2016 ജൂലൈ 30, ശനിയാഴ്‌ച

പ്രിയപ്പെട്ട എന്റെ അച്ഛന് ,
ഓർമ്മക്കുറിപ്പ് എഴുതിയില്ല ഇന്ന് ,കവിതയും .
അച്ഛനെ വായിച്ചുകേൾപ്പിക്കാൻ ഒരു കവിത ബഹുമാന്യനായ കവി
ശ്രീ .സച്ചിദാനന്ദൻ മാതൃഭൂമിയിൽ എഴുതിയിരുന്നു .എനിക്കുവേണ്ടി
എന്ന് തോന്നിപ്പിക്കുംവിധം .
ഞാൻ വായിക്കട്ടെ ....

കവിതയുടെ പേര് ' അച്ഛൻ ഇരുന്നിടം '

അച്ഛൻ ഇരുന്നിടത്ത്
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് '
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ്
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും.  
അച്ഛൻ കേട്ടില്ലേ ? എന്തുതോന്നുന്നു ? 
എന്റെ അച്ഛനെക്കുറിച്ചു തന്നെയല്ലേ കവി എഴുതിയത് ? !!!!!!
അച്ഛൻ പറയുന്നത് ഞാൻ കേൾക്കുന്നു .'' ഞാൻ നിന്നെ പാടിയുറക്കിയിരുന്നില്ലല്ലോ ''
ആ ശ്വാസത്തിന്റെ താളം എനിക്ക് പാട്ടിനേക്കാൾ മധുരമായിരുന്നു .
ആ ചാരുകസേര എനിക്ക് ദൈവമിരുന്നിടം .വീട് എന്റെ സ്വർഗ്ഗവും .
( എന്റെ അച്ഛൻ നക്ഷത്രങ്ങളുടെ കൂട്ടുകാരനായിട്ട് ഇന്നേക്ക് ഏഴ് വർഷം .)

2016 ജൂലൈ 29, വെള്ളിയാഴ്‌ച

അദ്ധ്യായാവസാനം

ഒരു വരിയുടെ
പാദസ്പർശം കൊണ്ട്
ഉയിർത്തെഴുന്നേൽക്കുന്നു
ഒരുവൾ

അക്കരെയിക്കരെ
ഉടലുയിരുകൾ വേറിട്ട്
മറ്റൊരുവൾ

നീ
വരികൾ മേയ്ച്ചു നടക്കുന്ന
കൗശലക്കാരനായ ഒരിടയൻ

ഞാൻ
ദിശയേതെന്നറിയാത്ത
കിനാവുകളുടെ കാവൽക്കാരി

കൊണ്ടുപോകണം
ഇന്നലെ പെയ്ത നിലാവിനെ

പുതപ്പിച്ചുറക്കണം
നനഞ്ഞൊരോർമ്മയെ

മടിയിലിരുത്തണം
ഒരു താരകക്കുഞ്ഞിനെ

കഥപറഞ്ഞു കഥപറഞ്ഞ്
വിരൽ വിടുവിച്ച്‌ പായ നിവർത്തണം

ഇളക്കിയെടുക്കണം
സൂര്യകാന്തത്തിന്റെ ഒരു വരി 

ഒരു വിരൽസ്പർശം 
എനിക്ക് വീണ്ടുമെരിഞ്ഞടങ്ങണം .
 

2016 ജൂലൈ 28, വ്യാഴാഴ്‌ച

ഉയിരുണരുമിടം

കാഴ്ചയുടെ
വരമ്പത്തിരുന്നാരോ
കൃഷ്ണമണിയിലേയ്ക്കൊരു
ചൂണ്ടൽ .

കൊളുത്ത് നിറയെ
ഇരുട്ടിന്റെ ചെതുമ്പലുകൾ .

നടത്തം മറന്നുപോകുന്ന
സമയത്തിന്റെ കാലുകൾ .

വരികളിഴഞ്ഞുകയറിപ്പോകുന്ന
ഇരുട്ടിന്റെ മാളങ്ങൾ.

ഇടവഴി താണ്ടി
ഒരു കൈ ചൂട്ടുവെളിച്ചം .

കൂരിരുട്ട് ചുരണ്ടിമാറ്റി
നിന്റെ നോട്ടത്തിന്റെ മുന .

എനിക്കു വായിക്കാൻ
ആവാത്തതുകൊണ്ടു മാത്രം
നീ എഴുതാതിരുന്ന കവിത .

പിറക്കാതെപോയ
വരികളിഴചേർത്ത്
നമ്മളുണ്ടാക്കുന്ന ഗോവണി .

വിരൽത്തുമ്പിന്  തൊട്ടെടുക്കാൻ
ആകാശത്തിന്റെ അനന്തനീലിമ
കാൽനഖത്തിനു നനച്ചെടുക്കാൻ
തെളിനീരരുവിയുടെ തണുപ്പ് .

ഈ ഭൂമികയാണ്
നീ നീ നീയെന്നെഴുതി
ഞാനെന്നു വായിക്കുമിടം .

2016 ജൂലൈ 20, ബുധനാഴ്‌ച

പച്ചത്തുന്നൽ ...

ഇന്നലെപ്പാട്ട്
കളഞ്ഞുപോയെന്ന്
കിളിമരച്ചില്ലയെ
ഊയലാട്ടം പഠിപ്പിക്കുന്നു
കുഞ്ഞു കുരുവിപ്പെണ്ണ്
ഇത്രേം ചുവന്നിട്ടോയെന്ന്
തലയുംകുത്തി നിന്ന്
കാണാപ്പുറം തിരയുന്നു
ചിരിയെ പാതി വിരിയിച്ച്
ചെമ്പരത്തിപ്പൂക്കൾ
കുശലം പറഞ്ഞ്
വരിതെറ്റിച്ച്‌
ഞങ്ങൾ കണ്ടില്ലേയെന്ന്
നിവർത്തിയിട്ട മുറ്റത്ത് 
വെടിപ്പായി നേർവരയിടുന്നു 
ഉറുമ്പിൻ പറ്റം
കരിയില ചിക്കിനോക്കി
അവിടേമിവിടേം തിരയാൻ
തുള്ളിയോടി വരുന്നു
കാറ്റൊരുത്തി
ഞാനെടുത്തു വെച്ചിട്ടുണ്ടെന്ന്
ചേമ്പിലയിലിരുന്ന്
ഇത്തിരിപ്പോന്നൊരു
ഭൂമിയെന്നുരുണ്ടുലഞ്ഞ്
കുസൃതിക്കാരി മഴത്തുള്ളി .
 
പടംവര നിർത്തി
ചൂലൊതുങ്ങിയില്ലേയെന്ന്
കുത്തരിത്തിളമണമുണ്ട്
എരിവും പുളിയും നനയാൻ
അക്ഷമപ്പെട്ട്
ഇളകിനോക്കുന്നുണ്ട്  
അകത്തൊരു അരകല്ലും കുഞ്ഞും.

വെയിലിന്റെ
പീലിയൊന്നിളക്കിയെടുക്കണം
കൈനീട്ടിപ്പിടിച്ച് വെള്ള കാട്ടാൻ
വരിയിൽ  നിർത്തേണ്ടതുണ്ടിവരെ
സന്ധ്യയെ കൂട്ടി വന്നാൽ മതിയെന്ന്
ചട്ടംകെട്ടി വിടണം 
തിരിഞ്ഞു നോക്കാതെ നടന്നോളാൻ
ഇന്നും ഓർമ്മപ്പെടുത്തണം
ഹാ !  ശ്രീകരങ്ങൾ .  

2016 ജൂലൈ 16, ശനിയാഴ്‌ച

മോക്ഷപ്രാപ്തി


ഒരുമിച്ചിരുന്നൊരിലയിൽ
ഒറ്റയ്‌ക്കൊരോർമ്മയുണ്ണുക

പുറംപോക്കിലെ
വഴിവിളക്കിൽ 
വിശന്നടഞ്ഞുപോയ
കണ്ണിനു മുന്നിൽ
ആരോ നീട്ടിയ കരുണയുടെ
കിലുകിലുത്ത 
തിളക്കം പോലെ.

കീറിയെടുത്ത്
കൃത്യമായ ചതുരംകൊണ്ട്
ഒരു കളിത്തോണി
ഒരു കളിവീട്
ഒരു കിനാക്കൂട്
ഒടുവിലുറങ്ങിയ
തൂവെള്ള പുതപ്പ്
ചന്ദനമണം ചാരിയ ചുവരുകൾ
അങ്ങനെ ........
മാഞ്ഞുപോയൊരക്ഷരത്തെ
അക്ഷരമാലയിൽ
തിരഞ്ഞു തിരഞ്ഞ് ......

ഒറ്റയ്ക്കെന്നൊരോർമ്മ
വീണ്ടും തൊടുമ്പോൾ
ഒരു നേർത്ത ജലകണമായ്
ചുട്ടുപഴുത്ത
വറച്ചട്ടിയിൽ വീണ്
ചിതറിയോടി
ഉച്ചസ്ഥായിയിൽ ചിരിച്ച്
വെളുത്തുരുണ്ട്
ഒരു മാത്ര
ഒരേയൊരു മാത്ര അഥവാ ........

2016 ജൂലൈ 15, വെള്ളിയാഴ്‌ച



കടുത്ത മാരിയിൽ തകർന്ന കൂടിനെ
നിലാവിലക്കൊമ്പിലെടുത്തു വെച്ചിട്ട്
കിഴക്ക് നോക്കുന്നു കിനാക്കുരുന്നുകൾ .
-------------

ഇളകുംദാവണി ഞൊറിയൊതുക്കീട്ട്
ഇരുണ്ട പെണ്ണിന്റെയഴിഞ്ഞ കൂന്തലിൽ
തിരുകിവെയ്ക്കുന്നു താരകൾ, ചന്തിരൻ..!
--------------

മാനത്ത് രാവിലെ
പേറ്റുനോവുംകൊണ്ട്
മുറ്റമടിക്കുന്നു മേഘക്കറുമ്പി .
--------------

കാറ്റിന്റെ തോളേറി
വരിനെല്ലൊടിക്കാൻ
ചിക്കെന്ന് പായുന്നു മഴക്കുറുമ്പൻ.
----------------

കിഴക്കു നീട്ടിയ ചുവന്ന പൊട്ടിനെ
പെരുവിരൽപ്പച്ചത്തണുപ്പിനാൽ തൊട്ട്
വെളുത്ത മൂക്കുത്തി മിനുക്കിവെയ്ക്കുന്നു
നനഞ്ഞ മുറ്റത്തു നിറഞ്ഞ മുക്കുറ്റി ..!
----------------

ആകാശച്ചെരുവിൽ നീളെ
നനമാറാ ചോരച്ചെന്തുണി
നിലയില്ലാതുഴറും ധരയുടെ
കണ്ണീർപ്പുഴ തോർത്തിയതാവാം .
----------------------------------------

2016 ജൂൺ 16, വ്യാഴാഴ്‌ച

എങ്കിലും ...


നമ്മൾ ,
തിരകളെഴുതിയ
കവിതയിലൂടെ
കൈകോർത്തുനടന്ന
സന്ധ്യ .
നിന്നിലൂടെ
അന്നാദ്യമായ്
എഴുതാൻ പഠിച്ച
തിരയുടെ,കരയുടെ
ചുവന്നു തുടുത്ത
ലിപികൾ.

നിന്നെത്തേടി
അലയുമിടങ്ങളിൽ 
അറിയാത്ത
ലിപികളില്ലെന്ന് 
ആഴത്തിലൊരു കനൽ.

തൂവിവീണ്
വിറകു നനയ്ക്കുന്ന
അരിമണികളുടെ ,
വാതിൽ പാളിനോക്കുന്ന
കുരുത്തംകെട്ട കാറ്റിന്റെ ,
വിടരുന്ന മൊട്ടുകളുടെ ,
നുകരുന്ന ശലഭങ്ങളുടെ ,
ഇഴയുന്ന പുഴുക്കളുടെ,
പെയ്തുതോർന്ന മഴ
ഞെട്ടറ്റുവീണ ഇലകളിലൂടെ
മണ്ണിൽ പാടുന്നതിന്റെ ,
ആരോഹണത്തിൽ
ചിലമ്പിച്ചുപോകുന്ന
കുയിൽ പാടും രാഗത്തിന്റെ ...

ഉള്ളാലെടുത്ത്
ഉയിരാലറിഞ്ഞ് 
വടിവായ് പകർത്തി
ഒറ്റയല്ലെന്ന്
മായാത്തൊരു കുത്തിട്ട്
നിന്റെ പേരെഴുതി
ഒരു തലക്കെട്ട്‌ .

ഞാനിന്ന്
നിന്റെ നെഞ്ചിൽ
പച്ചകുത്തിയ ലിപി
നിനക്ക് വായിക്കാനറിയാം
വെറുതെ കളവു പറയരുത് .  

2016 ജൂൺ 3, വെള്ളിയാഴ്‌ച

സ്വാന്തം

നിശബ്ദതയിലേക്ക്
തുളച്ചുകയറുന്ന ചീവീടുകളുടെ
ഒച്ചയെ വകഞ്ഞുമാറ്റി
തുറന്നിട്ട ജനാലയിലൂടെ
ഒഴുകിവരുന്നുണ്ട്
കട്ടെടുത്ത പാദസരം
ചേർത്തുപിടിച്ചൊരുവൾ
മുറ്റം മൂടിയ തറയോടുകളോടു
കലഹിച്ച്
അവളുടെ അരികിലേയ്ക്ക്
വഴിവെട്ടുകയാണെന്റെ
ചുവടുകൾ .

മടിത്തട്ടിൽക്കിടന്ന്
ഓരോ തലമുടിയിഴയിലേയ്ക്കും
ഊർന്നിറങ്ങി നനയ്ക്കുന്ന
വിരലനക്കങ്ങളിലൂടെ
നേർത്തു നേർത്ത്
ഞാനൊരു തിരയാകുന്നു .

ജനിമൃതികളുടെ ദൂരമാണ്
പാടിപ്പറയുന്ന പാട്ടിലെ
ഓരോ കഥകൾക്കും 
കാട്ടുവഴികളിലെ
തണുപ്പ്
വിരൽകോർക്കാൻ
പൂത്തിറങ്ങിയ
കര
ചൂളമടിച്ചു പാടിയ
കാറ്റ്
ദാഹം തീർത്തു മടങ്ങിയ
ഭൂമിയുടെ അവകാശികൾ ...
കാലത്തിനിപ്പുറം 
ഒഴുകിയിറങ്ങിയ ദേശങ്ങളുടെ
ശോഷിച്ചു കരിഞ്ഞുപോയ
കടവുകൾ
ആകാശം നോക്കിക്കിടക്കുന്ന
നഗ്നമാക്കപ്പെട്ട
വേരുകൾ ....

ആറ്റുവഞ്ഞിതൈ
തിരഞ്ഞു നടക്കുമ്പോലെ
പേനിരിക്കാത്ത മുടിച്ചുവടുകളിൽ
പരതിനടക്കുന്ന
മെലിഞ്ഞ വിരലുകൾ .

നിശ്ചലതയിലും
ഒരു വെയിൽകണമെടുത്ത്
നക്ഷത്രരാജി ചമയ്ക്കണമെന്ന്
ഉള്ളകത്തെഴുതിവെച്ച്
വിരലുകളുടെ താലോടൽ .

ഉടൽ തേടിയിറങ്ങുന്ന
കിനാവുകൾക്ക്
അപ്സരസ്സിന്റെ ചന്തമാണെന്ന്
മുടിയൊതുക്കി വാരിക്കെട്ടി
കഥതീർന്നെന്ന്
നെറ്റിയിലൊരുമ്മ .

തണുപ്പ് കഴിച്ചു മടുത്ത്
ഉറക്കത്തിലാണ്ടുപോയൊരടുപ്പിനെ 
മുറമെടുത്ത് മൂടിവെച്ച്
'ഉറിയേ,
ചിരിക്കണമെന്നപേക്ഷിച്ച്
ഉമ്മറപ്പടിയിൽ ചെന്നു നിന്ന്
ചില്ലുവിളക്കിന്റെ തിരി നീട്ടി
ഇടവഴിയിലേയ്ക്കെത്തിനോക്കി
ഞാൻ ചോദിക്കാൻ തുടങ്ങുന്നു ,
അത്താഴപ്പഷ്ണിക്കാരാരെങ്കിലുമുണ്ടോ ..?... 

2016 മേയ് 27, വെള്ളിയാഴ്‌ച

ഒറ്റവരമുറിവിന്റെ ഭൂപടം

മുറിവുകളുടെ രാജ്യത്തെ
പൂക്കൾക്കെല്ലാം
കടുത്ത നിറമാണ് .

കേട്ടു മടുത്ത രാഗങ്ങളിൽ
കിളികൾ പാടാറേയില്ല

ഇലകളുടെ നിറമുടുത്താണ്
മണ്ണെപ്പോഴും
വിണ്ണിനെ ചുംബിക്കുക .

വരിതെററിക്കാത്ത
ഉറുമ്പുകളുടെ
അച്ചടക്കത്തിനും 
വല്ലാത്തൊരു ഭംഗിയാണ്

ഒരു തേരട്ടയുടെ
ഇഴച്ചിലിൽ നിന്ന്
ഒരു തീവണ്ടിപ്പാളത്തിന്റെ
നിർമ്മിതിയും 
തീവണ്ടിമുരൾച്ചയുടെ
വ്യതിയാനങ്ങളും വായിച്ചെടുക്കാം

ഒരീർക്കിൽത്തുമ്പുകൊണ്ട്
മുറ്റത്തെ നനമണലിൽ
കാണാത്ത ദേശങ്ങളുടെ
ഉടലുകൾ പകർത്തിവെയ്ക്കാം

ഒരിലയിൽ തങ്ങിനില്ക്കുന്ന
മഞ്ഞുകണത്തെ
എത്ര അനായാസമായാണ്
കണ്ണിനുള്ളിൽ നിറയ്ക്കാനാവുന്നത്

കേട്ടുകണ്ടറിയുന്ന നോവുകളെ
എത്രയും ആർദ്രതയോടെ
ഉള്ളിന്റെയുള്ളിൽ 
ചേർത്തുപിടിച്ചു കുടിയിരുത്താം

ഉണങ്ങാതിരിക്കുന്ന മുറിവിന്റെ
ഈ  പച്ചപ്പിലാണ്
ജീവന്റെ രേഖകൾ തെളിഞ്ഞുകാണുക .



2016 മേയ് 22, ഞായറാഴ്‌ച

കവിതയെന്നാരും വിളിക്കരുതേ ..

കടപ്പുറത്ത് പാടിനടന്ന
കണ്ണില്ലാത്ത പെണ്ണിനെ
പുതിയൊരു പുരമേഞ്ഞ്
പത്രോസ് കൂട്ടിയപ്പോൾ
അവൾ മേരിയായി
പോകെപ്പോകെ
കണ്ണില്ലാത്ത മേരി
കുശുമ്പും കുന്നായ്മയും
വിളമ്പാൻ തുടങ്ങിയന്നാണ്
അവളുടെ പേരിനു മുന്നിൽ
പത്രോസൊരു മത്തി ചേർത്തത്
കുരിശു വരയ്ക്കാൻ
ഇനിയും പഠിച്ചില്ലെന്ന്
മിന്നുകെട്ടിയോൻ
ചെവിക്ക് കിഴുക്കുന്ന നേരം 
നിങ്ങളാണെന്റെ കുരിശ്ശെന്ന്
മേരി തിരിച്ചടിക്കുമ്പോഴാണ്
കണ്ണുള്ള കണ്ണമ്മ
തോരാതെ കരയുന്നത്
നിങ്ങളല്ലേയെന്റെ കണ്ണെന്നു
മേരി അടക്കം പറയുമ്പോഴാണ്‌
കണ്ണുള്ള കണ്ണമ്മ
നിർത്താതെ ചിരിക്കാറ്‌
ഓടിപ്പോയി 
പത്രോസ് + മത്തിമേരിയെന്നെഴുതി
തിര നോക്കി നിൽക്കാറ്‌ .
  
നിലാവിനൊളിച്ചിരിക്കാനൊരു
മണൽവീടുണ്ടാക്കി
മത്സരിക്കുന്ന നേരങ്ങളിലാണ്
രണ്ടാൾക്കുമിടയിലിരുന്നു 
അമ്മേടെ കവിളൊന്നു  നുള്ളി
അപ്പാടെ വിരലിലൊന്നമർത്തി
കണ്ണമ്മ ചോദിക്കാറ്‌
വാക്കിനിടയിൽ അകലമിടാത്ത
ദൈവത്തെക്കുറിച്ച്
രണ്ടുവാക്കുകളിണചേർന്ന്
പിറക്കുന്ന കുഞ്ഞിന്റെ
പേരിനെക്കുറിച്ച് ....! 


2016 മേയ് 19, വ്യാഴാഴ്‌ച

വഴിപിരിയാതെ ..

നിന്നോടൊപ്പം
അകത്തെ
വെളുത്ത വിരിയിട്ട വഴിയിലൂടെ
ഞാൻ  നടക്കാനിറങ്ങുന്നു .

അങ്ങു ദൂരെ

ഒരു തുള്ളി വെള്ളം കൊണ്ട്
എന്നിലുറവയെടുത്തൊരു പുഴ 
കടലേയെന്നു ദാഹിച്ച്
ഒഴുകുന്നുണ്ടിപ്പൊഴും .

മറയുന്ന വഞ്ചിയുടെ അറ്റത്ത്‌
ആരെയോ കാത്തുകാത്ത് 
തളർന്നുപോയൊരു നിഴലിന്
കണ്ണുകൾ കൊത്തുന്നു
നീണ്ടു നേർത്തൊരു വിരൽ .

വരിക്കമാവിലെ
പാതിതിന്ന മാങ്ങയിൽ നിന്നു
കണ്ണ് പറിച്ചെടുത്ത്
നീയെന്തേ വൈകീയെന്ന്
നോട്ടമെറിയുന്നൊരു കാക്കച്ചി .

കാലുനീട്ടിയിരുന്ന്
പല്ലുപോയ മോണകാട്ടി
അടയ്ക്ക തിരഞ്ഞ്
'നീയങ്ങു
മെലിഞ്ഞുപോയല്ലോ'യെന്ന്
വടക്കേലെ വരാന്ത .

ഇങ്ങടുത്ത്

പൂത്തിരി കത്തിയ
ആകാശത്തിനു താഴെ
കാതു നഷ്ടപ്പെട്ട്
എരിഞ്ഞെരിഞ്ഞടങ്ങി 
വിറങ്ങലിച്ചു കിടക്കുന്ന മണ്ണ് .

കറപുരണ്ടു തോരാത്ത
മേൽമുണ്ടു പുതച്ച്
നിറയെ പേടി കോരിക്കുടിച്ച്
ഉറങ്ങാതെ കിടക്കുന്നു
നിലാവിന്റെ കുഞ്ഞുങ്ങൾ .

