2012 ഓഗസ്റ്റ് 14, ചൊവ്വാഴ്ച


ബീഹാര്‍ സ്വദേശിയായ അഭ്യസ്തവിദ്യനായ ഒരു യുവാവ് മലയാളികളുടെ കൈകളാല്‍
ഈയിടെ കൊല്ലപ്പെട്ടു ......അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ എത്തുംമുമ്പ് വര്‍ക്കലയില്‍
മുനി നാരായണപ്രസാദിനോടൊപ്പം 20 ദിവസത്തോളമുണ്ടായിരുന്നു ........അവിടത്തെ സര്‍വമതപ്രാര്‍ഥനയില്‍ നിന്ന് അയാള്‍ക്ക്‌ ഏറ്റവുമെളുപ്പത്തില്‍ ഹൃദിസ്ഥമായ പ്രാര്‍ഥനയായിരുന്നു ' ബിസ്മില്ലാഹി റഹ് മാനി റഹിം ' എന്നത് ..............ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക് രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടു എന്ന് പരക്കെ തിരിച്ചറിയപ്പെടുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് കേരള ഭരണകൂടം ഒട്ടകപ്പക്ഷിയെപ്പോലെ അതിന്റെ തല അവസരവാദ പരമായ വര്‍ഗീയതാ പ്രീണനന്റെയും സ്വജനപക്ഷപാതത്തിന്റെയും പൂഴിമണ്ണില്‍ നിയമവാഴ്ച്ചയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പൂഴ്ത്തിനില്‍ക്കുന്നു ..........ടി . പി .ചന്ദ്രശേഖരന്‍ വധത്തെ ശരിയായിത്തന്നെ അതിന്റെ എല്ലാ ഗൌരവത്തോടെയും കൈകാര്യം ചെയ്ത മാധ്യമങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു ആള്‍ദൈവത്തിന്റെ മുന്നില്‍ പഞ്ചപുശ്ചമടക്കി നില്‍ക്കുന്നത് ..............ഭഗവത്ഗീതയില്‍ രക്തചൊരിച്ചില്‍ ന്യായീകരിക്കപ്പെടുന്നത്‌ ധര്‍മയുദ്ധത്തിലാണ് .സത് നാം സിംഗ് ഒരു യുദ്ധവും ചെയ്തില്ല .
അയാള്‍ നിരായുധനും നിരാലംബനുമായിരുന്നു ................കരുണാമൂര്‍ത്തിയെന്നും സ്നേഹനിധിയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍ മുന്നില്‍ നിന്ന് നായയെപ്പോലെ അടിച്ചിറക്കി മര്‍ദിക്കപ്പെട്ട ആ യുവാവ് മാനസികാരോഗ്യാശുപത്രിയിലെ
തറയിലൂടെ ഇഴഞ്ഞു കുളിമുറിയിലെ നിലത്തു വീണു കിടന്ന വെള്ളം നായയെപ്പോലെ നക്കിക്കുടിച്ചാണ് മരിച്ചത് ........................................................

------------- ശ്രീ . സക്കറിയ
( മാതൃഭൂമി ആഴ്ചപ്പതിപ്പ് )

കൊല ചെയ്യപ്പെട്ടത് ഒരു നിരായുധന്‍ .വാക്കുകളായിരുന്നു
ആയുധമെങ്കില്‍ , അവന്‍ ആരായിരുന്നു എന്ന് തെളിയിക്കാന്‍
അവന്‍ ജീവിച്ചിരിക്കണമായിരുന്നു .

ഒന്ന് വിരല്‍ ചൂണ്ടിയാല്‍ ,, ഉത്തരത്തിന്റെ മുനയൊടിച്ചാല്‍ ,,
തിരുത്താന്‍ ആവശ്യപ്പെട്ടാല്‍ അസഹിഷ്ണുക്കളും അസ്വസ്ഥരും
ആയിത്തീരുന്ന കാവല്‍ മാലാഖമാര്‍ , രാഷ്ട്രീയത്തിന്റെയും
മതത്തിന്റെയും കാവല്‍ മാലാഖമാരായി സ്വയം അവരോധിക്ക -
പ്പെട്ടവര്‍ . അവര്‍ക്ക് ദാഹം തീരണമെങ്കില്‍ എതിരെ വന്നു
നില്‍ക്കുന്നവന്റെ രക്തം കൂടിയേ തീരൂ .65 വര്‍ഷത്തെ
സ്വാതന്ത്ര്യാസ്വാദനത്തിന്റെ ബാക്കിപത്രം .

നഷ്ടം ഒരു കുടുംബത്തില്‍ മാത്രമായി എന്നേക്കുമായി
ഒതുങ്ങും .മറ്റുള്ളവര്‍ക്ക് കാണാനും കേള്‍ക്കാനും ദുരന്തങ്ങള്‍
ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും .
മനുഷ്യരുടെ ഓര്‍മയ്ക്ക് ആയുസ്സ് കുറവാണെന്നും ചരിത്രത്തില്‍
മായം ചേര്‍ക്കാമെന്നും ആസൂത്രകര്‍ക്ക് നന്നായി അറിയാം

അഹിംസ , സത്യം , ത്യാഗം ,ധര്‍മം ഒക്കെയും കുഴിച്ചുമൂടിയ
ഈ മണ്ണില്‍ നിന്നുകൊണ്ട് , അമ്മമാരുടെ പെയ്തൊഴിയാത്ത
കണ്ണുകള്‍ കണ്ടില്ലാ എന്ന് നടിക്കാതെ നമുക്ക് നാളെ , ഈ
ഒരു ദിവസമെങ്കിലും ഉച്ചത്തില്‍ ഒന്ന് വിളിച്ചു പറയാം ,
' ഭാരത്‌ മാതാ കീ ജയ്‌ '

2012 ഓഗസ്റ്റ് 1, ബുധനാഴ്‌ച

മോക്ഷത്തിലേയ്ക്ക് ...

 #

എന്റെ പ്രണയമേ ,

ഞാന്‍ നുകരുന്ന
പൂവിന്റെ മണവും
കാറ്റിന്റെ സംഗീതവും
മഴയുടെ കുളിരും
നിനക്ക്  തരാം
പകരം
നിന്റെ ശ്വാസതാളത്തില്‍
എന്നെയൊന്നുറക്കുക .

#

2012 ജൂലൈ 29, ഞായറാഴ്‌ച

തലക്കെട്ടില്ലാത്തത് ...


അന്നെനിക്ക്
രാത്രിയെ വല്ലാത്ത പേടിയായിരുന്നു
ചീവീടുകള്‍ ചിലയ്ക്കുന്നതും
നായ്ക്കള്‍ ഓരിയിടുന്നതും
മൂങ്ങ മൂളുന്നതും...
ചങ്ങല , താളത്തില്‍ കിലുക്കി
നിശാചരികള്‍ ദിശയറിയാതലയുമെന്നും
പാല പൂക്കുന്ന രാത്രികളില്‍
യക്ഷികള്‍ പനമുകളീന്ന് ഇറങ്ങുമെന്നും
മുടിയഴിച്ചിട്ട് , രക്തദാഹികളായി
പാടിനടക്കുമെന്നും കിനാവു കണ്ട്
പനിച്ചുവിറച്ച്
അമ്മച്ചൂട് പുതച്ചുറങ്ങിയിരുന്നു .

ഇന്നെനിക്ക്
രാത്രിയെ വല്ലാത്ത ഇഷ്ടമാണ്
കറുകറുത്ത മാനത്തെയും
അവിടെയാണ് എന്റെ അച്ഛന്‍
ഉറങ്ങിയുണരുന്നത്
പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( എന്റെ അച്ഛന്‍ ഒരു നക്ഷത്രമായിട്ട് നാളെ മൂന്നുവര്‍ഷം)

*************

2012 ജൂലൈ 23, തിങ്കളാഴ്‌ച

മഴ വീഴുമ്പോള്‍ നിന്റെ വീട് എങ്ങനെയാണ് ? വേനലില്‍ 
തീ കായുന്ന ഭ്രാന്തിത്തള്ളയെപ്പോലെയോ? പനി പിടിച്ച്
വിറകൊള്ളുന്നതു പോലെയോ ? ......ഞാനൊരിക്കലും 
നിന്റെ വീട് കണ്ടിട്ടില്ല ,കാണുകയുമില്ല ...കണ്ടാല്‍ പിന്നെ 
എന്റെ വിഭാവനകള്‍ പരിമിതപ്പെടും . ആ വീടിനകത്തുള്ള
നിന്നെ മാത്രമേ പിന്നീട് എനിക്ക് വിചാരിക്കാനാവുള്ളൂ .
ഇപ്പോള്‍ എന്റെ മനസ്സില്‍ എത്രയെത്ര വീടുകളാണ് .
....ആ വീടുകളിലൊക്കെയും നീ കിനാവുകണ്ടിരിക്കുന്നു ,
പൊറുതികെട്ട് നടക്കുന്നു , മുടിയഴിച്ചിട്ട് മാനം നോക്കുന്നു,
കൈവിരല്‍ ഞൊടിക്കുന്നു , കാല്‍പ്പെരുമാറ്റങ്ങളെ പേടിച്ച്
ധൃതിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .........

മഴ കൊള്ളുന്ന നിന്റെ വീടിനെക്കുറിച്ചാണ് ഇപ്പോള്‍ എന്റെ
വിഭാവനകള്‍ . നിന്നെപ്പോലെ ആ വീട് എനിക്കു നേരെ
പരിഭവിക്കുന്നു .കണ്ണുകളില്‍ അനുരാഗം നിറച്ച് അമര്‍ഷം
നടിക്കുന്നു ..............

നിന്റെ വീട് കാണാതെ , നിന്നെമാത്രം കണ്ടുകൊണ്ട്‌
ഇങ്ങനെയോരോന്ന് മനസ്സിന്റെ രാജ്യങ്ങളില്‍ പണിതുകൊണ്ട്
ഈ നിമിഷങ്ങളില്‍ ഒരു കഥാകാരാനാകുകയാണ് ഞാന്‍ ...

'മഴ വീഴുമ്പോള്‍ '
'കഥകള്‍ '.... വി . ആര്‍ . സുധീഷ്‌

2012 ജൂലൈ 18, ബുധനാഴ്‌ച



അങ്ങകലെ
മറ്റൊരു ഭൂമിയുണ്ടത്രെ !
അവള്‍ക്ക് ചോപ്പു കുറഞ്ഞൊരു
സൂര്യനും !
അവളുടെ
ഭാരം മറന്നുള്ള
ഗതിവേഗത്തില്‍
നമുക്ക് ആയുസ്സ് കൂടുമത്രെ !

അവിടെ തെളിനീരുണ്ട്
ഭാണ്ഡം മുറുക്കി ,
കുട്ടികളെ ഉണര്‍ത്തുവിന്‍
വെള്ളക്കൊടിയും
ഉണങ്ങാത്ത വേരും
പിന്നെ ബോര്‍ഡും മറക്കണ്ട
ഇന്നലെ ഹരിശ്രീ കുറിച്ചവന്‍
എഴുതിയതാണത്
പിന്നാലെ എത്തുന്നവര്‍
വായിക്കട്ടെ ,
" ഇവിടെയാരും അണകെട്ടരുത് "

2012 ജൂലൈ 12, വ്യാഴാഴ്‌ച



'' ആഞ്ഞിലിപ്ലാവിന്റെ ചുവട്ടില്‍ വീണുകിടന്ന
ആഞ്ഞിലിക്കുരു പെറുക്കിക്കൂട്ടുമ്പോള്‍ കുഞ്ഞുഅമ്മ
 താനറിയാതെ അതേ വലിപ്പത്തിലുള്ള കല്ലുകളും
 പെറുക്കി പാവാടക്കുമ്പിളിലിട്ടു.ആഞ്ഞിലിക്കുരു അടുപ്പിലിട്ടു
ചുട്ടുതിന്നുമ്പോള്‍ കല്ലുചുട്ടതും അവള്‍ ഒപ്പം തിന്നു .
തിന്നുന്നത് കല്ലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ , അതുവരെ
 തിന്ന ഏതിനെക്കാളും സ്വാദ് അതിനാണെന്ന് അവള്‍ക്ക്
തോന്നി . ആഞ്ഞിലിപ്പ്ലാവിന്റെ മുതലവാലന്‍ വേരിന്റെ
ഇടയിലെ ഇത്തിരി വട്ടത്തില്‍ നിന്ന് പെറുക്കിയ കല്ലുകള്‍ ,
അതിന്റെ സ്വാദ് മറ്റുള്ളവര്‍ക്ക് എങ്ങനെ
മനസ്സിലാകാനാണ് ........

ഒന്നര മാസത്തെ യാതനകള്‍ക്കുശേഷം അവസാനമായി
അയ്യാട്ടുമ്പിള്ളിയിലെ ചുമരില്‍ ഒരിക്കല്‍ക്കൂടി സ്വമേധയാ
 തലയിടിച്ച്‌ മരിച്ചുവീഴുംവരെ കുഞ്ഞുഅമ്മ രക്തക്കറകളുടെ
ചുമര്‍ ചിത്രങ്ങള്‍ നിറഞ്ഞ ആ മുറിയില്‍ നിന്ന്
 പുറത്തിറങ്ങിയതേയില്ല ...........

എന്നാല്‍ ഒന്നെനിക്കറിയാം .പെണ്ണിന്റെ കണ്ണീരാണ്
പുരുഷന്‍ സ്ഥിരമായി ഭോഗത്തിനുപയോഗിച്ച സ്നിഗ്ദ്ധകം ,
എവിടെയും ; ഏതു കാലത്തും ...........

'ഒരു തെളിവ് കാണിച്ചു തരൂ ' അദ്ദേഹം നിര്‍ദയനായി
ചോദിക്കും ,' ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന്‌
ലക്ഷക്കണക്കിന്‌ മണിക്കൂറുകള്‍ക്കിടയില്‍ ,സ്വന്തം
 ശരീരത്തിന്റെയും മനസ്സിന്റെയും സുഖങ്ങള്‍ക്കായല്ലാതെ,
വരുംതലമുറയ്ക്കായി നീ കൊളുത്തി വച്ച ഏതെങ്കിലുമൊരു
 വെളിച്ചത്തിനുള്ള ഒരു തെളിവ് ..'' ഒന്നുമില്ല പ്രഭോ , .......
ഒഴിഞ്ഞ ഹൃദയത്തേക്കാള്‍ ഭാരമേറിയതായി ഭൂമിയിലും
നരകത്തിലും ഒന്നുമില്ല '....................

ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു .വിറയ്ക്കുന്ന
കൈകൊണ്ട് ആ പുസ്തകം വാങ്ങിയിട്ട് അവള്‍ അതിന്റെ
 പേര് വായിച്ചു , മനുഷ്യന് ഒരു ആമുഖം ................''

'' പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചു പോകുന്ന ഒരേയൊരു
 ജീവിയാണ് മനുഷ്യന്‍ '' എന്ന സത്യം അറിഞ്ഞ്..........
. ഒസ്യത്തില്‍ എഴുതിവയ്ക്കാന്‍ ഞാന്‍ സ്വന്തമാക്കിയ പുസ്തകം .
സുഭാഷ് ചന്ദ്രന്റെ ' മനുഷ്യന് ഒരു ആമുഖം '

*****

2012 ജൂലൈ 8, ഞായറാഴ്‌ച

''പ്രിയപ്പെട്ട എഴുത്തുകാരാ ... ഹൃദയം നിറഞ്ഞ 
വേദനയോടും അതിലേറെ സന്തോഷത്തോടെയുമാണ് 
ഞാനീ മെയില്‍ നിങ്ങള്‍ക്കയക്കുന്നത് ....എപ്പോഴെങ്കിലും 
എനിക്ക് നിങ്ങളെ ഒന്ന് നേരില്‍ കാണണമേന്നുണ്ട് ,
അന്നേരം നിങ്ങളോട് പറയാനായി എന്റെ കൈവശം 
ഒരു കഥയുണ്ട് ......അനുഭവിക്കുന്നവനുള്ളതല്ല കഥ ,
കേള്‍ക്കുന്നവനുള്ളതാണ് . അവനേ അതെഴുതാന്‍ കഴിയൂ 
...........പ്രിയ കഥാകാരാ ...ഒരു നോവലെഴുതണമെന്നും
അത് മലയാളത്തില്‍ എഴുതിയതില്‍ വച്ച് ഏറ്റവും സുന്ദരവും
മികച്ചതും വായിക്കപ്പെട്ടതും ആയിരിക്കണമെന്നും എന്റെ
ഒരു വലിയ മോഹമായിരുന്നു .അതിനു വേണ്ടി ഞാന്‍
നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളെത്ര !...............

ലോകത്തിന്റെ ശബ്ദങ്ങള്‍ ഒടുങ്ങിയ ആ മഹാനിമിഷത്തില്‍
എഴുത്തുമുറിയിലേയ്ക്ക് കടന്ന്‌ ഞാനെന്റെ നോവലിലെ
ആദ്യവരി എഴുതി ......' സെലൂഷ്യയിലെ ഒരു തെരുവിലൂടെ
ഞാന്‍ നടക്കുകയാണ് , ഒരു ധൃവപ്രദേശത്തുകൂടി എന്നതു-
പോലെ കൈകള്‍ രണ്ടും ദേഹത്തോട് ചേര്‍ത്തുകെട്ടി
കൂനിപ്പിടിച്ചാണ് എന്റെ നടപ്പ് ......ജീവിതത്തിന്റെ കാലവും
കാലവും പരിസരവും മാറുന്നതനുസരിച്ച് പുതിയ ബന്ധങ്ങള്‍
ഉണ്ടാവുന്നു .അപ്പോള്‍ പഴയവ നമുക്ക് അന്യമാവുന്നു .
അവയെ നാം പടം പൊഴിച്ചു കളയുന്നു ..........

എന്റെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒരു പിടി മണ്ണ് ഞാന്‍
അവള്‍ക്ക് കൂട്ടിനു കൊടുത്തു .എന്റെ സ്വപ്നങ്ങളുടെ ചൂട്
വഹിക്കുന്ന ഒരു പിടി മണ്ണ് ...!

അടക്കിവച്ച ഒത്തിരി സ്വപ്നങ്ങളുടെ മേല്‍ ഉറങ്ങുന്ന ഒരു
നിശാസുന്ദരിയാണ് നമ്മുടെ ഇന്ത്യ എന്ന് എനിക്കപ്പോള്‍
തോന്നിപ്പോയി .എപ്പോഴെങ്കിലും ഈ സ്വപ്നങ്ങളെല്ലാം
ഞെട്ടിയെഴുന്നേറ്റാല്‍ ...!

ഒടുക്കം കഥയെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ പറച്ചിലുകാരനും
കേള്‍വിക്കാരനും ഒരുപോലെയുണ്ടാവുന്ന ഒരു നൈരാശ്യമുണ്ട്.
.............ഇനിയൊന്നും കേള്‍ക്കാനില്ലല്ലോ ഇനിയൊന്നും
പറയാനുമില്ലല്ലോ എന്നൊരു നൈരാശ്യം ...........

ഇതുവരെ ആരും പറയാത്ത ഒരു ഉപമ ഞാന്‍ കണ്ടു -
വച്ചിരുന്നല്ലോ .....അതെന്തായിരുന്നു ...? .....കൃത്യം
യോജിക്കുന്ന ഒന്ന് .അതെന്നില്‍ നിന്നും എന്നെന്നേയ്ക്കുമായി
നഷ്ടപ്പെട്ടുപോയിരിക്കുന്നു ...! ''

( ബെന്യാമിന്റെ ' മഞ്ഞവെയില്‍ മരണങ്ങള്‍ ' എന്ന
വിസ്മയിപ്പിക്കുന്ന നോവലില്‍ നിന്ന് )

2012 മേയ് 21, തിങ്കളാഴ്‌ച

ഓർമമരം .


