2019 ജൂലൈ 20, ശനിയാഴ്‌ച

കനൽപ്പാട്

മേഘത്തുണ്ട്
പറന്നെത്തുമെന്ന
കിനാവിനെ
പകലിന്റെയോരോ
കരിമൊട്ടിലും
തൊട്ടുവെയ്ക്കുന്നു
കിളിയൊച്ച.
 
ചെറു കാറ്റിനെ
കുലുക്കിയിട്ട്
തോരാത്ത മുടിയിൽ
അങ്ങിങ്ങായി
വിടർത്തിവെയ്ക്കുന്നു
നിറയെ പൂത്ത മരം.

ഒരുച്ചവിശപ്പിനെ
മൺചട്ടിയിൽ
കോരിയെടുത്ത് 
ഒഴിഞ്ഞ ഉറിയിൽ
അടച്ചുവെയ്ക്കുന്നു
കാച്ചിക്കുറുക്കിയിട്ടും 
പണിതീരാത്ത
അടുക്കള.

ഒരു രാക്കിളിപ്പാട്ട്
രണ്ടറ്റവുമൊട്ടും
അടർന്നുപോകാതെ
നെഞ്ചിന്റെ വാരിയിൽ
കൊളുത്തിയിട്ട്
ജന്മദൂരത്തിലേയ്ക്ക് 
വഴി തെളിച്ച്
ഉറക്കം വരാതെ
നോക്കിയിരിക്കുന്നു 
പൂമൂഖത്തിണ്ണ.

രസമടർന്ന
കണ്ണാടിച്ചില്ലിൽ 
നിറമൊഴിഞ്ഞിട്ടും
ഇളകാതിരിക്കുന്ന
പൊട്ടിനു താഴെ 
ഒരു മായക്കണ്ണാടിയിലും
തെളിയാത്ത മുഖം.

ഞരമ്പിൻ മീതേ
കുത്തിവരച്ച്
കാറ്റിനിരുന്നാടാൻ 
ഊഞ്ഞാൽ കെട്ടുന്ന
വിരൽപ്പച്ച.

ആകാശത്തേയ്ക്ക് 
നനഞ്ഞ ചിറകു വിടർത്തി 
ഞാനെന്ന ഒറ്റമരം.
___________________

2019 ജൂലൈ 18, വ്യാഴാഴ്‌ച

ആഴങ്ങളിലേയ്ക്കു വേരറ്റുപോകുന്നവർ

ചിന്തേര്
കൊത്തിമിനുക്കി
കൈകാൽ
വരഞ്ഞിട്ടതിൽപ്പിന്നെ
തൊടിയെന്നതൊരു
കിനാവ്.

കൈകളെത്രയോ
പുണർന്നതാണാകാശത്തെ,
കാറ്റിനെ.

എന്നെങ്കിലും
തുറക്കപ്പെട്ടേക്കാവുന്ന
വാതിൽപ്പഴുതിലൂടെ
നിന്നെ കാണാനാവുമെന്ന
വിദൂരമായൊരു പ്രത്യാശ.

നീയിപ്പോളടർന്നുവീഴാൻ  
വിതുമ്പി നിൽക്കുന്ന
കെട്ടുകല്ലുകളാൽ  
തളയ്ക്കപ്പെട്ടവൾ,
ഒരു പദചലനംകൊണ്ട് 
ഉൾവലിയാൻ
തിടുക്കപ്പെടുന്നതുപോലെ
അല്ലെങ്കിൽ
വായ് മൂടിക്കെട്ടി
യന്ത്രത്തിന്റെ മുരൾച്ചയിൽ
നെഞ്ചകം പിടയുന്നവൾ.

നിന്റെയുള്ളിൽ
ചെറിയൊരു കാടുണ്ടാവും
നിറഞ്ഞു നിൽക്കുന്ന 
നിശബ്ദതയും.

ഒരൊറ്റയാഴം വിളമ്പി
എത്ര വീടൂട്ടിയവൾ.

ഉലഞ്ഞുവീഴുന്ന
മുടിക്കെട്ടനങ്ങുന്നതും
കൈകളുയർത്തി
വാരിക്കെട്ടിവെയ്ക്കുന്നതും
കണ്ണാടിയേക്കാൾ
തെളിമയോടെ
കളങ്കലേശമില്ലാതെ
കാട്ടിക്കൊടുത്തതിന്റെ
നിശ്ചലചിത്രം പോലെ
അകമേ അടയാളപ്പെട്ട്.

ഉറങ്ങാതെ മുലയൂട്ടി
നീ നിലാവിനെ നിറച്ചവൾ.

ഒരില കൊണ്ടോ
ഒരു നിഴൽകൊണ്ടോ
നിന്നെ തൊടാനാവില്ലെന്ന്
മിനുക്കിയെടുത്ത കാൽ
ചലനമില്ലാതെ തേങ്ങുന്നുണ്ട്.

നീയെത്രയോ
വേരുകളുടെ മരണമൊഴികളെ 
ആഴംകൊണ്ടളന്നവൾ..!
____________________________

2019 ജൂലൈ 17, ബുധനാഴ്‌ച

വിയോഗം

വാക്കിന്റെ
വില്ലു കുലച്ച്
നീയെനിക്കു മേൽ
ജയമുറപ്പിച്ച ദിവസമാണ്
നമ്മൾ
ഉപമകളില്ലാത്തൊരു 
രാജ്യമായത്.

ഒരേ പച്ചയുടെ
ഞരമ്പിൽ പൂത്ത 
നമ്മളെ മണത്താണ്
ഒരു മരം അതിന്റെ
ഓരോ തളിരിലും
കാടെന്നു വരച്ചത്.

നമ്മളന്ന്
മഴമേഘത്തിനായ്
പതിഞ്ഞൊഴുകുന്ന
രണ്ടു കാട്ടാറുകൾ.

ഒരേ ഭാഷയുടെ
ഒഴുക്കിൽ നനഞ്ഞ
നമ്മളെ വായിച്ചാണ്
ഒരു പുഴ അതിന്റെ  
ഓരോ ശ്വാസത്തിലും
കടലെന്നെഴുതിയത്.

നമ്മളന്ന്
അരിമണിക്കായ്
വാ തുറന്നുപിടിക്കുന്ന
രണ്ടു ചെറു മീനുകൾ.

ഏതു വാക്കാണ്
നിന്റെയുള്ളിലൊരു 
വളവു വരച്ചത്.

