2020 മേയ് 30, ശനിയാഴ്‌ച

കിനാവിന് 
വാലിട്ടു കണ്ണെഴുതി 
ഞാനൊന്ന്  
വിരൽ മടക്കുന്നേരം
മഞ്ഞുതുള്ളളിക്ക് 
മഴവില്ലു തൊട്ട്
നീ,വിരൽ കുടയും.
നമ്മൾ,   
വിരലടയാളം കൊണ്ട്
പണ്ടേയ്ക്കു പണ്ടേ 
ഒന്നെന്നു വെളിച്ചപ്പെട്ടവർ.


ഓർക്കുന്നു, 
നീ ചാഞ്ഞുനിന്ന
ഉച്ചയെ
തൊട്ടു കൂട്ടിയ 
മണങ്ങളെ 
ഉതിർന്നു വീണ 
വരികളെ.

നട്ടുനനയ്ക്കണം
നീ തോർന്ന 
മണ്ണിനെ 
മുളപ്പിച്ചെടുക്കണം
വിരൽ വിട്ടുപോയ 
വാക്കിനെ.

കടലെടുത്ത 
മണ്ണിന്റെ പച്ചയായ്   
നീ കുറിച്ചിട്ട വാക്ക്.
ആകാശം പൊഴിച്ചിട്ട  
വിത്തായ്
ഞാൻ കോറിയിട്ട വര.
മഴയായ് പൂക്കണമൊരു  
വരിയിൽ.
നട്ടു വെച്ചിട്ടുണ്ടാവും
തിരകളവരുടെ മുറ്റത്ത്, 
വരയിൽ പതിവെച്ച വാക്ക്.


2020 മേയ് 25, തിങ്കളാഴ്‌ച

നിരന്തരം
വരയ്ക്കുകയാണവൻ.
പൂക്കൾക്കു പച്ച
ഇലകൾക്കു ചുവപ്പ്.
പാടുന്ന കാക്ക
കരയുന്ന കുയിൽ.
ചാടുന്ന ഒച്ച്
ഇഴയുന്ന പുൽച്ചാടി.
വെളിച്ചപ്പെടാൻ 
വിരൽ മോഹിച്ച് 
ഞാനിങ്ങനെ
ഇരുണ്ടുകൊണ്ടേ...
താളുകളൊന്നൊന്നായ്
മറിച്ചു നോക്കും
നീ പെയ്ത വരികളിൽ 
വിരലോടിക്കും
പച്ചയായിടങ്ങളിൽ
ഇലഞരമ്പായ് തിണർക്കും
മുറിഞ്ഞു പോയിടങ്ങൾ 
നിറമിറ്റിച്ചു ചേർത്തുവെക്കും.

നിലയ്ക്കാതോടിയിട്ടും
ഒരു മുനയുടെയറ്റം കൊണ്ടും
അടയാളപ്പെടാനാവാത്ത 
വൃത്തങ്ങളിൽ, 
മരിച്ചുപോയ കുട്ടിയുടെ
നാവിലേയ്ക്ക്
തുള്ളികളിറ്റിക്കുന്നതു പോലെ
വിറങ്ങലിക്കുന്നു വിരലുകൾ.




മഴ തേവി തളർന്നാലും
വിയർക്കുന്നെന്നവൻ 
പറയാറേയില്ല
കാറ്റൊരു വിശറി 
തുന്നാറുമില്ല  
കിളിയൊരു ചിറക് 
കുടയാറുമില്ല  
വെറുതേ മോഹിക്കും
താഴേയ്ക്കു വന്നെങ്കിലെന്ന്
തുടച്ചെടുക്കാമായിരുന്നു
ഇലച്ചാർത്തിൻ വിശറിയാലവനെ,
തണുക്കുവോളം.






ഊരിമാറ്റുമ്പോൾ
പതിഞ്ഞു പോയിരുന്നു
നീ വരച്ച ഒറ്റക്കല്ല്.
പെറുക്കിയെടുക്കുന്നേരം
നിറമറ്റ്  
കൊഴിഞ്ഞിരുന്നെന്റെ   
വിരൽത്തുമ്പുകൾ.
ഒതുക്കി വെയ്ക്കുന്നു 
കടലിന്റെ മൂടിയുള്ളൊരു
നോവു പാത്രത്തിൽ,
നീ മണം കൊടുത്ത 
നിലാവിന്റെ പച്ച.

2020 മേയ് 21, വ്യാഴാഴ്‌ച

ആരും കാണാതെ
ഉറങ്ങിയിരുന്നു 
ചിറ്റമ്മയുടെയലമാരയിൽ
ചില്ലിട്ടൊരു പടം.
താക്കോൽ തിരിയുന്ന ഒച്ചയിൽ
നെഞ്ചു പിടയ്ക്കും
ഒന്നു നന്നായി കാണാനായെങ്കിൽ.
അച്ഛൻ മരിച്ചതിന്റെ
ഒന്നാമാണ്ട് കഴിഞ്ഞ ശേഷമാണ്
എനിക്കൊന്നു തൊടാനായത്.

അമ്മയെ കൊന്നെന്ന് 
അമ്മയെക്കാൾ മുതിർന്നവർ 
എനിക്കായ്  
അടക്കം പറയുന്നതിൽ
പിടഞ്ഞു വീണ് 
നുണയാൻ കിട്ടാതെ പോയ 
മുലപ്പാലിനെയോർത്ത് 
തേങ്ങിയിട്ടുണ്ട്,
പല തവണ.

ചില ചില നേരങ്ങളിൽ
പുറത്തെടുത്ത് 
മേശമേൽ വെച്ച് നോക്കിയിരിക്കും
പുസ്തകങ്ങൾ ഓടിയൊളിക്കും
ചില്ലിനുള്ളിൽ നിന്ന്
അമ്മയുടെ കവിളിലെ കാക്കപ്പുള്ളി
ഇറങ്ങിവന്ന് ഒട്ടിപ്പിടിക്കും
അമ്മയതിൽ 
തലോടി നോക്കും
എത്ര മൃദുവാണാ വിരലുകൾ.
കണ്ണാടിയിൽ നോക്കി 
എന്തൊരു ചന്തമെന്ന് 
അമ്മ പിൻകഴുത്തിലുമ്മ വെക്കും
എന്തൊരു തണുപ്പാണപ്പോൾ.
അമ്മയിപ്പോഴും
ഉണർന്നിരിപ്പുണ്ടച്ഛനോടൊപ്പം
പൂട്ടി വെയ്ക്കാത്ത അലമാരയിൽ.

( ഏഴാം ദിവസമായിരുന്നത്രെ...)

വാക്കിന് 
ഈണം കൊടുത്ത് 
നീ വരികളെ 
എത്ര വേഗത്തിലാണ് 
അനായാസേന 
പാട്ടിലാക്കുന്നത്.
ഒരു തുള്ളി ജലം മതി
നിനക്ക് ഞൊടിയിടകൊണ്ട് 
കണ്ണും കടലും നിറയ്ക്കാൻ.

നിറങ്ങളൂതിപ്പറത്തി 
എത്ര വേഗത്തിലാണ് 
നീയെന്റെ ഭാരത്തെ 
നിന്റെ വിരലിലേയ്ക്ക്
തിരിച്ചെടുക്കുന്നത്,
ഒരു കുഴലൂത്തുകാരനെപ്പോലെ.

എത്ര വേഗത്തിലാണ്
നീയൊരു വരിയെ   
കുടയാക്കുന്നത്. 
ഞാനൊരു വാക്കായ് 
പൊഴിഞ്ഞു വീഴുന്നത്,
അതിശയത്തിന്റെ 
ഉടുക്ക് പൊട്ടിപ്പോയൊരു  
കുഞ്ഞിനെപ്പോലെ.

മഴ തേവി തളർന്നാലും
വിയർക്കുന്നെന്നവൻ 
പറയാറേയില്ല
കാറ്റൊരു വിശറി 
തുന്നാറുമില്ല  
കിളിയൊരു ചിറക് 
കുടയാറുമില്ല  
വെറുതേ മോഹിക്കും
ഇറങ്ങി വന്നെങ്കിലെന്ന്
തുടച്ചെടുക്കാമായിരുന്നു
ഇലച്ചാർത്തിൻ തൂവാലയാലവനെ,
തണുക്കുവോളം.






2020 മേയ് 16, ശനിയാഴ്‌ച

നിലാവ് 
പുതച്ചങ്ങനിരിക്കും
തുറന്നിട്ട ജനാലയിലൂടെ 
അകത്തു കടക്കും.

ഞാനൊരു 
മൂളിപ്പാട്ടിനെയുറക്കാൻ
കിടത്തുന്നേരം  
ഒരു പിയാനോയിലേയ്ക്കെ-
ന്നതു പോലെ 
ഉതിർന്നു വീഴും   
നിന്റെ വിരൽതുമ്പുകളെന്നിൽ.

നമ്മൾ 
ആദ്യമായ് കണ്ട 
ഉച്ചനേരത്തെക്കുറിച്ച്
നീ പറയുന്നേരം
ഞാൻ വിയർത്തൊഴുകും.

ജനലരികത്ത്
ഒറ്റയ്ക്കു പാടാനെത്തുന്ന 
കിളിയിലെത്തുന്നേരം 
നിലാമഞ്ഞപോലെ 
ഞാൻ പരന്നു നിറയും.

കാറ്റ് പിഴുതിട്ടുപോയ 
ചെമ്പകമരത്തിലേയ്ക്ക്
വേരറ്റു പോകുന്നേരം    
കണ്ണിലെ കടലിൽ 
ഞാൻ മുങ്ങി മരിക്കും.

ഉറക്കത്തിലും 
ഉറങ്ങാതിരിക്കുന്ന  
നിന്നോട്, 
വാതിലിനപ്പുറവും 
നീ തന്നെയാണെന്ന് 
ഞാനേതു നേരം'പറഞ്ഞാണ് 
അടയാളപ്പെടുത്തുക.



2020 മേയ് 14, വ്യാഴാഴ്‌ച

തൊട്ടെന്നൊരു 
വാക്കിൽ
വാൽ മുറിച്ചിടുന്നു 
പല്ലി
എത്രയെത്ര 
ഉത്തരങ്ങൾക്ക്
തലയായിരുന്നത്. 
തലയോ വാലോ 
ഇല്ലാത്തൊരു
വരിപോലെ
വലിച്ചെടുക്കുന്നു
ഞാനെന്റെ
ഇനിയും മുളയ്ക്കാത്ത
വിരലുകൾ.

2020 മേയ് 12, ചൊവ്വാഴ്ച


പത്തായത്തിൽ
ഇപ്പോഴുമുണ്ട്  
വേനൽ കുടിച്ചു വറ്റിച്ച
കണ്ടങ്ങളുടെ ചേറുമണം.
അതിനു മേലേ
അരികു പറിഞ്ഞുപോയ
ഉണക്കപ്പായയിൽ
വെന്ത നെല്ലിന്റെ ചൂട്.

തുറന്നു നോക്കും
ഇടയ്ക്കിടെ.
ഉള്ളിലേയ്ക്ക് തലയിട്ട്, 
ആ ഇരുട്ടിലൂടെ
വരമ്പു മുറിച്ചു കടക്കും.
കാറ്റ് കൂടെ നടക്കും
വെയിലിറ്റിറ്റു വീണ് 
പച്ചയായ് പരക്കും 
പാവാടത്തുമ്പിൽ 
പറ്റിപ്പിടിക്കുന്ന മണ്ണ് 
കണങ്കാലിലുരഞ്ഞുരഞ്ഞ് 
നോവു പരത്തും.
നാവിന്നടിയിലിരുന്ന്
പാൽ ചുരത്തും 
ഇളം കതിരിന്റെ അരം.

വാഴക്കുല പഴുക്കാൻ 
കത്തിച്ചുവെയ്ക്കുന്ന   
ചന്ദനത്തിരികളുടെ 
മണം പോലും
അമ്മ കൊണ്ടുപോയിട്ടില്ല.