2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

ശ്വാസമെന്നറികെ ...


മുറുകെപ്പിടിച്ചിരുന്ന ചൂണ്ടുവിരലിലെ പിടി വിട്ടു
എനിക്കും വല്ലാത്ത തിടുക്കമായിരുന്നു
ശ്വാസത്തിലിപ്പോഴും ചന്ദനത്തിന്റെയും
പനിനീരിന്റെയും സുഗന്ധം .
കണ്ണിനുള്ളിലെ ഇരുട്ടിലേയ്ക്ക്‌ പുരിയുടെ
പ്രവേശനദ്വാരവും അലങ്കാരങ്ങളും
ചിത്രഗുപ്താലയത്തിലെ പാപപുണ്യങ്ങളുടെ
കണക്കെടുപ്പ് വേഗം കഴിഞ്ഞു
ഇനി വിധിയറിയാന്‍ അവന്റെ കൊട്ടാരത്തിലേയ്ക്ക്
കിങ്കരന്റെ പാദമുദ്ര നോക്കി നഗ്നപാദയായി പിമ്പേ
കാത്തുകാത്തിരുന്ന സമാഗമം
അനുയാത്ര അവസാനിച്ചു .
കൂറ്റന്‍ ചിത്രത്തൂണുകള്‍ കൊണ്ടൊരു
അതിമനോഹരമായ കൊട്ടാരം .
അകത്തുകടന്നവന്‍ തിരികെയെത്തും വരെ
കൂട്ടിന് കണ്ണെത്താദൂരത്തെ കാഴ്ചകള്‍
ഇനിയുള്ള യാത്ര സ്വര്‍ഗ്ഗത്തിലേയ്ക്കോ
ഇരുപത്തിയെട്ടായി പകുത്ത നരകങ്ങളില്‍
ഒന്നിലേയ്ക്കോ അതോ .........
വലതുകാല്‍ വച്ചുടന്‍ വാതിലടഞ്ഞു
കൂരിരുട്ടില്‍ സൂര്യതേജസ്സോടെ അവന്‍
മുഖമുയര്‍ത്താതെ ചോദ്യാവലിയിലെ
ഉത്തരങ്ങളുടെ സൂക്ഷ്മപരിശോധന
മുന്നില്‍ ഒരു നോട്ടം മോഹിച്ച്‌ ഞാനും .
പരിസമാപ്തിയില്‍ നിന്ന്
ആദ്യത്തെ നോട്ടം .
'' പ്രണയിച്ചിട്ടുണ്ടോ ? ''
കേള്‍ക്കാന്‍ കൊതിച്ചപോലെ , '' ഉണ്ട് ''
'' എവിടെയാണവന്‍ ? ഇഹലോകത്തോ പരലോകത്തോ ? ''
'' ഇവിടെ ''
തിടുക്കത്തോടെ പറഞ്ഞു
മൂന്നാമത്തെ ചോദ്യത്തിനായി കാതുകൂര്‍പ്പിച്ച്‌ ,
ആ കണ്ണുകളിലേയ്ക്ക് നോക്കി .
'' ആരാണവന്‍ ? ''
'' ബ്രഹ്മസഭയിലെ ഒരു സാമാജികന്‍ ,
പിതൃലോകത്തിന്റെ അധിപന്‍ ,
നീതിന്യായത്തില്‍ ഏറ്റവും ധര്‍മിഷ്ടന്‍ ,
കര്‍മസാക്ഷിയായ സൂര്യന്റെ പുത്രന്‍ ''
തൊണ്ടയില്‍ കുടുങ്ങിപ്പോയ അടയാളവാക്യങ്ങള്‍ .
'' പുറത്ത് നിനക്കായി പാദുകങ്ങള്‍ കാത്തുകിടപ്പുണ്ട്
അവ നിന്നെ അവനിലേയ്ക്ക് നയിക്കും . ''
പിഴയ്ക്കാത്ത വാക്കിനൊപ്പം ചുവടളന്നു
വിരലുകളറിയുന്ന ഒരു തണുത്ത സ്പര്‍ശത്തിലൂടെ
അവനിലേയ്ക്ക് തിരികെയെത്താന്‍ ,
അവന്റെ ശ്വാസമാകാന്‍ .............


****************************************************************

2012 ജനുവരി 25, ബുധനാഴ്‌ച

' വീടൊരുത്തി '

ഞാനിറങ്ങുകയാണ് . താഴിട്ട് നിന്നെ സുരക്ഷിതയാക്കുന്നില്ല .നിന്റെയുള്ളില്‍
ഇപ്പോള്‍ അവശേഷിക്കുന്നത്  ഓര്‍മ്മകള്‍ മാത്രം .പകര്‍ത്തിയെടുത്ത ഈ
ചിത്രത്തില്‍ ചിരിച്ചുതന്നെ  നില്‍ക്കും നീയെന്നും , സുന്ദരിയായി .

നാളെ   സൂര്യരഥം ഉയര്‍ന്നുപൊങ്ങുന്നതിന് പിന്നാലെ  വിരൂപിയായ ഒരു
നിഴല്‍പോലെ കൂറ്റന്‍ ചക്രങ്ങള്‍ നിന്റെനേരെ പാഞ്ഞടുക്കും.അവന്‍ നിന്നെ
ചേര്‍ന്നുനിന്ന്    അറകള്‍ ഓരോന്നും തച്ചുടയ്ക്കും . അപ്പോള്‍ നീ കരയരുത് .
വികസനത്തിന്റെ പുതുപുത്തന്‍ മുഖങ്ങള്‍ നിനക്കുമീതെ പായും.കിടക്കണം,
ശ്വാസമടക്കിപ്പിടിച്ച് .

പിച്ചവച്ച് , തടഞ്ഞുവീണെഴുന്നേറ്റ് , ഓടി നടന്ന് , തളര്‍ന്നുമയങ്ങി , സ്വപ്നം
കണ്ടുണര്‍ന്ന് , ഞാന്‍  പതിപ്പിച്ച അടയാളങ്ങളാണ്  നിന്റെ നെഞ്ച് നിറയെ .
നീയെന്നും  എന്റെ  രഹസ്യങ്ങളുടെ....എന്റെ സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരി .
ആര്‍ത്തുചിരിക്കാനും അലമുറയിട്ടുകരയാനുമുള്ള സ്വതന്ത്രമായ ഒരേയൊരു
സങ്കേതം .

ആകാശത്ത്  ആഘോഷത്തിന്റെ  ഒരു ചെറുനിഴല്‍  മതിയാവും  നിനക്ക്
പൊട്ടുകുത്താന്‍ .മിന്നുകെട്ടോ നൂലുകെട്ടോ ശ്രാദ്ധമോ  എന്തിനുമേതിനും
നീയൊരുങ്ങും, കഥയറിയാത്ത കൊച്ചുകുഞ്ഞിനെപ്പോലെ !വേദനയിലും
ചിരിച്ചു നില്‍ക്കണമെന്നും  ഇരുളിന്റെ  വരമ്പിലേയ്ക്ക് വെളിച്ചം  കത്തിച്ചു -
പിടിച്ച് കാത്തിരിക്കണമെന്നും നീ പറയാതെ പറഞ്ഞുതന്ന പാഠങ്ങളുടെ
ആകെത്തുക .

വിണ്ണിലെ മാളികവീട്ടില്‍ ,  കാലത്തെ തോല്‍പ്പിച്ച് , ആരോ  തച്ചുടയ്ക്കുന്ന
മേഘക്കുടങ്ങള്‍  അലറിപ്പെയ്യുന്ന രാവുകളില്‍ നീയെന്ന ധൈര്യം പുതച്ച് ,
നിന്റെ  മാറിലൊളിച്ചുറങ്ങിയപ്പോഴൊക്കെ , ഞാന്‍ നിനക്ക് പകരമായി
തന്നത്  ' ഒരിക്കലും പിരിയില്ല ' എന്നൊരു വാക്ക് ...

ആകാശം പട്ടുടുക്കാന്‍ തുടങ്ങും മുമ്പേ നിന്നിലേയ്ക്ക്  ഓടിയണഞ്ഞിരുന്നത്
ഇനിയൊരോര്‍മ. മുറ്റത്ത്‌ നിറഞ്ഞുചിരിക്കുന്ന പലനിറത്തിലുള്ള കടലാസ്സു _
പൂക്കളും , കണ്ണുതട്ടാതെ നിന്നെ മറച്ചുപിടിച്ച മുത്തശ്ശി മാവും , ഉമ്മറത്ത്‌
ഞാനെന്നും കൊളുത്തി വയ്ക്കുന്ന നിലവിളക്കിന്റെ  തെളിച്ചവും , .................
..............വാക്ക് തെറ്റിച്ച് ഞാനിതാ പടിയിറങ്ങുന്നു .

കണ്ടതും കേട്ടതുമെല്ലാം ചരിത്രത്തിന് ദാനം ചെയ്ത് കാതോര്‍ത്ത് കിടക്കണം .
ഞാനെത്തും,ആദ്യമഴയില്‍ നനഞ്ഞ് ,മണ്ണിന്റെ ഞരമ്പുകളിലൂടെ നിന്നിലേയ്ക്ക്
പകര്‍ന്നു തരും കാണാക്കാഴ്ചകളുടെ മിടിപ്പുകള്‍ .................

*                             *                              *                           *                       *

വാക്കിന്റെ പ്രതിപുരുഷന്‍ ...

...........സുകുമാര്‍ അഴീക്കോട് .............


'' ഇന്ത്യയാകെ അഗ്നി പടരുകയാണ് , ഇവിടെയുള്ള യുവാക്കളോട് ഞാന്‍
പറയുന്നു , നിങ്ങള്‍ എല്ലാവരും അഗ്നിശമനയന്ത്രങ്ങളാകണം അല്ലെങ്കില്‍
കേരളത്തിനോ ഇന്ത്യക്കോ രക്ഷയില്ല . ''


'' ജീവിതത്തില്‍ പല സംഭവങ്ങളും നമ്മെ വിഡ്ഢികളാക്കി കടന്നു കളയുന്നു
ഇത്‌ മനസ്സിലാക്കലാണല്ലോ വിവേകത്തിന്റെ ആരംഭം . "

'' ഉപനിഷത്തിന്റെ മുന്നില്‍ കാലം തൊഴുതു നില്‍ക്കുന്നു .....വാദങ്ങളും വിവാദങ്ങളും
നിറഞ്ഞൊരു വേദിയാണ് ഉപനിഷത് പഠനം ''

'' ഇന്ത്യയുടെ തത്ത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഉപനിഷത്ത്‌ ;
ലോക ചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദിശൃംഗവും .............

.................................................................... '' സുകുമാര്‍ അഴീക്കോട് .
















*

2012 ജനുവരി 1, ഞായറാഴ്‌ച

പുറപ്പാട് ...


അവനെത്തി , ദൂതനെ അയയ്ക്കാതെ ...
കുഴലില്ലാത്ത , മയില്‍‌പ്പീലി ചൂടാത്ത
ശ്യാമവര്ണന്‍ .
സമയനിഷ്ഠ തെറ്റിച്ച്
കാലേക്കൂട്ടി എഴുന്നള്ളി .
ചതഞ്ഞോ പാതി വെന്തോ
കാണാന്‍ ആവില്ലത്രേ .
ചമഞ്ഞൊരുങ്ങിയിരുന്നു
.
കുരവയില്ലാതെ മേളങ്ങളില്ലാതെ
കറുത്ത ചരടുകൊണ്ടൊരു
ബാന്ധവം .
കാഴ്ചയ്ക്ക് രണ്ടുപേര്‍ മാത്രം .
പോകാനൊരുങ്ങണം
ചുറ്റും ഇരുമ്പുകോട്ടയുള്ള ,
കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ച
നൂറു തെരുവുകളുള്ള പുരിയിലേയ്ക്ക്.
ആഭരണങ്ങള്‍ അഴിച്ചുമാറ്റി
പൂക്കള്‍ അടര്‍ന്നു വീഴാതെ
മുടി അഴിച്ചിട്ടു .
തെക്കോട്ട്‌ വിരല്‍ ചൂണ്ടി
അവന്‍ പുറപ്പാട് കുറിച്ചു .
ജീവനുള്ള വാഹനത്തില്‍
അവനോടു ചേര്‍ന്നിരിക്കണം .
നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു
വിരലുകള്‍ കൊണ്ട്
കാഴ്ചക്ക് മറ തീര്‍ത്തു .
ഇനി വഴി അവന്‍ വിധിക്കും .
മുടിയിഴകള്‍ ഒതുക്കി വച്ച്
ചുണ്ടുകള്‍ ചേര്‍ത്ത്
മൃദുവായി അവന്‍ ചോദിച്ചു
'' അടുത്ത ജന്മം ? ''
നാവ് വലിയൊരു നുണയെ
മടി കൂടാതെ പെറ്റിട്ടു ,
''കൊതിക്കുന്നില്ല ഇനിയൊരു ജന്‍മം ''

2011 നവംബർ 12, ശനിയാഴ്‌ച

പകുത്തുതരാനാവാത്തത് ...

ഇടയ്ക്കിടയ്ക്ക്
വയറ്റില്‍ നിന്ന്
നെഞ്ചിലൂടെ
രണ്ടു മുനകള്‍
കണ്ണിലെത്താറുണ്ട് ,
പുഴകളായൊഴുകാന്‍ .
ചിലപ്പോള്‍
മുനകളൊടിഞ്ഞ്
രണ്ടു കുളങ്ങളായ്‌
നിറഞ്ഞു നില്‍ക്കും .
ഒരു മിന്നാമിനുങ്ങായ്
കൂട്ടിനെത്തുന്ന അച്ഛന്‍ ,
ഒരു വഴിയോരക്കാഴ്ച ,
കുഞ്ഞിന്‍റെ നിലവിളി ,
കരഞ്ഞുകൊണ്ടിരിക്കുന്ന
വാര്‍ത്താചിത്രം ,
വിറങ്ങലിച്ചു കിടക്കുന്ന
നിശാശലഭം ,
ചങ്ങായി തന്നിട്ടു പോയ
ഒരു നുണക്കഥ ,
ഇണയെക്കാണാതെ
താളം മുറിഞ്ഞു പാടുന്ന
കുയില്‍
ഇതൊക്കെ മതി
മുനകള്‍ക്ക് മുളപൊട്ടാന്‍ .

#

2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ഒന്ന്‌ ഒഴുകാനായെങ്കില്‍ .........

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഞാനവളെ കാണാന്‍പോവുകയാണ് .അടുത്തിരിക്കണം ,
ഒത്തിരി നേരം. പറയാന്‍ ഒരുപാടൊരുപാട് കഥകള്‍ , ഓരോന്നും അവളുടെ ഓരോ മൂളലിലും അലിഞ്ഞുചേരുന്നത് നോക്കിയിരിക്കണം .

ഒരാൾപ്പൊക്കമുള്ള പുല്‍ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പിറകില്‍ നിന്ന്
ഒരോർമ്മപ്പെടുത്തല്‍ , ''അധികനേരം ഇരിക്കണ്ട ,പഴയപോലല്ല ,സൂക്ഷിക്കണം.''
ഒറ്റക്കുതിപ്പിന് അടുക്കളവാതിലിലെത്താം,പിന്നെയെന്തിനീ ഓര്‍മ്മപ്പെടുത്തല്‍ ?!
കാര്യമില്ലാതെ നൊമ്പരപ്പെട്ടു .

ഒന്നേ നോക്കിയുള്ളൂ ,ഞാനെന്തേ ഇത്രയും വൈകി?കരഞ്ഞുകലങ്ങികുഴിയിലാണ്ട കണ്ണുകള്‍ .ചെവികള്‍ എത്ര തുറന്നുപിടിച്ചിട്ടും അവള്‍ പറയുന്നതൊന്നും എനിക്ക്
കേള്‍ക്കാനാവുന്നില്ല .അതോ മിണ്ടാത്തതോ! അവളുടെ ഉള്ളം എനിക്കിപ്പോള്‍
കാണാനാവുന്നില്ല .

അവളെ തൊടാനാവാതെ നോക്കിയിരുന്നു .എനിക്കെല്ലാം പറഞ്ഞേ തീരൂ .
ചങ്ങാത്തംകൂടിയതുമുതല്‍ ...

''ഞാനെറിഞ്ഞു തന്ന ചെറിയകല്ലുകള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് വട്ടത്തില്‍ചുഴറ്റി
എന്നെ പൊട്ടിച്ചിരിച്ചദിവസം നീയെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായി .സമ്മാനമായി
നീ തന്ന പലനിറത്തിലുള്ള ചെറിയ ഉരുളന്‍ കല്ലുകള്‍ എന്‍റെ വെള്ളിച്ചിമിഴില്‍ ഇന്നും
ഉടയാത്ത കുപ്പിവളകള്‍ക്കൊപ്പം കിന്നാരം പറഞ്ഞിരിപ്പുണ്ട് .

പാദസരം തൊട്ടുനോക്കാന്‍ ആദ്യമായി അനുവദിച്ചത് നിന്നെയായിരുന്നു .എന്‍റെ കണങ്കാലുകള്‍ നിന്നിലൂടെ കണ്ടപ്പോൾ അവയിലൊരെണ്ണം ഒരു നാൾ നീ കൈക്കലാക്കുമെന്ന് ചിന്തിച്ചതേയില്ല .ഒട്ടും സങ്കടം തോന്നിയില്ല ,കാരണം നീയും എന്നെപ്പോലെ ആയിരുന്നല്ലോ .

കറങ്ങുന്നപമ്പരം കൊതിയോടെ നോക്കുന്നതു കണ്ട് ,നിനക്ക് തന്നതും ചേട്ടന്‍
ചെവിയില്‍ പിച്ചിനോവിച്ചതും നമ്മളൊരുമിച്ച് കരഞ്ഞതും ഞാന്‍ മറന്നിട്ടില്ല ,നീയും
മറന്നിട്ടുണ്ടാവില്ല അതൊന്നും .

നെയ്യപ്പത്തിന്റെ മണവും രുചിയും കാറ്റിനുമുന്പേ ഓടിയെത്തി നിനക്ക് തന്നിട്ട് ,
കൈയില്‍ പടര്‍ന്ന വെളിച്ചെണ്ണ ഉടനെ ആരും കാണാതെ കുഞ്ഞുപാവാടയില്‍
തുടയ്ക്കുന്നതു കണ്ട് നീ ഒളികണ്ണിട്ടു ചിരിച്ചു .

കളിച്ചുരസിച്ച് ,കുളിരുംപുതച്ച് ,അമ്മയുടെപിറകെ തിരിഞ്ഞുനോക്കിനടക്കുമ്പോള്‍
നീ എന്തൊക്കെയോ പറയുകയും പാടുകയും ചെയ്തു .

അന്നെനിക്കെന്തിഷ്ടമായിരുന്നു നിന്‍റെപുറത്ത് മലര്‍ന്നുകിടന്ന് സൂര്യനെ നോക്കാന്‍ .
ഞാനൊരു മിടുക്കികുട്ടിയാണെന്ന് നീയും അവനും ഒരുപോലെ സമ്മതിച്ചിരുന്നു .

അമ്പരപ്പോടെ ,വയസ്സറിയിച്ച കാര്യം പറഞ്ഞപ്പോൾ നീ ചിരിച്ചത് 

രണ്ടു കൈകളിലെയും കുപ്പിവളകള്‍ ഒരുമിച്ച് കിലുങ്ങുന്നതുപോലെ .
നിന്നോടൊപ്പമുള്ള
കുളി നിരോധിച്ച അന്ത്യശാസനം ഓടിവന്ന് വേദനയോടെ പറഞ്ഞപ്പോൾ
നീ ചിരിച്ചത് പൊട്ടിവീണ മാലയിലെ മുത്തുകള്‍ ചിതറുന്നത്‌ പോലെയും .

