2025, ജൂൺ 19, വ്യാഴാഴ്‌ച




കാറ്റടങ്ങിയ മട്ട്
അടുക്കളത്തിട്ടയിൽ
പാഞ്ഞുകയറി 
കലം മറിച്ചിട്ട ഭ്രാന്തൻ 
മഴ.
വിശപ്പടക്കാൻ
വീടിനെയപ്പാടെ വിഴുങ്ങിയ 
പുഴ.
ദിക്കറിയാതെ പായുന്ന 
ജലത്തിന്റെ കൈകളിലൂടെ
കാറ്റ് പിഴുതെടുത്തതിന്റെ 
ഒഴുക്ക്.
കാടിളക്കി മലതുരന്ന്
മുണ്ടിന്റെ കോന്തല പിടിച്ച് 
മൂക്കുചീറ്റി കയറിപ്പോകുന്നു 
എന്റെ വീടേ'ന്നൊരലർച്ച.....



2025, ജൂൺ 8, ഞായറാഴ്‌ച

മുറിവടക്ക(യ്ക്ക)ൽ

ഇടവഴിനേരം
കിതയ്ക്കുന്നുണ്ട്
നടന്നു നടന്ന്.
പുഴ കാത്തുകിടക്കുന്നുണ്ട്
നിറഞ്ഞു നിറഞ്ഞ്.
വൈകിയെന്നൊരു കാറ്റ് 
പറന്നുപോകുന്നുണ്ട്
ആരോടെന്നില്ലാതെ
പറഞ്ഞു പറഞ്ഞ്. 
നീട്ടിപ്പിടിച്ച കാലുകളിൽ 
തണുത്ത വെള്ളമങ്ങനെ
താളമിടുന്നുണ്ട് 
മെല്ലെ മെല്ലെ.
തൊട്ടാവാടി കോറിയിട്ട മുറിവ്
ഞാൻ ഞാനെന്ന്
ഉമ്മകൊണ്ട് മൂടുന്നു പരൽമീനുകൾ.
തെളിഞ്ഞു തെളിഞ്ഞ്
ആട്ടം തുടങ്ങുന്നു നിഴലുകൾ.
രാവ് രാവെന്ന് 
കൂട്ടംതെറ്റാതെ കിളികൾ.
ഈറൻ മാറട്ടെ.....
കനലണയാത്ത മണ്ണടുപ്പ്
ചൂട് ചൂടെന്ന്
നെഞ്ചത്തൊരുക്കിവെച്ചിരിക്കുന്നു
പാൽക്കഞ്ഞി.
നെറയെ നെറയെയെന്ന്
കിണ്ണമറിയാതെ വിളമ്പിക്കൊടുക്കണം.
ചൂട്ടുകറ്റ കുത്തിയണച്ച് 
വേഗം വേഗമെന്ന്
തടുക്ക് നിവർത്തിയിട്ടിരിപ്പാണ് 
കറുത്ത രാവ്.

2025, ജൂൺ 2, തിങ്കളാഴ്‌ച

പാഠം.1 'കരി'

മദംപൊട്ടി വന്ന 
മഴ 
ചതച്ചരച്ചതാണെന്റെ 
മൺവീട്
നെഞ്ചത്തടിച്ചു കരഞ്ഞ 
മണ്ണെണ്ണവിളക്കും 
വാവിട്ടുകരഞ്ഞ തിണ്ണയും 
മലമുഴക്കുന്നുണ്ട് 
മരമുകളിലിരുന്നൊരു 
വാക്ക്.
-----------
നിന്റെയൊരു 
വാക്കിന്റെ കളിവഞ്ചി മതി- 
യെനിക്കീ 
കയമൊക്കെ മുറിച്ചുകടന്ന-
ക്കരെയെത്താൻ. 
നീ.....
ഒരു വിരൽകൊളുത്തുകൊണ്ട്
ഒരു കൊടുംകാറ്റിനെ
കിളിമരക്കൊമ്പത്ത് പിടിച്ചുകെട്ടിയവൻ.