കിടക്കുമ്പോൾ  
തെളിഞ്ഞുവരും
ആളിക്കത്തുന്നൊരു ചിത.
പത്തായപ്പുരയിലേയ്ക്ക് 
തീ പടരാതെ 
ഉറക്കം തല്ലിക്കെടുത്തി    
ഇരുകൈകളും കോർത്ത്  
ഞാനെന്റെ നെഞ്ച് 
പൊതിഞ്ഞു പിടിക്കും.


2020 മേയ് 8, വെള്ളിയാഴ്‌ച

കണ്ണുകൾ
അവൾക്കു കൊടു-
ക്കുമ്പോൾ 
എന്റെ കാതുകളാരോ
പിഴുതെടുത്തിരുന്നു.
ഒരു നേർത്ത 
സ്പർശത്താൽ 
നീ തളിർക്കുമിടങ്ങളിൽ
ഞാനൊരു  
മഴയായ് മണക്കുമെന്ന
വരിയിൽ 
ഞാനെന്റെ വിരലുകൾ
മുറിച്ചു കുത്തുന്നു.
ഒരു തരി വെട്ടത്തിന് 
മിന്നാമിനുങ്ങിനെയും
തെളിയിച്ച്
നിഴലിനെ
ഉയിരാഴം കൊണ്ട്
ചികഞ്ഞെടുക്കുന്നു
മുറിഞ്ഞൊരൊച്ച.
പെരുമഴയെന്ന് 
വിരലാകെ വിടർത്തി 
ആകെ തണുത്തെന്ന്  
നെഞ്ചാകെ കൂട്ടിത്തുന്നി 
രാവിനെ പുതപ്പിച്ച്
ഉണരും വരെയങ്ങനെ. 
മധുരമായൊരൊച്ചയ്ക്ക്
തേനും വയമ്പും തന്നതേയില്ല
ഒരു രാവുമിതേ വരെ.


2020 മേയ് 3, ഞായറാഴ്‌ച

കാലുകൾ 
നീട്ടിവെക്കാനാവാതെ
മുട്ടു മടക്കി മുഖം കറുപ്പിച്ച്,
മടിയിൽ തിരിഞ്ഞും മറിഞ്ഞും
കിടന്ന്,
കാറ്റിന്റെ വിശറി വാങ്ങി 
മടക്കി വെച്ച്,
മൂക്കിൻതുമ്പത്തെ വിയർപ്പ് 
സാരിയിൽ തുടച്ച്,
നിഴൽ വീഴുന്ന നെഞ്ചിലേയ്ക്കെന്റെ
വിരൽ കൂട്ടിപ്പിടിച്ച്,
വെറുതേ ഉറക്കം നടിച്ചങ്ങനെ !
നിലാവേ,
പുതുക്കിപ്പണിയണം
നമ്മുടെ വീടിനൊരു വലിയ വരാന്ത.

ഒന്നും 
പറഞ്ഞില്ല,
ഓർത്തുവെയ്ക്കാനും. 
ആർത്തലയ്ക്കുന്നു 
തുള്ളിയായ് 
കടൽ. 
കിനിയുന്നുണ്ടിടയ്ക്കിടെ 
കടും ചുവപ്പായ് 
പ്രണയമെന്നു തിരണ്ട വരി.

2020 മേയ് 2, ശനിയാഴ്‌ച

വേനൽശിഖരങ്ങളിൽ
തട്ടിയുരഞ്ഞ്
മുറിവേറ്റ മേഘത്തിന്
ഞാനെന്റെ
കറുത്ത ഉടയാടയഴിച്ചു-
കൊടുക്കുന്നു.
ഒരു പെയ്ത്താകുമെന്ന
കിനാവിന്റെ ചിറകേറി
അവൾ പറന്നു നടക്കട്ടെ.


2020 മേയ് 1, വെള്ളിയാഴ്‌ച

ഒച്ച മുറിഞ്ഞ തീവണ്ടിയുടെ
കഷണങ്ങൾക്കിടയിൽ നിന്ന്
സാവിത്ര്യേച്ചിയെ 
പെറുക്കിക്കൂട്ടിയെടുത്തു 
ആരൊക്കെയോ കൊണ്ടുവന്ന് 
നിലത്തുവെച്ചപ്പോഴാണ്
ഹരിയേട്ടൻ ഉറക്കെക്കരഞ്ഞു 
കരഞ്ഞ്
ചിരിക്കാൻ തുടങ്ങിയത്.
പുകയുയരുന്നതു നോക്കി നിന്ന്
കൈകളുയർത്തി
ആരെയോ
അന്നുവരെ ആരും കേട്ടിട്ടില്ലാത്ത
പുലഭ്യങ്ങൾ പറഞ്ഞത്
ദിവസം കഴിയുന്തോറും
വരാന്തയിലങ്ങോട്ടുമിങ്ങോട്ടും
നടത്തത്തിനു വേഗത കൂട്ടിയത്.

എനിക്കു ഭയമാണുറക്കെ 
കരയാൻ

ഒരു കുട്ടിയുമുണ്ടാവില്ല
വിരലിനേക്കാൾ വളരാതെ 
നഖം വെട്ടിത്തരാൻ
മുടിയിലല്പം എണ്ണ പുരട്ടി
ഇല്ലാത്തതുണ്ടെന്നു പറഞ്ഞ്
കുളിമുറിവരെ കൊണ്ടുചെന്നാക്കാൻ
വഴിയിലേയ്ക്കൊരു കണ്ണും തന്ന്
കൂടെയിരിക്കാൻ
ഈ ലോകത്തിപ്പോൾ
ആരും മരിക്കാറില്ലെന്ന്
കൈവെള്ളയിലടിച്ച് സത്യം ചെയ്യാൻ.
കള്ളം പറഞ്ഞാൽ 
നിന്റെ തല പൊട്ടിപ്പോകുമെന്ന്
തിരിച്ചു പറയാൻ
എനിക്കന്ന് ബോധവുമുണ്ടാവില്ല.



2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

പൂമൊട്ടിന്റെ 
മണത്തെ 
ആകാശച്ചെരുവിൽ 
നട്ടുവെയ്ക്കാൻ 
ഇരുട്ടു തേവി തടമെടുക്കുന്നു 
തൂവൽക്കനമുള്ളൊരു
പകൽക്കിനാവ്.
വെയിൽ മുറ്റുമ്പോൾ
കൊണ്ടുവരുമായിരിക്കും
മേഘങ്ങൾ,
ആനയുടെ ഒട്ടകത്തിന്റെ
അകമ്പടിയോടെ
നനുത്ത ചാറ്റലായ് 
ഒരു തുടം വെള്ളം.

2020 ഏപ്രിൽ 28, ചൊവ്വാഴ്ച

വരുമെന്നുറപ്പാണ്
വാതിൽ ചാരിയിടും 
കൊണ്ടു വരുമായിരുന്നു 
നിലാവു പോലുള്ള വരികൾ.

മൂളിക്കേൾക്കും
ഞാനുമടുക്കളയും
ഇടയ്ക്ക് മഞ്ഞളരച്ച കൈ
മുഖം തൊട്ടെടുക്കും
അല്ലെങ്കിൽ മുളകരച്ച വിരൽ
ചുണ്ടുകളും.

കരിയേക്കാൾ 
കരിഞ്ഞൊരു ദിവസം
കടുകു മണികൾ ഒച്ചയിൽ 
പൊട്ടിത്തെറിച്ചു
ഇറമ്പീന്ന് ചോരപോലെ 
മഴയൊഴുകാനും.

അന്നാണ് 
എന്റെ മുടിക്കെട്ടിലെ 
മുല്ലമൊട്ടുകളും
നെറ്റിയിൽ കത്തിപ്പടർന്ന
ചുവന്ന പൊട്ടുമെടുത്ത്
നിലാവിനെ തോൽപ്പിച്ച്
എങ്ങോ കടന്നുകളഞ്ഞത്.

അതിൽപ്പിന്നെയാണ്
നേരമറിയാതെ ഞാൻ
പല്ലുതേക്കാനും മുറ്റമടിക്കാനും
തുടങ്ങിയത്.
അതിനും പിന്നെയാണ്
നിലത്തുകിടന്ന് നിലവിളിക്കുന്ന
കുഞ്ഞിനു മുല കൊടുക്കാതെ
ഉറക്കത്തെയെടുത്തൊക്കത്തിരുത്തി 
എങ്ങോട്ടെന്നില്ലാതെ
നടക്കാൻ തുടങ്ങിയത്.




2020 ഏപ്രിൽ 27, തിങ്കളാഴ്‌ച

നുറുക്കാൻ
തികയുന്നില്ല 
വാക്കുകളുടെ പച്ച.
ഉച്ചവെയിലിനെ
ഉപ്പേരിയാക്കി
വിയർപ്പും തുടച്ച് 
വരിയിലിരുന്ന്
നിറഞ്ഞുണ്ണുന്നു വിശപ്പ്.



അറ്റുപോയ 
വിരലുകൾകൊണ്ട്
നീ വരയ്ക്കുന്നതെന്തെന്ന്.
കിനിയുന്നൊരോർമ്മയുടെ
മുന കൊണ്ട്
കുത്തിവരയ്ക്കുകയാണ്
ഞാനെന്റെ ചിത്രം.
തെളിച്ചിട്ടും തെളിച്ചിട്ടും 
തെളിയുന്നില്ല നിറങ്ങളൊന്നുമീ  
ഇരുട്ടിന്റെ ചുവരിലെ
പതിഞ്ഞ വരകളിൽ.
നക്ഷത്രമായിരുന്നെങ്കിൽ
പറയാമായിരുന്നു
ഞാൻ മരിച്ചിട്ടില്ലെന്നൊരു
കളവ്.
വിടർത്തിയേനെ
പൂമൊട്ടിനഞ്ചു വിരലുകൾ.
പറയാമായിരുന്നു 
ഇന്നലെയും 
നിനക്കായുണർന്നിരുന്നാണ് 
നിന്റെ നിറമായതെന്ന്.



കിളിർത്തതാണ് 
ഒരു തുള്ളിയിൽ
ഒരു നാമ്പു വെയിൽപ്പാടം.
ഒഴിയാതെ 
വിരിഞ്ഞോരോ ഞരമ്പിലും
മഴപ്പൂക്കൾ മഞ്ഞയിൽ.
വരഞ്ഞു വരഞ്ഞ് 
വേനൽപ്പാടമെന്ന് 
വിരൽത്തുമ്പാലൊരില 
ചുവപ്പിക്കുന്നു വിണ്ണിനെ.

2020 ഏപ്രിൽ 22, ബുധനാഴ്‌ച

കരി കൊണ്ട്  
വരച്ചതാണാരോ
ചൂടാറാത്ത പാകത്തിന്.
കൂട്ടാനാവുന്നില്ല
ഒരു തുള്ളി വേവുമെന്ന് 
തീയിലും പുകയുന്നു
തോരാത്ത ചുവര്.

2020 ഏപ്രിൽ 20, തിങ്കളാഴ്‌ച

പണിതീരാത്ത 
വീടിനെക്കുറിച്ചുതന്നെ 
പറഞ്ഞുകൊണ്ടേയിരിക്കുന്നു.
പോക്കുവെയിൽ.
തിങ്ങിപ്പാർത്ത ചില്ലകൾ 
നിഴല് തേച്ച വരാന്ത
വെയിലെടുത്തുപോയെന്ന്,
കാറ്റ്  കടഞ്ഞെടുത്ത  
ജനാലകൾ
ചുവര് കൊണ്ടുപോയെന്ന്,
മഞ്ഞുവിരൽ ചായമടിച്ച 
വാതിൽ
മഴ തല്ലിത്തകർത്തെന്ന്,
മുറ്റത്തെ കെട്ടാത്ത കിണറ്റിൽ
ചന്ദ്രൻ കാൽവഴുതി വീണെന്ന്.

ഉറക്കമുറക്കമെന്നൊരു കുഞ്ഞ്
വിരൽ കുടിക്കുന്നു, 
ഞാനവൾക്കൊരു കഥ ചുരത്തട്ടെ.