കഥയിൽ,കവിതയിൽ നമ്മൾ സന്ധ്യകൾ പകുത്തതും,ചിരിച്ചുംകരഞ്ഞും 

 നിന്നിൽ നനഞ്ഞ് ..ഒടുവിലൊരുനാൾ '' നിൻറെ പ്രണയമാണോ അനേകം
കാതങ്ങൾക്കപ്പുറം നില്ക്കുന്ന അവൻറെ ചുണ്ടുകളെ ഇത്രയും ചുവപ്പിക്കുന്നത് '' 
എന്ന് , കഥയിൽ
ചോദ്യമില്ലെന്ന് നിന്നെ പഠിപ്പിച്ച എന്നോട് , എണ്ണമില്ലാത്ത ചുണ്ടുകൾകൊണ്ട്‌
കൊലുസ്സില്ലാത്തകാലുകളിൽ മുത്തി നീ ചോദിച്ചതും, കൂടണയാൻ പറന്നുപോയ
കിളികളെ സാക്ഷിയാക്കി എന്റെ കണ്ണീരിൽ നീ ന
ഞ്ഞതും നമ്മൾ പിരിഞ്ഞതും ...''

ഇന്ന് ഗര്‍ത്തങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ,ചിരിക്കാനാവാതെ,പാടാനാവാതെ 

ഒരു നെടുവീര്‍പ്പായി നീ !വികൃതമാക്കപ്പെട്ട ഉടലിൽ സാന്ത്വനം പോലെ തലോടുന്ന ,
കർമസാക്ഷിയായവന്റെ വിരലുകൾ ....

നീ നനച്ചു വളര്‍ത്തി , ഞാന്‍ അടര്‍ത്തിയെടുത്ത തെച്ചിപ്പഴങ്ങള്‍ ,കാറ്റില്‍ തലയാട്ടി
താളംപിടിച്ചുനിന്ന ഓണപ്പുല്ലുകള്‍,കാവല്‍ നിന്ന മുളംകൂട്ടങ്ങള്‍ എല്ലാം ഓര്‍മകള്‍ക്ക്
വഴിമാറിത്തന്നിരിക്കുന്നു .പഴയചിത്രത്തിലെ നിന്നെ കാണാനാവാതെ, നെഞ്ചിലെ
ഭാരമൊന്നിറക്കിവയ്ക്കാനാവാതെ ഉഴലുമ്പോള്‍ ഞാനറിയുന്നു , ഇന്നും നിന്നെ
ഞാനൊരുപാടൊരുപാട് സ്നേഹിക്കുന്നു .

2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

സത്രം .


വന്നുപോയവരാരും
പിന്നീട് വന്നില്ല .
ഭാണ്ഡം തുറന്ന്
വിഴുപ്പുകളെടുത്ത്
നെഞ്ചില്‍ തുറന്നുവച്ച്
വിയര്‍പ്പുതുള്ളികള്‍
മുഖത്ത് വടിച്ചെറിഞ്ഞ്
കുളിര് പുതച്ച്
സുഖമായുറങ്ങിയത്
അവര്‍ മറന്നിരിക്കും .
കരയാന്‍ പാടില്ല
പറയാനും പാടില്ല
കേള്‍ക്കുക മാത്രം
അതാണ്‌ , ധര്‍മ്മം .
ഓര്‍ക്കാതിരിക്കുന്നത്
മറവികൊണ്ടാവില്ല
തുറന്നുവയ്ക്കാന്‍ ഒരു
ഭാണ്ഡം ഇല്ലാഞ്ഞിട്ടുമാവില്ല
എനിക്കൊരു പേരില്ല ,
അതുതന്നെയാവാം !



2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

...ദേവസ്പര്‍ശം ...

അവരെ കാണാന്‍ പുറപ്പെടുമ്പോള്‍ മനസ്സ് നിറഞ്ഞുനില്‍ക്കുകയായിരുന്നു
എന്‍റെ ബാല്യകാലം . ഞാന്‍ ആര്‍ത്തുരസിച്ചു കുളിച്ച പുഴയും ഞാന്‍ കേട്ട
കുയില്‍പ്പാട്ടും ഞാന്‍ രുചിച്ച പായസത്തിന്റെ മധുരവും സ്വപ്നമായ്
കണ്ടുപോലും മനസ്സ് നിറയ്ക്കാനാവാത്ത കുട്ടികള്‍ .

ചിത്രം വരയ്ക്കുന്നതിനിടയില്‍ മഷി തീര്‍ന്നുപോയത്‌ ഈശ്വരന്‍ എന്തേ
അറിയാതെപോയി ? അശ്രദ്ധയായിരുന്നോ കാരണം ? അനാഥത്വത്തില്‍
നിന്ന് അവരെ കൈപിടിക്കാന്‍ ദൂതരെ അയച്ച് പ്രായശ്ചിത്തം ചെയ്തത്
അവന്‍റെ കാരുണ്യം .

പടികടന്ന്‌ അകത്തേയ്ക്ക് കയറുമ്പോള്‍ അവിടെ ഒരുപാട് കണ്ണുകള്‍
ഉറ്റുനോക്കുന്നുണ്ടായിരുന്നു . ഒച്ചയുണ്ടാക്കാതെ , ഒരുമയോടെ എല്ലാവരും
വിശാലമായ മുറിയില്‍ അനുസരണയോടെ വന്ന് , നിലത്തിരുന്നു . ഞാനും
അവര്‍ക്കൊപ്പം കൂടി .

ചിരിക്കുന്ന മുപ്പത് മുഖങ്ങള്‍ . ഒരമ്മ പെറ്റവരെപ്പോലെ . മുഖത്ത് പടര്‍ത്താന്‍
ഒരു ചിരിക്കുവേണ്ടി പാടുപെട്ട എന്‍റെ ദൈന്യത അവരെങ്ങനെ അറിയാന്‍ .
കൊട്ടിയടയ്ക്കപ്പെടുന്ന വാതിലിന് മുന്നില്‍ ചിന്തകള്‍ പിന്‍വാങ്ങുന്നതു
കൊണ്ടാവാം അവര്‍ക്കെപ്പോഴും ചിരിക്കാന്‍ കഴിയുന്നത്‌ .

ഞാന്‍ പറയുന്നതൊക്കെ മനസ്സിലാവുന്നു എന്ന മട്ടില്‍ അവര്‍ ചിരിക്കുകയും
പറയുകയും ഒക്കെ ചെയ്തു . അതിന് നേര്‍ക്ക്‌ ചെവി നന്നായ് കൂര്‍പ്പിച്ച്
ഇരിക്കുന്നതിനിടയില്‍ പിറകില്‍ നിന്ന് '' അമ്മേ ന്ന് ഒരു വിളി . എന്‍റെ സാരി
ബലമായി പിടിച്ചുവലിച്ച് , മൂന്നു വയസ്സ് വരുന്ന ഒരു പെണ്‍കുഞ്ഞ് . നേരത്തെ
ഞാനവളെ ശ്രദ്ധിച്ചിരുന്നു . ഇരട്ട കുട്ടികളില്‍ ഒരുവള്‍ . അമ്മയുണ്ട്‌ അവള്‍ക്ക് .
കാണാന്‍ കിട്ടുന്നില്ല എന്ന് മാത്രം .

അവളുടെ കണ്ണുകള്‍, നിറഞ്ഞു കവിഞ്ഞ് ഒഴുകാന്‍ വെമ്പുന്ന ഒരു പുഴ.
അവള്‍ എന്തോ എന്നോട് യാചിക്കുംപോലെ . അവളുടെ വിരലുകള്‍
ഞാനെന്റെ കൈകൊണ്ടു പൊതിഞ്ഞു. ചിരിയും നോട്ടവും അവള്‍ക്ക്
മാത്രമായി കിട്ടിയപ്പോള്‍ അവള്‍ സാരിയിലെ പിടിവിട്ട് എന്‍റെ മടിയില്‍
കയറിയിരിപ്പായി . സാരിയിലെ വര്‍ണപ്പൊട്ടുകള്‍ നുളളി എടുക്കാന്‍
അവളുടെ വിരലുകള്‍ പണിപ്പെട്ടുകൊണ്ടിരുന്നു . അതിനിടയിലും അവള്‍
'അമ്മ , അമ്മ എന്ന് വിളിച്ചുകൊണ്ടേയിരുന്നു . ഇളകി വരാത്ത പൊട്ടുകളോട്
പിണക്കം ഭാവിച്ച് വിരലുകള്‍ തിരിച്ചെടുത്ത്‌ ,അവള്‍ എന്‍റെ മുഖത്ത് സൂക്ഷിച്ച്
നോക്കി . മുഖത്ത് പരതിനടന്ന വിരലുകള്‍ അവസാനം ചുവന്ന പൊട്ട്
കണ്ടെത്തി . നെറ്റിയില്‍ നഖമാഴ്ത്തി ഇളക്കാന്‍ നോക്കിയപ്പോഴേയ്ക്കും
ആ പൊട്ട് അവളുടെ വിരലില്‍ ഒട്ടിപ്പിടിച്ചു . അവളുടെ മുഖത്ത് ലോകം
കീഴടക്കിയ സന്തോഷം . അവള്‍ എന്‍റെ നെഞ്ചിലേയ്ക്ക് പതുക്കെ
ചാഞ്ഞു . ഞാനവളെ കെട്ടിപ്പിടിച്ചു . എന്‍റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗം
എന്നപോലെ അവള്‍ എന്നിലേയ്ക്ക് പറ്റിച്ചേര്‍ന്നു .

ആ നിമിഷം ഈശ്വരന്‍ എന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നത്‌ ഞാനറിഞ്ഞു .
ഞാനൊരു സുഖകരമായ മയക്കത്തിലേയ്ക്കു വഴുതി വീണതുപോലെ .
അപ്പോള്‍ എന്‍റെ കണ്ണുകള്‍ കവിളില്‍ രണ്ട് സമാന്തരരേഖകള്‍
വരയ്ക്കുകയായിരുന്നു ..................

*******************************************************

2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മോചനം .

ഏകാന്തയുടെ തടവറയാണിപ്പോൾ എന്റെയീ ഒറ്റമുറി വീട്. എന്‍റെ വാക്ക് നിന്‍റെ വാക്കുമായിണചേര്‍ന്ന് ചാപിള്ള ജനിച്ച ദിവസമാണ് ഞാനെന്‍റെ മുറിക്ക് ചുവരുകള്‍ കെട്ടിയത്. വാതിലിന്‍റെ നെഞ്ചില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന കനമുള്ള ഒരു താഴ് അകത്ത്. സ്പര്‍ശമേറ്റ് തുറക്കാതിരിക്കാന്‍ ഞാന്‍ മുറിച്ചെറിഞ്ഞ എന്‍റെ വിരലുകള്‍ പുറത്ത്. ഇരുളും വെളിച്ചവും മാറിമാറി പുണര്‍ന്ന് കട്ടപിടിച്ച നിശബ്ദത. നീണ്ട പല്ലുകളും കൂര്‍ത്ത നഖങ്ങളും വെട്ടിമാറ്റി പതുങ്ങിയെത്തുന്നു, നെറികെട്ട വാക്കുകളുടെ ആത്മാക്കള്‍. അവരുടെനേര്‍ക്ക്‌ ഉയര്‍ത്തിപ്പിടിക്കുന്നു ഞാനീ വിരലുകളില്ലാത്ത കൈകള്‍. എന്‍റെ ചിരി മുഴങ്ങുന്നതറിയാതെ പുഴുക്കളുപേക്ഷിച്ച അസ്ഥികള്‍ തിരയുകയാണവര്‍.

2011 ജൂലൈ 19, ചൊവ്വാഴ്ച

ഒറ്റത്തുള്ളിമഴ !



ചിത്രത്തില്‍
നിറമടര്‍ന്ന കൈകളും
വിണ്ടുകീറിയ ഉടലും
എന്‍റെ അടയാളങ്ങള്‍.

മണ്ണിനെ പുണര്‍ന്ന്
ഒരു മിടിപ്പായ്
നെഞ്ചിലാഴ്ന്നിറങ്ങി
പ്രാര്‍ഥനയുടെ
മയക്കത്തിലാണിന്ന്.

കേള്‍ക്കുന്നുണ്ട്
ഭൂഗര്‍ഭത്തില്‍
ഒരു പുഴ കരയുന്നത്
തെളിനീരായ്‌
പരന്നൊഴുകാന്‍.

നിങ്ങളെന്നെ മുറിച്ച്
അഗ്നിശുദ്ധി വരുത്തരുത്
തേയ്ച്ചു മിനുക്കി
മോഹവില പറയരുത്
ഹൃദയം തുടിക്കുന്നുണ്ട്.

ഞാന്‍ ഉണരും
എന്‍റെ സ്വപ്‌നങ്ങള്‍
നിറങ്ങളായ്‌
ഉടലാകെ നിറയും
മഴ പെയ്യണം

ഒരു ഒറ്റത്തുള്ളി മഴ.


2011 ജൂലൈ 12, ചൊവ്വാഴ്ച

നനഞ്ഞ് ...നനഞ്ഞ് ........

ആദ്യമായ്  കണ്ടതോർമ്മയില്ല , അറിഞ്ഞതെന്നാണെന്നോർമയുണ്ട് !
പോകാൻ മടിച്ചുനിന്ന നിന്നെ സ്കൂൾവരാന്തയിലൂടെ നോക്കിനോക്കിനോക്കി
നടന്ന ഒരു ദിവസം .
വൈകുന്നേരവും നീ എന്‍റെകൂടെ വീട്ടില്‍ വന്നു.ചേര്‍ത്തുനിര്‍ത്തി തലതുടച്ച്
രാസ്നാദിപ്പൊടി തിരുമ്മുന്നതിനിടയില്‍ അമ്മ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു ,
നീയൊരു ഭീകരനാണെന്ന് .

മണ്ണിന്‍റെ നിറമായിക്കിടന്ന നിന്റെമേലെ പാദസരങ്ങളിളക്കിയപ്പോൾ
കുഞ്ഞുപാവാട നിറയെ പൂക്കൾ വിരിയിച്ച്  നീ ചിരിച്ചു , അല്ല നമ്മൾ ചിരിച്ചു .
അലക്കുകല്ലിൽ അമ്മയുടെ തല്ലുകൊണ്ട്  കരഞ്ഞുപിഴിഞ്ഞ്  വെയിലിൽ
കിടന്ന എന്റെ പാവാടയെ  വീണ്ടും കള്ളച്ചിരിയോടെ നീ എത്തിനോക്കി .

മാനം നോക്കിക്കിടന്ന നിന്റെ വിരിഞ്ഞ മാറിലൂടെ ഒരു വെളുത്തവഞ്ചിയിൽ
ഞാൻ കടത്തി വിട്ട കറുത്ത ഉറുമ്പിനെ എന്തു ശ്രദ്ധയോടെയാണ് അന്ന്  നീ
അക്കരെയെത്തിച്ചത് !

പശുക്കൾ കരയുന്നതും കോഴികള്‍ കൂടണയാന്‍ തിടുക്കംകൂട്ടുന്നതുംകണ്ട് നിന്നെ
കാത്തുനിന്നൊരെന്നെ പറ്റിച്ച് ,നീയൊളിച്ചുകളിച്ചതും കാണാൻ  മോഹം
തോന്നിയപ്പോഴൊക്കെ ഓടിവന്നതും വിശാലമായ ആകാശത്തേക്ക് വിടർന്ന
എന്റെ മുഖത്ത് നിറങ്ങളായ്‌ നീ ചിന്നിച്ചിതറിയതും ഒരു കള്ളനെപ്പോലെ
ഇരുട്ടിനെ വകഞ്ഞുമാറ്റി,പതുങ്ങിവന്ന് പുതപ്പിനുള്ളില്‍ സ്വപ്നമായ് ഉറങ്ങിയതും
വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ വച്ച്   ആവേശത്തോടെ നീയെന്നെ പുണർന്നതും
അന്ന് ' നീീയൊരു സ്ത്രീയായി വളര്‍ന്നിരിക്കുന്നു' എന്ന് നിലക്കണ്ണാടി അടക്കം
പറഞ്ഞതും ........

പിൻകഴുത്തിലെ സ്പർശം അറികെ, ശ്രുതിമധുരമായ നിൻറെ പാട്ടിനുനേരെ
മനസ്സില്ലാമനസ്സോടെ ജനൽപ്പാളികൾ അടച്ചപ്പോൾ നിന്റെ മുഖം
വിളറിയോ .. ഒരു പരിത്യജിക്കപ്പെട്ടവന്റെതുപോലെ .......

ഇന്ന് ,
ഈ ജനവാതിലിലൂടെ നോക്കിയിരിക്കുമ്പോൾ ഞാനറിയുന്നു നമ്മൾ,പരസ്പരം
വായിക്കപ്പെട്ട രണ്ടു സന്ദേശങ്ങൾ .

2011 ജൂലൈ 6, ബുധനാഴ്‌ച

തത്ത്വമസി

കണ്ടു ..... !
എന്‍റെ ഇടതു കണംകൈയിലെ ചെറിയ കാക്കപ്പുള്ളിയുടെ മുകളിലൂടെ  
വിരല്‍ത്തുമ്പുകൊണ്ട്  മൃദുവായി ഒരു നേര്‍രേഖ വരച്ച് , മടങ്ങി.
രണ്ടു ക്ഷണം കഴിഞ്ഞ് വരാമെന്ന്  ഉറപ്പു പറഞ്ഞുകൊണ്ട് .
ആ 'ക്ഷണം'എത്ര നാഴികയും വിനാഴികയും ആണെന്നറിയാതെ ഞാന്‍
നോക്കിനിന്നു ,പെയ്തൊഴിയാത്ത കണ്ണുകളുമായി ,
അത് മറ്റാരും കാണാതെ മറച്ചുപിടിക്കാന്‍ പാടുപെട്ടുകൊണ്ട്.

പ്രത്യക്ഷമായ നേരത്ത് അപ്രിയമായതെന്തെങ്കിലും പറഞ്ഞുവോ ഞാന്‍ ?  
കാതിന് കുളിര്‍മ പകരേണ്ട സമയത്ത് പരാതികളുടെയും പരിഭവങ്ങളുടെയും
പട്ടിക നിരത്തിയത് നിന്നെ വല്ലാതെ അലോസരപ്പെടുത്തിയോ ?
അതുകൊണ്ടാണോ എന്‍റെ ഉള്ളില്‍ കത്തിജ്ജ്വലിച്ചിരുന്ന പ്രണയാഗ്നിയുടെ 
താപം നീ അറിയാതെ പോയത് ?

തപംചെയ്ത് ഞാന്‍ വെടിപ്പാക്കിയ പാതയിലൂടെ നമ്മൾ നടന്നു .
സൂര്യതാപമേറ്റ്‌  കവിളിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ നിൻറെ
തൂവാലകൊണ്ട് തുടച്ചുതന്നപ്പോള്‍ അതിലെ ഗന്ധം നീയറിയാതെ ഞാൻ
മുത്തിയെടുത്തു .
തളരുന്നെങ്കില്‍ താങ്ങിയെടുക്കാമെന്ന്  നീ പറഞ്ഞതും ശ്രുതിമധുരമായി പാടിയതും ഞാന്‍ കേട്ടു .  
പാടാനറിയാമെങ്കിലും ഒപ്പം പാടാതിരുന്നത്  ആ ഗാനത്തിൽ ഞാന്‍  
ലയിച്ചുപോയതുകൊണ്ടല്ലേ ...
വഴിയോരത്തെ കല്ലുകളില്‍ തട്ടി വീഴാതെ നീയെന്നെ ചേർത്തു പിടിച്ചു .
നോട്ടം എന്നെ വല്ലാതെ തളർത്തിയതുകൊണ്ടല്ലേ ഞാൻ താഴേയ്ക്ക് 
നോക്കിനിന്നത് ... 
നിന്നെ മറ്റാര്‍ക്കും കാണാന്‍ കഴിയില്ല എന്നറിയാമായിരുന്നിട്ടും
ഞാന്‍ ആരെയൊക്കെയോ ഭയപ്പെട്ടു .അതുകൊണ്ടല്ലേ നിന്നിലലിഞ്ഞ് ,ഒന്നായി , ഒരു ശിലയായിത്തീരാന്‍ ദാഹിച്ചിട്ടും ചേര്‍ന്നുനില്‍ക്കാന്‍ മടിച്ചതും
അടയാളമായി നിനക്കൊന്നും തരാതിരുന്നതും .

