2018, ജൂലൈ 30, തിങ്കളാഴ്‌ച


അച്ഛനിപ്പോൾ 
പുതിയ വീട്ടിൽ അമ്മയോട് പഴയ കഥകൾ 
പറഞ്ഞിരിക്കുകയാവും .

ഓർക്കാതെ കടന്നുപോയിട്ടില്ലിന്നേവരെ 
ഒരു ദിവസവും .
ആ വിരൽവിടുവിച്ച് നടക്കാനായിട്ടില്ലൊരു 
വഴിക്കുമിന്നേവരെ.

വരമായിരുന്നെനിക്ക് 
വഴിയായിരുന്നെനിക്ക്
വാക്കായിരുന്നെനിക്ക് 

ഒരു കവിത വായിക്കാം .
ഭൂമിയിലുള്ള അച്ഛന് ഒരു മകളെഴുതി
മോഹനമാക്കിയത് , ആകാശത്തിരിക്കുന്ന
അച്ഛനുവേണ്ടിയിങ്ങിവൾ.

എനിക്കേറെ പ്രിയപ്പെട്ട കവയിത്രി
ആര്യാഗോപിയുടെ ' നാമ്പിലപ്പച്ച '

"ആഴിയോളമൊരക്ഷരച്ചിപ്പിയിൽ
കോരി വയ്‍ക്കുന്ന വാത്സല്യദൂതിനെ
ആദിതൊട്ടെന്റെ ജീവന്റെയുച്ചിയിൽ
തൂലികാമുദ്ര ചാർത്തിച്ച നേരിനെ
തീ പടർത്തുന്ന സ്വാതന്ത്ര്യസൂര്യനെ
വേരുറപ്പിച്ച വിശ്വസ്തവിദ്യയെ 
വേർപെടാക്കനൽകൂട്ടിലെ വീണയെ
നീറുമോർമ്മക്കരുത്തിന്റെ സീമയെ
ആമ്പലിൻ വെണ്മ നാവിലിറ്റിക്കുന്ന
നാമ്പിലപ്പച്ചയാകുന്ന നന്മയെ
ജീവനാളം പൊതിഞ്ഞ പകലിനെ
ഭൂമിയോളം പകർന്ന ഗുരുവിനെ
ചോടുവയ്‍ക്കുന്ന സ്വപ്നാടനങ്ങളിൽ
തേടിയെത്തും പ്രകാശനാളത്തിനെ
പ്രേമ സങ്കൽപഗംഗകൾക്കപ്പുറം
വ്യാകുലപ്പെടും കാവ്യതീർത്ഥത്തിനെ
ഏതിരുട്ടന്റെ പാതിരപ്പുള്ളിനും
ഏഴിലം പാലയേകും നിലാവിനെ
നാഴികസ്സൂചി ചുണ്ടുന്ന ദിക്കിലെ
ഏകനക്ഷത്ര പൈതൃകക്കണ്ണിനെ
ആദരാലച്ഛൻ...
അച്ഛനെന്നായിരം പേരുചൊല്ലി
വിളിക്കുന്ന പുത്രി ഞാൻ
രൂപഭാവസ്വരങ്ങൾക്കുമിപ്പുറം
ആര്യപുത്രിയായ് പൂജിയ്‍ക്കയാണു ഞാൻ ."


( 9 വർഷങ്ങൾ )