2020 ഏപ്രിൽ 19, ഞായറാഴ്‌ച

എത്ര മൃദുവാണ് 
നിന്റെ വിരലുകൾ 
എന്നൊരു 
നേർത്ത തലോടൽ.
ഒഴുകി വരുന്ന 
സ്ഫുടം ചെയ്ത
വാക്കിന്റെ 
പ്രകാശരേണുക്കൾ.

ആ വഴിയിലൂടെ 
നനഞ്ഞിറങ്ങിയാണ്
ഞാനെന്റെ 
പുരയിലെത്തുക.
മാറാല തട്ടിക്കളഞ്ഞ് 
അറകൾ വെടിപ്പാക്കുക.
വെയിൽ തൊട്ടെടുത്ത്
അവളുടെ നെറുകയിൽ 
പൊട്ടു കുത്തുക.

വസന്തമൊരുക്കണം 
തൊടിയിലാകെ. 
ഉണർത്തിയെടുക്കണം 
അലസമായുറങ്ങുന്ന 
കാറ്റിനെ. 

ഒറ്റക്കിലുക്കത്താൽ  
കൈകളൊരുക്കണം.
നിനക്കെന്റെ 
പുരയിലെത്താൻ
അളവുതെറ്റാതെ
പണിഞ്ഞെടുക്കണം
മഴവില്ലുകൊണ്ടൊരു 
ഗോവണി.


ഓർക്കുകയാണ്
ഒരുച്ചവെയിൽ
ഭാരം താങ്ങി
ദൂരം താണ്ടി
വിരുന്നിനെത്തി 
ഇലയില്ലാത്തൊരു
സദ്യയായത്.
മേശമേലിരുന്നൊരു
പൂപ്പാത്രം
മേലാകെ മഞ്ഞ വരച്ചത്
ഒരപ്പൂപ്പൻതാടി ആകാശം തൊട്ട്
ചിറകായ് മുളച്ചത്.

വരയ്ക്കുകയാണ് 
ഒരുച്ചവെയിൽ
രാവിലുമുദിച്ച് ചുവക്കുന്നത് 
നിലാവിലൊഴുകിയൊഴുകി 
ഒരു പുഴയാകുന്നത്
വരികളിലുപ്പിട്ടു നോക്കി 
കടലായ് രുചിക്കുന്നത്.


ഇരുട്ട്
*
വിളക്കുകാലിന്റെ ചോട്ടിൽ
ഈയാംപാറ്റകൾ 
കൂട്ടത്തോടെ ആത്മഹത്യചെയ്ത്
ചിതറിവീഴുന്ന നേരങ്ങളിലാണ്
അവളിറങ്ങി വരിക.

കിണറ്റിലെ വെള്ളത്തിൽ
നന്നായി കുളിച്ചു തോർത്തും
അപ്പോഴവൾ ഒന്നുകൂടി 
കറുക്കും.

പെറുക്കിക്കൂട്ടിവെച്ച  
വെയിൽമണികൾ
വേവിച്ചു വറ്റിച്ചതും
പെയ്തൊഴിഞ്ഞ നിലാവ്
ആറ്റിക്കുറുക്കിയതും
ആർത്തിയോടെ കഴിക്കും.

അവളുടെ ഉറക്കം 
മുറിയാതിരിക്കാൻ,
മഴകൊണ്ടു നിൽക്കാനായി
ഞാനെന്റെ കണ്ണുകൾ 
പറിച്ചു നട്ട ജനാല 
നന്നായി അടച്ചുവെക്കും.

ഉണർന്നെണീറ്റാലും
തോർന്നിട്ടുണ്ടാവില്ലവളുടെ
തലമുടിച്ചുരുളുകൾ.

ചുക്കുകാപ്പി ഊതിയാറ്റിക്കുടിച്ച് 
പുറപ്പെടുന്നേരം
മറക്കാതെ കൈവെള്ളയിൽ
തിരുകിവെച്ചുതരും അവളുടെ പേര്.

നിവർത്തിയെടുത്ത്
നിലക്കണ്ണാടിയിൽ കാണുന്ന
എന്റെ നെറ്റിയിൽ ഞാനതൊട്ടിച്ചുവെക്കും.

വെള്ളികീറാൻ തുടങ്ങുന്നു, 
രണ്ടു ചില്ലകളുടെ മുറിവുകളായി 
എനിക്കുമവൾക്കും വിടരേണ്ടതുണ്ട്.


മാഞ്ഞുപോയ
നിഴലിനൊപ്പമിരുന്ന്
വരകൾക്ക് 
നിറം കൊടുക്കുന്നു.
കേട്ടിരിക്കുന്ന പുഴയെ-
ക്കുറിച്ച്,
കാണാത്ത കടലിനെ-
ക്കുറിച്ച്
തോരാതെ 
പാടിക്കൊണ്ടേയിരിക്കുന്നു.
ഓരോ ഓർമ്മദിനത്തെയും
ഇലഞരമ്പിലെടുത്ത് 
പച്ചയെന്നക്കമിടുന്നു.
കൊത്തിപ്പെറുക്കാൻ
ഒരു പതിരു പോലുമില്ലെന്ന്
വരണ്ട ചുണ്ടു കൊണ്ട്
തൂവലെന്നാർത്ത്
പാടം മുറിക്കുന്നു കാറ്റ്.

2020 ഏപ്രിൽ 18, ശനിയാഴ്‌ച

അവളുടെ 
നക്ഷത്രക്കമ്മൽ കൊണ്ട്  
എന്റെ 
മൂക്കുത്തിയുടെ കല്ല്
ഇളകിത്തെറിക്കുമെന്ന്
ഭയപ്പെട്ടിരുന്നു
ചുണ്ടുകളിൽ തട്ടി 
എന്റെ ഒച്ചകളിൽ ചോര-
പൊടിയുമെന്ന്
വിരലുകൾ പതിഞ്ഞ്
ഞാനാകെ നീലിക്കുമെന്ന്  
അവൾ മുടിയഴിച്ചിടുമ്പോൾ
ഉന്മാദത്തിൽക്കുരുങ്ങി
ഞാനെന്നെ വിളിച്ച്
അലറിക്കരയുമെന്ന്.

കേൾക്കുന്നുണ്ടെന്നെ 
ഓരോ 
മരണത്തിലുമുണരാൻ
അവളൊരു കൂടു മെടയുമെന്നും
ഒരു തൂവൽ ഇട്ടേച്ചുപോകുമെന്നും.

2020 ഏപ്രിൽ 15, ബുധനാഴ്‌ച

ഓർക്കുന്നു 
ഒരുച്ചവെയിൽ
ഭാരം താങ്ങി
ദൂരം താണ്ടി
വിരുന്നിനെത്തി 
ഇലയില്ലാത്തൊരു
സദ്യയായത്.
മേശമേലിരുന്നൊരു
പൂപ്പാത്രം
മേലാകെ മഞ്ഞ വരച്ചത്
ഒരപ്പൂപ്പൻതാടി ആകാശം 
തൊട്ട്
ചിറകായ് മുളച്ചത്.

വരയ്ക്കുകയാണ് 
ഒരുച്ചവെയിൽ
രാവിലുദിച്ച് ചോക്കുന്നത് 
നിലാവായൊഴുകിയൊഴുകി 
ഒരു പുഴയാകുന്നത്
തിരകളിലുപ്പിട്ട്  
കടലായ് രുചിക്കുന്നത്.


2020 ഏപ്രിൽ 14, ചൊവ്വാഴ്ച

മുറുക്കിത്തുപ്പി
വിരിച്ചിട്ടതാണെങ്കിലും  
അമർത്തിച്ചവിട്ടിയില്ല
ആകാശം തൊട്ട നിറത്തെ.
പൊള്ളുന്ന വെയിലിലും
തണുപ്പായിരുന്നു നിന്റെ വിരൽ.
നിഴലൊച്ചയൊടുങ്ങാത്ത
വഴിയിലിപ്പൊഴും
തിരയുന്നുണ്ടാവും പൂവാക
നടന്നു തീർത്ത നമ്മളെ.

 
 
തുറന്നു നോക്കും
ഉറങ്ങാത്ത നേരങ്ങളുടെ  
മടിയിൽ വെച്ച്
ഞാനെന്റെയാമാടപ്പെട്ടി.
പല പല നിറങ്ങളായ് 
നൂലിന്റെ കട്ടകൾ.
ഓരോന്നോരോന്നെടുത്ത് 
വെറുതേയങ്ങനെ നോക്കിയിരിക്കും.
തുന്നിയാലോന്നു ചിന്തിക്കും
പതിയെ തുടങ്ങും.
തുരുമ്പിച്ച സൂചിക്കുത്തുകളിൽ
നീരു പടർന്ന്
കുഞ്ഞു കുഞ്ഞു പൂക്കൾ
വിടരാൻ തുടങ്ങുന്നേരം
ഇനി നാളെയെന്നൊരു താഴിട്ട്  
ഭദ്രമായടച്ചു വെയ്ക്കും.



2020 ഏപ്രിൽ 13, തിങ്കളാഴ്‌ച

  

ചെറു തുള്ളി
കുടഞ്ഞൊരു വാനം  
കവിളാകെ നനച്ച്
ചുവന്നതും     
വിരൽ പതിയെ 
നിവർത്തിയ കാറ്റ്  
മുടിയാകെയുലർത്തി
മറഞ്ഞതും    
നിറതുള്ളിയുതിർത്തൊരു    
ശലഭം
ഉടലാകെ വിടർത്തി
നനഞ്ഞതും    
ഇടനെഞ്ചു കടഞ്ഞൊരു  
പെരുമഴ 
ഉയിരിന്നൊരു  
കൂടു മെടഞ്ഞതും
മഴവില്ലു കുടഞ്ഞൊരു  
തൂലിക 
കവിതയ്ക്കുയിർ പെറ്റ്   
പതിഞ്ഞതും.
(വെറുതെ)


2020 ഏപ്രിൽ 12, ഞായറാഴ്‌ച

ഒരുങ്ങിയിറങ്ങാൻ
പുള്ളിയുടുപ്പില്ലെന്ന്
മഷിയെഴുതി 
കറുത്തവൾ.
ഇന്നലെ മഴയത്ത്
നീ തന്നതല്ലേ
ഇന്നെന്റെ ചുരുൾമുടിയിലെ
വിടരുന്ന പൂക്കളെന്ന് 
കരിവളയിട്ട്
വെളുത്തൊരുത്തി.
കറുത്തിട്ട്
വെളുത്തിട്ട്  
നീലിച്ചിട്ടാണ് 
തിരകൾക്കു ചേലയുടുക്കാൻ 
അവരൊന്നിച്ചൊരു  
കടല് വരയ്ക്കുക.



കേട്ടിരുന്നു,
തീരുവോളം.
പതിയെ
പതിഞ്ഞ ശബ്ദത്തിൽ
മറ്റെവിടെയോ കേട്ടൊരൊച്ചയുടെ
അനുരണനം പോലെ
രാവിന്റെ നേർത്ത പെയ്ത്തുപോലെ.

ഓർത്തടുക്കാൻ നോക്കി
ഞാനെന്റെയൊച്ചയെ.
ജനലഴികളിൽ ചുറ്റിവെച്ച
വെയിൽനൂലുകളിൽ നിന്ന്,
വാരിച്ചുറ്റിയ നനുത്ത കാറ്റിൽനിന്ന്,
കൂടെയുറക്കിയ പാട്ടിൽ നിന്ന്.

ഏതോ ശവപ്പറമ്പിലെ
ചീവീടുകളുടെ നഗരത്തിൽ
അവളിപ്പോൾ 
കനലുടുത്തു നൃത്തം ചെയ്യുകയാവും.



2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

മുളച്ചുവന്നേക്കും
വിരലുകളെന്നാശിച്ച്
നട്ടുവെച്ചതാണ് വരികൾ,
തൊടുന്നേരം ചുവക്കാൻ   
നനഞ്ഞ ചുണ്ടിൽ.

നോക്കി നിൽക്കെ
കുപ്പായമൂരി  
കറുപ്പിലേയ്ക്കുടൽ 
മാറ്റിവെയ്ക്കുന്നാകാശം.

