2018, ഡിസംബർ 31, തിങ്കളാഴ്‌ച

ഇനിയും ജനിച്ചിട്ടില്ലാത്തവൾക്ക്


ചോരയിറ്റി
പിടഞ്ഞെണീറ്റ്
അക്കങ്ങൾ 
പാഞ്ഞോടിയ
ചതുരങ്ങളുടെ
മഞ്ഞിച്ച ചുവര്.

എന്നെത്തേടി
ഞാനലഞ്ഞ
രാപകലുകളുടെ
വെളുക്കാത്ത 
മുഖങ്ങളും 
അടർന്നുപോയ
വാക്കുകളടുക്കി
അതിലൊന്നുപോലും 
വരിയാവുന്നില്ലെന്ന്
കണ്ണീരൊലിപ്പിച്ച്
മായ്ച്ചു കളഞ്ഞ
ഇടനേരങ്ങളും.

നക്ഷത്രങ്ങൾ
പൂത്തുലഞ്ഞുനിന്ന
ആകാശത്തെ
വേരോടെ വെട്ടിമുറിച്ച്
ജനവാതിലുകൾ
കൊട്ടിയടച്ച്
ഒറ്റയെന്ന വാക്കുരുവിട്ട
രാനേരങ്ങളുടെ
നേർത്തുനേർത്ത്
ഇല്ലാതായിത്തീർന്ന 
വിലാപങ്ങളുടെ
ഒടുങ്ങാത്ത നിര.

നാടു കടത്താൻ
അനാഥത്വം
വിളമ്പിത്തന്ന്
ഉണ്ടു നിറയുന്നതു
കണ്ടുനിന്ന
വെയിൽനേരങ്ങളുടെ
വിയർത്ത ഗന്ധം.

വാക്കിൽ
കുരുക്കിട്ട്
നിറം വാർന്ന്
മരിച്ച സന്ധ്യയെ
അലറിവിളിച്ചു പെറ്റിട്ട്
മരിച്ചു നീലിച്ച
കറുത്ത കടൽ..!