബുധനാഴ്‌ച



എഴുതിയില്ല
അണിഞ്ഞതുമില്ല
കണ്ണുനിറഞ്ഞാലോ
ഉടഞ്ഞുപോയാലോ 
പൊതിഞ്ഞുവെച്ചതല്ലേ
എന്റേതെന്റേതെന്ന്
കൊതിപ്പിച്ചിരുന്നെങ്കിലും.
എന്നിട്ടുമെന്നിട്ടും
നിങ്ങളെന്തേ 
ഇടക്കിടയ്ക്കോടിവന്ന്
പിന്നാപ്പുറത്തുനിന്ന്
എന്നെനോക്കി
അടക്കം പറഞ്ഞ്
പിന്നെ ...
പതിയെപ്പതിയെ
ചേർന്നുനിന്ന് 
തൊട്ടുവിളിച്ച്
കണ്ണിറുക്കി
കിലുങ്ങിച്ചിരിക്കുന്നു ?!
--------------------------

2015 ഏപ്രിൽ 24, വെള്ളിയാഴ്‌ച

അവൾ ചേതനയാണ്
അതുകൊണ്ടാണ്
വിത്ത് മുളയ്ക്കുന്നതും
തളിരുകൾ പൂവാകുന്നതും
കായും കനിയുമായി
വിത്തായ് നിറയുന്നതും .

പൂവ് തരുന്നവളെ
പൂവായ് തലോടണം .
----------------------------------
തണൽ നഷ്ടപ്പെടുമ്പോൾ മാത്രമാണ്
അവൾ തേങ്ങിത്തേങ്ങിക്കരയാറ്
വീണ്ടും എവിടെയോ ഒരു വിത്ത്
ആത്മാഹുതി ചെയ്തിട്ടുണ്ടാവും.
-----------------------------------

'' ചെവിയോർക്കുന്ന സ്വർഗത്തോട്  സംസാരിക്കാൻ
ഭൂമി നിരന്തരമായി നടത്തുന്ന ശ്രമമാണ്  മരങ്ങൾ .''
------------------------ ടാഗോർ
*

2015 ഏപ്രിൽ 22, ബുധനാഴ്‌ച

ചുരമിറങ്ങി അവൾ  വന്നു .
അതേ ദിവസം ,അതേ സമയം ,
അതേ ചമയങ്ങളോടെ .!
ഒരു പൂർണ്ണസംവത്സരം .
വാതിലും ജനാലകളും തുറന്നിട്ടിരുന്നു .
വരുമെന്ന് ഒരു നൂറുവട്ടം ഉറപ്പിച്ചിരുന്നു .
കൊന്നമരത്തെ ഇക്കിളിയിട്ട്,പൊഴിഞ്ഞുവീണ
ചിരികളെ വിരലുകൾ കൊണ്ടുഴിഞ്ഞ്
അവൾ മെല്ലെ കോലായയിലേയ്ക്ക് കടക്കുന്നു .
കൈത്തണ്ട തലോടി ,കാണുന്നതൊരു
സ്വപ്നമല്ലെന്ന് ഞാനെന്നെ അറിയിക്കുന്നു .
എന്റെ കാൽവിരലുകൾ നനയുന്നു .
എന്നെ വായിക്കാനും അവളെ കേൾക്കാനും
ലിപികളില്ലാത്ത ഭാഷ മതിയാവുമെന്ന് 
പരസ്പരം ആവർത്തിക്കുന്നു .

പ്രകൃതിയും പ്രണയവും നീയും ഞാനുമാണെന്ന് ......
ഭൂമിയുടെ മടിത്തട്ടിലേയ്ക്ക്  ചെവികൊടുത്തിരുന്ന് , മണ്ണിനെ
പുണർന്നുകിടക്കുന്ന കരിയിലകളിൽ മഞ്ഞുത്തുള്ളികൾ
മീട്ടുന്നതാണ് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഹൃദയഹാരിയായ
ഉണർത്തുപാട്ടെന്ന് ......... നിന്റെ വിരൽത്തുമ്പ് മോഹിച്ച്
എന്റെ കുടിലിന്റെ ഭിത്തികളിൽ ഒരു ചുവന്ന കല്ലുകൊണ്ട്
ഞാനെഴുതി നിറയ്ക്കുന്നു .
----------------------------------

2015 ഏപ്രിൽ 20, തിങ്കളാഴ്‌ച

പറന്നിറങ്ങി , തൂവൽ കൊഴിച്ച്
പാടം നിറയ്ക്കുന്നു പുലർമഞ്ഞുപക്ഷി
കണ്ണേ ,കുളിർകൊണ്ടു നിറഞ്ഞുലാവാൻ
നിനക്കെന്തിനിന്നിനിയുത്സവം വേറെ .!
............................................................
..............................................
..............................
.....................
...........
.....
..
.

' പകുത്തെടുക്കുന്നത് '

ഒഴുകാനാവാതെ
മരവിച്ചുകിടക്കുന്ന
പുഴ .

കാഴ്ചയെ
പിറകേവിളിച്ച്
കാൽനഖം കൊണ്ട്
ഇളകിച്ചിരിക്കുന്ന
ഒരു കൽച്ചീന്ത് .

പൊതിഞ്ഞുപിടിച്ച്‌
പടവുകളെണ്ണാൻ മറന്ന്  
ഊർന്നുപോയൊരു
പാദസരം കിലുങ്ങാൻ
കാത്തുനില്പ് .

കാണെക്കാണെ
ആ കൽച്ചീന്ത്
പെറ്റിക്കോട്ടിലിരുന്ന്
ഒരുരുളൻ കല്ലായി
രൂപാന്തരപ്പെടുന്നു .

നനയാത്ത
ആദ്യപടവിലിരുന്ന്
മൂന്നു വിരലുകളൊന്നാക്കി
ഞാനാ കല്ലുകൊണ്ട്
പുഴയെ ഉണർത്തുന്നു .

ആകാശത്തിന്റെ പൊട്ടെടുത്ത്
അവൾ വട്ടമിട്ടു കളിക്കുന്നു
ആ നുണക്കുഴികളിൽ
മുങ്ങാങ്കുഴിയിട്ട് ,
ഒരു വട്ടം കൂടി
വരച്ച് , ഞാനും ...!
---------------------------

2015 മാർച്ച് 28, ശനിയാഴ്‌ച

എന്റേതെന്റേതെന്ന് ....



 'ദേ , നോക്ക്
 ചുവരിൽ നീ നട്ട ചെടി
പൂവിട്ടിരിക്കുന്നു
എന്തൊരു ചേല് .'
ഒരു ഞൊടിയിടകൊണ്ട്
ഇരുട്ടിൽ തലയനക്കി
ഉത്തരം പറയുന്ന
ഒരു കുഞ്ഞായി
ചുവരിൽ നിന്ന് ചുവരിലേയ്ക്ക്
ഞാൻ നടന്നുകയറുന്നു .

ആകാശത്തിന്റെ നെറ്റിയിലെ
കടുംചുവപ്പു പൊട്ട്
ഊയലാടുന്ന മഞ്ഞക്കിളി
പച്ച മേയുന്ന കാലികൾ
മഴവില്ലിൽ നിന്ന്
ഊർന്നുവീഴുന്ന കുപ്പിവളകൾ .

മൂന്നാം നിലയിലെ
പാതിയടച്ച  ജനാലയ്ക്കരികിൽ
പട്ടം പറത്തി നില്ക്കുന്നു
ഒരു പെണ്‍കുട്ടി.
നോക്കിനില്ക്കെ 
നൂലുപിടിക്കുന്ന വിരലുകൾ
എന്റേതായി മാറുന്നു
ആകാശത്തെ കീറിമുറിച്ച്
പൂക്കാത്തമരത്തിൽ 
പൂവായി നിറയുന്ന  പട്ടം
അങ്ങു ദൂരെ ഒരു മല
കാട്  കണ്ടുകണ്ട്
ഒഴുകിയിറങ്ങി പരക്കുന്ന പുഴ .

മുകളിലേയ്ക്കൊഴുകിയെത്തിയ
പുഴയിൽ കാൽ നനച്ച്
ആറ്റുവഞ്ഞിയുടെ  മൊട്ടു പറിച്ച് 
പുഴക്കരയിൽ നിന്നുകൊണ്ട്
ഞാനൊരു ശലഭത്തിന്റെ
ചിറകു വരയ്ക്കാൻ തുടങ്ങുന്നു ..!
-----------------------------





2015 മാർച്ച് 22, ഞായറാഴ്‌ച

' അനാമിക '

തിരക്കിനിടയിൽപ്പെട്ട്
ശ്വാസംമുട്ടി മരിച്ച
ശരീരത്തിലാണ്
അവസാനമായി
ഞാനവളെക്കണ്ടത് .

നെഞ്ചിനു മുകളിൽ
നെടുകെയും കുറുകെയും
തെളിഞ്ഞു കാണുന്ന,
മണ്ണിന്റെ നിറത്തിലുള്ള 
ബൂട്ട്സിന്റെ വരകൾ .

തലമുടിയിൽനിന്നു
തെറിച്ചു വീണ്
ബാഷ്പമാകാൻ മറന്ന്
മണ്ണിനു മീതെ
തിളങ്ങുന്ന മഞ്ഞുതുള്ളികൾ .

നെറ്റിയിൽ പരന്നൊഴുകി
നിരാകാരയായി
നിറമറ്റുപോയൊരു
സിന്ദൂരപ്പൊട്ട് .

ചുണ്ടിനിടയിൽ
ഞെരിഞ്ഞമർന്ന്
അകാലമൃത്യു  വരിച്ച
ഏതോ ഒരു വാക്ക് .

ഇനിയുമിനിയും
കാണാൻ മോഹിച്ച് ,
ഉറങ്ങിയ കൃഷ്ണമണികൾക്കു മീതെ
ഉണർന്നിരിക്കുന്ന കണ്‍പോളകൾ .

മൂക്കിനൊരു വശത്തായി
ചോര , വരച്ചു പഠിച്ച
വട്ടമെത്താത്ത
ഒരു കുഞ്ഞു പൊട്ട് .

മണ്ണിൽപ്പുതഞ്ഞ് ,
നിറങ്ങൾ വാരിയുടുത്തും
അഴിച്ചുവെച്ചും
ഉന്മാദത്തിലേയ്ക്കൂളിയിടുന്ന
ആകാശത്തെ
അടയാളപ്പെടുത്തിയ
വിരലുകൾ .

തിരക്കൊഴിഞ്ഞ
ഈ വീഥിയുടെ അറ്റത്തുനിന്ന്
അവളുടെ ആകാശത്തിന്
ശേഷക്രിയ ചെയ്ത്
ഞാനിറങ്ങുന്നു ,
വായിച്ചുതീരാത്ത
നാനാർത്ഥങ്ങളിലേയ്ക്ക് .
-----------------------------








2015 മാർച്ച് 9, തിങ്കളാഴ്‌ച

മുറിവാഴങ്ങളിൽ ...

പുഴ
എന്നോടൊപ്പമോ
ഞാൻ
അവളോടൊപ്പമോ
നടക്കാൻ തുടങ്ങിയത് ...

ഒഴുകി നനഞ്ഞ്
ഒരു കരയായ്
വീടണഞ്ഞത് 
ഞങ്ങളൊന്നിച്ച് .

തെച്ചിക്കായ്  പഴുക്കാത്ത
കടവുകളിൽ
കരയല്ലേ കരയല്ലേയെന്ന്
കൈനനയ്ക്കുന്നതും
ഞങ്ങളൊന്നിച്ച്.
---------------------------

2015 മാർച്ച് 2, തിങ്കളാഴ്‌ച

ഓർമ്മക്കുറിപ്പിൽ നിന്നെ അടയാളപ്പെടുത്തുന്നതെങ്ങനെ ...


നീട്ടിവിളിക്ക്
എന്നും അച്ഛന്റെ ഉയരം 
ആകാശത്തിന്റെ പരപ്പ്
കൈവെള്ള നിറയുന്ന
ചോറുരുളയുടെ സ്വാദ് .

പെറ്റിക്കോട്ടിലിരുന്ന്
കുലുങ്ങിച്ചിരിക്കുന്ന
കുന്നിമണികളിൽ

ഊഞ്ഞാലിടുന്ന
വരിക്കപ്ലാവിന്റെ ചുവട്ടിൽ
മണ്ണപ്പം ചുട്ടുകൂട്ടുന്ന 
ചിരട്ടകളുടെ കലപിലകളിൽ

മുറ്റം നിറഞ്ഞ് ,ഗോലി കളിക്കുന്ന
ആണ്‍കുട്ടികളുടെ
കൂട്ടിമുട്ടുന്ന നോട്ടങ്ങളിൽ

താഴത്തുവീട്ടിലെ
തത്തമ്മപ്പെണ്ണിൻറെ 
ചിറകടിയൊച്ചയിൽ

ഒപ്പമെത്താൻ പിറകേയോടുന്ന
പൈക്കിടാവിന്റെ ചുണ്ടിലെ
പാൽപ്പതയിൽ

നിവർത്തിവെച്ച
പുസ്തകത്തിനു  മീതെ
ഉറക്കം തൂങ്ങിച്ചുവന്ന്
വെളിച്ചത്തിലേയ്ക്ക് മിഴിക്കുന്ന
പേടിച്ചരണ്ട കണ്ണുകളിൽ ...

ഒരുണർത്തുപാട്ടുപൊലെ
നീണ്ടു നീണ്ടു പരന്നിരുന്ന
സുഖദമായ ഒരാവൃത്തി .

ഒരുവട്ടം കൂടി
ഒരു  വട്ടംകൂടി
എന്നെ കേൾക്കാൻ കൊതിച്ച്
വാതിലിനപ്പുറം മറഞ്ഞുനിന്ന്
നീയും ................!
-----------------------------










2015 ഫെബ്രുവരി 4, ബുധനാഴ്‌ച

പുനരാഖ്യാനത്തിന്റെ രണ്ടാം തിരുമുറിവ്

മരിക്കുന്നതിന്റെ തലേരാത്രി
പ്രിയപ്പെട്ടവരെല്ലാമെത്തിയിരുന്നു .
ചലനമറ്റ ഉടലിൽ
തിളങ്ങുന്ന കൃഷ്ണമണികളെ
ജീവന്റെ തിരുശേഷിപ്പായി വായിച്ച്
അവർ നെടുവീർപ്പിടുന്നു .

വിരൽത്തുമ്പുകൊണ്ടൊരു
കൊട്ടാരം പണിത വലംകൈ
രേഖമാഞ്ഞ്  മരവിച്ചിരിക്കുന്നു.

പെറ്റു പെരുകിയ മയിൽപ്പീലികൾ
കൈവെള്ളയിൽ വെച്ച്
ഒരുവൾ തേങ്ങിക്കരയുന്നു .
ആത്മഹത്യയല്ലെന്നുറപ്പിച്ച്
നിശ്വാസങ്ങൾ ഒന്നാകുന്നു .
ഇടം നെഞ്ചിലെ കറുത്ത പാടിൽ
ചോദ്യങ്ങൾ വിരലോടിക്കുന്നു .