2025, മേയ് 28, ബുധനാഴ്‌ച

അന്നൊരിക്കൽ  
അഴിഞ്ഞു കിടന്നിരുന്ന 
ശിശിരത്തിന്റെ നാഭിയിലാണ് 
നമ്മളൊരു നുണയുടെ വിത്ത് 
കുഴിച്ചിട്ടത് 
മുളവന്നതും പിന്നെ ഋതുക്കൾ
തളിരുകളിൽ ചുണ്ടുരുമ്മി
മടങ്ങിപ്പോകുന്നതും
നിലാവിൽ നോക്കിനിന്ന് 
ഒരേ ചുണ്ടുകൊണ്ട്
കല്ലുവെച്ച നുണകളെന്ന് 
നമ്മൾ വായിച്ചു ചിരിച്ചു
മലയിറങ്ങിവരുന്ന കാറ്റുംകോളും
കടപുഴക്കിയേക്കാവുന്ന
വർഷകാലത്തെയോർത്ത് 
നീയും ഞാനുമൊരുമിച്ച് പനിച്ചു 
മരിച്ചാലും മരിക്കാതെ
വേരുകളിലും പൂത്തുനിൽക്കുന്ന 
നുണകളെ കിനാവുകാണാൻ 
എന്റെയും നിന്റെയും
നെറ്റിയിൽ മഞ്ഞുനനച്ചിടുന്നു
രാവെന്ന പെരുംനുണ..!

2025, മേയ് 17, ശനിയാഴ്‌ച


ആകാശത്തോപ്പിലെ 
വല്യ നാലാൾവലുപ്പമുള്ള 
ആഞ്ഞിലിമരത്തിന്റെ 
വയറിൽ ചേർന്ന് മറഞ്ഞുനിന്ന് 
സന്ധ്യ പോയിക്കഴിഞ്ഞോന്ന് 
അവള് താഴേക്ക് എത്തിനോക്കി 
തുണിയൊതുക്കിപ്പിടിച്ച് 
പതിയെ ചുവടുവെച്ചു 
ഹാവൂ...
കുളക്കടവിനെ വാരിയെടുത്ത്
മുലക്കച്ചയുംകെട്ടി സന്ധ്യ
മുങ്ങാങ്കുഴിയിടാൻ പോയി
വരാന്തയിൽ നിലവിളക്കിനിരിക്കാൻ 
വിരിച്ചിട്ടിരുന്ന
പുൽപ്പായ മടക്കിവെച്ച് അവളിരുന്നു 
നിന്റെ കറുമ്പിപ്പശു 
ഇന്നെത്ര നാഴി പാല് തന്ന്?
കള്ളത്തി പൂച്ച ഇന്നും 
കറിച്ചട്ടീല് വലവിരിച്ച് മീൻപിടിച്ചാ?
കാറ്റ് കാറ്റെന്ന് ചൂണ്ടിപ്പറഞ്ഞ് 
മഴ ഓടിവന്ന് ചുറ്റിപ്പിടിച്ചാ?
അത്താഴത്തിനിന്നെന്തൊക്കെയാ 
വിളമ്പിക്കൊടുത്തത്?
രാവിനെയുറക്കാനിന്നേതു പാട്ടാ?
കിനാവെഴുന്നള്ളുമ്പോ എന്താ 
വിശേഷപ്പെട്ടത് കൊടുക്കാൻ?
പോ പെണ്ണേ കൊഞ്ചാതെ
ഞാനവളുടെ കവിള് നുള്ളിയെടുത്തു 
ചിരിയെ കുറേക്കൂടി വെളുപ്പിച്ചു 
പെണ്ണ്
മുറ്റത്തിറങ്ങി 
നിഴലുകളെയും മടിയിലിരുത്തി
അവള് ഊഞ്ഞാലാടുന്നതും നോക്കി 
ഞാനിരുന്നു
നരച്ചും വെളുത്തും
അവൾക്കു ഞൊറിഞ്ഞുടുക്കാൻ
ഒരേയൊരു പുടവ
ഉള്ളൊന്നു കറുത്ത് പെയ്തു
നാളെ 
നാളെ മഴവില്ല് ഓടിവന്ന് 
ഉച്ചിയിൽ ചിരിച്ചുനിൽക്കുമ്പോ 
അവൾക്ക് പുടവ നെയ്തവനോട് 
ഞാൻ ചോദിക്കും
പ്രിയപ്പെട്ട നെയ്ത്തുകാരാ, 
അതുപോലെ അതുപോലൊരെണ്ണം
എന്റെ നിലാവിനും.........