ഏതു വാക്കാണ് 
പുതിയ ഭാഷയുടെ
വിത്തു പാകിയത്.

വെട്ടിയും
തിരുത്തിയും
നമ്മൾ' മാഞ്ഞുപോയ,
വാക്കുദിക്കാതെ
ഇരുൾ മൂടിയ
ഉപമയുടെ രാജ്യം.

നീ ഉരയുന്നേരം
വെളിച്ചത്തിന്റെ
ചെറുകണം പോലും
ഉതിർക്കാനാവാതെ
തണുത്തുറയുന്ന   
ഉയിർത്തടം.

ഞാണ് 
മുറുക്കാൻ
വെളിച്ചത്തിന്റെ
വിരലുകൾ
ഇരുവശവുമുണ്ടെന്ന
ഒരു പഴങ്കഥയിൽ
ഞാനിനിയുറങ്ങട്ടെ.
______________________________

2019 ജൂലൈ 16, ചൊവ്വാഴ്ച

അപ്പൊഴും

കാറ്റെന്നു വായിച്ച്
പൊഴിഞ്ഞു വീഴുന്നൊരില.

കനവിൽ മുളച്ച വിത്തിന്റെ
പേരറിയാത്ത പൂവിൽ
പറ്റിപ്പിടിച്ചൊരു മഞ്ഞുതുള്ളി.

പാതിവെന്ത വാക്കായ്
ഉടഞ്ഞുവീണ വെയിൽനാമ്പ്.

വാക്കിന്റെ നോവിലിരമ്പുന്ന 
നീലിച്ച ഞരമ്പിന്റെ കടൽ.

ഏകാന്തപഥികയായ
ഒരു യാത്രികയുടെ
മുമ്പേ നടന്നുപോകുന്ന
വഴിയോടു മാത്രമായുള്ള 
അർത്ഥമില്ലാത്ത കല്പനകൾ.

ഓരോ രാത്രിയും
പകലിലേയ്ക്കു കൊഴിയാനുള്ള
വേഗമാണെന്ന ഉടമ്പടി.

മരിച്ചുകിടക്കേണ്ടിടം
കാടാണെന്നു പാടി
പറന്നു പോകുന്നൊരുവളോട്
ചിറകില്ലാത്തൊരുവളുടെ
ഒച്ചയില്ലാതെ പിടയുന്ന നോട്ടം.

കൊഴിഞ്ഞു വീഴുന്നു 
വരികളിരുന്ന മേൽക്കൂര.

എനിക്കായ്
പിറക്കാത്ത മേഘത്തോട്
പൊഴിയാൻ പറയുന്നതെങ്ങനെ.
_________________________________

2019 ജൂലൈ 13, ശനിയാഴ്‌ച

അനന്തരം അവൾ

ചുവരുകളപ്പാടെ
വിണ്ടുകീറിയിരുന്നു.

മായാത്തവിധം
വിരലമർത്തിയെഴുതിയ
നുറുങ്ങു വരികൾ
നിലംപൊത്തിയ തൂണിൽ
അങ്ങിങ്ങായടയാളപ്പെട്ട
നഖക്ഷതങ്ങൾ പോലെ.

മൺകുടങ്ങളുടെ
പൊട്ടിയ ഉടലുകളിൽ
കലങ്ങിയ പുഴവെള്ളത്തിന്റെ
തോർന്ന അവശിഷ്ടങ്ങൾ.

ഞാനെന്നോ
ഉറക്കെ കരഞ്ഞ്  
വികൃതമാക്കിയ കണ്ണാടി
ഇനിയൊരു കൂടിച്ചേരലിന്
ഇടയാകാത്തവിധം
ചിതറിപ്പോയിരിക്കുന്നു.

സിന്ദൂരച്ചെപ്പിരുന്നിടം
ഒഴുകിപ്പോയതിന്റ പാട്
ചുവരറ്റത്തു പടർന്ന
മറുകുപോലെ.

ചില്ലു പൊട്ടാതെ
തൂങ്ങിക്കിടപ്പുണ്ട്
ചുവരിനാകെയുള്ളൊരു
ഛായാചിത്രം.

കൊളുത്തിളകിയ
വാതിലിന്റെ പടിയിലിരുന്ന്
പറന്നുവരാനിടയില്ലാത്ത
പൂമ്പാറ്റയെ
ഒരു നഗ്നമായ ചുമലിൽ
വരച്ചുവെച്ച്
കണ്ണീർക്കണംകൊണ്ട് 
ഒപ്പിയെടുത്ത്
അതിനുമേലേ പറ്റിപ്പിടിച്ച 
നിറഭേദങ്ങളിൽ
വിറകൊള്ളുന്ന വിരലുകൾ.

എത്ര വികലമായാണ്
ഓരോ ഋതുവിനെയും 
ഞാനെന്റെ മൺചുവരിൽ
വരച്ചു വെച്ചത്.

അടുത്ത വരവിന്
പൂർണ്ണമായും
ഉപേക്ഷിക്കപ്പെടേണ്ടയെന്നെ
ഒരുക്കി നിർത്തേണ്ട
തിരക്കിലാണു ഞാനിപ്പോൾ.
_________________________________

2019 ജൂലൈ 11, വ്യാഴാഴ്‌ച

പ്രയാണം

റീത്തു വെയ്ക്കുന്ന
വിരലുകളിലേയ്ക്ക്
പടർന്നു കയറുന്നു
ശീതീകരിച്ച ഓർമ്മകളുടെ
ശവശരീരത്തിൽനിന്ന്
രൂക്ഷമായ തണുപ്പ്.

കടലേഴു കടന്ന്
ഒരാൾ വരാനുണ്ടെന്ന്
കാത്തു കിടക്കുന്നു
അവസാന നിമിഷത്തിന്റെ 
മുറിയാത്ത തിര.

ഇനിയൊരു തുള്ളിയും
ബാക്കിയില്ലെന്നു ചുവന്ന് 
പൊഴിഞ്ഞു വീഴുന്നു  
വാകപ്പൂവുടലുകൾ.

മഴവില്ലു തുന്നിയ
കോടിമുണ്ടു വകഞ്ഞ് 
തേങ്ങിക്കരയുന്നു 
വെയിലിനു തെറ്റാതിരിക്കാൻ  
വഴി കാണിച്ചുവന്ന കാറ്റ്.