നീ വരുന്നതും കാത്ത് ഞാനിരുന്നു ,കണംകൈയിലെ തെളിയാത്ത  
നേര്‍രേഖയും നോക്കി, ഏറെ നാൾ .
പ്രകാശത്തില്‍ തുടങ്ങി പ്രകാശമയതയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്ന ജീവിതം .
എന്‍റെ ജീവിതം ഒരു ദേവായനം ആയിരുന്നില്ലേ !കണ്ണുകളടച്ച്‌ ധ്യാനിച്ചിരുന്നു . കണ്‍പോളകളിലൂടെ ഒരു പ്രകാശം അരിച്ചിറങ്ങുന്നു .
അങ്ങ് ദൂരെ ചക്രവാളത്തില്‍ ഒരു തിരിനാളം തെളിയുന്നതുപോലെ .
കണ്ണുകള്‍ മലര്‍ക്കെ തുറന്നു , മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. അടുക്കുന്തോറും
പ്രകാശനാളത്തിന്  രൂപം കൈവരുന്നു . നിന്‍റെ രൂപം .
നിന്‍റെ കണ്ണുകളിലെ തീഷ്ണമായ പ്രകാശം ..സൂക്ഷിച്ചുനോക്കി .
അല്ല , തൊട്ടു മുന്നിലെത്തിയ രൂപത്തിന് എന്‍റെ അതേ മുഖം .  
ഞാനായി മാറിയ നീ ! നീ പറഞ്ഞതിന്‍റെ പൊരുള്‍ ഞാന്‍ അറിയുന്നു .
നീയും ഞാനും ഒന്നാണെന്ന് .

ഇനി വൈകാന്‍ പാടില്ല . നടന്നു കയറണം ,
ജ്ഞാനകാണ്‍ഡത്തിലേയ്ക്ക് ,സത്യദര്‍ശനത്തിലേയ്ക്ക് .
നീ എന്‍റെ ചുണ്ടുകളിലേയ്ക്ക്   പകര്‍ന്നുതന്ന രസം ഓംകാരമായിരുന്നു
എന്ന് ഞാനറിയുന്നു .

യുക്തി പറയാനില്ലാത്ത ഭ്രമദര്‍ശനങ്ങളാകുന്ന മായയില്‍നിന്നു മുക്തിനേടണം . 
സങ്കല്‍പ്പമണ്ഡലങ്ങളെയും വാസനാമണ്ഡലങ്ങളെയും ജയിച്ച്
'അറിയാന്‍ മറ്റൊന്നില്ല ' എന്ന ലോകത്തെത്തണം, സ്വയം പ്രകാശിക്കണം .
അവിടെ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല .
*

2011 ജൂൺ 27, തിങ്കളാഴ്‌ച

മകളേ ...


മുറ്റത്ത്‌ കളിക്കുമീ പിഞ്ചുകാലുകള്‍ കണ്ട്
നെഞ്ചകം പിടയുന്നതറിയുന്നുവോ നിങ്ങള്‍ ?

വായിക്കാനവളൊരു വാര്‍ത്തയായ് നിറയുന്നു
ഭോഗത്തിനച്ഛന്‍ തച്ചുടച്ച കളിപ്പാട്ടം

സഹതപിച്ചൊരുപിടി അരുമപ്പേരുകളെത്തീ
പീഡിത , ഇര ,മാനഭംഗം വന്നുപെട്ടവള്‍

പറന്നു പോകുന്നത് പൂക്കളോ പൂമ്പാറ്റയോ
കൈക്കുള്ളിലൊതുക്കുവാന്‍ പായുന്നിതെന്നോമന .

ലിംഗഭേദമെന്നൊരു വാക്കവള്‍ക്കറിയില്ല
കുഞ്ഞു പെങ്ങളും താനുമേട്ടനുമൊരുപോലെ

ഇരുളിന്‍ നേരെ കണ്ണിന്‍ വെളിച്ചം കൊടുത്തവള്‍
അച്ഛനെ തിരയുന്നു കണ്ണുകള്‍ നിറയ്ക്കുന്നു

വാക്കുകള്‍ കൂട്ടിചൊല്ലാനറിയാ കുരുന്നിനോടെ -
ങ്ങനെ പറയും ഞാന്‍ അച്ഛന്‍റെ ചിത്തഭ്രമം

ഉമ്മയായ് സ്നേഹം കുഞ്ഞുകവിളില്‍ പകര്‍ന്നുഞാന്‍
നെഞ്ചിന്‍റെ താളം കൊണ്ട് താരാട്ടിയുറക്കുന്നു

ഉറക്കം മറഞ്ഞോരെന്‍ രാത്രിയിലിടയ്ക്കിടെ
കൂട്ടിനെത്തുന്നു കുഞ്ഞിന്‍ ഞെട്ടലും ഞരക്കവും

ചുണ്ടുകള്‍ അവ്യക്തമായ്‌ പറയുന്നതെന്താവാം
അവളെ തനിച്ചാക്കി പോകരുതെന്നല്ലയോ ?

''ഉറങ്ങാതിരിക്കും ഞാന്‍ നിന്‍റെ കാവലിനായി
അഗ്നി തുപ്പണം പാഞ്ഞടുക്കും കഴുകനെ ,

പിഞ്ചു കാലുകള്‍ നടന്നകലാന്‍ പഠിക്കുമ്പോള്‍
തന്നിടും നിനക്കെന്‍റെ കണ്ണിനുള്ളിലെ അഗ്നി '' .

***********************************

2011 ജൂൺ 12, ഞായറാഴ്‌ച

മൂക്കുത്തി ...

അന്നൊരിക്കല്‍ ചോര്‍ന്നുപോകാതിരുന്ന മാര്‍ക്കിന് അച്ഛനോട്
ആവശ്യപ്പെട്ട സമ്മാനം , ഒരു മൂക്കുത്തി .
ഭാവമാറ്റം പുറത്തുകാണിക്കാതിരിക്കാന്‍ പാടുപെട്ട് , അച്ഛന്‍റെ
ചോദ്യം , '' ഏത് നിറമാണ് വേണ്ടത് ?''
''വെള്ള '' ഞാന്‍ പറഞ്ഞു . '' നാളെയാവട്ടെ '' . നാളെയായി .
അച്ഛന്‍റെ ചോദ്യം , ''ഏത് നിറമാണ് മോള്‍ക്ക്‌ വേണമെന്ന്
പറഞ്ഞത് ?'' '' ചുവപ്പ് '' ഞാന്‍ പറഞ്ഞു . '' ഉം ..'' അച്ഛന്‍
മൂളിക്കേട്ടു . മൂന്നാം ദിവസം അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു .
'' പച്ച '' ഉത്തരം മാത്രം മാറിക്കൊണ്ടിരുന്നു .

പിറ്റേ ദിവസം അച്ഛന്‍ ഒരു സമ്മാനം തന്നു . സമയനിഷ്ഠ
പാലിക്കാന്‍ , നല്ല ഭംഗിയുള്ള ഒരു വാച്ച് .അത് കൈയില്‍
കെട്ടിത്തന്നിട്ട് ചോദിച്ചു . '' ഇഷ്ടമായോ ? '' '' ഉം ..'' അച്ഛന്‍റെ
മൂളല്‍ ഞാന്‍ കടമെടുത്തു . തെളിയാത്ത എന്‍റെ മുഖത്തെ
ആശ്വസിപ്പിക്കാനെന്നോണം അമ്മ പറഞ്ഞു , എന്‍റെ കാത്
കുത്തിയപ്പോള്‍ അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയ കഥ .
കാതുകുത്തുന്നത് ഇഷ്ടമല്ലെന്നു പറയാന്‍ അന്നെനിക്ക്
അറിയില്ലായിരുന്നിരിക്കണം .

മൂക്കുത്തി കിട്ടാത്ത എന്‍റെ മൂക്ക് വല്ലാതെ പിറുപിറുത്തു .
ആരും കാണാതെ ഞാനൊരു ചെറിയ നുള്ള് വച്ചുകൊടുത്തു .
എന്തിനാണിങ്ങനെ ആവശ്യമില്ലാത്ത ഒരു മോഹം ..

എന്നിട്ടും പലപ്പോഴും മൂക്കുത്തിയിട്ട മൂക്കുകളെ തെല്ലൊരു
അസൂയയോടെ തന്നെ നോക്കി . അവരെ കുടിയിരുത്തുന്ന
തട്ടാന്മാരോടായിരുന്നു ദേഷ്യം .

കോളേജില്‍ ജന്തുശാസ്ത്രം പഠിപ്പിച്ചിരുന്ന ശാന്തകുമാരി ടീച്ചര്‍
തിരിഞ്ഞു നിന്ന് ബോര്‍ഡില്‍ ദഹന വ്യവസ്ഥയുടെ ചിത്രം
വരച്ചപ്പോള്‍ കൂട്ടുകാരിയുടെ വകയായി ഒരു സമ്മാനം .
പേനകൊണ്ട് മൂക്കിനു ഒരു പോറല്‍ . പരിസരം മറന്നു ,
ക്ഷോഭത്തോടെ തിരിഞ്ഞു നോക്കി , കുറ്റവാളി ആരെന്നറിയാതെ
ടീച്ചര്‍ വര തുടര്‍ന്നു . എന്‍റെ മൂക്കിലെ വര ഒരു നീറ്റലോടെ
നീല നിറത്തില്‍ കട്ടപിടിച്ചിരുന്നു .

എന്‍റെ മൂക്കിന് മൂക്കുത്തി നന്നായി ഇണങ്ങുമെന്ന് ടീച്ചര്‍
പോയിക്കഴിഞ്ഞ്‌ അവള്‍ പറഞ്ഞു . അത് കേട്ട് എന്‍റെ മൂക്ക്
പരാതിപറച്ചില്‍ അവസാനിപ്പിച്ചു . അവളുടെ പേഴ്സിലെ
കുഞ്ഞു കണ്ണാടിയില്‍ ഒരു ചെറിയ നീലക്കല്ലുപോലെ മഷി
തെളിഞ്ഞു നിന്നു , മായ്ച്ചിട്ടും മായാതെ . നീല നിറത്തിലുള്ള
മൂക്കുത്തി ഞാന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ .

വധുവായി അണിയിച്ചൊരുക്കിയപ്പോഴും ആരും ഓര്‍ത്തില്ല
എനിക്കൊരു മൂക്കുത്തി ആവശ്യമുണ്ടെന്ന് . അങ്ങനെ പുതിയ
ജീവിതത്തില്‍ പഴയ മൂക്കുമായി ഞാന്‍ കടന്നുചെന്നു .

മടിച്ചുമടിച്ച് ഒരു ദിവസം എന്‍റെ മൂക്ക് രഹസ്യമായി ഒരു
ചെവിയോടു പറഞ്ഞു , മൂക്കുത്തിയോടുള്ള ഇഷ്ടം . അച്ഛന്‍റെ
മൂളലിനെക്കാള്‍ നീളമുള്ള ഒരു മൂളല്‍ പകരം കിട്ടി . എന്‍റെ
മൂക്കുത്തി മറ്റൊരു മൂക്കിനെ വേദനിപ്പിച്ചാലോ ? വേണ്ടാ ,
അന്ന് മൂക്കിന് സാമാന്യം നല്ല ഒരു നുള്ള് തന്നെ കൊടുത്തു.
അതിമോഹം ..

പിന്നീട് കുഞ്ഞു കൈകള്‍ നിറയെ കരിവള ഇട്ടുകൊടുത്തും
മുഖത്തും കൈകാലുകളിലും മതിയാവോളം ഉമ്മ കൊടുത്തും
താരാട്ട് പാടിയും കഥകള്‍ പറഞ്ഞും നടക്കുന്നതിനിടയില്‍
എന്‍റെ മൂക്കുത്തി എവിടെയോ പോയി മറഞ്ഞു .

ഇന്നിതാ വീണ്ടുമൊരുവള്‍ ചോര്‍ന്നുപോകാത്ത മാര്‍ക്കിന്
സമ്മാനമായി മൂക്കുത്തിയും ചോദിച്ചുകൊണ്ട് അവളുടെ
അച്ഛന്‍റെ മുന്നില്‍ . ഞാന്‍ അതിശയത്തോടെ അവളെ നോക്കി .
ഞാനവളോട് ഒരിക്കലും പറഞ്ഞിരുന്നില്ലല്ലോ അവളുടെ
പ്രായത്തില്‍ ഞാനിഷ്ടപ്പെട്ടിരുന്ന ഒരേയൊരു ആഭരണമാണ്‌
മൂക്കുത്തി എന്ന് .

ഒരു മൂളല്‍ പ്രതീക്ഷിച്ചു നിന്ന ഞാന്‍ ശരിക്കും ഒന്നു ഞെട്ടി .
അവളുടെ സന്തോഷത്തിന്‍റെ തീവ്രതയറിഞ്ഞത് , അവളുടെ
രണ്ടു വിരലുകള്‍ക്കിടയില്‍പ്പെട്ടു ഞെരിഞ്ഞ എന്‍റെ പാവം
മൂക്ക് .

വെട്ടിത്തിളങ്ങുന്ന മൂക്കുത്തി അവള്‍ക്ക് നന്നായി ഇണങ്ങുന്നു .
ചോറ് പകരുന്നതിനിടയില്‍ വീണ്ടും അവളുടെ ചോദ്യം ,
''അമ്മേടെ മോള്‍ക്ക്‌ മൂക്കുത്തി നല്ല ചേര്‍ച്ച , അല്ലേ ?'' ഇന്ന്
വാല്‍ക്കണ്ണാടിയെ സ്വസ്ഥമായി ഒരിടത്തൊന്നിരിക്കാന്‍ അവള്‍
അനുവദിച്ചിട്ടില്ല . അവളെ കണ്ണാടിയിലൂടെ ഞാനൊന്ന് നോക്കി .
വെള്ള മൂക്കുത്തിയുടെ തിളക്കം കണ്ണുകളിലേയ്ക്ക് പകര്‍ത്തി
അതില്‍ ഞാന്‍ .. പിറകില്‍ എന്‍റെ പിന്‍കഴുത്തില്‍ മുഖംചേര്‍ത്ത്
എന്നെ നോക്കുന്ന അമ്മ .

**********************************************

2011 ജൂൺ 2, വ്യാഴാഴ്‌ച

വാക്കും പൊരുളും


ഞാന്‍ മരിച്ചാലും
നീ മരിക്കില്ല
ഒരുചെവി കേട്ട്
മറുചെവി കളഞ്ഞ്
അലഞ്ഞുതിരിഞ്ഞ്
കൂട്ടം തെറ്റി
വീണ്ടും കൂട്ടുകൂടി
കൂടണഞ്ഞ
വാക്കിന്‍ നിര
ശിക്ഷയ്ക്ക് തലകുനിച്ചു .

വടിയെടുത്താല്‍
വക്കുടഞ്ഞാലോ
വക്കുടഞ്ഞാല്‍
വാക്ക് മാറും
വാക്ക് മാറിയാല്‍
പൊരുള്‍ ഒടുങ്ങും .

മുത്തശ്ശി മറഞ്ഞിട്ടും
തോട പോല്‍
മിന്നിത്തിളങ്ങുന്ന
കൂട്ടം തെറ്റാത്ത
വാക്കുകള്‍ ചേര്‍ത്തൊരു
ശിക്ഷ നടപ്പാക്കി
'' ഇരുട്ടത്ത് ചോറും
വെളിച്ചത്ത്‌ ഉറക്കവും ''

***********

2011 മേയ് 29, ഞായറാഴ്‌ച

കടിഞ്ഞൂല്‍ കനവ് ...

ഇന്നലെ ...
ഇരുട്ട് വിരുന്നിനെത്തിയ നേരം . കുളിരുംകൊണ്ടൊരു കാറ്റ്
ഓടി വന്നതറിഞ്ഞ് കൊതിയോടെ ഞാന്‍ മുറ്റത്തിറങ്ങി . കാറ്റിന്‍റെ
തലോടലില്‍ ഞാന്‍ കണ്ടു, മുറ്റത്തെ മുല്ലയിലും നിറയെ മൊട്ടുകള്‍ .
മേലേ മാനത്തെ കറുത്ത അമ്മയുടെ വെളുത്ത കുട്ടികള്‍ നിറഞ്ഞു
ചിരിക്കുന്നു . ചിരിച്ചു ചിരിച്ച് ഞാന്‍ ഒരുവനെ ഒരു നോട്ടം കൊണ്ട്
ഉള്ളംകൈയിലൊതുക്കി . വിരലുകള്‍കൊണ്ട്‌ അവനെ മൃദുവായി
പൊതിഞ്ഞുപടിച്ചു .
മുറ്റത്തെ പച്ചയില്‍ ഉള്ളംകൈയില്‍ പൊതിഞ്ഞ വെളിച്ചത്തെ
മടിയില്‍ വച്ച് ഞാനിരുന്നു . ഞങ്ങളെ ഉറ്റുനോക്കുന്നവര്‍ കേള്‍ക്കാതെ,
അറിയാതെ ഞാനവനോട് ഒരു സഹായം ചോദിച്ചു , അവന്‌ കടന്നു
ചെല്ലാന്‍ പറ്റാത്ത ഒരിടവും ഇല്ലെന്ന് എനിക്കറിയാമായിരുന്നു .എന്‍റെ
മനസ്സിനുള്ളില്‍ കടന്ന് ആദ്യമായ് ഞാന്‍ കണ്ട സ്വപ്നം എന്താണ്
എന്നറിയണം . അവനെ  താക്കോല്‍പഴുതിലൂടെ ഞാൻ കടത്തിവിട്ടു .

തിരികെ വരുന്നതും കാത്ത്  ആ കുളിരിൽ തുറന്നുപിടിച്ച വിരലുകളിൽ
നോക്കി ഞാനിരുന്നു .

നിമിഷങ്ങൾക്കുള്ളിൽ വിജയിയായി അവനെത്തി , അടുക്കിവച്ചിരുന്ന
പുസ്തകങ്ങളില്‍ ഏറ്റവും അടിയിലത്തേതുമായി . മഷിത്തണ്ടും
മയില്‍പ്പീലിയും വളപ്പൊട്ടുകളും കുറ്റിപ്പെന്‍സിലും കുന്നിമണികളും
സുന്ദരമായി വരച്ചു ചേര്‍ത്ത പുറം ചട്ടയുള്ള ഒരു പുസ്തകം .അവന്‍
എടുത്തുതന്ന പുറം ഞാന്‍ ആകാംഷയോടെ വായിച്ചു . ഒരിക്കലും
മറക്കാതിരിക്കാന്‍ വളരെ പണ്ട് ഞാന്‍ കുറിച്ചിട്ട വരികള്‍ .

''അസുഖവും ആശുപത്രിയും തന്ന വിരസമായ ദിവസങ്ങള്‍ .മുടി
നഷ്ടമായ തല കാണുമ്പോള്‍ എല്ലാറ്റിനോടും ദേഷ്യം . വാശിയോടെ
ഉണ്ടാക്കിയെടുത്ത ശീലങ്ങള്‍ . അവയില്‍ ഒന്നായിരുന്നു അമ്മയുടെ
മടിയില്‍ കിടന്ന് കഥ വായിച്ചു കേട്ട് ഉറങ്ങണം എന്നത് . ചുറ്റും
നിരത്തിയിട്ടിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും
കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവ , കഥകളും കവിതകളും . അമ്മ നല്ല
ഈണത്തില്‍ ചൊല്ലുന്ന കവിതകളായിരുന്നു ചില ദിവസങ്ങളില്‍
ഏറെ ഇഷ്ടം .

