2018, ജൂലൈ 31, ചൊവ്വാഴ്ച

നമ്മളാദ്യമായ്
പകുത്തൊരുച്ചയുടെ
ഇഴകളെടുത്താണ്
രാത്രിയുടെ
കണ്ണീർതുടയ്ക്കാൻ
ഞാനെന്നുമൊരു
കസവുതൂവാല
തുന്നിയെടുക്കുക.

ഉച്ചവെയിൽ
വഴിചോദിച്ചുവന്ന്
ഇത്തിരിനേരമിരുന്ന
നേരുള്ള കഥകേട്ട്
വട്ടംകൂടിയിരിക്കാൻ
കൂട്ടമായെത്തും 
വിയർപ്പു തുടച്ച്
അടുക്കളപൂട്ടിയിറങ്ങുന്ന
താരകപ്പെണ്ണുങ്ങൾ.

കഥയിലുറങ്ങി
കിനാവിലുണരാൻ
ഞാനവരെ
ഇനിയും പറയാത്ത
വരികൾ പുതപ്പിച്ച്,
നിലാവിളക്കിന്റെ
തിരിതാഴ്ത്തിവെയ്ക്കും.

ഒരു നുള്ള്
തണുപ്പു ചേർത്ത് 
രാവിനത്താഴമൂട്ടി 
മിണ്ടാതെപോകുന്ന
കാറ്റിനെ തടഞ്ഞുനിർത്തി  
നാളേയ്ക്കൊരുവട്ടിപ്പൂവ് 
കടം ചോദിക്കും.

രാക്കിളി വരുന്നതും
പാടുന്നതും കാതോർത്ത് 
ഉറങ്ങാപ്പുരയുടെ
തൂണുംചാരിയിരുന്ന്  
ഞാനെന്റെ ചരമക്കുറിപ്പ്
വീണ്ടും വായിക്കാനെടുക്കുന്നു.

"നീ'യെന്നൊരൊറ്റക്ഷരമെഴുതി
വരികളെന്ന് പേരിട്ടു വിളിച്ച് 
കവിതയാവാതെ മരണപ്പെട്ടവൾ."

2018, ജൂലൈ 30, തിങ്കളാഴ്‌ച


അച്ഛനിപ്പോൾ 
പുതിയ വീട്ടിൽ അമ്മയോട് പഴയ കഥകൾ 
പറഞ്ഞിരിക്കുകയാവും .

ഓർക്കാതെ കടന്നുപോയിട്ടില്ലിന്നേവരെ 
ഒരു ദിവസവും .
ആ വിരൽവിടുവിച്ച് നടക്കാനായിട്ടില്ലൊരു 
വഴിക്കുമിന്നേവരെ.

വരമായിരുന്നെനിക്ക് 
വഴിയായിരുന്നെനിക്ക്
വാക്കായിരുന്നെനിക്ക് 

ഒരു കവിത വായിക്കാം .
ഭൂമിയിലുള്ള അച്ഛന് ഒരു മകളെഴുതി
മോഹനമാക്കിയത് , ആകാശത്തിരിക്കുന്ന
അച്ഛനുവേണ്ടിയിങ്ങിവൾ.

എനിക്കേറെ പ്രിയപ്പെട്ട കവയിത്രി
ആര്യാഗോപിയുടെ ' നാമ്പിലപ്പച്ച '