അടക്കാനാവാത്ത ഓർമ്മ
കത്തിച്ചുതന്നെ തീരണമെന്ന് 
നീലയിൽ പൊതിഞ്ഞ്
ആകാശം കൊടുത്തുവിട്ട
സ്വർണ്ണനൂൽ കെട്ടിയ സന്ദേശം.

കാത്തിരിക്കാൻ 
നേരമില്ലെന്നു കുറുകുന്നു 
വേലിപ്പടർപ്പിലിരുന്നൊരു 
കാവതിക്കാക്ക.

മഹാമരത്തോളം
ആഞ്ഞു കത്തുന്ന ജ്വാല.
 
ഞാൻ
വായിക്കപ്പെടുംമുൻപേ  
എരിഞ്ഞടങ്ങിയൊരോർമ്മ.
__________________________________



2019 ജൂലൈ 9, ചൊവ്വാഴ്ച

ഭ്രമണാനന്തരം

വെള്ളാരംകല്ല്
കൈക്കുള്ളിൽ നിന്ന്
ഓടിച്ചെന്ന്
തെളിഞ്ഞ വെള്ളത്തിൽ 
വട്ടം വരയ്ക്കുന്നേരം
പൊന്തി വരുന്നു,
പണ്ടു പണ്ട്
വെളുത്ത തുണികൾ
നീലയിൽ മുക്കി
കൂടുതൽ വെളുക്കെ  
ഉണക്കിയെടുക്കാമെന്നത്  
അമ്മയ്ക്ക് മാത്രമറിയുന്ന
വിദ്യയാവാമെന്ന്
അത്ഭുതംകൂറി നിന്ന 
അവധിദിവസങ്ങളിലെ കുട്ടി !

രണ്ടാം കല്ലിൽ,
അരുതുകളുടെ 
കാരണമെന്തെന്നറിയാതെ
പകച്ചു നോക്കി നിന്ന്,
വായിച്ച വരികൾ
വീണ്ടും വായിച്ചുനോക്കി 
പുസ്തകം മടക്കിവെച്ച്
ഒരു കിനാവിന്റെ
വിരൽ പിടിക്കാൻ മോഹിച്ച് 
ഉറങ്ങാൻ കിടന്ന
ഇത്തിരി മുതിർന്ന കുട്ടി !

മൂന്നാം കല്ല്
വലിയൊരു വട്ടത്തിൽ
കാണാതാകുമ്പോൾ
ദേശാന്തരഗമനം ചെയ്ത
പക്ഷിയുടെ കണ്ണിലെ
പുത്തൻകാഴ്ചകളായ്
പലപല രുചികളിൽ
വിളമ്പേണ്ട വിഭവങ്ങളുടെ,
അതിരിക്കേണ്ട പാത്രങ്ങളുടെ,
പലപല മുഖങ്ങളുള്ള,
വളരാനിനിയൊരടിയുമില്ലെന്ന്
സ്വയമളന്നു പൂരിപ്പിച്ച
പ്രായത്തിലെത്തിയ ഒരുവൾ !

നാലാം കല്ലിന്റെ
ഒത്തിരി വലിയ വട്ടത്തിൽ
തനിക്കുമാത്രമായ്
പെറ്റുവീണ വരികളെന്നു
വാത്സല്യപ്പെട്ട്,
നിറയേ മുലകൊടുത്ത്
ചൂടുമാറാതെ ചേർത്തുവെച്ച്
ഒടുവിലൊരു മുറിവിൽ
'ആയിരുന്നെങ്കിൽ' എന്ന
വാക്കിനെ തേച്ചുമിനുക്കി
ചില്ലലമാരയിൽ
കൈയെത്തും ദൂരത്ത്
മാറ്റി മാറ്റി പ്രതിഷ്ഠിച്ച്,
ഓടി വിയർത്ത
അടുക്കളച്ചുവരിലെ
ഘടികാരം പോലെ ഒരുത്തി !

പുഴയും
കല്ലുകളും 
വട്ടങ്ങളുമെല്ലാം
ഒരുവളിലേയ്ക്കുതന്നെ
ഊളിയിട്ടിറങ്ങുന്നതും കണ്ട്
തൂവൽ കൊഴിച്ചിടുന്നു
അസ്തമയത്തിലേയ്ക്ക് 
പറന്നുപോകുന്ന പക്ഷി..!

____________________________

2019 ജൂലൈ 4, വ്യാഴാഴ്‌ച

നിലാവ് പൂക്കുമിടം

മലമുകളിൽ
ഞാൻ നട്ട ചെമ്പകം
അങ്ങോട്ടിങ്ങോട്ട്
വിരൽ കോർത്താണ്
ചോരുന്ന പുരയ്ക്കൊരു 
മേൽക്കൂര മെടഞ്ഞത്. 

കഥയില്ലാത്ത
രാത്രികളിലൊന്നിൽ
ഒരു നക്ഷത്രമിറങ്ങിവന്ന്
കൂടെന്നു മാത്രം വായിച്ച്
ഇട്ടേച്ചുപോയതാണ് 
ചായുന്ന ചില്ലയിൽ  
തിളങ്ങുന്ന കിനാമുട്ട.

വെളുക്കെ,
തൂമഞ്ഞുപോൽ
വെളുക്കെ
ഒരു കുല പൂവുമായ് 
ആർത്തു മദിച്ചതാണന്ന്      
പൂക്കാത്ത ചെമ്പകം.

വിടർത്തിപ്പിടിച്ചൊരെൻ  
മൂക്കിന്റെ തുമ്പത്ത്
പുള്ളിച്ചിറക്  
പതിച്ചതാണന്നൊരു 
നിലാപ്പൂമ്പാറ്റ.

വാനമെന്ന്
കടലെന്നിളകി 
മൂളിപ്പറന്നു പാടി
മേഘമഴിയുംപോലെ
തിര നീന്തിയടിക്കുംപോലെ
നിറനീല
കുടഞ്ഞതാണവനെന്റെ  
പുരയ്ക്കായ് 
നാലു ചുവര് വരി.

വരിയാകുന്നിടമെല്ലാം
കാടെന്ന്
കാടിറമ്പ് പെയ്തിറങ്ങുന്ന
മഴയെന്ന്
കാട്ടുവഴികളാകെ
കഥയെന്ന്
വട്ടമിട്ട് പറന്നതാണ്.