കാണാനാവുന്നില്ലെന്ന്
കളവു പറഞ്ഞ്
വഴി തിരിഞ്ഞ്
നിന്റെ വിരൽ പിടിച്ച് 
കിനാവിലേയ്ക്
ഞാനൊരു വരമ്പ്
ചെത്തിയൊരുക്കുന്നു .

ഒരു ജലകണം 
മണൽത്തരികളിലൂർന്നുവീണ്
ഒരു പൂർണ്ണവൃത്തമായ്‌
അടയാളപ്പെടുന്നതുപോലെ 
നിന്നിൽ ഞാൻ  വീണ്ടും ...!
-------------------------------- 


2016 മേയ് 11, ബുധനാഴ്‌ച

കുടിയൊരുക്കൽ

ആരു പറഞ്ഞു
ഒന്നും കൊണ്ടുപോകില്ലെന്ന്. 
ഒരുക്കി വെയ്ക്കണം,
കിളികൾ ചിലയ്ക്കുന്നതിന്റെ,
പുഴകൾ പാടുന്നതിന്റെ,
കോടമഞ്ഞു പൊഴിയുന്നതിന്റെ, 
പൂക്കൾ ചിരിക്കുന്നതിന്റെ
ലിപികൾ.

പുര മേയാൻ വളപ്പൊട്ടുകൾ,
ചുവരിനു മഴവിൽക്കൊടി, 
വേലിക്കു മൈലാഞ്ചിച്ചെടി,
മൂവന്തിക്കു സിന്ദൂരചെപ്പ്, 
വരാന്തയ്ക്കു  മിന്നാമിനുങ്ങ്,
നിലാവിനൊളിക്കാൻ കിണർവട്ടം.

പൊതിഞ്ഞെടുക്കണം,
അടുപ്പിൻ തിട്ടയിലിരിക്കുന്ന
പൂച്ചക്കണ്ണുകളുടെ തിളക്കം. 
ഇടനാഴിയിൽ
മൃദുവായ് പതിഞ്ഞ
ഒരു പിടി പദനിസ്വനങ്ങൾ.

ഇറമ്പിൽ നിന്ന്
ചോരാതെ പൂട്ടിയെടുത്ത്
സാരിത്തുമ്പിൽ കെട്ടിയിടണം,
ഉയിരാഴം നിറഞ്ഞുപെയ്ത
ചുവന്ന തുള്ളികളെ.
മണമായ് തിരണ്ടൊരു വാക്കിനെ.

(കുടിയൊരുക്കൽ)


 








2016 മേയ് 7, ശനിയാഴ്‌ച

(ആ)കാശമേ ...


നിനക്കു കണ്ണുതന്ന്
ഇരുട്ടും പുതച്ച്
വെറുതെ കിടക്കാൻ
വല്ലാത്തൊരു പേടി
ഈയിടെയായി 
നീ  പെറ്റിടുന്ന
നക്ഷത്രങ്ങൾക്കൊക്കെ
കൊലചെയ്യപ്പെട്ട 
പെൺപൂമൊട്ടുകളുടെ
ചോരകത്തുന്ന  മുഖം .
 
ഉറക്കം തൂങ്ങുന്ന 
മരമുടലുകളെ
തട്ടിയുണർത്തി
വിരലു പിടിച്ച്
ചിത്രമെഴുതിക്കാൻ
നീ ഇടയ്ക്കും മുറയ്ക്കും
പറത്തി വിടുന്ന കാറ്റിന് 
പാതിവെന്തു നീറിയ
മാംസത്തിന്റെ മണം .

നിന്റെ ചെരുവിലൊരു
വിത്തുപാകാൻ
അതിലൊരു കിനാവ്‌
കിളിർക്കുന്നതും നോക്കി
ഉറക്കമിളച്ചിരിക്കാൻ 
ഇനിയെന്നാണ്
ഞാനീ മണ്ണിൽ നിന്നൊരു
കായ്  പറിച്ചെടുക്കുക ...




2016 മേയ് 2, തിങ്കളാഴ്‌ച

ദേവായനം

നിന്നെ പകർത്താൻ
തുടങ്ങുമ്പോൾ
വിരലുകൾ നഷ്ടപ്പെട്ട്
എന്റെ അക്ഷരങ്ങൾ
അലമുറയിട്ട് കരയാൻ
തുടങ്ങുന്നു .

നിന്നെ വരയ്ക്കാൻ
ഒരുങ്ങുമ്പോൾ 
ഒന്നായ് ചേരില്ലെന്ന്
ചായങ്ങൾ
നിലത്താകെ പടർന്ന്
വികൃതികാട്ടുന്നു .

നിന്നെ പാടാൻ
മോഹിക്കുമ്പോൾ
ദിശയേതെന്നറിയാതെ
രാഗങ്ങൾ
അലയാതലഞ്ഞ്
വിലപിക്കുന്നു .

നിന്നെ തേടുന്ന
നേരങ്ങളിലാണ്
എന്തിനെന്നറിയാതെ
ഞാനെന്റെ വീട് മുഴുവൻ
ചിക്കിച്ചികഞ്ഞിടുന്നത് .

കാഴ്ച്ചയുടെ ആഴങ്ങളിൽ
ആരോ ഒരു മറ കെട്ടുന്നതുപോലെ.

ഒന്നു തൊട്ടാൽ
ഒരു മിടിപ്പായറിയുന്ന നിന്നെ
ഞാനെന്തിനാണിങ്ങനെ
അവിടേമിവിടേം തിരഞ്ഞു നടക്കുന്നത് ..!





2016 ഏപ്രിൽ 28, വ്യാഴാഴ്‌ച

ഉഷ്ണമാപിനികൾക്കപ്പുറം

കുത്തിനോവിക്കലുകളിൽ
പൊട്ടിപ്പോയതാണ്
എന്റെ കണ്ണ് .

മണമില്ലായിടങ്ങളിൽ
അടഞ്ഞുപോയതാണ്
എന്റെ മൂക്ക് .

അലർച്ചപ്പെയ്ത്തിൽ 
ചിതറിപ്പോയതാണ്
എന്റെ ചെവി .

രുചിയറിയാതാഹരിച്ച്
കുഴഞ്ഞുപോയതാണ്
എന്റെ നാക്ക് .

വിഷം തീണ്ടി
അടർന്നുപോയതാണ്
എന്റെ ത്വക്ക് .

നാളേയ്ക്കു പാകത്തിനൊരുടുപ്പ് തുന്നണം

കടുത്ത വേനലിന്റെ
വിയർപ്പിൽ നിന്നാണത്രേ
ഹിമയുഗത്തിന്റെ പിറവി ..!

2016 ഏപ്രിൽ 23, ശനിയാഴ്‌ച

മഷിനോട്ടം

നിന്നെയരുമയായ്
ഒക്കത്തിരുത്തി
മഷിയെഴുതുന്ന നേരങ്ങളിലാണ്
ഞാനെന്റെ
മഷിയെഴുതിയിട്ടില്ലാത്ത
കണ്ണുകളിലേയ്ക്കെത്തി നോക്കുക .

നിന്റെ വിരലുകളൊതുക്കി
കുപ്പിവളകൾ
അണിയിക്കുമ്പോഴാണ്‌
അണിയാതെ
ഞാൻ സൂക്ഷിച്ചുവെച്ച
കുപ്പിവളകൾ
മുന്നിൽ വന്നു നിരന്നിരിക്കുന്നത് .


നിന്റെ നുണക്കുഴിയിൽ
വിരലാഴ്ത്തുമ്പോഴാണ്‌
ഇല്ലാത്ത ,എന്റെ
നുണക്കുഴിയിലേയ്ക്കൊരു
പൂവു നുള്ളിയിട്ട്
ആഴമളന്നു നോക്കുന്നത് .

നിന്റെ മറുക്
തൊട്ടുനോക്കുമ്പോഴാണ്
മഷിയാകെ പടർന്ന കവിളിൽ
തെരുതെരെയുമ്മ വെച്ച സ്നേഹത്തെ
അളന്നു നോക്കാനാവാതെ
കണ്ണീർ പടർത്തുന്നത് .

നിന്നെ
ഒരുക്കാതിരിക്കുമ്പോഴാണ്‌
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
പുനർജനിക്കുമെന്ന് ഞാനും
ഇല്ലെന്നു നീയും
തർക്കം പറയുന്നത്‌ .
 
മരിക്കുംവരെ മിണ്ടില്ലെന്ന്
കുറുമ്പു പറഞ്ഞ്
പിണക്കംനടിച്ചെഴുന്നേറ്റു നിന്ന്
വിരൽ കുടഞ്ഞിടുന്ന
മണൽത്തരികളിൽ 
നിറയെ സൂര്യന്റെ നഖപ്പാടുകൾ .

ആരോ പിൻകഴുത്തിൽ
തൊട്ടു വിളിച്ച് ,
മറ്റൊരു ലോകത്തും
പുനർജ്ജനിക്കാനാവാത്ത ചോദ്യമാണ്
കവിതയായി പിറക്കുന്നതെന്ന്
കാതിൽ പതിയെപ്പറഞ്ഞു പോകുന്നു .

2016 ഏപ്രിൽ 21, വ്യാഴാഴ്‌ച

മഴചുരത്താനാവാതെ
വിങ്ങിക്കരയുന്ന ആകാശത്തോട്
ദേ , നോക്ക് നീ തൊട്ട കാടും കാട്ടാറുകളും '
എന്ന് വിരൽചൂണ്ടാനാവാതെ
കൊടും നിഷ്ക്രിയത്വത്തിന്റെ
കുപ്പായമെടുത്തണിഞ്ഞ്
പൊള്ളുന്ന വെയിലിന് 
കാവലിരിക്കുകയാണ് നീയും ഞാനും .
( വികസനമന്ത്രം ജപിച്ചതുകൊണ്ടു മാത്രം
മുല ചുരത്താനാവുന്നില്ലെന്ന്
അവൾ പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു.)

2016 ഏപ്രിൽ 20, ബുധനാഴ്‌ച

ഒറ്റ


പൂവിതൾ തുഞ്ചത്തൂയലാടുന്നു
ഒരു ചെറു മഞ്ഞിൻ കണം

നീയെന്തേ മിണ്ടുന്നില്ലാന്ന്
കലമ്പിക്കരയുന്നൊരു പറവ

ആകാശം ചുവരുകളാക്കി
കിനാവിന്റെ  ഒറ്റമുറി വീട്.

ഓർമ്മകൾ തിരുമ്മിയുണക്കുന്നു
നിലാമുറ്റത്തു ഞാനെന്ന ഒറ്റ ...!


2016 ഏപ്രിൽ 12, ചൊവ്വാഴ്ച

നിഴൽ ചിത്രകൻ

നിഴൽ മെടഞ്ഞെടുത്ത് 
ഊഞ്ഞാലയിടുന്നു
പുഴയിലേയ്ക്കിന്നുമിവൻ .

തല നനയ്ക്കാൻ
ഒരിറ്റു വെള്ളമെന്ന്
തുള്ളിപ്പോകും
മേഘപ്പെണ്ണുങ്ങളോടിരന്ന്
നന്നേ മെലിഞ്ഞുപോയവൻ .

കഥ കേട്ടെന്നെയും കേട്ട് 
ചാഞ്ഞിരിക്കാനുടൽ തന്ന്
അക്കരെ മേഞ്ഞുനിറഞ്ഞ്
നീട്ടിവിളിക്കുന്നൊരു 
പൂവാലിപ്പശുവിനെ നോക്കി
നേരം വൈകീയെന്ന്
പോക്കുവെയിൽ ചൂണ്ടിയവൻ .

കുറുകിയ നെഞ്ചകമാകെ
ഇന്നലെ പൂത്തൊരു കടവിനെ
നിഴൽകുത്തി തിരഞ്ഞു തിരഞ്ഞ് 
നന്നേ കൂനിപ്പോയവൻ .

കോറിപ്പോയ വരയിലടർന്നും
വിരലാഴ്ത്തി കരയെ കാത്തും 
ആർക്കോ മധുരം ചുമക്കുമിവനെ
മരമെന്ന് വിളിക്കുന്നതെങ്ങനെ .

ഇവനെ ചേർന്നിരിക്കുമ്പോൾ
എന്തൊരു തണുപ്പാണ് ,അകവും പുറവും .!

2016 ഏപ്രിൽ 5, ചൊവ്വാഴ്ച

ഉയിർച്ചിന്ത്

ചിലതുണ്ട്

ഒരു ജന്മസുകൃതം പോലെ
ഉയിരിൽ  വന്നണയുന്നത്,

ഒരു മിടിപ്പുകൊണ്ടോരായിരം
രാഗങ്ങളുതിർക്കുന്നത്, 

എന്റേതെന്റേതെന്നുറക്കി
സ്വപ്നത്തിലേയ്ക്കുണർത്തുന്നത്, 

ഒരു പുൽക്കൊടിത്തുമ്പിലൂർന്ന്   

സൂര്യനായ് തിളങ്ങുന്നത്, 

ഒരു നിറം വീശിയെറിഞ്ഞതിൽ 
ഏഴു നിറങ്ങളായ് ജാലപ്പെടുന്നത്‌,

ഒരു തിര മുറിച്ചു വിരിച്ച്
കരകാണാക്കടൽ മെനയുന്നത്, 

കണ്ണേ , ഉയിരേയെന്ന്
പരാവർത്തനം ചെയ്യപ്പെടുന്നത്, 

പൊടുന്നനെ 

പറക്കൽ കൈവിട്ടൊരു  

കുഞ്ഞു പട്ടം പോലെ ഞാൻ..!

പെരുമഴ കൊണ്ട് 
പടിയിറങ്ങിപ്പോയ വാക്കിന്റെ വിത്തേ, 
ഒരു തുള്ളിയായ്
നീയെൻ ചിതയിൽ മുളപൊട്ടുക.


2016 മാർച്ച് 28, തിങ്കളാഴ്‌ച

വേനൽ



തിരക്കില്ലാത്ത
ഊടുവഴികളിലൂടെ
പൂക്കൾ കൊഴിച്ചിട്ടു പോകുന്നു
മടുപ്പിന്റെ വസന്തം .

വിരലോടിക്കുന്ന വഴികളിലാകെ
വായിച്ചു മടുത്ത വരികളുടെ
ചോരവാർന്നു നീലിച്ച ഞരമ്പുകൾ .

വരകൾക്കുള്ളിൽ നിശ്വാസമുതിർത്ത് 
നരച്ചു മങ്ങിപ്പോയ നിറങ്ങൾ .

മുറ്റം നിറയെ പാറിവീണു കിടക്കുന്നു
കാറ്റുപേക്ഷിച്ചുപോയ കരിയിലക്കൂട്ടം .

മിണ്ടാനില്ലൊന്നുമേയെന്ന് നോക്കിയിരിക്കുന്നു
തളിരില്ലാ ചില്ലമേൽ ഇരട്ടവാലൻ കിളികൾ .

ഒരു തൊടിപോലും നനയ്ക്കാനാവുന്നില്ലെന്ന്
കരഞ്ഞുവറ്റിപ്പോയൊരു കിണർവട്ടം ..! 





 

2016 മാർച്ച് 20, ഞായറാഴ്‌ച

ശമനതാളം

മരിച്ചില്ലെന്ന്
താളം തെറ്റിയ
ശ്വാസവേഗങ്ങൾ .

ചവിട്ടുന്നിടത്തൊക്കെ
പച്ചച്ചോരയെന്ന്
മുറ തെറ്റിക്കാത്ത കാലുകൾ .

തൂങ്ങിയാടുന്ന സ്വപ്നങ്ങളുടെ
മഹാരോദനത്തിൽ
നിശ്ചലമായിപ്പോകുന്ന ഇലകൾ .

നാലുകാലുള്ള ദൈവങ്ങളുടെ
കൊടുംപ്രീതിക്കായ്
ഇരുകാലികളുടെ കഴുത്തറുത്ത് കുരുതി .

മൂർച്ച കൂട്ടുന്ന വാളുകളുടെ
അടങ്ങാത്ത ദാഹത്തിൽ
വിറങ്ങലിക്കുന്ന മതമില്ലാത്ത മണ്ണ് .

വെളുത്ത പ്രാവെന്ന് കുറുകി
തളർന്നുറങ്ങിപ്പോകുന്ന
കടുത്തു കറുത്ത രാത്രികൾ .

എവിടെയൊരു മനുഷ്യനെന്ന് 
മക്കളിൽ  ഉരുകിയുരുകി 
വാർന്നൊലിച്ചുപോയ നെഞ്ചകം .

ഒസ്യത്തിലെഴുതി വെയ്ക്കാൻ
ഒരൊറ്റ വാക്കു പോലുമില്ലെന്ന്
തലവാചകത്തിൽ ഒഴുകിപ്പടർന്ന്
ഏകാന്തതയെ ആവോളം പ്രണയിച്ച്
മരണത്തിന്റെ ഒറ്റമുറി വീട്ടിൽ
ഞാനിതാ സ്വയം വിശുദ്ധയാക്കപ്പെടുന്നു . 




2016 മാർച്ച് 16, ബുധനാഴ്‌ച

വിരുന്നുകാരി

ജനലരികത്ത്
നിറഞ്ഞുകത്തുന്ന
ശരറാന്തലുമൊത്തിരുന്ന്
മഴ കണ്ടിരിക്കെ
'ഞാനിവിടെയുണ്ടെന്ന്
പിൻകഴുത്തിൽ പതിയെ
തൊട്ടുവിളിച്ച്
കറുകറേയൊരുത്തി.

കളിപറഞ്ഞിരിക്കാൻ 
ഒരു തരി വെട്ടമില്ലെന്ന്
പേടി തോന്നിയാൽ
ഒളിച്ചിരിക്കാനിടമില്ലെന്ന്
കണ്ണ് നനയ്ക്കുന്നു
വലംകൈ അമർത്തിപ്പിടിച്ച്
പെണ്ണെ ,
കരയുരുതെന്ന്
ഞാനാ പുതുമഴ ചൂണ്ടുന്നു .

മുങ്ങിക്കുളിച്ചീറൻ മാറാൻ
ഒരു പുഴയുണ്ടോയെന്ന്
മുറിയാകെ നിവർത്തിയിടുന്നു
കാണാതായ കിനാക്കൾ
ഒളിച്ചിരിപ്പുണ്ടോയെന്ന്
തലയിണ പരതുന്നു
കുരുത്തംകെട്ട നക്ഷത്രങ്ങളെ
അലമാര നീക്കി നോക്കുന്നു
നനുനനുത്ത വിരലുകൾകൊണ്ട്
എന്റെ മുഖമാകെ തൊട്ടുതൊട്ട്
മുറിച്ചു മാറ്റപ്പെട്ട മരങ്ങളും
നുള്ളിയെറിയപ്പെട്ട മലകളും
തിരഞ്ഞു തളരുന്നു .

പാകമാകാതെ കരിഞ്ഞ
ഇലകളിൽ കണ്ണീർ നനച്ച്
സാരിത്തലപ്പ് നേരെയാക്കി
പകലിനൊരുങ്ങാൻ 
പൊന്നും ഉടയാടകളും
ഒരുക്കേണ്ടതുണ്ടെന്ന്
ധൃതിയിൽ നടന്ന്
അവളെന്റെ മുറ്റം കടക്കുന്നു .

വിരലടയാളങ്ങളെണ്ണിയെണ്ണി
പുതുമഴയുടെ മണമുഴിഞ്ഞ്
പണ്ടു പുതച്ചൊരാലിംഗനത്തിന്റെ
പച്ചയായൊരോർമ്മയിൽ
ഞാനും 
എന്നെക്കാക്കുന്നൊരീ
ഇത്തിരി വെളിച്ചവും ..!






2016 മാർച്ച് 8, ചൊവ്വാഴ്ച

അമ്മയറിയാൻ ...

ഒരു കിടക്കയ്ക്ക് കൂട്ടിരിക്കുകയെന്നാൽ
ഒറ്റയ്ക്ക് നാലുകാലുകളിൽ ചലനമറ്റുകിടക്കുക
എന്നു നിർവചിക്കാം .

പുറപ്പെട്ടുപോയ  ചിരിയെ
ഏതോ തിരക്കിൽ എന്നേയ്ക്കുമായി
നഷ്ടപ്പെട്ടതുപോലെ വിറങ്ങലിക്കാം .

തണലാകാതെപോയ  മരത്തിന്
കുടപിടിച്ചുകൊടുക്കുകയെന്നാൽ
ജന്മത്തിന്റെ ശേഷപത്രമെന്നു വായിക്കാം .

നിസ്സഹായാവസ്ഥ നോക്കിയിരിക്കുകയെന്ന
നിസ്സഹായതയാണ്
ഏറ്റം വേദനാജനകമെന്ന് വിതുമ്പിക്കരയാം .

അമ്മയെക്കാണാൻ കരഞ്ഞ ഇടനാഴികളിൽ
അലസമായ് നടന്ന്
ജനിച്ച നക്ഷത്രരാശി തിരയാം .

ദൂരെയെവിടെയോ വെയിൽകായുന്ന
എന്നെ പെറ്റു നോവാത്തവളിൽ നിന്ന്
മുലപ്പാലിലിന്റെ രുചി തികട്ടിവരുന്നതുപോലെ .

ഒരു ചിരിയുടെ തിര ചക്രവാളം ഭേദിച്ച് ...
ഞാനാകെ നനയുകയാണ് .............! 



2016 ഫെബ്രുവരി 25, വ്യാഴാഴ്‌ച

മലമുഴക്കും പക്ഷിയുടെ
ആർത്തമാം ദാഹം പോൽ

കനലെരിയുമടുപ്പിലെ
തിളപൊന്തും വിശപ്പു പോൽ

തളിരാർന്ന ചില്ലയിലെ
നിറമിയലും കനവു പോൽ

പാതിരാപ്പെണ്ണിൻ മുടിയിലെ
താരകപ്പൂങ്കുലകൾ പോൽ

വരികളിലടിമുടി നനയാൻ
നിൻ വിരൽത്തുമ്പിലൂറുമൊരു
കവിതയായ്  പുനർജ്ജനിക്കണം .



മഴയായ്
പുഴയായ്
നീ നിറയുമിടം
മിന്നാമിനുങ്ങുണരുന്ന
ചില്ലയിൽ
മഞ്ഞായ്‌ തളിർക്കണം.

2016 ഫെബ്രുവരി 23, ചൊവ്വാഴ്ച

നാടിനു നിറയാൻ
കാട് പൂക്കണം
കാട്ടാറ് പാടണം .

മേലാളരേ ,

കാട് പച്ചകുത്തിയതാണ്
എന്റെയീ കറുപ്പ് .
------------

2016 ഫെബ്രുവരി 20, ശനിയാഴ്‌ച

കാറ്റിന്റെ
ചുണ്ടുകൊണ്ട്
മുറിഞ്ഞതാണ് 
കിളിപ്പേച്ച്
മഷിയെഴുതുമൊരു 
വെയിൽ തുണ്ടിൻ
കണ്ണാടിയിൽ
ഒരിലപ്പച്ച .

