2018, ഫെബ്രുവരി 16, വെള്ളിയാഴ്‌ച

ഇന്നലെ
വൻതിരയായവൾ
ആർത്തലച്ച്
പാഞ്ഞടുത്തിട്ടുണ്ടാവും
കരയാതിരിക്കാൻ
കരയായ്
നീയലിഞ്ഞതാവാം

കര കാണാതൊരു
ചെറു തിര
കൈകാൽ കുഴഞ്ഞ്
മുങ്ങി മരിച്ച സന്ധ്യ

പിറവിയിലേ
ഉയിർ നഷ്ടമായ്
ആകാശക്കൺകോണിൽ
വിരലില്ലാ താരമായ്
പുനർജനിച്ചവൾ ..!

2018, ഫെബ്രുവരി 14, ബുധനാഴ്‌ച

ഭയമാണെനിക്ക്
നിന്നെ
നിലത്തു നിർത്താൻ

തണുവെന്നെടുത്ത്
പുലർമഞ്ഞുതുളളി
വാരിപ്പുതച്ചെങ്കിലോ

തൂവലെന്നാർത്ത്
കൂടൊരുക്കാൻ കിളി
കൊത്തിപ്പറന്നെങ്കിലോ

പൂവെന്നു തൊട്ട്
കാർമുടിക്കായ് വിണ്ണ്
നുളളിയെടുത്തെങ്കിലോ

ചാഞ്ഞുലഞ്ഞോരു
ചില്ലയെ
കൈവിരൽത്തുമ്പാലെടുത്ത്
തഴുകിയുണർത്തുമൊരിളം
വെയിലു പോൽ
നീയെന്നിലുദിച്ചതാണിന്നലെ

കിനാവേ,
നീയാണ് , നീയാണ്
ഞാനാകുമിലയുടെ പച്ച ..!



2018, ഫെബ്രുവരി 7, ബുധനാഴ്‌ച

അമ്മ പറഞ്ഞ കഥ

അതൊരു കഥയായിരുന്നെന്ന് പറയാനാണെനിക്കിഷ്ടം.
പല പല കാലങ്ങളിലായി കേട്ട കടലോളം ആഴമുള്ള ഒരു
ചെറിയ കഥ . ആവർത്തനത്തിൽ ഒരിക്കൽപ്പോലും ഒരു
വളളിയോ പുള്ളിയോ ആ കഥയ്ക്ക് നഷ്ടപ്പെട്ടിരുന്നില്ല .

ആ കഥയിലായിരുന്നു എന്നും എനിക്കെന്നെ നഷ്ടമാവുക.
കടലിനു കുറുകെ ഞാനൊരു പാലമുണ്ടാക്കാൻ തുടങ്ങുന്നതും
ആകാശത്തിന്റെ നെറുകയിലെ പൊട്ട് അടർത്തിയെടുത്ത് 
എന്റേതാണെന്ന് ആരോടെന്നില്ലാതെ പുലമ്പുന്നതും. ഒരു
വിരൽത്തുമ്പ് നീണ്ടുവരുമെന്നും ഞാനാ വിരൽപിടിച്ച് കടലിന്റെ 
ആഴങ്ങളിലെവിടെയോ എന്നെ കണ്ടെടുക്കുമെന്നും വെറുതെ
മോഹിക്കും .

കഥ പറയാൻ ഇന്ന് അമ്മയില്ല . ഒരു വർഷം തികയുന്നു ആ കഥ
മറഞ്ഞിട്ട് . 

അച്ഛനോട് അമ്മ പറഞ്ഞിട്ടുണ്ടാവും അതൊരു നുണക്കഥയായി-
രുന്നെന്നും അവളോട് അത് പറയാൻ പററിയില്ലല്ലോയെന്നും .
ഞാൻ വരും .ആ മടിയിൽക്കിടന്ന് എനിക്ക് വീണ്ടും ആ കഥ
കേൾക്കണം. കടല് കാണാൻ പോകണം. തിരയുടെ കൈവശം
ഒരു കുറുപ്പടി കൊടുത്തുവിടണം.അങ്ങനെയങ്ങനെ ...........

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച


ഓരോ തിരയും
നമ്മളിൽ നനഞ്ഞ്
കരയെന്നെഴുതി മടങ്ങും

വിണ്ണിലൊരു നക്ഷത്രം
വിരിഞ്ഞ്
നമ്മളിലിതൾ കൊഴിക്കും
പൂവായ് തുടുത്ത്
നമ്മളും

കവല പൂട്ടി
ഇടവഴിയിറങ്ങിയ
പടിഞ്ഞാറേക്കോണിലെ
മാടക്കടക്കാരൻ

നന്നേ ചുവന്ന പൊട്ട്
നെറ്റിമേലാകെ പടർന്ന്
വിറകൊള്ളുന്ന സന്ധ്യ

മായാതിരിക്കാൻ
വിരൽത്തുമ്പ് തോർത്തി
നാമൊന്നായെഴുതുന്ന
നനഞ്ഞ ഒരു തരി വാക്ക്

ഒരു കുടന്ന നിലാവു കോരി
ഒരുമിച്ചൊരു കുമ്പിൾ നിറ

'ദേ, ഒരു ശംഖെന്ന്
ഒരുമിച്ചെടുത്തൂതി
എന്നുമോർത്തിരിക്കാനായ്
ഒരൊററ ദിനമെന്ന്
ഇരുട്ടിന്റെ വിരൽപിടിച്ചൊരു ഞൊടി.