2016, മാർച്ച് 28, തിങ്കളാഴ്‌ച

വേനൽ



തിരക്കില്ലാത്ത
ഊടുവഴികളിലൂടെ
പൂക്കൾ കൊഴിച്ചിട്ടു പോകുന്നു
മടുപ്പിന്റെ വസന്തം .

വിരലോടിക്കുന്ന വഴികളിലാകെ
വായിച്ചു മടുത്ത വരികളുടെ
ചോരവാർന്നു നീലിച്ച ഞരമ്പുകൾ .

വരകൾക്കുള്ളിൽ നിശ്വാസമുതിർത്ത് 
നരച്ചു മങ്ങിപ്പോയ നിറങ്ങൾ .

മുറ്റം നിറയെ പാറിവീണു കിടക്കുന്നു
കാറ്റുപേക്ഷിച്ചുപോയ കരിയിലക്കൂട്ടം .

മിണ്ടാനില്ലൊന്നുമേയെന്ന് നോക്കിയിരിക്കുന്നു
തളിരില്ലാ ചില്ലമേൽ ഇരട്ടവാലൻ കിളികൾ .

ഒരു തൊടിപോലും നനയ്ക്കാനാവുന്നില്ലെന്ന്
കരഞ്ഞുവറ്റിപ്പോയൊരു കിണർവട്ടം ..! 





 

2016, മാർച്ച് 20, ഞായറാഴ്‌ച

ശമനതാളം

മരിച്ചില്ലെന്ന്
താളം തെറ്റിയ
ശ്വാസവേഗങ്ങൾ .

ചവിട്ടുന്നിടത്തൊക്കെ
പച്ചച്ചോരയെന്ന്
മുറ തെറ്റിക്കാത്ത കാലുകൾ .

തൂങ്ങിയാടുന്ന സ്വപ്നങ്ങളുടെ
മഹാരോദനത്തിൽ
നിശ്ചലമായിപ്പോകുന്ന ഇലകൾ .

നാലുകാലുള്ള ദൈവങ്ങളുടെ
കൊടുംപ്രീതിക്കായ്
ഇരുകാലികളുടെ കഴുത്തറുത്ത് കുരുതി .

മൂർച്ച കൂട്ടുന്ന വാളുകളുടെ
അടങ്ങാത്ത ദാഹത്തിൽ
വിറങ്ങലിക്കുന്ന മതമില്ലാത്ത മണ്ണ് .

വെളുത്ത പ്രാവെന്ന് കുറുകി
തളർന്നുറങ്ങിപ്പോകുന്ന
കടുത്തു കറുത്ത രാത്രികൾ .

എവിടെയൊരു മനുഷ്യനെന്ന് 
മക്കളിൽ  ഉരുകിയുരുകി 
വാർന്നൊലിച്ചുപോയ നെഞ്ചകം .

ഒസ്യത്തിലെഴുതി വെയ്ക്കാൻ
ഒരൊറ്റ വാക്കു പോലുമില്ലെന്ന്
തലവാചകത്തിൽ ഒഴുകിപ്പടർന്ന്
ഏകാന്തതയെ ആവോളം പ്രണയിച്ച്
മരണത്തിന്റെ ഒറ്റമുറി വീട്ടിൽ
ഞാനിതാ സ്വയം വിശുദ്ധയാക്കപ്പെടുന്നു . 




2016, മാർച്ച് 16, ബുധനാഴ്‌ച

വിരുന്നുകാരി

ജനലരികത്ത്
നിറഞ്ഞുകത്തുന്ന
ശരറാന്തലുമൊത്തിരുന്ന്
മഴ കണ്ടിരിക്കെ
'ഞാനിവിടെയുണ്ടെന്ന്
പിൻകഴുത്തിൽ പതിയെ
തൊട്ടുവിളിച്ച്
കറുകറേയൊരുത്തി.

