2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

' പ്രണയം '

എന്‍റെ പ്രണയി ഈശ്വരന്‍ .
എന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തരുന്നവന്‍ .
ഞാന്‍ ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ മാത്രം എപ്പോഴും തരുന്നവന്‍ .
എന്നോട് ഒരിക്കലും കലഹിക്കാത്തവന്‍ .
എന്‍റെ പരാതികളും സങ്കടങ്ങളും ക്ഷമയോടെ കേട്ടിരിക്കുന്നവന്‍ .
കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവന്‍ .
പാട്ട് കേട്ട് ഉറങ്ങണമെന്നും ഉണരണമെന്നും നിര്‍ബന്ധമുള്ളവന്‍ .
പൂക്കള്‍ വളരെയേറെ ഇഷ്ടപ്പെടുന്നവന്‍ .
എപ്പോഴും ഒരുങ്ങി , ചന്ദനത്തിന്റെ സുഗന്ധം പേറുന്നവന്‍ .
മോഹിപ്പിക്കുന്ന കണ്ണുകളുള്ളവന്‍ .
എന്നില്‍ നിന്നൊരിക്കലും നോട്ടം പറിച്ചുമാറ്റാത്തവന്‍ .
എനിക്ക് പൂക്കളെയും ശലഭങ്ങളെയും കാട്ടിതന്നവന്‍ .
പുഴയുടെ സംഗീതവും കാറ്റിന്റെ മര്‍മ്മരവും ലഹരിയായി സമ്മാനിച്ചവന്‍.
ഉദയാസ്തമയങ്ങളും മഴയും നിലാവും കാഴ്ചയില്‍ നിറച്ചവന്‍ .

എല്ലാ ഉത്തരങ്ങളും തരുന്ന അവന്‍ എന്‍റെ ഒരു ചോദ്യം മാത്രം
ഒരിക്കലും കേട്ടതായി ഭാവിക്കാറില്ല .
സദാ പുഞ്ചിരിയുമായി നില്‍ക്കുന്ന അവനോട് വീണ്ടും വീണ്ടും
ഞാന്‍ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു .
" എന്നെ എന്നാണ് അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു പോവുക "എന്ന് .

ആ ഉത്തരം മാത്രം പറയാതെ , അത് അവന്‍ രഹസ്യമായി സൂക്ഷിക്കുന്നു,
എല്ലാമറിയുന്നവനാണെന്ന് ബോധ്യമുണ്ടെങ്കിലും ഒരു ഓര്‍മപ്പെടുത്തല്‍
പോലെ ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞു , " ഞാന്‍ സുഖമായി ഉറങ്ങുന്ന ,
നിലാവ് ഉറങ്ങാത്ത ഒരു രാത്രിയില്‍ നീ എത്തണം , എന്നെ ആ കൈകളില്‍
കോരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് കൊണ്ടുപോകണം ,
ഞാന്‍ ഉണരാതെ , ഞാന്‍ അറിയാതെ ."
അപ്പോഴും ആ മുഖത്ത് ഒരു കള്ളച്ചിരി മാത്രം ,
പരസ്പരം എല്ലാം അറിയണം എന്നുള്ള വാക്ക് തെറ്റിച്ചുകൊണ്ട് .
എന്നിട്ടും ഞാന്‍ അവനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു , ഒരു
രഹസ്യങ്ങളും എന്‍റെ ഉള്ളില്‍ സൂക്ഷിക്കാതെ , എല്ലാം പറഞ്ഞ്
കേള്‍പ്പിച്ചുകൊണ്ട്‌ ..........
************************************************