കടലമണി തിരഞ്ഞുപോകുന്ന ഉറുമ്പിന്റെ പിറകെ പോയ ഒരുനാള്‍ .
ഉറുമ്പിനോടൊപ്പം മുട്ടില്‍ ഇഴയുമ്പോള്‍ മുന്നില്‍ തങ്കക്കൊലുസ്സിട്ട
കാലുകള്‍ . കൊലുസ്സുകള്‍ക്ക് മുകളില്‍ കസവുപാവാടയുടെ തിളക്കം .
മുകളിലേയ്ക്ക് നോക്കിയപ്പോള്‍ വിരല്‍ നീട്ടിനില്‍ക്കുന്നു ചന്ദനത്തിന്റെ
നിറമുള്ള ഒരു പെണ്‍കുട്ടി . എന്‍റെ അതേ പ്രായം . അവളുടെ വിരലില്‍
പിടിച്ചനേരം ഞാനും അവളും ഇരട്ട പെറ്റ കുട്ടികളെപ്പോലെ തോന്നിച്ചു .
അവള്‍ എന്‍റെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ച് എന്നെയും കൊണ്ട് ,
പുറപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന സ്വര്‍ണത്തേരിനടുത്തെയ്ക്കു നടന്നു .
മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പറന്നു , മാനത്തെ കൊട്ടാരത്തിലേയ്ക്ക് .
ആദ്യമായി ഞാന്‍ സ്വര്‍ഗ്ഗകവാടത്തിലൂടെ കടക്കുകയായിരുന്നു . അന്ന്
ഞാന്‍ വായിച്ച കഥകളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ഒന്നൊന്നായി
അവള്‍ എനിക്ക് കാണിച്ചുതന്നു .

പെട്ടെന്ന് ഭാരം വച്ച് , താഴേയ്ക്ക് വീണതുപോലെ ഒരു തോന്നല്‍.എന്റെ തല

എപ്പോഴാണ് അമ്മയുടെ മടിയില്‍ നിന്ന് തലയിണയിലേയ്ക്ക്  മാറിയത്  ....
നന്നായി കണ്ണുകള്‍ തിരുമ്മിത്തുറന്ന് മുട്ടോളമെത്തുന്ന വെള്ളപെറ്റിക്കോട്ടിൽ 

തൊട്ടുനോക്കി . നിലക്കണ്ണാടിയില്‍ പതിയാത്ത പട്ടുപാവാടയും കൊലുസ്സും .
പൊട്ടിക്കരയാന്‍ തോന്നി .മുറ്റത്തേയ്ക്ക് ഓടിയിറങ്ങി .മാനത്തെകൊട്ടാരം മേഘം 
വിഴുങ്ങിയിരിക്കുന്നു .തിളക്കമുള്ള ഒരു പളുങ്കുപാത്രം പകരം വച്ചിരിക്കുന്നു .''

വെളുത്തകുട്ടിയെ കറുത്തഅമ്മയ്ക്ക്
തിരികെ കൊടുക്കാൻ നേരമായിരിക്കുന്നു .
സുന്ദരമായ പുറം ചട്ടയുള്ള പുസ്തകവും ഇരുളില്‍
മറഞ്ഞു . യാത്ര പറയും മുമ്പേ
ഉള്ളം കൈയില്‍ പൊതിഞ്ഞ ആ
വെളിച്ചത്തെ കണ്ണുകളില്‍ ചേർത്തുപിടിച്ച്‌
ഞാന്‍ പറഞ്ഞു , '' ഇനിയും ഞാന്‍ നോട്ടമെറിയും , നീ  അരികിലെത്തണം
പുസ്തകമെടുക്കണം എന്‍റെ വായനയ്ക്ക് വെളിച്ചമാകണം ''


***************

2011 മേയ് 25, ബുധനാഴ്‌ച

ഒരു പഴങ്കഥ ...



ഇരുപ്പുറയ്ക്കാതെ അനങ്ങിത്തുടങ്ങി  എൻറെയൊരു പല്ല് .
എത്രയും വേഗം  അതിനെ താഴെയിറക്കി കൈയില്‍വച്ച് ഒന്നു
കാണണം .
നാക്കും വിരലുകളുംമത്സരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു .
ദിവസവും രാവിലെ അച്ഛന്‍റെ മുന്നില്‍ ഹാജരാകും .
ഓരോ ദിവസവും നാളെ വീഴും എന്ന് അച്ഛന്‍ പറയും .
പിന്നെ നാളേയ്ക്ക്  വേണ്ടിയുള്ള  കാത്തിരിപ്പ് .

ചേട്ടന്‍ പറഞ്ഞു, അത് വയറിനകത്ത്‌ പോയി , അവിടെ കിടന്നുവളര്‍ന്ന് ഒരു വലിയ  വെളുത്ത പാറയാവുമെന്ന് .
ചേട്ടന്‍ പലതവണ സ്വയം പല്ല് പറിച്ചെടുക്കുന്ന വിദ്യ കണ്ടിട്ടുണ്ട് .
പല്ലില്‍ നൂല് കെട്ടി നൂലിന്റെ മറ്റേ അറ്റത്ത്‌ കല്ല്‌ കെട്ടി ,....
ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഗമയില്‍ നടന്നു പോകുന്ന
ചേട്ടനെ അന്തംവിട്ട് ഞാനങ്ങനെ  നോക്കിനിൽക്കും .
ചേട്ടന്റെ മോണയില്‍ നിന്ന് കിനിയുന്ന  രക്തം കണ്ട തളര്‍ച്ചയില്‍
ആ ധീരതയ്ക്ക് മാർക്കിടും , പറയില്ല , ഗമ കൂടിയാലോന്നോർത്ത് !

കാത്തിരുന്ന ആ സുദിനം വന്നെത്തി, അച്ഛന്റെ അവധിദിവസം .
ഞാന്‍ ധൈര്യം സംഭരിച്ച്  അടുത്ത് ചെന്നു .
നോവിക്കരുതെന്ന അപേക്ഷയില്‍ അച്ഛന്‍ ഒപ്പിട്ടു .ചേട്ടന്‍റെ വിദ്യയില്‍ നിന്നും അല്പം വ്യത്യാസമുണ്ടെന്ന് അച്ഛന്‍ .
അച്ഛന്‍ നൂലുകൊണ്ട് പല്ലില്‍ശ്രദ്ധയോടെ ഒരു കുരുക്കിട്ടു .
അമ്മ അടുക്കളയിൽനിന്ന് എത്തിനോക്കിയിട്ട്  , പൊന്നുരുക്കുന്നിടത്ത്
പൂച്ചയ്ക്ക് എന്തുകാര്യം എന്ന മട്ടില്‍ തിരിഞ്ഞു നടന്നു .

അപ്പോഴാണ്‌ മുറ്റത്തെ തെങ്ങിന്‍ചോട്ടില്‍ , കുളിച്ച്‌ സുന്ദരിയായി
നിന്ന് അയവിറക്കുന്ന നന്ദിനിയെ ശ്രദ്ധിച്ചത് .
അവളുടെ പുറത്ത് ഒരു കാക്ക ചെന്നിരുന്ന് ചെവിയില്‍ കൊത്തുന്നു .
ചെവി മുറിഞ്ഞ് ചോര വരില്ലേ ? അവള്‍ക്ക് നോവില്ലേ ?
കാക്കയെ ഓടിക്കാനായി അറിയാതെ ഞാന്‍ എണീറ്റതും
എന്‍റെ പല്ല് അച്ഛന്‍റെ മടിയിൽ  തെറിച്ചു വീണതും ഒരുമിച്ച് .
അങ്ങനെ എനിക്ക് കരയാനുള്ള ഒരവസരം കൂടി നഷ്ടമായി .

പണി പകുതിയാക്കിക്കൊടുത്തു എന്ന് ചിരിച്ച്‌  അച്ഛന്‍ വേഗം
കൂജയിലെ വെള്ളം വായിലേയ്ക്ക് ഒഴിച്ചുതന്നു.
'നൊന്തോ എന്ന അച്ഛന്റെ ചോദ്യത്തിന്  'ഇമ്മിണി 'എന്നൊരുത്തരവും
കൊടുത്ത്  ആ പല്ല് ഒരു പഴുത്ത പ്ലാവിലയില്‍ എടുത്തുവച്ച്
കണ്ണുനിറയെ കണ്ടു .
അമ്മയെ ആ 'വിശിഷ്ട വസ്തു കാണിച്ചു കൊടുത്തിട്ട് നേരെതൊഴുത്തിലേയ്ക്ക് പോയി, അത്  ഊക്കോടെ മുകളിലേയ്ക്കെറിഞ്ഞു.
ചത്ത പല്ലിന് ഓലപ്പുരയ്ക്ക് മുകളിലാണത്രേ  സ്ഥാനം .
കണ്ണാടിയെടുത്ത് എന്‍റെ നഷ്ടം അച്ഛന്‍ കാണിച്ചു തന്നു .വലിയ ഒരു വിടവ് .
എനിക്ക് സങ്കടം വന്നു . ചുണ്ടുകള്‍ രണ്ടും കൂട്ടിപ്പിടിച്ച് , ഞാനപ്പോള്‍
ഒരു ശപഥം ചെയ്തു . ഇനി പുതിയ പല്ല് വരുന്നതുവരെ ചിരിക്കില്ല .
ആ ശപഥത്തിന്റെ ആയുസ്സ് മാത്രം കൃത്യമായി എനിക്കോര്‍മയില്ല .

2011 മേയ് 20, വെള്ളിയാഴ്‌ച

അതിഥി ദേവോ ഭവ : ...

അതിഥി ദേവോ ഭവ : ...അമ്മയില്‍ നിന്ന് കേട്ടും കണ്ടും
പഠിച്ച ഒരു പാഠം . നിറഞ്ഞ ചിരിയോടെ അതിഥിയെ
സ്വീകരിക്കുക ..നിറഞ്ഞ മനസ്സോടെ അവരെ യാത്രയാക്കുക ..
വിലപ്പെട്ട സമയം അവര്‍ നമുക്കായി മാറ്റിവച്ചതാണെന്ന്
അറിഞ്ഞ് ആദരിക്കുക ...

ഈ അവധിക്കാലത്ത്‌ ബന്ധുത്ത്വങ്ങളും സൌഹൃദങ്ങളും ഒന്നു
തേയ്ച്ചു മിനുക്കിയെടുക്കാന്‍ ഒരു മോഹം തോന്നി . ഉച്ചയൂണ്
കഴിഞ്ഞ് ഒന്നു മയങ്ങി . ആര്‍ക്കും ശല്യമാവാത്ത സമയം നോക്കി
ചെറിയ ഒരു യാത്ര , ഒരു ബന്ധുവീട്ടിലേയ്ക്ക് .

ഞങ്ങള്‍ ഗേറ്റിനടുത്ത് എത്തിയതും നായ വല്ലാതെ കുരച്ചു . അവന്‍
അവന്‍റെ ധര്‍മം നിര്‍വഹിക്കേ , ഗൃഹനാഥനും ഒപ്പം ഭാര്യയും
വാതില്‍ തുറന്നിറങ്ങി വന്നു . വളരെ ഹൃദ്യമായ സ്വീകരണം .
ഒന്നിനും തികയാത്ത സമയത്തെക്കുറിച്ചുള്ള വേവലാതികള്‍ ..കാണാന്‍
കഴിഞ്ഞതിലുള്ള സന്തോഷം ..നാട്ടു വിശേഷങ്ങള്‍ ..അതിനിടയില്‍ ഞാന്‍
മോളെക്കുറിച്ച് ചോദിച്ചു . ഉത്തരമെന്നോണം അവര്‍ അടച്ചിട്ടിരുന്ന
വാതിലില്‍ മുട്ടി വിളിച്ചു , അതിഥികളുടെ പേരും പറഞ്ഞു . കേട്ടു എന്ന്
അറിയിക്കാനായി അകത്തുനിന്ന് എന്തോ ഒരു ശബ്ദം പുറത്തും വന്നു .


ഭാവിയില്‍ ഒരു വലിയ എന്‍ജിനിയര്‍ ആകാനുള്ള കുട്ടിയാണ് .അവള്‍
തിരക്കിട്ട് പഠിക്കുകയാവും . മെല്ലെ തുറക്കുന്ന വാതിലും മനോഹരമായ
ചിരിയും പ്രതീക്ഷിച്ച് , ചായകൂട്ടലിന് സാക്ഷിയാവാന്‍ അടുക്കളയില്‍
പോകാതെ ഞാന്‍ വാതിലിലെയ്ക്ക് നോക്കിയിരുന്നു . കൈയില്‍ കിട്ടിയ
വാരികയിലെ അക്ഷരങ്ങള്‍ മനസ്സില്‍ കയറാന്‍ കൂട്ടാക്കുന്നില്ല .തികട്ടി
വരുന്ന ഒരു ഓര്‍മയുടെ രൂക്ഷ ഗന്ധം ..

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കേരളത്തിന്‍റെ തെക്കേ അറ്റത്തുനിന്ന് വടക്കേ
അറ്റത്ത്‌ കൂട് കൂട്ടിയ കാലം .മൂന്നു വര്‍ഷം ഒരുമിച്ച് താമസിച്ച്
പഠിച്ച കൂട്ടുകാരനെ കാണണമെന്ന ഒരു മോഹത്തിനൊപ്പം കൂടി
ഞാനും കുട്ടിയും . ഒരു ആഘോഷം പ്രതീക്ഷിച്ച് ഞങ്ങളവിടെയെത്തി.
ചങ്ങാതിമാര്‍ പരിസരം മറന്നു.. പക്ഷെ വീട്ടമ്മയുടെ മുഖത്തുനിന്ന്
ഞാന്‍ വായിച്ചെടുത്ത അക്ഷരങ്ങള്‍ക്കൊന്നും വക്കുകളില്ലായിരുന്നു .
ആകെ വികൃതം .

തനി നാട്ടിന്‍പുറത്തുകാരിയായ എന്നെ കണ്ടിട്ട് ബോധിക്കാഞ്ഞിട്ടോ
അതോ നീളത്തില്‍ പിന്നിയിട്ട എന്‍റെ തലമുടിക്ക് ബോബുചെയ്ത
മുടിയുടെ മുതലാളിത്തം ഇല്ലാഞ്ഞിട്ടോ എന്തോ അവിടത്തെ കൊച്ചമ്മ ,
അടുപ്പില്‍ നിന്ന് ചായ നേരെ കപ്പിലേയ്ക്ക് പകര്‍ന്ന് , എന്‍റെ നാല്
വയസ്സുള്ള മകന്റെ മുന്നില്‍ വച്ചു . കുട്ടിക്ക് ചായ തണുപ്പിച്ച്
കൊടുക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോഴൊക്കെ അവര്‍ മറ്റേതോ
ലോകത്തായിരുന്നു . ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ പാകമാകാത്ത
മനസ്സുള്ള എന്‍റെ കുട്ടി മേശപ്പുറത്തു നിരത്തിയ നിറമുള്ള പലഹാരങ്ങള്‍
ആദ്യമായി കാണുന്നതുപോലെ എടുത്തു കഴിച്ചു . കുട്ടികളുടെ ഈ
സ്വഭാവവിശേഷം പല അമ്മമാരും പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് ഞാന്‍
കലി അടക്കിയിരുന്നു . നിര്‍ബന്ധിച്ചാല്‍ പോലും വീട്ടില്‍ നിന്ന് കഴിക്കാത്ത
സാധനങ്ങള്‍ പുറത്തുനിന്ന് കിട്ടിയാല്‍ ആക്രാന്തത്തോടെ കഴിക്കുമെന്ന
തത്വം ആ അമ്മയ്ക്ക് അറിയുമോ എന്നായിരുന്നു എന്‍റെ സംശയം .

കുഞ്ഞു വിരലുകള്‍ പണി തീര്‍ത്തു എന്നറിഞ്ഞ് അവര്‍ ബാക്കിവന്ന
ആ പലഹാരങ്ങള്‍ , എടുത്ത പാത്രങ്ങളില്‍ തന്നെ തിരികെയിട്ട് അടച്ചു
വച്ചു . അലങ്കരിച്ച് , അടുത്ത അതിഥികളെ സല്‍ക്കരിക്കാനായി.

ഓര്‍മകളെ തള്ളിമാറ്റിക്കൊണ്ട് ചായയെത്തി . സല്‍ക്കാരവും പിന്നെ
വര്‍ത്തമാനവുമായി ഏകദേശം മുക്കാല്‍ മണിക്കൂര്‍ . തുറക്കാതിരുന്ന
ആ വാതിലില്‍ വീണ്ടും ഊക്കോടെ മുട്ടിവിളി . മോളെ ശല്യപ്പെടുത്തണ്ട
എന്ന് പറഞ്ഞ് ഞങ്ങള്‍ സന്തോഷപ്രകടനം നടത്തി ഇറങ്ങി .

നായ കുരച്ചില്ല . വേണ്ടപ്പെട്ട അതിഥിയാണെന്ന് അവന്‌ തോന്നിയോ
അതോ തുറക്കാതിരുന്ന വാതില്‍ ഞങ്ങള്‍ക്ക് തന്ന അവഹേളനം അവന്‍
മണത്തറിഞ്ഞതോ ???
**************************************************

2011 ഏപ്രിൽ 5, ചൊവ്വാഴ്ച

സ്നേഹപൂര്‍വം സ്വന്തം അന്‍വിദ ....

'അനുക്കുട്ടീ ' അമ്മയുടെ നീട്ടിയുള്ള വിളി . ഈ അമ്മ ഒന്നു നേരെ കളിക്കാന്‍
സമ്മതിക്കൂലല്ലോ . പരീക്ഷ കഴിഞ്ഞിട്ടല്ലെയുള്ളൂ . എന്തൊരു വെപ്രാളാ ,
അനൂന്റെ പാവക്കുട്ടിക്ക്‌ നല്ലൊരു പൊട്ട് തൊടാന്‍പോലും സമ്മതിച്ചില്ല .
'' ടീച്ചര്‍ ഇപ്പൊ എത്തും , വേഗം പോയി കുളിച്ച്‌ ഡ്രസ്സ്‌ മാറിയേ '' .

പഠിക്കാന്‍ ഇഷ്ടാ , പക്ഷെ കുറച്ച്‌ കളിക്കണ്ടേ ? മുറ്റത്തൊക്കെ
ഇറങ്ങി നടന്ന് പൂക്കളേം തേന്‍ കുടിക്കാന്‍വട്ടമിട്ട് പറക്കുന്ന
പൂമ്പാറ്റകളേം ഒക്കെ കാണണ്ടേ ? മഴ നനയണ്ടേ ? മഴവെള്ളം
ചവിട്ടി തെറുപ്പിച്ച് ഓടണ്ടേ ?

അടുത്ത വീട്ടിലെ ദേവു അവളുടെ അനുജത്തിക്കുട്ടിയുടെകൂടെ
കളിക്കുമ്പോ ഈ അനു ഇവിടെയിരുന്നു കൊതിയോടെ നോക്കുന്നത്
അമ്മ കാണുന്നതല്ലേ . കല്യാണിക്ക് രണ്ടു ചേട്ടന്മാരുള്ളത് എന്തു
നല്ലതാണെന്ന് അമ്മയോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു .
ഈ അമ്മയ്ക്കെന്തേ ഒട്ടും അലിവ് തോന്നാത്തത്.