കഴുത്തിനു പിന്നിലും
പൊക്കിളിനു ചുറ്റിലും
മുറിവുകൾ വല്ലതുമുണ്ടോയെന്ന്
മറനീക്കി തൊട്ടുനോക്കുന്നു.
തൊട്ടുനോക്കിയാലിനി
ഇക്കിളിപ്പെടില്ലെന്ന
നാവിന്റെ രഹസ്യമൊഴി കേട്ട്
ഒരു ചുംബനം കൊണ്ട്
പണ്ടെന്നോ കരുവാളിച്ച ചുണ്ട്
അനങ്ങാതിരിക്കുന്നു .

ചിറകില്ലാതെ പറക്കാൻ
ഒരു സ്വപ്നത്തെ
കാത്തുനിന്ന വരികൾ
ആരോ ഒരാൾ ഓർത്തെടുക്കുന്നു .

തിരുമുറിവ്  തലോടി
അന്ത്യവാചകമായി
എന്നെ വായിച്ചെടുക്കുന്നു
അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കുകയെന്നാൽ
കുടിയിറക്കുകയെന്നാണർത്ഥം .

അവർ ഇങ്ങനെ വായിച്ചു .
ഇനി നിങ്ങൾക്കും വായിക്കാം .
-----------------------------------------




2015 ജനുവരി 23, വെള്ളിയാഴ്‌ച

വെറുതെ ...

ഓർമ്മയെന്ന വാക്കിനെ
കാടെന്നു വായിച്ച്
ചുരം കയറണം
ഓരോ നുറുങ്ങിനെയും
ഓരോ മരത്തിന്റെ
പേരു ചൊല്ലി വിളിക്കണം.
നിങ്ങൾ തോൽക്കാതിരിക്കാനാണ്
ഞാൻ കണ്ണെഴുതാതിരുന്നതെന്ന്
കുന്നിമണികളോട് പറയണം.
നിങ്ങൾക്ക് നോവാതിരിക്കാനാണ്
ഞാൻ ചൂടാതിരുന്നതെന്ന്
പൂക്കളോടും പറയണം.
പച്ചഞരമ്പിൽനിന്നൊരു
മഞ്ഞുകണം
ഉടയാതെടുത്ത്
പൊട്ടുകുത്തണം.
ചില്ലമേലെ കലപിലകൂട്ടി
കൈകാൽ കുടയുന്നവരോട്
നാട്ടുവിശേഷം ചോദിച്ചറിയണം.
പൂത്തിറങ്ങുന്ന മിന്നാമിനുങ്ങുകളെ
രാവേറെയായെന്ന്
ഓർമ്മപ്പെടുത്തണം.
ചുരമിറങ്ങുമ്പോൾ
ഒരിക്കൽക്കൂടി
അക്ഷരമാല ഉരുവിട്ടുനോക്കണം.
അതിലെവിടെയാണ്
നീയും ഞാനുമെന്ന്
തിരയണം .
------------------------------



2015 ജനുവരി 12, തിങ്കളാഴ്‌ച

'മഞ്ഞാടിക്കുരു '

'' അഴകൊത്ത മഞ്ചാടിമണികൾ പെറുക്കാനാണ്
കുട്ടികൾക്കിഷ്ടം . ചേറു പുരണ്ട , മാറ്റു കുറഞ്ഞ
മഞ്ചാടിമണികളെ ആരും പെറുക്കില്ല. പക്ഷെ
അവരാണ് അനുഗ്രഹിക്കപ്പെട്ടത് .ഭൂമിയുടെ
മടിയിലുറങ്ങി , പുതുവേരുകളോടെ അളവറ്റ
മഞ്ചാടിമണികൾ പൊഴിക്കുന്ന വൃക്ഷങ്ങളായി
അവ വളരും .''
അഞ്ജലി മേനോന്റെ 'മഞ്ഞാടിക്കുരു 'വിൽ നിന്ന്
പെറുക്കിക്കൂട്ടിയെടുത്ത ഈ വാങ് മയ ചിത്രത്തിൽ
ബാല്യകൗതുകം മണ്ണുപുരളാതെ സൂക്ഷിച്ചുവെച്ച
മഞ്ചാടിക്കുരുക്കൂട്ടത്തിന്റെ അടക്കിപ്പിടിച്ച തേങ്ങൽ.
തിരയെടുക്കാത്ത ഓർമ്മകൾക്ക് കടലോളം ആഴം.!!!
*******
*****
***
*
***
*****
*******

2015 ജനുവരി 10, ശനിയാഴ്‌ച

' പ്രഥമ പ്രതിശ്രുതി '


--'' ഓ, കറമ്പീ...ഓ വെളുമ്പീ ...........സന്ധ്യയ്ക്കോ കൊടുംകാറ്റിനു
മുമ്പോ ഒക്കെ കന്നുകാലികളെ വിളിക്കുമ്പോൾ ഈ അനുനാസിക
സ്വരം പ്രയോഗിക്കുന്നത് എന്തിനെന്ന് സത്യവതിക്ക്
അറിഞ്ഞുകൂടായിരുന്നു .
അതാണ്‌ പതിവെന്നു മാത്രമറിയാം.ഇങ്ങനെ വിളിക്കുന്ന ആളുകൾക്കും
എട്ടു വയസ്സുള്ള സത്യവതിയെക്കാൾ കൂടുതലായി എന്തെങ്കിലും
അറിയാമോ ? .......വരം കിട്ടിയ ഒരു കാളയോ പശുവോ മനുഷ്യന്റെ
ഭാഷ പഠിച്ചശേഷം മനുഷ്യനോട് തന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂചിപ്പിച്ചു
കാണുമോ ? ഈ അനുനാസികസ്വരമാണ് എനിക്കിഷ്ടമെന്ന് ആ മൃഗം
പറഞ്ഞിരിക്കുമോ ? ''

 ' പ്രഥമ പ്രതിശ്രുതി '

സ്വന്തമാക്കി , ഒരിക്കൽക്കൂടി വായിച്ച പുസ്തകം .
ഭാരതീയ ജ്ഞാനപീഠപുരസ്കാരം നേടിയ നോവൽ.
ആയിരത്തിതൊള്ളായിരത്തിഅറുപത്തിനാലിൽ എഴുതപ്പെട്ടത്.
ആശാപൂർണ്ണാദേവി , ജ്ഞാനപീറപുരസ്കാരം നേടിയ മൂന്നാമത്തെ
ബംഗാളി , ഒന്നാമത്തെ വനിത .


'' അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളിൽ
കുരുങ്ങിക്കിടന്ന ബംഗാളിലെ ബകുൾമാരുടെയും പാറുൾമാരുടെയും
ചരിത്രമാണ് ഈ നോവൽ .ഇന്നത്തെ ബംഗാളിനു പിന്നിൽ
അമ്മമാരുടെയും അമ്മുമ്മമാരുടെയും വർഷങ്ങൾ നീണ്ടുനിന്ന
സമരത്തിന്റെ സംഘർഷചരിത്രമുണ്ട് .കണ്ണീരിന്റെയും
ദുരന്തങ്ങളുടെയും മുൾവഴികളിലൂടെ സഞ്ചരിച്ച് , ബംഗാളിലെ
സ്ത്രീ വിമോചനതിനത്തിന്റെ പ്രഥമ വാഗ്ദാനമായി മാറിയ
'സത്യവതി' യെന്ന കഥാപാത്രത്തിന്റെ കഥയാണ്‌
പ്രഥമ പ്രതിശ്രുതിയിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .''
-------------------------------













2015 ജനുവരി 6, ചൊവ്വാഴ്ച

ശേഷം നിനക്കു പറയാനുള്ളത് ..


എന്റെ പേര്
കൊത്തിവെച്ചിട്ടുള്ള
ഒരു പുരാതനദ്വീപിലാണ്
നീയും ഞാനും .
ഒരു നാവികനും
കാണാനാവാത്തവിധം
കടൽ നമ്മളെ
മറച്ചുപിടിച്ചിട്ടുണ്ട്.
തീരത്തു പതിയുന്ന
എന്റെ കാൽവിരലുകളെ
തിരയെടുക്കുമെന്ന്
നീയെപ്പോഴും ഭയക്കുന്നു .
പകൽ തഥാഗതനായ
സൂര്യനെയും
രാത്രി നക്ഷത്രങ്ങളെന്ന
മായയെയും കാട്ടി
പ്രലോഭിപ്പിക്കുന്ന
ആകാശത്തെക്കുറിച്ചാണ്
നമ്മളിപ്പോൾ സംസാരിക്കുന്നത് .
ഇന്നലെ ചോരപ്പുഴയൊഴുകിയ
പാഠശാലകളെക്കുറിച്ചും
പ്രാർത്ഥനാലയങ്ങളെക്കുറിച്ചും
നമ്മൾ മറക്കുന്നു .
മഴവില്ലിൽ നിന്ന് നിറം മുക്കി
പൂമ്പാറ്റകളുടെ ചിറകു വരയ്ക്കാമെന്നും
ഒരു ചുംബനമേറ്റ്
ചിരിക്കാനൊരുങ്ങി നില്ക്കുന്ന
പൂമൊട്ടുകളിലൂടെ നടക്കാമെന്നും
എന്നോട്‌ നീ അടക്കം പറയുന്നു .
നീ കടലെന്നെഴുതുമ്പോൾ
കരയെന്നു വായിച്ച്
വീണ്ടും ഞാനെന്റെ ബാല്യത്തെ
ചെപ്പിനുള്ളിൽ നിന്നെടുത്ത്
മുന്നിൽ വെയ്ക്കുന്നു .
ഒരു പൗർണ്ണമാസി നാളിൽ
നീയെന്റെ കണ്ണിൽ
പൂത്തുനില്ക്കുന്ന നേരം
കണ്‍പോളകൾക്കു മീതെ
മെല്ലെ വിരലടയാളം പതിപ്പിച്ച്
എന്നെ മണ്ണിലുറക്കി
നീ വിണ്ണിലുണർന്നിരിക്കും .
എന്നോ ഏതോ ഒരു ദേശത്ത്
അല്ല ,
ഇതുപോലൊരു ദ്വീപിൽ
വീണ്ടുമെനിക്ക് മുളപൊട്ടും .
അന്ന് ..............
-----------------------------


2015 ജനുവരി 2, വെള്ളിയാഴ്‌ച

ഉന്മാദിനി ..


എങ്ങുനിന്നോ
പൊടുന്നനെ
പാഞ്ഞെത്തിയ കാറ്റ് 
ഇതൾ പൊഴിച്ചിട്ട
കടും നിറമുള്ള
പാതിറോസാപ്പൂവ് .
മുറ്റത്തേക്കിറങ്ങി വന്ന് 
അവൾ ചിരിക്കുന്നു .
ചിതറി വീണ
ഇതളുകളെ തഴുകി
കാറ്റിന്റെ വികൃതിയെന്ന്
സാന്ത്വനിപ്പിക്കുന്നു.
അവരെ പെറുക്കിയെടുത്ത്
സ്വപ്നങ്ങളെയെന്നപോലെ
പൊതിഞ്ഞു പിടിച്ച് 
അവൾ വീണ്ടും  ചിരിക്കുന്നു .
നിലത്തുവീണു ചിതറാതെ 
കൈക്കുമ്പിൾ
നെഞ്ചോട്‌ ചേർത്തുപിടിക്കുന്നു .
പിറകിൽ 
കോരിച്ചൊരിയുന്ന മഴയെ നോക്കി
അവൾ പിന്നെയും  ചിരിക്കുന്നു
ഇതളില്ലാത്ത തണ്ട്
കാറ്റിലാടുന്നു .
കൈക്കുമ്പിൾ തുറന്നുപിടിച്ച്‌
ഓരോ ഇതളിലും
അവളെന്ന രാഗത്തിന്റെ 
ആരോഹണാവരോഹണങ്ങൾ
പകർത്തിപ്പകർത്തി
പിന്നെയും പിന്നെയും
അവൾ  ചിരിക്കുന്നു .!!!

-----------------------------------




--------------------

2014 ഡിസംബർ 16, ചൊവ്വാഴ്ച

ഉള്ളത് പറഞ്ഞാൽ ......

വിരലിൽനിന്ന്  
പിടിവിടുന്ന മാത്ര 
അതു മതിയാവും
കാറ്റിനോടു  കലഹിച്ച്
ആകാശത്തേക്കവൾക്ക്
കുതിച്ചുയരാൻ.

കൂട്ടരോടൊത്തുകൂടി
കൂടണയാൻ വൈകരുതെന്ന്
പിറകേ വിളിക്കും .
ചിറകു നനയ്ക്കാൻ
മേഘങ്ങളൊത്തുകൂടി 
മഴയെ മൂടിവെച്ചിട്ടുണ്ടെന്ന്
ഓർമ്മപ്പെടുത്തും .

പെണ്ണേ,
ചിറകിൻതുമ്പു നീട്ടി
സൂര്യനെ തൊട്ടുനോക്കരുതേ
ഞാനിവിടെ തനിച്ചാാണ്"
വീണ്ടും 
ഞാനൊരൊച്ചയാവും.


2014 ഡിസംബർ 15, തിങ്കളാഴ്‌ച

മഴയെന്ന് 
വായിക്കുമ്പോൾ 
പ്രണയമെന്ന് 
നനയാൻ ...
മധുരമെന്ന് 
വായിക്കുമ്പോൾ 
ഓർമ്മയെന്ന് 
നുണയാൻ...
അക്ഷരക്കൂട്ടങ്ങളെ
ഇന്ദ്രജാലം
പഠിപ്പിച്ചതാരാകാം.........!!!

*
*
*
*
*

2014 ഡിസംബർ 9, ചൊവ്വാഴ്ച

വാഗതീതമായ എന്തോ ഒന്ന്

നീയിപ്പോൾ നിൽക്കുന്നത്
അത്ര പെട്ടെന്നൊന്നും
ഒരാൾക്കും
കയറിയെത്താൻ പറ്റാത്ത
ഒരു ശൃംഗത്തിലാണ്.

പച്ചപ്പിലേയ്ക്ക്
നീ ഓർമ്മകളെ 
മേയാൻ വിടുക.

എഴുതിമായ്ക്കും മുമ്പേ
ആകാശകവിതകളെ
മേഘലിപിയിൽ
പകർത്തിവെയ്ക്കുക.

നീയിരുന്ന ചിറക്
മണ്ണിനെയുമ്മവെച്ചുറങ്ങാൻ
തുടങ്ങുന്നു.

നക്ഷത്രങ്ങൾക്ക്
കണ്ണുകളെ ദാനംചെയ്ത്
നീ ഇരുട്ടാകുക.

ചിറകില്ലാതെ പറക്കാൻ 
ഒരു നാൾ
നമുക്ക് വീണ്ടുമൊന്നാകാം.

ബ്രാഹ്മമുഹൂർത്തത്തിൽ
ഒരു ചിത്രത്തിന്
മിഴിതുറക്കേണ്ടതുണ്ട്.

പെണ്ണേ,
ഇനി ഞാനുറങ്ങട്ടെ.




2014 നവംബർ 29, ശനിയാഴ്‌ച

''കണ്ണുകളില്ല, കാതുകളില്ല- ......

 ''കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിവൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍ ? ''


ഞാനവിടെ പ്രതിഷ്ഠിതമായിരുന്നുവെന്ന അറിവ്
ഒരു മാത്ര അനിർവചനീയമായ നിർവൃതി.
പിന്നെ നിതാന്തമായ ലഹരിപിടിക്കുന്ന വേദന .