കണ്ടിരിക്കെ
കണ്ണിൽനിന്നൂർന്ന്
കടലിലേയ്ക്കൂളിയിട്ടിറങ്ങുന്നു 
വാക്കുകൾ,
വടിവുകളിൽ നിന്നയഞ്ഞ് 
വെറുമൊരു നേർരേഖയായ്.



2020 ഏപ്രിൽ 9, വ്യാഴാഴ്‌ച

വരച്ചു തീരാത്ത
പൂവിനെക്കുറിച്ചൊരക്ഷരം
വസന്തത്തോടു ചോദിക്കരുത്.
ഞാൻ, 
ഋതുവായിരുന്നില്ലെന്നവൾ
മുറിഞ്ഞു പെയ്യും.

ഞാൻ,
ഒരു വാക്കിനും നിറമാകാതെ
വരിയറിയാതെ പെയ്ത 
തോരാത്ത വിരൽ.

2020 ഏപ്രിൽ 7, ചൊവ്വാഴ്ച

മെടഞ്ഞിട്ടില്ല 
മേൽക്കൂര
മഴവില്ല് കനിയണം
അടുപ്പത്തിരുന്ന് 
തിളപൊന്തുന്നു 
നിലാക്കഞ്ഞി
മരപ്പൊത്തുകളിൽ
ഇണചേരുന്നു
ഇരുട്ടിന്റെയൊച്ചകൾ
മരിച്ച ദേശത്തിന്റെ
കിനിയുന്ന പാട്ടുകൾ
കുടഞ്ഞിട്ടു പോകുന്നു
കൂട്ടംതെറ്റിയ കിളികൾ.

അണയാതിരിക്കാൻ 
അടുപ്പിനൂട്ടുന്നു
പിളർന്ന വാക്കിന്റെ കൊള്ളി.

എന്നും,
കേട്ടുനിൽക്കുന്നൊരു
നക്ഷത്രമാവും ഞാൻ.
നിന്നിലാണെന്റെയാകാശം
വിരിയുന്നതെന്നൊരു കല്ല്
പതിച്ചു വെയ്ക്കും കഥ.
ഇരുട്ടെന്നെ മറവുചെയ്യുന്നേര-
ത്താണ്
പകലായിരുന്നു ഞാനെന്ന
മുറിവിനുള്ളിലേയ്ക്ക്
ഒരു വട്ടം കൂടി
ഞാനെന്നെയിറക്കിക്കിടത്തുക.

2020 ഏപ്രിൽ 4, ശനിയാഴ്‌ച

നടന്നും ഓടിയും
വീടിനു മുന്നിലൂടെ കടന്നു-
പോയിരുന്ന ഇടവഴിയിപ്പോൾ
കാലുകൾ കുഴഞ്ഞു-
വീണു കിടപ്പാണ്.
നോക്കിനിന്ന്,
കറുപ്പും വെളുപ്പും കുഴച്ച്
നിഴൽ വരയ്ക്കുന്നു. 
മരങ്ങളുടെ പച്ച.
വഴിയടച്ചൊരു വലിയ വര 
കുറുകെ വീണു കിടക്കുമെന്ന്
ഉറക്കത്തിൽ മുറിഞ്ഞ്
ഞെട്ടിയുണർന്ന്
ഞാനുറക്കെ കരയുകയാണ്
ഇന്നലെ പെറ്റിട്ട കുഞ്ഞിനെപ്പോലെ.


2020 മാർച്ച് 30, തിങ്കളാഴ്‌ച

പലായനത്തി-
നൊരുങ്ങേണ്ടതുണ്ട്.
ഒട്ടുമേയൊരുങ്ങാതെ,
ഒന്നുമെടുക്കാതെ,
വിരൽ പിടിക്കുന്നു മേഘം.
അവളും
മഴ തീണ്ടി മരിച്ചതാത്രേ.

തിര തെറുത്ത്
കൊളുത്തി-
വെയ്ക്കുമൊരു
കടൽ,
നനഞ്ഞൊരോർമ്മ.
വിരലൊന്നായ്  
ചേർത്തുപിടിച്ചണയാതെ 
തൂക്കിയിടും   
രാവിന്റെ ചില്ലയിൽ,
മുറിഞ്ഞ വാക്കിന്റെ
ആഴം.

2020 മാർച്ച് 28, ശനിയാഴ്‌ച

ജനി/മൃതി

നോവു പാടത്തിന്റെ
നടുവരമ്പിലിരുന്നാണ്
ഞാനെന്നും
നമ്മളെ വായിക്കാറ്.

പാട്ടു നിർത്തും കിളികൾ.
വരി മുറിക്കും ഉറുമ്പുകൾ.

തെളിഞ്ഞു കാണാം 
ചിറകിന്നറ്റത്ത് 
മരിച്ച വിരലറ്റങ്ങളുടെ 
ചുവന്ന പൊട്ടുകൾ.
വെളുത്ത മേഘത്തിലാണ്
നനഞ്ഞ ഉടലെന്ന്
പാഞ്ഞു പോകുന്ന കാറ്റ്.

പെറുക്കിയെടുക്കും 
നമ്മൾ കോർത്തെടുത്ത  
വാക്കിന്റെ മണികൾ. 
ഉയിരിന്നാഴത്ത് 
ഊർന്നു വീഴാതെ,
മായാതെ പച്ചകുത്താൻ.

കടവിന്നും 
കാത്തു വെച്ചിട്ടുണ്ട് 
ഇരുളാതൊരിലപ്പച്ചയിൽ,
നമ്മളാദ്യമായ് ചുംബിച്ച വെയിൽ.



2020 മാർച്ച് 23, തിങ്കളാഴ്‌ച

തിരിഞ്ഞു നിന്ന്
പിറകിലേയ്ക്കിടുന്ന
മൺകുടത്തിനുള്ളിലെ,
ഉയിരറ്റുപോയ
പ്രണയനേരങ്ങളെ
കൊറോണക്കാലമെന്ന്
അടക്കിപ്പിടിച്ചോടുന്ന  
തിരകൾ.

വെറുമൊരുടലിന് 
ഒറ്റയ്ക്കിരിക്കാൻ  
എന്തിനു വെറുതെ  
തടവറയെന്ന് 
പാടിപ്പറന്നുപോകുന്ന
കിളികൾ.

ഞാൻ,
വിരലുപേക്ഷിച്ചുപോയൊരു 
വാക്ക്.


വരണ്ട മുറ്റത്തു നിന്നും
കൊഴിഞ്ഞുപോയിരിക്കുന്നു 
നിഴലുകൾ.
ഒരുചില്ല നിറം പോലും
ബാക്കിവെയ്ക്കാതെ.
പുറപ്പെട്ടു പോയിരിക്കുന്നു
അച്ഛൻ നട്ടു പിടിപ്പിച്ച
വരിക്കപ്ലാവ്.
ഒരുതുള്ളി മണം പോലും
ഒഴിച്ചുവെയ്ക്കാതെ.
ഒരയവിറക്കംകൊണ്ട്
തൊഴുത്തോ
ഒരു തൂവലനക്കംകൊണ്ട്
തൊടിയോ
ഇങ്ങോട്ടു നോക്കെന്നെയെന്ന് 
തൊട്ടു വിളിക്കുന്നുമില്ല.
തുറന്നു കിടപ്പുണ്ട്
മുൻ വാതിൽ,
ഭാരം താങ്ങിച്ചരിഞ്ഞ്.
കൊണ്ടുപോകാൻ മറന്നതാവും,
ചുവരിൽ
ക്ലോക്കിരുന്നിടത്തെ 
വെളുത്ത പാട്.

എവിടേയ്ക്കായിരിക്കും
ഇവരെയൊക്കെ
മാറ്റിപ്പാർപ്പിച്ചിരിക്കുക.




2020 മാർച്ച് 9, തിങ്കളാഴ്‌ച

ആകാശം
കുടഞ്ഞിട്ടു തന്നു   
കടല് വരയ്ക്കാ-
നൊരു  
തൂവൽ നീല.
തിര തീണ്ടി 
മരണപ്പെട്ട കിളിയെ
അടക്കം ചെയ്യാൻ
വാക്കിനുള്ളിൽ 
കാട് തിരയുകയാ-
ണൊരു   
വിരൽ പച്ച.

2020 മാർച്ച് 5, വ്യാഴാഴ്‌ച

ഉണക്കാനിട്ട മഴയും
ആറാനിട്ട  വെയിലും.
കാറ്റിന്റെ 
കരയിലൊരിടത്ത് 
നിലാവിന്റെ ചില്ലയിൽ 
തോരാനിട്ടിരിക്കുന്ന
മുറിവുകൾ തുന്നിയ
കുപ്പായം.
പെയ്ത്തിന്റെ
നോവിളക്കത്തിൽ     
കടലിന്റെ മാറിൽ 
തെളിഞ്ഞു വരുന്നുണ്ട്,   
നീല വാർന്നു മരിച്ച മീനിന്റെ
 ചുവന്ന കണ്ണുകൾ.

2020 മാർച്ച് 3, ചൊവ്വാഴ്ച

കേൾക്കില്ല,
വായിക്കപ്പെടില്ലെന്ന
പെരും നോവിനെ    
മടിയിൽകിടത്തിയുറക്കി    
മരവിച്ചിരിക്കെ 
ഇടനെഞ്ചിലൊരു 
പുഴ കുത്തുന്ന 
വണ്ടേ,
രഥവേഗം
മുറിയുന്ന വഴികളിൽ
വിരൽ നീട്ടുമെന്ന് 
വീണ്ടും വീണ്ടും
പാടിയുമെഴുതിയും
തുളുമ്പിപ്പോകുന്നു
വരിയിലേതോ 
വാക്കിന്റെ തുള്ളി.
അഴിച്ചു വെച്ചിരുന്നില്ല
ഞാനെന്റെ 
കാതില.
ഹാ !
കിനിഞ്ഞു വീഴുന്നൊരു-
തുള്ളി 
മഞ്ഞിലൊരു
കുഞ്ഞു സൂര്യൻ.
നാളെയുയിരിട്ടുണരണം 
മണ്ണിൻ
വിരൽത്തുമ്പിലൊരു 
മുക്കുറ്റി മഞ്ഞയായ്.


മിനുക്കിയെടുത്തുവെച്ച
പകലിനെ
പൊതിഞ്ഞെടുത്തുപോകുന്ന
ഇരുട്ടിന്റെ മറവിൽ
ചുവരിലെ 
നീളൻ കണ്ണാടിയിറമ്പിലൂടെ   
ചിമ്മിനിവിളക്കു തെളിയിച്ച്
അവളിറങ്ങി വരും.

ഉറക്കപ്പായ ചുരുട്ടി വെച്ച്
കാതു രണ്ടും നിവർത്തി വിരിച്ചിട്ട്
അവളിരിക്കും,
'തുടങ്ങ്' എന്ന പതിവു ചിരിയോടെ.

കഴുകിക്കമഴ്ത്തിയ മീൻചട്ടി
പൂച്ച തട്ടി മറിച്ചിട്ടത്,
കുടവുമായ് വന്ന മഴയെ
കാറ്റ് തട്ടിക്കൊണ്ടു പോയത്,
ഇലകളൊന്നായ് പൊഴിഞ്ഞ്
ചില്ലകളാകാശത്തിന്റെ 
മുറിവുകളായത്,
അകാലത്തിൽ മരണപ്പെട്ട 
വാക്കിൻ കൂട്ടം
ജനലഴികൾ മുറിച്ച്
ഉള്ളിൽ കടന്നിരുന്നത്,
അങ്ങനെയങ്ങനെ.

സാരിത്തുമ്പു പിടിച്ച്
മൂക്കുപിഴിഞ്ഞു തുടച്ചും
ഇടയ്ക്കു കളിയാക്കിച്ചിരിച്ചും 
അവൾ.

ഒടുവിൽ,
എന്റെ രാജ്യമേയെന്നൊരാന്തലിൽ
ഞങ്ങളൊന്നായ് മുറിഞ്ഞ്
അവൾ ചുവരിനുള്ളിലേയ്ക്കും
ഒരു കീറ് വെട്ടമെടുത്ത്   
ഞാനെന്റെ പുര മേയാനും.