ഡാന്‍സ് ടീച്ചര്‍ അമ്മയോട് പറയുന്ന കേട്ടു , '' വേഗം ഗ്രഹിക്കും , നല്ല കഴിവുണ്ട് .''
എന്നൊക്കെ . ടീച്ചര്‍ ചോദിച്ചു , '' അന്‍വിദയ്‌ക്ക് ആരെപ്പോലെ ആകാനാ ഇഷ്ടം ? ''
അനു പറഞ്ഞു , ആരേം പോലെ ആകണ്ടാ , നന്നായി പഠിച്ചാ മതി , എന്ന് . ടീച്ചറും
അമ്മയും പൊട്ടിച്ചിരിച്ചു . ദൂരെയിരുന്നു തലയാട്ടുന്ന ബൊമ്മ ഇപ്പൊ ചിരിച്ചത് അനു
പറഞ്ഞത് കേട്ടായിരിക്കും . അവന്‍റെ തല പിടിച്ച് നേരെ ആക്കീട്ട് തന്നെ ബാക്കി കാര്യം .
ചായയും കുടിച്ച്‌ , അനൂന്റെ കവിളില്‍ ഒരുമ്മയും തന്ന്‌ ടീച്ചര്‍ ബസ്സിന് സമയായി
എന്നും പറഞ്ഞു ഓടിപ്പോയി .

അച്ഛന്‍ ഓഫീസീന്ന് വരുന്നതിനു മുന്പ് എത്തിക്കോളാംന്നു പറഞ്ഞ്‌ അമ്മയ്ക്ക്
ഉറപ്പും ഒരു ഉമ്മേം കൊടുത്ത്‌ അനു ദേവൂന്റെ വീട്ടിലേയ്ക്ക് ഒരൊറ്റ ഓട്ടം .
അവിടെ എന്താ എല്ലാരും കിണറ്റിനു ചുറ്റും കൂടി നില്‍ക്കുന്നത് . ദേവൂം കൂട്ടുകാരും
കൈകൊട്ടി ചിരിക്കുന്നല്ലോ . അനു അടുത്തേയ്ക്ക് ചെന്നു . അയ്യോ സുന്ദരിപ്പൂച്ച
കിണറ്റിനകത്ത്‌ . എന്നും അവളുടെ കൂടെ കളിക്കുന്നതാണ് . അമ്മ തരുന്ന വറുത്ത
മീനും കൊണ്ടാണ് അവളെ കാണാന്‍ പോവുക. ആര്‍ത്തിയോടെ അതും തിന്ന്‌
സ്നേഹം കൂടാന്‍ വരും . അപ്പൊ അവള്‍ക്ക് ഏറ്റവും ഇഷ്ടം അനൂനോടാണെന്നു
തോന്നും . അവളുടെ വാല് എന്തു രസാ കാണാന്‍ . ഇവളെങ്ങനെ കിണറ്റിനകത്ത്‌
പോയി ?
ടെവൂന്റമ്മ കാണിച്ചുതന്നു . അവള്‍ ചെറിയൊരു ചെടിയില്‍ തൂങ്ങി
അള്ളിപ്പിടിച്ചിരിക്കുന്നു . ചെടി പിഴുതുപോയാല്‍ അവള്‍ വെള്ളത്തില്‍ . അവളെ
രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു . ദേവൂം കൂട്ടുകാരും ചിരിക്കുന്നുണ്ട് ഇപ്പോഴും .
അവളുടെ വെപ്രാളം കണ്ടിട്ടും ഇവര്‍ക്കെങ്ങനാ ചിരിക്കാന്‍ തോന്നുന്നത് ?

അനു തിരികെ നടന്നു , അനൂ ന് ഇതൊന്നും കാണാന്‍ വയ്യാ . അമ്മയോട്
പറഞ്ഞപ്പോ ' സാരമില്ല , മോള് വിഷമിക്കണ്ടാ , അവര്‍ രക്ഷപ്പെടുത്തും '' എന്ന്
പറഞ്ഞു . അനൂന് സങ്കടം സഹിക്കാന്‍ വയ്യാ , പൂജാമുറീല്‍ പോയി ദൈവങ്ങളുടെ
അടുത്തിരുന്നു . എല്ലാരും ചിരിച്ചോണ്ടിരിക്കുന്നു . സുന്ദരിയെ രക്ഷിക്കണെന്ന്
രണ്ടു കൈയും കൂപ്പി കണ്ണടച്ച് പ്രാര്‍ഥിച്ചു . അനൂന്റെ കണ്ണ് നിറഞ്ഞു . ഇന്നിനി
മറ്റൊന്നും ആവശ്യപ്പെടില്ലാന്നു ദൈവങ്ങളോട് സത്യം ചെയ്തു . അമ്മ വിളിക്കുന്നല്ലോ .
' അനൂ , പോയി നോക്കിയേ , പുറത്ത് എടുത്തൂന്ന് തോന്നുന്നു . അനു ഓടി .

സുന്ദരി മിടുക്കിയായി നടക്കുന്നു . ഒരു കൂസലുമില്ലാ . ഒനും സംഭാവിചില്ലാന്ന മട്ടില്‍
കുലുങ്ങിക്കുലുങ്ങി വാലും ഇളക്കി നടക്കുന്നു . അവള്‍ കിണറ്റിനകത്ത്‌ കിടന്നപ്പോ
കൈകൊട്ടിച്ചിരിച്ച കൂട്ടുകാര്‍ക്കൊപ്പം വികൃതികള്‍ കാണിക്കുന്നു . അനു അടുത്ത്
ചെന്നു നിന്നിട്ട് കണ്ട ഭാവം പോലും ഇല്ലാ . ആദ്യമായി കാണുന്നപോലെ .

അനു തിരിഞ്ഞു നടന്നു . സാരമില്ല . അവള്‍ക്ക് അറീല്ലല്ലോ , അനു ദൈവങ്ങളോട്
കരഞ്ഞു പറഞ്ഞതുകൊണ്ടാണ് അവള്‍ രക്ഷപ്പെട്ടതെന്ന് . അതിനുള്ള ബുദ്ധി
ഉണ്ടായിരുന്നെങ്കില്‍ അവള്‍ കിണറ്റിനകത്ത്‌ എടുത്തുചാടുമാരുന്നോ ? ഇല്ല ...
അല്ലേ ???????????

**************************************************

2011 മാർച്ച് 27, ഞായറാഴ്‌ച

നക്ഷത്രങ്ങള്‍ പിറന്നത്‌ ....

നിശയുടെ നിശബ്ദതയില്‍ പുറത്ത് നേരിയ ശബ്ദം .ദേഹമാസകലം
പുതച്ചിരുന്ന കരിമ്പടം മെല്ലെ മാറ്റി ഞാനെഴുന്നേറ്റു . കിളിവാതിലിലൂടെ
പുറത്തേയ്ക്ക് നോക്കി . ഒരു കൂട്ടം നക്ഷത്രക്കുഞ്ഞുങ്ങള്‍ . ശരറാന്തലിന്റെ
തിരി നീട്ടി ഞാന്‍ വാതില്‍ തുറന്നു . പകലുറങ്ങി മടുത്തവര്‍ . അവര്‍ക്ക്
രാത്രിയുറക്കത്തിന്റെ സുഖം അറീല്ലല്ലോ . ചോദ്യഭാവത്തില്‍ ഞാനവരെ
നോക്കി . '' ഒരു കഥ പറഞ്ഞുതരുമോ ? കുഞ്ഞന്‍മാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍
എത്ര ആലോചിച്ചിട്ടും ഒന്നും കിട്ടുന്നില്ല .''നടന്നോളൂ , ഞാന്‍ പറഞ്ഞു .

അവര്‍ തിരിഞ്ഞു നടന്നു . അവരുടെ ചിരിയുടെ ഒച്ചയും
അകന്നകന്നു പോയി . കൂടുതല്‍ തിളക്കമുള്ള മുഖവുമായി അവര്‍
അവരവരുടെ സ്ഥാനങ്ങളില്‍ പോയി നിലയുറപ്പിച്ചു . ഇന്നും
ചന്ദ്രന്‍ എങ്ങോ മറഞ്ഞിരിക്കുന്നു .

'' ഏത് കഥയാണ്‌ വേണ്ടത് ? ''എന്‍റെ ചോദ്യം കേട്ടയുടനെ
അവര്‍ ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞു ,'' ഒരു പഴംകഥ .'' ''വേഗം
പറഞ്ഞു തീര്‍ക്കും , ഒരു കുഞ്ഞു കഥ , പോകാന്‍ തിടുക്കമുണ്ട് , ഒന്നു
മയങ്ങണം .'' ഞാന്‍ ചോദിച്ചു , '' നിങ്ങളുടെ ജനനത്തെക്കുറിച്ചുള്ള കഥ
പറഞ്ഞാലോ ? നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത കഥ .'' അവര്‍ തലയാട്ടി .

'' പണ്ട് , വളരെ പണ്ട് പകലോന്‍ വിട പറയാന്‍
ഒരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു , ഈ ഏകാന്തത എന്നെ വല്ലാതെ
അസ്വസ്ഥയാക്കുന്നു . ഇരുളില്‍ ഭയപ്പെട്ട് ഞാന്‍ തേങ്ങുന്നതും ഇടയ്ക്കിടെ
നിശ്വസിക്കുന്നതും നീ അറിയുന്നുണ്ടോ ? ഒരു കള്ളച്ചിരിയോടെ ഒന്നും
മിണ്ടാതെ കുപ്പായം ഊരിത്തന്നു അവന്‍ മറഞ്ഞു . പട്ടുപോലെ മിനുസമായ
ആ കുപ്പായം ഞാനെടുത്തൊന്നു വീശി . അപ്പോള്‍ മുത്തുകള്‍ നാലുപാടും
ചിതറി വീഴാന്‍ തുടങ്ങി . തെറിച്ചുവീണ ആ മുത്തുകളാണ് നിങ്ങള്‍ .
അന്നുമുതല്‍ എനിക്ക് കൂട്ടായ് , രാത്രി ഉറക്കം ഉപേക്ഷിച്ച് നിങ്ങള്‍
ചുറ്റിനും കാവല്‍ നില്‍ക്കുന്നു . തമ്മില്‍ തൊടാതെ , ഒന്നിച്ചു ചേരാതെ .
സാമീപ്യമറിയിച്ച് , ഇത്തിരിപ്പോന്ന പകലോനെപ്പോലെ .''

ശരറാന്തല്‍ കൈയിലെടുത്ത് , ഞാന്‍ യാത്ര ചോദിച്ചു .
''പകലോന്‍ എത്തുമ്പോഴേയ്ക്കും കരിമ്പടം മാറ്റി വര്‍ണചേലയുടുക്കണം .
പിന്നെ അവന്‍ കൊണ്ടുവരുന്ന കസവുചേല മാറ്റിയുടുക്കണം . അപ്പോള്‍
എന്നും സമ്മാനമായി കൈയില്‍ കരുതുന്ന മുല്ലപ്പൂമാല അവന്‍
തന്നെ എന്‍റെ ചുരുള്‍മുടിയില്‍ ചൂടിത്തരും . '' അവര്‍ തലയാട്ടി. അവരില്‍
തീരെ ചെറിയവര്‍ ആലസ്യം വിടാതെ വീണ്ടും കണ്ണുകള്‍ അടച്ചിരുന്നു .
ചിലര്‍ കണ്ണുചിമ്മിക്കൊണ്ടിരുന്നു . മറ്റു ചിലര്‍ ജന്‍മരഹസ്യം അറിഞ്ഞ
സന്തോഷം കൊണ്ട് കൂടുതല്‍ വിടര്‍ന്ന കണ്ണുകളോടെ എന്നെയും
നോക്കി നിന്നു , ഇമവെട്ടാതെ .........................

*********************************************************

2011 മാർച്ച് 20, ഞായറാഴ്‌ച

' ആങ്ങള '


എനിക്കൊരു ആങ്ങളയുണ്ട് ...
പാതി കടിച്ചുപൊട്ടിച്ച നാരങ്ങാ മിഠായി
ഉള്ളം കൈയില്‍ കനിവോടെ വച്ചു തന്നവന്‍ .
മൂവാണ്ടന്‍മാവിന്റെ കൊമ്പിലിരുന്നു മാമ്പഴം തിന്ന് ,
കൊതിപൂണ്ട എന്നെ ഒളികണ്ണിട്ടു ഊറിച്ചിരിച്ചവന്‍ .
നാമം ചൊല്ലുമ്പോള്‍ മുടിയിഴ പിടിച്ചുവലിച്ച്
എന്നെ നോവിച്ച്‌ ,കുരുത്തക്കേട്‌ കാട്ടി രസിച്ചവന്‍ .
ഇരുട്ടിലേയ്ക്കിറങ്ങാന്‍ എന്റെ  ചൂണ്ടുവിരല്‍
മുറുകെ പിടിച്ചു നടന്ന് പേടിയകറ്റിയവന്‍ .
സൈക്കിള്‍ സവാരി ആണിന് പറഞ്ഞിട്ടുള്ളതെന്ന്
പഠിപ്പിക്കാന്‍ എന്നെ തള്ളിയിട്ട് മുട്ട് മുറിച്ചവന്‍ .
പുസ്തകം മടക്കി , എന്റെ  കുസൃതികള്‍ പറഞ്ഞുകേള്‍പ്പിച്ച്‌
അച്ഛന്റെ  നാട്യം ദേഷ്യമെന്നു ധരിച്ച് ജയം പറഞ്ഞവന്‍ .
മേശമേലുറങ്ങുന്ന ചൂരല്‍ അച്ഛന്റെ  കൈയിലുണരുമ്പോള്‍
മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അഭയമിരന്നവന്‍ .
വെയിലത്തിട്ട , പുഴുങ്ങിയ നെല്ലിന്‌ കാവലിരിക്കുമ്പോള്‍
വിരസതയകറ്റാന്‍ കഥകള്‍ വായിച്ച് കൂട്ടിരുന്നവന്‍ .
വായിച്ചും എഴുതിയും പറഞ്ഞും അക്ഷരങ്ങളെ
വരുതിയിലാക്കി അഭിമാനം കൊണ്ടവന്‍ .
എന്റെ  നെഞ്ചിലേയ്ക്ക് വഷളന്‍ നോട്ടമെറിഞ്ഞവനെ
പൊടിമീശ തടവി ഉഗ്രനോട്ടമെറിഞ്ഞു കൊന്നവന്‍ .
വഴികളിലെ മുള്ളുകള്‍  വേദനിക്കാതെ എടുത്തു മാറ്റാന്‍
വാക്കായ് , നിഴലായ് എപ്പോഴും കൂട്ടിനു വന്നവന്‍ .
പുതിയ വീട്ടിലേയ്ക്ക്  അണിഞ്ഞൊരുങ്ങിപ്പോകാന്‍
പട്ടുചേല വാങ്ങിത്തന്ന് , എന്നെ കരയിച്ചവന്‍ .
എന്റെ  കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്തുകിടത്തി
ഹൃദയത്തിന്റെ  താളം പകര്‍ന്നു നല്‍കിയവന്‍ .
കാലത്തിന്റെ പുതിയ തൂവലുകളിലേയ്ക്ക് പടര്‍ത്താന്‍
സ്നേഹത്തിന്റെ  ചായം മതിയാവോളം തന്നവന്‍ .
രണ്ടു ദേശങ്ങളിലിരുന്ന് ഒരേ ആകാശം നോക്കി
ബാല്യം കണ്ട നക്ഷത്രലോകം കാണുകയാണ് ഞങ്ങള്‍ .

***

2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

നല്ലമുത്തശ്ശി .


ഇന്നലെ കിനാവിലെന്‍ മുത്തശ്ശി ചിരിച്ചെത്തി
ഓര്‍മതന്‍ ഭാണ്ഡം മെല്ലെയഴിച്ചു നിലത്തിട്ടു
തിളങ്ങും മുത്തോരോന്നും പെറുക്കിയെടുത്തു ഞാന്‍
കനവിന്‍ മഞ്ചലേറി മുത്തശ്ശിക്കൊപ്പം കൂടി .

വെറ്റില , നാലും ചേര്‍ത്തിടിച്ച കുഴമ്പിന്‍ ചോപ്പ്
വിരലില്‍ പടര്‍ത്തി ഞാനിരുന്നു ചാരത്തായി .
ചുണ്ടുകള്‍ ചോപ്പിച്ചോരാ നന്‍മതന്‍ മുഖം കണ്ട്
കൈകളില്‍ മുഖം താങ്ങിയിരുന്നു കുതൂഹലം .

തിമിര്‍ത്തമഴയ്ക്കൊപ്പം കുളിച്ച് വിറപൂണ്ടെന്നെ
അണച്ചു പിടിച്ചുമ്മ നെറ്റിയില്‍ പകരുന്നു
മടിയിലരുമയായിരുന്നു നാമം ചൊല്ലി
വന്ദിച്ചു വിളക്കിനെ ആദരാലെഴുന്നേറ്റു .

പഠിച്ച പാഠങ്ങളൊന്നൊന്നായുരുവിട്ട്
പുസ്തകം മടക്കുന്ന നേരമെന്നരികത്ത്‌
അത്താഴം പകര്‍ന്നൊരു പാത്രവും,കഥയുമായ്
ഊട്ടുവാന്‍ ,  ഉറക്കുവാന്‍ മുത്തശ്ശിയണയുന്നു .

മുടിയില്‍ തഴുകുമാ വിരലിന്‍ ദേവസ്പര്‍ശം
മൊഴിയും കഥ കേട്ട് മെല്ലെ ഞാനുറങ്ങുന്നു
കൃഷ്ണനും കുചേലനും ഏകലവ്യനും പിന്നെ
യുദ്ധവുമെല്ലാം തൊട്ടുമുന്നിലെന്നറിയുന്നു .

ഇറങ്ങീ മഞ്ചത്തില്‍ നിന്നുടനെ ചുറ്റും നോക്കി
മുത്തശ്ശി മറഞ്ഞുവോ കനവെന്നറിഞ്ഞു ഞാന്‍
എവിടെ തിരയേണ്ടതറിയാതുഴലുന്നു
മായ്ച്ചെടുത്തുവോ കാലം നല്ല മുത്തശ്ശീ രൂപം!

കാലത്തെ തിരയുവാന്‍ ,തിരിച്ചു പിടിക്കുവാന്‍
വെറുതെ മോഹിച്ചു ഞാന്‍ കണ്ണുകളടയ്ക്കുമ്പോള്‍
ഊര്‍ന്നു വീണൊരു മുത്ത്‌ , കിലുങ്ങീ മൃദുവായി
''കണ്ണടയ്ക്കരുതുണ്ണീ , ഉറക്കം വിളിക്കാതെ ''.

#

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

നാമാന്തരകരണം

പണ്ടൊരിക്കല്‍
അമ്പിളിമാമനെ കണ്ട്
മോഹിച്ച് 
വാശിപിടിച്ച് കരഞ്ഞപ്പോള്‍
ചേച്ചി
കളിയായി വിളിച്ച പേര്
'' കഴുത ''
ഏറ്റവും സുന്ദരനായ
പുരുഷന്റെ മുഖം
സൂര്യന് സ്വന്തമെന്ന്
വാശിയോടെ പറഞ്ഞപ്പോള്‍
ആങ്ങള
വിളിച്ച പേര്
'' പൊട്ടി കഴുത ''
നക്ഷത്രങ്ങള്‍ ചിരിക്കുന്നത്
എനിക്ക് വേണ്ടിയാണെന്ന്
വിശ്വസിപ്പിക്കാന്‍
വാശിപിടിച്ചപ്പോള്‍
കെട്ടിയോന്‍
വിളിച്ച പേര്
'' മരക്കഴുത ''
ഇന്ന് കടലിനെ നോക്കി
ഞാനെന്തെങ്കിലും
വാശിയോടെ പറഞ്ഞാല്‍
എന്‍റെ മകന്
എന്നെ വിളിക്കാന്‍
എന്താണൊരു പേര്  ?

#


2010 ഡിസംബർ 1, ബുധനാഴ്‌ച

പുള്ളിക്കോഴീം കുഞ്ഞുങ്ങളും ...

വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കളിയ്ക്കാന്‍ പോകാന്‍ വല്യ
ഉത്സാഹമാണ് . രണ്ടു ദിവസത്തെ അവധി എങ്ങനെ രസകരമാക്കാം
എന്ന ആലോചനായോഗവും കളിയുടെ അവസാനം ഉണ്ടാവും . ഒത്തിരി
കൂട്ടുകാരുണ്ടാരുന്നു ഞങ്ങളുടെ സംഘത്തില്‍ . രണ്ടുമൂന്ന് വീടുകള്‍ക്ക്
അപ്പുറത്താരുന്നു ഞങ്ങളുടെ കളിസ്ഥലം .

ഭൂരിപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ച് കളി തിരഞ്ഞെടുക്കും .
ഒളിച്ചു കളിയായിരുന്നു എനിക്കിഷ്ടം , കാരണം ചങ്ങാതി നൂറുവരെ
ശ്വാസം പിടിച്ചു എണ്ണുമ്പോള്‍ ഒളിക്കാന്‍ പോണത് അടുത്തുള്ള
കാവിനുള്ളിലാണ് . കൂട്ടത്തിലുള്ള ഏറ്റവും ചെറിയവള്‍ എന്‍റെ
പാവാടയില്‍ തൂങ്ങി ഒപ്പം കൂടും . അന്നും പുതിയ കാഴ്ചകള്‍
വല്ലതും ഉണ്ടോന്ന് നോക്കി മെല്ലെ നടന്നു . കിളിക്കൂട്ടില്‍ അനക്കം
ഇല്ലാ . കുഞ്ഞുങ്ങള്‍ ചുണ്ട് നീട്ടി പുറത്ത് വരുന്നുണ്ടോന്നു നോക്കി
നിന്നു . ഒളിപ്പിച്ചു വച്ചിരിക്കുന്ന മാണിക്യം ഒന്നു തിരഞ്ഞാലോ ?
വേണ്ട , അഥവാ അത് കവര്‍ന്നെടുത്താല്‍ തല തല്ലി ചാവില്ലേ
സര്‍പ്പം ?

വരിവരിയായി നീങ്ങുന്ന വല്യ ഉറുമ്പുകള്‍ . സവാരിക്കിടയില്‍
ഒരല്പം നിന്ന് , അവരെന്തോ സ്വകാര്യം പറയുന്നു . കല്യാണം
കൂടീട്ടോ മരണം കണ്ടിട്ടോ ഒക്കെ വരുന്നതാവാം . കുഴിയാനയെ
പിടിച്ച് കൈക്കുള്ളിലാക്കിയ അമ്മിണിക്കുട്ടിക്ക് ചെറിയ ഒരു
പിച്ച് കൊടുത്ത് അതിനെ താഴെ ഇടീച്ചു . പകരം ഒരു കുല പൂവ്
അടര്‍ത്തിക്കൊടുത്തു . സമയം പോയതറിഞ്ഞില്ല . സൂര്യന് എന്തേ
ഇത്രേം വെപ്രാളം .

വീട്ടിലേയ്ക്ക് ഓടി . അമ്മയെ ദൂരെ നിന്ന് കണ്ടു . എന്തോ ഒരു
പന്തികേട്‌ മണക്കുന്നു . ശബ്ദമുണ്ടാക്കാതെ പതുങ്ങി കയറാന്‍
ഒരുങ്ങുമ്പോള്‍ അമ്മ പിടിച്ചുനിര്‍ത്തി . തെങ്ങിന്‍റെ ചോട്ടില്‍ നിന്ന്
ഒരു കമ്പും അമ്മ കരുതീരുന്നു . കുഞ്ഞു പാവാട ഒതുക്കിപിടിച്ച്
തുരുതുരെ അമ്മയുടെ രോഷം പെയ്തു തീര്‍ത്തു . സന്ധ്യക്ക്‌ നാമം
ചൊല്ലേണ്ട സമയത്ത് മതിമറന്ന് കളിച്ചതിനുള്ള ശിക്ഷ .
ആരെങ്കിലും കേട്ടാലോ എന്നൊന്നും അന്നേരം ചിന്തിച്ചില്ല .
അലറിക്കരഞ്ഞു . ചെത്തി മിനുക്കാത്ത വടിയായിരുന്നതുകൊണ്ട്
തുടയില്‍ ഒത്തിരി ചുവന്ന വല്യ വരകള്‍ പ്രത്യക്ഷപ്പെട്ടു .

അച്ഛന്‍റെ ചാരു കസേരയില്‍ അച്ഛനേം നോക്കി കിടന്നു . സന്ധ്യാനാമം
ചൊല്ലീല്ല . നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണമെന്നും സത്യം
പറയാന്‍ ശക്തിയുണ്ടാവണമെന്നും ഒന്നും ദൈവത്തോട് പറഞ്ഞില്ല .
ദൂരെ നിന്നും അച്ഛന്‍റെ ടോര്‍ച്ചിന്റെ വെട്ടം കണ്ടപ്പോള്‍
സന്തോഷമായി . അമ്മയ്ക്ക് രണ്ടു വഴക്ക് വാങ്ങി കൊടുക്കണം .
അമ്മ കുട്ടിക്കാലത്ത് ഇങ്ങനെയൊന്നും ആയിരുന്നില്ലേ ? അച്ഛന്‍
അടുത്തെത്തി . അടിയുടെ പാടുകള്‍ കാണത്തക്കവിധം പാവാട
അല്പം മുകളിലേയ്ക്ക് ചുരുട്ടിക്കയറ്റി വച്ചിരുന്നു . അച്ഛന്‍ അടുത്ത്
വന്ന് കസേര വലിച്ചിട്ടു ഇരുന്നു . കാര്യങ്ങളൊക്കെ ഒറ്റ ശ്വാസത്തില്‍
പറഞ്ഞു കേള്‍പ്പിച്ചു . അടുക്കളയിലാരുന്ന അമ്മയെ വിളിച്ചു , ഇത്രേം
വേണ്ടിയിരുന്നില്ലാന്നു പറഞ്ഞു വഴക്ക് കൊടുത്തപ്പോള്‍ ആശ്വാസമായി .

പിന്നെ അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ അച്ഛന്‍റെ
പിന്നാലെ കൂടി . അമ്മയോടു അന്ന് മിണ്ടാന്‍ പാടില്ലെന്നും ഉറപ്പിച്ചു .
അച്ഛന്‍ ഉരുട്ടി തരുന്ന ആദ്യ ഉരുള ചോറിനു എന്തൊരു രുചിയാരുന്നു .
എന്‍റെ അവകാശമായിരുന്നു എന്നും അച്ഛന്‍റെ ഊണുപാത്രത്തിലെ
വിഭവങ്ങള്‍ എല്ലാം ചേര്‍ത്ത് അച്ഛന്‍ ആദ്യം ഉരുട്ടിയെടുക്കുന്ന ആ
സ്നേഹത്തില്‍ പൊതിഞ്ഞ ഉരുള ചോറ് . വല്യ കുട്ടിയായി എന്ന്
എപ്പോഴോ മനസ്സില്‍ തോന്നിയപ്പോള്‍ ഞാന്‍ നഷ്ടമാക്കിയത് . നാളെ
കളിക്കാന്‍ പോവില്ലാന്ന് ശപഥവും ചെയ്തു ഉറങ്ങാന്‍ പോയി .

രാവിലെ പല്ലുതേയ്ക്കുന്നത്തിനിടയില്‍ അടിയുടെ പാടുകള്‍ നോക്കി .
അവിടെത്തന്നെയുണ്ട്‌ , എല്ലാം കുറേക്കൂടി തെളിഞ്ഞിരിക്കുന്നു .
കുയിലിന്റെ പാട്ട് കേള്‍ക്കുന്നു , എതിര്‍ പാട്ട് പാടാന്‍ തോന്നീല്ല .
എന്തിനാണ് ആ പാവത്തിനെ പറ്റിക്കുന്നത് . അമ്മ അടുത്തുവന്ന്
'പിണക്കം തീര്‍ന്നില്ലേന്നു ചോദിച്ചു . മുഖം കുറേക്കൂടി വീര്‍പ്പിച്ചു
നിന്നു . അമ്മ അകത്തേയ്ക്ക് പോയപ്പോള്‍ തിരിഞ്ഞു നോക്കി ,
പാവം അമ്മ . എന്നാലും കളിക്കാന്‍ പോണില്ലാന്ന് തന്നെ ഉറപ്പിച്ചു .
വയ്ക്കോല്‍ കൂനയുടെ അടുത്തേയ്ക്ക് പോയി , ചങ്കരിക്ക് അല്‍പം
വയ്ക്കോല്‍ എടുത്തു കൊടുക്കട്ടെ . വല്യ വയ്ക്കോല്‍ കൂനയ്ക്കടുത്തു
എത്തിയപ്പോള്‍ കോഴികുഞ്ഞുങ്ങളുടെ നേര്‍ത്ത കരച്ചില്‍ . ചുറ്റിലും
നടന്നു നോക്കി . വെറുതെ തോന്നിയതാവുമോ . അതാ ഇറങ്ങി വരുന്നു
വയ്ക്കോല്‍ കൂനയ്ക്കുള്ളില്‍ നിന്ന് തള്ളക്കോഴിയും പത്തു പതിനഞ്ചു
കുഞ്ഞുങ്ങളും . ഞാന്‍ അവിടെ നിന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു .
എല്ലാരും ഓടിയെത്തി . എല്ലാര്‍ക്കും അതിശയവും സന്തോഷവും .
പുള്ളിക്കോഴി ആരുമറിയാതെ അടയിരുന്ന് കുട്ടികളെയും കൊണ്ട്
നാടുകാണാന്‍ ഇറങ്ങിയിരിക്കുന്നു . ഞാന്‍ മനസ്സില്‍ പറഞ്ഞു , ഇന്ന്
എന്‍റെ കൂട്ടുകാര്‍ ഇവരാണ് , കൂടെ നടക്കണം , അമ്മക്കോഴി
ആഹാരം ചികയുമ്പോള്‍ കാക്കയോ പരുന്തോ വന്ന് സൂത്രത്തില്‍
ഇവരെ റാഞ്ചിക്കൊണ്ടുപോയാലോ ......................
*****************************************************

2010 നവംബർ 20, ശനിയാഴ്‌ച

മീനാച്ചീടെ മോള്‍ .......

മീനാച്ചി സുന്ദരിയായിരുന്നു . എല്ലാരും പറയുമായിരുന്നു അവള്‍ ലക്ഷണമൊത്തവളെന്ന് .
അവള്‍ക്ക് നെറ്റിയില്‍ പൊട്ടു കുത്തേണ്ട
ആവശ്യമേയില്ലായിരുന്നു .സ്ഥാനത്ത്‌ ഒരു
വലിയ കറുത്ത മറുകുന്ടാരുന്നു . നിലത്തു മുട്ടുന്ന വിധം മുടിയും . അവള്‍ എന്നെക്കാള്‍
കുഞ്ഞായിരുന്നെങ്കിലും വളരെ തടിച്ച
ശരീരമായിരുന്നു അവള്‍ക്ക് . എപ്പോഴും എല്ലാരോടും
വല്യ ലോഹ്യം കാണിച്ചിരുന്നുവെങ്കിലും എന്നോടല്പം കൂടുതലാരുന്നു എന്നതൊരു നേര് .

ഞാന്‍ തലോടാന്‍ ചെന്നാല്‍ അവള്‍ തല താഴ്ത്തി ദേഹത്തുരുമ്മി
നില്‍ക്കുമായിരുന്നു .
എന്തു കൊടുത്താലും രുചിയോടെ കഴിക്കും . ഞാന്‍
പറയുന്നതും പാടുന്നതുമൊക്കെ
കേട്ട് ചെവിയനക്കി മൂളുകയും ചെയ്തിരുന്നു . എന്‍റെ ഭാഷയില്‍
മറുപടി തരാന്‍ അവള്‍ക്ക്
അറീല്ലല്ലോ . കുശാലായി ഭക്ഷണവും
ശാപ്പിട്ട് മയങ്ങുന്ന അവളോട്‌ ''വിശക്കുന്നോടീ മീനാച്ചീ ''
എന്ന്
ചോദിക്കാന്‍ പോണ എന്നെ പലതവണ അമ്മ വഴക്ക് പറഞ്ഞിട്ടുണ്ട് .

വലുതായി വരുന്ന , അവളുടെ വയര്‍ ഞാന്‍ തടവിക്കൊടുക്കുമായിരുന്നു .
എല്ലാരും അവളെ
കാര്യമായി പരിചരിക്കുന്നു . അവള്‍ ഓരോ ദിവസം കഴിയുന്തോറും സുന്ദരിയായി വരുന്നു .
കുശാലായ ഭക്ഷണം , രാത്രി
ചൂടും പുകയും കൊണ്ട് തണുപ്പ് മാറ്റി സുഖഉറക്കം അങ്ങനെ ..

സ്കൂളില്‍ നിന്നെത്തിയാല്‍ ഉടനെ പുസ്തക സഞ്ചിയും വലിച്ചെറിഞ്ഞ് തൊഴുത്തി
ലേയ്ക്ക്
ഒരോട്ടമാണ് . മീനാച്ചിയുടെ കുട്ടി എത്തിയോ എന്ന്
അറിയാന്‍ . അവളുടെ മുഖത്ത് വല്ലാത്ത
ക്ഷീണം . ഞാന്‍ പറയുന്നതൊന്നും അവള്‍ക്ക് കേള്‍ക്കണ്ട എന്ന് പറയും പോലെ .

സന്ധ്യയായപ്പോള്‍ അവള്‍ വല്ലാതെ കരയാന്‍ തുടങ്ങി . അച്ഛനും അമ്മയും
എന്തൊക്കെയോ
പറയുന്നതു കേട്ടു .ഒടുവില്‍ അച്ഛന്‍
പുറത്തേയ്ക്കിറങ്ങിപ്പോയി . കുറെ കഴിഞ്ഞ് രണ്ട്
ആള്‍ക്കാരുമായി തിരിച്ചെത്തി . അടുത്ത വീട്ടിലെ പെണ്ണുങ്ങളും പരിവാരങ്ങളും വിവരം
തിരക്കിയെത്തി . എല്ലാവരുടെ മുഖത്തും എന്തോ സംഭവിക്കാന്‍ പോണു എന്ന ഭാവം .
വന്നവരിലൊരാള്‍ ഒരു പെട്ടി തുറന്ന് എന്തൊക്കെയോ ഉപകരണങ്ങള്‍ എടുത്തു . അവയുടെ
തിളക്കവും കിലുക്കവും നോക്കി നില്‍ക്കാനാവാതെ ഞാന്‍ അകത്തേയ്ക്ക്
ഓടി . കണ്ണുകള്‍
രണ്ടും പൊത്തി നാമം ജപിക്കാന്‍ തുടങ്ങി . മീനാക്ഷിയുടെ
ഒച്ച കൂടിക്കൂടി വന്നു . ഞാന്‍
കട്ടിലില്‍ പോയി കിടന്നതും ഉറങ്ങിപ്പോയതും ഒന്നും ഓര്‍മയില്ല .

പിറ്റേ ദിവസം രാവിലെ ഉണര്‍ന്ന് , തൊഴുത്തിലേയ്ക്ക് ഓടി . വളരെ
ക്ഷീണത്തോടെ അവള്‍
എന്നെ നോക്കുന്നു . എണീറ്റതേയില്ല . അമ്മ പറഞ്ഞു,
അവളുടെ കുട്ടി ' ചത്തുപോയി ' എന്ന് .
ആശസിപ്പിക്കാന്‍ എനിക്കറിയില്ലാരുന്നു . അവളുടെ കുട്ടീടെ കഴുത്തിലിടാനായി പല പല
നിറങ്ങളിലുള്ള മുത്തുകള്‍ കൊണ്ട് ഞാന്‍ കോര്‍ത്ത മാല അവള്‍ക്ക്
കാണിച്ചു കൊടുത്തു .

ഒരു ദിവസം അച്ഛനെ കാണാന്‍ ഒരാള്‍ വന്നു
, പിന്നെ മടിക്കെട്ടില്‍ നിന്ന് കുറെ രൂപയെടുത്ത്
''ഇനി കൊണ്ടുപൊയ്ക്കോട്ടേ ?'' എന്ന് ചോദിച്ചു . അച്ഛന്‍ സമ്മതം കൊടുത്തു .
എന്‍റെ
മീനാച്ചിയെ കൊണ്ടുപോകുകയാണെന്നറിഞ്ഞ് സങ്കടവും ദേഷ്യവും സഹിക്കാനാവാതെ
ഞാന്‍ നോക്കി നിന്നു. അയാള്‍ അവളെ തൊഴുത്തില്‍
നിന്നിറക്കി വളരെ കഷ്ടപ്പെട്ട്
വലിച്ചു പിടിച്ചു നടന്നു . അവള്‍ അയാളുടെ കൂടെ
പോകാന്‍ കൂട്ടാക്കുന്നില്ല . ഒഴുകി
ഇറങ്ങുന്ന കണ്ണീര്‍ വലിയ രണ്ടു ചാലുകളായി
അവളുടെ മുഖം നനച്ചുകൊണ്ടിരുന്നു .
അവളെ അയാള്‍ അടിക്കരുതെ എന്ന്
പ്രാര്‍ഥിച്ചുകൊണ്ട് മറയുന്നതു വരെ ഞാന്‍
നോക്കി നിന്നു .

അന്ന് ഞാന്‍ വിശപ്പ്‌ അറിഞ്ഞതേയില്ല . അമ്മ , ഭരണിയില്‍ അടച്ചു വച്ചിരുന്ന മധുരമുള്ള
പലഹാരത്തിനും മുറ്റത്തെ ചെറിയ മാവിലെ പഴുത്ത കര്‍പ്പൂര മാങ്ങയ്ക്കും
ഒരു രുചിയും
ഉണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു . അച്ഛന്റെയും
അമ്മയുടെയും ഒരു വാക്കുകള്‍ക്കും
എന്നെ അനുനയിപ്പിക്കാന്‍ ആയില്ല .അവര്‍
പറഞ്ഞതൊക്കെ ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ .

പിറ്റേ ദിവസം സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയില്‍ ഒരുത്തി ചോദിച്ചു ''നിന്‍റെ
മീനാക്ഷിയെ
വളര്‍ത്താനോ അതോ കൊല്ലാനോ കൊടുത്തത് ? '' പിടിച്ചൊരു ഉന്തു
കൊടുക്കാന്‍ തോന്നി .
മിണ്ടാത്തെ നടന്നു . ആ അരിശം മുഴുവനും വൈകീട്ട്
വീട്ടിലെത്തി അമ്മയോട്‌ കരഞ്ഞും
പരിഭവിച്ചും തീര്‍ത്തു.

പിന്നെ പരീക്ഷ വന്നു . മീനാക്ഷിയെക്കുറിച്ചുള്ള ചിന്തകള്‍ പതുക്കെ മായാന്‍
തുടങ്ങി .
ഒരു വര്‍ഷം പഠിച്ചതെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരമായി എഴുതി .
കളിയുടെ കാലം .
രണ്ടു മാസം കഴിഞ്ഞാല്‍ അഞ്ചാം ക്ലാസുകാരി . അതിന്റെ സന്തോഷത്തില്‍ പുസ്തകവും
ഒതുക്കിവച്ച് , കൂട്ടുകാരുടെ അടുത്തേയ്ക്ക് ഓടാന്‍
ഇറങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞു ,
'' വേഗം വരണം , ഒരു സമ്മാനം ഉണ്ട് '' ,
കളികഴിഞ്ഞെത്തി , അച്ഛന്‍റെ മേശപ്പുറത്തും
അലമാരയിലും ഒക്കെ തപ്പി ,സമ്മാനപ്പൊതി കണ്ടില്ല . കുളി കഴിഞ്ഞ് തലയും തോര്‍ത്തി
വന്ന് അച്ഛന്‍ പറഞ്ഞു ,'' വലിയ സമ്മാനമായതുകൊണ്ട്‌ തൊഴുത്തില്‍ വച്ചിട്ടുണ്ട് .''
ഞാനോടി , സന്തോഷം അടക്കാനായില്ല . മീനാച്ചിയെപ്പോലെ ഒരുവള്‍ . അച്ഛന്‍
പറഞ്ഞു ,
'ഇവള്‍ മീനാക്ഷിയുടെ മൂത്ത മോളാണെന്ന് . ശരിയാവും, ഇവള്‍ക്കും അവളെപ്പോലെ
നെറ്റിയില്‍ പൊട്ടുണ്ടല്ലോ , നിറമതല്ലെങ്കിലും .