2016 ഫെബ്രുവരി 8, തിങ്കളാഴ്‌ച

ചാക്രേയ

മുറ്റമടിച്ചുവാരി ,
ഒരു തൊട്ടിവെള്ളത്തിൽ
പുറം നനഞ്ഞകം നനഞ്ഞ്
കാൽ തുടച്ച്
അടുക്കളപ്പടി കയറുന്നേരം
ഓട്ടം പഠിപ്പിച്ചതു പോൽ 
നീയെന്താണ് പെണ്ണെയിങ്ങനെ ..?

പടിപ്പുര കടന്ന
ചോറ്റുപാത്രച്ചൂടിനെ
നിറവോടെ നോക്കിനിന്ന്
വിയർപ്പു തുടയ്ക്കുന്നേരം
നീയെന്തിനാണ്‌ പെണ്ണെ
കവിത മൂളാൻ പറയുന്നത് ...?

വീടൊതുക്കി
പായ പകുതി വിരിച്ച്
ഉച്ചമയക്കത്തിനൊരുങ്ങുന്നേരം
വേണ്ടാന്നു കൈയിൽ തൂങ്ങി 
നീയെന്തിനാണ്‌ കുരുത്തംകെട്ടവളേ
മുഖം വീർപ്പിക്കുന്നത് ..?

ദൂരേ മേഘക്കൂട്ടം
അങ്ങോട്ടിങ്ങോട്ടെന്ന്
മഷിയെഴുതുന്നേരം  
തുളുമ്പും കണ്ണിൽ നോക്കി
മഴകാത്തിടവഴി കാത്തുനിന്ന് 
ഞാനില്ലേയെന്ന് കൊഞ്ചിപ്പറഞ്ഞ്
പതിയെ കറങ്ങി നടക്കാൻ
നിന്നെ പഠിപ്പിച്ചതാരാണ്  പെണ്ണെ ..?

നിലയ്ക്കാതോടിയിട്ടും നീയെന്തേ നരയ്ക്കുന്നില്ല ..!








2016 ജനുവരി 29, വെള്ളിയാഴ്‌ച

പുഴയെഴുത്ത്

ആഴങ്ങളിലെവിടെയോ
മേഘക്കാർ
കനംവെയ്ക്കാൻ തുടങ്ങുന്നു .

വരവരികൾ മാഞ്ഞുപോയ
കടലാസ്സിൻ ചതുരത്താൽ
അളവഴകൊത്തൊരു തോണി .

തണുവ് പുതച്ച വരാന്ത നനച്ച്
നിറഞ്ഞൊഴുകുമൊരു  പുഴയായ്
മണൽവിരി  മൂടിയ മുറ്റം .

കട്ടുറുമ്പിൻ കുഞ്ഞുങ്ങളെ
കരിയിലത്തുഞ്ചത്താലെടുത്ത്
വള്ളത്തിലിരുത്തി പതിയെ ഒരുന്ത് .

നോക്കി നോക്കിയിരിക്കേ
ആളെയിരുത്തി മറഞ്ഞുപോകുന്നു
പുഴ നീന്തിയൊരു കടത്തുവള്ളം ..!

അക്കരെ നിന്നൊരാൾ
ഞാനല്ലേ നീയെന്ന്
ചൂളമിടുന്നുണ്ടോന്നു കാതുകൂർപ്പിക്കണം .

കുന്നിൻ ചെരുവിൽ കാണാമെന്ന്
വെറുതെ പറയുന്നതു കേട്ട്
വെറുതെ മോഹിച്ചിരിക്കണം .

പറത്തിവിടുന്ന കിളിയെ
ആരും കാണാതെയറിയാതെ
ചുണ്ടിനുള്ളിലൊളിപ്പിച്ചുവെയ്ക്കണം .

ഇന്നലെയ്ക്ക് ദാവണി ഞൊറിയുമ്പോൾ
ഇന്നത്തെ ഏകാന്തതയ്ക്കെന്തൊരു ചന്തം ...!











2016 ജനുവരി 26, ചൊവ്വാഴ്ച

വരവേൽപ്പ്

മൂടാൻ
ചെറുകമ്പളം തരാം
ചൂടാൻ
നറു താരകങ്ങളും
നുകരാൻ
മഞ്ഞിൻ ചഷകവും
നുണയാൻ
കടഞ്ഞ ചിരിയഴകും

പുഴ പാടും
പാട്ടിലലിഞ്ഞു
മാരുതൻ
ഇരുൾചായമുടുത്തു
പൂക്കളും
കുയിൽ പാടിയ
രാഗമോർത്തോർത്ത്
മിഴിനീട്ടിയിരിപ്പാണ് 
ജാലകം

തിരിതാഴ്ത്താൻ
മിഴി വെമ്പൽപൂണ്ടിതാ

വരിക
നറുനിലാമഞ്ചലിൽ
തരിക
കിനാപ്പൊൻതൂവൽ .





2016 ജനുവരി 14, വ്യാഴാഴ്‌ച

ചിതറി
പടർന്ന്
വൃത്തമിടുന്ന
ജലകണങ്ങളിൽ
തുളുമ്പിപ്പോകുന്ന
കിണർ .!

പതിയെ പതിയെയെന്ന
മന്ത്രണത്തിൽ
ആടിയാടി
ഒരുമാത്ര നിശ്ചലമാകുന്ന
തൊട്ടി.!
നീയെത്തിയിട്ടു വേണം
എനിക്കൊന്നു നനയാനെന്ന്
തിളങ്ങിയിരിക്കുന്നൊരു
ചെമ്പ്...!
( നിന്നെ തൊട്ട് ഞാനാകും നേരം )

2016 ജനുവരി 6, ബുധനാഴ്‌ച

മഴവില്ല് വരയുമോർമ്മയിൽ ...


നാളെകളുടെ രേഖീയമായ
ഏതോ ഒരക്കത്തിന്റെ വിരൽ പിടിച്ച്
ഞാൻ നടന്നു കയറുകയാണ് .

കണ്ണട നന്നായി തുടച്ച്
കൊതിതീരെ നോക്കിനില്ക്കുന്നു
പച്ചയുടുത്ത ഉന്മാദിനികളുടെ നടനം .

നേർത്ത വരകൾ പോലെ
കിതച്ചുവരുന്ന മഴയൊരു വിരൽത്തുമ്പാൽ
ഒരു മുത്തെടുത്ത് നെറ്റിമേലൊട്ടിക്കുന്നു .

ഞാനിവിടെയുണ്ടെന്ന്‌ ഓരോ മരവും
അരുമയായ് ഞാനിട്ടപേരിനെ
മുന്നിലേയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുനിർത്തുന്നു .

കൈവെള്ളയിലിരുന്നൊരു നീരുറവ
ചുളിവു വീണ കവിളിണകൾ
കനിവോടെ തൊട്ടു നനയ്ക്കുന്നു .

നന്നായിണങ്ങുന്നുവെന്നു തലോടി
കാറ്റുവിരലുകൾ ,ഒതുക്കിവെച്ച നര
നെറ്റിയിലേയ്ക്കു വിരിച്ചിടുന്നു .

ആ കാണുന്നതാണെന്റെ വീടെന്ന്
തണുപ്പിനെ കുടഞ്ഞെറിഞ്ഞ്‌
ഞാനോടിച്ചെന്നു കണ്ണുനിറയ്ക്കുന്നു .

തൂക്കുവിളക്കുവെട്ടത്തിലുറക്കെച്ചിരിച്ച്
ഞാനുറങ്ങിയിട്ടില്ലെന്നവളെന്നെ
ഇരുട്ടിനെ പരിചയപ്പെടുത്തുന്നു .

ചില്ല നിറഞ്ഞ മിന്നാമിനുങ്ങുകളെ കാട്ടി
ഇവളും ഋതുമതിയായെന്ന്
കവിളിലൊരു നുണക്കുഴി കുത്തുന്നു .

ബ്രാഹ്മമുഹൂർത്തത്തിലുണരണമെന്ന്
ഇരുട്ടിനെ മടിയിലുറക്കി
തണുപ്പിനെ വാരിയെടുത്ത് പുതയ്ക്കുന്നു .

നീയെന്നെ ചേർത്തുപിടിച്ചൊരു ചിത്രം
ചുവരിന്നും മായാതെ കാത്തുവെച്ചിരിക്കുന്നു .!


















2015 നവംബർ 23, തിങ്കളാഴ്‌ച

' മഞ്ഞക്കാണി '

അനാഥത്വത്തിന്റെ 
പര്യായം തിരഞ്ഞാണ്
നടക്കാനിറങ്ങിയത് .

കടലിലേയ്ക്ക് നടന്നുപോയ
അമ്മയുടെ ചിരിയിപ്പോഴും
നന്നേ ചെറുപ്പം .

'നിരാസ'ത്തിൽ
കൂർത്ത മുള്ള്.

മഴയുടെ പര്യായങ്ങളിൽ
പ്രണയത്തെ കാണാതെ
മഴനനഞ്ഞ പ്രണയത്തെ
കടക്കണ്ണാലുഴിഞ്ഞ്
നിനക്കെന്തിനൊരു പര്യായമെന്ന്
തുടുത്ത ചുണ്ട് വീണ്ടും ചുവപ്പിച്ച്
'മ 'യിലേയ്ക്ക് വീണ്ടും .
എന്തോരം നല്ല വാക്കുകളെന്ന്
ഒന്നൊന്നായെടുത്ത് 
വേഗത കുറച്ചു .

പണ്ടുപണ്ട് ,
വെള്ളിവീണ മുടികൾക്ക്
പകരംകിട്ടിയ
സ്നേഹംപുരണ്ട 
ചെമ്പ് നാണയത്തുട്ടുകൾ
ഒരു വാക്കിന്റെ നെറുകയിൽ
തിളങ്ങി നിൽക്കുന്നു ..!
'എന്തെങ്കിലും പ്രത്യേക ജോലിക്ക്
പിതാവ് നല്കുന്ന സമ്മാനം 'എന്നതിന്
ഒരൊറ്റ വാക്ക്,
ഇന്നലെവരെ കാണാതെപോയത് .

വാക്കുകൊണ്ടൊരോർമ്മയെ
വീണ്ടും പുതുക്കിപ്പണിത്
തലക്കെട്ടിൽ
ആ വാക്കെഴുതിവെച്ച്
കുടിലിനുള്ളിൽ
ഞാൻ വീണ്ടും സനാഥയാകുന്നു .

2015 നവംബർ 18, ബുധനാഴ്‌ച

ബാക്കിയാവുന്നതിലൊരു തുള്ളി

പുതപ്പിനടിയിൽ
തണുത്തു വിറയ്ക്കുന്നുണ്ട്
അമ്മച്ചൂട്  കൊതിച്ച്
കനമുള്ളൊരു പനി .

അടുക്കളവാതിലിലേയ്ക്ക്
ആർത്തിയോടെ
നുഴഞ്ഞു കയറുന്നുണ്ട്
പാതിയടഞ്ഞൊരു നോട്ടം.

നിനക്കു വേണ്ടെങ്കിൽ
എനിക്കും വേണ്ടെന്ന്
കൂട്ടിരുന്ന നോവിൽ
നനയുന്നുണ്ടുമിനീർ .

ജനലരികിൽ ചേർന്നുനിന്ന്
മഴ തൊട്ടു തണുക്കാൻ
കൈനീട്ടിപ്പിടിക്കുന്നുണ്ട്
നിറമേലും കുപ്പിവളകൾ .

നല്ലവാക്കോതുവാൻ
ത്രാണിയുണ്ടാവണേയെന്ന്
പേർത്തും പേർത്തും ജപിക്കാൻ
ഉണരുന്നുണ്ട് ചുണ്ടുകൾ .

പണ്ടുപണ്ട് വളരെ പണ്ട്
പേരില്ലാരാജ്യത്തൊരു
രാജകുമാരിയെന്ന് കേൾക്കാൻ
ഉഴറുന്നുണ്ടൊരുറക്കം .

ഇതാ , ഭൂമിയുടെ അറ്റമെന്ന്
ഉറക്കത്തിനിടയിൽ കയറിവന്ന്
ആരോ വിരൽ പിടിക്കുന്നു .
ഉയർന്നുതാഴുന്ന
ശ്വാസത്തിനുമേലെ
കാലെടുത്തുവെച്ച്
ശാന്തമായുറങ്ങുകയായിരുന്നെന്ന്
പനിക്കിടക്കയിൽനിന്ന്
ചാടിയെഴുന്നേറ്റിരുന്ന്
ഒരുവൾ മോണകാട്ടി ചിരിക്കുന്നു .

2015 നവംബർ 15, ഞായറാഴ്‌ച

വിരൽതൊടുന്നിതാരോ..

മണ്ണിനു കാതുകൊടുക്കിൽ 
പെറുക്കിയെടുക്കാം
പൊടിയുന്ന മഞ്ഞിന്റെ
കൊഴിയുന്ന തൂവലിന്റെ
മഞ്ഞിച്ച ഇലയുടെ
ചിലമ്പിച്ച ഈണങ്ങൾ .

ഊർന്നുവീണുപോകുന്ന
പ്രാണന്റെ സംഗീതം.!

കാറ്റിനു കാതുകൊടുക്കിൽ 
അരിച്ചെടുക്കാം
ഒഴുകുന്ന പുഴയുടെ
പാടുന്ന കിളിയുടെ
മൊരിയുന്ന വിത്തിന്റെ
മധുരിച്ച ഈണങ്ങൾ .

പകർന്നുപടർന്നു നിറയുന്ന
പ്രാണന്റെ സംഗീതം .!





2015 നവംബർ 11, ബുധനാഴ്‌ച

സ്വപ്നപഥത്തിലെവിടെയോ ...

അമ്മിണിയേടത്തിയുടെ
ഓലപ്പുരയിലെ
അടുപ്പിൻതിട്ടയിൽ
ഉറക്കംതൂങ്ങിയിരുന്ന
കറുമ്പിപ്പൂച്ചയുടെ കണ്ണിന്റെ
ഒരു തരി തൊട്ടെടുത്ത്
ചൂട്ടു കത്തിച്ച്
അപ്പുണ്ണീടെ ഒട്ടിയ
വയറിലൊരുമ്മ കൊടുത്ത്
ഞാനിന്നിറങ്ങുന്നു .

ഗോപാലേട്ടന്റെ ആലയിൽ
ചാരംപുതച്ചുറങ്ങുന്നുണ്ടാവും
ഒരു പിടി കനൽക്കട്ടകൾ
വേണിയേടത്തിയുടെ വീട്ടിലെ
അകത്തളത്തിൽ
തിരിതാഴ്ന്നിരിപ്പുണ്ടാവും
നാളെയെന്ന് മന്ത്രം ജപിക്കുന്ന
നിലവിളക്കുകൾ .

ഒരു കാതം കൂടിയുണ്ടെന്ന്
ഒരു ചൂണ്ടുവിരലടയാളം തന്ന
പാലമരത്തിന്റെ മണമെടുത്ത്
നെറ്റിയിൽ തൊട്ട്
പൊത്തിലൊരിടം കണ്ടുപിടിച്ച്
തുള വീണ ആകാശത്തെയും
വെട്ടേറ്റ സൂര്യനെയും
മുറിപ്പെട്ട് മുറിപ്പെട്ട്
തുന്നൽക്കാരിയായ ഭൂമിയെയും
അല്പനേരം സൂക്ഷിക്കാനേൽപ്പിച്ച്
ഞാൻ നടക്കുന്നു .

ഇന്നലെ ഞാൻ നട്ട പൂമരം
ഇരുണ്ടുപോയവളെന്ന്
ഇലയനക്കുന്നു
കാത്തിരുന്ന് കണ്ണുകുഴഞ്ഞെന്ന്
നീ പരിഭവിക്കുന്നു
ഉടലുമുയിരുമെന്നടക്കം പറഞ്ഞ്
നമ്മൾ കൈകോർക്കുന്നു
ഒരു ഭ്രമണപഥത്തിൽ നഷ്ടപ്പെട്ട്
നാളെ വീണ്ടും
രണ്ടു ഗ്രഹങ്ങളായ് പിരിയാൻ
പുതിയൊരു സൗരയൂഥം തീർക്കുന്നു . 

2015 നവംബർ 1, ഞായറാഴ്‌ച

ഒരുതരി വെളിച്ചത്തിലോരായിരം നക്ഷത്രങ്ങൾ

ഒളിഞ്ഞുനിന്നു ചിരിവിതറുന്ന
പ്രകാശരേണുക്കളെ
നുള്ളിയെടുത്തു വെയ്ക്കാൻ
തീരാത്ത കൊതിയാണ് .

ഓലക്കീർ വകഞ്ഞുമാറ്റി
അകായിലേക്ക് കടന്നിരിക്കുന്ന
വെളിച്ചപ്പൊട്ടുകളെ നുള്ളിനുള്ളി
വിരൽതുമ്പത്തു ചോരപൊടിയാൻ
തീരാത്ത കൊതിയാണ് .

ഒരാഴവട്ടത്തിൽനിന്ന്
ഒരു ചില്ലു കോരിയെടുത്ത് 
കൈക്കുമ്പിളാൽ മൊത്തിക്കുടിച്ച്
അകംപുറമൊരുപോലെ നനയാൻ
തീരാത്ത കൊതിയാണ് .

നെഞ്ചിലേയ്ക്കിറങ്ങിനിന്ന്
ചിന്നിച്ചിതറിച്ച്‌
നക്ഷത്രപ്പൊട്ടുകളിൽ
മുഖം തോർത്തിയെടുക്കാൻ
തീരാത്ത കൊതിയാണ് .

പേരമരചില്ലയിലാടുന്ന
പോക്കുവെയിൽക്കണ്ണാടിയോട് 
ഒരു  ചീന്തെനിക്കുമെന്നു കടംവാങ്ങി
കണ്‍കോണിൽ പൊതിഞ്ഞുവെയ്ക്കാൻ
തീരാത്ത കൊതിയാണ് .

നിലാവിൻ  മുലക്കച്ച കെട്ടാതെ
രാത്രിയാൾ നടക്കാനിറങ്ങുമ്പോൾ
ഒപ്പരം ഞാനുമുണ്ടേന്ന്
കണ്ണുകുടഞ്ഞെടുത്ത് 
വഴിനീളെ കത്തിച്ചുപിടിക്കാൻ
തീരാത്ത കൊതിയാണ് .

കിനാവിൻ  പാടവരമ്പത്തിരുന്ന്
കാറ്റിൻ വിരലാലൊരു  താൾ മറിച്ച്
'നിന്റെ കണ്ണിലാണെന്റെ കവിത'യെന്ന്
വായിച്ചു വായിച്ചു നിറയാൻ
തീരാത്ത കൊതിയാണ് ....!
-------------------------------------------










2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഉള്ളാലെ , ഉയിരാലെ ...

എത്ര നന്നായി
അടുക്കിയടുക്കിവെച്ചാലും
ചിതറപ്പെടുന്ന മുറികളുണ്ട് .

വലിച്ചുതാഴ്ത്തിയിടപ്പെട്ട
കർട്ടനുകൾ
ഊർന്നുവീണു ചിതറിയ
കുന്നിമണികൾ
മുഖചിത്രമടർന്ന്
നിര തെറ്റിയ പുസ്തകങ്ങൾ
ഉരുകിയൊലിച്ചുതീർന്ന
മെഴുകുതിരികൾ
തുറന്നു വെച്ച
മഷിക്കുപ്പിയും പേനകളും.

ചിക്കിചികഞ്ഞിടുന്ന നഖങ്ങൾ
എന്റേതു തന്നെയാണെന്ന്
വിരലുകളിൽ അമർത്തിച്ചുംബിച്ച്
നീ വീണ്ടുമോർമ്മപ്പെടുത്തുന്നു .

ഒരു ശ്വാസത്തിനുപോലും
കടന്നിരിക്കാനാവാത്ത വിധം
ഓരോ മുറിയുടെ മുക്കും മൂലയും
ഒരു തുള്ളി വാക്കിന്റെ മണംകൊണ്ട് 
നിറ നിറേ നിറച്ചുവെയ്ക്കുന്നു .

ഞാനീ മുറികൾ തഴുതിട്ടു പൂട്ടുന്നു .

ഇന്നലെ പെയ്ത പെരുമഴയുടെ
വിത്തിൽനിന്ന്
ഞാനൊരു കരിമേഘത്തെ
മുളപ്പിച്ചെടുക്കട്ടെ ....!




2015 ഒക്‌ടോബർ 14, ബുധനാഴ്‌ച

നിർവ്വാത


നഖം
കൂർപ്പിച്ചൊരുക്കി
കുറിമാനം കൊണ്ടുവരും
ആടിയുലഞ്ഞൊരു 
വൻ തിര .
അടർത്തിയെടുത്ത്
ചെറു മറുകായ്
ഉടലാഴത്തിലെന്നെ
അടരാതെ പതിച്ചുവെയ്ക്കാൻ .

ഒരു മാത്ര ....
മണമായ് 
നിറമായുണരുന്ന
പൂവിതളിൽ നിന്നൊരു
സൂര്യകണമടർത്തിയെടുക്കാൻ ,
ഉയിരാഴത്തിലൊരു തുള്ളിയായ് 
എന്റേതെന്റേതെന്ന്
കൊളുത്തിവെയ്ക്കാൻ
എനിക്കൊരു ചെറു വിരൽ .

മതി ....
ഞാനൊരു
നേർത്ത വരയാവും.
നീയെന്നിൽ
നിന്റെ നഖപ്പാട് ചേർക്കുക .


2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

വെളിപാട്

നിന്റെ അനാഥത്വമായിരുന്നു
എന്റെ പിറവി
നിന്റെ വേദനകളായിരുന്നു
എന്റെ വിശപ്പ്‌
ഉറങ്ങാതിരുന്നു കാക്കണമെന്ന്
നിന്റെ നിയമം
നിന്റെ സനാഥത്വത്തിൽ
ഉപേക്ഷിക്കപ്പെടണമെന്ന്
വിധിയെഴുത്ത് .

ചിത്രങ്ങളിലും
കല്ലുകളിലും ചിരിച്ച്
എന്റെ വേഷം മുഷിഞ്ഞിരിക്കുന്നു .

എന്റെ പേരിൽ
രക്തം ചിതറിത്തെറിക്കുന്ന
വാക്കും നോക്കും
ക്രൂശിക്കപ്പെടുന്ന മനുഷ്യർ
വാഴ്ത്തപ്പെടുന്ന മൃഗങ്ങൾ
നീ തന്ന പേര്
ഞാൻ വെറുത്തിരിക്കുന്നു.

എനിക്കു പണിയെടുക്കണം
കയ്പ്പും മധുരവുമുണ്ട്‌
എനിക്കൊരു മനുഷ്യനാകണം 
നേരും നെറിയുമുള്ള ' മനുഷ്യൻ '.
------------------------------------

2015 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

തുടിക്കുന്നുണ്ടുള്ളിലിന്നുമെന്ന് ...