ഒരു ബന്ധത്തിന്റെ തീവ്രത ഇതിനേക്കാൾ മനോഹരമായി ഒരു കവി
എങ്ങനെ ചോദിക്കാൻ .കാണാൻ കണ്ണുകൾ വേണ്ട ,കേൾക്കാൻ കാതുകളും .
എനിക്കേറ്റവും ഇഷ്ടമായ ചങ്ങമ്പുഴക്കവിത,'മനസ്വിനി ' ,അതിലെ ഏറ്റവും
ഇഷ്ടമുള്ള വരികൾ .

വരികൾ ഇറങ്ങിവന്ന് ഒരനുഭവമായി മാറുമ്പോൾ നമ്മൾ അവയെ
നെഞ്ചോട്‌ ചേർത്തുപിടിക്കും .ഏറ്റവും ഇഷ്ടം എന്ന് കാതുകളില്ലാത്ത
അവരോട് പറയും .വീണ്ടും വീണ്ടും വായിക്കും ....

ഒരു സ്പർശം കൊണ്ടുപോലും പരസ്പരം  തിരിച്ചറിയപ്പെടുന്ന ഇന്ദ്രജാലം , എങ്ങനെ ? എവിടെനിന്ന് ? ....ഉത്തരമില്ലാത്ത ചോദ്യങ്ങൾ !!!
----------------------------------------------------

2014 നവംബർ 22, ശനിയാഴ്‌ച

ഓരോ വരിയും പറയുന്നു ,' ഞാൻ കവിതയല്ല. '

ഉറക്കം മുറിച്ച്  മണ്ണിൽ നിന്ന് ഞാനും
ഇരുട്ട്  മുറിച്ച് വിണ്ണിൽ നിന്ന് ഇവളും
വിരൽകോർത്ത്‌ നടക്കാനിറങ്ങുന്നു .

ഇപ്പോൾ പകൽ കനംവെച്ചു തുടങ്ങുന്നു
എന്നെപ്പിരിഞ്ഞ വീടുകൾക്കെല്ലാം അതേ മുഖം .

അന്നൊരിക്കൽ പള്ളുരുത്തിയിലെ പുലവാണിഭമേളയിൽ
കുലുങ്ങിച്ചിരിച്ച കുപ്പിവളകളിലൊരെണ്ണമിതാ 
ഞങ്ങൾ കോഴിക്കൊടെത്തിയപ്പോൾ
ഒരു ചൂടുചായ തന്ന് കോപ്പയിൽ തട്ടി വീണ്ടും ചിരിക്കുന്നു
ഇവിടെനിന്നൊരമ്മയെ മധുരമായി ഉള്ളിൽ നിറച്ചെടുക്കുന്നു .

തൃശ്ശൂരിറങ്ങി സരോജിനിയെയും അവളുടെ നാലാമത്തെ
പ്രസവത്തിലെ ഏഴാമത്തെ കുട്ടിയെയും കണ്ട് 
നാളെ താമരശ്ശേരി ചുരം കയറാമെന്ന് കണക്കുകൂട്ടി
ഞങ്ങൾ നാദാപുരം പള്ളികടന്ന് കല്ലാച്ചിയിലെത്തുന്നു
ചേലുള്ളൊരു മുഖത്തിരുന്ന്  അലുക്കുത്തുകൾ
മഴ വരുന്നുണ്ടോന്നു നോക്കി മാനമളക്കുന്നു
അടുക്കളയിലോടിവന്ന് ഒരിളംകൈ വേദനയാക്കിക്കളിക്കുന്നു 
ചിരികൊണ്ട് കുശലം ചോദിച്ചൊരാൾ തിരക്കിട്ടു നടന്നുപോകുന്നു
കഴുത്തിലെ പിടിവിടുവിച്ചൊരാട്ടിൻകുട്ടി പടികയറി വരുന്നു
ഉമ്മ മറിയം , സദ്ദു , അച്ചുവേട്ടൻ , ഷമീനാടെ ആട്ടിൻകുട്ടി !.

വേഗത കൂട്ടി ഞങ്ങൾ കാഞ്ഞങ്ങാട് കവല പിന്നിടുന്നു
നിത്യാനന്ദാശ്രമവും പരന്നുകിടക്കുന്ന പാടവും നോക്കിനില്ക്കുന്നു
ഉദയാസ്തമയങ്ങൾ ഭംഗി കൂട്ടിയിരുന്നൊരു വീട് 
കളിയും ചിരിയും കൊണ്ട് ഇരട്ടക്കുട്ടികൾ മുറ്റം നിറയ്ക്കുന്നു 
കഥകൾ കൈമാറി  രണ്ടു വലിയ ചിരികൾ ഒന്നാകുന്നു
കോട്ടവാതിലിനെയും അമ്മിണിയെയും പിന്നിലാക്കി
ഒരു  വലിയ വെളുത്ത ഭാണ്ഡക്കെട്ട്  തെളിഞ്ഞു വരുന്നു
വരച്ചിട്ടും വരച്ചിട്ടും മതിയാകാത്ത ഒരു ചിത്രം
നിറഞ്ഞ ചിരിയും ഭാണ്ഡക്കെട്ടും വരാന്തയിലിറക്കിവെച്ച്
ഒന്നും മിണ്ടാതെ അമ്മിണി നടന്നു മറയുന്നു
തലയിൽ  ഒരുകെട്ട്  വിറകുമായി വീണ്ടും വരുന്നു
കല്ലടുപ്പിൽ തീകൂട്ടി വെള്ളം ചൂടാക്കുന്നു
വീണ്ടും കുളിക്കാൻ എന്നെ നിർബന്ധിക്കുന്നു
അനുസരണയില്ലെന്നു പറഞ്ഞ്  ശകാരിക്കുന്നു
ഭാണ്ഡക്കെട്ടിനകത്തുനിന്നൊരു സുഗന്ധം ചാടിയിറങ്ങുന്നു
സോപ്പ് ,ചീപ്പ് , കണ്ണാടി മുതൽ വെട്ടുകത്തി വരെ നിരന്നിരിക്കുന്നു.
നിലത്തിരുന്ന് ധ്യാനത്തോടെ ഓരോ ഉരുളയും കഴിക്കുമ്പോൾ
നടന്ന വഴികൾ തെളിമയോടെ  ഓർത്തെടുക്കുമ്പോൾ
പെയ്യാത്ത മഴയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ
ഒരു വരിപോലും തെറ്റാതെ കവിത ചൊല്ലുമ്പോൾ
അമ്മിണി ഭ്രാന്തിയല്ലെന്ന് ഞാൻ ചിന്താമണിയോട് തർക്കിക്കുന്നു
മൈതാനത്ത് കളിച്ചുനില്ക്കുന്ന കുട്ടികളെ കല്ലെറിയുമ്പോൾ
ഓരോ പുൽക്കൊടിയെയും നോക്കി ഒച്ചവെയ്ക്കുമ്പോൾ
ഞാനവളെ സംശയത്തോടെ നോക്കുന്നു
മടക്കിത്തന്ന പുത്തൻ സാരിയുമായി ഞാനും 
എൻറെ പഴയ സാരി മുഖത്തോട് ചേർത്തുപിടിച്ച് അവളും
പരസ്പരം നോക്കിനിൽക്കുമ്പോൾ  
അവൾക്ക്  ഭ്രാന്തില്ലെന്ന്
ഒരിക്കൽക്കൂടി കണ്ണീരോടെ ഞാനുറപ്പിക്കുന്നു .

വിരൽ വിടുവിച്ച് ഇവൾ പറയുന്നു
സർക്കാരാപ്പീസ്സിന്റെ തിണ്ണയിലെ വെളിച്ചത്തിൽ
പേടിയില്ലാതെ ഉറങ്ങാനായി അമ്മിണിയിന്നും വരുമെന്ന്
ഇന്നും .... ?
എന്നോ മരണപ്പെട്ട ഇവൾ പറയുന്നത് 
ഞാനെങ്ങനെ വിശ്വസിക്കും ...?..
---------------------------------------------------





2014 നവംബർ 17, തിങ്കളാഴ്‌ച

സന്ദിത

കറുപ്പുകൊണ്ട്
രേഖപ്പെടുത്തിവെച്ച
വെളുത്ത ഇന്നലെകൾ
മുറ്റം കാണാത്ത വെള്ളത്തിൽ
കറുത്ത ഉറുമ്പിനെയും കൊണ്ട്
വെളുത്ത കടലാസ്സുതോണി
കറുത്ത ആകാശം വിതറുന്ന
വെളുത്ത മുത്തുകൾ
ആടിയുലഞ്ഞും ഉന്നംതെറ്റാതെ
അക്കരെനോക്കിപ്പോകുന്ന
കറുപ്പും വെളുപ്പും
കരയിലെത്തി വരിയൊരുക്കാൻ
കറുപ്പിന്റെ വേഗം
മുങ്ങിത്താഴുന്ന വെളുപ്പിന്റെ
മായാത്ത ചിരി .

അളവുതെറ്റാതെ
തോണിയുണ്ടാക്കാൻ
മരണമില്ലാത്ത നാട്ടിൽ
മഴപെയ്ത്
മുറ്റം നിറഞ്ഞിട്ടുണ്ടാവുമോ ? ..
--------------------------------

2014 നവംബർ 13, വ്യാഴാഴ്‌ച

വട്ടപുരാണം


പുള്ളിപ്പശുവിന്റെ
വയറിൽപ്പതിഞ്ഞ വട്ടമാണ്
എന്നെ ആദ്യമായി പറ്റിച്ചത് .
പിന്നെ മെടഞ്ഞുകെട്ടിയ ഓല തുളച്ച്
കൈയിലും കാലിലും നെഞ്ചിലുമൊക്കെ
മാറിമാറിപ്പതിഞ്ഞ് ..
കഞ്ഞിക്കലത്തിലും മീൻച്ചട്ടിയിലും
കൊതിയോടെ എത്തിനോക്കി ..
ഉരൽക്കളത്തിൽ  ഉച്ചമയക്കം കൂടുന്ന
അമ്മിണിയേടത്തിയുടെ
കവിളിലെ കാക്കപ്പുള്ളി തൊട്ടുനോക്കി ..
കിഴക്കു നിന്ന് പടിഞ്ഞാറോടി..
ഇരുട്ടിൻറെ ഉച്ചിയിൽ കയറിനിന്ന് ..
എന്നെ തോൽപ്പിച്ചുകൊണ്ടേയിരുന്നു .
ഒടുവിലൊരു ദിവസം
ചന്തയ്ക്കു പോകാനൊരുങ്ങി നിന്ന
അമ്മിണിയേടത്തിയുടെ
നെറ്റിയിലെ ചുവന്ന വട്ടം
പതിയെ ഇളക്കിയെടുത്ത്
കണ്ണാടി നോക്കാതെ
ഒട്ടിച്ചുവെച്ചാണ്
ഞാൻ ജയിച്ചത്‌ .....!!!
---------------------------

2014 നവംബർ 12, ബുധനാഴ്‌ച

നിനക്കു പറയാനുള്ളത് , എനിക്കും ....!


ഋതുചംക്രമണങ്ങളുടെ
വഴിയിലൊരിടത്ത്
കടമ്പിൻപൂക്കൾ പൂത്തുലഞ്ഞുനിന്ന
മണ്ണൊലിച്ചുപോയ ഭൂമിയുടെ
ഹൃത്തടച്ചുവപ്പിലാണ്
നമ്മളാദ്യമായി ചേർന്നിരുന്നതും
പരസ്പരം ചുംബിച്ചതും .
വലിച്ചെറിയപ്പെട്ട ഞാനും
കാണാതെപോയ നീയും .
സ്ഥലകാലനാമങ്ങളോർത്തെടുത്ത്
നമ്മൾ ഒരേ രാജ്യത്തെ
രണ്ടു ദേശങ്ങളിലായിരുന്നെന്നറിഞ്ഞു .
നിറമൊട്ടും മങ്ങാത്ത എനിക്കു ചുറ്റും
അംഗഭംഗം വരാത്ത നീയൊരു
വൃത്തം വരച്ചു .
വസന്തകാലത്ത് 
എഴുത്തുമേശയിലായിരുന്നു
ഞാനേറെ കുലുങ്ങിച്ചിരിച്ചത്
താളം ചവിട്ടുന്നിടത്ത്  നീയും .

ഇന്ന്  ഈവഴി ഒരു പെണ്‍കുട്ടി
നടന്നു വന്നേക്കാം
വാകപ്പൂവിരിയിൽ പതിയുന്ന
അവളുടെ കൈകാലുകളിൽ
നമ്മുടെ ചിരി
ഒരിക്കൽക്കൂടി കേൾക്കാനായേക്കും
നമ്മൾ പൂർണ്ണരാകുന്ന നിമിഷം .!

നാളെ വീണ്ടും വർഷം വരും
രണ്ടു ദിശകൾ 
നമ്മെ പകുത്തെടുക്കും
ഋതുക്കൾ മാറിമാറി വരും
ചേമന്തിയും മുല്ലയും വീണ്ടും പൂക്കും .

--------------------------------------

2014 നവംബർ 1, ശനിയാഴ്‌ച


 *
        
''വാംങ്മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം .''

( എന്‍റെ വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)

വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.


 ഒരു  കത(ഥ)യില്ലാത്തവൾ ഇവിടെയെഴുതാൻ തുടങ്ങിയിട്ട് ഇന്നേക്ക്
അഞ്ചു വർഷം . ശിശുവായി തുടങ്ങി ശിശുവായിത്തന്നെ നിലകൊള്ളുന്ന
പ്രതിഭാസം.......!ഇവളെ 'കത(ഥ)യില്ലാത്തവളേയെന്ന് വിളിക്കാനും '
'എന്തോ ' എന്ന്  നീട്ടി  വിളികേൾക്കാനും ഇഷ്ടമേറെ ...............

എത്രദൂരം സഞ്ചരിച്ചാലാണ്  ഇവൾക്കൊരു ലക്ഷണമൊത്ത കവിതയോ
ആദിമദ്ധ്യാന്തം വായനാസുഖം നൽകുന്ന ഒരു കഥയോ എഴുതാനാവുക ...

ധ്യാനിക്കണം.
വാക്കിനെ ധ്യാനിക്കണം.
വാക്കിനെ ധ്യാനിക്കാൻ ആദ്യമായി എന്നെ ഉപദേശിച്ച ഗുരുവിന്
പ്രണാമം .
---------------------------------------
കേരളകൗമുദി ആഴ്ചപതിപ്പിൽ ശ്രീമതി ശ്രീലതാ പിള്ള 'കഥയില്ലാത്തവളെ '
ഒരു ' സ്നേഹാർത്ഥി 'യാക്കിയ , അതു വായിച്ച നിമിഷം ....എനിക്കു കിട്ടിയ
വിലമതിക്കാനാവാത്ത സമ്മാനം.....!