2020 ഫെബ്രുവരി 24, തിങ്കളാഴ്‌ച

നിറച്ചു വെച്ച
നിലാവുരുളിയിൽ
രാത്രി, 
മുടിയഴിച്ചിട്ട്
മുറ്റത്തിറങ്ങി നിന്ന്
മഴ നനയുന്നതിന്റെ 
നിഴൽ.
ഇറ്റിറ്റുവീഴുന്നതിലുണ്ടാവും 
കിനാവ്, 
ചീകിയൊതുക്കി
മെടഞ്ഞിട്ടു തന്ന 
മുടിപ്പിന്നലിൽ
ഞാനന്നു തിരുകിവെച്ച 
നക്ഷത്രമൊട്ട്.

2020 ഫെബ്രുവരി 12, ബുധനാഴ്‌ച

തേയ്ച്ചു മടക്കിയ 
ചുളിവുകളില്ലാത്ത 
ഇരുട്ടിലേയ്ക്ക്,
എന്നോ 
ഞൊറിഞ്ഞുടുത്തു- 
നിറഞ്ഞ
പകലിന്റെ മണത്തെ,
താക്കോൽപ്പഴുതിലൂടെ
പതിയെ പതിയെ
മടക്കി മടക്കി 
ഇരുട്ടെന്നടുക്കിവെക്കുന്നു  
മങ്ങാത്തൊരു നിറം.

2020 ഫെബ്രുവരി 8, ശനിയാഴ്‌ച

വിരൽ കുടിച്ചുറങ്ങുന്ന
ആകാശത്തിന്റെ കവിളിൽ
കണ്ണു തട്ടാതെ
വിരൽത്തുമ്പുകൊണ്ടൊരു
കറുത്ത പൊട്ട്.
വള കിലുക്കുന്നു,
കിനാവെന്നു നുണഞ്ഞൊരു 
കുഞ്ഞു നക്ഷത്രം.
ഞാനിപ്പോൾ,
ഇടയ്ക്കൊന്നു കൺമിഴിച്ച്
എന്തിനെന്നറിയാതെ
ഉറക്കത്തിൽ ചിരിക്കുന്ന കുഞ്ഞ്.!

2020 ഫെബ്രുവരി 1, ശനിയാഴ്‌ച

ഓർമ്മയുടെ
ഒരു കണമിപ്പൊഴും
വറ്റാതിരിക്കുന്നതു-
കൊണ്ടാവാം
പകലറുതി വരയ്ക്കുന്ന
സൂചികളുടെയറ്റത്തു നിന്ന്
സെക്കൻഡിന്റെ മുനകൊണ്ട്
നീയെന്നെ തൊട്ടു വിളിച്ച്
കടന്നു പോകുന്നത്.

അതുകൊണ്ട്,
അതുകൊണ്ടു മാത്രമാണ്'
വിചിത്രമായൊരു ചിത്രമായ്
ഞാനെന്നെ വരഞ്ഞ് 
ഇരുളൊച്ചയുടെ മൂശയിൽ
മിനുക്കിയെടുത്ത്
നാളെയെന്നു വെളിച്ചപ്പെടുന്നത്.!

2020 ജനുവരി 30, വ്യാഴാഴ്‌ച

പല പല 
ആവൃത്തികളിൽ
വന്നു പോകുന്ന
ചിരിയും കരച്ചിലും 
തൊട്ടെടുത്ത്,
ഞാനൊരു നാടകത്തിന്റെ
ശബ്ദരേഖ 
കേട്ടിരിക്കുകയാണെന്ന് 
ഭാഷയറിയാത്തൊരു കാത്.
പിടഞ്ഞു വീണ
ആകാശത്തിനടിയിൽ
ശ്വാസമറ്റുപോയ ചിറകിനെ
അടക്കിപ്പിടിച്ച്,
ഒന്നും ഒന്നുമല്ലെന്ന്
വീണ്ടുമൊരാളലിൽ
തൂവിയൊലിച്ചുപോകുന്ന
ഓർമ്മയുടെ തിള.

2020 ജനുവരി 26, ഞായറാഴ്‌ച

പൂത്തുലഞ്ഞ കാടും
തെളിഞ്ഞൊഴുകിയ പുഴയും
പടിയിറങ്ങിപ്പോയതിന്റെ
മഞ്ഞിച്ച അടയാളങ്ങൾ.
മരണത്തിനും ജനനത്തിനും
പാലം പണിഞ്ഞ് 
മുങ്ങിത്താഴ്ന്നുപോയ ശ്വാസം.
എന്നോ മരിച്ചൊരെന്നെ
പുതപ്പിച്ചു കിടത്തിയിരിക്കുന്ന
വാക്കിന്റെ വെള്ള.
നെഞ്ചിന്നിടത്ത് 
തുന്നിപ്പിടിപ്പിച്ച ചുവന്ന പൂവ്.
ഇതളിലിനിയുമടർന്നു വീഴാത്ത
മഞ്ഞുതുള്ളിയിൽ
ഭൂമിയെ പൊതിഞ്ഞുപിടിക്കുന്ന
സൂര്യന്റെ വിരലുകൾ.

2020 ജനുവരി 20, തിങ്കളാഴ്‌ച

പേടിച്ചുണരാതെ 
തലയണയ്ക്കടിയിൽ
തിരുകിവെച്ച 
ആകാശത്തിന്റെ 
താക്കോൽക്കൂട്ടം,
തിരി താഴ്ത്തിവെച്ച 
നക്ഷത്രപ്പാതി,
മഴച്ചുളിവുകളില്ലാത്ത   
വർണ്ണപ്പുതപ്പ്.
വിരൽത്തണുപ്പേറ്റ്
വിരിഞ്ഞ നെറ്റി,
ശ്വാസതാളമിറ്റിറ്റു- 
മിനുങ്ങിയ ചുണ്ടുകൾ.

കാവലായ് 
നിലത്തുണർന്നിരിക്കുന്ന
പുൽപ്പായ.

മരിച്ച നിലാവിനെന്തിന്  
കണ്ണെഴുത്തെന്ന്,
രാവുണ്ണാൻ പറന്നു പോകുന്നവളുടെ
കിളിപ്പാട്ട്.



2020 ജനുവരി 18, ശനിയാഴ്‌ച

ആകാശമൊന്നാകെ
നിവർത്തി വിരിച്ചിരുന്നു.
മഴമണികൾ തൂക്കിയിട്ടിരുന്നു
ജനാലകളൊന്നാകെ.
നട്ടു നനച്ചിരുന്നു
ഋതുവറിയാതെ പൂത്തുലയുന്ന  
മുറ്റം.

നിഴൽ മെടഞ്ഞോർമ്മ മേയുന്ന 
തൂവൽത്തുഞ്ചത്തിപ്പൊഴും
തെളിഞ്ഞുകാണാം,
മഴവില്ല്  ചുണ്ടു കുടഞ്ഞിട്ടതിന്റെ 
നനവ്.

2020 ജനുവരി 17, വെള്ളിയാഴ്‌ച

തട്ടിക്കൂട്ടി
ഉണക്കിവെയ്ക്കും,
രാവും പകലും
മുറതെറ്റാതെ.
പതിരല്ല പതിരല്ലെന്ന്
തൂവൽ പൊതിയും
മുറ്റം കാക്കുന്ന 
കിളയനക്കങ്ങൾ.
തീയും പുകയും തുപ്പി   
പൊട്ടിയൊലിക്കാൻ
ഒരൊറ്റച്ചുവട്.
നീയാണെന്റെ രാജ്യമെന്ന്
മുന കൂർപ്പിച്ച്  
വരഞ്ഞു വരഞ്ഞ്
മൂർച്ചപ്പെട്ടതാണെന്റെയീ  
മുറിവടയാളങ്ങൾ.

പൊട്ടിവീണ
ഊഞ്ഞാലിന്
ആയം തുന്നുന്നു 
ഒടിഞ്ഞ വിരലുകൾ.
നീട്ടിത്തരുന്നില്ല,
കാറ്റുമൊരു വേഗം.
പൊഴിച്ചിടുന്നു നിഴലുകൾ,
നിവർന്നു നിന്നൊരു 
ചില്ല.
നിലംപറ്റിയ ഓർമ്മയുടെ
മുറിവൂതി,മണ്ണു കുടഞ്ഞ്
കുരുക്കിടുന്നൊരു വരി.


2020 ജനുവരി 14, ചൊവ്വാഴ്ച

വിരിഞ്ഞത്
പൂക്കളല്ല,നക്ഷത്രങ്ങൾ.
വരച്ചതു മേഘങ്ങളല്ല
പടർന്നേറിയ ചില്ലകൾ.
കണ്ണിനുള്ളിലൊരു കുറുകൽ.
ചേക്കേറിയ കിനാവ്
തൂവൽ മിനുക്കുന്നതാവാം.

2020 ജനുവരി 13, തിങ്കളാഴ്‌ച

പലയാവർത്തി
ഓർമ്മപ്പെടുത്തിയും
വീണ്ടുമെഴുതിയും
രസക്കൂട്ടിലഴിഞ്ഞ്, 
ഒരുച്ചവെയിലോർമ്മ.
ഓരോ കിതപ്പിനും
കൂനെന്ന പോലെ.
മുറിഞ്ഞുപോകുന്നെന്റെ
നടത്തമെന്ന്
വഴിയോടോരോ കാലടിയും.
വെയിൽ മടക്കിവെച്ച്, 
ഇല തോർത്തി വിരിച്ച്,
ഒറ്റയ്ക്കൊരോർമ്മയുണ്ണുന്ന
നേരങ്ങളിലാണ്
ഞാൻ നിന്റെ വിരലിൽ
പറ്റിപ്പിടിച്ചിരിക്കാറ്.

2020 ജനുവരി 12, ഞായറാഴ്‌ച

ചിറകൊന്നേ
വരച്ചുള്ളു.
ഒറ്റക്കുതിപ്പായിരുന്നു,
പ്രകാശവേഗതയിൽ.
നക്ഷത്രക്കുളങ്ങളെല്ലാം
കുടിച്ചു വറ്റിച്ച്
കട്ടപിടിച്ചുപോയ  
ഇരുട്ടിന്റെ വേരുകൾ.
മുറിഞ്ഞു വീണിരിക്കുന്നു,
ചന്ദ്രനിരുന്ന ചില്ല.
കേൾക്കുന്നുണ്ട്,
ആരോ അവനെ വിഴുങ്ങി 
വയറു വീർപ്പിച്ച്
കൂർക്കംവലിച്ചുറങ്ങുന്നതിന്റെ  
ഒച്ച.
കൊണ്ടു വരേണ്ടതായിരുന്നു,
ഒരു നിറമെങ്കിലും.
വിരൽത്തുമ്പു തെളിയിച്ച് 
പച്ചകുത്താമായിരുന്നു, 
ആകാശമേടയുടെ നെറ്റിയിൽ
ഒരു മിന്നാമിനുങ്ങിനെ.


2019 ഡിസംബർ 28, ശനിയാഴ്‌ച

കൊളുത്തിപ്പടർത്തീല 
വാക്കുകൾ,
അടഞ്ഞൊരൊച്ചയെ
തുറന്നു വിട്ടീല വഴികളിൽ,
കൊത്തിപ്പെറുക്കിയോരോ 
മണികളും.
എന്റെ മണ്ണേ,
എന്റെ മണ്ണേന്നടക്കിപ്പിടിച്ച്,
ഞാനെന്നോടു
പറയുന്നതൊക്കെയൊരു 
പ്രാർത്ഥനയാകും വിധ- 
മെത്രയും പവിത്രമായ്.

2019 ഡിസംബർ 26, വ്യാഴാഴ്‌ച

കേട്ടു കേട്ട്
കറുത്തുപോയ് 
ഇത്തിരിപ്പോന്ന 
ചുവര്.
(നീയും)
ഒരു കടുകുപൊട്ടൽ,
തിളയാകും വരെ 
ഒരിടവേള.  
  
ആകാശവും 
കോരിയെടുത്ത്     
തിടുക്കപ്പെട്ടെത്തും      
കാറ്റിന്റെ കിതപ്പ്.
ആളിയാളി   
വിയർത്തൊലിച്ച്  
ഊർന്നു വീണലിയും    
വറ്റാത്ത മണങ്ങൾ.