കൊല ചെയ്യപ്പെട്ട ഒരരുവിയുടെ
നെഞ്ചിനു മുകളിലൂടെയാണ്‌
ഞാനിപ്പോൾ നടന്നുപോകുന്നത് .

ചിതറിക്കിടക്കുന്ന അസ്ഥികൾക്കു മേലെ
പൂത്തുനില്ക്കുന്ന ആറ്റുവഞ്ഞിപ്പടർപ്പ് .

വേരാഴ്ന്നിറങ്ങിയ ചില്ലകളിലിപ്പൊഴും
പച്ചപ്പിന്റെ നിറഞ്ഞ ചിരിയിലകൾ .

ഇവിടെയൊരുവൾ  സ്വച്ഛമായൊഴുകി
ദൂരേയ്ക്കൊരു  വിരൽ നീട്ടിയിട്ടുണ്ടാവും .

ആരൊക്കെയോ മുഖം നോക്കാൻ
ഒരു കുമ്പിൾ വെള്ളം കോരിയെടുത്തിട്ടുണ്ടാവും .

ഇരുകരകളിലുമൊരു  വസന്തം തീർത്ത്
ഏതോ പൂക്കൾ മഴകൊണ്ടു നിന്നിട്ടുണ്ടാവും .

'ഞാൻ കണ്ടു ' എന്ന് ഏതോ ഒരു പക്ഷി
ചിറകു കുടഞ്ഞ് , പറന്നുപോയിട്ടുണ്ടാവും .

അന്ന് കൊതിയോടെ ,കാൽനഖം പോലും
തോരാതെ കാത്തുവെച്ചൊരു നനവ്‌ .

ഓരോ യാത്രയുമവസാനിക്കുന്ന തുരുത്തിൽ
ഒന്നും കേൾക്കാനില്ല ,പറയാനുമില്ലെന്ന്
വീടുകളുടെ അടഞ്ഞുകിടക്കുന്ന ജനാലകൾ..!






2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

മരണം

മഹാമരത്തിന്റെ തണലിൽ
കണ്ടുമുട്ടണം .

ഓരോ ഇലകളെയും
സ്വപ്നങ്ങളെന്നെണ്ണണം .

കൂട്ടിനുള്ളിലെ കിളിനോട്ടങ്ങളെ
കണ്‍കോണിലൊളിപ്പിക്കണം .

കരുതിവെച്ച വാക്കിനെ
വേരിൽനിന്നടർത്തിയെടുക്കണം .

ഉണരുന്ന വാക്കിൻ ചുണ്ടിനെ
ചുംബിച്ച്  ചുവപ്പിക്കണം .

അസ്തമയം കണ്ടുവരുന്ന കാറ്റിനെ
മടിയിലുറക്കിക്കിടത്തണം .

പുഴയിൽ കാൽ മുഖം കഴുകി
നക്ഷത്രജാലം കാണണം .

ഉടലുയിരൊന്നായ് പകർന്ന്
തിരയിലൊരു തോണിയാകണം .





2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഉയിരെഴുതുമൊരുടൽപോലെ..


നീയെന്നുമെപ്പൊഴും
കൂടെയുണ്ടെന്നറിഞ്ഞു-
തന്നെയാണ് 
പിഞ്ചുകുഞ്ഞെന്നപോലെ
ഞാനലറിക്കരയാറ് .

ഒരേ ശ്വാസത്തിലാണ്
നാമെന്നറിഞ്ഞു തന്നെയാണ്
ശ്വാസത്തിനായി കരഞ്ഞ്
വീണ്ടും വീണ്ടും മുറിയാറ് .

തീയിലൊരു നാളം പോലെ
മഞ്ഞിലൊരു തുള്ളി പോലെ
വിചിത്രമൊരു ചിത്രമായ്
നിന്നിൽ ചുവന്നസ്തമിക്കുന്നു 
ഞാൻ ...!





2015 സെപ്റ്റംബർ 19, ശനിയാഴ്‌ച

വാംങ്മേ മനസി പ്രതിഷ്ഠിതാ ...

നിന്റെ
അറ്റുപോയേക്കാവുന്ന
വിരലുകളെക്കുറിച്ചോർത്ത്
ഞാൻ വേദനിക്കുന്നില്ല .
എന്റെ നെഞ്ചിൽ ചേർന്നിരുന്ന്
അല്പമൊന്ന് മയങ്ങാം
പക്ഷേ ,
ഉറങ്ങരുത് .

പ്രണയം പൂക്കുന്ന തീരങ്ങളിൽ
നീ നിന്റെ വിരലുകളിൽ 
വീണക്കമ്പിയിലെന്നപോലെ
വെടിപ്പും കൃത്യതയും പാലിക്കണം .

അലിവു കാട്ടേണ്ടിടത്ത്‌
സൂക്ഷ്മതയോടെ ഇരയെ തിരയുന്ന
ഒരു പക്ഷിയാകണം .

പ്രകൃതി നൊന്തു വിലപിക്കുന്ന
ഇടങ്ങളിൽ
ഒരുടമ്പടിയിലും ഒപ്പുവെയ്ക്കരുത് .

യുദ്ധങ്ങളിൽ 
കലാപങ്ങളിൽ 
വർഗ്ഗീയവിഷം ആളിക്കത്തുന്ന
ഭൂമികയിൽ
നിന്റെ വിരലുകൾക്ക്
വാൾത്തലയുടെ തിളക്കമുണ്ടാകണം .

'മനുഷ്യനായി' ജീവിച്ചു
എന്ന ഒറ്റക്കാരണത്താൽ
കൊല്ലപ്പെട്ടവരുടെ
ജീവചരിത്രത്തിൽ
ഞാൻ ചുംബിച്ച നിന്റെ വിരലുകൾ
കാണാനിടവന്നേക്കാം .
പക്ഷേ ,
ഉറങ്ങരുത് .
-------------------------------











2015 സെപ്റ്റംബർ 16, ബുധനാഴ്‌ച

വാനം
ചായക്കൂട്ടെടുക്കുന്നു
വരകളായ് നീയും.
നിറങ്ങളായ്‌ ഞാനും.

മഴവില്ലായ്‌ നമ്മൾ .

ഓട്ടക്കണ്ണിട്ടു നോക്കുന്നു
പെണ്ണ് .!

മഴയായ് പൊഴിയുന്നു
മണ്ണിൽ കിളിർക്കുന്നു
നമ്മൾ ...!
-----------------------

2015 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഒറ്റക്കണ്ണാൾ .

വരച്ചിട്ടും വരച്ചിട്ടും
തെളിഞ്ഞുവരാത്ത
മഴമേഘത്തിനായി
ആകാശത്തിന് 
ഒരു കണ്ണിറുത്തു കൊടുത്ത്
ഒറ്റക്കണ്ണാൾ വര
പുതിയ കാൻവാസിന്റെ
ചുരുൾ നിവർത്തുന്നു .

തെളിഞ്ഞുവരുന്ന പുഴ
ഒരുക്കിയെടുക്കുന്ന തടങ്ങൾ
മുളപൊട്ടുന്ന വിത്തുകൾ
അയവിറക്കുന്ന കാലികൾ
പുഴയിലേയ്ക്കു നിഴൽ നീട്ടി
കിളികളിരിക്കുന്ന ചില്ലകൾ .

വരയിലൊതുങ്ങാത്ത
വേരിന്റെ നനവുകൾ .

ചായക്കൂട്ടടച്ചു വെച്ച്
മാനം നോക്കിയിരിക്കുന്ന വര.

ഉള്ളുതണുത്ത മാറിലെ
പുഴയെത്തിനോക്കുന്നവന്റെ 
കണ്ണപൊത്തിക്കളിച്ച് 
കറുമ്പിയായ മേഘം 
മെല്ലെയിറങ്ങി വന്ന്
മടിക്കുത്തിൽനിന്നൊരു
മുത്തെടുത്ത് 
വരയ്ക്കൊരു കണ്ണ് വരയ്ക്കുന്നു ...!

------------------------------------





2015 ഓഗസ്റ്റ് 19, ബുധനാഴ്‌ച

എത്ര കൂട്ടം
മണങ്ങളാണ്
ഓണമെന്നു തൊട്ട്
വാസനിക്കാൻ ..!

തൊടിയിലെ പൂക്കളിൽ
പറ്റിനിന്ന
തിളങ്ങുന്ന മഴതുള്ളികളുടെ
മണം .

ഓണക്കോടി
പൊതിഞ്ഞുവന്ന
പഴയ പത്രക്കടലാസ്സിന്റെ
മണം .

പലഹാരങ്ങളിൽനിന്ന്
കളിക്കൂട്ടത്തിലേയ്ക്ക്
പരന്നുനിറഞ്ഞ
വെളിച്ചെണ്ണയുടെ
മണം .

ഉരൽക്കളത്തിലെ
വിളകളിൽ നിന്ന്
ഇളകിവീണുകിടന്ന 
പച്ചമണ്ണിന്റെ
മണം.

നേന്ത്രക്കുല സ്വർണ്ണംപൂശി
പത്തായത്തുറപ്പിലൂടെ
എത്തിനോക്കിയ 
ഇരുട്ടിന്റെ
മണം .

അങ്ങനെയങ്ങനെ....!!!

2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കത(ഥ)യില്ലാത്തവൾ...


നീയെന്റെ പിറകിൽ
ഒളിച്ചിരിക്കുമ്പോഴാണ്
കിളികൾ
പാടി നിർത്തുന്നതെന്ന്
ഞാൻ  വീണ്ടും
കള്ളം പറയുന്നു .
അല്ല
കള്ളം പറയാൻ
അവരെന്നെ പഠിപ്പിക്കുന്നു.
വാതിലില്ലാ വീട്ടിലെ
ഏഴാം നിലയിലെ മുറിയിൽ
അരിപ്പെട്ടിക്കുള്ളിൽ
നിന്നെ പൂട്ടിവെയ്ക്കുന്നതാണെന്ന്
ഇന്നലെയും
പുഴകളോടും കാറ്റിനോടും
ഈവഴി പോയ പാണനോടും
പറഞ്ഞു മടുത്തു .

പൂവായ പൂവിലും
കനവായ കനവിലും
വാടിച്ചുവന്ന്
നിറമഴിച്ചുവെയ്ക്കാനൊരാഴം
തേടുന്നിടത്തുനിന്നാണ് 
നിന്നെയൊരു മുത്തായ്‌
കോരിയെടുത്ത് 
ഒറ്റച്ചിറകുവേഗത്തിൽ
ഞാൻ പറക്കാൻ തുടങ്ങുന്നത് .

നക്ഷത്രങ്ങളടർത്തിയെടുത്ത്‌
ജനാലകളിൽ തൂക്കിയിടും.
നീയില്ലാത്ത ആകാശം വരച്ച്
കടലെന്ന് വായിക്കും .
കൊഴിഞ്ഞുവീണ
തൂവലുകളോരോന്നായെടുത്ത്
തിരകളെന്നെണ്ണും .

ഏതോ ജന്മത്തിൽ
നീയണിയിച്ച് ,
ചന്തം നോക്കിയ
കുപ്പിവളകളിലൊന്നെടുത്ത് 
ഞാൻ നിന്റെ മുഖം വരയ്ക്കും .
മഴവില്ലുകൊണ്ട്
പുരികക്കൊടികൾ 
മയിൽപ്പീലികൊണ്ട്
കണ്ണുകൾ
പൂവിതൾ കൊണ്ട് 
ചുണ്ടും മൂക്കും 
ശംഖു കൊണ്ട്
ചെവികൾ .
കണ്ണുതട്ടാതിരിക്കാൻ
കൂർത്ത കൊക്കുകൊണ്ട്‌
ഒരു തരി
ഇരുട്ടിനെയൊപ്പിയെടുത്ത്
കവിളിലൊരു കറുത്ത മറുക് .

മഞ്ഞിൽ കുളിച്ചുകയറി
നിനക്കായ്
പകലുടുപ്പു തുന്നുന്ന
രാ വിരലുകളാണ്
നിന്നിലുറങ്ങി
നീയായുണരുന്നൊരീ 
ഞാനെന്ന കടംകഥയെ
അതിമനോഹരമായി 
വിവർത്തനം ചെയ്യുന്നത് ...!
-----------------------------


2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

കാടിനെ ചെന്നു തൊട്ട് , ഞാനൊരു കാടാകുന്നു .

'' നിശബ്ദതയെയും ശബ്ദതയെയും ഗന്ധങ്ങളെയുമൊക്കെ തിരിച്ചറിയാൻ
പഠിക്കുക .ആദ്യം മിഴികൾ അടച്ചാണ് അറിയേണ്ടത് .അതിനുശേഷം
മിഴികൾ തുറന്നും , മെല്ലെ മെല്ലെ കാട് നമ്മൾക്ക് വെളിപ്പെട്ടുവരുന്നത്‌
തിരിച്ചറിയാനാകും .................
ഒരു വേഴാമ്പലായി മാറുക ! അതെ .നാം ഏതൊന്നിനെ അറിയണമോ
അതായിത്തീരുക എന്ന സത്യം , അപ്പോൾ അതിരുകൾ ഇല്ലാതാകും .
.............................
മഞ്ഞുകാലത്തിന്റെ പിന്നിൽ എന്നും വേനൽക്കാലം ഉണ്ടായിരുന്നു .
മഞ്ഞ് കാടിനെ പ്രണയിക്കുമ്പോൾ അതിന്റെ മറപറ്റി ക്ഷമയോടെ
വേനൽ നില്ക്കും .രാത്രി മഞ്ഞ് പ്രണയംകൊണ്ട് കാടിനെ മൂടുമ്പോൾ
വേനൽ മറഞ്ഞിരിക്കും , പകലെത്താൻ കാത്ത് .പകലിൽ മെല്ലെ മെല്ലെ
വേനൽ തീവ്രമാകും . രാത്രിയിൽ വീണ്ടും ..ഈ ഒളിച്ചുകളി രണ്ടുമൂന്നു മാസം
തുടർന്നുകൊണ്ടിരിക്കും .പിന്നെ വേനലും  കാടും പ്രണയവും .

വേനലിന്റെ പ്രണയം ആദ്യനാളുകളിൽ കാടിന്റെ ഹൃദയത്തിൽ വന്നു
തൊടുമ്പോൾ ,കാട് വല്ലാതെ നാണിച്ചുപോകും . വൃക്ഷങ്ങളിലെ ഇലകളെല്ലാം
കൂമ്പിപ്പോകും .ഉടയാടകളൊക്കെ അഴിഞ്ഞുവീഴുന്ന കണക്കെ ഇലകൾ
പൊഴിഞ്ഞു വീഴും .പോകെപ്പോകെ പ്രണയം തീവ്രമാകുകയാണ് .
ചുറ്റുപാടുകളെയൊക്കെ വിസ്മരിച്ച് വേനൽ കാടിനെ ആലിംഗനം ചെയ്യും .
ഒടുവിൽ തീനാളമായി തീയിലേയ്ക്ക് ലയിക്കുമ്പോൾ വേനലും കാടും ഒന്നായിത്തീരുന്നു.
ഒരേ മനസ്സും ശരീരവുമായി ഒടുവിൽ ഒന്നും അവശേഷിപ്പിക്കാതെ കത്തിയമരുന്ന
പ്രണയം .
...........................
കാട് എന്തൊക്കെയോ ഇഷ്ടപ്പെട്ടവർക്കായി കരുതിവെച്ചിട്ടുണ്ട് .അത് കണ്ടെത്തുന്ന
വഴികളിലൂടെയുള്ള കടന്നുപോകലാണ് കാട്ടിൽനിന്നുമുള്ള ഏറ്റവും വലിയ പഠനം .
..........................
കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഈ കൊച്ചുകേരളം ഇവിടെ
ശേഷിക്കുന്ന പച്ചപ്പിന്റെ വേരുകളുടെ ബലത്തിലാണ് നില്ക്കുന്നതെന്ന് അവ
പിഴുതെറിയുന്നവർക്ക് അറിയില്ലായിരിക്കാം .
.............................
ഒരു കാട്ടിൽ വൃക്ഷമായി ജനിക്കണമെന്ന് സ്വപ്നം കണ്ടിരുന്നു .വെട്ടിയകറ്റിയാലും
പുതുനാമ്പുകളോടെ പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .മനുഷ്യർ വെയ്ക്കുന്ന കാട്ടുതീയിൽ -
നിന്നുപോലും പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .......................''
( '' കാടിനെ ചെന്നു തൊടുമ്പോൾ '' ..... എൻ .എ .നസീർ )

കാടിന്റെ കൈയൊപ്പിട്ട പുസ്തകം .കാടിനെപ്പറ്റി
വനസ്നേഹികളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും
രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും
നസീർ എന്ന ഛായാഗ്രാഹകനായ ആത്മീയാന്വേഷകൻ
നമുക്ക് അനുഭവവേദ്യമാക്കുന്ന മാന്ത്രികാരണ്യം ഇതുവരെ
മലയാളത്തിൽ വിവരിക്കപ്പെട്ടിട്ടില്ല .കാടിനെ നാം വിധേയമാക്കിയ
എല്ലാ അതിക്രമങ്ങൾക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളിൽ
തളിർക്കുകയും പൂക്കുകയും ജീവികളെ പാർപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു
എന്നതിന്റെ സന്തോഷകരമായ രേഖയാണ് ഈ പുസ്തകം .
.........സക്കറിയ ...............

( പട്ടാംപൂച്ചിയുടെ ചിറകടിശബ്ദത്തിലൂടെ ,
ചൂളക്കുരുവിയുടെ സംഗീതത്തിലൂടെ
ആനയുടെ ചിന്നംവിളിയിലൂടെ ,
കാടിന്റെ മറ്റനേകം അവകാശികളിലൂടെ ,
പതിയെ നടന്നു നടന്ന് , കാടിനെ ചെന്നു തൊട്ട്
നമ്മളും ഒരു കാടായിത്തീരും  . വായന ഒരു
അനുഭവമാക്കുന്നു  ഈ പുസ്തകം .)











2015 ജൂലൈ 30, വ്യാഴാഴ്‌ച

അച്ഛനെ വീണ്ടും വായിക്കുമ്പോൾ ...

വായിക്കുംതോറും ഇഷ്ടം കൂടിക്കൂടി വരുന്നൊരു പുസ്തകം .
അതാണ്‌ എനിക്കെന്റെ അച്ഛൻ .
ഓർമ്മയിൽ നിറയാൻ തുടങ്ങിയിട്ട് ഇന്നേക്ക്  6 വർഷം തികയുന്നു .
ഇരുട്ടിലേയ്ക്ക്‌  പകച്ചുനോക്കുമ്പോഴൊക്കെ ഒരു മിന്നാമിനുങ്ങായി കാഴ്ചയിൽ ഓടിയെത്തും .
ചെവികൊടുക്കുമ്പോൾ അലക്കിതേച്ച വെള്ളമുണ്ടിന്റെ കിരുകിരെയുള്ള ശബ്ദം.
കറുത്ത ഫ്രെയിമിന്റെ കണ്ണട , ഭംഗിയായി ചീകിയൊതുക്കിയ ഇടതൂർന്ന തലമുടി .
മീശവെയ്ക്കാത്ത , ഗൗരവമുള്ള മുഖം .കൈത്തണ്ടയിൽ ഒരിക്കലും നിലച്ചുകണ്ടിട്ടില്ലാത്ത സമയസൂചികൾ. ശരീരവും മനസ്സും എപ്പോഴും വൃത്തിയും വെടിപ്പുമായി സൂക്ഷിച്ച ,
കർക്കശക്കാരനായ എന്റെ അച്ഛൻ .

തലയിലൊരു തലോടൽ .ഇരുട്ട് മാഞ്ഞ് വെളിച്ചമാകാൻ അത് ധാരാളം .

'' പഴുത്ത പ്ലാവില വീഴുമ്പോൾ
ചിരിപ്പൂ പച്ച പ്ലാവിലയേ ,
നിനക്കുമിങ്ങനെ വരുമെന്ന്
നിനച്ചിരിക്കണമെന്നെന്നും .''

ഒന്നിലധികം തവണ അച്ഛൻ ഈ വരികൾ പറഞ്ഞുതന്നിട്ടുണ്ട് .
എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പ് കേട്ടു പഠിച്ചത് .
സാഹിത്യത്തിൽ അല്പംപോലും താല്പര്യം കാണിക്കാതിരുന്ന കണക്കു മാഷ്‌, അച്ഛൻ .
ആരാണ് എഴുതിയതെന്ന് ഞാൻ ചോദിച്ചില്ല ,അച്ഛൻ പറഞ്ഞുതന്നതുമില്ല .
ആ വരികളിലെ ഗഹനമായ അർത്ഥം , അർത്ഥമറിയാതെ ഞാൻ ഉരുവിട്ടിരുന്നു .
പഴുത്ത പ്ലാവിലയുടെ വീഴ്ച ഒരു മരണം എന്നതിനേക്കാൾ ഒരു പതനമായിട്ടാണ് ഞാൻ
എന്നും വായിച്ചത് . അതുകൊണ്ടാവാം ആരുടെ പതനത്തിലും ഞാൻ വല്ലാതെ
വേദനിക്കുന്നത് .

അധ്യാപകനായിരുന്ന അച്ഛൻ  എന്നെ പഠിപ്പിച്ചിട്ടില്ല .അധ്യാപികയല്ലാത്ത ഞാൻ
എന്റെ കുട്ടികളെ പഠിപ്പിച്ചു .ഒടുവിലാണ് എനിക്ക് ബോധ്യമായത് അതിനുള്ള കാരണം .
ഞാൻ എന്ന പുസ്തകം എന്നെങ്കിലും ഒരിക്കൽ എന്റെ കുട്ടികൾ വായിക്കുമ്പോൾ അതിലെ
ഒരദ്ധ്യായം അവരെ വേദനിപ്പിക്കുമായിരിക്കും ,ഞാനൊരു അധ്യാപികയായി സ്വയം
അവരോധിക്കപ്പെട്ട ഒരു അദ്ധ്യായം .അച്ഛന്റെ വിരൽതുമ്പിലെ പിടി വിടുവിച്ച് ഞാൻ
നടന്ന വഴി .
സ്നേഹിച്ചു കൊതിതീർന്നിട്ടില്ലിന്നും .

2015 ജൂലൈ 22, ബുധനാഴ്‌ച

ഉറങ്ങാറായില്ലേയെന്ന് രാത്രി പിന്നെയും പിന്നെയും ...