മഴവിൽപ്പൂവ്
കാറ്റുടലായൊരു
നാളിൻ തുഞ്ചത്താണ്
പൂമ്പാറ്റ വരിയായതും
ഞാനതിലടർന്നു വീണതും.
____________________________

2019 ജൂൺ 26, ബുധനാഴ്‌ച

വിലാപങ്ങൾക്കുമപ്പുറം

ഓരോ തുള്ളിയിലും
വേദനയുടെ കറുത്ത തന്മാത്ര.

മുറിഞ്ഞുവീണ മരവും
മുറിക്കപ്പെട്ട മുടിയും.

ചായപ്പെൻസിലുകളിൽനിന്ന്
പച്ച നഷ്ടമായ കുട്ടിയെപ്പോലെ
തേങ്ങിക്കരയുന്ന മണ്ണ്.

ആകാശത്തോളമുയർന്ന്
അശാന്തിയുടെ കനത്ത ദണ്ഡുകൾ.

മനുഷ്യൻ പഠിക്കാത്ത ഭാഷയിൽ
കരയുന്ന കിളികളുടെ ഒച്ച.

കാടകമൊഴിയുന്തോറും
നിറഞ്ഞുകവിയുന്ന വീടകങ്ങൾ.

ഒരു പ്രളയത്തിനുമിളക്കാനാവാത്ത
കൊടിയടയാളത്തിന്റെ നാലുകാലുകൾ.

ഉറവ വറ്റിയ കിണർ നോക്കിക്കിടന്ന്
ഉറക്കം വരാതെ കണ്ണു ചുവന്ന ഭൂമി.

നിസ്സഹായതയെന്നു വായിച്ച്
വരികളിൽ നിന്നിറങ്ങിപ്പോകുന്ന
വാക്കുകളുടെ പച്ച.

ഗർഭത്തിലിരുന്നു കാൽ കുടയുന്നു
എന്നോ പിറക്കാനിരിക്കുന്ന നക്ഷത്രം.
____________________________________

2019 ജൂൺ 21, വെള്ളിയാഴ്‌ച

നീയേ...

ഇന്നലെയും
ഉറങ്ങുംവരെ 
കൂടെയുണ്ടായിരുന്നു.

പറയാതിറങ്ങിപ്പോയതാണ്.

മോറിക്കമഴ്ത്തുന്ന
പാത്രങ്ങളുടെ അടുക്കിൽനിന്നോ,
ഊണുമേശയുടെ
അറ്റത്തുനിന്നോ
വിരസമായിത്തോന്നിയ
വായനയുടെ നടുമുറിയിൽനിന്നോ
ഒരിതൾ അടർന്നു വീഴുംപോലെ
ഒച്ചയുണ്ടാക്കാതെ.

എടീ'യെന്ന്
അമ്മേ'യെന്ന്
രണ്ടു പേരുകൾ ധാരാളം 
ഇസ്തിരിയിട്ടോ?
കിടക്കാറായോ?
ഇതിന്റെ മീനിങ്ങെന്താണ്?
ആ ലൈറ്റൊന്ന് ഓഫാക്കുവോ?
ഇത്യാദി ചോദ്യങ്ങൾക്ക്
ഉത്തരമായി വീടകം നിറയാൻ.

വ്യക്തവും
കൃത്യവുമായി
വഴി ചോദിച്ചു വരുന്ന    
വിലാസത്തിനു കൊടുക്കാൻ
ഒരു പേരു വേണമെന്നിരിക്കെ   
ഞാനെങ്ങനെയാണെന്നെ 
പറഞ്ഞു കേൾപ്പിക്കുക.

പിന്നാപ്പുറത്ത് 
പടർന്ന തേൻമാവിന്റെ
താഴേയ്ക്ക് ചാഞ്ഞ ചില്ല 
ഞാനെന്തേ പൂക്കുന്നില്ലെന്ന്
തൊട്ടുരുമ്മിക്കൊണ്ട്  
സങ്കടപ്പെടുന്നുണ്ട്.

പൂച്ചയെക്കണ്ടിട്ടാവും
കരിയിലക്കിളികൾ
കൂട്ടത്തോടെ ഒച്ചയിടുന്നു.

മുറ്റമടിച്ച്
വിയർപ്പും തുടച്ച്,
പോയവൾ പോട്ടേന്നൊരു 
നെടുവീർപ്പിനെയും കൂട്ടി
അകത്തേയ്ക്ക് കയറാൻ
കാലെടുത്തുവെച്ച നേരം.

അയയിൽക്കിടന്ന്
വെളുക്കുവോളം
മഞ്ഞുകൊണ്ടു നനഞ്ഞ 
തുണികൾക്കിടയിലൂടെ
വിറച്ചു തുള്ളുന്ന  
ഉടലൊതുക്കിപ്പിടിച്ച്
പൊട്ടിയ ചിരിപാതിയോടെ
ഒളികണ്ണിട്ട്  
ഞാനിവിടുണ്ടേന്ന് 
വേലിക്കൽ നിന്നതാ   
കടുംചുവപ്പ് രാശിക്കാരി..!
_________________________

2019 ജൂൺ 19, ബുധനാഴ്‌ച


വായന
            പ്രണയം
                           ജീവിതം
                                          മരണം.

ആർത്തിയോടെ വായിച്ച്
ആരുമറിയാതെ കുത്തിക്കുറിച്ച്
ഇതിനോളമാനന്ദമെന്തുണ്ടു വേറെയെന്ന
ലഹരിയിൽ സ്വയം മറന്നൊരു കാലം.

പ്രണയത്തെ നിർവചിക്കാൻ ഒരു
വായനയും തികയാതെ വന്ന
സന്ത്രാസങ്ങളുടെ അടുത്ത കാലം.

വായനയെ വിഴുങ്ങി ജീവിതം വീർത്തു-
വീർത്ത് വിരൂപമായ മറ്റൊരു കാലം.

തിരികെയെത്തുമ്പോഴേക്കും
ഏറെ പിന്നിലാക്കിക്കൊണ്ട്  
കുതിച്ചു പോയ വായനയുടെ വണ്ടി.
കൂടെയെത്താനതിലേറെ പണിപ്പെട്ട്
വലിഞ്ഞുമിഴഞ്ഞും താണ്ടിയ ദൂരം.
വായിക്കപ്പെടാൻ എന്നോ 
എപ്പൊഴോ തോന്നിയ അതിമോഹം.
ഉപേക്ഷിക്കപ്പെടാതിരിക്കാൻ
എന്നിലൊന്നും അവശേഷിക്കുന്നില്ല,
എന്ന സത്യം കോരിക്കുടിച്ചൊടുവിൽ
മരണം സ്വയം വരിച്ച നാലാം കാലം.

