കുഞ്ഞുണ്ണിചരിതം
തണുത്ത തിണ്ണയിലും
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ
താടിപ്പുറത്തിരുന്ന്
വല്ലാതങ്ങ് വിയർത്തു.
വയറ്റീന്നൊരു കാളൽ മൂക്കുവിട്ട്
പുറത്തേക്കും.
മഴ വന്നാലോ?
അങ്ങേപറമ്പിലെ ഓലമേഞ്ഞ
പുരപ്പുറത്തിരുന്ന്
തമ്മിൽതല്ലി രസിക്കുന്നു കാറ്റിൻകൂട്ടം.
മഴ വന്നാലോ?
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ
ഒരുവട്ടം കൂടി വിയർത്തു.
പാവം കുഞ്ഞുണ്ണി
അവനോടിപ്പോയി കുഞ്ചാളിപ്പുഴേൽ
ആറാനിട്ട വെയിലിനെ
പാളിമുറിച്ചു കൊണ്ടുവന്ന്
ഓട്ടകളെ അടച്ചുകിടത്തി.
മഴ വന്നാലോ?
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ
തണുത്തു'
പതിവുപോലെ ഇരുട്ട്
ഒന്നുമോർക്കാതെ സമയമറിയിച്ചു,
പുറകെ തുള്ളിച്ചാടി മഴയും.
അവർക്കു പുറകേ
ആടിയാടി കുഴഞ്ഞുവീണുമരിച്ചു
തിണ്ണയിലിരുന്ന വിളക്കുവെട്ടം.
കുഞ്ഞുണ്ണിയുടെ ചൂണ്ടുവിരൽ
പിന്നേം വിയർത്തു.
അണഞ്ഞുപോയ തിണ്ണയിലിരുന്ന്
അലിഞ്ഞുപോയ വെയിൽചീളുകളെയും
ചൂട്ടുകറ്റയും കത്തിച്ചുവരുന്ന
മാനത്തെയും
തിരഞ്ഞുകൊണ്ടിരുന്നു
ഇത്തിരിപ്പോന്ന കണ്ണും കാതും.
കാറ്റ് ചൂണ്ടുന്ന ഓട്ടകളിലൂടെ
വെള്ളം അകത്തേയ്ക്കിടമുറിയാതെ
തേവിക്കൊണ്ടിരിക്കുന്ന മഴ.
പുരയുടെ ഉള്ള് പിടഞ്ഞുപിടഞ്ഞ്
പരക്കുന്നതിന്റെ ഒച്ച.
കുഞ്ഞുണ്ണി.......
അവന്റെ ചൂണ്ടുവിരൽ
പിന്നേം പിന്നേം പിന്നേം വിയർത്തു...!