ഉറക്കം മുറിച്ചുകടക്കാൻ
കൂട്ടിനു കൂടെ വരാറുണ്ട്
തണുത്ത  വിരലുകൾ .
നിറങ്ങൾ മങ്ങിയടർന്ന്
തേഞ്ഞുതീരാറായ വഴികളിൽ
കൂട്ടംകൂടി നടക്കാറുണ്ട് .
സൊറ പറഞ്ഞിരിക്കാൻ
നിഴലനക്കം കണ്ട്
പായ മുഴുവനായി നിവർത്തിയിടും
കുളിക്കടവിലിടിഞ്ഞുവീണുപോയ പുഴ .

ഞാൻ നിവർത്തിവെയ്ക്കുന്ന
മഴയുടെ പൊതി പങ്കിട്ടെടുത്ത്
അവരോരോരുത്തരും നന്നായി നനയും .
ചിലർ നക്ഷത്രങ്ങൾ അടർത്തിയെടുത്ത്
ചൂട്ടിൻ തുമ്പ് കത്തിച്ചുപിടിച്ച്
മറന്നുപോയ മുഖങ്ങൾ
പരസ്പരം നോക്കി ഓർത്തെടുക്കും .

അച്ഛനെ വീണ്ടുമൊരു ശിശുവാക്കി
അച്ഛമ്മ മുറുക്കാൻപെട്ടി  തുറന്നുവെയ്ക്കുന്നു .
എത്തിനോക്കി  ചിരിക്കുന്ന തളിർ വെറ്റില .
'തീണ്ടാരിയുള്ളവരാരും  വെറ്റിലക്കൊടിക്കരികിൽ
പോകാറില്ലല്ലോ'യെന്ന ഓർമ്മപ്പെടുത്തൽ .

അച്ഛമ്മ കാലുനീട്ടി വിസ്തരിച്ചിരിക്കുന്നു
വെറ്റില കീറിയെടുത്ത്‌ ചുണ്ണാമ്പു തേയ്ക്കുന്നു .
ഓടിപ്പോയി തുപ്പൽകോളാമ്പിയുമെടുത്ത്
ഇടതുവശം നീക്കിവെച്ച്  യമുനേടത്തി .

അച്ഛമ്മയുടെ വലതുവശം ചേർന്നിരുന്ന്
അടയ്ക്കയും വെറ്റിലയും ഇടിച്ചുകൊടുത്ത്
ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ തട്ടി
ഉടഞ്ഞുവീഴുന്ന വാക്കുകളും പെറുക്കിയെടുത്ത്
ഇത്തിരിപ്പോന്ന  വെളിച്ചം കൊണ്ട്
ഞാനെന്റെ വിരൽതുമ്പുകളിലെ 
ചോപ്പുനിറം അളന്നെടുക്കുന്നു .

പണ്ടൊരിക്കൽ അച്ഛനറിയാതെ
മൂത്തച്ഛനോട് സ്നേഹം കൂടി
ഒരുമിച്ച് മുറുക്കാൻ ചവച്ച ദിവസമാണ്
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും
ദിവാകരൻസാർ  ശരിയായിരുന്നെന്നും
ഉറച്ചു വിശ്വസിക്കേണ്ടി വന്നത്.

ആരോ അടയാളപ്പെടുത്തിയിട്ട
ഒരു ഭ്രമണപഥത്തിൽ
എന്തിനോവേണ്ടി  നിരന്തരം കറങ്ങുന്നവൾ .
















2015 ജൂലൈ 10, വെള്ളിയാഴ്‌ച

ആത്മം

എന്റെ മുറിയുടെ
ജാലകം തുറന്നിട്ടാൽ
കടലിന്റെ അഗാധതയും
ആകാശത്തിന്റെ പരപ്പും
മോതിരവിരൽ കൊണ്ട്
തൊട്ടെടുക്കാം
അവരുടെ ചേലത്തുമ്പുകൾ
കൂട്ടിക്കെട്ടി
ഒരു തൊട്ടിലുണ്ടാക്കാം
നീന്തലിനും പറക്കലിനും
ഒരേ മുദ്രയാണെന്നും
ആഴവും പരപ്പും
ഒന്നുതന്നെയാണെന്നും
തിരിച്ചും മറിച്ചും പറഞ്ഞ്
ചെറുവിരൽ കുടിക്കാം.

ഉറക്കത്തിൽ
ഒരീർക്കിൽ തുമ്പിനാൽ
തകർന്നുപോകുന്ന
മണൽക്കൊട്ടാരം തീർത്ത്
ഞാനൊരു കുഴിയാനയാകും.

എത്ര വിരുതോടെ 
എത്ര അനായാസമായാണ്
ചിറകു വിടർത്തി
മണ്ണിൽ നിന്ന് വിണ്ണിലേയ്ക്ക്
പറക്കാൻ തുടങ്ങുന്നത്.


2015 ജൂലൈ 4, ശനിയാഴ്‌ച

' ഹതശേഷ '

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ 
ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത
ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടിടീച്ചർ കേട്ടെഴുത്ത് നടത്തുന്നു
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക് .
ശാരദാമ്മ ടീച്ചറിന്റെ ക്ലാസ്സിൽ
അക്ഷരസ്ഫുടതയോടെ
ഒരു ഖണ്ഡിക വായിച്ച്
കൊതിതീരാതെ 
ഇരിപ്പിടത്തിൽ അമർന്നിരിക്കുന്നു.
ചെറിയ കെട്ടിടത്തിൽനിന്ന്
വലിയ കെട്ടിടത്തിലേയ്ക്കു കയറി
റംല ടീച്ചറിന്റെ മേശക്കരികിൽ
കൂട്ടുകാർക്കഭിമുഖം നിന്ന്
ഈണത്തിൽ  ചൊല്ലുന്ന വരികളിൽ
നിശബ്ദമാകുന്ന എട്ടാംക്ലാസ്സ് മുറി.

ഒഴിഞ്ഞ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ നിന്ന്
ഞാനെന്റെ കവിതയെ
കണ്ടെടുക്കുന്നു.
കാറ്റിൽ ആടിയുലയുന്ന  ദാവണി
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ .

രാസനാമങ്ങളും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
വെളുത്ത പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറി.

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിനു മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തിവെച്ചിരിക്കുന്ന 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.

ഒരു ജീവിതംകൊണ്ടെത്ര തവണ
മരണത്തെ അടയാളപ്പെടുത്താനാവുമെന്ന്
ശൂന്യമായ  ഇടവേള
ഒരിക്കൽക്കൂടി പറഞ്ഞുതരുന്നു .
-------------------------------------------






2015 ജൂൺ 27, ശനിയാഴ്‌ച

കല്ലുപ്പ്

വറവിന്റെ ശബ്ദംകേട്ട്
ഊഴവും കാത്തിരിപ്പാണ്
സൂക്ഷ്മതയോടെ വിതറപ്പെടാൻ
പാകത്തിന് വെന്തുവരുന്ന രുചിയാവാൻ .

അനുപാതം തെറ്റിയാൽ
പഴി കേൾക്കുന്നുണ്ട്
തലങ്ങും വിലങ്ങും നടക്കുന്നുണ്ട്
രൂപത്തിലും ഭാവത്തിലും
മാറിപ്പോയവർ .

ലക്ഷണമൊത്ത ചിരട്ടയിലോ
ഒരു കുഞ്ഞു മണ്‍ഭരണിയിലോ
നനഞ്ഞലിഞ്ഞിരിക്കാൻ
നാളേറെയായി കൊതിച്ചിരിപ്പാണ് .

കനലൂതി കത്തിക്കുന്നതിന്റെ താളം
കൈത്തിട്ടയിൽ നിരന്നിരിക്കുന്ന
പലവ്യഞ്ജനപ്പാത്രങ്ങളുടെ കിലുക്കം
കടകോലിൽ പൊന്തിവരുന്ന വെണ്ണയുടെ നിറവ്
അരകല്ലിൽ കൊത്തിവെയ്ക്കുന്ന കുപ്പിവളക്കിലുക്കം
തിളച്ചുതിളച്ചു വറ്റുന്ന മീൻകറിയുടെ  മണം
തിട്ടയ്ക്കടിയിലെ വിറകുകൊള്ളികളുടെ അടുക്ക്
ഈർക്കിൽ ചൂലിന്റെ താളത്തിലുള്ള നടത്തം .

ആരാന്റെ ഉച്ചമയക്കമുണർത്താൻ
നൂലിൽ തൂങ്ങിക്കിടന്നൊരു കുരുത്തക്കേട്‌ .

ഭംഗിയുള്ള , നിറമുള്ള കുപ്പികളിൽ
കൂടുതൽ മിനുസ്സപ്പെട്ട് , ശ്വാസം കഴിക്കാതെ
വെള്ളത്തിലലിഞ്ഞലിഞ്ഞ് വെള്ളമായ്ത്തീരാനാവാതെ
വരാനിനിയൊരു കാലമില്ലെന്നോർത്ത്
ഞാനൊരു മുറിവിനെ നീറ്റിനീറ്റി വറ്റിക്കുകയാണ് .





2015 ജൂൺ 26, വെള്ളിയാഴ്‌ച

'' ത്രേസ്യാമ്മ ചേടത്ത്യേ ,,,,''

വാതിൽ തുറന്നിട്ടില്ല . ജനാലകൾ പാതിതുറന്നുവെച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .നാളേറെയായിരിക്കുന്നു .പരാതികളും പരിഭവങ്ങളും
ഏറ്റുവാങ്ങാൻ തയ്യാറായി , ഉള്ളിലുള്ള സ്നേഹം മുഴുവനായി കോരിനിറച്ച്
ഒരിക്കൽക്കൂടി നീട്ടി വിളിച്ചു.

"ത്രേസ്യാമ്മ ചേടത്ത്യേ,,,,,,,,,,,,,,,"

ജനാലയ്ക്കപ്പുറം , തെളിഞ്ഞുവരുന്ന പ്രകാശത്തിന്റെ ഒരു തുണ്ടുപോലെ
എന്റെ ത്രേസ്യാമ്മ ചേടത്തി . ഞാന്നുകിടക്കുന്ന കമ്മലിൽ നിന്ന്
ഓടിയിറങ്ങി എന്റെ കവിളിൽ പറ്റിചേർന്ന തിളക്കം .

''എവിടാരുന്നു ? ''
ആ പിണക്കത്തെ ഗാഢമായ ഒരാലിംഗനംകൊണ്ട് മായ്ച്ചുകളഞ്ഞ് വീണ്ടും
ഞങ്ങളൊന്നായി .

ഒളിച്ചു കളിക്കുന്ന മഴ , വിഷം കഴിച്ചുകഴിച്ച്   പാടാനാവുന്നില്ലെന്നു
പരാതിപറയുന്ന കിളികൾ , ശ്വസിക്കാൻ പേടിയെന്നു പറഞ്ഞ് തീ തുപ്പുന്ന
കാറ്റ് ... !..മാറിമറിയുന്ന  അവസ്ഥാവിശേഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും
പറഞ്ഞാശ്വസിച്ച്   വീണ്ടുമൊരു പകൽ.

തുറന്നിട്ടിരിക്കുന്ന അടുക്കള വാതിലിലൂടെ പഴയൊരോർമ മെല്ലെ മെല്ലെ
ഇഴഞ്ഞെത്തുന്നു .
''ത്രേസ്യാമ്മ ചേടത്ത്യേ , ഇപ്പോഴും ഈ പഴയ താമസക്കാർ ആ പൊത്തിനുള്ളിലുണ്ടോ ?
ചോദ്യം മനസ്സിലായെന്ന മട്ടിൽ ചെറുതായൊന്നു ചിരിച്ചു,ചേടത്തി.
'' നിന്റെ ആ പഴയ കൂട്ടിരുപ്പുകാർ അല്ലെ ?''
''അതെയതെ .''
കാൽവിരലുകൾക്ക് മുകളിലൂടെ പുഴപോലെ ഒഴുകിപ്പോയവൻ , കൂട്ടത്തിൽ
മുതിർന്നവനോട് 'ഞാനെന്തിനു നിന്നെ പേടിക്കണം'എന്ന മട്ടിൽ നോക്കിനിന്ന
ആ ദിവസം .!പിന്നെയങ്ങോട്ടെനിക്ക് കാവലായിരുന്നു.
വിഷംതീണ്ടിയില്ല അവരിലാരും.
എന്റെ ചിന്തകളുടെ വഴി നന്നായി
അറിയുന്നതുപോലെ , പിറകിലൊരു നിശ്വാസമായെന്നെ ചേർത്തുപിടിച്ച് ചേടത്തി .

വാതിലടച്ച്‌ ഞങ്ങൾ ഊണുമേശക്കിരുവശത്തായി വീണ്ടും വാർത്തകളുടെ
ചുരുളഴിക്കാൻ തുടങ്ങി .കോഴ,കോഴി' ,വിഴിഞ്ഞം പദ്ധതി ,തെരഞ്ഞെടുപ്പ്...
നിവർത്തിയിട്ട പത്രത്തിൽ, കനത്ത മഴ നനയുന്ന വയനാട്.....
ആൾനാശം ....'നിന്റെ വയനാട് 'എന്ന്  ത്രേസ്യാമ്മചേടത്തി എനിക്കൊപ്പം സങ്കടപ്പെടുന്നു.

''നീ വരാത്തതുകൊണ്ട് ഞാനൊന്നും കരുതിവെച്ചിട്ടില്ല .''
ചേടത്തിയുടെ നേർത്ത സ്വരം .
''ഈ  നെഞ്ചിനകത്ത് നിറയെയുണ്ടല്ലോ എനിക്കുള്ളതൊക്കെ ''
ഞാനാ വിരൽപിടിച്ചൊന്നു ഞൊടിച്ചു.

ഞാലിപ്പൂവൻ പഴം ഏറ്റവും ചെറിയവ ഒന്നൊന്നായെടുത്ത് കഴിക്കുന്നതിനിടയിൽ
ഞാൻ പറഞ്ഞു .''എന്തൊരു സ്വാദ് , പണ്ട് പത്തായത്തിനുള്ളിൽ അമ്മ,
ചന്ദനത്തിരി കത്തിച്ചുവെച്ച്  പഴുപ്പിച്ചെടുത്തിരുന്നതിന്റെ അതേ
സ്വാദ് .''

'' ചേടത്ത്യേ ,,, 
എനിക്ക് കൂടണയാൻ നേരമായി.''

വെളുവെളുങ്ങനെ ചിരിക്കുന്ന ചട്ടയും മുണ്ടും .മുണ്ടിന്റെ അറ്റം പിടിച്ച്
ചുണ്ട് തുടയ്ക്കുന്നതിനിടയിൽ ചട്ട ചെറുതായി പൊക്കി ആ വെളുത്ത വയറിൽ
ഞാനെന്റെ ചുണ്ടുകൾ  പതിച്ചുവെച്ചു .


വാതിൽചാരി നില്ക്കുന്നു ചേടത്തി, ഒരു മനോഹര ശിൽപം പോലെ .
മണ്ണിൽനിന്ന് പൊന്നുവിളയിച്ച അപ്പന്റെ മകൾ .കോളേജ് അധ്യാപികയായി
ജീവിതം .അന്യമതസ്ഥന്റെ മണവാട്ടിയായി സ്വയം അവരോധിച്ച്  ,
നിത്യകന്യകയായി സ്വർഗസ്ഥയായവൾ.

ഞങ്ങൾ രണ്ടു ദേശക്കാർ . ആരും കാണാതെ സന്ധിക്കുന്നു .അവർ
അന്ത്യനാളുകളിൽ ജീവിച്ച വീട് ,എന്റെ നാല് ഞായറാഴ്ചകൾ മാത്രം കണ്ട വീട് .
കേട്ടറിവുകളിൽ നിന്ന് ഞാനാ വീടിന്റെ 
ഓരോ മുക്കിലും മൂലയിലും അവരുടെ മണം തിരഞ്ഞുപിടിച്ച ദിവസങ്ങൾ . 
ഞാൻ വരച്ചെടുത്ത
മുഖം . ഞാൻ കൊടുത്ത ശബ്ദം .അതിലൂടെ ചേടത്തി കഥകൾ പറയുന്നു ,
ആ കഥകൾ കേൾക്കാൻ ഒരു സ്വപ്നാടകയെപ്പോലെ ഞാനിന്നുമെത്തുന്നു .
ആ മടിയിൽ തലവെച്ചു കിടക്കുന്നു ,ആ വിരലുകൾ എന്റെ മുടിയിഴകളിലൂടെ
പരതിനടക്കുന്നു. ആ വിരൽതുമ്പുകളിലൂടെ സ്നേഹത്തിന്റെ കടലാഴങ്ങളിൽ
ഞാൻ ആകാശംപോലെ നീലനിറമാകുന്നു.


കിളികൾ ചില്ലകളിൽ നിരന്നിരിക്കും.
ഞങ്ങൾ കഥ പറയും. അവർ പറന്നുപറന്നു
ചെന്ന് ചേക്കേറിയ ദേശങ്ങളെക്കുറിച്ചും.
എനിക്കും എന്റെ ത്രേസ്യാമ്മ ചേടത്തിക്കും ഞങ്ങളുടെ  കിളികൾക്കും മിണ്ടിപ്പറയാൻ
എന്തിനാണീ മണ്ണിൽ വേറൊരു ഭാഷ.
--------------------------------------------------------------------------------

















2015 ജൂൺ 21, ഞായറാഴ്‌ച

അച്ഛൻ


പുതു പച്ചക്കുപ്പായത്തിൻ
കുടുക്കിട്ടു തരുന്നുണ്ട്
പിറകിൽ നിന്നിതാ വേഗം
കരുത്തുള്ളൊരു കയ്യ്.

ചുവന്ന പൂക്കൾ നീളെ
വിരിയാൻ തുടങ്ങുന്നു
പറക്കാനൊരുങ്ങുന്നു
കുഞ്ഞിളം പൂമ്പാറ്റകൾ .

വിരൽതൊട്ടിരിക്കുന്നു
പൂവിനെ നോക്കാതൊരാൾ
ആശിച്ചു പോയെന്നാലും
തൊടില്ല ഞാനാ വർണ്ണം .

നോക്കിനിൽക്കെയാ പൂക്കൾ
കൊഴിഞ്ഞു വീഴുന്നല്ലോ
പറന്നു പറന്നു പോയ് 
കൂട്ടമായ്‌ ശലഭങ്ങളും .

കണ്‍പാർത്തു നിൽക്കെയങ്ങ്
മാനത്തെ കൊട്ടാരത്തിൽ
ഒരു മിന്നാമിനുങ്ങു പോൽ
കണ്‍മായാജാലം പോലെ ....!!!





2015 ജൂൺ 12, വെള്ളിയാഴ്‌ച

നമ്മൾ പൂക്കുന്ന രാജ്യം .

നിറയെ മിന്നാമിനുങ്ങുകൾ
പൂത്തുനിന്ന മരത്തിന്റെ
ചില്ലകളിലൊന്നൊടിച്ചെടുത്താണ്
ഒരു മാത്ര ദൂരമുള്ള നിന്നിലേയ്ക്ക്
ഞാനൊരു പാലമുണ്ടാക്കിയത്.

കൂടുവിട്ട് വീടുണർത്താനെത്തുന്ന
കിളിപ്പേച്ചിനീണമിടുന്നവഴിയിൽ
മഞ്ഞുപിഴിഞ്ഞ് ,നീയെനിക്കായ് വിരിക്കും 
ഇട്ടിരിക്കാനൊരു കസ്സവു തൂവാല .

നിറഞ്ഞിരിക്കുന്ന ചെപ്പുതുറന്ന്
പീച്ചിമരച്ചുവപ്പിൽ വിരൽതൊട്ട്
കണ്ണാടി നോക്കാതെ
ഞാനൊരു   പൊട്ടുകുത്തും.

ആലിപ്പഴം നിറച്ച മണ്‍ഭരണി
നീയെനിക്കായ്  തുറന്നു വെയ്ക്കും
ഉള്ളിന്റെയുള്ളിലേയ്ക്ക്  പതിയെ
ഞാനാ മധുരം നുണച്ചിറക്കും .

മണ്‍തിട്ടയ്ക്കും പച്ചപ്പിനും മറവിലൂടെ
ചുവന്ന റിബണ്‍ പറക്കുന്നുണ്ടോയെന്ന്
ഒളിഞ്ഞുനോക്കി , കാണാത്ത ആ മുഖം
എന്റെ ബാല്യമെന്ന്  കൊതിക്കും .

കുണുങ്ങിയാർത്ത് , മതിമറന്നു ചിരിക്കുന്ന
കടുംനിറമുള്ള കാട്ടുപൂക്കൾക്ക്  മേലെ
മഴയുടെ തുണ്ടുകൾ ഒന്നൊന്നായി
നീ നിരത്തി നിരത്തി വെയ്ക്കും .

പൂവുടലുകൾ പിച്ചിചീന്തി രസിക്കുന്ന
കുസൃതികളുടെ നനുത്ത വാലുകൾ
വാഴനാരുകൊണ്ട് കൂട്ടിക്കെട്ടണമെന്ന്
നമ്മൾ അടക്കം പറയും .

അത്തിമരക്കൊമ്പിൽ ഒറ്റക്കിരുന്ന്
മലമുഴക്കുന്നവളെ കാണാൻ
താലത്തിൽ തേനും വയമ്പുമെടുത്ത്
നീയെനിക്ക് കൂട്ടിനു വരും .

ചായം തേയ്ക്കാത്ത നിന്റെ കുടികളിൽ
വാതിൽചാരി മറഞ്ഞുനില്ക്കുന്നവരെ
പേരുവിളിച്ച് , ചേർത്തുനിർത്തി നമ്മൾ
കാടുകണ്ടുറവകണ്ട്  മലയിറങ്ങും .

മലമുകളിൽ മാഞ്ഞുമാഞ്ഞു പോകുന്ന
ചുവന്ന മേഘങ്ങളെ സാക്ഷിയാക്കി
സൂര്യകാന്തത്തിന്റെ കഥ പറഞ്ഞ്
നമ്മൾ കൈകോർത്തു പടവുകളിറങ്ങും.

നാഗമരത്തിന്റെ ഇലപ്പടർപ്പിൽ
കൂടണയുന്ന കുഞ്ഞു പറവകളെ
ഒരിക്കൽക്കൂടി കണ്‍നിറച്ചെടുത്ത്
ഞാൻ പാലത്തിലേയ്ക്ക്  കാൽവെയ്ക്കും .

അടുക്കളയിലെ
നിലച്ചുപോയ സൂചികളിൽ നിന്ന്
ഘടികാരത്തെ കൃത്യമായി
വായിച്ചെടുക്കുന്നതുപോലെ
എന്നിൽ നീയെപ്പോഴും
ഓർമ്മപ്പെട്ടുകൊണ്ടേയിരിക്കുന്നു
ഇതുവരെയാരും
അടയാളപ്പെടാത്തതുപോലെ ...!
---------------------------------------








2015 ജൂൺ 9, ചൊവ്വാഴ്ച

നമ്മളെ ഒന്നായെഴുതുന്ന വരിയിൽ ...