ഓരോ പുനർവായനയും
വച്ചുനീട്ടുന്നത് കുറെയേറെ
അടയാളവാക്യങ്ങളുടെ കൂർത്തചില്ലുകൾ.
____________________________________________

2019 ജൂൺ 15, ശനിയാഴ്‌ച

നിഴൽച്ചിത്രങ്ങൾ

തുന്നൽക്കാരി സൗദേച്ചി
പുറംപണിക്കാരൻ വാസുവേട്ടനൊപ്പം
ഒളിച്ചോടിപ്പോയ ശേഷം
ബ്ളൗസിനളവെടുക്കാൻ
അമ്മ ആരെയും വീട്ടിൽ വരുത്തിയില്ല.

ചൂട്ടുകത്തിച്ചുപിടിച്ച്
കാരണവന്മാർ പലദിക്കിലേയ്ക്കും
പോയിവന്ന നാൾക്കു ശേഷമാണ്
അയലത്തെ പെണ്ണുങ്ങൾ
സന്ധ്യാനേരത്ത് പതിവായി
കൂട്ടംകൂടിനിന്ന് കുശുകുശുക്കൽ
ശീലമാക്കിയത്.

ഉടലറിഞ്ഞും ഉള്ളറിഞ്ഞും
തുന്നിക്കിട്ടിയവയിൽ
കുറ്റമാരോപിക്കാനില്ലാതെ
നിരാശപ്പെട്ട ദിവസങ്ങളെ
ഓർത്തെടുത്തയവിറക്കിയാണ്
അവരോരോരുത്തരും
പിരിഞ്ഞുപോയിരുന്നത്.

മണ്ണുകോരിയ
വലിയ കയാലയ്ക്കപ്പുറംനിന്ന്
ദിവാകരേട്ടൻ ഉറക്കെ ചോദിക്കും
ടീച്ചറേ,തുന്നാനൊന്നുമിരുപ്പില്ലേ
അടുക്കളയിൽ നിന്ന്
ഉത്തരമിറങ്ങിച്ചെല്ലുമ്പോഴേയ്ക്കും
ചോദ്യം ഇടവഴികടന്ന് പാടത്തിറങ്ങിയിരിക്കും.

വേനലും വർഷവും
ഊഴമിട്ട് കടന്നുപോകെ
ഒരു ത്രിസന്ധ്യനേരത്താണ്
സൗദേച്ചി ഒക്കത്തൊരു കുട്ടിയും
നിറവയറുമായി ഒറ്റയ്ക്ക് വന്നത്.

അമ്മ,നിറയെ ഊട്ടിയതും
ക്ഷീണിച്ച കൈത്തലം പിടിച്ച്
ഇതിരിക്കട്ടെയെന്നു തലോടി
അച്ഛനറിയാത്ത സമ്പാദ്യം
കൊടുത്തുവിട്ടതും ഓർമ്മ.

വീടുകടത്തിയ ശേഷം
ഞാനാ ഓർമ്മയിലൊട്ടുനേരം
ഇരുന്നതേയില്ല.

അമ്മ,മുറ്റമറിയാതെ
വീണുപോയ നാളുകളിലാണ്
അളവുകൾ കൂട്ടിയും കുറച്ചും
ആരൊക്കൊയോ തുന്നിയ
പിൻമുറക്കാരെയും 
വെയിലിൽ തൂങ്ങിയാടുന്ന
അവരുടെ ഹുക്കുകളും
നോക്കി നിന്നുപോയത്.

വലിയ കുപ്പായത്തിനുള്ളിലെ
ചെറിയ കുട്ടിയായി അമ്മയും
തുന്നൽ വിട്ടൊരു കുപ്പായമായി
സൗദേച്ചിയും
അളവുകളില്ലാത്ത ലോകത്ത്
ഇന്നും അയൽക്കാരായി
മിണ്ടിയും പറഞ്ഞുമിരിക്കുകയാവും.
____________________________________

2019 മേയ് 24, വെള്ളിയാഴ്‌ച

തിരമുറിച്ചെഴുതുന്നതെന്തെന്നാൽ

ഒരു വിങ്ങൽ
ഹൃദയഭിത്തി തുളച്ച്
ഉള്ളിലൊരു കൂടു പണിയാൻ
തുടങ്ങുമ്പോഴൊക്കെ
പാലം കടന്ന്
ചിരപരിചിതമായൊരിടവഴിയിലൂടെ
എന്നിലേയ്ക്കെത്താറുണ്ട്
ഒരു ചൂട്ടുവെളിച്ചം.

അന്നേരം കേൾക്കാം
തൊഴുത്തിലൊരു
നേർത്ത മുരടനക്കം
കൂട്ടിലൊരു ചിറകടിയൊച്ച
ഇളകിയാടി നിൽക്കുന്ന 
കപ്പിയുടെ കരച്ചിൽ.

ഒക്കെയുമൊന്നു കണ്ണോടിച്ച്
കുടഞ്ഞു വിരിക്കുന്ന
ചാരുകസേരയിലിരുന്ന്
'നീ പറയാതെതന്നെ കേട്ടെന്ന 
മുഖവുരയോടെ
ഒച്ചയില്ലാത്തൊരു ചിരി.

നീട്ടുംമുമ്പേ പിടിച്ചുവാങ്ങി
മുട്ടായിപ്പൊതി തുറന്നുവെച്ച്
ബാക്കിനിൽക്കുന്ന
ചെറുതും വലുതുമായ
പുഴുവെടുക്കാത്ത പല്ലുകൾ
നന്നായി തുറന്നു കാട്ടി
ഉറക്കെച്ചിരിക്കുന്ന ഞാൻ.

മെടഞ്ഞുതരുന്ന
ഓലക്കാൽ പമ്പരവുംകൊണ്ട് 
മുറ്റത്തു കയറിനിൽക്കുന്ന
മടിയൻകാറ്റിനെ വെല്ലുവിളിച്ച്
നിലാവിന്റെ വിരലും പിടിച്ച്
ശ്വാസമെന്നെ തോൽപ്പിക്കുംവരെ
അങ്ങോട്ടിങ്ങോട്ടോട്ടം.