2025, മേയ് 12, തിങ്കളാഴ്‌ച

അപരാജിതയുടെ 
                  നോട്ടുപുസ്തകം

ഓർക്കാപ്പുറത്തായിരുന്നു 
യുദ്ധപ്രഖ്യാപനം 
പ്രബലമായൊരു രാജ്യമായാണ് 
ഞാനെന്നെ കണ്ടതും കേട്ടതും 
ഞെട്ടിയില്ല'എന്നു പറഞ്ഞാൽ... 
ഏയ്  അതൊരു 
സത്യവിരുദ്ധ പ്രസ്താവനയാവും 
തോൽപ്പിക്കാനാവില്ല 
അതൊരു പ്രതിജ്ഞ തന്നെയായിരുന്നു
നന്നായി പോറ്റിവളർത്തിയ 
ജീവകോശങ്ങളോട്
സന്ധിയില്ലാതെ പൊരുതേണ്ടിവരിക 
കഠിനം 
വൈദ്യശാസ്ത്രത്തിന്റെ 
അത്യാധുനിക പടക്കോപ്പുകൾ 
സന്നാഹങ്ങൾ 
തൂവെള്ള കിടക്കവിരിയിൽ 
നീലനിറത്തിലെ കുപ്പായമണിഞ്ഞ്
ജാഗരൂകയായി ഞാനെന്ന രാജ്യം
കീമോ
റേഡിയേഷൻ
ബിഎംറ്റി
ഒന്നൊന്നായി പുറത്തെടുത്ത് 
അണുകിട തെറ്റാതെ 
നീണ്ടുനിന്ന യുദ്ധം 
മൈനസിലേക്ക് താഴുന്ന 
തണുത്ത വൈകുന്നേരങ്ങളിലും 
അതിരാവിലെകളിലും 
റേഡിയേഷന്റെ ബാക്കിപത്രമായ
കറുത്തിരുണ്ട തൊലി 
കുളിമുറിയിലെ വെളിച്ചത്തിൽ 
അടർന്നു വീഴുമ്പോൾ
ജയിക്കാനുള്ളതാണ് 
നിനക്കീ യുദ്ധമെന്ന ധൈര്യപ്പെടൽ 
വലംകൈയിലെ പിക് ലൈനിലൂടെ 
വിലകൊടുത്തു വാങ്ങിയ
രക്തവും പ്ലേറ്റ്ലെറ്റും
ഊർജ്ജം പകരാൻ 
രാപകൽ ഇറ്റുവീഴുന്ന നേരത്ത്
ഇടംകൈയിൽ
രാജശ്രീ ടിഡി ഇന്ദുഗോപൻ കല്പറ്റ  മങ്ങാട്ടൊക്കെ
മാറിമാറി പുറംചട്ടയിലിരുന്ന് ചിരിച്ചു 
ഓക്കാനം മറന്നു 
യുദ്ധം യുദ്ധമെന്ന് തികട്ടി
ഒരു തുള്ളി കണ്ണീരും ചിന്താതെ
പര്യവസാനം
ഓരോ പ്രഭാതവും 
യുദ്ധം ഒരനിവാര്യതയായിരുന്നെന്ന്
പറഞ്ഞുകൊണ്ടിരുന്നു
തച്ചുടച്ചത് കൊടുംഭീകരതയുടെ
അടിമുടി വേരോടിയ
താവളം
കുത്തിവെച്ച കൊടിക്കൂറയ്ക്ക് 
ചുവട്ടിലിരുന്ന്
നഷ്ടങ്ങളുടെ കണക്കെടുക്കുക
അത്
ഒരു ആഭ്യന്തരയുദ്ധത്തിന്റെ 
ഇരയായവൾക്ക് മാത്രം 
പിഴയ്ക്കാതെ എഴുതാൻ കഴിയുന്ന 
ദശാംശങ്ങളുടെ കണക്ക്.





