2019, മാർച്ച് 7, വ്യാഴാഴ്‌ച

ആഴങ്ങളുടെ ഭൂമിക

പാടി നിർത്തിയ
വീടകത്തുനിന്നാണ്
നിലാവിന്റെ കണ്ണ്
പെയ്തിറങ്ങി
മുറ്റമാകെ നനയ്ക്കാൻ
തുടങ്ങിയത്.

വരച്ചു നിർത്തിയ
വരമ്പത്തുനിന്നാണ്
ഒതുക്കിയെടുത്ത്
ഒരു ചിറകിനെ 
ആകാശത്തോളം
വളർത്തിയെടുത്തത്.

മലമുകളിലിരുന്ന
കിളിയുടെ ചുണ്ടിൽ
ചുരമിറങ്ങുന്നേരം
അഴിച്ചുവെച്ചതാണ്  
രാഗങ്ങളുടെ നിറക്കൂട്ട്.

വളവുവരെ
കൂടെ പോന്നിരുന്നു
മഞ്ഞുപുതച്ച കാട്,
നീയിരുന്ന ചില്ല.

കുളിരായൊന്ന് 
തൊട്ടുതലോടാൻ
വഴിനോക്കി നിന്ന പുഴ
മറന്നുപോയതല്ല,
കൈ കുഴഞ്ഞിട്ടാണ്.

കാൽനഖംകൊണ്ടൊന്നു
വരയ്ക്കാൻ
ഞാനും മറന്നതല്ല,
വിരലുകളെപ്പൊഴോ
അടർന്നുപോയിരുന്നു.

പ്രകാശത്തിന്റെ
വേഗതയായിരുന്നു
നിന്നെയൊന്ന്
തൊട്ടുവിളിക്കാൻ
തിടുക്കപ്പെടുന്ന
എന്റെ വിരലുകൾക്ക്.

കനത്തുപെയ്യുന്ന
നിശ്വാസത്തിന്റെയിരുളിൽ
അടുക്കുന്തോറും
അലങ്കോലപ്പെടുന്ന ഞാൻ.

കണ്ടുകണ്ടിരിക്കെ
എത്ര വേഗത്തിലാണ്
തിരയിളക്കിയൊരു കടൽ
കണ്ണിലേയ്ക്കു ചേക്കേറുന്നത്.

___________________________