കണ്ണട ശരിയാക്കിവെച്ച്  
തെറ്റിച്ചെഴുതിയ വാക്കിന്
ഒരു ചുവന്ന വട്ടം.
അതിനടയാളമിടുന്ന   
ചെവിയിലെ കിഴുക്കിന്റെ
വല്ലാത്ത പുകച്ചിലിൽ
സാരമില്ലെന്നൊരു സാന്ത്വനം.

നിഴൽപറ്റി നടന്ന്,
വെളിച്ചമുറങ്ങിയിട്ടില്ലാത്ത 
കവലകളിലെ
കടത്തിണ്ണയിലുറങ്ങുന്ന
നിശ്വാസങ്ങളിൽ നിന്ന്
കുടിച്ചുവറ്റിച്ച വെയിലിന്റെ
കനലുള്ള വരികൾ
ഒന്നൊന്നായ് കേട്ടെഴുത്ത്.

ഒടുവിൽ
മുടിപ്പിന്നലിലൊരു നക്ഷത്രം
തിരുകിത്തന്ന്
ഒതുക്കുകല്ലിറങ്ങിനിൽക്കുന്ന 
ചൂട്ടുകറ്റയുടെ കാളൽ.

വെളിച്ചമസ്തമിക്കെ,
തിര ചാടി മറിയുന്ന 
കടലിന്റെ മടിയിലേയ്ക്ക്
വിരലുണ്ടുറങ്ങാൻ
ഊളിയിട്ടിറങ്ങിപ്പോകുന്നു
ഞാനെന്ന രാവിന്റെ കുട്ടി.
_________________________________

2019 മേയ് 11, ശനിയാഴ്‌ച

ആയതിനാൽ

വേദനയുടെ
നിലയില്ലാക്കയത്തിൽ
കൈകാൽ കുഴഞ്ഞ്
ഒരു തുള്ളി വെളിച്ചത്തിനായ്
ഞാൻ വിരൽ നീട്ടുമ്പൊഴും

നിസ്സംഗനായ്
കടല കൊറിച്ച്
ഒരു പകലിനെയപ്പാടെ
കാൽവെള്ളയ്ക്കുള്ളിലാക്കി
പാതിരാത്രിയിലും
വിശക്കുന്ന
കൂട്ടുവരികൾക്ക്
പൊട്ടിച്ചിരിയുടെ പൊതിച്ചോർ
അഴിച്ചുകൊടുത്ത്
എന്നെയെവിടെയോ
മറന്നുവെയ്ക്കുന്ന നീ

മരിച്ചാലും
കരയില്ലെന്ന ഉറപ്പ്

ആയതിനാൽ
ആയതിനാൽ മാത്രമാണ്
ഞാൻ നിന്റെ നീലയെ
ആവോളം കോരിക്കുടിക്കുന്നതും
എന്റെ പ്രണയത്തെ
നിന്റെ പേരുചൊല്ലി വിളിക്കുന്നതും.!
__________________________________

2019 മേയ് 5, ഞായറാഴ്‌ച

തീർത്ഥാടനം

നീയിരുന്ന തിര,
അതിൽ
കടലുകുഴച്ചുരുളയുരുട്ടി
ഞാനൂട്ടിയ മീനുകൾ.

നീയിരുന്ന വെയിൽ,
അതിൽ
ആകാശം നുള്ളിയെടുത്ത്
ഞാനടയിരുത്തിയ ചിറക്.

നീയെന്ന കവിത,
അതിലെന്റെ ഉയിരു നട്ട്
വേനൽ തൊടാതെ
നിലാവു കൊയ്ത കിനാപ്പാടം.

ഞാനൊരു കാറ്റിൽ
നിലംപറ്റിയ കിളിയൊച്ച.

ഓർമ്മപ്പാളത്തിലൂടെ
ഒരേ താളത്തിലോടുന്ന
ഒരിക്കലുമൊരിടത്തും
നിർത്തിയിടാത്ത പുകവണ്ടി.
____________________________

2019 മേയ് 4, ശനിയാഴ്‌ച

പകർത്തിയെഴുത്ത്

ഒരിക്കലും
പിരിയാനാവില്ലെന്ന്
ചേർത്തുപിടിച്ച്
ഒരു ശ്വാസത്തിൽ
ഒന്നായിരുന്നതിനെ
എത്ര വീറോടെയാണ്
ഒരു കൊടുംകാറ്റ്
പാഞ്ഞടുത്ത്
രണ്ടു ദേശങ്ങളായ്
പിഴുതെറിഞ്ഞത്.

ചുവന്നുപരന്നൊരു
പൊട്ടിനെ,
ഒരു തെളിഞ്ഞ
കൺമഷി വാലിനെ,
ഒരു വളകിലുക്കത്തിന്റെ
ഉടയാത്ത താളത്തെ,
കാണാക്കിനാക്കളുടെ 
ആമാടപ്പെട്ടിയെ,
വിരൽമൂർച്ചകൊണ്ട് 
കുത്തിയെടുത്ത്
കുടഞ്ഞെറിയാൻ
ഒരു മാത്ര,
ഒരേയൊരു മാത്ര.

ഒരിലപ്പച്ചകൊണ്ടും
കാടാകാനാവാതെ
ഒരു തുള്ളികൊണ്ടും
പുഴയാകാനാവാതെ
ഞാൻ,നീയെന്ന
രണ്ടു ബിന്ദുക്കളായ്
രണ്ടാകാശവരികളിലേയ്ക്ക്
കുടിയേറപ്പെടാൻ
തിരുത്തിയെഴുതപ്പെട്ടവർ
നമ്മൾ.
_________________________

2019 മേയ് 2, വ്യാഴാഴ്‌ച

തിരയടക്കം

വാതിലടച്ച്
താഴിട്ടു പൂട്ടി.

കിളിയൊച്ചയുടഞ്ഞ
മുറ്റത്തെയൊന്നാകെ
പെറുക്കിയടുക്കിവെച്ചു.

വിവസ്ത്രരാക്കപ്പെട്ട
വാക്കുകളെ
മേൽ കഴുകിച്ച്
ഉടുതുണി കൊടുത്തു.

ദേഹമാസകലം 
നനഞ്ഞൊട്ടിയ പുഴയെ
കടവിലൊരിടത്തായ് 
അഴിച്ചു വെച്ചു.

പതിയെ,
ഞാനെന്നിൽനിന്നിറങ്ങി
തിരക്കറിയാത്ത 
ഇടവഴിയിലേയ്ക്ക്.