Saturday, July 31, 2010

സ്‌നേഹാര്‍ത്ഥി

(2010 ജൂലായ് 31 ലക്കത്തിലേക്ക്)

ആശാന്‍ ആശയ ഗംഭീരന്‍ , ഉള്ളൂര്‍ ഉജ്ജ്വല ശബ്ദാഢ്യന്‍, വള്ളത്തോള്‍ വാക്യ സുന്ദരന്‍ എന്ന് പഠിച്ചിട്ടുണ്ട് . ചങ്ങമ്പുഴ, മഹാകാവ്യമെഴുതാത്ത മഹാകവി എന്നും . ഇവര്‍ എഴുതിയതു പോലെ അര്‍ത്ഥ-പദ ഭംഗി തികഞ്ഞ കാവ്യങ്ങള്‍ ഇനി കൈരളിക്കു കിട്ടുമെന്നു തോന്നുന്നുമില്ല. അതു കവികളുടെ കുറ്റമല്ല. കാലത്തിന്റെ മാറ്റമാണ്. എന്നാല്‍ നല്ല കവിതകള്‍ ധാരാളം ഉണ്ടാകുന്നുണ്ട് താനും. കവിത്രയത്തെ ആഘോഷിക്കുന്നതിനിടെ പുതിയ കവിതകള്‍ അവഗണിക്കപ്പെടുന്നു എന്ന മന്ത്രി കെ.സുധാകരന്റെ പരാമര്‍ശമാണ് ഇങ്ങനെയെല്ലാം ചിന്തിപ്പിച്ചത്. ഇതാ ഇവിടെ ഒരു പുതിയ കവിയെ പരിചയപ്പെടുത്തുന്നു, മന്ത്രി വായിക്കുമോ ആവോ?

'സ്‌നേഹം നടിക്കുന്നവരെയും കള്ളം പറയുന്നവരെയും വല്ലാതെ വെറുക്കുന്ന' ഭിക്ഷാംദേഹിയുടെ (http://kathayillaaththaval.blogspot.com/ ) ബ്ലോഗില്‍ ഓര്‍മ്മച്ചിന്തുകളും കഥകളും പാരായണ സുഖം തരുന്ന കവിതകളും ഉണ്ട്.
സഖി
കാത്തുനിന്നു ഞാനേകനായ് ദിനം ,
നീ വരുന്നത് കാണുവാന്‍ ,
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്‌നേഹ-,
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ ,
ജീവിതപ്പെരു വീഥിയില്‍ ,
മന്ദഹാസം പൊഴിച്ചണയുന്നു ,
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ ,
മോദവും ദുഃഖ ഭാരവും ,
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍ ,
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍

കണ്ടെടുത്തൊരു വാക്ക് ഞാനെന്റെ ,
നെഞ്ചിനുള്ളിലായ് കാത്തത് ,
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ ,
സുന്ദരപദം മല്‍ 'സഖീ '...

കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ സാഹിത്യവും, കേരളത്തിന്റെ തനതു കലകളും അരച്ചു കലക്കി കുടിച്ച, ബൂലോകത്തെ കലാ-സാഹിത്യസവ്യസാചി എന്‍.ബി. സുരേഷ് (http://kilithooval.blogspot.com/ ) ഈ കവിതയ്ക്ക് ഇട്ട കമന്റ്-

'കാത്തിരിക്കാനൊരാളുണ്ടായിരിക്കുക, അയാള്‍ കാത്തിരിക്കുന്നവന്റെ പ്രതീ ക്ഷ പോലെ ചാരെ അണയുക. സ്‌നേഹം തുളുമ്പുന്ന മനസ്സ് പങ്കു വയ്ക്കുക, പരസ്പരം തിരിച്ചറിയുക. രണ്ടുപേരുടെയും ഹൃദയങ്ങള്‍ ഒന്നുപോലെ ചിന്തിക്കുക. എത്ര നല്ല നടക്കാത്ത സ്വപ്നം. സ്വപ്നങ്ങള്‍ കാണാനുള്ള കണ്ണുകള്‍ ഇപ്പോഴും നമ്മള്‍ക്ക് നഷ്ടമായിട്ടില്ല അല്ലേ. ഒരു പാവം പാവം മനസ്സ് കവിതയില്‍ തുടിക്കുന്നുണ്ട്.'

'സഖി ' എന്നെ ഓര്‍മ്മിപ്പിച്ചത് പ്രൊ. ജി.കുമാരപിള്ളയുടെ 'താരകങ്ങളുറങ്ങിയ രാത്രിയില്‍' എന്നു തുടങ്ങുന്ന ഹൃദ്യ കവിതയാണ്.

മൃഗതൃഷ്ണിക
മിഴിയിണ പൂട്ടിയുറങ്ങേണ്ട നേരത്ത് ,
കണ്‍മിഴിച്ചെന്തിന്നു നോക്കുന്നു ഞാന്‍ സഖേ ,
കാണാത്ത കാഴ്ചകള്‍ കാണുവാനോ അതോ ,
കണ്ടവ വീണ്ടും പകര്‍ത്തുവാനോ ?
..................................................................
കാനല്‍ജലം കണ്ടു മോഹിച്ച മാനിനെ
മരുഭൂമി നെഞ്ചോട് ചേര്‍ത്തപോലെ ,
പൊടിയുന്ന ജീവരക്തത്തിന്റെ കണികയും ,
മാറോടു ചേര്‍ക്കുന്നു ദേവി വസുന്ധര .

ചന്തത്തിലെഴുതിയ താളിന്റെ വരികളില്‍ ,
മഷി പടര്‍ത്താതെ തിരിച്ചു പോകാം ,
ചൊല്ലി പഠിച്ച പാഠങ്ങളുരുവിട്ട് ,
പോകാം നമുക്കിനി കണ്ണേ , മടങ്ങുക

സൗമ്യഭാവം മാത്രമാണ് കവിതകളില്‍ എന്നു കരുതണ്ട. ഭൂമിയെ നശിപ്പിക്കുന്നവരോട്
' ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
'തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും'
എന്നു രോഷം കൊള്ളുന്നു സര്‍വ്വംസഹ എന്ന കവിതയില്‍.

ഏകയായ അമ്മയക്ക് കിട്ടിയ കൂട്ടുകാരന്‍, താന്‍ പോയാലും അമ്മയ്ക്ക് കൂട്ടിനുണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്ന രോഗിയായ മകളുടെ കാഴ്ച്ചപ്പാടിലൂടെ പറയുന്ന 'അനഘയുടെ അമ്മ ' എന്ന കഥ നോവുണര്‍ത്തി.

ബ്ലോഗ്, മനസ്സിന്റെ കണ്ണാടി എന്ന് പാഠഭേദം ചെയ്ത്, സാഹിത്യഭംഗിക്കൊപ്പം തെളിഞ്ഞൊരു മനസ്സും കൂടി ദര്‍ശിച്ചു ആ രചനകളില്‍. ഇത്തിരി ബുദ്ധിമുട്ടി കഥകളും കവിതകളും ഒന്ന് എഡിറ്റു ചെയ്തിരുന്നെങ്കില്‍!




2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ദേവായനം


ഇന്നലെ ...........
ആൾക്കൂട്ടത്തിനിടയിൽ നീ
എന്നെയും കാത്തുനിന്ന സ്ഥലത്തു നിന്ന് തുടങ്ങണം .
ചീറിപ്പായുന്ന വാഹനങ്ങളെപ്പേടിച്ച്
അരികുചേർന്ന് നടന്ന ടാറിട്ട പാത
എന്റെ വിയർപ്പുതുള്ളികൾ മുത്തിയെടുത്ത നിന്റെ തൂവാല
വീണ്ടും വിയർക്കാൻ മോഹിച്ചു താണ്ടിയ ദൂരം
ഇടവഴിയിറക്കത്തിൽ തിരികെപ്പോക്കാതെ
വാശിപിടിച്ച് , എന്നെ തോല്പിച്ച നീ
ഇടറി വീഴാതെ താങ്ങിയ നിന്റെ കൈയുടെ കരുത്ത്
നീ കണ്ട എന്റെ വീട്
നമ്മളൊന്നായി കണ്ടുനിന്ന പുഴ
വെളിച്ചവും മണ്ണും വിണ്ണും സാക്ഷി .

നാളെ .............
പടിപ്പുര കടന്നു നീ ചെല്ലുമ്പോൾ
നാലുവശവും തുളസിച്ചെടികൾ നിറഞ്ഞ്
വലതുവശത്തായി ഒരു ശവകുടീരം കാണാം 
അത് എൻന്റേതാണെന്നു കരുതി
നമുക്കുമാത്രമറിയാവുന്നതൊന്നും പറയരുത്
പുഴയുടെ അരികിലേയ്ക്ക് നടക്കണം
ഇപ്പോഴും കൈകൾ വീശി ചാഞ്ഞു നിൽക്കുന്ന
ആ തെങ്ങ് അവിടെത്തന്നെയുണ്ടാവും
കഥകേട്ട് , കവിത കേട്ട് എന്റെ ഭാരം താങ്ങി
കുനിഞ്ഞു പോയതാണവന്റെ മുതുക്‌
നിഴലിന്  താഴെ ഒരു ശവകുടീരം കാണാം
ചുറ്റും റോസാച്ചെടികൾ പൂത്തുലഞ്ഞു നില്ക്കുന്നുണ്ടാവും
അതിൽനിന്ന് ഒരു പൂവ് നീ ഇറുത്തെടുക്കണം
ഒരു മാത്രകൊണ്ട് ഒരുവട്ടം കൂടി നിൻറെ ചുണ്ട് ചുവപ്പിക്കണം
കുറേക്കൂടി ചുവന്ന ആ പൂവ്  ഉള്ളംകൈയിൽ പൊതിഞ്ഞുപിടിക്കണം
പടിപ്പുര കടന്ന് ഇടവഴിയിലൂടെ തിരികെ നടക്കണം
പെരുമഴ പെയ്യും , മഴയിലൂടെ നീ നടക്കണം
നിനക്കഭിമുഖമായി ഒരു പെണ്‍കുട്ടി നടന്നു വരും
ആ പൂവ് നീ അവൾക്കു കൊടുക്കണം
പൂവിനെപ്പോലെ ചിരിച്ച് അവളതു നെഞ്ചിൽ ചേർത്തുപിടിക്കും
അപ്പോൾ നിന്റെ ഇടം നെഞ്ചിലിരുന്നു ഞാൻ പറയും
അവൾ നിന്നെ കാണുന്ന  കണ്ണുകൾ എന്റേതാണ്
ഞാൻ നിനക്ക് തന്നതാണ്
ആ പൂവ്  ചിരിക്കുന്നിടം .

ഒരു പ്രകാശബിന്ദുവിൽ തുടങ്ങി മറ്റൊരു പ്രകാശബിന്ദുവിൽ
അവസാനിക്കുന്ന വലിയ ഒരു  മാത്ര ......../
---------------------------



2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

'' ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന മെത്രാപ്പോലീത്ത ''



' ഒരു പത്രാധിപർ എന്ന നിലയിൽ ക്രിസോസ്റ്റം വലിയ തിരുമേനിയുമായി
ഏറ്റവും കൂടുതൽ തവണ അഭിമുഖസംഭാഷണം നടത്തി പ്രസിദ്ധീകരിക്കാനുള്ള
അസുലഭ അവസരം ലഭിച്ച' ഡോ .മാത്യു കോശിയുടെ' ചിരിപ്പിക്കുന്ന അതിലേറെ
ചിന്തിപ്പിക്കുന്ന പുസ്തകം .
ചിരിച്ചും ചിന്തിച്ചും നടന്നുനടന്ന് , വീണ്ടും ആമുഖത്തിൽ ;
' വേണ്ട രീതിയിൽ ഗുരു നിത്യചൈതന്യയതിയെ പഠിക്കാതെ നാരായണ
ഗുരുകുലത്തിൽ വച്ച് അഭിമുഖം നടത്തി ,പാളിപ്പോയതിന്റെ ഓർമകളുമായി
പത്തുദിവസത്തിനു ശേഷം ക്രിസോസ്റ്റം വലിയ തിരുമേനിയെ എവിടെയൊക്കെ
വായിക്കാമോ അവിടെയൊക്കെ വായിച്ച് ആത്മവിശ്വാസത്തോടെ '
ഡോ .മാത്യു കോശി  ഒരു സ്നേഹിതനൊപ്പം അഭിമുഖം ആരംഭിക്കുന്നു.

'' ക്രൈസ്തവ ബിഷപ്പുമാരുടെ ജീവിതവും പ്രസംഗവും തമ്മിലുള്ള അന്തരം സഭയെ
ക്രൈസ്തവേതരുടെയിടയിൽ തരം താഴ്ത്താൻ ഇടയാക്കിയിട്ടില്ലേ ?മറുചോദ്യം
കൈവശമുണ്ടെന്ന ആത്മവിശ്വാസമായിരുന്നു ചോദ്യകർത്താവിന് .തിരുമേനി
അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു നോക്കി , മറുപടി പറഞ്ഞു , '' ലോകത്തിൽ
പ്രസംഗിച്ചതുപോലെ ജീവിച്ച മൂന്നുവ്യക്തികളെ എനിക്കറിയാം .ഒന്ന് കർത്താവായ
യേശുവാണ് .ബാക്കി രണ്ടുപേർ നിങ്ങൾ രണ്ടുപേരാണ് .''

.ഒരുപദേശിയുടെ ഉണർവ്  പ്രസംഗം ; തിരുമേനി പറയുന്നതിങ്ങനെ;

'' ഒരുപദേശി ഉണർവ്  പ്രസംഗം നടത്തുകയായിരുന്നു .സ്വർഗ്ഗത്തെപ്പറ്റിയും
സ്വർഗ്ഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസ്താവിച്ച ശേഷം അദ്ദേഹം ചോദിച്ചു ,
സ്വർഗ്ഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈ പൊക്കുക . ഒരാളൊഴികെ
എല്ലാവരും കൈപൊക്കി .ഉപദേശി കൈപൊക്കാത്ത ആളെ വിളിച്ച് എന്താണ്
കൈപൊക്കാത്തതെന്ന്  ചോദിച്ചു ; അയാൾ പറഞ്ഞു ; ഇത്രയും പേർ അങ്ങോട്ടു
പോയാൽ ഇവിടെ ഒരുമാതിരി സുഖമായി കഴിയാമല്ലോ .''

ചിരിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു ഈ മെത്രാപ്പോലീത്ത !




2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

പ്രണയ(പാട് )


നമ്മൾ നടന്ന വഴി
ഒലിച്ചുപോയിരിക്കുന്നു
വിയർപ്പിലിപ്പൊഴും
നിന്റെ ഗന്ധം .

നമ്മൾ പറന്ന ദൂരം
മാഞ്ഞുപോയിരിക്കുന്നു
ചിറകിലിപ്പൊഴും
നിന്റെ സ്പർശം .

നമ്മൾ പാടിയ ഗീതം
നിലച്ചുപോയിരിക്കുന്നു
ചുണ്ടിലിപ്പൊഴും
നിന്റെ രാഗം .

*

2014 ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ലക്ഷ്മ


വാതിൽ മുട്ടി വിളിക്കുന്ന
ഓരോ പ്രാർത്ഥനയെയും
അനുഗമിച്ചാണ്
നീ ഏകനായ് വരിക
ഓരോ തവണ
വിരൽ പതിക്കുമ്പോഴും
ഒരണ്ണാറക്കണ്ണനെപ്പോലെ
ഞാൻ മെരുങ്ങിയിരിക്കും
നിന്റെ വേർപാടിൽ ,
അടയാളം പതിയാത്ത
ഉടൽനോക്കി
ഓരോ തവണയും
പരിതപിക്കും .

കനലെരിയുന്നതിനൊക്കെ
ഞാനക്കമിടുമ്പോൾ
നീയെന്റെ വിരൽഞൊടിച്ച്
യുഗധർമ്മങ്ങളെക്കുറിച്ച്
വീണ്ടും വീണ്ടും പറഞ്ഞ്
എന്റെ ചിന്തകളുടെ
തേരാളിയാകും .