മഹാവിസ്ഫോടനത്തിൽ
ചിതറിത്തെറിച്ച്
രണ്ട്  ഭ്രമണപഥങ്ങളിൽ
ഒറ്റപ്പെട്ടവരെപ്പോലെ
യുഗയുഗാന്തരങ്ങളായ്
നോക്കിനില്പ്പാണ്‌
നമ്മൾ പരസ്പരം .

ഒരുന്മാദക്കൂട്ടിലും
ചേക്കേറാനാവാതെ
ഋതുക്കളൊന്നിലും
പിറന്നുവീഴാതെ .

പുലരിയിൽ
സന്ധ്യയിൽ
പാട്ടിന്റെ ശീലുകളിൽ 
ഉറങ്ങാതെയുണരാതെ
ഒരേ വഴിയിൽ
പലവട്ടം കണ്ട്
അപരിചിതരാകുന്നവർ .

വെട്ടിയും
തിരുത്തിയും
വീണ്ടും വീണ്ടും
പലയിടങ്ങളിൽ 
പ്രതിഷ്ഠിക്കപ്പെടുന്നവർ .

നീയും
ഞാനും
വെളിപ്പെടാത്ത
പ്രണയാവശിഷ്ടങ്ങൾ.
സൂര്യനും ഭൂമിയും പോലെ ..!
-----------------------------

















2015 മേയ് 22, വെള്ളിയാഴ്‌ച

'' അഗ്നി  ജ്വലിക്കുന്നത്  എപ്പോഴും  മുകളിലോട്ടാണ് .
കത്തിക്കൊണ്ടിരിക്കുന്ന  വിറകുകൊള്ളി  താഴോട്ടു പിടിച്ചാലും
ജ്വാലകൾ  മേൽപ്പോട്ടായിരിക്കും പോകുന്നത് . മാത്രവുമല്ല ,
ഒരു വനം മുഴുവൻ കത്തിച്ചാമ്പലാകാൻ ഒരു തീപ്പൊരി മതിയാകും .
ഒരു മെഴുകുതിരിയുടെ ജ്വാലയിൽ നിന്നും ഒരായിരം മെഴുകുതിരികൾ
ജ്വലിപ്പിക്കാൻ  കഴിയും .എന്നാൽ കത്തിക്കാൻ   ഉപയോഗിച്ച
മെഴുകുതിരിയുടെ ജ്വാലയ്ക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല .
ഇതിനേക്കാൾ നന്നായി ആത്മാവിനെ പ്രതീകവൽക്കരിക്കുന്ന
മറ്റേത് പ്രതീകമാണുള്ളത് ?..അഗ്നി സംഹാരരൂപിയാകുമ്പോൾ
എല്ലാത്തിനെയും കത്തിച്ച് ചാമ്പലാക്കും .സ്നേഹത്തിന്റെയും
അനുകമ്പയുടെയും അഗ്നിയാകട്ടെ എല്ലാ സ്വാർത്ഥതകളെയും
ഭാസ്മമാക്കും..പ്രകൃതിയിലുള്ള മറ്റെന്തിനെയും പോലെ അഗ്നിക്കും
അതിന്റേതായ ഒരു മനസ്സുണ്ട് ... ''

{ '' ഗുരുസമക്ഷം '' ( ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ ) }

ശ്രീ .എം


2015 മേയ് 21, വ്യാഴാഴ്‌ച

കുന്നിക്കുരുവിന് കണ്ണെഴുതിയതാരാണോ ..!


വകഞ്ഞുമാറ്റി
മുൻനിരയിലെത്താറുണ്ട്
തെളിഞ്ഞു തെളിഞ്ഞ്
'ആയമ്മ ' എന്നൊരോർമ്മ .
പല നേരങ്ങളിൽ
പല പല മണങ്ങളിൽ.
കനലിൽ ചുട്ടെടുത്ത
കപ്പയുടെ ,
ചക്കക്കുരുവിന്റെ ,
കശുവണ്ടിയുടെ ...

നീണ്ടു ചുരുണ്ട മുടി
അറ്റംകെട്ടിയിട്ട്
നിലവിളക്കിനു മുന്നിൽ
വന്നുനിൽക്കാറുണ്ട്
അമ്മയെക്കാൾ
ഉയരമുള്ള ആ ഓർമ്മ .

'ഈ ചോറുരുളയ്ക്ക്
എന്താണിത്ര രുചി'യെന്ന്
ഓർത്തോർത്ത്
പറ്റിച്ചേർന്നു കിടന്നിട്ടുണ്ട്
പാൽമണമറിഞ്ഞിട്ടുണ്ട്
ആഴമേറിയ കിണറിനുള്ളിൽ
ചേർന്നു നില്ക്കുന്ന
കുഞ്ഞുനിഴലായെന്നെ
കാണിച്ചു തന്നിട്ടുണ്ട് .
വായ കീറിയ ദൈവം
വഴികാണിച്ചുകൊടുക്കുമെന്ന്
കേട്ടുകേട്ടുറങ്ങിയിട്ടുണ്ട്
മറയുന്നതുവരെ നോക്കിനിന്ന്
കണ്ണീരൊലിപ്പിച്ചിട്ടുണ്ട് .

ആയമ്മ
മുറ്റമടിക്കുമ്പോൾ
തുണിയലക്കുമ്പോൾ
പശുവിനു തീറ്റകൊടുക്കുമ്പോൾ
വെയിലിനെ
കറുപ്പുമുക്കുന്ന മേഘങ്ങളെ
ഉണക്കാനിട്ട നെല്ലിനൊപ്പം
മുറ്റത്തു നിന്ന് പായയിൽ
ചിക്കിക്കൂട്ടി ചുരുട്ടിയെടുക്കുമ്പോൾ
പിറകേ ഓടിച്ചെന്നിക്കിളിയിടുന്ന
കുരുത്തംകെട്ടവളേ ,
വാതിലിനപ്പുറം മറഞ്ഞുനിന്ന്
വിടവിലൂടെത്തിനോക്കി
കൂട്ടുകൂടാൻ കൂടൊരുക്കുന്നവളേ ,
നിന്നെ എത്ര കണ്ടിട്ടും
മതിയാവുന്നില്ലല്ലോ ....!
-----------------------










2015 മേയ് 14, വ്യാഴാഴ്‌ച

ഒരു വിണ്‍ചെരാത്‌ പോലെ .

നിന്റെ വിരലുകൾ
എത്ര സമർത്ഥമാണ്
ആഴമറിയുന്ന
തുഴക്കാരന്റേതുപോലെ.

മുറിവാഴങ്ങളിലൂടെ
വിരലോടിക്കുമ്പോൾ
തികഞ്ഞ
ഒരു ശില്പിയുടേതു പോലെ .

സൂക്ഷ്മതയോടെ
കെട്ടുകളിടുമ്പോൾ 
ഇരുത്തംവന്ന
തുന്നൽക്കാരന്റേതു പോലെ .

തേൻ പുരട്ടുന്ന
നിന്റെ വിരലുകൾ
ഇന്നലെ പിറന്ന
കിളിക്കുഞ്ഞിന്റേതു പോലെ .

ഇമ തലോടുമ്പോൾ 
എനിക്കേറ്റം പ്രിയമുള്ള
പൂവിന്റെ
ഇതളുകൾ പോലെ .

നിന്റെ വിരൽസ്പർശത്തിന്റെ
മാന്ത്രികത .. !
അതിനുവേണ്ടി മാത്രമാണ് 
പിന്നെയും പിന്നെയും
ഞാനെന്നെയിങ്ങനെ
കീറിമുറിക്കുന്നത്‌ .
----------------------------



2015 മേയ് 12, ചൊവ്വാഴ്ച

നടക്കാനിറങ്ങിയതാണ് .
സ്വന്തമല്ലാത്ത നാടിന്റെ  ഓരോരോ മുഖങ്ങളിലേക്ക്
വലിയ നടപ്പാതയിൽ നിന്ന് ചെറിയ ചെറിയ പാതകൾ
ചെറിയ ചെറിയ കാഴ്ചകളുടെ സുഖം നല്കുന്ന വൈകുന്നേരങ്ങൾ .
കറുത്ത മാനത്തെ കണ്ടില്ലെന്നു ഭാവിച്ച് സൊറ പറഞ്ഞ്  ഒരു മണിക്കൂർ.

സൈക്കിൾ ടയറും കോലുകളുമായി അവധി ആഘോഷിക്കുന്ന കുട്ടികൾ.
വഴിയോരത്ത്‌ ചെറിയൊരു കൂട്ടമുണ്ടാക്കി നേരമ്പോക്ക് പറയുന്ന വീട്ടമ്മമാർ .
ചിക്കി ചികയുന്നതിനിടയിൽ പാടുകയോ പറയുകയോ ചെയ്യുന്ന കോഴികൾ
നാളെ നീ വരുമ്പോൾ പൂത്തുനിൽക്കാമെന്നു പറയുന്ന മൊട്ടുകൾ
ബൈക്ക് നിർത്തിയിട്ട് മൊബൈലിൽ ഏതോ ദൃശ്യം ആസ്വദിക്കുന്ന ആണ്‍കുട്ടികൾ.

പെട്ടെന്ന് ആകാശത്തിന് തീപിടിച്ചു .കാതടപ്പിക്കുന്ന വെടിയൊച്ചകൾ .
നിരവധി കുടങ്ങൾ ഒരുമിച്ചു പൊട്ടിയതുപൊലെ ചൊരിയുന്ന മേഘങ്ങൾ .
കവലയിൽ എത്താൻ ദൂരമേറെ .
അടുത്തു  കണ്ട വീട്ടിന്റെ ഗേറ്റിനു പുറത്ത് , മുറ്റം നനയാതെ കെട്ടിയിരിക്കുന്ന
ഷീറ്റിനു താഴെ അഭയാർത്ഥികളെപ്പോലെ ഞങ്ങൾ .
നനയാത്ത തലയും നനയുന്ന ഉടലും കാലുകളും .
ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഇറങ്ങി വന്ന്
കണ്ടില്ലെന്നു നടിച്ച് , തുറന്നു കിടന്ന ചെറിയ ഗേറ്റ് അടയ്ക്കുന്നു.
മഴനനയുന്നവരെ കാണാൻ അറപ്പുള്ളതുപോലുളള  ഭാവം .
ടി വി കാഴ്ചകളെ  അലോസരപ്പെടുത്തുമെന്ന്  ഭയപ്പെട്ട് മുൻവാതിലും .
വലിച്ചടച്ചില്ല .പക്ഷെ  മുഖത്തടിച്ച അനുഭവം.
പിന്നീട് ഒരു നിമിഷം കൂടി അവിടെ നില്ക്കാൻ തോന്നിയില്ല .
പെരുമഴ നനഞ്ഞ്‌ ഒന്നര കിലോമീറ്റർ ദൂരം .
ആകാശപൂരവും കണ്ടു നടക്കുമ്പോൾ  ഓരോ വലിയ മഴവേരിനോടും
ഞാൻ ഒരേ ചോദ്യം തന്നെ ചോദിച്ചുകൊണ്ടേയിരുന്നു .
എന്താണിങ്ങനെ കരുണ വറ്റാനുള്ള കാരണം .. ?
മനുഷ്യൻ മനുഷ്യനെയും മറ്റു ചരാചരങ്ങളെയും തന്നെപ്പോലെ
സ്നേഹിക്കുന്ന ഒരു കാലം ......ഉണ്ടാവില്ലേ ...
അതൊരു സ്വപ്നമാണ് , ശുഭപര്യവസാനിയായ ഒരു സ്വപ്നം .

കുളികഴിഞ്ഞ് , കപ്പയും കാന്താരി മുളകുടച്ച ചമ്മന്തിയും കൂട്ടിനു കട്ടൻചായയും .
ഞാനെത്ര പെട്ടെന്നാണ് ബാല്യത്തിലേക്ക്  ഓടിക്കയറിയത് .
മഴ നനഞ്ഞാൽ പനിവരുമെന്ന് അമ്മ വെറുതെ പറയുന്നതാണെന്ന്
വലിയ മഴ വരാൻ കൈകൂപ്പി പ്രാർത്ഥിച്ചാൽ മതിയെന്ന്
ഒറ്റക്കും കൂട്ടായും പറഞ്ഞു നടന്നത് !
ആർത്തുല്ലസിച്ച്   മഴയിൽ കുളിച്ചത്
അനുസരണക്കേട്‌ കാണിക്കുമ്പോൾ അച്ഛനെ വിളിക്കുമെന്ന്
അമ്മ പേടിപ്പെടുത്തുന്നത്
മതിവരാതെ , വെള്ളമിറ്റിറ്റു വീഴുന്ന തലമുടി വട്ടത്തിൽ കുടഞ്ഞ്‌
ഉരൽക്കളമാകെ മഴമുത്തുകൾ വിതറുന്നത്
അടുത്തു വരുന്നവർ ആരായാലും കെട്ടിപ്പിടിച്ച് അവരെ നനയ്ക്കുന്നത്
മരവിച്ചു ചുരുങ്ങിയ വിരലുകൾ അടുപ്പിനടുത്ത് പിടിച്ചു ചൂടാക്കുന്നത്
എന്തെല്ലാമെന്തെല്ലാം നനവുള്ള  ഓർമ്മകൾ .......!!!!!!!

വാതിലടച്ചു തഴുതിട്ട കുട്ടീ , മാനത്തീന്നു വെടിയൊച്ച കേട്ടപ്പോൾ
ഒരിക്കലെങ്കിലും നീ ഓർത്തുവോ ഞങ്ങളെക്കുറിച്ച്  ?
ഞങ്ങൾ നനഞ്ഞ ആ മഴയെക്കുറിച്ച് ?
നിനക്കറിയില്ലേ നിഘണ്ടുവിൽ കരുണ , കനിവ് , സ്നേഹം എന്നൊക്കെയുള്ള
വാക്കുകളുണ്ടെന്ന് ? നീ അറിഞ്ഞിട്ടില്ലേ ആ വാക്കുകളുടെ മാധുര്യം ?
ആരും പറഞ്ഞുതന്നിട്ടില്ലേ നാം ആസ്വദിക്കുന്നതെല്ലാം പ്രകൃതിയുടെ കനിവാണെന്ന് ?
എങ്കിലും നിന്നോട്  നന്ദിയുണ്ട് .
ഒരിക്കൽക്കൂടി പെരുമഴയിലൂടെ നടക്കാൻ കഴിഞ്ഞതിന്
കുഞ്ഞു പാവാടക്കാരിയോട് വീണ്ടുമൊരിക്കൽക്കൂടി സല്ലപിക്കാൻ കഴിഞ്ഞതിന് .
------------------------------------------------------------------------------------
  (   അനുഭവം
         ആദ്യം വേദനിച്ചു ....പിന്നെ മധുരിച്ചു . )                 

2015 മേയ് 6, ബുധനാഴ്‌ച

പച്ചയാകുംവിധം

തികച്ചും ശൂന്യമായ
പകലിടവേളകളിലാണ്
ഒന്നും ചെയ്യാനില്ലെന്ന്
വരുത്തിത്തീർത്ത്
ആകാശവിസ്മയങ്ങളിലേക്ക്
കണ്ണുകളെ തുറന്നു വിടുക.

മഷി പടർത്തി 
ഏതോ മാന്ത്രികൻ വരയുന്ന
മായക്കാഴ്ച്ചകളിലേക്ക്.
വാലില്ലാത്ത പൂച്ച,
ആനയെക്കാൾ വലിപ്പമുള്ള 
ആന,
ഒഴുകുന്ന മുതലയും കുരങ്ങനും,
അമ്മയും കുഞ്ഞും,
ചരിഞ്ഞു വീണു കിടക്കുന്ന 
വലിയ മിഠായിഭരണി.

ചിത്രങ്ങൾക്കൊപ്പം
ഞാനറിയാതെ  
ഒഴുകി മാഞ്ഞുപോകുന്ന 
എന്റെ മുഖം.

മുഖമില്ലാതെ 
അലയാൻ തുടങ്ങുമ്പോൾ
മാന്ത്രികന്റെ  കാടു പടർന്ന് 
നിറയുകയാണാകാശം.

ഒരു മഹാമരത്തിന്റെ
ചില്ലയിൽ നിന്ന്
ഊർന്നിറങ്ങി വരുന്ന വേര്. 
ഞാനെന്റെ കണ്ണിനുള്ളിൽ
ചുരുട്ടി വെയ്ക്കുന്ന
വേരിന്റെ പച്ച.
 
നക്ഷത്രങ്ങൾ
വിടരാൻ തുടങ്ങുമ്പോൾ 
വേരുമാകാശവുമൊന്നാകും,
ഞാനതിലൊരിലയും.

 




2015 ഏപ്രിൽ 29, ബുധനാഴ്‌ച



എഴുതിയില്ല
അണിഞ്ഞതുമില്ല
കണ്ണുനിറഞ്ഞാലോ
ഉടഞ്ഞുപോയാലോ 
പൊതിഞ്ഞുവെച്ചതല്ലേ
എന്റേതെന്റേതെന്ന്
കൊതിപ്പിച്ചിരുന്നെങ്കിലും.
എന്നിട്ടുമെന്നിട്ടും
നിങ്ങളെന്തേ 
ഇടക്കിടയ്ക്കോടിവന്ന്
പിന്നാപ്പുറത്തുനിന്ന്
എന്നെനോക്കി
അടക്കം പറഞ്ഞ്
പിന്നെ ...
പതിയെപ്പതിയെ
ചേർന്നുനിന്ന് 
തൊട്ടുവിളിച്ച്
കണ്ണിറുക്കി
കിലുങ്ങിച്ചിരിക്കുന്നു ?!
--------------------------

2015 ഏപ്രിൽ 24, വെള്ളിയാഴ്‌ച

അവൾ ചേതനയാണ്
അതുകൊണ്ടാണ്
വിത്ത് മുളയ്ക്കുന്നതും
തളിരുകൾ പൂവാകുന്നതും
കായും കനിയുമായി
വിത്തായ് നിറയുന്നതും .

പൂവ് തരുന്നവളെ
പൂവായ് തലോടണം .
----------------------------------
തണൽ നഷ്ടപ്പെടുമ്പോൾ മാത്രമാണ്
അവൾ തേങ്ങിത്തേങ്ങിക്കരയാറ്
വീണ്ടും എവിടെയോ ഒരു വിത്ത്
ആത്മാഹുതി ചെയ്തിട്ടുണ്ടാവും.
-----------------------------------

'' ചെവിയോർക്കുന്ന സ്വർഗത്തോട്  സംസാരിക്കാൻ
ഭൂമി നിരന്തരമായി നടത്തുന്ന ശ്രമമാണ്  മരങ്ങൾ .''
------------------------ ടാഗോർ
*

2015 ഏപ്രിൽ 22, ബുധനാഴ്‌ച

ചുരമിറങ്ങി അവൾ  വന്നു .
അതേ ദിവസം ,അതേ സമയം ,
അതേ ചമയങ്ങളോടെ .!
ഒരു പൂർണ്ണസംവത്സരം .
വാതിലും ജനാലകളും തുറന്നിട്ടിരുന്നു .
വരുമെന്ന് ഒരു നൂറുവട്ടം ഉറപ്പിച്ചിരുന്നു .
കൊന്നമരത്തെ ഇക്കിളിയിട്ട്,പൊഴിഞ്ഞുവീണ
ചിരികളെ വിരലുകൾ കൊണ്ടുഴിഞ്ഞ്
അവൾ മെല്ലെ കോലായയിലേയ്ക്ക് കടക്കുന്നു .
കൈത്തണ്ട തലോടി ,കാണുന്നതൊരു
സ്വപ്നമല്ലെന്ന് ഞാനെന്നെ അറിയിക്കുന്നു .
എന്റെ കാൽവിരലുകൾ നനയുന്നു .
എന്നെ വായിക്കാനും അവളെ കേൾക്കാനും
ലിപികളില്ലാത്ത ഭാഷ മതിയാവുമെന്ന് 
പരസ്പരം ആവർത്തിക്കുന്നു .

പ്രകൃതിയും പ്രണയവും നീയും ഞാനുമാണെന്ന് ......
ഭൂമിയുടെ മടിത്തട്ടിലേയ്ക്ക്  ചെവികൊടുത്തിരുന്ന് , മണ്ണിനെ
പുണർന്നുകിടക്കുന്ന കരിയിലകളിൽ മഞ്ഞുത്തുള്ളികൾ
മീട്ടുന്നതാണ് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഹൃദയഹാരിയായ
ഉണർത്തുപാട്ടെന്ന് ......... നിന്റെ വിരൽത്തുമ്പ് മോഹിച്ച്
എന്റെ കുടിലിന്റെ ഭിത്തികളിൽ ഒരു ചുവന്ന കല്ലുകൊണ്ട്
ഞാനെഴുതി നിറയ്ക്കുന്നു .
----------------------------------

2015 ഏപ്രിൽ 20, തിങ്കളാഴ്‌ച

പറന്നിറങ്ങി , തൂവൽ കൊഴിച്ച്
പാടം നിറയ്ക്കുന്നു പുലർമഞ്ഞുപക്ഷി
കണ്ണേ ,കുളിർകൊണ്ടു നിറഞ്ഞുലാവാൻ
നിനക്കെന്തിനിന്നിനിയുത്സവം വേറെ .!
............................................................
..............................................
..............................
.....................
...........
.....
..
.

' പകുത്തെടുക്കുന്നത് '

ഒഴുകാനാവാതെ
മരവിച്ചുകിടക്കുന്ന
പുഴ .

കാഴ്ചയെ
പിറകേവിളിച്ച്
കാൽനഖം കൊണ്ട്
ഇളകിച്ചിരിക്കുന്ന
ഒരു കൽച്ചീന്ത് .

പൊതിഞ്ഞുപിടിച്ച്‌
പടവുകളെണ്ണാൻ മറന്ന്  
ഊർന്നുപോയൊരു
പാദസരം കിലുങ്ങാൻ
കാത്തുനില്പ് .

കാണെക്കാണെ
ആ കൽച്ചീന്ത്
പെറ്റിക്കോട്ടിലിരുന്ന്
ഒരുരുളൻ കല്ലായി
രൂപാന്തരപ്പെടുന്നു .

നനയാത്ത
ആദ്യപടവിലിരുന്ന്
മൂന്നു വിരലുകളൊന്നാക്കി
ഞാനാ കല്ലുകൊണ്ട്
പുഴയെ ഉണർത്തുന്നു .

ആകാശത്തിന്റെ പൊട്ടെടുത്ത്
അവൾ വട്ടമിട്ടു കളിക്കുന്നു
ആ നുണക്കുഴികളിൽ
മുങ്ങാങ്കുഴിയിട്ട് ,
ഒരു വട്ടം കൂടി
വരച്ച് , ഞാനും ...!
---------------------------

2015 മാർച്ച് 28, ശനിയാഴ്‌ച

എന്റേതെന്റേതെന്ന് ....