മഴവില്ലു താളിച്ച 
ഉപ്പേരി വിളമ്പിയൊന്ന്  
നിവരുന്നേരം   
ഞാനൊന്നുമേ
അറിഞ്ഞതല്ലെന്ന്   
നിറം മോന്തി വെളുക്കും
അടുക്കളത്തിട്ടയിലിരുന്ന്,
ഒളികണ്ണിട്ടു നോക്കി  
ഒരു കിണ്ണം കിനാവെളിച്ചം.



ഒരു പൂമ്പാറ്റയുടെ 
ചിറകു മുറിച്ചെടുത്ത് 
ഒരു ചാവേറിനുടുപ്പു- 
തുന്നാനാവില്ലെന്നാരു 
പറഞ്ഞു.
കുഴിച്ചിട്ടിടത്തുനിന്നിളകി 
വരുന്നുണ്ട്,
ചോരയൊലിക്കുന്ന
കറുത്ത അക്കങ്ങളുടെ 
കണ്ണാടിമുറിയും 
കാഴ്ചയ്ക്കു വെച്ചിരിക്കുന്ന,
എന്റെ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും.

2019 ഡിസംബർ 24, ചൊവ്വാഴ്ച

ഓരോ ഋതുവും
ഓരോ മണമായെന്നിൽ 
വിരിഞ്ഞു നിൽക്കും.
വിരൽത്തുമ്പിലിറ്റുന്ന 
വാക്കിന്റെ തണുപ്പായ് 
നീയെന്നിൽ പൊഴിഞ്ഞ്, 
മണ്ണിന്റെ ചുവപ്പായ് 
നമുക്കലിഞ്ഞു ചേരണം.
പച്ച ഞരമ്പിലൂടെ 
എന്നോ മാഞ്ഞ പുഴയുടെ
നിലയ്ക്കാത്ത സംഗീതമായ്, 
മൃതിയടഞ്ഞ വേരിന്നറ്റത്തെ 
തുടിക്കുന്ന സത്തയിൽ
ഉന്മാദിയായൊരു കവിതയായ്
മുളപൊട്ടിയൊഴുകണം.


2019 ഡിസംബർ 18, ബുധനാഴ്‌ച

മാപ്പെന്നെഴുതി
ഒപ്പിട്ടിട്ടുണ്ട്.
ജനിച്ചുപോയതിന്,
നീയാണെന്റെ രാജ്യമെന്ന്
ഓരോ ശ്വാസത്തിലും
പച്ചയെന്നു മിടിച്ചതിന്,
അഴുകിയൊരു ജഡമായ്   
അറ്റം കാണാതെ
വേച്ചു വേച്ച് നടന്നതിന്.

തുരുമ്പിച്ച പകലിന്റെ
വായ്ത്തലയിൽ നിന്നോ
തുളവീണ രാത്രിയുടെ
അടിത്തട്ടിൽ നിന്നോ
നീയെന്നെ കണ്ടെടുത്തേക്കും.
ജനിച്ച മണ്ണിൽത്തന്നെ
കുഴി കുത്തി മൂടുക.
മുളച്ചു വന്നേക്കും
ചൂണ്ടുവിരലിന്നറ്റത്തെ
ജ്വലിക്കുന്നൊരു വാക്കായ്.



2019 ഡിസംബർ 17, ചൊവ്വാഴ്ച

ഉടലുപേക്ഷിച്ച
കുപ്പായത്തിന്റെ
ഇടം നെഞ്ചിൽ
പറ്റിപ്പിടിച്ചിരുന്ന്
പച്ച വിട്ടു പോയ
നൂലോർമ്മയെ
കോർത്തെടുത്ത്
ചുവക്കുന്നു
തുന്നൽ മറന്ന പൂവ്.
മഞ്ഞെന്നൊതുക്കി
മഴയെന്നു ചിക്കി
മുറ്റമുണക്കുന്നു
കരിയിലക്കുരുവികൾ.
വേനൽ കുടിക്കാൻ
അടുപ്പെന്നു കൂട്ടി
പായ ചുരുട്ടുന്നു
കൂട്ടിലെ കുറുകൽ.

2019 ഡിസംബർ 10, ചൊവ്വാഴ്ച


അങ്ങോട്ടിങ്ങോട്ടെന്ന് 
തൊട്ടു വിളിച്ച്,
മുറ്റത്ത് 
പൊടിപറത്തിക്കളിക്കുന്ന  
നക്ഷത്രങ്ങൾ.
പാകത്തിനൊരുടുപ്പ്
തുന്നാൻ  
ഇമ്മിണിവെട്ടം നീട്ടി വെച്ച്      
നഖം കടിച്ചിരിക്കുന്ന 
ഭൂമി.
പറന്നു പറന്നു പറന്ന്,
ഉറങ്ങാതിരിക്കാൻ   
ഉടലാകെ കണ്ണു വരയ്ക്കുന്ന
കടൽ.
ഒഴുകിത്തുളുമ്പുന്ന കാറ്റിന്റെ  
വിരൽത്തുമ്പു തട്ടി
ഉണർന്നെണീറ്റ്,
ഓലക്കാൽ പമ്പരത്തിന്നറ്റത്ത് 
കറങ്ങിത്തുടങ്ങുന്നു 
സൂര്യൻ.!


ആളൊഴിഞ്ഞ വീടിന്റെ 
വരാന്തയിൽക്കയറി
ചുരുണ്ടുകൂടിക്കിടക്കുന്ന
വെയിൽ.
ഒരു മുരടനക്കം കൊണ്ട് 
പാളിനോക്കുന്ന കാറ്റ്.
നിലംപറ്റിക്കിടക്കുന്ന
മഞ്ഞിച്ച ആകാശങ്ങൾ. 
വിരൽത്തുമ്പുകൊണ്ടൊന്ന്
തൊട്ടടുക്കാൻ പോലുമാ
വാത്ത വിധം
മാഞ്ഞു പോയിരിക്കുന്നു
വീടിന്റെ നിഴൽ.

2019 ഡിസംബർ 6, വെള്ളിയാഴ്‌ച

വെയിലിനോട്
വഴി ചോദിച്ച് 
പടികടന്നെത്തിയ 
കവിത.
ഇല തൊട്ടു കൂട്ടി
നിറവെന്നൊരു  
രസക്കൂട്ടിന്റെ വരി. 
കാടായ് 
തണലായ് 
മുളക്കുന്നൊരോർമ്മയെ  
നട്ടു നനച്ച് 
നിഴലും നോക്കി  
പതിഞ്ഞിരിക്കുന്നു 
പച്ചയായൊരൊതുക്കുകല്ല്.

2019 ഡിസംബർ 3, ചൊവ്വാഴ്ച

ഒന്നു മുതൽ ഒന്നു വരെ

നേരം
വെളുത്തിട്ടില്ല.
കരയെന്നു തോന്നിക്കുന്ന 
വിജനമായൊരു ദേശം.
ചിത്രത്തിലേതുപോലെ 
അതേ ചുവര്,
അതേ മേൽക്കൂര,
അതേ വീട്.

അയയിൽ 
തൂക്കിയിട്ടിരിക്കുന്ന 
പാട്ടുകളുടെ 
മേലങ്കികൾ,
നിലാവ് പിഴിഞ്ഞിട്ട
തോർത്തുമുണ്ട്,
മഴയുടെ 
കുടുക്കില്ലാക്കുപ്പായം,
കാറ്റിന്റെ 
നനവിറ്റുവീഴുന്ന തൊപ്പി, 
എഴുതാക്കവിതയുടെ 
കസവു ദാവണി, 
ഞൊറിയിട്ട കിനാക്കളുടെ 
കിന്നരികൾ.

രാവിനെ 
തട്ടിക്കുടഞ്ഞിട്ട്
നക്ഷത്രങ്ങൾ പെറുക്കി
വള്ളികളിൽ തൂക്കിയിട്ട് 
വേലിപ്പടർപ്പിലിരുന്ന്  
ഇതെന്റെ രാജ്യമെന്ന്  
ആകാശത്തിന് 
കുറിമാനമെഴുതുന്നു 
പേരില്ലാത്തൊരു കുരുവി.



2019 നവംബർ 30, ശനിയാഴ്‌ച

വാതിൽപ്പടിയിൽ നിന്ന്
മാഞ്ഞുപോയ
കാൽപ്പെരുമാറ്റങ്ങളുടെ
പ്രതിധ്വനി പോലൊരു
പഴയ വീടകം.
തുരുമ്പിച്ച കൊളുത്തിൽ
തൂങ്ങിയാടുന്ന
ചിതലെടുത്ത പലക.
ആരോ 
എഴുതിവെച്ചു പോയ,
മഞ്ഞെടുക്കാതെ 
മഴയെടുക്കാതെ
വെളിച്ചപ്പെടുന്ന 
കറുത്ത അക്ഷരങ്ങളുടെ
നീലിച്ച ഉടൽ,
'കിനാവു തീണ്ടി തീപ്പെട്ടതാത്രെ.'


2019 നവംബർ 29, വെള്ളിയാഴ്‌ച

ന്നിട്ട്'
എന്നൊരു 
കവിതയിൽ 
ചിതറിവീണ കാത്.
തുടിക്കുന്നുണ്ട് 
ഓരോ ഞരമ്പിലും    
കഥയുടെ പച്ച.

ഉം'
എന്നൊരു
കഥയിൽ 
ഇറ്റു വീണ ചുണ്ട്.
വിരിയുമായിരിക്കും
ഓരോ ഇതളിലും 
കവിതയുടെ മുറിവ്.

2019 നവംബർ 20, ബുധനാഴ്‌ച

വേരുകൾ

ഒറ്റയായും
കൂട്ടം കൂടിയും
പറന്നുവന്നിരിക്കും.
ആകാശങ്ങൾ,
കായ്കനികൾ,
കുടഞ്ഞിട്ട രാഗങ്ങൾ
അയവിറക്കി 
ചുണ്ടുരുമ്മി രസിക്കും.
ആ ഒച്ചകളിൽ
അറിയാതനങ്ങുന്ന
എന്റെ വിരലുകളവർ
കൊത്തി വലിക്കും.
എന്തിനു വേണ്ടിയീ
ആയിരം നാവുകളെന്ന്
ഉറക്കെച്ചിലയ്ക്കും.

ഞാനുരുകുന്ന
കൊടും ചൂടിൽ
മേഘങ്ങൾ കറുക്കാൻ
തുടങ്ങും.
ചിറകുകൾ
കൂടുതേടി പറന്നുപോകും.
എന്റെ ചുണ്ടുകൾ
വിരിയാനും...

2019 നവംബർ 19, ചൊവ്വാഴ്ച

പാഠം 1

മുളകു മുറിച്ചിട്ട്
ഒരു കൈയകലത്തിൽ
നിൽക്കാത്തതെന്തെന്ന്,
കൈവിട്ടുപോയ തീയ്
കണ്ണു ചുവപ്പിച്ചൊരു നോട്ടം.
തുളവീണ തൊട്ടിയിലൂടെ
ഒരു വരി
ഒഴുകിപ്പോയതു കണ്ടെന്ന്
മുറ്റത്തെ
തെങ്ങോലയിലായമിട്ടാടി
ചുണ്ടുപിളർക്കുന്നോലഞ്ഞാലി.
വിശപ്പിന് കരിയാണു കൂട്ടാനെന്ന്
കണ്ണു നീറ്റുന്നു
അടുക്കളത്തിട്ടമേലിളകിയിരുന്നൊരു
പിഞ്ഞാണം.
വിരലൂർന്നു പോയിടത്ത്
ഒരു വറ്റും തടഞ്ഞില്ലെന്ന്
ചിരട്ടത്തവിയുടെയറ്റത്തിരുന്ന്  
നാവു നീട്ടുന്നു പുകഞ്ഞ കവിത.