കാലത്രയങ്ങളെ
ഉൾക്കൊള്ളാൻ
നെഞ്ചുവിരിച്ച്
ചിറകുവിടർത്തിനില്ക്കുന്ന
അനന്തമായ ആകാശത്തെ
അളന്നെടുക്കുന്ന 
ഒരു  വാക്കു്  !
ആ വാക്കാണ്‌
എനിക്കു 'നീ '.

നാളെ വീണ്ടും നീയൊരു
പ്രകാശബിന്ദുവായ്
വഴിയണയുമ്പോൾ
ഞാൻ നിന്നിൽ
അടയാളപ്പെട്ടിരിക്കും .

ഇന്നലെ നീ
അമർത്തിച്ചുംബിച്ചതാണ്
ഇന്നെന്റെ കവിളിൽക്കാണുന്ന
ഈ കറുത്ത മറുക്.
----------------------------

2014 ഒക്‌ടോബർ 11, ശനിയാഴ്‌ച



കഥ കേൾക്കാൻ മല മഞ്ഞണിഞ്ഞതും
കിളികൾ ആഞ്ഞിലിമേലിരുന്നതും
ചുരമേറി കുളിർകാറ്റ് വന്നതും
ചിരിപോൽ വിടർന്നു കലിക നിന്നതും
കഥയില്ലാക്കഥ കേട്ട് മാമരം
തളിർചുണ്ടാൽ വിറപൂണ്ട് ചോന്നതും !

( ഇന്നുമെനിക്കുണ്ടവിടെയൊരുകൂട് .)



വയനാട് 
വയ + നാട്‌  , ആഗ്രഹിച്ച അഥവാ ഇഷ്ടപ്പെട്ട നാട് .
ആഗ്രഹിച്ചിരുന്നുവോ ...അറിയില്ല . ഒരു നിയോഗം പോലെ 
എത്തിച്ചേർന്നു . ഇഷ്ടപ്പെട്ടു , അതാണ്‌ സത്യം .
2013 may  16 ന്  ഈ ഭൂമികയിലേക്ക് ആദ്യമായി ചുരം കയറി .ഒരു 
വർഷം തികയാൻ ഒരു ദിവസം അവശേഷിക്കേ അവസാനമായി 
ചുരമിറങ്ങി . ഇതിനിടയിൽ പലവട്ടം ചുരമിറങ്ങിയും കയറിയും പല 
പല നേരങ്ങളിൽ അവളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു.ഞാനിന്നും 
സ്വപ്നത്തിന്റെ ചിറകുകൾ കടം വാങ്ങി ചുരം കയറിയിറങ്ങാറുണ്ട് .
കരൾ പാതി കവർന്ന പെണ്ണേ ,,, എന്നരുമയായ് വിളിച്ച് അവളുടെ
കാതിൽ പതിയെ എന്നും പറയാറുണ്ട്‌ ,
' ഒരിക്കൽമാത്രം പൂക്കുന്നൊരു
മരമാണ് മനുഷ്യനെങ്കിൽ
ഞാൻ പൂത്തത്  നിന്നിലാണ് !' എന്ന് ........

2014 ഒക്‌ടോബർ 9, വ്യാഴാഴ്‌ച


'' ത്രേസ്യാമ്മ ചേടത്തിയേ , എനിക്കൊന്നു കുമ്പസാരിക്കണം .''
കയറിച്ചെന്ന പാടെ ഉറക്കെപ്പറഞ്ഞു .

'' ഇതെന്ത് കഥ ! ഞാൻ ...? കുമ്പസാരക്കൂട്ടിൽ ?അതിനിപ്പൊ ..?
ആരുടെ ശരീരത്തിലാ ഞാൻ .......?
ചേടത്തിയുടെ ആശ്ചര്യത്തോടെയുള്ള  നോട്ടവും  മറുചോദ്യങ്ങളും .

'' ഒരു ശരീരിയും ഒരശരീരിയും  ഒരുമിച്ചുകൂടുന്നതും കഥപറയുന്നതും
രുചി പങ്കിടുന്നതും ഒരശരീരി ഒരു ശരീരിയുടെ തലമുടിയിഴകളിലൂടെ
വിരലോടിച്ച് സ്നേഹം ചുരത്തുന്നതും ഒരു ശരീരി ഒരശരീരിയുടെ
കമ്മലിന്റെ  തിളക്കമെടുത്ത് കവിൾ ചുവപ്പിക്കുന്നതുമൊക്കെ
ആരെഴുതിയ കഥ ? '' ഉത്തരം മുട്ടിക്കാൻ ഞാനൊരു ചോദ്യമെയ്തു .

തിരിഞ്ഞു നോക്കാതെ ചേടത്തി മെല്ലെ അടുക്കളയിലേയ്ക്ക് നടന്നു .
മണ്‍കലത്തിൽ ആവികയറി, വാഴയിലയിൽ വെന്ത 'അടകൾ '
പെറുക്കിയെടുത്ത് , പരന്ന പാത്രത്തിൽ നിരത്തിവെച്ചു .നെയ്യുടെ,
ഏലക്കായുടെ , ഉരുകിയ ശർക്കരയിൽ വരണ്ടുമൂത്ത തേങ്ങയുടെ ,
പഴത്തിന്റെ......ഹോ ... എന്തൊരു വാസന ..........!

''ത്രേസ്യാമ്മ ടീച്ചറേ  ,,,,,,,'' ഞാനൊന്ന്  നീട്ടി വിളിച്ചു .

ചേടത്തിയോളം വലിപ്പമുള്ള കലത്തിനുള്ളിൽ നിന്ന് കൈ
പിൻവലിക്കാതെതന്നെ ചോദ്യഭാവത്തിൽ എന്നെയൊന്നു നോക്കി.

''ഇനിയും കൊനഷ്ട്  ചോദ്യങ്ങൾ വല്ലതുമുണ്ടോ ?''ഒരു നേർത്ത ചിരി .

''ഇല്ല , ഇല്ലേയില്ല .'' ഞാനുമെന്റെ ചിരിയെ കുറേക്കൂടി നേർപ്പിച്ചു .

ചേടത്തി കസേര വലിച്ചിട്ടിരുന്ന് ,  അപ്പനേറ്റവും ഇഷ്ടമായിരുന്ന
ഇലയടയെക്കുറിച്ച്  വാചാലയായി .

കളിപറഞ്ഞ് ,കാര്യംപറഞ്ഞ് ,കഥപറഞ്ഞ്  പടിയിറങ്ങുമ്പോൾ ഞാൻ
ചേടത്തിയുടെ കാതിൽ ചുണ്ടുചേർത്തു ,' ഒരു കന്യാസ്ത്രീയുടെ ആത്മകഥ
ആമേനിൽ സിസ്റ്റർ ജെസ്മി പറഞ്ഞതുപോലെ .'' ഈശോയേ , ഈ
സംഭവിച്ചതിനെല്ലാം ഉത്തരവാദി അങ്ങാണ് .''

ചേടത്തിയുടെ വിരലുകൽക്കിടയിലിരുന്നൊരു  മൂക്കുത്തി ,  'കരുണ 
കാണിക്കേണമേ ' എന്നുപറഞ്ഞു കരഞ്ഞതും കണ്ണുകൾ പെയ്തതും
ആ ക്ഷണം ചേടത്തിയോടുള്ള  സ്നേഹമായി , ഞങ്ങൾക്കുമാത്രം
അറിയുന്ന ഭാഷയിൽ ഞാൻ വിവർത്തനം ചെയ്യുകയായിരുന്നു . !.
------------------------------------------------------------



2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

മീരയുടെ ' പ്രണയാന്ധി '

'' പ്രാണാപഹരണത്തിന്റെ ചുരുക്കെഴുത്താണ് ശാരിപുത്രാ, പ്രണയം .
അത് പ്രാണനെയും അഹന്തയെയും കവർച്ച ചെയ്യുന്നു ,നിരന്തര
വേദനയുടെ കയത്തിലെറിയുന്നു ................

ക്രിസ്തുവിന് അറുന്നൂറു വർഷം മുമ്പ് ബുദ്ധഭിക്ഷുണികൾ എഴുതിയ
കവിതാസമാഹാരമായ 'തേരിഗാഥ' എന്ന  ലോകത്ത് കണ്ടെടുക്കപ്പെട്ട
ഏറ്റവും പഴക്കമേറിയ പെണ്ണെഴുത്തിനെ അവലംബിച്ച് , ഈ വർഷത്തെ
മാതൃഭൂമി ഓണപ്പതിപ്പിൽ കെ .ആർ .മീര എഴുതിയ കഥ ' പ്രണയാന്ധി '
തുടങ്ങുന്നതിങ്ങനെ .

'' ... ദശലക്ഷത്തെ പരാജയപ്പെടുത്തുന്നതിലും ദുഷ്ക്കരം തന്നെത്തന്നെ
ജയിക്കുന്നതാണെന്ന ബോധോദയത്തിന്റെ നടക്കല്ലുകൾ ഒറ്റയ്ക്ക്
താണ്ടുന്നു .വിജനമായ ശൃംഗമുടിയിൽ , കർമത്തിന്റെയും ധർമത്തിന്റെയും
ദുഃഖത്തിന്റെയും നിർവാണത്തിന്റെയും സ്വീകാരത്തിന്റെയും
നിരാസത്തിന്റെയും ആന്ധികളുടെ വെളുത്ത അന്ധകാരമറയ്ക്കുള്ളിൽ
ചുഴന്നുപൊന്തി നിലംപതിച്ച് വട്ടം കറങ്ങുന്ന പ്രാണന്റെ നിരന്തര
പ്രയാണത്തിന്റെ ചുരുക്കഴുത്താണ് ശാരിപുത്രാ , സ്ത്രീകൾക്ക് പ്രണയം .''

അവസാനിക്കുന്നതിങ്ങനെ .

' പ്രണയിക്കാൻ പുരുഷനില്ലാത്ത സ്ത്രീക്കും ആരാധിക്കാൻ വിഗ്രഹമില്ലാത്ത
വിശ്വാസിക്കും അനുഭവപ്പെടുന്ന ശൂന്യതയിൽനിന്ന് വിമോചിതയായിട്ടും
കർമത്തിന്റെ ഹേതു കണ്ടെത്തുന്നതുവരെ പ്രയാണം തുടരാൻ '
നിർബന്ധിതയായി , ജ്ഞാനത്തിലേയ്ക്ക്  എട്ടു പാതകൾ തുറക്കുന്ന
ഗൃദ്ധശൃംഗത്തിലേയ്ക്കുള്ള നൂറ്റിയെട്ടു പടവുകളിൽ' അവൾ വീണ്ടുമണയുമ്പോൾ
' നടന്നുപോകുന്ന വഴിയിലെല്ലാം അകുന്ദങ്ങൾ വീണ്ടും നീലത്തിരകളിളക്കുന്നു.
അയുതായുതം പുഷ്പങ്ങളാൽ അശോകം വീണ്ടും ആകാശത്തെ രക്തവർണമാക്കുന്നു.
ഉടൽ നിറയെ നക്ഷത്രങ്ങൾ വാരിയണിഞ്ഞു കുന്തലതകൾ കാറ്റിലാടുന്നു .
യൂതികയും കദംബവും പുന്നാഗവും 'അവൾക്കുവേണ്ടി തണൽ വിരിക്കുന്നു .
അവൾ 'വീണ്ടും ഗൃദ്ധകൂടം കയറിത്തുടങ്ങുന്നു' ..ശേഷം പല കഥകൾ വായിച്ചിട്ടും
ഈ കാഴ്ച മായുന്നില്ല .

വീണ്ടും വീണ്ടും പദങ്ങളുടെ നാനാർത്ഥങ്ങളിലേയ്ക്ക് ....
ചുഴറ്റിയടിക്കുന്ന ആന്ധികളിലേയ്ക്ക്  ......
പുഷ്പങ്ങളുടെ അറിയാൻ വിട്ടുപോയ പേരുകളിലേയ്ക്ക് .....
പ്രണയത്തിന്റെ നിർവചനങ്ങളിലേയ്ക്ക് .....
പുരുഷന്മാർ തലപുകഞ്ഞാലോചിച്ച് , ഉത്തരം മുട്ടി പരാജയം സമ്മതിച്ച ,
അവൾ എയ്ത ആയിരം ചോദ്യങ്ങളിലേയ്ക്ക് ................

'' ഒന്നെന്നാൽ അവനും ഞാനുമായിരുന്നു . അതിൽനിന്ന് അവൻ പോയിട്ടും
ഞാൻ അവശേഷിക്കുന്നു . അതിൽനിന്ന് ഞാൻ പോയാലും പ്രപഞ്ചം
അവശേഷിക്കുന്നു.......''

വായനയുടെ  ലഹരി തരുന്നു  പിന്നെയും പിന്നെയും മീര. !!!


2014 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ഞാനൊരു കരയാണ്‌ 
നീയൊഴുകുമ്പോൾ മാത്രം 
നനയുന്നൊരു കര .

ഞാനൊരു പൂവാണ് 
നീ ചുംബിക്കുമ്പോൾ മാത്രം 
വിടരുന്നൊരു പൂവ് .

ഞാനൊരു പാട്ടാണ് 
നീ മൂളുമ്പോൾ മാത്രം 
ഉണരുന്നൊരു പാട്ട് .

ഞാനൊരു കനവാണ് 
നീയുറങ്ങുമ്പോൾ മാത്രം 
ചിറകുവിരിക്കുന്നൊരു കനവ്‌ .

ഞാനൊരു നക്ഷത്രമാണ് 
നീയെന്ന ആകാശത്തിൽ മാത്രം 
ഉദിക്കുന്നൊരു നക്ഷത്രം .

*

2014 സെപ്റ്റംബർ 14, ഞായറാഴ്‌ച

ത്രേസ്യാമ്മചേടത്തിയേ,,,,,,,,,

പുതിയ മുണ്ടും ചട്ടയുമണിഞ്ഞ് ,പടിക്കൽത്തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു 
ചേടത്തി ,പുതുവെയിൽ പോലൊരു  പുഞ്ചിരിയുമായി ...

ചാനലുകളിലും നഗരങ്ങളിലുമായി ദൃശ്യവൽക്കരിക്കപ്പെട്ട് , ചുരുങ്ങിച്ചുരുങ്ങി
ശ്വാസംമുട്ടി മരിക്കുന്ന ഓണം !  ഉല്ലാസയാത്രകൾക്ക് തരപ്പെട്ടു കിട്ടുന്ന
ഒരവധിക്കാലം ...ആരോ ഉണ്ടാക്കി , വില്ക്കുന്ന സദ്യയുണ്ണാൻ കിട്ടുന്ന നാളുകൾ ,
ഞെട്ടിപ്പിക്കുന്ന ഓഫറുകളിൽ മോഹാലസ്യപ്പെട്ട്‌ , വേണ്ടതും വേണ്ടാത്തതും
വാങ്ങി ധൂർത്തടിക്കാനുള്ള ഒരവസരം ......പുതിയ നിർവചനങ്ങളിൽ മുങ്ങിമുങ്ങി
നിറം കെട്ടുപോകുന്ന പൊന്നോണം ..................................
ഒറ്റശ്വാസത്തിൽ ഓണവിശേഷങ്ങൾ വിളമ്പി ഞാനൊന്നു നെടുവീർപ്പിട്ടു .