2025, ഏപ്രിൽ 16, ബുധനാഴ്‌ച

പൊടിമൂടിയ ഗോവണി
കാലൊച്ച മറന്ന മച്ചകം
മച്ചകത്തെ വടക്കേമൂലയിൽ 
കമഴ്ത്തിവെച്ചിരിക്കുന്ന  
പേരുകൊത്തിയ ഓട്ടുരുളിക്കടിയിൽ 
മുനയൊടിഞ്ഞൊരെഴുത്താണി 
പിൻകാലൊടിഞ്ഞ 
കരിവീട്ടിയലമാരയിൽ നിന്ന് 
കഴുത്തൊടിഞ്ഞു താഴേക്കുതൂങ്ങിയ 
പട്ടുനൂലിന്റെ കുപ്പായം 
നാവുതേഞ്ഞ ചിരവയ്ക്കടിയിൽ
ഇറ്റുവീണു കിടന്ന് 
കറുപ്പു ചുറ്റിയ കുറേ വട്ടങ്ങൾ
ആരോ വരച്ചതുപോലെ.

കുറെയേറെയുണ്ട് ഇരുളിൽനിന്ന് 
തെളിഞ്ഞുവരുന്നവ
ക്ലാവുപിടിച്ച തൂക്കുവിളക്ക് 
ചിതലുതിന്ന എഴുത്തോലകൾ
പൊടിനിറഞ്ഞ ആമാടപ്പെട്ടി 
നാഴിയൊഴിഞ്ഞ അരിപ്പെട്ടി 
കരയാതുറങ്ങുന്ന കപ്പി 
തുരുമ്പിച്ച കൊളുത്തുകൾ
പാട്ട് തോർന്ന പാട്ടുപെട്ടി
അങ്ങനെയങ്ങനെ...........

കറുത്തുകൊഴുത്ത് 
ഉത്തരം വിഴുങ്ങുന്ന പല്ലികൾ
വലമൂടിയ ഘടികാരത്തിലേക്ക് 
ഇളകിമാറിയ ഓട് മെല്ലെ നീക്കി
എത്തിനോക്കുന്ന സൂര്യൻ
വെളിച്ചത്തിനു നേർക്കു നീളുന്ന 
എന്റെ വലംകൈ
അറുത്തുമാറ്റിയവയുടെ 
ബാക്കിപത്രമായ് 
കാലമേറെയായിട്ടും
തുന്നിച്ചേർക്കാത്ത മുറിവുകളിൽ പരന്ന്
രണ്ടു തുള്ളി !
വെളിച്ചം വെളിച്ചമെന്ന് 
ഉള്ളിലെവിടെയോ ഒരു തുടികൊട്ട്. 

തൊട്ടു' 
എന്നൊരു ഞെട്ടലിൽ
മച്ചകത്തെ തെക്കേമൂലയിലിരിക്കുന്ന
കറുത്ത തുണിയുടുപ്പിച്ച
കഴുത്തൊടിഞ്ഞ
നന്നങ്ങാടിക്കുള്ളിൽ നിന്നൊരു
ഭാഷ' 
വാക്കുകൾ കിട്ടാതെ 
വിതുമ്പി കരയുന്നതുപോലെ.!