ആരോ....
പിച്ചകം മുറ്റത്തൂർന്ന
നനുത്ത വെളിച്ചത്തിൻ
പുത്തനാം നിലാച്ചീന്ത്.
ഒരുക്കിത്തുടങ്ങി ഞാൻ
ചേലായ് ഗോവണിയൊന്ന്
എത്തണമെനിക്കെന്റെ
കിനാവിൻ മേടയ്ക്കുള്ളിൽ.
വരുന്നുണ്ടാരോ മേയ്ക്കും
കുറുമ്പിൻ നിഴൽപറ്റം
മുറിഞ്ഞെൻ വിരലുകൾ
ചിതറിയടുക്കുകൾ.
പിച്ചകത്തലപ്പിലൂടെത്തി
നോക്കവേ കണ്ടു
ചോര ചിന്തിയ കണ്ണീർ
തുടയ്ക്കും താരകപ്പൂവ്.