ചേടത്തി അലമാരയിൽനിന്ന് ഭരണികൾ ഒന്നൊന്നായി മേശമേലെടുത്തുവെച്ച് ,
മൂടി തുറക്കെ  ,ആ വിരലുകൾ കൂട്ടിപ്പിടിച്ച് , ഞാൻ കഴിച്ചുതീർത്ത മധുരത്തിന്റെ 
മടുപ്പ്  മധുരമായിത്തന്നെ ചേടത്തിയെ അറിയിച്ചു .

നിലത്ത് പായ വിരിച്ച് , കാലുകൾ നീട്ടിവച്ച് ചേടത്തി ഇരുന്നു .ഉടൽ ,പായയിലും
നിലത്തും പകുത്ത്  ഞാനാ മടിയിൽ തലവയ്ച്ച് ......

മുറ്റത്തെ മണലിൽ , ചീനച്ചട്ടിയിൽ വറുത്തെടുത്ത നിലക്കടല തോടുകളഞ്ഞ് ,നേർത്ത 
തൊലികളഞ്ഞ് ഒന്നൊന്നായി തരുന്നതിനിടയിൽ , ത്രേസ്യാമ്മ ചേടത്തി കണ്ട ഓണം
വാക്കുകളായി  അടർന്നുവീണു കൊണ്ടേയിരുന്നു .....ആ വാക്കുകളുടെ നിറവിൽ ,
ആ സ്വാദിൽ  ഞാനലിഞ്ഞലിഞ്ഞങ്ങനെ ..............!!!



2014 ഓഗസ്റ്റ് 12, ചൊവ്വാഴ്ച

വാതിൽ മലർക്കെ തുറന്നുവച്ച് നോക്കിനില്ക്കുന്നുണ്ട് ത്രേസ്യാമ്മചേടത്തി .
ഒരല്പം അക്ഷമ , പരിഭവം ,സങ്കടം ഒക്കെ വായിച്ചെടുക്കാം ആ
ചുളിവുവീഴാത്ത മുഖത്തുനിന്ന് .
വൈകിപ്പോയതിന് ക്ഷമ ചോദിച്ച് , ആ മൃദുവായ വിരലുകൾ മുത്തി ,
പിറകെ നടന്നു .കടുക് പൊട്ടിച്ചിട്ട പുഴുങ്ങിയ കപ്പയും ചിരട്ടയിൽ
ഇടിച്ചെടുത്ത ചമ്മന്തിയും കട്ടൻചായയും ഓരോന്നായി മേശമേൽ ...
ഇന്ന് കേൾവിക്കാരിയാകാൻ പറ്റില്ല . വൈകിപ്പോയത്തിൻറെ ശിക്ഷ.

അരമണിക്കൂർ ബസ് യാത്രയ്ക്ക്  മുക്കാൽ മണിക്കൂർ  നടന്ന് ,കഥ പറഞ്ഞ് ,
ബസ്സിന്റെ അരികുസീറ്റ് പിടിച്ച് , ഓരോ നിമിഷത്തെയും പുതിയ പുതിയ
കാഴ്ചകളുടെ നുറുങ്ങുകളായി പെറുക്കിയെടുത്ത് , എവിടെയൊക്കെയോ
പറക്കാൻ ചിറകുകൾ തുന്നിക്കൂട്ടിയ, മതിവരാത്ത കലാലയജീവിതത്തിന്റെ,
സൗഹൃദത്തിന്റെ സുവർണകാലം .ഒരു  കഥയുടെ പരിവേഷത്തോടെ ആ
ഏട്  ത്രേസ്യാമ്മചേടത്തിയുടെ വിടർന്ന കണ്ണുകളിലേയ്ക്ക്  പറത്തിവിട്ട് ,
നാളേയ്ക്കായി ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു ,

''ഇനിയൊരു  ഒരു 'കാര്യം'  പറയട്ടെ ?''
'' പറയൂ .''
'' മടുത്തു , ശരിക്കും ...''.
'' ഇത്രയും വേഗം .... ! മൂന്നുമാസം പോലും തികഞ്ഞില്ലല്ലോ,പോയിട്ട്?"
''ഇവിടെ ഒരു കാറ്റുപോലും ചോദിച്ചു മടങ്ങുന്നതിങ്ങനെയാണ് ,
പേര് ?..ഉത്തരത്തിന്റെ വാലിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിൽ
അടുത്ത ചോദ്യം ? ഏതു മതത്തീന്നാ ? പുതിയ നാടല്ലെ , വിരോധം
ഭാവിക്കാതെ , ഉള്ള് കാട്ടാതെ പെറ്റമ്മയുടെ മതം വ്യക്തമാക്കുമ്പോൾ
അടുത്ത ചോദ്യം എൻ എസ് എസോ എസ് എൻ ഡി പിയോ ? ഒരു
ന്യൂനപക്ഷത്തിന്റെയോ   ഭൂരിപക്ഷത്തിന്റെയോ  വക്താവാണെന്ന
തരംതിരിവില്ല ഇവിടത്തെ കാറ്റിന് .കാറ്റുകൊള്ളാത്തൊരു കൂട് ......?

ത്രേസ്യാമ്മചേടത്തി ഒരൽപംകൂടി കുനിഞ്ഞു .കവിളിലെ  തണുപ്പിലലിഞ്ഞ
ബേബി പൗഡറിന്റെ മണം.''ഞാൻ നിന്നെ അറിയുന്നു , നീ എന്നെയും.അത് 
ഏതു മതത്തെ സാക്ഷ്യ പ്പെടുത്തിയാണ് ........ലോകം മാറിമറിയുന്നു , ഒരു
'മനുഷ്യനെ' കണ്ടുമുട്ടാൻ തന്നെ ഏറെ ദൂരം അലയേണ്ടി വരുന്നു .............''
വാക്കുകളുടെ ആ പ്രവാഹത്തിൽ ഓരോ വരിയുടേയും അവസാനം ഞാൻ
വായിച്ചു നിർത്തിയത് ഏതു ലിപിയിലെഴുതിയാലും ഉറവ വറ്റാത്ത ഒരു വാക്ക് .!

ഇവിടെ , 'ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണ്‌ ' .


#

2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച

പടവുകളിലേയ്ക്ക്  നോക്കി നിന്നു .
ഒരു നിമിഷം ധ്യാനത്തിനായി കണ്ണുകളടച്ചു പിടിച്ചു .
മിനുസപ്പെടുത്തിയ നിലത്ത് , അടുത്തടുത്തു വരുന്ന കാലൊച്ച ..
ഒരു വടിയുടെ , താളത്തോടെയുള്ള അനുഗമനം .
വിഖ്യാതമായ മാന്ത്രികവടി .
'' ഞാൻ കടമറ്റത്തു കത്തനാർ , നീ ? ''
പേര് ഓർത്തെടുക്കാൻ മിനക്കെടാതെ ഞാൻ പറഞ്ഞു ,
'' ' വീട് നഷ്ടപ്പെട്ട ഒരു കുട്ടി ' ''
കത്തനാർ ചിരിച്ചു .
'' എന്നാണ്‌ നിനക്ക് ആദ്യമായി വീട് നഷ്ടമായതെന്ന് ഓർമ്മയുണ്ടോ ?'
എനിക്ക്  ഓർത്തെടുക്കേണ്ടി വന്നില്ല .
'' വാക്കേറുകൊണ്ട്  കരൾ മുറിയുമെന്ന് തിരിച്ചറിയാൻ തുടങ്ങിയ ബാല്യത്തിലെ
ഒരു ദിവസം .''
കത്തനാർ വീണ്ടും ചിരിച്ചു .
ഞാൻ തുടർന്നു , '' ഓരോ തവണ വീട് നഷ്ടപ്പെടുമ്പോഴും കടൽക്കരയാകെ
ഒരു മുഖം തിരയും ,തളരുമ്പോൾ കടലിന്  കാണാത്ത അമ്മയുടെ മുഖം വരയ്ക്കും.
തിരകളെ അമ്മയുടെ നീണ്ട കൈകളാക്കും , എന്നിട്ട് ആ കൈകളിൽ .......''
കത്തനാർ ചിരിച്ചില്ല .
'' കുട്ടിയെ നഷ്ടമായ വീടുകളെക്കുറിച്ച്  നീ വേവലാതിപ്പെടാറുണ്ടോ ?
ഒളിച്ചിരുന്നു കരയാൻ ഒരലമാരയോ ഒരു മേശയോ തികയാതെ ഒരു
മരത്തണലിനായി പ്രാർഥനയോടെ നില്ക്കുന്നവരെക്കുറിച്ച് ?''

ഉത്തരം പറയാൻ ധൃതിപ്പെടുന്നതിനു മുന്പേ  ഒരു സാക്ഷ്യപ്പെടുത്തലായി
കാഞ്ഞങ്ങാടു നിന്ന് കോട്ടവാതിൽ പിന്നിട്ട്‌ , അമ്മിണിയും മുവാറ്റുപുഴയിലെ
കുഴിമാടത്തിൽ നിന്ന് ത്രേസ്യാമ്മചേടത്തിയും .കഥകൾ കേട്ടും പറഞ്ഞും
വരാന്തയിൽ വിശ്രമിച്ച അമ്മിണിയുടെ തലയിലെ ഭാണ്‍ഡക്കെട്ടിനു അതേ വലിപ്പം .
കഴിഞ്ഞമാസം വിടചൊല്ലിപ്പിരിഞ്ഞ ത്രേസ്യാമ്മചേടത്തീടെ കമ്മലിന് അതേ
തിളക്കം .രണ്ടുപേരെയും കെട്ടിപ്പിടിക്കാൻ കൈവിടർത്തുമ്പോൾ അകന്നുപോകുന്ന
കാലൊച്ച , പൊടുന്നനെ അപ്രത്യക്ഷമാകുന്ന മാന്ത്രികവടി .........!




2014 ജൂലൈ 30, ബുധനാഴ്‌ച




ആത്മഹത്യ ചെയ്തു വിജയിച്ചവരാണ്  ഈ സമയസൂചികൾ .
കൂടെനടക്കാതെ തിരിഞ്ഞു നിന്ന്  ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാവും .
കൈത്തണ്ട നിറഞ്ഞ  രോമങ്ങളെ പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടുണ്ടാവും .
തോറ്റുകൊടുക്കാത്ത ആ സമയനിഷ്ഠയുടെ ചൂടിൽ പറ്റിച്ചേർന്നിരുന്ന്
ജന്മം സാർത്ഥകമാക്കി നിശ്ചലരായിരിക്കുന്നവർ .
ഇണങ്ങിയും പിണങ്ങിയും വടിയെടുത്തും എന്നെ  പഠിപ്പിച്ച മഹനീയമായ
ആ പാഠത്തിന്റെ ഓർമ്മയായി , ഒരു നിധിപോലെ
ഇവരിന്നും എനിക്കൊപ്പം .....

ഉള്ളൊന്നു പിടഞ്ഞാൽ  ഇന്നും ,

പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( ഞാൻ  വീണ്ടും  ജനിച്ചിട്ട്‌  ഇന്ന്  അഞ്ചുവർഷം )




2014 ജൂലൈ 17, വ്യാഴാഴ്‌ച

ഇനിയൊരു ജന്മമുണ്ടെങ്കിൽ ...


വാക്കായ് പിറക്കണം
കാർമേഘമാലയിൽ
ഒരു വെളുത്ത മുത്തായ്‌
മറഞ്ഞിരിക്കണം
മേഘരാഗത്തിലും
ഇളകാതിരിക്കണം 

മഴയുടെ
മഞ്ഞിന്റെ
പുഴയുടെ
പൂവിന്റെ
കിളിയുടെ
കനവിന്റെ ...
മറ്റൊരു പേരായ്
നീ  ധ്യാനിക്കുന്നൊരു
കന്യാപദമായ് 
ഒരുങ്ങി  നിൽക്കണം .

ഒരു വരിക്കായ് തപസ്സിരിക്കണം

ഇരുൾതിരുമുറ്റം വീണ്ടും കറുക്കും
താരങ്ങൾ
കൂട്ടത്തോടെ കളിക്കാനിറങ്ങും
അന്ന്
നീ അവസാനവരിയെഴുതും
അതിൽ അവസാനവാക്കായ്‌
സൂര്യകാന്തം പോൽ
ഞാൻ പൊഴിയും 
വീണ്ടും വീണ്ടും വായിച്ച്
നീയതിന്റെ പൊരുളാകും .

ഒരു നാൾ
ചുവന്നു ചുവന്ന്
സൂര്യനൊരു പട്ടുടയാടയായ്
ഭൂമിയെ പൊതിയും
അന്ന്
വാക്കും പൊരുളുമായ്
നാമൊടുങ്ങും  ..!


2014 ജൂൺ 27, വെള്ളിയാഴ്‌ച

അന്നപൂർണ്ണ  ......!
എന്നോ ഒരിക്കൽ , അർത്ഥമറിയാത്ത വാക്കുകളിലൊന്നായി വന്നു .
അർത്ഥമെന്തെന്നറിഞ്ഞ് , പിന്നെ  കുറെയേറെ അർത്ഥങ്ങളിൽ
മനോഹരിയാക്കിയ വാക്ക് .വാത്സല്യം ,സ്നേഹം ,കരുതൽ ,കനിവ് ആദിയായ
രുചികൾ വിളമ്പുന്ന എല്ലാ അമ്മമാരെയും'അന്നപൂർണ്ണ 'എന്നുവിളിച്ച് ,രുചിയറിഞ്ഞ്‌
രുചി പകർന്ന്  മനസ്സ് നിറച്ചു വെച്ച വാക്ക് .

തീവ്രമായ വേദനയുടെ മുഖമായി ഒരിക്കലെത്തി  'അന്നപൂർണ്ണ.സംഗീതോപാസിക ,
പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യ , ..........സമാനതകളില്ലാത്ത  വിശേഷണങ്ങൾ.
അന്നപൂർണയുടെ കൊട്ടിയടക്കപ്പെട്ട വാതിലിനുമുന്നിൽ കാത്തുനിന്ന് ,അവരെ
വായിച്ചും കണ്ടും ആ മുഖം ആർക്കൊക്കെയോ കടംകൊടുത്തു .കരളിലെ നോവായി 
ആ അന്നപൂർണ്ണ.