പുനർജ്ജനി

ഒരു വിളിപ്പേരിൽ
മരിച്ചത്.
ഒരു പറക്കലിന്റെ
ഉച്ചിയിൽനിന്നടർന്നു-
വീണതിനെ
സ്വയം
താങ്ങിയെടുത്ത്
ഒരിലപ്പച്ചയിലേയ്ക്ക്
കിടത്തുന്നത്,
അടഞ്ഞ വായിലൂടെ
എന്റെ മണ്ണേന്നലറി-
ക്കരഞ്ഞ്
ഒരു പിടി നനവിൽ
അലിഞ്ഞലിഞ്ഞ്
ഞാൻ മണ്ണാകുന്നത്.

2019 നവംബർ 17, ഞായറാഴ്‌ച

ചൂട്ടുകറ്റയിൽ
പറ്റിപ്പിടിച്ചിരിക്കുന്ന
വെളിച്ചത്തിന്റെ
തൂവലുകൾ.
ഇത്തിരിവെട്ടത്തിൽ
തെളിഞ്ഞു വരുന്ന 
നാട്ടുവഴിപ്പച്ച.
കിനാവിന്റെ നോവു-
പാടുകൾക്ക്
നിലാവു പുരട്ടുന്നി-
രുട്ടിന്റെ വിരലുകൾ.

വേവ്

മുറിച്ചു മാറ്റപ്പെട്ട
തണലിടം
ചില്ലയെന്നാർത്ത്
മലയിറങ്ങിവരുന്ന 
ഒച്ച.
അമർത്തിപ്പിടിച്ച്
കലങ്ങി മറിയുന്നു
തീണ്ടാരിനോവിലൊരു
പുഴ.
ചുമടുതാങ്ങിയെന്നു
കലമ്പിത്തളർന്ന്
വിശപ്പിറക്കിവെയ്ക്കാ-
നൊരു കിളി
അഴിച്ചു വെയ്ക്കുന്നു
ചിറക്.
നൂലു പൊട്ടിയ
ആകാശം,
വിരൽത്തുമ്പിൽ
പട്ടം പോലുലയുന്ന
ഭൂമി.

നമ്മളിൽ നിന്ന്
നിന്നെയുമെന്നെയുമഴി-
ച്ചെടുത്ത്
കൂടു മെടയുന്നിരുട്ട്.

2019 നവംബർ 16, ശനിയാഴ്‌ച

ഉപ്പിട്ടതാരെന്ന്
കടലിനെ കണ്ണീരിനെ
തൊട്ടെടുത്ത്
വിയർപ്പു രുചിച്ചു
മടങ്ങുന്ന 
വെയിലിനോട്,
ഞാനെന്നു ചുവന്ന്
മരക്കൊമ്പിലൊരുപ്പൻ.

നിന്നിലാരെന്ന്,
വരിയായ വരിയൊക്കെ
താണ്ടി
മുഖമഴിഞ്ഞ് 
വിരലടർന്ന്
ഇരുട്ടു കുടിച്ചുറങ്ങുന്നു
ഞാനെന്ന വാക്ക്.

2019 നവംബർ 14, വ്യാഴാഴ്‌ച

കനലു കൂർപ്പിച്ച്
മുറിവു ചീണ്ടുന്നു
നിലയ്ക്കാത്ത
സമയസൂചികൾ.
മരിച്ച ഗർഭത്തിലെ
ജീവന്റെ തുടിപ്പിന്
ഊഞ്ഞാൽ കെട്ടുന്ന
മരമേ,
പൊഴിക്കാനിനിയൊരു
പച്ചയില്ലെന്ന -
വറുതിയിൽ മരിക്കുന്നു
വാക്കിന്റെ നനവുകൾ.

2019 നവംബർ 10, ഞായറാഴ്‌ച

ഒന്നുപോലും
വിരിഞ്ഞിട്ടില്ലെന്ന്,
മുടിയുതിർത്തിട്ട്
വീണ്ടും മെടഞ്ഞിട്ട്
വരാന്തയിൽ
ചമ്രം പടിഞ്ഞ്,
കെട്ടുറപ്പില്ലാത്ത
ഓലപ്പുര.

ഇടയ്ക്കിടെ
മുഖം കറുപ്പിച്ചും
തോരാതെ പെയ്തും
ജലദോഷം പിടിപെട്ട
കുഞ്ഞുങ്ങളുടെ
കുറുമ്പായിരുന്നു
സന്ധ്യ വരും വരെയാ 
വെളിച്ചപ്പെട്ടവൾക്ക്.

അവരെത്തുമെന്ന്,
ആട്ടിൻപറ്റങ്ങളെപ്പോലെ
മേഞ്ഞു നടന്ന്
ഇരുൾത്തടങ്ങളിൽ
പ്രകാശം വിതറുമെന്ന്,
പിറുപിറുക്കുന്നു
അങ്ങിങ്ങായി 
ചിതറിക്കിടക്കുന്ന
കുന്നിമണികളും
അടച്ചും തുറന്നും
വിജാഗിരിയിളകിയ
കിനാപ്പെട്ടകവും.

അടയിരുന്നിട്ടുണ്ടാവില്ല 
കുറുമ്പു പിടിച്ചവൾ.

ഊണിനെത്താൻ മറന്ന
ഉച്ചവെയിലിനോടു
കെറുവിച്ച്
പട്ടിണിയിരുന്നിട്ടുണ്ടാവും.

തൊടിയിൽ നനയുന്ന
പൈക്കളെയും
ചില്ലയിൽ മയങ്ങുന്ന
കോഴികളെയും
ഒരു തവണ പോലും
കണ്ടതായി
ഭാവിച്ചിട്ടുണ്ടാവില്ല.

ഒരുങ്ങാതെ
ആരോടും മിണ്ടാതെ
പോയിരിക്കുന്നു.

വിശ്വസിക്കാനാവില്ലവളെ.
ചിറകിനടിയിൽ
ഒതുക്കിവെച്ചിട്ടുണ്ടാവും,
അവരിലൊരാളെയും
ആകാശം കാണിക്കാതെ.

2019 നവംബർ 9, ശനിയാഴ്‌ച

മുറിവളവ്

ഭൂപടം
വരയ്ക്കുന്ന
കുട്ടീ,
മുന കൂർപ്പിച്ചു 
വരയ്ക്കണം.
വര കടുത്താൽ 
മുള്ളുവേലികളിൽ 
വിരലുകൾ
അറ്റുപോയേക്കാം.

കാടു വരയ്ക്കരുത്.
ഏതു നിമിഷവും
മരങ്ങൾ പച്ചയോടെ
ഇറങ്ങിപ്പോയേക്കും.

മറു പുറത്ത്  
ആകാശത്തിന്
അതിരുകളില്ലെന്നു
വായിച്ചത്  
മായ്ച്ചു കളയണം.

കാറ്റിനോട്
മിണ്ടാൻ നിൽക്കണ്ട.
സ്നേഹത്തിനൊരേ-
യൊരു ഭാഷയെന്നവൻ
വാചാലനാകും.

പുഴ വരയ്ക്കുന്നേരം
കൈ വിറയ്ക്കരുത്.
അണക്കെട്ട്,
നിന്നെത്തൂക്കിയെടുത്ത്  
കടലിനു കൊടുത്തേക്കും.

വരച്ചു തീരുമ്പോൾ
മുകളിൽ സൂര്യനെ.  
താഴെ,അടിമയെന്നെഴുതി 
തീയതി കുറിക്കണം.

2019 നവംബർ 8, വെള്ളിയാഴ്‌ച

ഉൾഖനനം

ജനലഴികളിൽ
കുടഞ്ഞിട്ടു പോകും
വിഷം തീണ്ടിയ
വിത്തുകൾ.

പച്ചയൊന്നെങ്കിലും
മുളയ്ക്കാനെന്നൊരു 
കൂർപ്പിച്ച നോട്ടം.

തിരിഞ്ഞിറ്റു നിൽക്കും.

നിന്നെ പാറ്റിയെടുത്ത്
വെയിലാറും മുമ്പേ
വിതയ്ക്കെന്ന്.

ഒരിലയനക്കം
മുറിച്ചെടുത്ത്,
വിണ്ണാകെയളക്കുന്ന
കാറ്റിനറിയാത്തതല്ല
മണ്ണും മണ്ണിന്റെയുള്ളും.
__________________

2019 നവംബർ 7, വ്യാഴാഴ്‌ച

ദേശാടനം

പൂവിതൾ കൊണ്ട്
മിനുമിനുത്ത പരവതാനി
വിരിച്ചിട്ടിരിക്കുന്നു 
പൂമ്പാറ്റകളുടെ
നാട്ടിലേയ്ക്കുള്ള വഴി.

നുള്ളിയെടുത്ത്
വലിച്ചെറിയപ്പെടുന്ന
പൂമൊട്ടുകൾ
പൂമ്പാറ്റകളായി
പുനർജനിക്കുന്ന ദ്വീപ്.

ഇവിടെയാണെന്റെ വീടെന്ന്
പലപല ദേശങ്ങളിൽ
അപമൃത്യു വരിച്ച അമ്മമാർ
ഉണ്ണികൾക്ക് തേനൂട്ടാൻ 
ചില്ലവീശി പൂത്തു നിൽക്കുന്നിടം.

ഇവിടെ
പുഴയും കാറ്റും  ചേർന്ന്
ഒരേ രാഗമാണാലപിക്കാറു്.
മിന്നാമിനുങ്ങുകളെ കോർത്ത
അഴകുറ്റ മഴമാലകളാണ്
ആകാശം
ഭൂമിയെ അണിയിക്കാറു്.

കരയാനറിയാത്ത ഉണ്ണികളും
ചിരിക്കുന്ന അമ്മമാരും
പാർക്കുന്നിടം.

പൂവേത് 
പൂമ്പാറ്റയേതെന്നറിയാതെ
തേൻ ചുരത്തുകയാണു നെഞ്ചകം.

ഒരുറക്കം മതിയാവും
മറ്റൊരു ദേശത്തേയ്ക്കുണരാൻ.

2019 നവംബർ 3, ഞായറാഴ്‌ച

കാടിറക്കം

കര തൊട്ടു
വന്ദിക്കുമ്പോൾ
കാലുകൾ രണ്ടും
നഗ്നമായിരിക്കണമെന്ന്
ഞാനവളോടു പറഞ്ഞിരുന്നു.
കടലും കപ്പലും കപ്പിത്താനും
ഞാനായിരിക്കുമെന്നും.

കരയെത്തുംവരെ
കണ്ണുകൾ
അടഞ്ഞിരിക്കണമെന്ന്
ഓരോ തിരയിളക്കത്തിലും
ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

കടലിന്റെ മടിയിൽ
ഭയമില്ലെന്നൊരു
കുതിർന്ന മുഖവുരയോടെ
കണ്ട നിറങ്ങളെക്കുറിച്ചും
കേട്ട കാലത്തെക്കുറിച്ചും
അവൾ വാചാലയാകുന്നു.
കറുപ്പും വെളുപ്പും
ഒന്നു തന്നെയാണെന്നും
അതുകൊണ്ട്
കാലത്തെയടയാളപ്പെടുത്താൻ
ഒരക്കം മതിയാവുമെന്നും
അവളെയൊരടക്കിപ്പിടിക്കൽ.

വെളിച്ചമിറങ്ങിവരുന്ന
നാട്ടുവഴികൾ.
പൂക്കളുടെ നിറങ്ങളും
നാഴികമണിയുടെ ശബ്ദവും
അവൾ മറന്നിരിക്കുന്നു.
വെളുത്ത ആകാശത്തിലൂടെ
പതിയെ ഇഴഞ്ഞുനീങ്ങുന്ന
കറുത്ത മേഘങ്ങൾ.
കറുപ്പും വെളുപ്പുമെന്ന്
അവളൊരു വിരൽ മടക്കി.
ആരോ മഷി തട്ടിമറിച്ചതാവാം
അക്കാണുന്ന കറുപ്പെന്നു ഞാനും.

അടുത്ത അക്കം
മുന്നിലെത്തും മുമ്പേ
കടലും
കടലിനു മീതെ കോറി വരച്ച 
തിരകളും
മറഞ്ഞുപോയിരുന്നു,
ഒരു കറുത്ത പൊട്ടായ് ഞങ്ങളും.


