അഴിഞ്ഞു കിടന്നിരുന്ന
ശിശിരത്തിന്റെ നാഭിയിലാണ്
നമ്മളൊരു നുണയുടെ വിത്ത്
കുഴിച്ചിട്ടത്
മുളവന്നതും പിന്നെ ഋതുക്കൾ
തളിരുകളിൽ ചുണ്ടുരുമ്മി
മടങ്ങിപ്പോകുന്നതും
നിലാവിൽ നോക്കിനിന്ന്
ഒരേ ചുണ്ടുകൊണ്ട്
കല്ലുവെച്ച നുണകളെന്ന്
നമ്മൾ വായിച്ചു ചിരിച്ചു
മലയിറങ്ങിവരുന്ന കാറ്റുംകോളും
കടപുഴക്കിയേക്കാവുന്ന
വർഷകാലത്തെയോർത്ത്
നീയും ഞാനുമൊരുമിച്ച് പനിച്ചു
മരിച്ചാലും മരിക്കാതെ
വേരുകളിലും പൂത്തുനിൽക്കുന്ന
നുണകളെ കിനാവുകാണാൻ
എന്റെയും നിന്റെയും
നെറ്റിയിൽ മഞ്ഞുനനച്ചിടുന്നു
രാവെന്ന പെരുംനുണ..!