''ഗാർഹസ് ഥ്യത്തിന്റെ തിരക്കുകളിൽ തന്നോടുതന്നെ മന്ദഹസിച്ചുകൊണ്ട് '' ഒരു
മഹാപ്രസ്ഥാനത്തിന് തുടക്കംകുറിച്ചുകൊണ്ട് 'പിതാമഹനായ'  'ആരാച്ചാരുടെ
ഭാര്യയായി വീണ്ടുമെത്തി കെ .ആർ .മീരയുടെ 'അന്നപൂർണ്ണ ..
'കുളിക്കുമ്പോഴും വസ്ത്രമലക്കുമ്പോഴും പൂജനടത്തുമ്പോഴും തൂക്കിക്കൊല നടത്താൻ
രാജകൊട്ടാരത്തിലേയ്ക്ക് പുറപ്പെടുന്ന ഭർത്താവിന് കയറെടുത്തു കൊടുക്കുമ്പോഴും
'അവൾ മന്ദഹസിച്ചുകൊണ്ടേയിരുന്നു .
'' സത്യം പറ ,നീ ഏതവനെ വിചാരിച്ചാണ് ഇങ്ങനെ സദാ പുഞ്ചിരിക്കുന്നത് ?''
''തഥാഗതനെ .''അവൾ വീണ്ടും പുഞ്ചിരിച്ചു .
ആനന്ദത്തിനുള്ള കാരണം 'ആത്മാവിന്റെ രഹസ്യമാണ് ' എന്ന് അവൾ ,
''ഒരു സ്ത്രീയുടെ ഹൃദയത്തിൽ പുരുഷന്റെയോകുഞ്ഞുങ്ങളുടെയോ ആഭരണങ്ങളുടെയോ
പേരിലല്ലാതെ ആനന്ദം സാദ്ധ്യമാണെന്ന് വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല .
'' തഥാഗതന്റെ പ്രകാശത്തിൽ എന്റെ ശരീരം ഉണങ്ങിക്കരിഞ്ഞ് പൊടിഞ്ഞ്
മണ്ണിലേയ്ക്ക്‌ മടങ്ങി പഞ്ചഭൂതങ്ങളായി അവസാനിച്ചു .എന്റെ ആത്മാവാകട്ടെ
നിർവാണത്തിന്റെ അപരിമേയമായ പ്രകാശപൂരത്തിൽ അന്തസ്സോടെ
അഭിരമിച്ചു .''
രേഖപ്പെടുത്തപ്പെട്ട ഒരു കവിതയായി മന്ദഹസിച്ച അവളെ വീണ്ടും വായിച്ച് ,
'ആഗ്രഹങ്ങളും ആവശ്യങ്ങളും ഓർമകളും ബോധ്യങ്ങളും ഉപേക്ഷിച്ച 'അവളെ  
വർദ്ധിച്ച അത്ഭുതാദരങ്ങളോടെ ,ആരാധനയോടെ നോക്കിയിരിക്കെ ..........!

തണലിനു താഴെ , മതിൽക്കെട്ടുള്ളൊരു വീട്ടിൽ ഒരുവൾ ,സദാ പുഞ്ചിരിച്ചുകൊണ്ട്.
ജനാലയുടെ ചെറിയവിടവിലൂടെ ആ ചിരിയിലേയ്ക്കു  ഇറങ്ങിച്ചെന്നു എന്റെ 
ചെറിയ കണ്ണുകൾ.
ഉള്ളിലെ  കുഞ്ഞു കരച്ചിലോ പ്രായമായ ശകാരമോ ഒന്നുംകേൾക്കാതെ മുറ്റത്ത്‌
ഓരോ കോണിലും ആ ചിരി ഒച്ചയുണ്ടാക്കാതെ കറങ്ങിനടക്കുന്നു .
ഇവൾ വീടുപേക്ഷിച്ച് പരമാനന്ദത്തിനായി തഥാഗതന്റെ സന്നിധിയിൽ
പോകാറുണ്ടോ ?എനിക്കറിയില്ല .'ശകാരിച്ചും മർദ്ദിച്ചും പ്രലോഭിപ്പിച്ചും '
മനസ്സുമാറ്റാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടാവുമോ ? അതും അറിയില്ല .
ഒരുപക്ഷെ ഇവൾ പറഞ്ഞിട്ടുണ്ടാവും 'ബുദ്ധനും ധർമവും സംഘവും
 'ഈ മൂന്നു രത്നങ്ങളും ഇവളുടെ പക്കലുണ്ടെന്ന് .

രണ്ടറ്റങ്ങളിൽ നിന്നെത്തി പാടവരമ്പിലെ തെളിഞ്ഞ വെള്ളത്തിൽ കാൽനനച്ചാണ്
ഞങ്ങളുടെ ചിരികൾ ആദ്യമായി കൂട്ടിമുട്ടിയത് .വിരലുകളിൽനിന്നൂർന്നുവീണ  മിഞ്ചികൾ
കൈവെള്ളയിൽ  കൊടുത്ത മാത്രയിൽ  ആ ചിരി എന്റെ കണ്ണിൽ തറച്ച്  , ഒരു ചുവന്ന
പുഴയുണ്ടായി .അവൾ കാണാതെ ആ  പുഴയെ ഞാനെന്റെ  ചിരികൊണ്ട്  മൂടിപ്പിടിച്ചു .
അന്നപൂർണ്ണ ............!!!





2014 ജൂൺ 22, ഞായറാഴ്‌ച

വയനാട്ടിൽനിന്ന് നാട്ടിലേയ്ക്ക് കൂടെപ്പോന്നു ഒരു മാങ്കോസ്റ്റിൻകുഞ്ഞും അവളുടെ
കുറച്ചു  കൂട്ടുകാരും . പുതിയ  മണ്ണിൽ , പഴയ  മണ്ണിലിരുന്നു തളിർത്ത്‌ , അവർ
മെല്ലെ  മെല്ലെ  ചില്ലകളായി ,വളർച്ച  അറിയിക്കാൻ  തുടങ്ങിയിരിക്കുന്നു .
ചേർന്നുനിന്ന് , പടർന്നിറങ്ങുന്ന  തണലും  ഒരു ചാരുകസേരയും  പുസ്തകവും
സ്വപ്നം കണ്ടുനിൽക്കെ കവിളിലൊരു വലിയ ചില്ലയുടെ നേർത്ത കുളിർസ്പർശം .
''കിളികൾക്കും അണ്ണാർക്കണ്ണനും കൊടുക്കാതെ മൂപ്പെത്തിച്ച് ,ഒരു പഴംപോലും നിനക്കു 
തരാനാവുന്നില്ലല്ലോ ''ഒരു സങ്കടപ്പറച്ചിൽ.''വേണ്ടാ , അവർ തിന്നതിന്റെ ബാക്കി മധുരം
മതിയെനിക്ക് '.

മൂന്നു പുഴകൾ കണ്ടുമുട്ടുന്നിടത്തേയ്ക്കുള്ള വളവുംതിരിവുമുള്ള പച്ചപ്പിന്റെ വഴികൾ .പലപല
രൂപത്തിൽ ചില്ലകൾ നീട്ടി ആകാശത്തേക്ക്‌ കണ്‍തുറക്കുന്ന മരങ്ങൾ .ഈയിടെയായി
വല്ലാതെ പേടിപ്പിക്കുന്നു , ഊഞ്ഞാലിടാൻ പാകത്തിൽ ഞാന്നുകിടക്കുന്ന ചില്ലകൾ .
അങ്ങ് ദൂരെ ഇപ്പോഴും ഞെട്ടിവിറയ്ക്കുന്നുണ്ടാവും  ഏതൊക്കെയോ മരച്ചില്ലകൾ.
വിടരാനാവാതെ തൂങ്ങിയാടിയ കാട്ടുപെണ്‍പൂമൊട്ടുകൾ ...........

കടന്നുപോയ വരികളിലേയ്ക്ക്  വീണ്ടും ...
'' 'തഥാത' എന്ന വാക്ക് ഏറ്റവും നിഗൂഢമായൊരു  വാക്കാണ്‌ .
തഥാത എന്നത് എന്താണെന്നറിയുന്ന ഒരുവൻ ഏതവസ്ഥയിലും
അചഞ്ചലനായി , അക്ഷോഭ്യനായി നിലകൊള്ളും .ഒന്നിനുംതന്നെ
അയാളെ ക്ഷോഭിപ്പിക്കാൻ കഴിയില്ല . ഒന്നിനും തന്നെ അയാളുടെ
ശാന്തതയെ ഭഞ് ജിപ്പിക്കുവാൻ കഴിയില്ല .തഥാഗതൻ എന്നാൽ
നിമിഷം തോറും തഥാത്വത്തിൽ ജീവിച്ചുകൊണ്ടേയിരിക്കുന്ന
ഒരുവൻ എന്നാണർത്ഥം . തഥാഗതൻ എന്നത് എല്ലാ ഭാഷകളിലും
വെച്ച് ഏറ്റവും മനോഹരമായ വാക്കുകളിലൊന്നാണ്‌ .''
( ഓഷോ  )

2014 ജൂൺ 7, ശനിയാഴ്‌ച

''
'' ഉണർന്നോ ?''
''ഉണർന്നു , നീയോ ?''
''ഞാനും . എന്തുചെയ്യുകയാണിപ്പോൾ ?''
''ഭൂമിയുടെ മഹത്വത്തെയും വലിപ്പത്തെയുംകുറിച്ച്  ആലോചിച്ച്
അത്ഭുതപ്പെടുകയായിരുന്നു .നീയെന്തുചെയ്യുകയായിരുന്നു ?"
''ചായയുണ്ടാക്കിക്കുടിച്ചു , പേപ്പറും വായിച്ചു .''
''ഇങ്ങോട്ടുപോരൂ ''
''എന്തിനാ ?"
''നമുക്കൊരുമിച്ച്  ഭൂമിയെക്കുറിച്ച്‌ ആലോചിച്ചിരിക്കാം .''

......''നീ പോകൂ .പക്ഷേ ,നിന്റെ പാദങ്ങൾ എനിക്കു തന്നേച്ചു പോകൂ .''
................മരണം ജീവിതം തന്നെയാണ് .മരിച്ച മനുഷ്യൻ വീണ്ടും മരിക്കും .
ചിതയിൽ ദഹിക്കുന്നതിനു പകരം ഗർഭപാത്രത്തിൽ ചെന്ന് കുഞ്ഞായിരിക്കും .
ചിതയിൽ ദഹിക്കുന്നു , ഗർഭപാത്രത്തിൽ കുഞ്ഞായിക്കിടക്കുന്നു .....ജീവിതം 
ഒരാവർത്തനമാണ് ..........ഭൂമിയെക്കുറിച്ച് വീണ്ടും ആലോചിക്കാൻ തുടങ്ങി .
സമുദ്രങ്ങൾ ഇരമ്പി .കാറ്റ് ആർത്തലച്ചു .പർവതങ്ങൾ ഉറഞ്ഞുകിടന്നു .
എവിടെയാണ് ഈ ഭൂമിയുടെ അവസാനം ?കണ്ടുപിടിക്കണം .ഭൂമിയുടെ അറ്റംവരെ 
നടക്കാൻ തീർച്ചപ്പെടുത്തിക്കൊണ്ട് യാത്ര തുടർന്നു .വൈകുന്നേരമായപ്പോൾ 
നഗരത്തിനു വെളിയിൽ എത്തിക്കഴിഞ്ഞിരുന്നു .ഭൂമിയുടെ അറ്റത്തേയ്ക്കുളള 
വഴിയേതാണ് ?നഗരത്തിന്റെ അറ്റത്തെ യൂണിവേഴ് സിറ്റിയുടെ മുമ്പിൽ കൂട്ടംകൂടി 
നിന്ന പെണ്‍കുട്ടികളോട്‌ ചോദിച്ചു ;
'' ഭൂമിയുടെ അറ്റത്തേയ്ക്കുള്ള വഴിയേതാണ് ?''
അവർ മിഴിച്ചുനോക്കി .
''ലൂനേറ്റിക് ''
അവർ പറഞ്ഞു .അവർ പറഞ്ഞത് കേൾക്കാതെ നടന്നു .വയലുകളിൽ നിന്ന് 
പണി കഴിഞ്ഞു തിരിച്ചുവരുന്ന ഗ്രാമീണരോട് ചോദിച്ചു ,
''ഭൂമിയുടെ അറ്റം എവിടെയാണ് ?''
അവർ മിഴിച്ചുനോക്കി .ആകാശത്തോടും കാറ്റിനോടും ചുമന്ന നദിയോടും ചോദിച്ചു .
''ഭൂമിയുടെ അറ്റത്തേയ്ക്കുളള വഴിയേതാണ് ?''
ആകാശവും കാറ്റും നദിയും പറഞ്ഞു , '' ലൂനേറ്റിക് ''
ഇരുട്ടു പരന്നു ,കാറ്റ് തളർന്നു കിടന്നു ,നദി നിശ്ചലമായി .
അപ്പോഴും നടന്നുകൊണ്ടേയിരുന്നു ...........................................''
എം . മുകുന്ദന്റെ ' ചിതകളുടെയും ഗർഭപാത്രങ്ങളുടെയും ഘോഷയാത്ര'യെ 
അനുഗമിക്കെ ഞാനും ചോദിച്ചുകൊണ്ടേയിരുന്നു ,
''ഭൂമിയുടെ അറ്റത്തേയ്ക്കുളള വഴിയേതാണ് ?''
ത്രേസ്യാമ്മച്ചേട്ടത്തി ഓടിവന്ന് കൈയിൽപിടിക്കുമ്പോൾ ഞാനൊരു ചെറിയ
കുട്ടിയും ഭൂമി ഒരു വലിയ പന്തുമായിരുന്നു .പഞ്ചാരവരിക്ക മാങ്ങയുടെ സ്വാദ് 
ചുണ്ടിനെ തോൽപ്പിച്ച് , വിരലുകൾക്കിടയിലൂടെ വെളുത്ത പെറ്റിക്കോട്ടിലേയ്ക്ക്
ഒഴുകിയിറങ്ങുന്നതും നോക്കിനിന്നു ,ചേട്ടത്തി .

ഞാൻ ആകാശക്കാഴ്ചകൾ ഒന്നൊന്നായി പെറുക്കിയെടുക്കുമ്പോൾ ഒരുകൂട്ടം
നക്ഷത്രങ്ങൾ പറന്നിറങ്ങി ചേട്ടത്തിയുടെ കമ്മലിൽ ഇരുപ്പുറപ്പിച്ചു .ഞാൻ
വലതുകാൽ കുറേക്കൂടി പൊന്തിഞ്ചുനിന്ന് ,ഇടതുകൈവിരലുകൾകൊണ്ട് 
സൂര്യനെ പിച്ചിപ്പറിച്ചെടുക്കാൻ തുടങ്ങുമ്പോൾ ത്രേസ്യാമ്മച്ചേട്ടത്തി വീണ്ടും
ത്രേസ്യാമ്മ ടീച്ചറായി .'' കുരുത്തം കെട്ടോളേ , സൂര്യനോടാ നിന്റെ കളി ?''
പാതിതിന്ന ചക്കരമാമ്പഴം ഭൂമിക്കടിയിലേയ്ക്കും ഞാനിങ്ങ്  ............!!!



2014 ജൂൺ 4, ബുധനാഴ്‌ച

മഴയെത്തുംമുൻപേ ഓടിയെത്തിയ മഞ്ഞ് . ഒഴുകിപ്പരന്ന ഒരുനുറുങ്ങു മഞ്ഞ് .
ചുരമിറങ്ങി നന്നേ ക്ഷീണിച്ചിരുന്നു .വരമായ്  കിട്ടിയ ഒരു തുണ്ട് കാടെടുത്ത്
വേഗം തടുക്ക്‌ വിരിച്ചുകൊടുത്തു .വിരൽസ്പർശംകൊണ്ട് ,കാണുന്നതൊരു
സ്വപ്നമല്ലെന്ന് ഉറപ്പുവരുത്തി .ഒതുങ്ങിയിരുന്ന് , മൃദുവായ് പറഞ്ഞതൊക്കെയും
കേട്ടുകേട്ട് കണ്ണെടുക്കാതെ നോക്കിയിരുന്നു .
വെളിച്ചത്തിന്റെ നേർരേഖകളിൽ മാഞ്ഞുമാഞ്ഞു പോകാനൊരുങ്ങുമ്പോൾ
അന്ന് ,ഒരു നിവർത്തനത്തിന്റെ അഗാധമായ വേദനയിൽ നിന്നുകൊണ്ട് ,
പറയാൻ വിട്ടുപോയ ഒരു ഉത്തരം ചെവി ചേർത്തുപിടിച്ച് .......
'ഉണ്ട് ,വിശ്വസിക്കുന്നുണ്ട് , ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ട് .'
.
.
.