കളിപറഞ്ഞിരിക്കാൻ 
ഒരു തരി വെട്ടമില്ലെന്ന്
പേടി തോന്നിയാൽ
ഒളിച്ചിരിക്കാനിടമില്ലെന്ന്
കണ്ണ് നനയ്ക്കുന്നു
വലംകൈ അമർത്തിപ്പിടിച്ച്
പെണ്ണെ ,
കരയുരുതെന്ന്
ഞാനാ പുതുമഴ ചൂണ്ടുന്നു .

മുങ്ങിക്കുളിച്ചീറൻ മാറാൻ
ഒരു പുഴയുണ്ടോയെന്ന്
മുറിയാകെ നിവർത്തിയിടുന്നു
കാണാതായ കിനാക്കൾ
ഒളിച്ചിരിപ്പുണ്ടോയെന്ന്
തലയിണ പരതുന്നു
കുരുത്തംകെട്ട നക്ഷത്രങ്ങളെ
അലമാര നീക്കി നോക്കുന്നു
നനുനനുത്ത വിരലുകൾകൊണ്ട്
എന്റെ മുഖമാകെ തൊട്ടുതൊട്ട്
മുറിച്ചു മാറ്റപ്പെട്ട മരങ്ങളും
നുള്ളിയെറിയപ്പെട്ട മലകളും
തിരഞ്ഞു തളരുന്നു .

പാകമാകാതെ കരിഞ്ഞ
ഇലകളിൽ കണ്ണീർ നനച്ച്
സാരിത്തലപ്പ് നേരെയാക്കി
പകലിനൊരുങ്ങാൻ 
പൊന്നും ഉടയാടകളും
ഒരുക്കേണ്ടതുണ്ടെന്ന്
ധൃതിയിൽ നടന്ന്
അവളെന്റെ മുറ്റം കടക്കുന്നു .

വിരലടയാളങ്ങളെണ്ണിയെണ്ണി
പുതുമഴയുടെ മണമുഴിഞ്ഞ്
പണ്ടു പുതച്ചൊരാലിംഗനത്തിന്റെ
പച്ചയായൊരോർമ്മയിൽ
ഞാനും 
എന്നെക്കാക്കുന്നൊരീ
ഇത്തിരി വെളിച്ചവും ..!






2016, മാർച്ച് 8, ചൊവ്വാഴ്ച

അമ്മയറിയാൻ ...

ഒരു കിടക്കയ്ക്ക് കൂട്ടിരിക്കുകയെന്നാൽ
ഒറ്റയ്ക്ക് നാലുകാലുകളിൽ ചലനമറ്റുകിടക്കുക
എന്നു നിർവചിക്കാം .

പുറപ്പെട്ടുപോയ  ചിരിയെ
ഏതോ തിരക്കിൽ എന്നേയ്ക്കുമായി
നഷ്ടപ്പെട്ടതുപോലെ വിറങ്ങലിക്കാം .

തണലാകാതെപോയ  മരത്തിന്
കുടപിടിച്ചുകൊടുക്കുകയെന്നാൽ
ജന്മത്തിന്റെ ശേഷപത്രമെന്നു വായിക്കാം .

നിസ്സഹായാവസ്ഥ നോക്കിയിരിക്കുകയെന്ന
നിസ്സഹായതയാണ്
ഏറ്റം വേദനാജനകമെന്ന് വിതുമ്പിക്കരയാം .

അമ്മയെക്കാണാൻ കരഞ്ഞ ഇടനാഴികളിൽ
അലസമായ് നടന്ന്
ജനിച്ച നക്ഷത്രരാശി തിരയാം .

ദൂരെയെവിടെയോ വെയിൽകായുന്ന
എന്നെ പെറ്റു നോവാത്തവളിൽ നിന്ന്
മുലപ്പാലിലിന്റെ രുചി തികട്ടിവരുന്നതുപോലെ .

ഒരു ചിരിയുടെ തിര ചക്രവാളം ഭേദിച്ച് ...
ഞാനാകെ നനയുകയാണ് .............!