2019, ഏപ്രിൽ 21, ഞായറാഴ്‌ച

തിരനോട്ടം

മെല്ലെ മെല്ലെ
ഞാനും
മാഞ്ഞുപോകും.

മരിച്ചിട്ടും 
കണ്ണുചിമ്മി
നക്ഷത്രത്തെപ്പോലെ 
പിറകേ വിളിക്കാൻ 
ആരുമില്ലെന്ന 
നേരിന്റെ ചിറകുമായ്
വേഗതകൂട്ടിത്തന്നെ
ഏതോ ദേശത്തേക്ക്
ദിശയറിയാ പ്രയാണം.

ഉയിർത്തെഴുന്നേറ്റ്
വന്നെങ്കിലെന്ന്,
മുറ്റത്ത് നിൽക്കുന്ന
ചെടികളും
അന്നത്തിനായി
വന്നുപോയ പൂച്ചകളും
മാത്രം
ഒച്ചയില്ലാതെ പറയുന്നത് 
മേഘങ്ങൾക്കിടയിലൂടെ
പറന്നെത്തുന്ന കാറ്റ്
ഒച്ചചയിൽ പറഞ്ഞ്,
കടന്നു പോകുമായിരിക്കും.

തൊട്ടെടുത്തുവെച്ച
ഒരുതുള്ളി കടൽ,
കണ്ണിന്റെ കോണിലിരുന്ന്
തിരയടിക്കുന്നുണ്ടാവും.
കൺപോളകൊണ്ടതിനെ 
തഴുകിയുറക്കി,
എത്തിപ്പെടേണ്ട ദേശത്തെ
മണൽത്തരികളെക്കുറിച്ച്
പണ്ടെന്നോ പാടിയ ഈരടി
ഓർത്തെടുത്തു പാടും.

ഇനിയെത്ര ദൂരമെന്ന്
ആരും പറയാനുണ്ടാവില്ല.
പോയിവന്നവരെയാരും 
കണ്ടിട്ടേയില്ലെന്ന
പരമമായ സത്യത്തെ 
ദീർഘമായൊരു
നെടുവീർപ്പുകൊണ്ട്
പൊതിഞ്ഞെടുത്ത്
കാണാനിടയില്ലാത്ത
ചുമടുതാങ്ങിയും നോക്കി
പതിവിലും നന്നായി ചിരിക്കുന്ന
നക്ഷത്രങ്ങൾക്കിടയിലൂടെ
ചിറകു വിരിച്ചങ്ങനെ
ഒറ്റയ്ക്കൊരു നീണ്ട യാത്ര.
______________________________