"ആഴിയോളമൊരക്ഷരച്ചിപ്പിയിൽ
കോരി വയ്‍ക്കുന്ന വാത്സല്യദൂതിനെ
ആദിതൊട്ടെന്റെ ജീവന്റെയുച്ചിയിൽ
തൂലികാമുദ്ര ചാർത്തിച്ച നേരിനെ
തീ പടർത്തുന്ന സ്വാതന്ത്ര്യസൂര്യനെ
വേരുറപ്പിച്ച വിശ്വസ്തവിദ്യയെ 
വേർപെടാക്കനൽകൂട്ടിലെ വീണയെ
നീറുമോർമ്മക്കരുത്തിന്റെ സീമയെ
ആമ്പലിൻ വെണ്മ നാവിലിറ്റിക്കുന്ന
നാമ്പിലപ്പച്ചയാകുന്ന നന്മയെ
ജീവനാളം പൊതിഞ്ഞ പകലിനെ
ഭൂമിയോളം പകർന്ന ഗുരുവിനെ
ചോടുവയ്‍ക്കുന്ന സ്വപ്നാടനങ്ങളിൽ
തേടിയെത്തും പ്രകാശനാളത്തിനെ
പ്രേമ സങ്കൽപഗംഗകൾക്കപ്പുറം
വ്യാകുലപ്പെടും കാവ്യതീർത്ഥത്തിനെ
ഏതിരുട്ടന്റെ പാതിരപ്പുള്ളിനും
ഏഴിലം പാലയേകും നിലാവിനെ
നാഴികസ്സൂചി ചുണ്ടുന്ന ദിക്കിലെ
ഏകനക്ഷത്ര പൈതൃകക്കണ്ണിനെ
ആദരാലച്ഛൻ...
അച്ഛനെന്നായിരം പേരുചൊല്ലി
വിളിക്കുന്ന പുത്രി ഞാൻ
രൂപഭാവസ്വരങ്ങൾക്കുമിപ്പുറം
ആര്യപുത്രിയായ് പൂജിയ്‍ക്കയാണു ഞാൻ ."


( 9 വർഷങ്ങൾ )

2018, ജൂലൈ 22, ഞായറാഴ്‌ച

ചടുലമായിരുന്നു
ഓരോ ചുവടും
ഒരു കാൽപ്പന്തുകളിക്കാരനെ
ഓർമ്മിപ്പിക്കുംവിധം.

ഒരു പൂവിന്റെ മണം
അതുമല്ലെങ്കിൽ
ഒരു പൂമ്പാറ്റയുടെ നിറം
അതുമതിയായിരുന്നു 
ഒരു സ്വപ്നമായ്
ഉയിർകൊണ്ട്,വാഴാൻ.
 
ഒരു നനഞ്ഞവാക്കിന്റെ
പൊരുൾ മാത്രം മതിയായിരുന്നു
പറഞ്ഞുതീരാത്ത കഥകളുടെ
നിലാക്കൈകളിലുറക്കി 
ഒരു രാവിനെ
മറുകരയെത്തിക്കാൻ.

കാഴ്ച്ചകൾക്കെന്നും
കാടിന്റെ തണുപ്പായിരുന്നു.

ഞൊടിയിട!
ഞൊടിയിടകൊണ്ടാണ്
നട്ടുനനച്ചുയിരുകൊടുത്ത്  
നന്നായ് ചോന്നൊരു വാക്കിന്റെ   
ആകാശവീഥിയിലെവിടെയോ
ഒറ്റയായിരുട്ടിൽത്തടഞ്ഞ്  
മുറിവാഴത്തിൽനിന്നിറ്റിറ്റുപെയ്ത് 
ഞാനൊരു ചോരമണക്കുന്ന
പുഴയായത്.

2018, ജൂലൈ 20, വെള്ളിയാഴ്‌ച

വിനാശകാലേ...

ഒലിച്ചുപോകുന്ന 
വഴിയെയും
വഴിവെട്ടിയവരെയും
നോക്കി നിന്ന്
അലമുറയിട്ട്
നെഞ്ചിനെ നീളത്തിൽ
രണ്ടായ് വരയുന്നു
വരാന്തയിലെ തൂണ്.

ആർത്തലച്ചു വരുന്ന
മഴയെപ്പേടിച്ച്
മുറ്റത്തേയ്ക്കിറങ്ങിക്കിടക്കുന്നു
വിരിയില്ലാത്ത ചാരുകസേര.