ഒറ്റക്കാൽപ്പുരയുടെ
കൽഭിത്തിക്കുള്ളിൽനിന്ന്
പുറപ്പെട്ടു വരുന്നുണ്ട്
നീ'യെന്ന മന്ത്രാക്ഷരി.

വീശിയടിച്ച്
ചുരമിറങ്ങിവരുന്ന കാറ്റ്, 
ചേർന്നുനടക്കുമ്പോൾ 
എനിക്കൊരു തൂവലിന്റെ
കനം മാത്രം.

വഴിനീളെ നടന്ന്
കനൽ വിരിക്കുന്നു,
പോക്കുവെയിലിന്റെ
വിരലുകൾ.

വഴിതെറ്റാതിരിക്കാൻ
ചേല കുടഞ്ഞിടുന്നു
കവിൾ ചുവന്ന മേഘങ്ങൾ.

ആകാശത്തിന്
തിരികെ കൊടുക്കണം
കടമായ് തന്ന ചിറക്.

മുടി വാരിക്കെട്ടി
റവുക്കയുടെ കെട്ടഴിച്ചിട്ട്
നിലാവിളക്കിന്റെ
തിരിതാഴ്ത്തിവെച്ച്
രാത്രിയിപ്പോൾ
ചരിഞ്ഞുകിടന്നുറങ്ങാൻ
തുടങ്ങുകയാവും.

നീയിപ്പോൾ
കാട്ടുപൂക്കൾക്ക്
നിറംകൊടുക്കാൻ
മഞ്ഞളരയ്ക്കുകയും.

ചിറകിനു തുന്നാൻ
ഉടലറുത്തുകൊടുത്ത്
നീ പാർത്തൊരുയിരുമായ്
തിരിച്ചുപോകുകയാണ്.

ഞാനിനി മേൽ
ഓർമ്മയിൽനിന്നും
പുറത്താക്കപ്പെട്ടവൾ.
________________________________

2019 ഏപ്രിൽ 21, ഞായറാഴ്‌ച

തിരനോട്ടം

മെല്ലെ മെല്ലെ
ഞാനും
മാഞ്ഞുപോകും.

മരിച്ചിട്ടും 
കണ്ണുചിമ്മി
നക്ഷത്രത്തെപ്പോലെ 
പിറകേ വിളിക്കാൻ 
ആരുമില്ലെന്ന 
നേരിന്റെ ചിറകുമായ്
വേഗതകൂട്ടിത്തന്നെ
ഏതോ ദേശത്തേക്ക്
ദിശയറിയാ പ്രയാണം.

ഉയിർത്തെഴുന്നേറ്റ്
വന്നെങ്കിലെന്ന്,
മുറ്റത്ത് നിൽക്കുന്ന
ചെടികളും
അന്നത്തിനായി
വന്നുപോയ പൂച്ചകളും
മാത്രം
ഒച്ചയില്ലാതെ പറയുന്നത് 
മേഘങ്ങൾക്കിടയിലൂടെ
പറന്നെത്തുന്ന കാറ്റ്
ഒച്ചചയിൽ പറഞ്ഞ്,
കടന്നു പോകുമായിരിക്കും.

തൊട്ടെടുത്തുവെച്ച
ഒരുതുള്ളി കടൽ,
കണ്ണിന്റെ കോണിലിരുന്ന്
തിരയടിക്കുന്നുണ്ടാവും.
കൺപോളകൊണ്ടതിനെ 
തഴുകിയുറക്കി,
എത്തിപ്പെടേണ്ട ദേശത്തെ
മണൽത്തരികളെക്കുറിച്ച്
പണ്ടെന്നോ പാടിയ ഈരടി
ഓർത്തെടുത്തു പാടും.

ഇനിയെത്ര ദൂരമെന്ന്
ആരും പറയാനുണ്ടാവില്ല.
പോയിവന്നവരെയാരും 
കണ്ടിട്ടേയില്ലെന്ന
പരമമായ സത്യത്തെ 
ദീർഘമായൊരു
നെടുവീർപ്പുകൊണ്ട്
പൊതിഞ്ഞെടുത്ത്
കാണാനിടയില്ലാത്ത
ചുമടുതാങ്ങിയും നോക്കി
പതിവിലും നന്നായി ചിരിക്കുന്ന
നക്ഷത്രങ്ങൾക്കിടയിലൂടെ
ചിറകു വിരിച്ചങ്ങനെ
ഒറ്റയ്ക്കൊരു നീണ്ട യാത്ര.
______________________________

2019 മാർച്ച് 19, ചൊവ്വാഴ്ച

മരണവൃത്താന്തം

പടിപ്പുര കടന്ന്
പുറത്തിറങ്ങി നിന്ന്
സാക്ഷ നീക്കി ഒരുവട്ടംകൂടി
നോക്കിക്കാണുകയാണ്.

ഇച്ചിരി വെട്ടവുമായി
ഒരു മിന്നാമിനുങ്ങ്
കൂട്ടിനു പറന്നെത്തുമെന്ന്
നിശ്വാസംകൊണ്ട്
കൈവീശി ഒരിറ്റുനേരം.

ഉറങ്ങിയ പൂക്കൾക്ക്
പുതപ്പുകളുമായി
നക്ഷത്രങ്ങളെക്കൂട്ടി
നിലാവുമെത്തുമായിരിക്കും.

തുറന്നുകിടക്കുന്ന
ജനാലക്കൊളുത്തുകളിൽ
തൂങ്ങിയാടുന്ന കാറ്റ്.
മിഴിച്ചുനോക്കുന്ന
വരികളിൽനിന്നെപ്പൊഴോ
ഊർന്നുപോയ തെളിച്ചം.
തുറന്നുവെച്ചിരിക്കുന്ന
പാട്ടുപെട്ടിയിൽ നിന്നെന്നോ 
ഒഴുകിപ്പോയൊരു
ഭാവഗീതത്തെയോർത്ത് 
ഇരുട്ടുകുടിച്ചു വയറുനിറച്ച
വായനമുറിയുടെ
വിളറിവെളുത്ത ചുവര്.

മരണാനന്തരവഴികളിൽ
എവിടെവെച്ചാവും
വീണ്ടും കണ്ടുമുട്ടുകയെന്ന്
ചീവീടുകളുടെയൊച്ച നേർപ്പിച്ച്,
വീടിന്റെ വരാന്തയിൽ
മടക്കിവെച്ചിരിക്കുന്ന പുൽപ്പായ.

