2016, മാർച്ച് 28, തിങ്കളാഴ്‌ച

വേനൽ



തിരക്കില്ലാത്ത
ഊടുവഴികളിലൂടെ
പൂക്കൾ കൊഴിച്ചിട്ടു പോകുന്നു
മടുപ്പിന്റെ വസന്തം .

വിരലോടിക്കുന്ന വഴികളിലാകെ
വായിച്ചു മടുത്ത വരികളുടെ
ചോരവാർന്നു നീലിച്ച ഞരമ്പുകൾ .

വരകൾക്കുള്ളിൽ നിശ്വാസമുതിർത്ത് 
നരച്ചു മങ്ങിപ്പോയ നിറങ്ങൾ .

മുറ്റം നിറയെ പാറിവീണു കിടക്കുന്നു
കാറ്റുപേക്ഷിച്ചുപോയ കരിയിലക്കൂട്ടം .

മിണ്ടാനില്ലൊന്നുമേയെന്ന് നോക്കിയിരിക്കുന്നു
തളിരില്ലാ ചില്ലമേൽ ഇരട്ടവാലൻ കിളികൾ .

ഒരു തൊടിപോലും നനയ്ക്കാനാവുന്നില്ലെന്ന്
കരഞ്ഞുവറ്റിപ്പോയൊരു കിണർവട്ടം ..!