കുടിയൊഴിഞ്ഞുപോയവർ
തിരികെ വരുന്നേരം
എന്തു പറയുമെന്നറിയാതെ
നാവു കുഴഞ്ഞ്
നിലംപതിക്കുന്നു
കെട്ടഴിഞ്ഞുപോയ
മേൽക്കൂര.

കനത്തു പെയ്തിട്ടും
കനിവൊട്ടും കാട്ടാതെ
മേഘക്കൂട്ടങ്ങളെയും
തെളിച്ചു വരുന്നുണ്ട്
വീണ്ടും
കലിപൂണ്ടാകാശം.

കയറിയിരിക്കാറുള്ള
മലകളെ,
കാൽ കഴുകാറുള്ള
പുഴകളെ,
തലതോർത്താറുള്ള
മരങ്ങളെ
ചികഞ്ഞുചികഞ്ഞ്
മൂർച്ചപ്പെട്ടതാണ്
മഴയുടെ വിരലുകൾ .!

2018, ജൂലൈ 13, വെള്ളിയാഴ്‌ച

കിനാവിന്റെ
ഒരൊററ വിത്തുകൊണ്ടാണ്
ഞാനെന്റെയാകാശത്തൊരു
സൂര്യകാന്തിപ്പാടമൊരുക്കാറ് .

മഴവില്ല് തെളിയുന്നുണ്ട്
ഒരു ചെറുമഴ കണ്ണെഴുതുകയാവും .

പുഴകുത്താൻ
പുരികക്കാടിന്റെ ചുവടെ നിന്ന്
രണ്ടു കീറു ചാല് ,
കടവിലൊരു തോണി ,
കരയാകെ തെച്ചിപ്പൂക്കൾ .

കായ് പഴുക്കുന്നേരം
ഒഴുകിയെത്തും
അക്കരെനിന്നൊരു വിളി .
ഒരുമിച്ചിരുന്നടർത്തി
ചുവപ്പ് പങ്കിട്ടെടുത്ത്
പൂഴിമണലിലൊരിത്തിരിനേരം .

രാവിനുറങ്ങാൻ
മഞ്ഞയിതൾ വിരിച്ച കിടക്ക ,
ജനാലയ്ക്കലൊരു
മിന്നാമിന്നി വെട്ടം .

കാററിന്റെ വിശറി ,
മഞ്ഞിന്റെ പുതപ്പ് ,
ഇമവെട്ടാതിരിക്കണം
പുലരുംവരെ .

പതിവുപോലെ 
നാളേയ്ക്കൊരു വിത്ത്
വാരിയിൽ തിരുകിവെച്ച്
പിൻതിരിഞ്ഞെന്നെ നോക്കി
പതിയെ പടിയിറക്കം .

____________________________


2018, ജൂലൈ 11, ബുധനാഴ്‌ച



നീയൊളിച്ചിരിക്കുന്ന മാളത്തിൽ
നനഞ്ഞ കൺപീലികളായ്
ഞാനെന്നെയിറക്കിവിടാറുണ്ട് .

വന്നു തൊടും
ഒരുകുലപ്പൂവിന്റെ നനവ് ,
ചില്ലയുണർത്തിയ പാട്ട് ,
ഉടയാത്ത വളകളുടെ കിലുക്കം ,
മായാത്ത പൊട്ടിന്റെ ചുവപ്പ് ,
പുഴയഴിച്ചുതന്ന ഒററക്കൊലുസ്സിന്റെ
തിളക്കം
വഴിക്കണ്ണുമായ് നിന്ന പകൽ ,
വെയിൽപ്പൂവ് കൊഴിച്ചിട്ട വിയർപ്പ് .

അനങ്ങാതെ
ശബ്ദമുണ്ടാക്കാതെ
വെള്ളിനൂൽ ചേർത്തുകെട്ടി
കൊണ്ടുപോരാറുണ്ട്
ഒരു പോറലുമേൽക്കാതെ .