ആൾക്കൂട്ടത്തിൽ
ഒറ്റയാവുകയെന്നതിനെക്കാൾ
ഒറ്റയെന്ന വാക്കിനുള്ളിലെ 
ഒരേയൊരൊന്നാവുക,
മരിക്കുക വീണ്ടും മരിക്കുക..!
_________________________________

2019 മാർച്ച് 7, വ്യാഴാഴ്‌ച

ആഴങ്ങളുടെ ഭൂമിക

പാടി നിർത്തിയ
വീടകത്തുനിന്നാണ്
നിലാവിന്റെ കണ്ണ്
പെയ്തിറങ്ങി
മുറ്റമാകെ നനയ്ക്കാൻ
തുടങ്ങിയത്.

വരച്ചു നിർത്തിയ
വരമ്പത്തുനിന്നാണ്
ഒതുക്കിയെടുത്ത്
ഒരു ചിറകിനെ 
ആകാശത്തോളം
വളർത്തിയെടുത്തത്.

മലമുകളിലിരുന്ന
കിളിയുടെ ചുണ്ടിൽ
ചുരമിറങ്ങുന്നേരം
അഴിച്ചുവെച്ചതാണ്  
രാഗങ്ങളുടെ നിറക്കൂട്ട്.

വളവുവരെ
കൂടെ പോന്നിരുന്നു
മഞ്ഞുപുതച്ച കാട്,
നീയിരുന്ന ചില്ല.

കുളിരായൊന്ന് 
തൊട്ടുതലോടാൻ
വഴിനോക്കി നിന്ന പുഴ
മറന്നുപോയതല്ല,
കൈ കുഴഞ്ഞിട്ടാണ്.

കാൽനഖംകൊണ്ടൊന്നു
വരയ്ക്കാൻ
ഞാനും മറന്നതല്ല,
വിരലുകളെപ്പൊഴോ
അടർന്നുപോയിരുന്നു.

പ്രകാശത്തിന്റെ
വേഗതയായിരുന്നു
നിന്നെയൊന്ന്
തൊട്ടുവിളിക്കാൻ
തിടുക്കപ്പെടുന്ന
എന്റെ വിരലുകൾക്ക്.

കനത്തുപെയ്യുന്ന
നിശ്വാസത്തിന്റെയിരുളിൽ
അടുക്കുന്തോറും
അലങ്കോലപ്പെടുന്ന ഞാൻ.

കണ്ടുകണ്ടിരിക്കെ
എത്ര വേഗത്തിലാണ്
തിരയിളക്കിയൊരു കടൽ
കണ്ണിലേയ്ക്കു ചേക്കേറുന്നത്.

___________________________

2019 മാർച്ച് 2, ശനിയാഴ്‌ച

മുറിവിന്റെ ഭൂമിശാസ്ത്രം

ശൂന്യതയുടെ
കുത്തൊഴുക്കിൽ
ഒലിച്ചുപോയവളെ
ഏതുമ്മറപ്പടിയിൽ നിന്നാണ്
വാരിപ്പെറുക്കിയെടുത്ത്
പുനർനിർമ്മിക്കാനാവുക.

ഉയിരെന്നൊരു
വാക്കിന്റെ കൊളുത്തിൽ
അടച്ചുറപ്പോടെയിരുന്നവളെ
ഏതു തിരയിൽനിന്നാണ്
അരിച്ചെടുത്ത്
പുനർവായിക്കാനാവുക.

പലവട്ടം മരിച്ചിട്ടും
ചരമക്കുറിപ്പിൽ
തെളിയാതെപോയൊരുവളെ
ഏതു ചാരത്തിൽനിന്നാണ്
വാരിയെടുത്ത്
പുനർജ്ജവിപ്പിക്കാനാവുക.

മുറിയാതുരുവിട്ടിട്ടും
ചിതറിപ്പോയ
മാത്രമെന്നൊരു വാക്കിനെ
ഏതാഴത്തിൽനിന്നാണ്
കോരിയെടുത്ത്
പുനഃപ്രതിഷ്ഠിക്കാനാവുക.

കാണാതെപോയ ഉത്സവത്തെ
ഏതു കുപ്പിവളകളുടെ
നിറം കൊണ്ടാണ്
കണ്ണെഴുതിച്ച്
കൂടെ നടത്തുക.

വര മാഞ്ഞ്
കരിയിലയിളകുന്ന മുറ്റം,
കനൽ കെട്ട അടുപ്പ്,
മധുരം താങ്ങി
പൊട്ടിവീണുറുമ്പരിക്കുമുറി,
ഒഴുക്കെടുത്തുപോയ
അടുക്കളവാതിൽപ്പടി.

നിന്നിൽ വിയർത്ത
ഞാനെന്ന തുള്ളിയെ
ഏതു വെയിൽത്തുമ്പുകൊണ്ടാണ്
തൊട്ടെടുക്കാനാവുക.

__________________________

2019 മാർച്ച് 1, വെള്ളിയാഴ്‌ച

ഓർമ്മപ്പാളത്തിലൂടൊരു വരയിട്ട്


ഒരു വഴി 
തൊണ്ടവരണ്ട്
ചുരം കയറുന്നു.

ചുവക്കാഞ്ഞിട്ടല്ല
അടർന്നു വീണതെന്ന്
വഴിവക്കിലെ കാട്ടുപൂവ്.

നീ മാത്രം
പൂക്കുമിടമായിരുന്നു
മലയെന്ന്
തിരഞ്ഞുതിരഞ്ഞ്
അവസാന ശ്വാസത്തിൽ
നമ്മളെന്നടയാളപ്പെടുത്തി
കുഴഞ്ഞുവീഴുന്ന കാറ്റ്.

നീയെന്നിടത്താണ്
ഞാാൻ പച്ചയായ്
കിളിർക്കുകയെന്ന്
വെയിലിലെഴുതിയ  
നീലിച്ച ചൂണ്ടുപലക
കാലൊടിഞ്ഞു വീണ്
മഞ്ഞുമുത്തിക്കിടപ്പാണ്.

ദൂരംതാണ്ടിയ
വളവുകൾ,
ഒരുമിച്ചിരുന്ന്
നടുവു നിവർത്താൻ 
പീടികത്തൂണ് 
ചാരിവെയ്ക്കുകയാവും.
ഏതു വഴിവക്കിലാണ് 
ഞാനെന്റെ കാലുകളെ
നിഴലു പൂക്കാതെ 
നട്ടുവെച്ചത്.
______________________________