 'ദേ , നോക്ക്
 ചുവരിൽ നീ നട്ട ചെടി
പൂവിട്ടിരിക്കുന്നു
എന്തൊരു ചേല് .'
ഒരു ഞൊടിയിടകൊണ്ട്
ഇരുട്ടിൽ തലയനക്കി
ഉത്തരം പറയുന്ന
ഒരു കുഞ്ഞായി
ചുവരിൽ നിന്ന് ചുവരിലേയ്ക്ക്
ഞാൻ നടന്നുകയറുന്നു .

ആകാശത്തിന്റെ നെറ്റിയിലെ
കടുംചുവപ്പു പൊട്ട്
ഊയലാടുന്ന മഞ്ഞക്കിളി
പച്ച മേയുന്ന കാലികൾ
മഴവില്ലിൽ നിന്ന്
ഊർന്നുവീഴുന്ന കുപ്പിവളകൾ .

മൂന്നാം നിലയിലെ
പാതിയടച്ച  ജനാലയ്ക്കരികിൽ
പട്ടം പറത്തി നില്ക്കുന്നു
ഒരു പെണ്‍കുട്ടി.
നോക്കിനില്ക്കെ 
നൂലുപിടിക്കുന്ന വിരലുകൾ
എന്റേതായി മാറുന്നു
ആകാശത്തെ കീറിമുറിച്ച്
പൂക്കാത്തമരത്തിൽ 
പൂവായി നിറയുന്ന  പട്ടം
അങ്ങു ദൂരെ ഒരു മല
കാട്  കണ്ടുകണ്ട്
ഒഴുകിയിറങ്ങി പരക്കുന്ന പുഴ .

മുകളിലേയ്ക്കൊഴുകിയെത്തിയ
പുഴയിൽ കാൽ നനച്ച്
ആറ്റുവഞ്ഞിയുടെ  മൊട്ടു പറിച്ച് 
പുഴക്കരയിൽ നിന്നുകൊണ്ട്
ഞാനൊരു ശലഭത്തിന്റെ
ചിറകു വരയ്ക്കാൻ തുടങ്ങുന്നു ..!
-----------------------------





2015 മാർച്ച് 22, ഞായറാഴ്‌ച

' അനാമിക '

തിരക്കിനിടയിൽപ്പെട്ട്
ശ്വാസംമുട്ടി മരിച്ച
ശരീരത്തിലാണ്
അവസാനമായി
ഞാനവളെക്കണ്ടത് .

നെഞ്ചിനു മുകളിൽ
നെടുകെയും കുറുകെയും
തെളിഞ്ഞു കാണുന്ന,
മണ്ണിന്റെ നിറത്തിലുള്ള 
ബൂട്ട്സിന്റെ വരകൾ .

തലമുടിയിൽനിന്നു
തെറിച്ചു വീണ്
ബാഷ്പമാകാൻ മറന്ന്
മണ്ണിനു മീതെ
തിളങ്ങുന്ന മഞ്ഞുതുള്ളികൾ .

നെറ്റിയിൽ പരന്നൊഴുകി
നിരാകാരയായി
നിറമറ്റുപോയൊരു
സിന്ദൂരപ്പൊട്ട് .

ചുണ്ടിനിടയിൽ
ഞെരിഞ്ഞമർന്ന്
അകാലമൃത്യു  വരിച്ച
ഏതോ ഒരു വാക്ക് .

ഇനിയുമിനിയും
കാണാൻ മോഹിച്ച് ,
ഉറങ്ങിയ കൃഷ്ണമണികൾക്കു മീതെ
ഉണർന്നിരിക്കുന്ന കണ്‍പോളകൾ .

മൂക്കിനൊരു വശത്തായി
ചോര , വരച്ചു പഠിച്ച
വട്ടമെത്താത്ത
ഒരു കുഞ്ഞു പൊട്ട് .

മണ്ണിൽപ്പുതഞ്ഞ് ,
നിറങ്ങൾ വാരിയുടുത്തും
അഴിച്ചുവെച്ചും
ഉന്മാദത്തിലേയ്ക്കൂളിയിടുന്ന
ആകാശത്തെ
അടയാളപ്പെടുത്തിയ
വിരലുകൾ .

തിരക്കൊഴിഞ്ഞ
ഈ വീഥിയുടെ അറ്റത്തുനിന്ന്
അവളുടെ ആകാശത്തിന്
ശേഷക്രിയ ചെയ്ത്
ഞാനിറങ്ങുന്നു ,
വായിച്ചുതീരാത്ത
നാനാർത്ഥങ്ങളിലേയ്ക്ക് .
-----------------------------








2015 മാർച്ച് 9, തിങ്കളാഴ്‌ച

മുറിവാഴങ്ങളിൽ ...

പുഴ
എന്നോടൊപ്പമോ
ഞാൻ
അവളോടൊപ്പമോ
നടക്കാൻ തുടങ്ങിയത് ...

ഒഴുകി നനഞ്ഞ്
ഒരു കരയായ്
വീടണഞ്ഞത് 
ഞങ്ങളൊന്നിച്ച് .

തെച്ചിക്കായ്  പഴുക്കാത്ത
കടവുകളിൽ
കരയല്ലേ കരയല്ലേയെന്ന്
കൈനനയ്ക്കുന്നതും
ഞങ്ങളൊന്നിച്ച്.
---------------------------

2015 മാർച്ച് 2, തിങ്കളാഴ്‌ച

ഓർമ്മക്കുറിപ്പിൽ നിന്നെ അടയാളപ്പെടുത്തുന്നതെങ്ങനെ ...


നീട്ടിവിളിക്ക്
എന്നും അച്ഛന്റെ ഉയരം 
ആകാശത്തിന്റെ പരപ്പ്
കൈവെള്ള നിറയുന്ന
ചോറുരുളയുടെ സ്വാദ് .

പെറ്റിക്കോട്ടിലിരുന്ന്
കുലുങ്ങിച്ചിരിക്കുന്ന
കുന്നിമണികളിൽ

ഊഞ്ഞാലിടുന്ന
വരിക്കപ്ലാവിന്റെ ചുവട്ടിൽ
മണ്ണപ്പം ചുട്ടുകൂട്ടുന്ന 
ചിരട്ടകളുടെ കലപിലകളിൽ

മുറ്റം നിറഞ്ഞ് ,ഗോലി കളിക്കുന്ന
ആണ്‍കുട്ടികളുടെ
കൂട്ടിമുട്ടുന്ന നോട്ടങ്ങളിൽ

താഴത്തുവീട്ടിലെ
തത്തമ്മപ്പെണ്ണിൻറെ 
ചിറകടിയൊച്ചയിൽ

ഒപ്പമെത്താൻ പിറകേയോടുന്ന
പൈക്കിടാവിന്റെ ചുണ്ടിലെ
പാൽപ്പതയിൽ

നിവർത്തിവെച്ച
പുസ്തകത്തിനു  മീതെ
ഉറക്കം തൂങ്ങിച്ചുവന്ന്
വെളിച്ചത്തിലേയ്ക്ക് മിഴിക്കുന്ന
പേടിച്ചരണ്ട കണ്ണുകളിൽ ...

ഒരുണർത്തുപാട്ടുപൊലെ
നീണ്ടു നീണ്ടു പരന്നിരുന്ന
സുഖദമായ ഒരാവൃത്തി .

ഒരുവട്ടം കൂടി
ഒരു  വട്ടംകൂടി
എന്നെ കേൾക്കാൻ കൊതിച്ച്
വാതിലിനപ്പുറം മറഞ്ഞുനിന്ന്
നീയും ................!
-----------------------------










2015 ഫെബ്രുവരി 4, ബുധനാഴ്‌ച

പുനരാഖ്യാനത്തിന്റെ രണ്ടാം തിരുമുറിവ്

മരിക്കുന്നതിന്റെ തലേരാത്രി
പ്രിയപ്പെട്ടവരെല്ലാമെത്തിയിരുന്നു .
ചലനമറ്റ ഉടലിൽ
തിളങ്ങുന്ന കൃഷ്ണമണികളെ
ജീവന്റെ തിരുശേഷിപ്പായി വായിച്ച്
അവർ നെടുവീർപ്പിടുന്നു .

വിരൽത്തുമ്പുകൊണ്ടൊരു
കൊട്ടാരം പണിത വലംകൈ
രേഖമാഞ്ഞ്  മരവിച്ചിരിക്കുന്നു.

പെറ്റു പെരുകിയ മയിൽപ്പീലികൾ
കൈവെള്ളയിൽ വെച്ച്
ഒരുവൾ തേങ്ങിക്കരയുന്നു .
ആത്മഹത്യയല്ലെന്നുറപ്പിച്ച്
നിശ്വാസങ്ങൾ ഒന്നാകുന്നു .
ഇടം നെഞ്ചിലെ കറുത്ത പാടിൽ
ചോദ്യങ്ങൾ വിരലോടിക്കുന്നു .

കഴുത്തിനു പിന്നിലും
പൊക്കിളിനു ചുറ്റിലും
മുറിവുകൾ വല്ലതുമുണ്ടോയെന്ന്
മറനീക്കി തൊട്ടുനോക്കുന്നു.
തൊട്ടുനോക്കിയാലിനി
ഇക്കിളിപ്പെടില്ലെന്ന
നാവിന്റെ രഹസ്യമൊഴി കേട്ട്
ഒരു ചുംബനം കൊണ്ട്
പണ്ടെന്നോ കരുവാളിച്ച ചുണ്ട്
അനങ്ങാതിരിക്കുന്നു .

ചിറകില്ലാതെ പറക്കാൻ
ഒരു സ്വപ്നത്തെ
കാത്തുനിന്ന വരികൾ
ആരോ ഒരാൾ ഓർത്തെടുക്കുന്നു .

തിരുമുറിവ്  തലോടി
അന്ത്യവാചകമായി
എന്നെ വായിച്ചെടുക്കുന്നു
അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കുകയെന്നാൽ
കുടിയിറക്കുകയെന്നാണർത്ഥം .

അവർ ഇങ്ങനെ വായിച്ചു .
ഇനി നിങ്ങൾക്കും വായിക്കാം .
-----------------------------------------




2015 ജനുവരി 23, വെള്ളിയാഴ്‌ച

വെറുതെ ...

ഓർമ്മയെന്ന വാക്കിനെ
കാടെന്നു വായിച്ച്
ചുരം കയറണം
ഓരോ നുറുങ്ങിനെയും
ഓരോ മരത്തിന്റെ
പേരു ചൊല്ലി വിളിക്കണം.
നിങ്ങൾ തോൽക്കാതിരിക്കാനാണ്
ഞാൻ കണ്ണെഴുതാതിരുന്നതെന്ന്
കുന്നിമണികളോട് പറയണം.
നിങ്ങൾക്ക് നോവാതിരിക്കാനാണ്
ഞാൻ ചൂടാതിരുന്നതെന്ന്
പൂക്കളോടും പറയണം.
പച്ചഞരമ്പിൽനിന്നൊരു
മഞ്ഞുകണം
ഉടയാതെടുത്ത്
പൊട്ടുകുത്തണം.
ചില്ലമേലെ കലപിലകൂട്ടി
കൈകാൽ കുടയുന്നവരോട്
നാട്ടുവിശേഷം ചോദിച്ചറിയണം.
പൂത്തിറങ്ങുന്ന മിന്നാമിനുങ്ങുകളെ
രാവേറെയായെന്ന്
ഓർമ്മപ്പെടുത്തണം.
ചുരമിറങ്ങുമ്പോൾ
ഒരിക്കൽക്കൂടി
അക്ഷരമാല ഉരുവിട്ടുനോക്കണം.
അതിലെവിടെയാണ്
നീയും ഞാനുമെന്ന്
തിരയണം .
------------------------------



2015 ജനുവരി 12, തിങ്കളാഴ്‌ച

'മഞ്ഞാടിക്കുരു '

'' അഴകൊത്ത മഞ്ചാടിമണികൾ പെറുക്കാനാണ്
കുട്ടികൾക്കിഷ്ടം . ചേറു പുരണ്ട , മാറ്റു കുറഞ്ഞ
മഞ്ചാടിമണികളെ ആരും പെറുക്കില്ല. പക്ഷെ
അവരാണ് അനുഗ്രഹിക്കപ്പെട്ടത് .ഭൂമിയുടെ
മടിയിലുറങ്ങി , പുതുവേരുകളോടെ അളവറ്റ
മഞ്ചാടിമണികൾ പൊഴിക്കുന്ന വൃക്ഷങ്ങളായി
അവ വളരും .''
അഞ്ജലി മേനോന്റെ 'മഞ്ഞാടിക്കുരു 'വിൽ നിന്ന്
പെറുക്കിക്കൂട്ടിയെടുത്ത ഈ വാങ് മയ ചിത്രത്തിൽ
ബാല്യകൗതുകം മണ്ണുപുരളാതെ സൂക്ഷിച്ചുവെച്ച
മഞ്ചാടിക്കുരുക്കൂട്ടത്തിന്റെ അടക്കിപ്പിടിച്ച തേങ്ങൽ.
തിരയെടുക്കാത്ത ഓർമ്മകൾക്ക് കടലോളം ആഴം.!!!
*******
*****
***
*
***
*****
*******

2015 ജനുവരി 10, ശനിയാഴ്‌ച

' പ്രഥമ പ്രതിശ്രുതി '


--'' ഓ, കറമ്പീ...ഓ വെളുമ്പീ ...........സന്ധ്യയ്ക്കോ കൊടുംകാറ്റിനു
മുമ്പോ ഒക്കെ കന്നുകാലികളെ വിളിക്കുമ്പോൾ ഈ അനുനാസിക
സ്വരം പ്രയോഗിക്കുന്നത് എന്തിനെന്ന് സത്യവതിക്ക്
അറിഞ്ഞുകൂടായിരുന്നു .
അതാണ്‌ പതിവെന്നു മാത്രമറിയാം.ഇങ്ങനെ വിളിക്കുന്ന ആളുകൾക്കും
എട്ടു വയസ്സുള്ള സത്യവതിയെക്കാൾ കൂടുതലായി എന്തെങ്കിലും
അറിയാമോ ? .......വരം കിട്ടിയ ഒരു കാളയോ പശുവോ മനുഷ്യന്റെ
ഭാഷ പഠിച്ചശേഷം മനുഷ്യനോട് തന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂചിപ്പിച്ചു
കാണുമോ ? ഈ അനുനാസികസ്വരമാണ് എനിക്കിഷ്ടമെന്ന് ആ മൃഗം
പറഞ്ഞിരിക്കുമോ ? ''

 ' പ്രഥമ പ്രതിശ്രുതി '

സ്വന്തമാക്കി , ഒരിക്കൽക്കൂടി വായിച്ച പുസ്തകം .
ഭാരതീയ ജ്ഞാനപീഠപുരസ്കാരം നേടിയ നോവൽ.
ആയിരത്തിതൊള്ളായിരത്തിഅറുപത്തിനാലിൽ എഴുതപ്പെട്ടത്.
ആശാപൂർണ്ണാദേവി , ജ്ഞാനപീറപുരസ്കാരം നേടിയ മൂന്നാമത്തെ
ബംഗാളി , ഒന്നാമത്തെ വനിത .


'' അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളിൽ
കുരുങ്ങിക്കിടന്ന ബംഗാളിലെ ബകുൾമാരുടെയും പാറുൾമാരുടെയും
ചരിത്രമാണ് ഈ നോവൽ .ഇന്നത്തെ ബംഗാളിനു പിന്നിൽ
അമ്മമാരുടെയും അമ്മുമ്മമാരുടെയും വർഷങ്ങൾ നീണ്ടുനിന്ന
സമരത്തിന്റെ സംഘർഷചരിത്രമുണ്ട് .കണ്ണീരിന്റെയും
ദുരന്തങ്ങളുടെയും മുൾവഴികളിലൂടെ സഞ്ചരിച്ച് , ബംഗാളിലെ
സ്ത്രീ വിമോചനതിനത്തിന്റെ പ്രഥമ വാഗ്ദാനമായി മാറിയ
'സത്യവതി' യെന്ന കഥാപാത്രത്തിന്റെ കഥയാണ്‌
പ്രഥമ പ്രതിശ്രുതിയിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .''
-------------------------------













2015 ജനുവരി 6, ചൊവ്വാഴ്ച

ശേഷം നിനക്കു പറയാനുള്ളത് ..


എന്റെ പേര്
കൊത്തിവെച്ചിട്ടുള്ള
ഒരു പുരാതനദ്വീപിലാണ്
നീയും ഞാനും .
ഒരു നാവികനും
കാണാനാവാത്തവിധം
കടൽ നമ്മളെ
മറച്ചുപിടിച്ചിട്ടുണ്ട്.
തീരത്തു പതിയുന്ന
എന്റെ കാൽവിരലുകളെ
തിരയെടുക്കുമെന്ന്
നീയെപ്പോഴും ഭയക്കുന്നു .
പകൽ തഥാഗതനായ
സൂര്യനെയും
രാത്രി നക്ഷത്രങ്ങളെന്ന
മായയെയും കാട്ടി
പ്രലോഭിപ്പിക്കുന്ന
ആകാശത്തെക്കുറിച്ചാണ്
നമ്മളിപ്പോൾ സംസാരിക്കുന്നത് .
ഇന്നലെ ചോരപ്പുഴയൊഴുകിയ
പാഠശാലകളെക്കുറിച്ചും
പ്രാർത്ഥനാലയങ്ങളെക്കുറിച്ചും
നമ്മൾ മറക്കുന്നു .
മഴവില്ലിൽ നിന്ന് നിറം മുക്കി
പൂമ്പാറ്റകളുടെ ചിറകു വരയ്ക്കാമെന്നും
ഒരു ചുംബനമേറ്റ്
ചിരിക്കാനൊരുങ്ങി നില്ക്കുന്ന
പൂമൊട്ടുകളിലൂടെ നടക്കാമെന്നും
എന്നോട്‌ നീ അടക്കം പറയുന്നു .
നീ കടലെന്നെഴുതുമ്പോൾ
കരയെന്നു വായിച്ച്
വീണ്ടും ഞാനെന്റെ ബാല്യത്തെ
ചെപ്പിനുള്ളിൽ നിന്നെടുത്ത്
മുന്നിൽ വെയ്ക്കുന്നു .
ഒരു പൗർണ്ണമാസി നാളിൽ
നീയെന്റെ കണ്ണിൽ
പൂത്തുനില്ക്കുന്ന നേരം
കണ്‍പോളകൾക്കു മീതെ
മെല്ലെ വിരലടയാളം പതിപ്പിച്ച്
എന്നെ മണ്ണിലുറക്കി
നീ വിണ്ണിലുണർന്നിരിക്കും .
എന്നോ ഏതോ ഒരു ദേശത്ത്
അല്ല ,
ഇതുപോലൊരു ദ്വീപിൽ
വീണ്ടുമെനിക്ക് മുളപൊട്ടും .
അന്ന് ..............
-----------------------------


2015 ജനുവരി 2, വെള്ളിയാഴ്‌ച

ഉന്മാദിനി ..


എങ്ങുനിന്നോ
പൊടുന്നനെ
പാഞ്ഞെത്തിയ കാറ്റ് 
ഇതൾ പൊഴിച്ചിട്ട
കടും നിറമുള്ള
പാതിറോസാപ്പൂവ് .
മുറ്റത്തേക്കിറങ്ങി വന്ന് 
അവൾ ചിരിക്കുന്നു .
ചിതറി വീണ
ഇതളുകളെ തഴുകി
കാറ്റിന്റെ വികൃതിയെന്ന്
സാന്ത്വനിപ്പിക്കുന്നു.
അവരെ പെറുക്കിയെടുത്ത്
സ്വപ്നങ്ങളെയെന്നപോലെ
പൊതിഞ്ഞു പിടിച്ച് 
അവൾ വീണ്ടും  ചിരിക്കുന്നു .
നിലത്തുവീണു ചിതറാതെ 
കൈക്കുമ്പിൾ
നെഞ്ചോട്‌ ചേർത്തുപിടിക്കുന്നു .
പിറകിൽ 
കോരിച്ചൊരിയുന്ന മഴയെ നോക്കി
അവൾ പിന്നെയും  ചിരിക്കുന്നു
ഇതളില്ലാത്ത തണ്ട്
കാറ്റിലാടുന്നു .
കൈക്കുമ്പിൾ തുറന്നുപിടിച്ച്‌
ഓരോ ഇതളിലും
അവളെന്ന രാഗത്തിന്റെ 
ആരോഹണാവരോഹണങ്ങൾ
പകർത്തിപ്പകർത്തി
പിന്നെയും പിന്നെയും
അവൾ  ചിരിക്കുന്നു .!!!

-----------------------------------




--------------------

2014 ഡിസംബർ 16, ചൊവ്വാഴ്ച

ഉള്ളത് പറഞ്ഞാൽ ......

വിരലിൽനിന്ന്  
പിടിവിടുന്ന മാത്ര 
അതു മതിയാവും
കാറ്റിനോടു  കലഹിച്ച്
ആകാശത്തേക്കവൾക്ക്
കുതിച്ചുയരാൻ.

കൂട്ടരോടൊത്തുകൂടി
കൂടണയാൻ വൈകരുതെന്ന്
പിറകേ വിളിക്കും .
ചിറകു നനയ്ക്കാൻ
മേഘങ്ങളൊത്തുകൂടി 
മഴയെ മൂടിവെച്ചിട്ടുണ്ടെന്ന്
ഓർമ്മപ്പെടുത്തും .

പെണ്ണേ,
ചിറകിൻതുമ്പു നീട്ടി
സൂര്യനെ തൊട്ടുനോക്കരുതേ
ഞാനിവിടെ തനിച്ചാാണ്"
വീണ്ടും 
ഞാനൊരൊച്ചയാവും.


2014 ഡിസംബർ 15, തിങ്കളാഴ്‌ച

മഴയെന്ന് 
വായിക്കുമ്പോൾ 
പ്രണയമെന്ന് 
നനയാൻ ...
മധുരമെന്ന് 
വായിക്കുമ്പോൾ 
ഓർമ്മയെന്ന് 
നുണയാൻ...
അക്ഷരക്കൂട്ടങ്ങളെ
ഇന്ദ്രജാലം
പഠിപ്പിച്ചതാരാകാം.........!!!

*
*
*
*
*

2014 ഡിസംബർ 9, ചൊവ്വാഴ്ച

വാഗതീതമായ എന്തോ ഒന്ന്

നീയിപ്പോൾ നിൽക്കുന്നത്
അത്ര പെട്ടെന്നൊന്നും
ഒരാൾക്കും
കയറിയെത്താൻ പറ്റാത്ത
ഒരു ശൃംഗത്തിലാണ്.

പച്ചപ്പിലേയ്ക്ക്
നീ ഓർമ്മകളെ 
മേയാൻ വിടുക.

എഴുതിമായ്ക്കും മുമ്പേ
ആകാശകവിതകളെ
മേഘലിപിയിൽ
പകർത്തിവെയ്ക്കുക.

