2026 സെപ്റ്റംബർ 14, തിങ്കളാഴ്‌ച



തെരുവിലെ തിരക്കിൽ 
എന്തിനെയോ തിരഞ്ഞുനടക്കുന്നു 
കൂനും മുടന്തുമുള്ളൊരു കവിത 
ഏന്തിനടക്കുന്നതിനിടയിൽ 
കുഴഞ്ഞുവീഴുന്നുണ്ട് 
പണിപ്പെട്ടെഴുന്നേൽക്കുന്നുണ്ട്
മുഷിഞ്ഞ വേഷം കണ്ടിട്ടാവാം 
തിരക്ക്, മുതുകുവെട്ടിച്ച്
മുഖംതിരിച്ച്
മൂക്കുപൊത്തി
ആഞ്ഞു നടക്കുന്നു
കൂനും മുടന്തും മറച്ചുപിടിക്കാൻ 
തെരുവിനെ കാണാമറയത്തു വിട്ട്
ഭാരമെടുത്ത് തളർന്ന മൃഗത്തെപ്പോലെ
കവിത വേഗമളക്കുന്നു
ആളിറങ്ങിയിട്ടേറെ നാളായ
കുളം നിറയെ
പായൽ വിളഞ്ഞിരിക്കുന്നു
ഒരുപമപോലും കരയിലേക്ക്
പൊന്തിവന്നിട്ടില്ല
പാടത്തെ ഒരുമണി നെല്ലുമുതിർത്തില്ല
ഇതാ നിനക്കെന്നൊരു വാക്ക് 
നടത്തം,തണുത്ത തിണ്ണയിൽ 
കാൽ കുടഞ്ഞിരിപ്പായി
കുടിക്കാനിത്തിരി വെള്ളം
മധുരമുള്ള കിണർവെള്ളത്തിലാരോ 
കായം കലക്കിയതുപോലെ 
തളർന്നിരിക്കുന്നു 
കൂനും മുടന്തുമെടുത്ത് 
പത്തായത്തിനു മുകളിൽവെച്ചു 
കരണ്ടുതിന്നട്ടെ, 
ഒട്ടും ബാക്കിവെക്കാതെ 
പനയോലപ്പായ കുടഞ്ഞിട്ടു 
ഭ്രാന്തമായ് പൂത്ത ചെണ്ടുമല്ലിയുടെ 
പൂവിതളുകൾ കനത്തിൽ വിതറിയിട്ട്
തലയ്ക്കലിരിക്കുന്ന 
കരി കയറിയ മണ്ണെണ്ണവിളക്കിന്റെ
തിരിതാഴ്ത്തി
ഉറക്കത്തെ തപ്പിയെടുത്ത്
ചുണ്ടോട് ചേർത്ത്
മൃദുവിലും മൃദുവായ് പറയുകയാണ്
'ഏഴരവെളുപ്പിന്
കൂനില്ലാത്ത മുടന്തില്ലാത്തൊരു കവിത
എഴുന്നള്ളുമായിരിക്കും.