നക്ഷത്രങ്ങളുടെ
വിരൽത്തുമ്പുകൾ
തിരയുന്നുച്ചവെയിൽ.

ഒരു പകലിനെ
ഉരുക്കിയെടുത്താൽ
എത്ര സൗരയൂഥങ്ങൾ
മെനഞ്ഞെടുക്കാമെന്ന്
മലമുകളിൽ
ഉറക്കമില്ലാതിരുന്ന്
ഊതിച്ചുവക്കുന്നൊരാല.

ഇരുട്ടു പൂക്കുന്നിടത്ത്
കനൽപെറ്റുതിരുമെന്ന്
മണ്ണടരുകൾ വകഞ്ഞ് 
വേരിന്റെയൊച്ച.

2019 നവംബർ 1, വെള്ളിയാഴ്‌ച

ഒന്നും,
ഒന്നുമല്ലെന്ന്.
കൺപോളകൾക്കു
മീതേ
നേർത്ത തലോടൽ.
ഏതോ
ഒരു കാറ്റിന്റെ
കൺപീലികൾ തട്ടി,
തുറന്നതാവാം.

ഒന്നും,
ഒന്നുമല്ലെന്ന്.
ചുണ്ടുകൾക്കു
മീതേ,
പതിഞ്ഞ സ്പർശം.
ഏതോ ഒരു വാക്കിന്റെ
നിറം കൊണ്ട്
വിടർന്നതാവാം.

കനലെടുക്കട്ടെയിനിയീ
ഉടലിന്റെ ഗന്ധം.

ആർപ്പുവണ്ടി

വാതിൽപ്പാളിയുടെ
ഞരക്കം കേട്ട്
പിടഞ്ഞെഴുന്നേൽക്കുന്നു
ചിതറിക്കിടക്കുന്ന മുറി.

വാതിലിനപ്പുറം
തൂങ്ങിയാടുന്നു
മരിച്ചിട്ടേറെ നാളായിട്ടും
നിലംതൊടാത്ത ചിലന്തികൾ.

എഴുത്തുമേശമേൽ
എന്നോ കണ്ടെടുത്ത 
കടൽച്ചിപ്പി,
തുടയ്ക്കുന്തോറും 
വറ്റിത്തീരാത്ത കടൽ,
നുരയിടുന്ന തിരമാലകൾ,
നേരേ പാഞ്ഞുവരുന്ന
രജതരേഖകൾ,
മുറിഞ്ഞു പോകുന്ന
കാഴ്ച്ച ഞരമ്പ്.

വെടിപ്പാക്കലിന്റെ
ഉച്ചിയിലേയ്ക്ക്
പൊടിപറന്നുയരുന്ന
പുസ്തകം,
തനിയെ മറിയുന്ന
താളുകൾ,   
ചോര പടർന്നുപടർന്ന്
മാഞ്ഞുപോയ
കറപിടിച്ച വരികൾ,
അടർന്നുവീഴുന്ന
വിരലുകൾ.

മൂന്നാം ഘട്ടം.
തലയ്ക്കു മേലേ
ഉന്നം തെറ്റാതെയുള്ള
പൊടിപിടിച്ച കാറ്റിന്റെ
അലറിത്തിരിയുന്ന
നിലവിളി.

കരിഞ്ഞു വീണ
നിശ്വാസങ്ങളുടെ
കൂമ്പാരത്തിൽ നിന്ന്  
കത്തിയമർന്നില്ലാതാകുന്ന  
ഞാനെന്നൊരൊച്ച.

2019 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മുറിവടയാളങ്ങളുടെ ഭൂപടം

മാറു മറയ്ക്കാൻ
വിരലുകൾ
മാത്രമായിരുന്നു
തുണയെന്ന്  
തെരുവിലെ 
രാത്രിയെക്കുറിച്ച്
അയലത്തെ പെൺകുട്ടി
വിറങ്ങലിക്കുമ്പോൾ
പാൽ ചുരത്തിയ
കോശങ്ങളെ
അടർത്തിയെറിഞ്ഞ്
ഞാനെന്റെ മുലകളിരുന്നിടം  
വേവു മൂടി
തുറന്നു പിടിക്കുന്നു.

ഇന്നലെ മരിച്ചവന്റെ
ആത്മഹത്യാക്കുറിപ്പ്‌
വീണ്ടും വായിച്ച്
എഴുതാതെപോയ 
വരികളോർത്ത്
ഞാനെന്റെ വിരൽത്തുമ്പ് 
മുറിച്ചു മാറ്റുന്നു.

കൊലചെയ്യപ്പെട്ട
കുഞ്ഞുങ്ങളുറങ്ങുന്ന   
മൺകൂനകൾക്കുമേൽ
കണ്ണീരൊഴുക്കി
കാഴ്ചയുടെ വരമ്പിൽ
കണ്ണുകൾ നഷ്ടപ്പെട്ട് 
ഞാനെന്റെ കൺപോളകൾ
കത്തിക്ക്  വരയുന്നു.

ഭ്രാന്തിന്റെ മുന
വീശിയെറിഞ്ഞ്
എന്തിനെന്നറിയാതെ  
ചോരചീറ്റിപ്പായുന്ന    
പകലിരവുകളിൽ
കനംതൂങ്ങി മരവിച്ച് 
ഞാനെന്റെ  തലച്ചോർ  
വെട്ടി നുറുക്കുന്നു.

പേറ്റുനോവുകളുടെ
ചരിത്രത്തിൽ  
മനുഷ്യനെന്ന ജീവി
ഏതോ സാങ്കല്പികകഥയിലെ 
ഒരു കഥാപാത്രമായിരുന്നെന്ന്
അടുത്തകാലം തന്നെ
വായിക്കപ്പെടുമെന്ന്,
ഞാനാകെ മുറിയുന്നു.

നീയാകാശം വരയ്ക്കുന്നേരങ്ങളിലാണ് ഞാനൊരു കാടാവുക

മഴവില്ലിന്
മുന കൂർപ്പിച്ച്
വെയിലിന്റെ വേരാകെ  
പച്ച വരയ്ക്കുന്നവൾ.

ഈ വാലിത്രയും
കൃത്യമായ്
മുറിച്ചതാരാവുമെന്ന് 
ചിന്തിച്ചു ചിന്തിച്ച്
കാക്കത്തമ്പുരാട്ടിയായ്
കറുത്തിരുണ്ടവൾ.

ആർത്തനായെത്തുന്ന
ച്ചവെയിലിന്,
തണുവൊരു  
മണമായ് പകർന്ന്,

മരമറിയാത്ത
തളായ് വിരിഞ്ഞ്,

അത്താഴമുണ്ട് 
നിറവായ് ചായുന്ന   
ചാറ്റൽമഴയ്ക്ക് 
ഉമ്മറത്തിടാനൊരു 
പായയായ് നിവർന്ന്,
 
പുരയറിയാത്ത 
പുഴയായുണർന്ന്,

പൂവിറുത്ത്
പൂവായ വാക്കിനെ
എന്റേതെന്റേതെന്ന്
ചേർത്തു പിടിച്ച്,

രാകി മിനുക്കിയ 
നറുവരിയോട്
നിന്നോളം വരില്ല
മറ്റാരുമെനിക്കെന്ന്,
ഉയിർതൊട്ടു നനച്ച് 
അകം പുറം 
നിറയുന്നവൾ.

ഋതുക്കളൊന്നിലും
കൊഴിയാതെ
കനവായ്
ഉണരുന്നവളേ,

നീയില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ
മുളയ്ക്കുന്നതെങ്ങനെ.

2019 ഒക്‌ടോബർ 30, ബുധനാഴ്‌ച

തെളിയുന്ന പുഴ
ഒഴുകുന്ന നിലാവ്
പിന്നെയീ
മഞ്ഞിച്ച തൊടിയും.
മായാതെ
പച്ചകുത്തണം,
എന്റെയെന്റെയെ-
ന്നെഴുതി,
നിന്റെ
ശ്വാസത്തിൽ 
എനിക്കെന്നെ,
ജീവന്റെ തുടിപ്പെന്ന്.

2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

അവൾ

നീല വരച്ച് 
ചിറകു തെളിച്ച്
വഴികൾ  
നിനക്കുള്ളതെന്ന്
പറത്തിവിട്ടതാണ്.

പൊരുതി ജയിച്ച
പെൺവഴികളിലൂടെ 
നടത്തിയതാണ്.

തുളച്ചു കയറാൻ
രാവും പകലും
മൂർച്ച കൂട്ടുന്നുണ്ടെന്ന്
ഓർത്തതാണ്.

എന്നിട്ടും ...
 
പെറ്റില്ല,
മുലയൂട്ടി  
പോറ്റിയത്.

നിന്നെ ഞാനെന്റെ
ഗർഭപാത്രത്തിലേയ്ക്ക്
ഉന്തിവിടുന്നു.  
അടച്ചുറപ്പുള്ള മുറിയാണ്,
മുഴുത്തൊരു ഭ്രാന്ത്
തള്ളിത്തുറക്കും വരെ.

2019 ഒക്‌ടോബർ 23, ബുധനാഴ്‌ച

നീ തോർന്ന വഴി.
ആകാശം കുടഞ്ഞിട്ട്,
ചില്ലയൊഴിയുന്നു
പാട്ടൊച്ചകൾ.
ചിറകു മുറിക്കുന്നു,
കാറ്റിൻ വിരലുകൾ.
ഞാനെന്ന ഒച്ചയിൽ
തെന്നിവീണു മുറിഞ്ഞ് 
ഒറ്റയ്ക്കു കറുക്കുന്നിരുട്ട്.

2019 ഒക്‌ടോബർ 21, തിങ്കളാഴ്‌ച


ഒരു തണുത്ത
വൈകുന്നേരം,
മുട്ടോളമെത്തുന്ന
അഴിച്ചിട്ട തലമുടിയിലെ
കാച്ചെണ്ണയിൽ മുങ്ങി-
മരിച്ചതാണെന്റെ പറമ്പിലെ
കൽപ്പടവിരുന്ന കുളം.
എടുത്തു കിടത്തുമ്പോൾ,
നെറ്റിയിൽ ചുവന്ന പാട്.
കൊള്ളിപോലെ ചുരുണ്ട്,
മരവിച്ച ദേഹം.
കൂടി നിന്നവർ
തമ്മിൽത്തമ്മിൽ പറഞ്ഞ്,
നെടുവീർപ്പിടുന്നുണ്ടായിരുന്നു.
തെളിനീരായിരുന്നത്രെ
കണ്ട നാൾ മുതൽ.
കരിഞ്ഞുണങ്ങിയും
വീണ്ടും തളിർത്തും
ഒരു കുഞ്ഞു തുളസിച്ചെടി
തന്നത്താൻ നനഞ്ഞ്
ഇളകിയ വെട്ടുകല്ലിനടുത്ത്
നോക്കി നിൽപ്പാണിന്നും,
ഒറ്റയ്ക്ക്.

                          

2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

നീയായ്
പതിഞ്ഞ,
ശ്വാസതാളങ്ങളുടെ
ആവൃത്തികൾ
മുറ തെറ്റാതെ-
യെണ്ണിയെടുക്കുന്നു,
അടുക്കളച്ചുവരിലെ
നിലച്ചുപോയ
സൂചികളിൽ നിന്ന്
ഘടികാരത്തെ
കൃത്യമായി
വായിച്ചെടുക്കുന്നതു-
പോലെ.

എന്റെയാകാശ-
പത്രത്തിന്റെ  
ചുരുക്കെഴുത്തായി 
നിന്നെ
പുനർനിർമ്മിക്കാനാ-
വില്ലെന്നിരിക്കെ 
ഛായാപതേ,
ഞാനൊരനാകാശയാകുന്നു.

ഓർമ്മയെന്നു ഞാനും 
സ്വപ്നമെന്നവളും 
വെളിച്ചപ്പെട്ട്,
ഒരുമിച്ചൊരു
കടംകഥയിൽ മുറിഞ്ഞ്,
വിരൽ കൊഴിച്ചൊഴുകുന്ന  
രണ്ടു വാഗ്ദേശങ്ങളാകുന്നു.