നീയിരുന്ന ചിറക്
മണ്ണിനെയുമ്മവെച്ചുറങ്ങാൻ
തുടങ്ങുന്നു.

നക്ഷത്രങ്ങൾക്ക്
കണ്ണുകളെ ദാനംചെയ്ത്
നീ ഇരുട്ടാകുക.

ചിറകില്ലാതെ പറക്കാൻ 
ഒരു നാൾ
നമുക്ക് വീണ്ടുമൊന്നാകാം.

ബ്രാഹ്മമുഹൂർത്തത്തിൽ
ഒരു ചിത്രത്തിന്
മിഴിതുറക്കേണ്ടതുണ്ട്.

പെണ്ണേ,
ഇനി ഞാനുറങ്ങട്ടെ.




2014 നവംബർ 29, ശനിയാഴ്‌ച

''കണ്ണുകളില്ല, കാതുകളില്ല- ......

 ''കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിവൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍ ? ''


ഞാനവിടെ പ്രതിഷ്ഠിതമായിരുന്നുവെന്ന അറിവ്
ഒരു മാത്ര അനിർവചനീയമായ നിർവൃതി.
പിന്നെ നിതാന്തമായ ലഹരിപിടിക്കുന്ന വേദന .

ഒരു ബന്ധത്തിന്റെ തീവ്രത ഇതിനേക്കാൾ മനോഹരമായി ഒരു കവി
എങ്ങനെ ചോദിക്കാൻ .കാണാൻ കണ്ണുകൾ വേണ്ട ,കേൾക്കാൻ കാതുകളും .
എനിക്കേറ്റവും ഇഷ്ടമായ ചങ്ങമ്പുഴക്കവിത,'മനസ്വിനി ' ,അതിലെ ഏറ്റവും
ഇഷ്ടമുള്ള വരികൾ .

വരികൾ ഇറങ്ങിവന്ന് ഒരനുഭവമായി മാറുമ്പോൾ നമ്മൾ അവയെ
നെഞ്ചോട്‌ ചേർത്തുപിടിക്കും .ഏറ്റവും ഇഷ്ടം എന്ന് കാതുകളില്ലാത്ത
അവരോട് പറയും .വീണ്ടും വീണ്ടും വായിക്കും ....

ഒരു സ്പർശം കൊണ്ടുപോലും പരസ്പരം  തിരിച്ചറിയപ്പെടുന്ന ഇന്ദ്രജാലം , എങ്ങനെ ? എവിടെനിന്ന് ? ....ഉത്തരമില്ലാത്ത ചോദ്യങ്ങൾ !!!
----------------------------------------------------

2014 നവംബർ 22, ശനിയാഴ്‌ച

ഓരോ വരിയും പറയുന്നു ,' ഞാൻ കവിതയല്ല. '

ഉറക്കം മുറിച്ച്  മണ്ണിൽ നിന്ന് ഞാനും
ഇരുട്ട്  മുറിച്ച് വിണ്ണിൽ നിന്ന് ഇവളും
വിരൽകോർത്ത്‌ നടക്കാനിറങ്ങുന്നു .

ഇപ്പോൾ പകൽ കനംവെച്ചു തുടങ്ങുന്നു
എന്നെപ്പിരിഞ്ഞ വീടുകൾക്കെല്ലാം അതേ മുഖം .

അന്നൊരിക്കൽ പള്ളുരുത്തിയിലെ പുലവാണിഭമേളയിൽ
കുലുങ്ങിച്ചിരിച്ച കുപ്പിവളകളിലൊരെണ്ണമിതാ 
ഞങ്ങൾ കോഴിക്കൊടെത്തിയപ്പോൾ
ഒരു ചൂടുചായ തന്ന് കോപ്പയിൽ തട്ടി വീണ്ടും ചിരിക്കുന്നു
ഇവിടെനിന്നൊരമ്മയെ മധുരമായി ഉള്ളിൽ നിറച്ചെടുക്കുന്നു .

തൃശ്ശൂരിറങ്ങി സരോജിനിയെയും അവളുടെ നാലാമത്തെ
പ്രസവത്തിലെ ഏഴാമത്തെ കുട്ടിയെയും കണ്ട് 
നാളെ താമരശ്ശേരി ചുരം കയറാമെന്ന് കണക്കുകൂട്ടി
ഞങ്ങൾ നാദാപുരം പള്ളികടന്ന് കല്ലാച്ചിയിലെത്തുന്നു
ചേലുള്ളൊരു മുഖത്തിരുന്ന്  അലുക്കുത്തുകൾ
മഴ വരുന്നുണ്ടോന്നു നോക്കി മാനമളക്കുന്നു
അടുക്കളയിലോടിവന്ന് ഒരിളംകൈ വേദനയാക്കിക്കളിക്കുന്നു 
ചിരികൊണ്ട് കുശലം ചോദിച്ചൊരാൾ തിരക്കിട്ടു നടന്നുപോകുന്നു
കഴുത്തിലെ പിടിവിടുവിച്ചൊരാട്ടിൻകുട്ടി പടികയറി വരുന്നു
ഉമ്മ മറിയം , സദ്ദു , അച്ചുവേട്ടൻ , ഷമീനാടെ ആട്ടിൻകുട്ടി !.

വേഗത കൂട്ടി ഞങ്ങൾ കാഞ്ഞങ്ങാട് കവല പിന്നിടുന്നു
നിത്യാനന്ദാശ്രമവും പരന്നുകിടക്കുന്ന പാടവും നോക്കിനില്ക്കുന്നു
ഉദയാസ്തമയങ്ങൾ ഭംഗി കൂട്ടിയിരുന്നൊരു വീട് 
കളിയും ചിരിയും കൊണ്ട് ഇരട്ടക്കുട്ടികൾ മുറ്റം നിറയ്ക്കുന്നു 
കഥകൾ കൈമാറി  രണ്ടു വലിയ ചിരികൾ ഒന്നാകുന്നു
കോട്ടവാതിലിനെയും അമ്മിണിയെയും പിന്നിലാക്കി
ഒരു  വലിയ വെളുത്ത ഭാണ്ഡക്കെട്ട്  തെളിഞ്ഞു വരുന്നു
വരച്ചിട്ടും വരച്ചിട്ടും മതിയാകാത്ത ഒരു ചിത്രം
നിറഞ്ഞ ചിരിയും ഭാണ്ഡക്കെട്ടും വരാന്തയിലിറക്കിവെച്ച്
ഒന്നും മിണ്ടാതെ അമ്മിണി നടന്നു മറയുന്നു
തലയിൽ  ഒരുകെട്ട്  വിറകുമായി വീണ്ടും വരുന്നു
കല്ലടുപ്പിൽ തീകൂട്ടി വെള്ളം ചൂടാക്കുന്നു
വീണ്ടും കുളിക്കാൻ എന്നെ നിർബന്ധിക്കുന്നു
അനുസരണയില്ലെന്നു പറഞ്ഞ്  ശകാരിക്കുന്നു
ഭാണ്ഡക്കെട്ടിനകത്തുനിന്നൊരു സുഗന്ധം ചാടിയിറങ്ങുന്നു
സോപ്പ് ,ചീപ്പ് , കണ്ണാടി മുതൽ വെട്ടുകത്തി വരെ നിരന്നിരിക്കുന്നു.
നിലത്തിരുന്ന് ധ്യാനത്തോടെ ഓരോ ഉരുളയും കഴിക്കുമ്പോൾ
നടന്ന വഴികൾ തെളിമയോടെ  ഓർത്തെടുക്കുമ്പോൾ
പെയ്യാത്ത മഴയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ
ഒരു വരിപോലും തെറ്റാതെ കവിത ചൊല്ലുമ്പോൾ
അമ്മിണി ഭ്രാന്തിയല്ലെന്ന് ഞാൻ ചിന്താമണിയോട് തർക്കിക്കുന്നു
മൈതാനത്ത് കളിച്ചുനില്ക്കുന്ന കുട്ടികളെ കല്ലെറിയുമ്പോൾ
ഓരോ പുൽക്കൊടിയെയും നോക്കി ഒച്ചവെയ്ക്കുമ്പോൾ
ഞാനവളെ സംശയത്തോടെ നോക്കുന്നു
മടക്കിത്തന്ന പുത്തൻ സാരിയുമായി ഞാനും 
എൻറെ പഴയ സാരി മുഖത്തോട് ചേർത്തുപിടിച്ച് അവളും
പരസ്പരം നോക്കിനിൽക്കുമ്പോൾ  
അവൾക്ക്  ഭ്രാന്തില്ലെന്ന്
ഒരിക്കൽക്കൂടി കണ്ണീരോടെ ഞാനുറപ്പിക്കുന്നു .

വിരൽ വിടുവിച്ച് ഇവൾ പറയുന്നു
സർക്കാരാപ്പീസ്സിന്റെ തിണ്ണയിലെ വെളിച്ചത്തിൽ
പേടിയില്ലാതെ ഉറങ്ങാനായി അമ്മിണിയിന്നും വരുമെന്ന്
ഇന്നും .... ?
എന്നോ മരണപ്പെട്ട ഇവൾ പറയുന്നത് 
ഞാനെങ്ങനെ വിശ്വസിക്കും ...?..
---------------------------------------------------





2014 നവംബർ 17, തിങ്കളാഴ്‌ച

സന്ദിത

കറുപ്പുകൊണ്ട്
രേഖപ്പെടുത്തിവെച്ച
വെളുത്ത ഇന്നലെകൾ
മുറ്റം കാണാത്ത വെള്ളത്തിൽ
കറുത്ത ഉറുമ്പിനെയും കൊണ്ട്
വെളുത്ത കടലാസ്സുതോണി
കറുത്ത ആകാശം വിതറുന്ന
വെളുത്ത മുത്തുകൾ
ആടിയുലഞ്ഞും ഉന്നംതെറ്റാതെ
അക്കരെനോക്കിപ്പോകുന്ന
കറുപ്പും വെളുപ്പും
കരയിലെത്തി വരിയൊരുക്കാൻ
കറുപ്പിന്റെ വേഗം
മുങ്ങിത്താഴുന്ന വെളുപ്പിന്റെ
മായാത്ത ചിരി .

അളവുതെറ്റാതെ
തോണിയുണ്ടാക്കാൻ
മരണമില്ലാത്ത നാട്ടിൽ
മഴപെയ്ത്
മുറ്റം നിറഞ്ഞിട്ടുണ്ടാവുമോ ? ..
--------------------------------

2014 നവംബർ 13, വ്യാഴാഴ്‌ച

വട്ടപുരാണം


പുള്ളിപ്പശുവിന്റെ
വയറിൽപ്പതിഞ്ഞ വട്ടമാണ്
എന്നെ ആദ്യമായി പറ്റിച്ചത് .
പിന്നെ മെടഞ്ഞുകെട്ടിയ ഓല തുളച്ച്
കൈയിലും കാലിലും നെഞ്ചിലുമൊക്കെ
മാറിമാറിപ്പതിഞ്ഞ് ..
കഞ്ഞിക്കലത്തിലും മീൻച്ചട്ടിയിലും
കൊതിയോടെ എത്തിനോക്കി ..
ഉരൽക്കളത്തിൽ  ഉച്ചമയക്കം കൂടുന്ന
അമ്മിണിയേടത്തിയുടെ
കവിളിലെ കാക്കപ്പുള്ളി തൊട്ടുനോക്കി ..
കിഴക്കു നിന്ന് പടിഞ്ഞാറോടി..
ഇരുട്ടിൻറെ ഉച്ചിയിൽ കയറിനിന്ന് ..
എന്നെ തോൽപ്പിച്ചുകൊണ്ടേയിരുന്നു .
ഒടുവിലൊരു ദിവസം
ചന്തയ്ക്കു പോകാനൊരുങ്ങി നിന്ന
അമ്മിണിയേടത്തിയുടെ
നെറ്റിയിലെ ചുവന്ന വട്ടം
പതിയെ ഇളക്കിയെടുത്ത്
കണ്ണാടി നോക്കാതെ
ഒട്ടിച്ചുവെച്ചാണ്
ഞാൻ ജയിച്ചത്‌ .....!!!
---------------------------

2014 നവംബർ 12, ബുധനാഴ്‌ച

നിനക്കു പറയാനുള്ളത് , എനിക്കും ....!


ഋതുചംക്രമണങ്ങളുടെ
വഴിയിലൊരിടത്ത്
കടമ്പിൻപൂക്കൾ പൂത്തുലഞ്ഞുനിന്ന
മണ്ണൊലിച്ചുപോയ ഭൂമിയുടെ
ഹൃത്തടച്ചുവപ്പിലാണ്
നമ്മളാദ്യമായി ചേർന്നിരുന്നതും
പരസ്പരം ചുംബിച്ചതും .
വലിച്ചെറിയപ്പെട്ട ഞാനും
കാണാതെപോയ നീയും .
സ്ഥലകാലനാമങ്ങളോർത്തെടുത്ത്
നമ്മൾ ഒരേ രാജ്യത്തെ
രണ്ടു ദേശങ്ങളിലായിരുന്നെന്നറിഞ്ഞു .
നിറമൊട്ടും മങ്ങാത്ത എനിക്കു ചുറ്റും
അംഗഭംഗം വരാത്ത നീയൊരു
വൃത്തം വരച്ചു .
വസന്തകാലത്ത് 
എഴുത്തുമേശയിലായിരുന്നു
ഞാനേറെ കുലുങ്ങിച്ചിരിച്ചത്
താളം ചവിട്ടുന്നിടത്ത്  നീയും .

ഇന്ന്  ഈവഴി ഒരു പെണ്‍കുട്ടി
നടന്നു വന്നേക്കാം
വാകപ്പൂവിരിയിൽ പതിയുന്ന
അവളുടെ കൈകാലുകളിൽ
നമ്മുടെ ചിരി
ഒരിക്കൽക്കൂടി കേൾക്കാനായേക്കും
നമ്മൾ പൂർണ്ണരാകുന്ന നിമിഷം .!

നാളെ വീണ്ടും വർഷം വരും
രണ്ടു ദിശകൾ 
നമ്മെ പകുത്തെടുക്കും
ഋതുക്കൾ മാറിമാറി വരും
ചേമന്തിയും മുല്ലയും വീണ്ടും പൂക്കും .

--------------------------------------

2014 നവംബർ 1, ശനിയാഴ്‌ച


 *
        
''വാംങ്മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം .''

( എന്‍റെ വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)

വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.


 ഒരു  കത(ഥ)യില്ലാത്തവൾ ഇവിടെയെഴുതാൻ തുടങ്ങിയിട്ട് ഇന്നേക്ക്
അഞ്ചു വർഷം . ശിശുവായി തുടങ്ങി ശിശുവായിത്തന്നെ നിലകൊള്ളുന്ന
പ്രതിഭാസം.......!ഇവളെ 'കത(ഥ)യില്ലാത്തവളേയെന്ന് വിളിക്കാനും '
'എന്തോ ' എന്ന്  നീട്ടി  വിളികേൾക്കാനും ഇഷ്ടമേറെ ...............

എത്രദൂരം സഞ്ചരിച്ചാലാണ്  ഇവൾക്കൊരു ലക്ഷണമൊത്ത കവിതയോ
ആദിമദ്ധ്യാന്തം വായനാസുഖം നൽകുന്ന ഒരു കഥയോ എഴുതാനാവുക ...

ധ്യാനിക്കണം.
വാക്കിനെ ധ്യാനിക്കണം.
വാക്കിനെ ധ്യാനിക്കാൻ ആദ്യമായി എന്നെ ഉപദേശിച്ച ഗുരുവിന്
പ്രണാമം .
---------------------------------------
കേരളകൗമുദി ആഴ്ചപതിപ്പിൽ ശ്രീമതി ശ്രീലതാ പിള്ള 'കഥയില്ലാത്തവളെ '
ഒരു ' സ്നേഹാർത്ഥി 'യാക്കിയ , അതു വായിച്ച നിമിഷം ....എനിക്കു കിട്ടിയ
വിലമതിക്കാനാവാത്ത സമ്മാനം.....!

Saturday, July 31, 2010

സ്‌നേഹാര്‍ത്ഥി

(2010 ജൂലായ് 31 ലക്കത്തിലേക്ക്)

ആശാന്‍ ആശയ ഗംഭീരന്‍ , ഉള്ളൂര്‍ ഉജ്ജ്വല ശബ്ദാഢ്യന്‍, വള്ളത്തോള്‍ വാക്യ സുന്ദരന്‍ എന്ന് പഠിച്ചിട്ടുണ്ട് . ചങ്ങമ്പുഴ, മഹാകാവ്യമെഴുതാത്ത മഹാകവി എന്നും . ഇവര്‍ എഴുതിയതു പോലെ അര്‍ത്ഥ-പദ ഭംഗി തികഞ്ഞ കാവ്യങ്ങള്‍ ഇനി കൈരളിക്കു കിട്ടുമെന്നു തോന്നുന്നുമില്ല. അതു കവികളുടെ കുറ്റമല്ല. കാലത്തിന്റെ മാറ്റമാണ്. എന്നാല്‍ നല്ല കവിതകള്‍ ധാരാളം ഉണ്ടാകുന്നുണ്ട് താനും. കവിത്രയത്തെ ആഘോഷിക്കുന്നതിനിടെ പുതിയ കവിതകള്‍ അവഗണിക്കപ്പെടുന്നു എന്ന മന്ത്രി കെ.സുധാകരന്റെ പരാമര്‍ശമാണ് ഇങ്ങനെയെല്ലാം ചിന്തിപ്പിച്ചത്. ഇതാ ഇവിടെ ഒരു പുതിയ കവിയെ പരിചയപ്പെടുത്തുന്നു, മന്ത്രി വായിക്കുമോ ആവോ?

'സ്‌നേഹം നടിക്കുന്നവരെയും കള്ളം പറയുന്നവരെയും വല്ലാതെ വെറുക്കുന്ന' ഭിക്ഷാംദേഹിയുടെ (http://kathayillaaththaval.blogspot.com/ ) ബ്ലോഗില്‍ ഓര്‍മ്മച്ചിന്തുകളും കഥകളും പാരായണ സുഖം തരുന്ന കവിതകളും ഉണ്ട്.
സഖി
കാത്തുനിന്നു ഞാനേകനായ് ദിനം ,
നീ വരുന്നത് കാണുവാന്‍ ,
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്‌നേഹ-,
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ ,
ജീവിതപ്പെരു വീഥിയില്‍ ,
മന്ദഹാസം പൊഴിച്ചണയുന്നു ,
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ ,
മോദവും ദുഃഖ ഭാരവും ,
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍ ,
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍

കണ്ടെടുത്തൊരു വാക്ക് ഞാനെന്റെ ,
നെഞ്ചിനുള്ളിലായ് കാത്തത് ,
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ ,
സുന്ദരപദം മല്‍ 'സഖീ '...

കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ സാഹിത്യവും, കേരളത്തിന്റെ തനതു കലകളും അരച്ചു കലക്കി കുടിച്ച, ബൂലോകത്തെ കലാ-സാഹിത്യസവ്യസാചി എന്‍.ബി. സുരേഷ് (http://kilithooval.blogspot.com/ ) ഈ കവിതയ്ക്ക് ഇട്ട കമന്റ്-

'കാത്തിരിക്കാനൊരാളുണ്ടായിരിക്കുക, അയാള്‍ കാത്തിരിക്കുന്നവന്റെ പ്രതീ ക്ഷ പോലെ ചാരെ അണയുക. സ്‌നേഹം തുളുമ്പുന്ന മനസ്സ് പങ്കു വയ്ക്കുക, പരസ്പരം തിരിച്ചറിയുക. രണ്ടുപേരുടെയും ഹൃദയങ്ങള്‍ ഒന്നുപോലെ ചിന്തിക്കുക. എത്ര നല്ല നടക്കാത്ത സ്വപ്നം. സ്വപ്നങ്ങള്‍ കാണാനുള്ള കണ്ണുകള്‍ ഇപ്പോഴും നമ്മള്‍ക്ക് നഷ്ടമായിട്ടില്ല അല്ലേ. ഒരു പാവം പാവം മനസ്സ് കവിതയില്‍ തുടിക്കുന്നുണ്ട്.'

'സഖി ' എന്നെ ഓര്‍മ്മിപ്പിച്ചത് പ്രൊ. ജി.കുമാരപിള്ളയുടെ 'താരകങ്ങളുറങ്ങിയ രാത്രിയില്‍' എന്നു തുടങ്ങുന്ന ഹൃദ്യ കവിതയാണ്.

മൃഗതൃഷ്ണിക
മിഴിയിണ പൂട്ടിയുറങ്ങേണ്ട നേരത്ത് ,
കണ്‍മിഴിച്ചെന്തിന്നു നോക്കുന്നു ഞാന്‍ സഖേ ,
കാണാത്ത കാഴ്ചകള്‍ കാണുവാനോ അതോ ,
കണ്ടവ വീണ്ടും പകര്‍ത്തുവാനോ ?
..................................................................
കാനല്‍ജലം കണ്ടു മോഹിച്ച മാനിനെ
മരുഭൂമി നെഞ്ചോട് ചേര്‍ത്തപോലെ ,
പൊടിയുന്ന ജീവരക്തത്തിന്റെ കണികയും ,
മാറോടു ചേര്‍ക്കുന്നു ദേവി വസുന്ധര .

ചന്തത്തിലെഴുതിയ താളിന്റെ വരികളില്‍ ,
മഷി പടര്‍ത്താതെ തിരിച്ചു പോകാം ,
ചൊല്ലി പഠിച്ച പാഠങ്ങളുരുവിട്ട് ,
പോകാം നമുക്കിനി കണ്ണേ , മടങ്ങുക

സൗമ്യഭാവം മാത്രമാണ് കവിതകളില്‍ എന്നു കരുതണ്ട. ഭൂമിയെ നശിപ്പിക്കുന്നവരോട്
' ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
'തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും'
എന്നു രോഷം കൊള്ളുന്നു സര്‍വ്വംസഹ എന്ന കവിതയില്‍.

ഏകയായ അമ്മയക്ക് കിട്ടിയ കൂട്ടുകാരന്‍, താന്‍ പോയാലും അമ്മയ്ക്ക് കൂട്ടിനുണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്ന രോഗിയായ മകളുടെ കാഴ്ച്ചപ്പാടിലൂടെ പറയുന്ന 'അനഘയുടെ അമ്മ ' എന്ന കഥ നോവുണര്‍ത്തി.

ബ്ലോഗ്, മനസ്സിന്റെ കണ്ണാടി എന്ന് പാഠഭേദം ചെയ്ത്, സാഹിത്യഭംഗിക്കൊപ്പം തെളിഞ്ഞൊരു മനസ്സും കൂടി ദര്‍ശിച്ചു ആ രചനകളില്‍. ഇത്തിരി ബുദ്ധിമുട്ടി കഥകളും കവിതകളും ഒന്ന് എഡിറ്റു ചെയ്തിരുന്നെങ്കില്‍!