നെഞ്ചോട് ചേർത്തുപിടിച്ച്
ഉറങ്ങാതെ കിടക്കും
നാളെ വരികളായുണർന്നെങ്കിലോ .!

______________________________________

2018, ജൂലൈ 7, ശനിയാഴ്‌ച



നീയില്ലയെന്നൊരു
കനംവെച്ച ശൂന്യത

വിറകൊളളുന്നു
വിരലുകൾ .

ഒരു ചെറുചിരി ,
അരികിലുണ്ടെന്നൊരു
നേർത്ത സ്പർശം ,
നെഞ്ചകമഴിച്ചുവെച്ച്
ഊട്ടാനൊരു പകൽ ,
ഉയിരാഴത്തിൽ നിന്ന്
വരിയാകാനൊരു വാക്ക് .

മതി

മതിയെന്റെയാകാശത്തിന്
ചിറകു മുളയ്ക്കാൻ .!

____________________________

2018, ജൂലൈ 6, വെള്ളിയാഴ്‌ച



നിന്റെ കൈയിൽ
തുഴയില്ലെന്ന്
ഞാനറിഞ്ഞിരുന്നില്ല
കര പൂക്കുന്ന
മരങ്ങളും
മരം പൊഴിക്കുന്ന
തണലും
കണ്ടിരിക്കാനെനിക്ക്
കണ്ണുകളില്ലെന്ന് നീയും .

നമ്മളേതോ കടവിൽ
പരസ്പരം
മറന്നുവെച്ചവർ .!

______________________________

2018, ജൂലൈ 4, ബുധനാഴ്‌ച




നിലാക്കല്ലുരച്ച്
കിനാത്തുണ്ടു കൂട്ടി
ഉയിരോളമൂതി
കനലാകുവോളം
ചുവപ്പിച്ചതാണ് .

നിഴൽപ്പാടു വായിച്ച്
വിരൽത്തുമ്പു തട്ടി
മഷിതൂവിയാകെ
കറുപ്പോളമാക്കി
ഉയിർനൊന്തു പെയ്ത്
മായ്ക്കല്ലെ കണ്ണേ .
____________________

2018, ജൂലൈ 3, ചൊവ്വാഴ്ച



ഓർക്കണമെന്ന്
നീ പറഞ്ഞില്ല
മറവിക്കൊരു കുടീരം
ഞാൻ പണിഞ്ഞതുമില്ല .

ഉച്ചവെയിലിലും
നിന്റെ നിഴൽ വീണ്
തണുപ്പാണ് മുററം .

മരവിച്ച സന്ധ്യയിലും
നിന്റെ നിശ്വാസം വീണ്
ഉയിർപ്പാണുയിര് .

ഏതക്ഷരംകൊണ്ടാണ്
ഞാൻ
നിന്നെയൊന്നെഴുതുക .!

_________________________________

2018, ജൂലൈ 2, തിങ്കളാഴ്‌ച



പനിനീരിതളിൽ നിന്ന്
ഒരുതുളളി മഞ്ഞെടുത്ത്
നീയുണരുമുഷസ്സിനൊരു
കുളിർന്ന പൊട്ട് .

കടലാഴത്തിൽനിന്ന്
നിറതിര കീറിയെടുത്ത്
നീ വിയർത്ത പകലിനൊരു
നനുത്ത തൂവാല .

ഉയിരാഴത്തിൽനിന്ന്
നിലാമഴ കോരിയെടുത്ത്
നീയെഴുതും വരികൾക്കൊരു
തെളിഞ്ഞ വാക്ക് .

നിന്റെ വിരൽത്തുമ്പിൽ
പറക്കാൻ മറന്ന്
പതിഞ്ഞിരിക്കുന്നു
കിനാവിന്റെ തൂവലുളള
ചുവന്ന അപ്പൂപ്പൻതാടി .

__________________________