2014 മേയ് 31, ശനിയാഴ്‌ച

പുത്തനടുക്കളയുടെ വാതിൽചാരി നിന്ന് ഞാൻ വായിച്ച ആദ്യത്തെ കവിത .
ഒരു തലക്കെട്ടിനായി പരതി ,ജനിമൃതികളിലൂടെ നടന്നുനടന്നു തളർന്ന് ,
ഒടുവിൽ തോറ്റു .
ഒരോ മഴയിലും നനഞ്ഞു കുതിർന്ന് , ഉണങ്ങിയടർന്ന് ,മണ്ണായിത്തീരാനാവാതെ,
വേറിട്ടുപോയൊരു ശരീരാവശിഷ്ടമായും പടർന്നുചെല്ലുന്ന ഒരു നിഷ്കളങ്കമായ
ചോദ്യമായും മാത്രം ആ കവിതയെ വിവർത്തനം ചെയ്ത്,വെറുമൊരു കാഴ്ചയാക്കി
അകത്തുപോയി താക്കോൽക്കൂട്ടമെടുത്ത് വരുമ്പോൾ മുന്നിൽ രണ്ടാമത്തെ
കവിത !
ഭയലേശമില്ലാതെ ഇത്രയും അടുത്തുപിടിച്ച് ആദ്യമായ് വായിക്കുന്നു .കാലൊന്നു
നീട്ടിവച്ചാൽ തൊട്ടറിയാം !
എന്തോ പറയാനുണ്ടെന്നമട്ടിൽ നാക്കുനീട്ടി ,പിന്നെ വേണ്ടാന്നുവച്ച് ,പടവുകളായി
രൂപാന്തരപ്പെടുത്തിയ പാറയുടെ അടരുകളിലൊന്നിൽ നിന്നിറങ്ങി വന്ന്
മുകൾത്തട്ടിലേയ്ക്ക് നീണ്ടുനീണ്ടുപോയൊരു വായന .ഉള്ളിലുള്ള അവകാശികളെ
നോക്കുകപോലുമില്ലെന്ന ഞാൻ കൊടുത്തൊരു വാക്ക് ,കേട്ടിട്ടാവാം തലയുയർത്തി ,
നെഞ്ചുവിരിച്ച് വീണ്ടുമൊരു വലിയ രേഖയായി ..പുൽനാമ്പുകൾ അവനിലേയ്ക്ക്
ചായുന്നതും കണ്ട് , ഞാനെന്റെ പകലിലേയ്ക്കും .

മൂന്നാമതൊരു കവിത വായിക്കുംമുമ്പ് ചിത്രത്തിൽപ്പോലും കണ്ടിട്ടില്ലാത്ത
'ത്രേസ്യാമ്മ ടീച്ചറെ ,ത്രേസ്യാമ്മ ചേട്ടത്തീന്ന് ഉറക്കെ വിളിച്ച് ,അടുത്തുവരുത്തണം .
കന്യകയായിത്തന്നെ നടന്ന് ,വാർധക്യത്തിലെത്തി എന്നേയ്ക്കുമായി ഉറങ്ങാൻ
പോയതാണ് .പൊള്ളിക്കുന്ന വാർത്തകൾ കേട്ടുംകണ്ടും ഉരുകിയൊലിക്കുന്ന
പകലിൽ എനിക്കൊരല്പനേരം ആ മടിയിൽ കിടക്കണം .മൂന്നുവിരലുകൾകൊണ്ട്
ആ ചട്ടയുടെ അറ്റത്തെ മിനുസം തൊട്ടറിഞ്ഞറിഞ്ഞ് പഴങ്കഥകൾ കേൾക്കണം .
''ഈ കഥ ഇതിനുമുമ്പ് കേട്ടിട്ടുണ്ടോ ?''എന്നു ചോദിക്കുമ്പോൾ കേട്ടതാണെങ്കിലും
''ഇല്ലേയില്ല '' എന്നുപറഞ്ഞ് ആ വിരലുകളിൽ ഉമ്മ വയ്ക്കണം .നാളെ വരാമെന്നു
പറഞ്ഞ് ,കല്ലുപാകിയ മുറ്റമിറങ്ങി ,തിരിഞ്ഞുനോക്കുമ്പോൾ ആ ഞാന്നുകിടക്കുന്ന
കമ്മലിലെ കല്ലിന്റെ തിളക്കം എനിക്കെന്റെ കണ്ണിൽ നിറച്ചു വയ്ക്കണം .




2014 മേയ് 30, വെള്ളിയാഴ്‌ച

കണ്ടിട്ടും ,
ഒരു വാക്ക്
മിണ്ടിയില്ലാന്ന്
കണ്ണുനിറയ്ക്കും .
ഇത്രയും താഴേയ്ക്ക് ..
'വേണ്ടാ വേണ്ടാന്ന്
പതം പറഞ്ഞ്
ഒരു ചീന്ത് വെയിലെടുത്ത്
മുഖംമിനുക്കും .
പിന്നെ ...
ആകാശത്തേക്ക്
വീണ്ടുമൊരു കണ്ണിനായ്
ആടിയുലഞ്ഞ്
ഇതൾപൊഴിക്കും !


2014 മേയ് 14, ബുധനാഴ്‌ച

 വീട്ടിലേയ്ക്കുള്ള വഴി '

ഈവഴി വന്നവർക്കും  വരുമെന്നു പറഞ്ഞ് മോഹിപ്പിച്ചവർക്കും
ഒരുപാടൊരുപാട്  സ്നേഹം .ഒരു വർഷം തികയാനൊരു ദിവസം ബാക്കിനിൽക്കെ
തിരികെ നടന്ന് ,നാളെ ഞാൻ ഈ വഴിക്ക് അന്യയായിത്തീരുന്നു .

പുതിയ വഴിയുടെ അറ്റത്തുനിന്ന് എനിക്ക് രണ്ടു ചിറകുകൾ കണ്ടെടുക്കണം .
മലനിരമേലെ പറന്നെത്തി ,അണിഞ്ഞുതീരാത്ത മഞ്ഞിൽ ചിറകുവിടർത്തി ,
പഠിച്ചുതീരാത്ത ഭാഷകളിലൊന്നാവണം .തളിരിലകളിലമർന്നിരുന്ന് ഇടംനെഞ്ചിലെ
നോവിനെ തണുപ്പിക്കണം .ഒച്ചവയ്ക്കാതെ വാതിൽ തുറന്ന് ,പടികടന്നുചെന്ന്
ജനലഴികളിൽ വിരൽകോർത്തുനിന്ന് ഉദയം കാണണം .പറന്നിറങ്ങി , കാഴ്ചകൾ
ഓരോന്നായി പെറുക്കിക്കൂട്ടണം .ഇനിയും കണ്ടുതീരാത്ത മഴയുടെ ഭാവങ്ങളിലോരോന്നിലും
നനയണം .കാടനക്കങ്ങൾ കേട്ടും കണ്ടും കൊതിതീർക്കണം .ഇടവഴിയിലൂടെ പൂവും
പൂമ്പാറ്റയും കണ്ടുനടക്കുന്ന ബാല്യത്തെ കണ്‍നിറയ്ക്കണം .'ഇവിടെ പൂക്കൾക്കെന്താണിത്രയും
നിറമെന്ന് ചുരം കയറിയെത്തുന്ന കാറ്റിനോട് ചോദിക്കണം .ഒരലർച്ച മതിയാവും
ഭൂമിയെ അടിമുടി ചുംബിക്കാനെന്ന്, വേദനിപ്പിച്ചു പഠിപ്പിച്ച കുരങ്ങനോട് പരിഭവം പറയണം .
മലമുഴക്കിവരുന്നവളിൽ ഇടറി മുറിഞ്ഞുപോകുന്നൊരെന്റെ പാട്ടിന് തേൻപുരട്ടണം .
ഇടിമിന്നലെത്തുമ്പോൾ ആലിപ്പഴത്തിനായി കണ്ണിമവെട്ടാതെ കാത്തുനിൽക്കണം .
പിന്നെ ......പിന്നെ .........

ഒരു വിരൽത്തുമ്പുകൊണ്ടൊരു കല്ലിനെ തൊട്ടുനോക്കി മുഖമാകെ മഴവില്ല് വരച്ചവനെ
ഒരു ചുവന്ന പൊട്ടായി കരളിൽ പതിച്ചുവച്ച് , ചിറകുകുടഞ്ഞ്‌ , ആകാശവഴിയിൽ
എനിക്കൊരു കറുത്തപൊട്ടാകണം .

2014 മേയ് 2, വെള്ളിയാഴ്‌ച



ആദ്യതവണ ഇതുവഴി പോകുമ്പോൾ കാടിന്റെ പുതപ്പിന് കടുംപച്ച നിറമായിരുന്നു .
അരുവികൾ ഒച്ചയോടെ ഒഴുകിനടന്നിരുന്നു .

രണ്ടാമത്തെ തവണ പോകുമ്പോൾ വേനൽ ,നിറം കെടുത്തിയ പുതപ്പായിരുന്നു
കാടിന് .ഉണങ്ങിയ ചില്ലകൾ ആകാശം നോക്കി പരസ്പരം പുണർന്നുനിന്നിരുന്നു ,
വേരുകളിൽ ജീവന്റെ സ്പന്ദനം അവശേഷിപ്പിച്ചുകൊണ്ട് .അന്നാണിവൻ സ്വൈര്യമായി
സ്വന്തം  ആവാസവ്യവസ്ഥയിൽ മേഞ്ഞുനടക്കുന്നതു  കണ്ട് ,പതിയെ പതിയെ
കടന്നുപോയത് .അന്ന് ഒരു വേനൽ മഴയ്ക്ക് കാതോർക്കുകയായിരുന്നു ഇവനും കൂട്ടരും .

മൂന്നാമത്തെ  തവണ പോയില്ല .കാടിന്റെ പൊള്ളലേറ്റ ശരീരം കാണാൻ മനസ്സ്
ശക്തമായിരുന്നില്ല. വയനാട്ടിൽ ഞാൻ  കേട്ട ഏറ്റവും വേദനാജനകമായ വാർത്ത .
ആരൊക്കെയോ എറിഞ്ഞ തീപ്പൊരിയിൽ വെന്തു വെണ്ണീറായി ഒടുങ്ങിയ ജീവനുകൾ .
അടുപ്പ് പുകയ്ക്കാനുള്ള  വിറകുപോലും ശേഖരിച്ചു വയ്ക്കാൻ മിനക്കെടാത്ത കാടിന്റെ മക്കളെ
പുതിയ അദ്ധ്യായങ്ങൾ പഠിപ്പിക്കുന്ന ആരൊക്കെയോ .............ആ കാട്ടുതീയിൽ
ഇവനും  .............

മണ്ണിനും മരങ്ങൾക്കും നീരുറവകൾക്കും ജീവനുണ്ടെന്ന് എല്ലാ മനുഷ്യരും അറിയുന്ന
ഒരു കാലം , അതാണെന്റെ സ്വപ്നം .



2014 ഏപ്രിൽ 24, വ്യാഴാഴ്‌ച


അച്ഛൻ, ഇരുട്ടിന്റെ കൈവശം കൊടുത്തുവിടുന്ന മിഠായിപ്പൊതികളാണ്
എനിക്ക് മിന്നാമിനുങ്ങുകൾ .അപൂർവമായി കിട്ടുന്ന ചില രാത്രികളിൽ
അച്ഛന്റെ കട്ടിലിൽ ഉറക്കം വരാതെ കണ്ണുനിറയുമ്പോൾ ഇരുട്ട് , വിരലുകളിൽ
തൂക്കിയിട്ടുതരും രണ്ടോ മൂന്നോ മിഠായികൾ.

രണ്ടുമൂന്നു ദിവസമായി ഇവിടെ കാട്ടുചെറിയുടെയും കൂറ്റൻ അയണിപ്ലാവിന്റെയും
പേരറിയാ മരങ്ങളുടെയും ചില്ലകൾ നിറയെ പൂക്കുന്നു മിന്നാമിനുങ്ങുകൾ .
ഇത്രയധികം മിഠായികൾ...! ഒന്നല്ല ഒരായിരം !
മുങ്ങാങ്കുഴിയിടാൻ പോയവൻ അയയിൽ തൂക്കിയിട്ട കുപ്പായത്തിന്റെ വജ്ര
ഉടുക്കുകളിലൊന്നൂർന്നു വീണ് ,പൊട്ടിച്ചിതറി മണ്ണിന്റെ മാറിലേയ്ക്ക് പെയ്യുന്നതാവാം !
ഈ കാഴ്ച എന്റെ ആദ്യാനുഭവം .

നിന്നെ തൊട്ട് നെറുകയിൽ വെച്ച് , കുടിയിറങ്ങുമ്പോൾ സാക്ഷികളാകുന്ന
മഞ്ഞിനോടും മരങ്ങളോടും കിളികളോടും മറഞ്ഞുനിൽക്കുന്ന മലനിരകളോടും
ഞാനുറക്കെപ്പറയും 'ഇവളിലാണ് എന്റെ കിനാവ്‌ പൂത്തത് .....!

2014 ഏപ്രിൽ 22, ചൊവ്വാഴ്ച

എന്റെ പിതാമഹനോ പ്രപിതാമഹനോ ആരും തന്നെ ആരാച്ചാർമാർ ആയിരുന്നില്ല .
പക്ഷെ , ഇന്നു ഞാൻ ... !
പുരുഷോത്തം ഗൃദ്ധാ മല്ലികിന്റെ മകൻ ഫണിഭൂഷണ്‍ ഗൃദ്ധാ മല്ലികിന്റെ മകൾ ചേതനാ
ഗൃദ്ധാ മല്ലികിനൊപ്പം , അവൾ കാണിച്ചുതന്ന കൊൽക്കത്താ തെരുവുകളിലൂടെയും
ചരിത്രവഴികളിലൂടെയും നടന്ന രാപകലുകൾ എന്റെ പേരിനൊപ്പം എഴുതിച്ചേർത്തു ഒരു
ഗൃദ്ധാ മല്ലിക് !
എത്ര ദിനരാത്രങ്ങൾ കൊഴിച്ചിട്ടുപോകുന്ന തൂവലുകൾ പെരുക്കിക്കൂട്ടിയാലാണ് എനിക്കെന്റ
പേരിനെ മോചിപ്പിക്കാനാവുക ?!
( കെ .ആർ.മീരയുടെ 'ആരാച്ചാർ'.... വായനയുടെ ലഹരി ...)
തന്റെ ആരാച്ചാരാകാൻ പോകുന്നവളോട് , അവൾ പറഞ്ഞ കഥകേട്ടിട്ട് , കുടുക്ക് വീഴാൻ
നിമിഷങ്ങൾ ബാക്കിനില്ക്കെ , കൊലപ്പുള്ളി പറയുന്നുണ്ട് , '' ദൈവമേ ! ഈ കഥ കേൾക്കാതെ
ഞാൻ മരിച്ചുപോയിരുന്നെങ്കിൽ എന്തൊരു നഷ്ടമായേനെ !''

ഈ കഥ വായിക്കാതെ ഞാൻ മരിച്ചുപോയിരുന്നെങ്കിൽ ............!