2026 സെപ്റ്റംബർ 2, ബുധനാഴ്‌ച

മീനിന്റെ മണമായിരുന്നു 
എന്റെ പെണ്ണുങ്ങളിലൊരുത്തിക്ക് 
എന്റെ അടുപ്പിലെ തിളച്ച എണ്ണയിൽ 
അവളുടെ കടൽ പാകപ്പെടുമ്പോൾ 
 പാതിവഴിയിലെവിടെയോ
 കുഞ്ഞുങ്ങളെയോർത്ത്
അവൾ തിടുക്കപ്പെടും
മൂത്തവൾ നോക്കിക്കൊള്ളുമെന്ന്
നെടുവീർപ്പിടും.

നേരമൊന്നു വെളുത്താൽ
അവൾ നീട്ടിവിളിക്കുന്ന പേരുകൾക്കായി 
ഞാനുമെന്റെ അടുക്കളയും 
കാത്തിരിക്കും
അക്കാ അക്കാളേ പെണ്ണേ കീതേ
എടിയേ മോളേ മുത്തേ......
ആദ്യവിളിയിൽതന്നെ ഞങ്ങൾ 
വാതിൽപ്പാളി മറഞ്ഞു നിൽക്കും
മൊത്തമിങ്ങ് പോരട്ടെ
കേൾക്കുക അതൊരു സുഖമാണ്
അനിർവചനീയമായ ആനന്ദമാണ്.
തലയിൽനിന്ന് ഇറക്കിവെയ്ക്കുന്ന
വലിയ ചരുവത്തിലിരുന്ന് അവളുടെ
കടൽ പിടയ്ക്കും
കഷണങ്ങളായി എന്റെ മീൻചട്ടിയിലേക്കും.

വല്ലപ്പോഴും മാത്രമാണ് കാണുന്നതെങ്കിലും 
രണ്ടുദേശങ്ങളിലിരുന്ന് ഞങ്ങളെന്നും
കണ്ടിരുന്നു
അവളും അവളുടെ കടൽക്കാറ്റേറ്റ്
ഉപ്പ് മണക്കുന്ന വീടും
ഞാൻ കാണാതെ കാണും
ഒറ്റയ്ക്ക് അഞ്ചുജീവനുകളെ പോറ്റുന്ന
ആ പെണ്ണൊരുത്തി
പൊന്നുപോലെയവളെ നോക്കിയ 
കണവനെക്കുറിച്ച് പറയുന്ന
നേരത്തുമാത്രം കരഞ്ഞിരുന്നു
വീറോടെ വാശിയോടെ 
വിധിക്കെതിരെ ആഞ്ഞു തുഴഞ്ഞവൾ
എനിക്ക് നമിക്കാൻ തോന്നിയ
പെണ്ണുങ്ങളിലൊരുത്തി.

ഒടുവിൽ...........
എന്നോടൊന്നും പറയാതെയാണ്
അവൾ പോയത്
ഞാനന്ന് മരുന്നുകളുടെ 
 മനംപുരട്ടുന്ന ലോകത്തായിരുന്നു.

ഇത്തവണ ഞാനൊരുക്കിയ
ഓണസദ്യക്ക് അടുത്തുവന്നിരുന്ന്
ഓരോ കറികളും രുചിച്ച് 
അവൾ മടങ്ങിപ്പോയി
നീയെന്തിനാണെന്നെയിങ്ങനെ  
കരയിക്കുന്നതെന്ന് ഞാൻ ചോദിച്ചില്ല
അവളിനി വരാതിരുന്നാലോ
ഓർമ്മകളിലെപ്പോഴും  
അലയടിക്കുന്ന സ്നേഹക്കടൽ
എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളിലൊരുത്തി
മെറ്റിൽഡയെന്ന എന്റെ മെറ്റി.