2018, ജൂലൈ 13, വെള്ളിയാഴ്‌ച

കിനാവിന്റെ
ഒരൊററ വിത്തുകൊണ്ടാണ്
ഞാനെന്റെയാകാശത്തൊരു
സൂര്യകാന്തിപ്പാടമൊരുക്കാറ് .

മഴവില്ല് തെളിയുന്നുണ്ട്
ഒരു ചെറുമഴ കണ്ണെഴുതുകയാവും .

പുഴകുത്താൻ
പുരികക്കാടിന്റെ ചുവടെ നിന്ന്
രണ്ടു കീറു ചാല് ,
കടവിലൊരു തോണി ,
കരയാകെ തെച്ചിപ്പൂക്കൾ .

കായ് പഴുക്കുന്നേരം
ഒഴുകിയെത്തും
അക്കരെനിന്നൊരു വിളി .
ഒരുമിച്ചിരുന്നടർത്തി
ചുവപ്പ് പങ്കിട്ടെടുത്ത്
പൂഴിമണലിലൊരിത്തിരിനേരം .

രാവിനുറങ്ങാൻ
മഞ്ഞയിതൾ വിരിച്ച കിടക്ക ,
ജനാലയ്ക്കലൊരു
മിന്നാമിന്നി വെട്ടം .

കാററിന്റെ വിശറി ,
മഞ്ഞിന്റെ പുതപ്പ് ,
ഇമവെട്ടാതിരിക്കണം
പുലരുംവരെ .

പതിവുപോലെ 
നാളേയ്ക്കൊരു വിത്ത്
വാരിയിൽ തിരുകിവെച്ച്
പിൻതിരിഞ്ഞെന്നെ നോക്കി
പതിയെ പടിയിറക്കം .

____________________________