ഞാന്‍ അകത്തേയ്ക്ക് നടന്നു , സ്വപ്നവും കണ്ടുകൊണ്ട്‌ , അവള്‍ക്ക് കുട്ടി
പിറക്കുന്നതും
അത് നാലുകാലില്‍ എണീറ്റ്‌ നില്‍ക്കാന്‍ പാടുപെടുന്നതും
അമ്മയുടെ അകിട് കണ്ടുപിക്കാന്‍
വെപ്രാളം കാണിക്കുന്നതും അതിന്റെ
വായിലൂടെ ആ മധുരം ഒലിച്ചിറങ്ങുന്നതും എനിക്ക്
പിടിതരാതെ ഓടിക്കളിക്കുന്നതും ഒക്കെ . ഞാന്‍
മീനാച്ചീടെ കുട്ടിക്കായി കരുതിയ മാല
എടുത്തുകൊണ്ടു വന്ന്‌ അവളെ കാണിച്ചുകൊടുത്തു . അവളുടെ കുട്ടിക്കായി അത് സൂക്ഷിച്ചു
വയ്ക്കാമെന്ന് പറഞ്ഞു . അവള്‍ തലയാട്ടി .അവള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ടാവുമോ
ആവോ .....

**********************************************

2010 നവംബർ 14, ഞായറാഴ്‌ച

ശിശുക്കളേ , കാതോര്‍ത്തിരിക്കണം .....

#

നില്‍ക്കുവിന്‍ ശിശുക്കളേ , കാതോര്‍ക്കയരക്ഷണം
നോക്കുവിന്‍ അക കണ്ണ് തുറന്നീ പ്രപഞ്ചത്തെ

കാഴ്ച്ചതന്‍ വെളിച്ചത്തില്‍ ഭാരതാംബയെ കാണ്ക
മുറിവില്‍ മീതെയല്‍പം തേന്‍കണമിറ്റിക്കുക

ഉത്തുംഗ സംസ്കാരത്തിന്‍ പുടവയണിഞ്ഞവള്‍
ശ്രേഷ്ടരാം തനയര്‍ക്ക് ജന്‍മമേകിയോരമ്മ

ചോര ചിന്തോയോര്‍ , ചോര വേര്‍പ്പാക്കി മറഞ്ഞവര്‍
അവരെ നമസ്ക്കരിച്ചനുഗ്രഹീതരാകുവിന്‍

ആഘോഷത്തിമിര്‍പ്പിലും കാഴ്ച്ചയെ പായിക്കുക
ഭാഗ്യഹീനരാം കൂട്ടര്‍ ചുറ്റിലുണ്ടറിയുക

നായ്ക്കളോടൊപ്പം കുപ്പത്തൊട്ടി പങ്കിടുന്നവര്‍
ജന്മനാ അംഗങ്ങള്‍ക്ക് വൈകല്യം കൂട്ടായവര്‍

തലയൊന്നുയര്‍ത്തുവാനാവാതെ വെറും പായില്‍
ദയയും കാത്ത് മാംസപിണ്ഡം പോല്‍ കിടക്കുവോര്‍

പുറം കാഴ്ചകള്‍ക്കമ്മ വാഹനമായ് തീരണം
പുഞ്ചിരിക്കുമാ മുഖം ഒന്നു നോക്കുവിന്‍ നിങ്ങള്‍

ഭൂമിതല്‍ ഉദരത്തിലാഴ്ത്തിയ വിഷത്തിനെ
പകുത്തു നല്‍കീ പൊക്കിള്‍ക്കൊടിയുമവര്‍ക്കായി

പുഞ്ചിരി തൂകുന്നൊരാ മുഖങ്ങള്‍ക്കറിയുമോ
വിഹിതം പറ്റുന്നൊരു ഭരണനൈപുണ്യത്തെ

മസ്തിഷ്ക്കം വളരേണ്ടതില്ലെന്നും നമുക്കിന്ന്‌
വ്യവസായം തഴയ്ക്കുവാന്‍ കോപ്പുകൂട്ടണമെന്നും

കീടത്തെ നശിപ്പിക്കും എന്ടോസള്‍ഫാനിന്‍ ദൂഷ്യം
പാലിന്‍റെ വെളുപ്പിലും ആരോപിച്ചൊരു കൂട്ടര്‍

മാപ്പിനര്‍ഹരല്ലിവര്‍ അറിക , പൈതങ്ങളേ
അമ്മയെ കളങ്കിതയാക്കിയ മക്കളാണിവരെന്നും

കണ്‍തുറന്നിരിക്കണം കാതോര്‍ത്തുമിരിക്കണം
ആരോഗ്യ പരിരക്ഷ കീശയിലൊതുക്കിയവരെത്തും

ഉറക്കെ കൂവും , മനസ്സാക്ഷിയെ വഞ്ചിച്ചിട്ട്
'കേരള മണ്ണിലിതാ അന്യ ഗ്രഹജീവികള്‍ '

*************************************

2010 നവംബർ 1, തിങ്കളാഴ്‌ച

''നടന്നുപോയവള്‍ ''

എന്‍റെ ബ്ലോഗെഴുത്ത് തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു .
ഇന്ന് ഞാന്‍ ഒരാളെ പരിചയപ്പെടുത്തുന്നു . ഷീബ അമീര്‍ .
സാമൂഹ്യപ്രവര്‍ത്തക , കഥാകാരി , കവയിത്രി , എന്‍റെ ആത്മമിത്രം .

ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നില്‍ പുന്നയൂര്‍ക്കുളം
വലിയകത്ത് പെരുംബുള്ളിപ്പാട്ട് വീട്ടില്‍ ജനിച്ച് തൃശ്ശൂരില്‍ വളര്‍ന്നു .
''നേടിയെടുക്കുക എന്നതിന് പകരം അവനവനായിത്തീരുക എന്നതാണ്
നേട്ടമെന്നും ഹൃദയത്തിന്‍റെ ആര്‍ദ്രതയാണ് ഏറ്റവും വലിയ ശക്തി
എന്നും ഒരുമയിലൂടെയാണ് ഒരാള്‍ ഒരാളാകുന്നതെന്നും ജീവിച്ചു
കാണിച്ചു കടന്നു പോയ '' സാമൂഹ്യപ്രവര്‍ത്തകനായിരുന്ന
ശ്രീ . പി .കെ .എ . റഹിം എന്ന വാപ്പയുടെ മകള്‍ . ദീര്‍ഘകാലമായി
രോഗപീഡ അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും
സാന്ത്വനമായി '' SOLACE ' എന്ന തണല്‍ ,അശരണരായ സ്ത്രീകള്‍ക്കായി
'Creative Expressions ' എന്ന പേരില്‍ തൊഴിലവസരം നല്‍കുന്ന
സ്ഥാപനം , ഇങ്ങനെ വാപ്പ എന്ന വെളിച്ചത്തെ പിന്തുടരുന്നു മകളും .

ഷീബ അമീറിന്‍റെ 'നടന്നുപോയവള്‍ ' എന്ന പുസ്തകത്തിലെ
ജീവിതാനുഭവങ്ങളുടെ പകര്‍ത്തലില്‍ നിന്ന് ഒരെണ്ണം നിങ്ങള്‍ക്കായി
തരുന്നു . '' മകന്‍റെ മജ്ജ മകള്‍ക്ക് മാറ്റിവയ്ക്കപ്പെട്ട് , മകനും മകളും
ആശുപത്രി കെട്ടിടത്തിന്‍റെ വിവിധ നിലകളിലെ രണ്ടു വാര്‍ഡുകളില്‍
കിടക്കുമ്പോള്‍ അവയ്ക്കിടയിലെ ഒരിടനാഴിയിലെ കസേരയിലിരുന്ന്
ഉരുകുന്ന ഒരു അമ്മയുടെ വേദന എന്നെ വല്ലാതെ അലട്ടി '' ഇത് ആ
പുസ്തകത്തിന്‍റെ അവതാരികയില്‍ ശ്രീമതി . ജെ .ലളിതാംബിക , IAS
എഴുതിയ വാചകം , അതിലെ അമ്മ ഷീബ അമീറും.

''ഹൃദയസ്പര്‍ശം ''

രണ്ടുദിവസമായി എന്തു കാര്യം ചെയ്യുമ്പോഴും ഓര്‍മ വരുന്നത്
ആ രണ്ടു കണ്ണുകളാണ് . ആ വീടാണ് .

ചാണകം മെഴുകിയ മുറ്റം .അരികില്‍ ചെണ്ടുമല്ലിയും നിത്യകല്യാണി
പൂക്കളും . ചവിട്ടുപടി കയറിയാല്‍ അറ്റം വരെ കെട്ടിയ തിണ്ണ .

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കഴിഞ്ഞ തവണ
രാജനെ കാണാന്‍ ചെന്നപ്പോള്‍ കുറെ സുഖമുണ്ടായിരുന്നു . പറമ്പില്‍
കുരുമുളക് പറിക്കുന്നിടത്ത് നിന്നാണ് അന്ന് ഓടിവന്നത് . കഴുത്തില്‍
ക്യാന്‍സര്‍ ആണ് രാജന് . അസുഖവും വച്ച് ഇതൊക്കെ
ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും ഉത്സാഹമായിരുന്നു .

എന്നാല്‍ കഴിഞ്ഞ ദിവസം ഞങ്ങളവിടെ ചെന്നു , ''അച്ഛന് എണീറ്റ്‌
നടക്കാന്‍ പറ്റാത്തത്ര കിടപ്പാണ് '' മരുമകള്‍ വന്ന് പറഞ്ഞു . രാജന്‍
കിടക്കുന്നിടത്തെയ്ക്ക് ഞങ്ങള്‍ ചെന്നു . ഭാര്യ വീശിക്കൊടുക്കുന്നുണ്ട്.
വെളുത്ത നീണ്ട ശരീരം കുറച്ചുകൂടി മെലിഞ്ഞു .കഴുത്തിലെ ട്യൂമര്‍
ഇപ്പോള്‍ വലുതായിരിക്കുന്നു . അതില്‍ തുണി ചുറ്റിക്കെട്ടിയിട്ടുണ്ട് .

അനങ്ങാതെ , തല ചരിച്ച് , കവിള്‍ തലയിണയില്‍ അമര്‍ത്തിവച്ച് ,
കിടക്കുകയാണ് .ഞങ്ങളുടെ കാല്‍പ്പെരുമാറ്റം കേട്ടതും കണ്ണുകള്‍
തുറന്നു , ഞങ്ങളെ നോക്കി '' ദൈവമേ ആ നോട്ടം അഭിമുഖീകരിക്കാന്‍
പറ്റുന്നില്ലല്ലോ '' കണ്ണുകള്‍ കുറച്ചു മങ്ങിയിട്ടുണ്ട് .നേര്‍ത്ത വെള്ളപ്പാട
വന്നപോലെ . കറുത്ത തിളങ്ങുന്ന നക്ഷത്ര കണ്ണുകള്‍ക്കാണ് തീക്ഷ്ണത
കൂടുതലെന്ന് ആരാണ് പറഞ്ഞത് ?

ശാന്തതയേറുംതോറും ആ കണ്ണുകള്‍ ശാന്തമായിക്കൊണ്ടിരുന്നു . അവ
ഇടയ്ക്കെങ്കിലും ഒന്നു ചിമ്മിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു .

നമ്മള്‍ അനുഭവത്തിലൂടെ പഠിക്കുന്ന , പഠിപ്പിക്കുന്ന കാര്യങ്ങള്‍
മനസ്സിലൂടെ വരിയിട്ട് പോകുന്ന പുളിയുറുംബുകളായി .''രോഗിക്കുവേണ്ടി
ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയില്ലെന്നു പറയുന്നു പാലിയേറ്റീവ് കെയര്‍ ''

രാജന്‍ ഗുളികകളൊന്നും കഴിക്കുന്നില്ല .കഴിക്കാന്‍ സാധിക്കുന്നില്ല . പക്ഷെ
അതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല .ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് പതുങ്ങി ,
പതുക്കെ ഉത്തരങ്ങള്‍ വന്നു . '' രാജന് ബുദ്ധിമുട്ടൊന്നും ഇല്ലാത്ത സ്ഥിതിക്ക്
മരുന്നൊന്നും വേണ്ട '' ഡോക്ടര്‍ പറഞ്ഞു .

വയറൊട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം . എന്നാല്‍
അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാനാ കൈകളില്‍
പിടിച്ചു . പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു . ഒരു ചെറിയ ചിരി . എന്നെ
സമാധാനിപ്പിക്കാനായിരുന്നോ ചിരിച്ചത് ? എന്‍റെ കൈയില്‍ രാജന്‍
അമര്‍ത്തിപ്പിടിച്ചു . കണ്ണുകളില്‍ നനവ്‌ . കട്ടിലിന്‍റെ തലയ്ക്കല്‍ കിടന്ന
ഒരു തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു . തീയില്‍ തൊട്ടതുപോലെ
ഞാന്‍ കൈ വലിച്ചു '' ഞാനെന്താണീ ചെയ്തത് , ആ കണ്ണീര്‍ തുടയ്ക്കാന്‍
ഞാന്‍ തുണിയെടുത്തത് എന്തിനാണ് , '' പിന്നെ എന്‍റെ കൈവിരല്‍ കൊണ്ട്
വേദനിപ്പിക്കാതെ ഞാനാ കണ്ണുകള്‍ തുടച്ചു . കറുപ്പും വെളുപ്പുമാര്‍ന്ന
ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു . അപ്പോള്‍ രാജന്‍ അനുഭവിച്ച
സുഖം എന്‍റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു .

ഒരു കൊല്ലം മുന്‍പ് , എന്‍റെ ഒരമ്മാവന്‍ തീരെ സുഖമില്ലാതെ
മരണത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നത് ഓര്‍മ വന്നു . മിക്കവാറും
ദിവസങ്ങളില്‍ ഞാന്‍ കാണാന്‍ ചെല്ലുമായിരുന്നു . അടുത്തുചെന്നിരുന്നു
ആ കൈകളില്‍ പതുക്കെ തൊടുമ്പോള്‍ , എന്‍റെ കൈ ഹൃദയത്തോട്
ചേര്‍ത്തുവച്ച് പറയുമായിരുന്നു '' എന്തു സുഖമാണ് '' , എനിക്കറിയാം
ആ സുഖത്തെക്കുറിച്ച് . എന്‍റെ നിസ്സഹായതയില്‍ നിന്ന് , ആ
നിസ്സഹായാതയിലെയ്ക്ക് സ്നേഹം പകരുമ്പോഴാണ് ആ സുഖം
ഉണ്ടാകുന്നത് .രാജന്‍റെ കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ , എന്‍റെ വിരല്‍തുമ്പ്‌
കേട്ടറിഞ്ഞതും അതേ ശബ്ദമായിരുന്നു . ''എന്ത് സുഖമാണ് ''.

ഞങ്ങള്‍ ഇറങ്ങാന്‍ നേരത്ത് രാജന്‍റെ ഭാര്യ കരയുന്നുണ്ടായിരുന്നു .
''കഴിയുന്നത്ര അടുത്തിരിക്കണം, വെറുതെ വിരലുകളില്‍ മുടിയൊക്കെ
തലോടണം '' എന്നെക്കാള്‍ ഒരായിരം മടങ്ങ്‌ അവര്‍ അയാളെ
സ്നേഹിക്കുന്നില്ലേ , എന്നെക്കാള്‍ ഒരു കോടി അവര്‍ സങ്കടപ്പെടുന്നില്ലേ ,
പക്ഷെ എനിക്കത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല . രാജനുവേണ്ടി മറ്റു
കാര്യങ്ങള്‍ ചെയ്യുന്നതില്‍ മുഴുകി ഇതൊക്കെ മരന്നുപോയാലോ .

മരണത്തിലേയ്ക്ക് അടുക്കുകയാണ് അയാള്‍ , പരാതിയോ പരിഭവമോ
ഇല്ലാതെ .
രാജനുവേണ്ടി ഇനി ഇതുമാത്രമേ ചെയ്യേണ്ടതുള്ളൂ . വെറുതെ
വിരലുകള്‍ ......മുടിയിഴകളിലൂടെ തലോടല്‍ .
**************************************************


2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

' അഹല്യ '

 #

തിരയുവതാരെ , നീ ഓമലേ മയിലാളേ
ദൃഷ്ടിഗോചരമല്ലീ പാഷാണാംഗി ഞാനിന്ന് .

അര്‍ഘ്യങ്ങളൊരുക്കാതെ പതിയെ പൂജിക്കാതെ
നീക്കണം , സംവത്സരം ' ദുര്‍വൃത്ത ദുരാചാര ' .

പ്രശ്ചന്നവേഷം പൂണ്ട് വന്ന നാക നായകന്‍
പാപപങ്കിലയാക്കി ശാപമേറ്റു വാങ്ങുവാന്‍ .

ഋഷി തന്‍ മുന്നില്‍പ്പെടാതൊളിച്ചു സന്ധ്യക്കൊപ്പം
കാമദേവനും വിണ്ണിന്‍ മേഘപാളികള്‍ക്കുള്ളില്‍ .

രാമപാദം തൊട്ടു ഞാന്‍ ശാപമോക്ഷം നേടണം
ആഹാരമുപേക്ഷിച്ചും വര്‍ഷതാപങ്ങള്‍ കൊണ്ടും .

പതിപൂജയില്‍ മാത്രം മനമര്‍പ്പിച്ചോരബലയെ
ശപിച്ചതെന്തേ മുനി , പറയൂ ന്യായം സഖീ ?

പത്തു ദിക്കിലും കാന്തി നിറഞ്ഞ രാമന്‍ തന്‍റെ
ചിന്തയില്‍ വസിച്ചു ഞാന്‍ ദിനരാത്രങ്ങള്‍ നീക്കേ

പതിയെക്കുറിച്ചു ഞാന്‍ ചിന്തിച്ചതില്ല , പിന്നെ
മോഹനരൂപം പൂണ്ട രാമചന്ദ്രനെ മാത്രം .


എന്തുണ്ട് ന്യായം ഇനി പതിയെ ശുശ്രൂഷിക്കാന്‍
ശാപ മോക്ഷവും നേടി നിര്‍മലയായീടുവാന്‍ ?

ത്രിലോകങ്ങളും മൂന്നടിയായ് അളന്നപ്പോള്‍
വാമനരൂപം പൂണ്ട വിഷ്ണുവിന്‍ വിരല്‍നഖം ,

ബ്രഹ്മാണ്ടകടാഹത്തില്‍ സുഷിരം ചമച്ചത്
ഗംഗയായ് സ്വര്‍ഗത്തിന്‍റെ മൂര്‍ധാവില്‍ പതിച്ചന്ന് .

മറ്റൊരു ഗംഗയായ് പിറക്കാനെളുതാമോ ?
മോഹനാംഗിയായ് തപോവനത്തില്‍ വിഹരിക്കാന്‍

തിരുത്തിക്കുറിക്കുവാനാവുമോ , പ്രിയസഖീ ?
അഹല്യാമോക്ഷം , മുനിശ്രേഷ്ഠനീ പതിതയ്ക്കായ് .

#